Tuesday, May 17, 2022

വെളിച്ചത്തിനു വേണ്ടി ദാഹിക്കുന്ന വായനക്കാർ ഇപ്പോഴുമുണ്ട്: എം.കെ.ഹരികുമാർ

 

ലൈവ് ബുക്സ് വേദിയിൽ എം .കെ ഹരികുമാർ സംസാരിക്കുന്നു




കൊച്ചി, തുരുത്തിക്കര :എഴുതാൻ ശ്രമിക്കുന്നവർ സ്വന്തം ബോധത്തെയും ചിന്തകളെയും ഏതെല്ലാം ചങ്ങലകളാണ് ബന്ധിച്ചിരിക്കുന്നതെന്ന്  തിരിച്ചറിയണമെന്ന് പ്രമുഖ വിമർശകനും എഴുത്തുകാരനും കോളമിസ്റ്റുമായ എം. കെ .ഹരികുമാർ അഭിപ്രായപ്പെട്ടു. ലൈവ് ബുക്സിൻ്റെ നേതൃത്വത്തിൽ തുരുത്തിക്കരയിൽ സംഘടിപ്പിച്ച എഴുത്തുകാരുടെ സമ്മേളനത്തിൽ അവാർഡ് വിതരണവും പുസ്തകങ്ങളുടെ പ്രകാശനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എഴുതാൻ തുടങ്ങുന്നതിനു മുന്നേ ചങ്ങലകളെ അറിയുക. അതിൽ നിന്ന് മോചനം നേടാൻ ശ്രമിക്കുക. അല്ലെങ്കിൽ ചങ്ങലകളെ പ്രേമിക്കേണ്ടിവരും.പതിറ്റാണ്ടുകൾക്കുമുമ്പായിരുന്നെങ്കിൽ മാധ്യമമുതലാളിമാരെയും പത്രാധിപന്മാരെയും ആശ്രയിച്ചലേ എന്തെങ്കിലും എഴുതാൻ കഴിയുമായിരുന്നുള്ളു .എന്നാൽ  എഴുത്തുകാരൻ സ്വയമൊരു മാധ്യമമാണിന്ന്. അവനു സ്വതന്ത്രമായി മാധ്യമങ്ങൾ ആരംഭിക്കാം. അവൻ്റെ സന്ദേശങ്ങൾ പുറത്തുകൊണ്ടുവരാൻ ആരെയും ആശ്രയിക്കണമെന്നില്ല.  സമൂഹമാധ്യമങ്ങളുണ്ട്. എന്നാൽ എപ്പോഴും എന്തെങ്കിലും എഴുതുക എന്ന ലഹരിക്കടിപ്പെട്ടതുകൊണ്ട് പ്രയോജനമില്ല .എഴുതാനുള്ള പ്രമേയവും ഭാഷയും ചിന്തയും കണ്ടെത്താൻ തീവ്രമായ പഠനത്തിലും അന്വേഷണത്തിലും ഏർപ്പെടണം - ഹരികുമാർ പറഞ്ഞു.

ഞാൻ 1981 ൽ എഴുതി തുടങ്ങുമ്പോൾ 'സംക്രമണം' എന്ന ഒരു ലിറ്റിൽ മാഗസിൻ മാത്രമാണ് വാതിൽ തുറന്നത്. അത് ആയിരത്തിലധികം കോപ്പികൾ മാത്രമേ അച്ചടിച്ചിരുന്നുള്ളു.
ആ പ്രസിദ്ധീകരണത്തിലൂടെ എനിക്ക് ലഭിച്ച അമ്പതോ നൂറോ വായനക്കാരാണ് എന്നെ നിലനിർത്തിയത്‌. അവർ ദൈവങ്ങളാണ് .ഇന്നും ഞാൻ കോളമെഴുതുമ്പോൾ ആ പഴയകാലത്തിൻ്റെ തീക്ഷണമായ ആലോചനകൾ അവസാനിക്കുന്നില്ല . ഓരോ ആഴ്ചയിലെയും എൻ്റെ കോളം വായിക്കപ്പെടുന്നു. അപരിചിതരായ ആരെങ്കിലും വിളിക്കാതെ ഒരാഴ്ചയും  കടന്നുപോയിട്ടില്ല.ഇത്രയും കച്ചവടവത്ക്കരിക്കപ്പെട്ട ഈ കാലത്ത് വെളിച്ചത്തിനു വേണ്ടി ദാഹിക്കുന്ന നല്ല വായനക്കാരുണ്ടെന്നോർക്കണം. അവർക്ക് വേണ്ടി എഴുതണം. എല്ലാ രംഗത്തും മൂല്യങ്ങൾക്കു മാറ്റം സംഭവിച്ചു. മാധ്യമം എന്ന സങ്കൽപ്പം തന്നെ തകർന്നു. ശരിയായ വാർത്തകൾക്ക് പകരം വളച്ചൊടിച്ച വ്യാജവാർത്തകൾ (ഫേക്ക് ന്യൂസ് ) മാത്രം വിൽക്കുന്ന യൂ ട്യൂബ് ചാനലുകൾ ധാരാളമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. എന്താണിത്  സൂചിപ്പിക്കുന്നത്? ആളുകൾക്ക് വ്യാജവാർത്ത മതി എന്നായിരിക്കുന്നു. ചില ലഹരി വസ്തുക്കൾ മനുഷ്യരെ അടിമപ്പെടുത്തുന്നതു പോലെയാണിത്. 
വ്യാജവാർത്തകൾ ഇല്ലാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് നല്ലൊരു പങ്ക് വായനക്കാർ എത്തിച്ചേർന്നിരിക്കുന്നു. വ്യാജവാർത്തകൾ അതിൻ്റെ  ഉൽപാദകർക്ക് നല്ല വരുമാനം ഉണ്ടാക്കിക്കൊടുക്കുന്നു - ഹരികുമാർ ചൂണ്ടിക്കാട്ടി. 
 
ലൈവ് ബുക്സ് വേദിയിൽ എം .കെ ഹരികുമാർ സംസാരിക്കുന്നു


എൻ്റെ ഭാഷ 1981 ൽ നിന്ന് വളരെ വളർന്നു. ഞാൻ വായിച്ചതും ചിന്തിച്ചതുമെല്ലാം എൻ്റെ ബോധത്തെ കനമുള്ളതാക്കിയിരിക്കാം. എൻ്റെ ഒരു വാചകം അല്ലെങ്കിൽ ഗദ്യം ഉണ്ടാവുന്നതിനു പിന്നിൽ ദീർഘനാളത്തെ പരിചയവും ചിന്തയും ഉണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. 
നല്ലൊരു വാചകം നിർമ്മിക്കാൻ എൻ്റെ ശാരീരിക,മാനസിക വ്യവസ്ഥകളാകെ ഒന്നായി പരിശ്രമിക്കുന്നുണ്ട് .ഇത് സ്വാഭാവികമായി സംഭവിക്കുകയാണ്.സ്റ്റാറ്റസ്കോ നിലനിർത്താൻ മാത്രം എഴുതുന്നവൻ എഴുത്തുകാരനല്ല. അവനു അമ്പതോ നൂറോ അവാർഡുകൾ കിട്ടുമായിരിക്കും. അവൻ മാനേജർമാരെയും  മുതലാളിമാരെയും തൃപ്തിപ്പെടുത്താൻ എഴുതുന്നവനാണ്. അവൻ്റെ  അവാർഡുകൾ ദൗർബല്യത്തിൻ്റെ ഒരു അടയാളമാണ് .അത്രയും അവാർഡുകൾ കിട്ടിയ പുസ്തകങ്ങൾ ഞാൻ വായിക്കാറില്ല .കാലം കഴിയുന്നതോടെ ഈ അവാർഡുകളും അത്തരം കൃതികളും ക്ലാവ് പിടിച്ച് നിലംപതിക്കും. സ്റ്റാറ്റസ്കോയെ എതിർക്കുകയാണ് വേണ്ടത്. കാമ,ശൃംഗാര വേലകളുമായി നീങ്ങിയ ഒരു യാഥാസ്ഥിതിക കാലത്ത് കുമാരനാശാൻ കവിതയെ ആകാശത്തേര് പോലെ ഉയർത്തിയത് 'വീണപൂവ്'എന്ന കവിതയിലൂടെയാണ്. ദാർശനികവും തത്ത്വചിന്താപരമായ ഒരാധി അദ്ദേഹം കവിതയിൽ വിളിക്കിച്ചേർത്തു. സൗന്ദര്യത്തിൻ്റെ മാനം ഉയർത്തി.അത് സ്റ്റാറ്റസ്കോയെ എതിർക്കുന്നതിൻ്റെ ഭാഗമാണ്. ഇത്തരം കൃതികൾ എന്നും ഉണ്ടാവുകയില്ല .എനിക്കും എന്നെപ്പോലുള്ളവരുടെ  തലമുറകൾക്കും എന്നെന്നും പ്രചോദനം നല്കാൻ ഇത്തരം കൃതികൾക്ക് കഴിയും - ഹരികുമാർ പറഞ്ഞു.

