Wednesday, July 20, 2022

അഗാധഗർത്തത്തിനു മുകളിലൂടെ ഒരു കയറിൽ /എം.കെ.ഹരികുമാർ

 




മെക്സിക്കൻ ചിത്രകാരി ഫ്രീദാ കാലോ (Frida Kahlo,1907-1954) തൻ്റെ  കാലത്തിൻ്റെ വേദനിപ്പിക്കുന്ന നിത്യസാക്ഷ്യമായി ഓർമ്മിക്കപ്പെടുന്ന രചനകളാണ് സംഭാവന ചെയ്തത്. ഒരു സ്ത്രീയായും എപ്പോഴും പോരാടുന്ന മനുഷ്യവ്യക്തിയായും അവർ അസ്തിത്വത്തെ പിന്തുടർന്നു. The wounded Deer(1946) എന്ന ചിത്രം ആത്മവ്യഥകളെ കാലത്തിലേക്ക് സമന്വയിപ്പിക്കുകയാണ്. ഒരു പുതിയ ദൃശ്യഭാഷയാണ് അവർ ഇതിനായി തിരഞ്ഞത്. വളരെ അനാവരണം ചെയ്യപ്പെട്ടതും മഥിക്കുന്നതും അതേസമയം അദൃശ്യതകളെ സ്വാംശീകരിക്കുന്നതുമായ ഭാഷയാണിത്. അമ്പുകളേറ്റു വിരണ്ടോടുന്ന ഒരു മാനാണ് ചിത്രത്തിൽ. മാനിൻ്റെ തലയായി ചിത്രകാരി വച്ചിരിക്കുന്നത്  സ്വന്തം തല തന്നെയാണ് .അതിൽ മാനിൻ്റെ കൊമ്പുകളുമുണ്ട് .കൊമ്പുകൾ വിലാപങ്ങളുടെ ഒരു  കാടിനെക്കുറിച്ചു സൂചന തരുന്നു. അമ്പുകൾ തുടരെ വരുകയാണ്. കാടിനെ ചുമക്കുന്നവളാണ് താൻ എന്നും വിവക്ഷ.  എന്നാൽ താൻ നിലം പതിക്കാൻ തയ്യാറല്ലെന്നാണ് ചിത്രകാരിയുടെ മനസ്സ് പറയുന്നത്. 
ആ മുഖം അതു വിളിച്ചു പറയുന്നു.
തനിക്കു കുറേ ദൂരം പോകാനുണ്ട് എന്നാണു ആ കണ്ണുകൾ വ്യക്തമാക്കുന്നത്. 

പിന്നിലായി, കലുഷിതമെങ്കിലും പ്രകാശരേണുക്കൾ ചിതറിയ ഒരാകാശ ഭാഗം കാണാം. ചുറ്റുമുള്ള മരങ്ങളാകട്ടെ,ഒരു വനമാണെന്ന്  തോന്നിപ്പിക്കുമെങ്കിലും അതെല്ലാം  ഏറെക്കുറെ ഉണങ്ങി വീഴാറായി നിൽക്കുകയാണ് .പച്ചപ്പുകൾ നഷ്ടമായ ഒരു വന്യതയിലൂടെ, അവൾ ശരീരത്തിൽ തറച്ച അമ്പുകളുമായി പായുകയാണ്. 
ആരാണ് രക്ഷിക്കാൻ വരുക ?ഒരു പക്ഷേ ,ആ മാൻപേടയുടെ വേദന ആർക്കും തന്നെ മനസ്സിലാകുന്നില്ലായിരിക്കാം .വേദനിക്കുന്നവർ കാഴ്ചവസ്തുക്കളാവുന്ന സമകാലിക ദുരന്തത്തെ തീവ്രമായി ചിത്രീകരിച്ച ഫ്രീദ കാലോ ഈ ചിത്രത്തിൽ വരച്ചു ചേർത്ത ഒടിഞ്ഞ ചില്ല എന്തായിരിക്കും സൂചിപ്പിക്കുന്നത് ?മാർസൽ പ്രൂസ്ത് പറഞ്ഞ തലയ്ക്കു മുകളിലെ ആകാശമുണ്ടല്ലോ. അത് ജീവിപ്പിക്കുന്ന പ്രതീക്ഷയാണ്. ചുറ്റും വരണ്ടുണങ്ങി നില്ക്കുമ്പോൾ ഒരു പച്ചിലചില്ല ജീവൻ്റെ പ്രചോദനമാണ്.
കഥയിലും ഈ പച്ചിലചില്ല വേണം. ഓരോ പെണ്ണും എഴുതുമ്പോൾ ഈ ശോകഭാവം (Pathos ) അടിയിലുണ്ടായിരിക്കണം.  വായനക്കാരൻ്റെ ഹൃദയത്തിലേക്ക് നേരെ ചെല്ലുന്ന ഒരു സംഗീതപാതയാണത്.