എഴുതാനിരിക്കുമ്പോൾ താൻ മിക്കപ്പോഴും കേശവദേവിനെ  ഓർക്കാറുണ്ടെന്ന് അദ്ദേഹം അനുസ്മരിച്ചു. ഒരു കാലത്ത് ദേവിനു എഴുതാൻ പത്രങ്ങളോ പ്രസംഗിക്കാൻ വേദികളോ ഉണ്ടായിരുന്നില്ല .ഉല്പതിഷ്ണുവായ, നവലോകപ്രണേതാവായ ദേവിനെ സാഹിത്യ,സാംസ്കാരിക സമൂഹം എതിർക്കുകയായിരുന്നു. സാമൂഹ്യസർപ്പങ്ങൾ, സാംസ്കാരികമർദ്ദനം എന്നീ  വാക്കുകൾ ഉപയോഗിച്ചാണ് ദേവ് ആ കാലത്ത് നേരിട്ട ദുരനുഭവങ്ങളെ വിവരിച്ചിട്ടുള്ളത്. ദേവ് സത്യത്തെ തേടുകയാണ് ചെയ്തത്. തന്നെ ചുറ്റിവരിഞ്ഞ ചങ്ങലകൾ ധീരമായി എടുത്തുമാറ്റിയ ദേവിനെ എപ്പോഴും പ്രണമിക്കുന്നു. അദ്ദേഹം നല്ലൊരു പ്രചോദനമാണ് .എഴുത്തുകാരൻ സ്വന്തം പ്രതിഭയിലാണ് വിശ്വസിക്കേണ്ടത് ;പ്രസാധകനിലോ ,അവാർഡുമുതലാളിമാരിലോ അല്ല - ഹരികുമാർ പറഞ്ഞു .




Tuesday, May 3, 2022

സർവ്വസ്വ ആത്മന : ബൃഹദാരണ്യകോപനിഷത് വായന/എം.കെ.ഹരികുമാർ

 





 

FULL TEXT

മഹാസാരസ്വതമായ ബൃഹദാരണ്യകോപനിഷത്ത് വായിച്ചതിൻ്റെ അനുഭവം ആദ്യമായി കവിതയിൽ

പതിറ്റാണ്ടുകളായി ,ഞാൻ ഉപനിഷത്ത് വായിക്കുന്നു. എങ്കിലും ഞാനൊരു
വേദാന്തിയല്ല .ബൃഹദാരണ്യകോപനിഷത്ത് വായിച്ചതിൻ്റെ അനുഭവമാണ്
ഈ കവിതകൾ .മൃഡാനന്ദസ്വാമി വ്യാഖ്യാനം എഴുതിയ ടെക്സ്റ്റ് എനിക്ക്  പ്രചോദനം നല്കി .എൻ്റെ വൈകാരിക ,ആത്മീയ പാതകളിലൂടെ സഞ്ചരിച്ചുകൊണ്ടാണ് ഉപനിഷത്തിൻ്റെ കാവ്യാനുഭവം ഇവിടെ അവതരിപ്പിക്കുന്നത്.
ഇത് പരിഭാഷയോ, വ്യാഖ്യാനമോ, സംഗ്രഹമോ അല്ല; സ്വതന്ത്രമായ സാരാന്വേഷണമാണ്.
(സർവ്വസ്വ ആത്മന: = എല്ലാ ആത്മാവിനും)


സർവ്വസ്വ ആത്മന :
ബൃഹദാരണ്യകോപനിഷത് വായന

1

അതും പൂർണ്ണമായതാണ്
ഇതും പൂർണമായതാണ് പൂർണമുണ്ടാകുന്നത്
ശൂന്യതയിൽനിന്നല്ല ,
പൂർണ്ണത്തിൽ നിന്നാണ്.

നാം കാണുന്ന പൂർണത്തിൽ
കാണാത്ത പൂർണമുണ്ട്.
അദൃശ്യമായ പൂർണത്തിൽ
ദൃശ്യപൂർണമുണ്ട്.

പൂർണം എപ്പോഴും പൂർണമായിരിക്കുന്നു
പൂർണത്തിൽനിന്നു
ഈ ദൃശ്യലോകപൂർണത്തെ
എടുത്താലും
പൂർണം പൂർണമായിതന്നെയിരിക്കുന്നു

പൂർണത്തെ
ന്യൂനീകരിക്കാനോ
അധികരിക്കാനോ സാധ്യമല്ല;
പൂർണം
സദാപൂർണമാണ്.

ലോകം എപ്പോഴും നശിക്കുകയും
ജനിക്കുകയും ചെയ്യുന്നു
അപ്പോഴും ലോകം ശേഷിക്കുന്നു
ലോകത്തിലെ ജൈവവസ്തുക്കൾ നശ്വരമായിരിക്കുമ്പോഴും
പൂർണമാണ്

ഭ്രമത്തിലാണ് നമ്മൾ
സർവാത്മഭാവത്തെ അറിയാനെന്ന
തലത്തിൽ .
അങ്ങനെയേ മനുഷ്യനു
സാർത്ഥകമാകാനാവൂ

രോഗവും  
പ്രകൃതിക്ഷോഭവും
തടസ്സപ്പെടുത്താത്ത  
ശാന്തി പരക്കട്ടെ

2


എന്തായിരുന്നു തുടക്കത്തിൽ?
എല്ലാം മൃത്യുവിൻ്റെ ആവരണത്തിനകത്ത്
ഭദ്രമായിരുന്നു

മൃത്യു വിശപ്പാണ്
മൃത്യുവിന് മനസ്സ് വേണമായിരുന്നു മൃത്യുവിൻ്റെ മനസ്സിൽനിന്ന്
ജലമുണ്ടായി
 
വിശപ്പു കൊല്ലാനും തിന്നാനും പ്രേരിപ്പിക്കുന്നു

ആദ്യം ജലമാണുണ്ടായത്
അതിൽനിന്നു ഭൂമിയുണ്ടായി
സൃഷ്ടാവിൻ്റെ ശരീരത്തിൽനിന്നു  ഒഴുകിയ സാരം അഗ്നിയായി

ഒരു യാഗാശ്വം കുതിക്കുകയാണ്
ആ കുതിര ലക്ഷ്യംവയ്ക്കുന്നത്
സമ്പത്തല്ല ,ഭോഗമല്ല ,
വിനോദമല്ല ;
ഉള്ളറകളിൽ നിലീനമായ
അറിവാണ് -
വാക്കുകളോ ശബ്ദങ്ങളോ  അർത്ഥങ്ങളോ ഇല്ലാത്ത അറിവ്.

ജ്ഞാനാനുസാരിയായ
കർമ്മത്തിൻ്റെ സാരം
ഗ്രഹിക്കാൻ
ഈ കുതിരയെ മതി .

ഈ കുതിരയിൽ സൃഷ്ടികർത്താവാണുള്ളത്.
ഈ കുതിരയുടെ
അവയവങ്ങൾ :
തല പ്രഭാതമുഹൂർത്തമാണ്
കണ്ണു സൂര്യനാണ്
പ്രാണൻ വായുവും
വായ് വൈശ്വാനര(അഗ്നി)നാണ്.
ആത്മാവ് കാലമാണ്
ദിക്കുകളാണ്
രണ്ട് പാർശ്വങ്ങൾ
അവയവങ്ങൾ ഋതുക്കളുമാണ്
ശരീരത്തിൻ്റെ മുൻ പകുതി
ഉദയസൂര്യനാണ്
പിൻപകുതി
അസ്തമയസൂര്യനാണ്

മനസ്സിൽനിന്നു വാക്ക്
വാക്കിൽനിന്ന് രേതസ്സ്
രേതസ്സിൽനിന്നു
പ്രജാപതി

3

മൃത്യുവിന് ഭക്ഷിക്കാൻ വേണ്ടിയാണ്
സകലതിനെയും സൃഷ്ടിച്ചിരിക്കുന്നത്
സൃഷ്ടിച്ചതിനെയെല്ലാം
മൃത്യു ഭക്ഷിക്കും

സൂര്യൻ തന്നെയാണ് അശ്വമേധം
അജ്ഞാനത്തിൽ നിന്ന്
ജ്ഞാനത്തിലേക്കാണ്
ആ ജ്വാലകൾ സഞ്ചരിക്കുന്നത്.

മൃത്യുവിനെ അറിയുന്ന
നിമിഷത്തിൽ
സൂര്യനും അശ്വവും
മൃത്യു തന്നെയുമായിത്തീരുന്നു.
മൃത്യു അതിനാൽ ആത്മാവാണ്.

ദേവന്മാർ ഉദ്ഗാദാവിനെകൊണ്ട്
പ്രാണജ്ഞാനം നേടുന്നു
ഓരോ ഇന്ദ്രിയവും തേടുന്നത്
ഈ ഉദ്ഗാനമാണ്
ഇതു തന്നെയാണ് ജീവിതമാകുന്നത്,
അനുഭവമാകുന്നത് ,
യാത്രയാകുന്നത് ,
അറിവാകുന്നത് .

4

ഓരോ പ്രാണിയുടെയും ഭക്ഷണം
പ്രാണൻ തന്നെയാണ്

അന്നത്തിൽ
പ്രാണനിരിക്കുന്നു

ശരീരത്തിൽ
പ്രാണനുള്ളതുകൊണ്ട്
ഭക്ഷണം വേണം
പ്രാണൻ്റെ നിലനില്പിനു
അന്നം വേണം
അന്നം തന്നെയാണ് പ്രാണൻ

ഇന്ദ്രിയങ്ങൾക്കെല്ലാം
പ്രാണനെ വേണം
പ്രാണനു ചുറ്റുമാണ്
അവയുടെ വാസസ്ഥാനം

പ്രാണൻ അദൃശ്യനായിരിക്കെ തന്നെ അന്നരൂപത്തിൽ
സന്നിഹിതമാണ്.

പഞ്ചേന്ദ്രിയങ്ങളുടെ അറിവും രസവും പ്രാണനാണ്
പ്രാണൻ മങ്ങുകയോ
ദുർബലമാവുകയോ ചെയ്താൽ അവയവങ്ങൾ ക്ഷയിക്കും

അവയവങ്ങൾക്ക് വേണ്ട അന്നം
അന്തരീക്ഷത്തിൽനിന്നു
ലഭിക്കാതാവുമ്പോൾ
പ്രാണൻ ക്ഷയിക്കുന്നു
അതോടെ അവയവങ്ങളും ക്ഷയിക്കുന്നു

5

അസതോ മാ സദ്ഗമയ
തമസോ മാ ജ്യോതിർഗമയ
മൃത്യോർമാ അമൃതംഗമയ

അസത്തിൽനിന്ന് സത്തിലേക്കും
അന്ധകാരത്തിൽനിന്നു
പ്രകാശത്തിലേക്കും
മൃത്യുവിൽനിന്നു
മൃത്യുവില്ലാത്തയിടത്തേക്കും
പോകാൻ അനുവദിക്കണം

അസത്ത് എങ്ങനെയുണ്ടാകുന്നു ? അമിതമായ ആസക്തിയുടെ
ദുഷ്ടഫലമാണത്

ആഗ്രഹം ഒരാളെ അസത്താക്കുന്നു
ആസക്തി മനസിനെ  അന്ധകാരമയമാക്കുന്നു
അമിതമായ ത്വരകൾ
മൃത്യുവിനിരയാക്കുന്നു

കർമ്മങ്ങളിലുള്ള ജ്ഞാനം
തെറ്റായി പോകാം
അസത്യത്തിലേക്ക് ജ്ഞാനത്താൽ
നയിക്കപ്പെടുന്നവൻ
സ്വയം ദുഷിക്കുന്നു
അവനു സ്വയം അകപ്പെട്ട വലയും മനസ്സിലാവുന്നില്ല

അടഞ്ഞ ലോകങ്ങളിൽ സത്തില്ല;
അത് സ്വയം അസത്താകുകയാണ്
അത് മൃത്യുവിനു
സമമാണ്

അസത്തിൽനിന്ന്
സത്തും
അന്ധകാരത്തിൽനിന്നു
പ്രകാശവും
മൃത്യുവിൽനിന്നു
അമൃതും
സ്വായത്തമാകുന്നിടത്ത്
കർമ്മജ്ഞാനം സഫലമാകുന്നു

ആത്മാവിനു നാശം
വിതയ്ക്കുന്നതിൽനിന്നു
ജൈവപ്രഭാമണ്ഡലത്തിലേക്ക്  നയിക്കുമ്പോഴാണ്
ദൈവികതയുണ്ടാവുന്നത്

യാതൊരു കാമത്തെയാണോ വേണ്ടത്
അതിനെ വരമായി സ്വീകരിക്കണം
അപ്പോൾ പരാജയമില്ല
മനസ്സിൽ യാതൊന്നാണോ
കർമ്മജ്ഞാനത്താൽ
ഗാഢമായി,
സത്യമായി അനുഭവപ്പെടുന്നത്
അതിനെ വരമായി കാണണം.

അപ്പോൾ അത്
സാക്ഷാത്കാരമായി തീരുന്നു.

6

അവൻ, ആ ആത്മാവ്
ആദിയിൽ എല്ലാത്തിലും
കണ്ടത് തന്നെത്തന്നെ

നമ്മളും എല്ലാറ്റിലും കാണുന്നത് ,
കാണേണ്ടത്
നമ്മെത്തന്നെയാണ്
അപരനാണ് കണ്ണാടി

ആരാണ് ?
ഞാൻ തന്നെ .
ഞാൻ ആരാണ് ?
ഒരാൾ .
ആ ആളിന് ഒരു പേര്
വന്നുചേരുന്നു

അവൻ ആദ്യമേ തന്നെ
എല്ലാ പാപങ്ങളെയും ദഹിപ്പിച്ചതാണ്
വേദത്തെ ,ജ്ഞാനത്തെ  അറിയുന്നവൻ
ഈ പാപത്തെ ദഹിപ്പിച്ചവനെ അറിയുന്നു

എന്നിലാണ് പ്രജാപതിയുള്ളത്
അത് അകലെയുമാണ്
എന്നിലെ പുരുഷനാണ്
അത് നേടേണ്ടത്
അതിനായി ഞാൻ
എന്നിലെ പാപങ്ങളെയെല്ലാം ദഹിപ്പിക്കേണ്ടതുണ്ട്
പാപങ്ങളെ ദഹിപ്പിച്ചവനാണ്
പുരുഷൻ

7

ആത്മാവിൽ
വാക്കും കണ്ണുകളും കർണവും മനവും കൂടിച്ചേർന്നിരിക്കുന്നു
ഐന്ദ്രിയങ്ങളിലൂടെ എത്തിച്ചേരാനുള്ള തലമാണത്

എല്ലാറ്റിലും പ്രിയം ആത്മാവാണ്
അത് നശിക്കുന്നില്ല
മറ്റു പ്രിയങ്ങളെല്ലാം താൽക്കാലികങ്ങളാണ്

അപരമായത്
അന്യമായത്  
എന്ന ചിന്ത തന്നെ
ആത്മാവിനെതിരാണ്
ആത്മോപാസന
സർവ്വാത്മഭാവമാണു
തരുന്നത്

ഈ ജ്ഞാനമുള്ളവർ
യാഗം ചെയ്യേണ്ട.

8

യാഗത്തിനു വേണ്ടി
യാഗകർമ്മങ്ങൾക്കു വേണ്ടിയാണ് ജാതികൾ സൃഷ്ടിക്കപ്പെട്ടത്

യാഗങ്ങൾ മനുഷ്യർക്ക് വേണ്ടിയാണ് ജ്ഞാനത്തിലേക്കുള്ള പാതയാണത്

പുരോഹിതിനെ സഹായിക്കാൻ
ക്ഷത്രിയനെ സൃഷ്ടിച്ചു:
ഇന്ദ്രൻ ,വരുണൻ, സോമൻ ,രുദ്രൻ ,പർജന്യൻ ,യമൻ, മൃത്യു ,ഈശാനൻ....

ധനശേഖരണത്തിനുവേണ്ടി വൈശ്യരെയും
മണ്ണിൽ പണിയെടുക്കാൻ
ശൂദ്രരെയും
സൃഷ്ടിച്ചു

എന്നിട്ടും കർമ്മം ബാക്കിയായി

അതിനായി ധർമ്മത്തെ
സൃഷ്ടിച്ചു

ധർമ്മമുള്ളവർ എല്ലാ ജാതികളിലും മേലെയാണ്

എല്ലാ കർമ്മജന്മാരെയും
വഴികാട്ടുന്നതാണ് ധർമ്മം

9

ആത്മാവിനെ ഉപാസിക്കുന്നതാണ്
ശാശ്വതത്വം

അവന് ആവശ്യമുള്ളതെല്ലാം
അതാണ് നല്കുന്നത്

പുണ്യകർമ്മങ്ങൾ ചെയ്യുന്നവനു
ആത്മോപസനയില്ലെങ്കിൽ
അത് നാശോന്മുഖമാണ്
ദേവന്മാർക്ക് അഗ്നിയാണ്
കർമ്മഫലമാകുന്നത്

മനുഷ്യർക്ക് കർമ്മഫലത്തിന്
ആത്മജ്ഞാനമാണ് വേണ്ടത്

ആത്മാവിനെ
അറിയാത്തവനു  
സ്വയം രക്ഷിക്കാനാവില്ല
ആത്മാവിനെ അറിയാതെ
മരിച്ചാൽ
അവനറിയാത്ത ആത്മാവ്
രക്ഷിക്കില്ല;
പഠിക്കാത്ത വേദവും
രക്ഷിക്കില്ല .

പാപിയാണെന്നു
അറിഞ്ഞുകൊണ്ട്
കർമ്മം ചെയ്യുക.
അങ്ങനെ ബ്രഹ്മജ്ഞാനം നേടാൻ ശ്രമിക്കുകയാണെങ്കിൽ
ആത്മലോകത്തിൻ്റെ ആനുകൂല്യം ലഭിക്കും.
കർമ്മങ്ങൾ വ്യർത്ഥമാകുകയില്ല. പാപത്തെക്കുറിച്ചുള്ള അറിവ് ആത്മാവിലേക്ക് അടുപ്പിക്കുന്നു
അത് കൂടുതൽ മനുഷ്യത്വമുണ്ടാക്കുന്നു

10

കുടുംബം ,ലൗകികം
എന്നിങ്ങനെയുള്ള പൂർണതയെയും
കാമിക്കാം.

പൂർണതയ്ക്കായി
മനസ്സ് ,
വാക്ക് ,
ഭാര്യ ,
ജീവൻ ,
കണ്ണുകൾ ,
ശരീരം ,
എന്നിവ ഒഴിച്ചിട്ടിരിക്കുന്നു

ഓരോന്നിലും അറിവിൻ്റെ ,ധർമ്മത്തിൻ്റെ
പാതകൾ വിന്യസിച്ചിട്ടുണ്ട്.

ഏകാകിയായ ഒരാൾ അങ്ങനെയാകണമെന്നില്ല
അയാൾ ഈ യജ്ഞസാമഗ്രികൾകൊണ്ട്
പൂർണതയെ
അറിയുന്നുണ്ടാകണം

11

അന്നത്തിനു
ക്ഷയമില്ല
എല്ലാം - പ്രാണനം
ചെയ്യുന്നതും
അല്ലാത്തതും -
അന്നത്തിൽ അടങ്ങിയിരിക്കുന്നു.

പ്രാണൻ്റെ വസ്ത്രമാണ് ജലം.
എല്ലാം പ്രാണൻ്റെ ഭക്ഷണമാണ് - ജീവികൾ, ചെറുകൃമികൾ എല്ലാം.

മനസ്സും വാക്കും പ്രാണൻ്റെ
പ്രവേശനകവാടങ്ങളാണ് മനസ്സുണ്ടെങ്കിലേ കേൾക്കാനാകൂ

മനസ്സുണ്ടെങ്കിലേ കാണാനാകൂ മനസ്സുണ്ടെങ്കിലേ ചിന്തിക്കാനാവൂ

ഇന്ദ്രിയങ്ങൾ ഒറ്റയ്ക്ക്
നിസ്സഹായരാണ്

മനസ്സ് യാതൊന്നിൽ
കേന്ദ്രീകരിക്കുന്നുവോ
അതിൽ പ്രാണൻ്റെ ജീവിതമുണ്ട്

12

പ്രജാപതി കലാത്മാവാണ്
അവൻ്റെ കലകൾ
രാത്രികളാണ്

കറുത്തവാവിൻ്റെ രാത്രിയിൽ
അവൻ എല്ലാ ജീവികളിലും പ്രവേശിക്കുന്നു
പിറ്റേദിവസം വീണ്ടും ജനിക്കുന്നു

പാരമ്യത്തിൽ എല്ലാ വാക്കുകളും
ഒന്നാകുന്നു
ഒരേ അർത്ഥം
പുറപ്പെടുവിക്കുന്നു

ഈ അർത്ഥം ഉൾക്കൊള്ളുന്നവൻ
പുത്രനാണ്

അവൻ അർത്ഥശൂന്യതയിൽനിന്ന്
അവ്യക്തതയിൽനിന്ന്  
ലോകത്തെ രക്ഷിക്കുന്നു

13

എന്തെല്ലാം പഠിച്ചിട്ടുണ്ടോ
അതെല്ലാം പൊരുളാണ്,
ബ്രഹ്മമാണ്.
 
എല്ലാം ലോകങ്ങളും ഒന്നാണ്

എല്ലാ യജ്ഞങ്ങളും ഒന്നാണ്
ഈ അറിവുകൾ കൈമാറുന്നവനാണ് പിതാവ് .

പിതാവ് എപ്പോഴുമുണ്ട്
അറിവുകൾ എപ്പോഴുമുണ്ട്.
അറിവുകൾ കണ്ടെത്തുന്നവനാണ്
പിതാവ്

പിതാവില്ലാതെ അറിവില്ല അറിയുന്നവനാണ് പിതാവ്
ഞാനറിയുന്നു ,അതുകൊണ്ട്
ഞാൻ പിതാവാണ്

പിതാവ് ആർക്കാണോ
ഇത് പകരുന്നത്  
അവൻ പുത്രനാണ്

പുത്രനാണ് അത്
സ്വീകരിക്കുന്നത്

പുത്രൻ പിതാവിനെ രക്ഷിക്കുന്നു ;
പിതാവ് പൂരിപ്പിക്കാത്ത
ജീവിതത്തെ
അറിവുകൊണ്ട്
നികത്തുന്നവനാണ് പുത്രൻ

14

പ്രാണനു ദുഃഖമില്ല
പ്രാണനു വിധേയമായ
പ്രജ ദു:ഖിക്കുന്നു .

വേർപെട്ട ആത്മാവായിരുന്നതു - കൊണ്ടാണ് ദുഃഖം

എന്നാൽ പ്രാണനു ദുഃഖമില്ല
ദൈവമായ മനസ്സാണ് പ്രാണൻ

അതിൽ ആനന്ദമാണുള്ളത്.

ഒരുവൻ ദു:ഖിക്കുന്നത്
അവനെക്കൊണ്ട് തന്നെയാണ്
ഇന്ദ്രിയങ്ങളാണ് ദുഃഖമുണ്ടാക്കുന്നത്
ഇന്ദ്രിയങ്ങൾ ഒരിക്കൽ ക്ഷയിക്കുന്നു  അപ്പോഴും പ്രാണൻ
ശേഷിക്കുന്നു

മൃത്യുവിനാൽ വീഴ്ത്താനാവാത്ത
ഒരു വസ്തുവുണ്ട്
അത് സദാ സന്നിഹിതമാണ്

പ്രാണനിൽ നിന്നാണ്
സൂര്യൻ ഉദിക്കുന്നതും
അസ്തമിക്കുന്നതും

15

വാക്ക് എല്ലാ നാമങ്ങൾക്കും പിന്നിലായി
എപ്പോഴുമുണ്ട്
ശബ്ദം എല്ലാത്തിനെയും
ചൂഴുന്നു

എല്ലാ വാക്കുകളുടെയും
അർത്ഥം ഒന്നാണ്

ശരീരം ഒരു ആത്മാവാണ്
നാമത്തിൻ്റെയും രൂപത്തിൻ്റെയും കർമ്മത്തിൻ്റെയും .

ആത്മാവ് സത്യത്തിൻ്റെ
സത്യമാണ്
എല്ലാ പ്രശ്നങ്ങളുടെയും
ഇന്ദ്രിയങ്ങളുടെയും
സത്യമാണത് .

സ്വപ്നാവസ്ഥയിലും ആത്മാവ് പ്രവർത്തിക്കുന്നു
അപ്പോൾ അത്
ശരീരത്തിൽ
സഞ്ചരിക്കുകയാണ്

16

വിവക്ഷിക്കാൻ സാധിക്കാത്തതാണ്
ബ്രഹ്മം
ബ്രഹ്മത്തിനു
ഉപാധിയോ വിശേഷമോ
ഇല്ല.

അത് സത്യത്തിൽ
സത്യം മാത്രമാണ്
ബ്രഹ്മം എല്ലാ വിഷയങ്ങൾക്കും
അതീതമാണ്

യാതൊന്നിനെയും ആത്മാവിൽനിന്ന് അകറ്റിയാൽ
പുരുഷാർത്ഥത്തിൽനിന്ന്
അകറ്റപ്പെടും

17

ഒരു ശംഖിൽ നിന്ന്
പുറപ്പെടുന്ന ശബ്ദത്തെ
വിശേഷശബ്ദമായി
വേർതിരിക്കാനാവില്ല

ശംഖ് ,
ഊതുന്ന ശംഖ്
എന്നിവയിലൂടെ
ശംഖിൻ്റെ ശബ്ദം തിരിച്ചറിയപ്പെടുകയാണ്

ഈ ശരീരത്തിൽ ഒരു പുരുഷനുണ്ട്
അവൻ എല്ലാ ഭൂതങ്ങളുടെയും  മധുവാണ്
എല്ലാ ഭൂതങ്ങൾക്കും
അവൻ മധുവാണ്

എല്ലാ ഭൂതങ്ങൾക്കും
മധുവായിട്ടുള്ളതാണ്  
ആത്മാവ്

എല്ലാം ശരീരങ്ങളിലും
അവൻ പ്രവേശിച്ചിരിക്കുന്നു
അവൻ ലിംഗാത്മാവും
ലിംഗശരീരവുമാകുന്നു

ഈ പുരുഷൻ അസംഖ്യം ഇന്ദ്രിയങ്ങളാണ്
ഇതിന് കാര്യകാരണങ്ങളില്ല
പല ജീവികളും
ഇതിനെ പലതായി അറിയുന്നു

,

18

എല്ലാറ്റിൻ്റെയും ഉള്ളിൽ
ഈ ആത്മാവ് മാത്രം :
പ്രാണൻ പ്രാണനക്രിയയിലും
അപാനൻ (വിസർജനം)
അപാനക്രിയയിലും
വ്യാനൻ (പ്രാണവായു )
വ്യാനക്രിയയിലും
ഉദാനൻ (ശബ്ദത്തെ ഉയർത്തുന്ന വായു )
ഉദാനക്രിയയിലും മുഴുകുന്നു
ഇതെല്ലാം ചൂഴുന്നത്
ആത്മാവിനെയാണ്

കാഴ്ച വേറെ
കാണി വേറെ ;
കാഴ്ചയ്ക്ക് ഒരു കാണിയുണ്ട്
ആ കാണിയെ കാണാനാവില്ല കേൾവിയും കേൾക്കുന്നവനും
ഉണ്ടെങ്കിലും കേൾക്കുന്നവനെ
കേൾക്കാനാവില്ല

മനസ്സിലെ ചിന്തകൾ
ധൂളികളെ പോലെയാണ്.

മനസ്സിൽ മനനമുണ്ട്
മനസ്സിൻ്റെ ഉടമയെ
മനനം ചെയ്യാനാവില്ല

വിജ്ഞാനത്തെ അറിയാം
വിജ്ഞാനത്തിനു പാത്രമാകുന്നവനെ
അറിയാനൊക്കില്ല

19

മനുഷ്യനിൽ ഒരു
മുനിയുണ്ട് ;
ഒളിഞ്ഞിരിക്കുകയാണ്

വിശപ്പ് ,
ദാഹം ,
ലൈംഗികത ,
മോഹം ,
ജര ,
മരണം
എന്നിവയുടെ സ്പർശമേൽക്കാത്തതാണത്

ഇതറിയുന്ന ഒരുവൻ
മകൻ,
ധനം ,
ലോകം
എന്നിവയുടെ ആഗ്രഹം
ഉപേക്ഷിച്ച് ഭിക്ഷാടകനാകണം

ഈ അറിവുള്ളവനാണ്
ബ്രാഹ്മണൻ .
അവനാണ് മൗനി
അവനാണ് ശക്തൻ

20

അന്തര്യാമിയുടെ
കൈകളിലാണ്
ലിംഗാത്മാവ് .
പത്ത് ഇന്ദ്രിയങ്ങളും
അഞ്ച് പ്രാണങ്ങളും
മനസേന്ദ്രിയവും
ബുദ്ധിന്ദ്രിയവും ചേർന്നതാണത്

ഭൂമിയുടെയുള്ളിലും
നമ്മുടെയുള്ളിലും
ഒരേ ആത്മാവ്

നമ്മൾ ഉള്ളിലുള്ള
ഈശ്വരനെ അറിയുന്നില്ല

ഒരു തുള്ളി വെള്ളത്തിനുള്ളിലും
ആ അന്തര്യാമിയുണ്ട്
അത് വെള്ളത്തുള്ളികളിൽ
ജീവിക്കുന്നു
എന്നാൽ ആ തുള്ളികൾ
അന്തര്യാമിയെ അറിയുന്നില്ല

ഒരു തുള്ളിയെ നിയന്ത്രിക്കുന്നു
ഒരു തുള്ളിയായി വേഷമെടുക്കുന്നു
അതാണ് അന്തര്യാമി
അത് എന്നിലുമുണ്ട്

എന്നിലാണെങ്കിലും
അതിനു മരണമില്ല

21

അഗ്നി ,
അന്തരീക്ഷം ,
വായു ,
സ്വർഗ്ഗം ,
സൂര്യൻ,
ദിക്കുകൾ ,
ചന്ദ്രൻ ,
നക്ഷത്രങ്ങൾ,
ആകാശം ,
തമസ് ,
പ്രകാശം
എന്നിവയിലെല്ലാം
ശരീരമായും  
ആത്മാവായും
ഒരേ ആത്മാവ്

ഈ അന്തര്യാമി
സകല ധർമ്മ, സംസാര
ഭേദങ്ങളെയും  
നിരാകരിക്കുന്നു
 
നാസിക ,
വാക്ക് ,
കണ്ണുകൾ ,
കാതുകൾ ,
മനസ്സ് ,
ചർമ്മം ,
ജ്ഞാനം ,
ബുദ്ധി  ,
രേതസ്സ്...
എല്ലാം ഒരേ അന്തര്യാമിയുടെ
ശരീരമാണ്

അവയുടെ ആത്മാവ്
ഒന്നുതന്നെ
ആർക്കും കാണാനാകില്ല;
എല്ലാം അത് കാണുന്നു
കാണപ്പെടാത്തതെല്ലാം
കാഴ്ചപ്പെടുന്നു ,ആത്മാവിലൂടെ .


22

ഒരു വിജ്ഞാനത്തിനും
കടന്നുചെല്ലാനാകാത്ത
ആ ആത്മാവ്
എല്ലാം അറിയുന്നു

അത് ക്ഷയിക്കാത്തതാണ്
അത് അണുവല്ല ,
ഹ്രസ്വമല്ല ,
ദീർഘമല്ല ,
സ്ഥൂലമല്ല,
ചുവപ്പല്ല ,
എണ്ണമയമല്ല ,
നിറമുള്ളതല്ല ,
ഇരുട്ടല്ല ,
വായുവല്ല,
ആകാശമല്ല .

രസമില്ലാത്തതാണ്
ഗന്ധമില്ലാത്തതും
കണ്ണില്ലാത്തതുമാണ്
കാതില്ലാത്തതാണ്
വാക്കില്ലാത്തതാണ്
മനസ്സുമില്ല
പ്രകാശമില്ലാത്തതാണ്
പ്രാണനുമില്ല
മുഖവുമില്ല .

അളവില്ലാത്തതും
ഉൾഭാഗമോ പുറംഭാഗമോ
ഇല്ലാത്തതുമാണ്

അത് ഒന്നിനെയും
ഭക്ഷിക്കുന്നില്ല
അതിനെ ആരും ഭക്ഷിക്കുന്നുമില്ല

ഇത് അക്ഷരമാണ്
ഇത് അറിയാതെ തപസ്സുചെയ്യുന്നത്  വ്യർത്ഥമാണ്

23

ആത്മാവ് അക്ഷരമാണ്
കാണാനൊക്കില്ല
ഇത് സ്വയം ദൃഷ്ടിയാണ്
സ്വയം കേൾക്കുന്നു
മറ്റാർക്കും കേൾക്കാനാവില്ല
സ്വയം മനനം ചെയ്യുന്നു

അത് അറിവാണ് ,
അറിയാനൊക്കില്ലെങ്കിലും .
ആകാശം ഇതിൽ
ഓതവും പ്രോതവുമായിരിക്കന്നു

പ്രാണികൾ വസിക്കുന്ന
ഭൂതങ്ങളെല്ലാം ദേവന്മാരാണ്
അഗ്നി, ഭൂമി ,വായു,
അന്തരീക്ഷം
ആദിത്യൻ ,ആകാശം ,ചന്ദ്രൻ
താരാഗണങ്ങൾ ...

ഇന്ദ്രൻ :
ഇന്ദ്രൻ ദേവനാണ് -
മേഘം തന്നെയാണത്
പ്രജാപതി യജ്ഞമാണ്
യജ്ഞം പശുക്കളും

24

ദേവന്മാരെ മൂന്നായും രണ്ടായും
പിരിക്കാം :
മൂന്നു ലോകങ്ങളാണ്;  
രണ്ടു ലോകങ്ങളാണ്
അന്നവും പ്രാണനും.

ഭൂമിയാണ് ശരീരം
കാമമാണത്
താപങ്ങളാണത്
ആകാശമാണത്
ഇരുട്ടാണത്
പ്രതിബിംബങ്ങളാണത്
ജലമാണത്
രേതസ്സാണത്

അഗ്നികൊണ്ടാണ് കാണുന്നത്
മനസ്സാകട്ടെ പ്രകാശമാണ്
 
മൃത്യുവിലേക്ക് പോയവർ
വീണ്ടും വരും -
അനുഭവങ്ങളുടെ
ഫലം സ്വീകരിക്കാനുള്ളതുകൊണ്ട്;
അനുഭവിക്കാത്തതിൻ്റെയും .
 

  25

വാക്കുകൊണ്ട് അറിയപ്പെടുന്നതും
അറിയപ്പെടാനിരിക്കുന്നതും
ബ്രഹ്മമാണ്
അതിനാൽ അതെല്ലാം
ഒന്നുതന്നെയാണ്

ഇന്ദ്രിയങ്ങളിലൂടെ
നാമറിയുന്നു ,
ജീവിക്കുന്നു .
അതെല്ലാം ആനന്ദവുമാണ്
അതിനാൽ
അതെല്ലാം ഒന്നുചേരുന്നു ബ്രഹ്മത്തിൽ.

ഹൃദയത്തിൽ വസിക്കുക
ഹൃദയത്തെ ഉപാസിക്കുക

26

ഇന്ദ്രിയങ്ങൾ ഗ്രഹങ്ങളാണ്
അവയുടെ അറിവുകൾ അതിഗ്രഹങ്ങളും
മൃത്യുവിനോടുക്കുമ്പോൾ
ഗ്രഹങ്ങൾ
ഇല്ലാതാകുന്നു;
അത് പരമാത്മരൂപത്തിൽ
ലയിച്ചുചേരുന്നു

ശരീരമാണ് ഉപേക്ഷിക്കപ്പെടുന്നത്
അത് കാറ്റുകൊണ്ടു വീർത്തു നശിക്കുന്നു

ദേഹം ഒരു തിരിച്ചുപോക്ക്
നടത്തുകയാണ് ,
അതിൻ്റെ പ്രകൃതിയിലേക്ക് .
പ്രാണനാകട്ടെ
മൃത്യുവിനെ ജയിക്കുന്നു

27

കർമ്മങ്ങളുടെ ഫലം
പുരുഷനെ കാത്തിരിക്കുന്നു

മനസ്സുണ്ടാകണം
മനസ്സാണ്  
ശരീരമാകുന്നത്.  
ഇതിൽനിന്ന് ആനന്ദവും
ലഭിക്കണം

മനസ്സില്ലെങ്കിൽ കാമമില്ല
കാമത്തിൽനിന്ന്
ആനന്ദമുണ്ടാകുന്നു

ഭൂതങ്ങളിൽനിന്ന് സന്തോഷത്തെ ഉല്പാദിപ്പിക്കുന്നവൻ ജ്ഞാനിയാണ്

മനസ്സിനുള്ളിൽ ദേവനിരിക്കുന്നു
അത് ആനന്ദവുമാണ്

28

ദാഹിക്കുമ്പോൾ
ജലം പാനം ചെയ്യും
അപ്പോൾ ആനന്ദമുണ്ടാകുന്നു
മനസ്സാണ് ആനന്ദം

ആത്മാവ് ഇതൊന്നുമല്ല
അത് നഷ്ടപ്പെടാത്തതുകൊണ്ട്
ധൈര്യമായിരിക്കാം

അത് പൊടിയല്ല
ദു:ഖിക്കുകയുമില്ല
അതൊരു വാഹനമാണ്

സകല ഇന്ദ്രിയങ്ങളാലും
പ്രകാശിതമാകാത്ത
ഒരാത്മാവുണ്ട് .

അതാകട്ടെ ദേഹത്തിൽ
എപ്പോഴുമില്ല

ദേഹം ഉപേക്ഷിക്കപ്പെടുമ്പോൾ നാമതിനെ ജഡം എന്നു വിളിക്കും
ആ ദേഹത്തിൽ ആത്മാവിന്
ഇടമില്ല

29

മനസ്സ് ചിന്തയിൽ
മുഴുകുമ്പോഴും
അത് ഭൗതികമാണ്
അതിൽ ആത്മാവ്
എങ്ങനെ സ്വയം പ്രകാശിക്കും ?

ആത്മാവ് ശരീരത്തിനും
മനസ്സിനുമിടയിൽ
നിർവ്വചിക്കാനാവാത്ത വിധം
ഒരിടമുണ്ടാക്കിയിരിക്കുന്നു

ദേഹത്തിലെ രക്തചംക്രമണവും  
മനസ്സിലെ മനനവും
ഈ ആത്മാവിൻ്റെ
പ്രതീതിയാഥാർത്ഥ്യത്തിൽ  നിലനിൽക്കുകയാണ്

30

ആത്മാവിനെ തൊടണോ ?
ബുദ്ധിയുടെയുള്ളിൽ
ഒരു ദേവനുണ്ട് ;
കാഴ്ചയുടെയുള്ളിലും .

അഞ്ച് ഇന്ദ്രിയങ്ങളുടെയും
ഉള്ളിൽ ഒരാളുണ്ട്
അവനെ പുരുഷൻ എന്നു
വിളിക്കാം;
അല്ലെങ്കിൽ സ്ത്രീയെന്നും.

അത് ഒരു
ഉൾപ്രകാശമാണ് .
ആ പ്രകാശത്തിൻ്റെയെല്ലാം  ആകത്തുക ഒരു വിവേകമാണ്.
അത് ആത്മാവാണ്
ഈ ആത്മാവ്
ഇന്ദ്രിയങ്ങളല്ല .

31

ആത്മാവ് ശരീരത്തിലെത്തുന്നത്
ജനനവും
വിട്ടുപോകുന്നത് മരണവുമാണ്.

ഈ ദേഹം
പൂർവ്വകാലജീവിതസംസ്കാരങ്ങളുടെ
സൃഷ്ടിയാണ്

പാപങ്ങളെയും പുണ്യങ്ങളെയും
വേർതിരിക്കാൻ കഴിയുന്നുണ്ടെങ്കിൽ
അതിൻ്റെ പരിണാമവും
സുവ്യക്തമാണ് .

സ്വപ്നത്തിൽ ആത്മാവ് പൂർവകാലത്തെയാണ്  
ഉപന്യസിക്കുന്നത്
സ്വപ്നശരീരം
അവിടെയാണുള്ളത്
അതിനാകട്ടെ ,
യഥാർത്ഥശരീരത്തോടോ മനസ്സിനോടോ ബന്ധമില്ല

32

ഈ ശാരീരികജീവിതത്തിനും  
ശരീരാന്തരജന്മത്തിനുമിടയിൽ സ്വപ്നത്തിൻ്റെ  
ഒരിടനാഴിയുണ്ട്
ഈ ജന്മത്തിനും
അടുത്ത ജന്മത്തിനും  
ഇടയിലുള്ള ഇടം

സ്വപ്നത്തിൽ ആത്മാവ്
ലീലയിലാണ്
 
അത് പുറത്തേക്ക്
സഞ്ചരിക്കുകയാണ്
അതിനു അവിടെ പ്രത്യക്ഷരൂപങ്ങൾ വേണം

ഉണരുമ്പോൾ ഭൗതികമായ  ഇന്ദ്രിയങ്ങൾ എന്ന  വാതിലുകളിൽക്കൂടി
അകത്തേക്ക് വന്ന് പൂർവസ്ഥിതിയിൽ എത്തുന്നു

സ്വപ്നത്തിൽ ,ആത്മാവിനു
ഇന്ദ്രിയങ്ങൾക്ക് പകരം
വേറൊരു ശരീരത്തെ സൃഷ്ടിക്കാനാവുന്നു
ഇതാകട്ടെ ,സ്വപ്നത്തിനുശേഷം ഉപേക്ഷിക്കപ്പെടുന്നു

33

ആത്മാവിന് പുറംലോകത്തിൻ്റെയോ അകംലോകത്തിൻ്റെയോ കോലാഹലങ്ങൾ ആവശ്യമില്ല
അത് അകമേയുള്ള രസമായിരിക്കുകയാണ്

എല്ലാ കാമങ്ങളും ആത്മാവിൽ ലയിച്ചിരിക്കുന്നതാകയാൽ
വേറൊരു കാമത്തെ
തേടേണ്ടതില്ല

നമ്മളിൽ നിന്നു ഭിന്നമായി
വെറൊന്നുമില്ല ;
ഉണ്ടെന്നു തോന്നുമ്പോൾ
അതിന് മണമുണ്ട് ,
രൂപമുണ്ട്,
സ്വഭാവമുണ്ട് ,
ശബ്ദമുണ്ട് ,
അർത്ഥമുണ്ട് .

34

ആത്മാവിനു ശുദ്ധമാകാൻ കഴിയുന്നിടത്താണ് സുഷുപ്തി:
അവിടെ അവിദ്യയില്ല,
ദ്വയമില്ല ,
ക്ഷണികലോകങ്ങളില്ല .
 
അവിടെ പരമമായ ആനന്ദമുണ്ട്
ആനന്ദത്തിന് ഉപാധിയുമില്ല

എല്ലാവരുടെയും ആനന്ദം ഒരുപോലെയല്ല

മനുഷ്യരിൽ തന്നെ
പലതരം ആനന്ദം അനുഭവിക്കുന്നവരുണ്ട്
സർവ്വഭോഗങ്ങളും നേടിയവൻ്റെ  
ആനന്ദത്തേക്കാൾ
വലിയ ആനന്ദമുണ്ട്
അതാണ് ആത്മസുഖം

പരമമായ ആനന്ദത്തിൻ്റെ
അനേകം ഇതളുകളിലൊന്നു
മാത്രമാണ്
കേവലമായ ഭോഗാനന്ദം;
ഭോഗാനന്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കും.
 
35

ഇത് ലിംഗശരീരമാണ്
ഇതിൽ ലിംഗാത്മാവ് വസിക്കുന്നു
എന്നാൽ ദേഹം നശിക്കുന്നതോടെ അവിടം വിട്ട് മറ്റൊരിടത്തേക്ക് പോകുന്നു

ഈ ലിംഗാത്മാവ് ഓരോ അവയവത്തിലുമുണ്ടായിരുന്നു

36

കർമ്മങ്ങൾക്ക് യോജിക്കുന്ന ശരീരത്തെ തേടിവരുകയാണ് ആത്മാവ് അതിനെ സകലഭൂതങ്ങളും സ്വീകരിക്കുകയാണ്.
കർമ്മഫലങ്ങൾക്ക് വേണ്ടിയാണ്
ശരീരം

ശരീരം ദുർബ്ബലമാകുമ്പോൾ
ആത്മാവ് അതുപേക്ഷിക്കുന്നു
പിന്നീട് ,അതിനു പറ്റിയ
മറ്റൊരിടം തിരഞ്ഞെടുക്കുന്നു.
പൂർവ്വസംസ്കാരങ്ങൾക്ക്
ഇണങ്ങുന്ന തരത്തിലുള്ള
കർമ്മഫലങ്ങളെ പ്രാപിക്കാനുള്ള ശരീരത്തിലേക്ക് ആത്മാവെത്തുന്നു.

ദേഹം അതിനെ സ്വീകരിക്കുന്നത്
കർമ്മഫലങ്ങളുടെ അനുസ്യൂതിക്ക്  വേണ്ടിയാണ്

37

ആത്മാവ് ദേഹം വിടുന്നത്
ഒരു നാടകമാണ്
ഒരു ഐഹികാനൈഹിക
നാടകം

ഇന്ദ്രിയങ്ങൾ പിൻവാങ്ങുകയാണ് അവയുടെ
മൂലദേവതകളിലേക്ക്

ആത്മാവ് ഹൃദയത്തിൽ
ഇടംനേടുന്നു

കണ്ണ് ലിംഗാത്മാവിലേക്ക്
ലയിക്കുന്നു,
അതുകൊണ്ട് കാഴ്ചയില്ല.
മൂക്ക് ലിംഗാത്മാവിലേക്ക് ,
അതുകൊണ്ട് ഗന്ധമില്ല.
നാക്ക് ലിംഗാത്മാവിലേക്ക്, അതുകൊണ്ട് രുചിയില്ല.
കാത് ലിംഗാത്മാവിലേക്ക് ,
അതുകൊണ്ട് കേൾക്കുന്നില്ല .
മനസ്സ് ലിംഗാത്മാവിലേക്ക്,
അതുകൊണ്ട് ചിന്തയില്ല .
ത്വക്ക് ലിംഗാത്മാവിലേക്ക്,
അതുകൊണ്ട് സ്പർശമില്ല.
ബുദ്ധി ലിംഗാത്മാവിലേക്ക്;
അതുകൊണ്ട് യുക്തിയില്ല.

ഇതിൻ്റെ ഫലമായി
ഹൃദയത്തിനുള്ളിൽനിന്ന്
ആത്മാവ് പുറത്തുപോകുന്നു;
കണ്ണുകളിലൂടെയോ  
ശിരോഭാഗത്തുകൂടെയോ .

38

ആത്മാവ് ഒരു ദേഹത്തെ
ഉപേക്ഷിച്ച്
മറ്റൊന്നിലേക്ക് പോകുന്നു.

ഒരട്ട പുല്ലിലൂടെ സഞ്ചരിക്കുന്നു
ഓരോ ഘട്ടത്തിലും
അത് ഇലയിൽ നിന്ന് ഇലയിലേക്ക്
കടക്കുന്നു

ഒരു പുല്ലിൻ്റെ
അഗ്രത്തിൽനിന്ന്
മറ്റൊന്നിലേക്ക്
പ്രവേശിക്കുമ്പോൾ
ശരീരം അതിനനുസരിച്ച്
ചുരുണ്ടു നിവരുന്നു

ഒരു ദേഹം
നിർജ്ജീവമാകുന്നതോടെ
ആത്മാവിൻ്റെ പ്രയാണമാരംഭിക്കുന്നു;
മറ്റൊരു ശരീരത്തിലേക്ക് .

39

സ്വർണാഭരണം പണിയുന്നയാൾ സ്വർണ്ണംകൊണ്ട്
പല ആഭരണങ്ങളുണ്ടാക്കുന്നു . പുതിയ സ്വർണരൂപങ്ങൾ ഉണ്ടാക്കുന്നു .
അതുപോലെ ആത്മാവ്
ഒരു ദേഹത്തെ
നിർവീര്യമാക്കി ,
മറ്റൊന്നുണ്ടാക്കുന്നു .
അതോടെ പുതിയ രൂപത്തിൽ
ജീവിതമുണ്ടാക്കുന്നു .
പഴയ ശരീരം
നഷ്ടസ്മൃതിയാകുന്നു.

ആത്മാവ് പഞ്ചഭൂതങ്ങളെ അന്വേഷിക്കുന്നു
അതിന് കാമക്രോധ മോക്ഷങ്ങൾ വേണം .

അത് ക്രോധവുമാണ്
സ്നേഹവുമാണ്
ധർമ്മവുമാണ്
അധർമ്മവുമാണ്

കാമങ്ങളാണ് ജനിക്ക്
കാരണം.
ശരീരത്തിൽ വസിച്ച്
നാം ചെയ്യുന്നതിന് ഫലങ്ങളായി
അടുത്ത ജന്മത്തിൽ കാമങ്ങളെത്തന്നെ ലഭിക്കുന്നു.

കാമങ്ങളുണ്ടായിരിക്കുന്നത്
ജന്മങ്ങൾക്ക്
കാരണമാകുകയാണ്

കാമങ്ങളെ വർജിച്ചവനു
ഫലങ്ങളുമില്ല .

ആത്മാവിൽ തന്നെ
കാമം വ്യയം ചെയ്യണം
അങ്ങനെ കാമം ആത്മാവായി  രൂപാന്തരപ്പെടുന്നു.

40

സംസാരചക്രത്തിൽ
മോചനത്തിനായി
ജ്ഞാനത്തെ തന്നെ പ്രാപിക്കണം

ആത്മാവിൽനിന്ന്
അന്യമല്ലാതെ ആയിത്തീരണം

ജ്ഞാനിക്ക് കാമമില്ല
അതുകൊണ്ട് ജനിയുമില്ല.

സർപ്പത്തിൻ്റെ പടംപോലെ,
കാമങ്ങൾ ഒന്നൊന്നായി  കൊഴിയുമ്പോൾ ,
ആത്മാവ് മാത്രം ശേഷിക്കുന്നു .

41

ന്യൂനീകരണമാണ്
സമ്പത്ത് .
സങ്കലനമല്ല.
 
സങ്കലനങ്ങൾ
ധനമായാലും
സൗന്ദര്യമായാലും
വ്യഥകളായാലും
പ്രണയങ്ങളായാലും കാമങ്ങൾ തന്നെയാണ്

അത് വീണ്ടും സങ്കടരൂപങ്ങളായി
മാറുന്നു

ഒന്നിൽനിന്നു വിടുതൽ തേടി
ഉള്ളിലേക്ക് തന്നെ മടങ്ങിയെത്തുമ്പോൾ
നാം പുതുതാകുന്നു

ആത്മാവ് ഒരു സ്വൈരശാന്തതയാണ്;
അത് ഏറ്റവും
താഴ്ന്ന മൂല്യമുള്ള സംഖ്യയാണ് .
എന്നാൽ അത് പൂജ്യമല്ല

42

ന്യൂനമൂല്യങ്ങൾക്ക്
അന്തമില്ല
മൂല്യങ്ങൾ കുറയുന്നത്
അനന്തമായി നീളുന്നു .

ആത്മാവിൻ്റെ  
അനന്യമായ ഏകതയിൽ
അത് നിശ്ചലമാകുന്നു .

ഒരു ഘട്ടത്തിൽ
ശരീരികളായ നമ്മൾ
അശരീരികളായി
അനുയോജ്യപഞ്ചഭൂതങ്ങളെ
തേടുന്നു

യാത്ര ,
അനുയാത്ര,
വീണ്ടും യാത്ര,
അനുയാത്ര.
 
കൂടുപേക്ഷിച്ച്
പുതിയ കൂട്ടിലേക്ക് .

പുതിയ മനുഷ്യരായി ,
പുതിയ ജീവികളായി
ജീവിച്ചുകൊണ്ടേയിരിക്കുന്നു.

കാമജീവിതങ്ങൾക്ക്
നിതാന്തയാത്രകളാണുള്ളത്

പല ജീവികളായി
മനുഷ്യരായി നമുക്ക് ജീവിക്കാം .
പ്രാപഞ്ചികമായ
അനാസക്ത തൃഷ്ണകൾ

കാമം തന്നെയാണ് മൃത്യു
കാമങ്ങൾ ഇല്ലാതാവുമ്പോൾ
മൃത്യുവും ഇല്ലാതാവുകയാണ്
ഈ ശരീരത്തിൽ തന്നെ
മരണമില്ലാതെ ജീവിക്കാം .

43

ജ്ഞാനരഹിതമായ ഉപാസന ,
ആരാധന,
പൂജ
എന്നിവ വ്യർത്ഥമാണ് .

ഉപാസനയിലൂടെ
ജ്ഞാനമുണ്ടാവണം.

ആത്മാവാണ് താനെന്ന്
അറിയുന്നതോടെ
മറ്റെല്ലാം മറയുന്നു
 
ശരീരവും ദുഃഖവും
ഓളങ്ങൾ മാത്രമാകുന്നു;
അന്യരായി വേറൊന്നുമില്ല

ശരീരത്തിലെ ആത്മാവ് സത്യമാണോ എന്ന ചിന്ത
സന്ദേഹവും ദുഃഖവുമായി ഇഴപിരിയുന്നു

പലവഴികളിലൂടെ അലഞ്ഞാലും
ഉത്തരം കിട്ടണമെന്നില്ല
ആത്മാവ് അനന്യമാണെന്ന് അറിയുമെങ്കിൽ
പിന്നെ എല്ലാം നാം തന്നെയാണ്.

44

ശരീരത്തിനുള്ളിൽ
നമ്മൾ തന്നെ തപ്പിത്തടയുന്നു ,
വലിയ തടവറകളിൽ
പുറത്തേക്കുള്ള വാതിൽ കാണാതെ
ചുറ്റിത്തിരിയുന്നപോലെ

പഞ്ചഭൂതങ്ങളാൽ നിർമ്മിതമായ ശരീരത്തിനുള്ളിൽ
ആത്മാവ് ആകാശമായിരിക്കുന്നു
 
ജീവിതം ആദ്യം നാനാത്വത്തിലേക്ക്
പോവുകയാണ് ,
പലതായി പലതും
സാക്ഷാത്കരിക്കാൻ .

എന്നാൽ മിഥ്യകളായി
നാനാത്വതത്ത്വങ്ങൾ
എരിഞ്ഞമരുമ്പോൾ
തിരിച്ചുനടക്കുകയാണ്
ഏകത്വത്തിലേക്ക് .

ഏകത്വം ആകാശമാണ്
രൂപരഹിതമാണത് ,
ജനനരഹിതവും
മരണരഹിതവുമാണ്.

45

ആത്മാവ് ശിരസിലല്ല,
ഹൃദയാന്തർഭാഗത്താണുള്ളത്

പൂവിൻ്റെ സൗന്ദര്യവും
കുഞ്ഞിൻ്റെ ചിരിയും
കന്നുകുട്ടിയുടെ കളിയും
കാറ്റിൻ്റെ സാരോപദേശവും
ജീവിതയാതനയും
ഹൃദയാന്തർഭാഗത്തേക്ക്
നേർത്ത് നേർത്ത് വരികയാണ്

എല്ലാ ഭൂതങ്ങളുടെയും
അപ്രകാശിത ദൈവം
അവിടെയാണുള്ളത് .

ഒരു വാക്ക് ഉച്ചരിക്കപ്പെട്ടശേഷം
അവിടേക്ക് പോയി
ലയിക്കുന്നു.

ഒരു ചിന്ത ഉയരാൻ കൊതിച്ചു, പിൻവാങ്ങുന്നത് അവിടേക്കാണ്.

പാപപുണ്യങ്ങളില്ലാത്ത അവിടെ
ഇന്ദ്രിയങ്ങളുടെ അതിർത്തി
പൂർവ്വനിശ്ചിതമാണ് .
ആത്മാവ് അവിടേക്ക് വ്യാപിച്ചിരിക്കുന്നു

46

സർവ്വതും കളഞ്ഞ്
ഒരുവൻ
ഈ ആത്മാവിനെ
അറിയുന്നു .

അവനു പിന്നീട് ഈ ലോകം തന്നെ ഒരാശയമല്ല

യാതൊന്നും തേടാൻ  
ബാക്കിയില്ലാതാവുകയാണ്

ആത്മാവിൻ്റെ പ്രകാശിതരൂപമായ
ഒരുവനാണ് എല്ലാം ഉപേക്ഷിച്ചവൻ

അവൻ സ്വന്തം ശരീരത്തെ
അതിനുള്ള പരിഹാരമാക്കുന്നു

47

പ്രപഞ്ചം തന്നെയാണ് ശരീരം
 
ശരീരത്തിൽ ജലമുണ്ടല്ലോ ,
വായുവുമുണ്ട് .
അഗ്നിയുണ്ട് ,
ദഹിപ്പിക്കാൻ .
ആകാശമുണ്ട്,
മനസ്സിൻ്റെ അനന്തമായ ലോകമായി.

മണ്ണില്ലാതെ അന്നമില്ലല്ലോ

എല്ലാ ഭൂതങ്ങളും
പ്രാണനിൽ രമ്യതയോടെ
വസിക്കുന്നു

അന്നമില്ലാതെ
പ്രാണനില്ല .
പ്രാണനില്ലെങ്കിൽ
അന്നം ജീർണിക്കുന്നു

48

"ഹിരണ്മയേന പാത്രേണ
സത്യസ്യാപിഹിതം മുഖം"

സത്യത്തിൻ്റെ മുഖം സ്വർണംകൊണ്ടുള്ള പാത്രത്താൽ മറയ്ക്കപ്പെട്ടിരിക്കുന്നു.

പ്രാണൻ കണ്ണുകളിലുണ്ട് ,
മനസ്സിലുണ്ട് ,
ചിന്തകളിലുണ്ട് ,
ശബ്ദത്തിലുണ്ട് ,
വാക്കിലുണ്ട് ,
ബീജത്തിലുണ്ട്

പ്രാണൻ്റെ ഭക്ഷണം
എന്താണ് ?
കൃമികീടങ്ങൾ തുടങ്ങി മറ്റെല്ലാം ഭക്ഷണമാണ് .
ജലമാണ് ആവരണം .

എല്ലാത്തിൻ്റെയും ആത്മാവാണ്
പ്രാണൻ .

ജലത്തിൽ സ്പർശിക്കൂ
പ്രാണനെ അറിയൂ

49

പുരുഷൻ തീയാണ്
അവൻ വായകൊണ്ട്
തീപിടിപ്പിക്കുന്നു
വാക്ക് ജ്വാലയാകുന്നു
പ്രാണൻ പുകയും

കണ്ണ് കനലുകളെ പേറുന്നു  ചെവിയിൽ അഗ്നിസ്ഫുലിംഗങ്ങളും

ഈ തീയിലാണ് ഭക്ഷണം
പാചകം ചെയ്യുന്നത് .
അങ്ങനെ ബീജമുണ്ടാകുന്നു

അഗ്നിയല്ലാത്തതായി
യാതൊന്നുമില്ല -
സൂര്യൻ ,പകൽ ,
ദിക്കുകൾ ,
മേഘങ്ങൾ ,മഴ ,
മണ്ണ് ,ലിംഗം ,വാക്ക്,
സ്ത്രീ,
എല്ലാം അഗ്‌നി തന്നെ.

50

മരണാനന്തരം ഒരുവനെ
അഗ്നി ഏറ്റെടുക്കുന്നു
അവൻ അഗ്നിയായി മാറുന്നു.
അവൻ വീണ്ടും ജനിക്കുന്നു

മരണാനന്തരം അവൻ
ചന്ദ്രനെ പ്രാപിക്കുന്നു
അവിടെ ഭക്ഷണമായിത്തീരുന്നു
അവനെ ദേവന്മാർ സ്വന്തമാക്കുന്നു
കർമ്മഫലം തീരുന്ന മുറയ്ക്ക്
അവൻ ആകാശത്തെ പ്രാപിക്കുന്നു
 
പിന്നീട് അവൻ ഭൂമിയെ പ്രാപിക്കുന്നു,  മണ്ണിൽ അന്നമായിത്തീരുന്നു

പിന്നീട് പുരുഷനാകുന്ന തീയിൽ
വേവുന്നു
പിന്നീട് സ്ത്രീയാകുന്നു
തീയിൽ വേവുന്നു,
ജനിക്കുന്നു

51

ഭൂതങ്ങളുടെ ഫലമാണ്
മണ്ണ്
മണ്ണിൻ്റെ ഫലമാണ്
ജലം
ജലത്തിൻ്റെ ഫലമാണ്
ഔഷധങ്ങൾ
ഔഷധങ്ങളുടെ ഫലമാണ്
പൂക്കൾ
പൂക്കളുടെ ഫലമാണ്
പഴങ്ങൾ
പഴങ്ങളുടെ ഫലമാണ്
പുരുഷൻ
പുരുഷൻ്റെ ഫലമാണ്
ബീജം

52

രോഗപീഢ തപസ്സാണ്,
രോഗശുശ്രൂഷയും.
ഈ അറിവു തന്നെ
പാപമുക്തിയാണ്

മൃതദേഹം ചുമക്കുന്നത്
തപസ്സാണ്
 
മൃതദേഹം ദഹിപ്പിക്കുന്നത്
തപസ്സാണ്

53

ആത്മാവിനെക്കുറിച്ച്
ചിന്തിച്ച്
നാം ഓരോന്നിനെയും
തള്ളിക്കളയും ...
നേതി നേതി

ഇതുവരെ കണ്ടതല്ല
കേട്ടതല്ല
അറിഞ്ഞതല്ല
രുചിച്ചതല്ല
തൊട്ടതല്ല
മണത്തതല്ല
സ്നേഹിച്ചതല്ല,
അറിഞ്ഞതിനെ അറിയാനുളള
അറിവാണത് 

MK


നിരാസത്തിന്റെ തത്ത്വം /ഡോ.യാക്കോബ്‌ മാർ ഐറേനിയോസ്‌

  ശ്രീ. എം.കെ.ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ' വായിച്ചു തുടങ്ങിയപ്പോൾ ഇത്‌ ഏതോ ദുരൂഹതയുടെ ഗുഹാമുഖമാണെന്ന്‌ തോന്നിപ്പോയി. വായനപുര...