ഭാഷ എഴുതുന്നു

നമുക്ക് ധാരാളം ഫെമിനിസ്റ്റ് എഴുത്തുകാരികളുണ്ടെങ്കിലും കഥയിൽ കല സൃഷ്ടിക്കാനറിയുന്നവർ തീരെയില്ല. ഒരു സ്ത്രീയുടെ അവസ്ഥയെ അടുത്തുനിന്ന് ആത്മാർത്ഥതയോടെ നോക്കാനറിയില്ല. പത്രമാധ്യമങ്ങളുടെ കണ്ണിലൂടെ നോക്കുന്നത് നിഷ്പ്രയോജനമാണ്. ഒരു സർക്കാർ ഉദ്യോഗസ്ഥയുടെയോ  കോളേജ് അധ്യാപികയുടെയോ കണ്ണിലുടെ ജീവിതത്തെ നോക്കരുത്. അപ്പോൾ ജീവിതം താരനിശയുടെ റിപ്പോർട്ടിംഗാവും. അനന്തമായ കാലത്തിൻ്റെ ഏതോ ഒരു ബിന്ദുവിൽ നിസഹായമായി നിൽക്കുന്ന മനുഷ്യജീവി എന്ന നിലയിലാണ് ജീവിതത്തെ നോക്കേണ്ടത്, നിരുപാധികമായി .അപ്പോൾ സഹജവും ആഴത്തിലുള്ളതും സത്യാത്മകവുമായ കാര്യങ്ങൾ പൊന്തിവരും. 

പതിറ്റാണ്ടുകൾക്കു മുമ്പ് മാധവിക്കുട്ടി  'കഥ' മാസികയിൽ ഒറ്റപ്പേജിൽ അനുഭവക്കുറിപ്പുകൾ എഴുതുമായിരുന്നു. ഇന്നത്തെ പല വനിതകളുടെയും കഥകളെക്കാൾ വായനക്കാരെ ആ കുറിപ്പുകൾ വശീകരിക്കുമായിരുന്നു. 
അവർ കൃത്രിമമായ ഭാഷയോ , ഫെമിനിസ്റ്റ് ഭാഷയോ  ഉപയോഗിച്ചിരുന്നില്ല. വികാരങ്ങളിൽ സത്യസന്ധത പാലിച്ചുകൊണ്ട് തന്നെയും ചുറ്റുപാടുകളെയും നിരീക്ഷിക്കുകയാണ് അവർ ചെയ്യാറുണ്ടായിരുന്നത്.
അതിൽ കരടായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല .സ്ഫടികജലംപോലെ അത് തുറന്നു കാണിക്കപ്പെട്ടു.
അതിൽ നിറഞ്ഞു നിന്നത് മാധവിക്കുട്ടി എന്ന എഴുത്തുകാരിയായിരുന്നു. 

ആധുനികതയോ ഉത്തരാധുനികതയോ  ഒന്നുമല്ല മാധവിക്കുട്ടിയെ ശ്രദ്ധേയയാക്കുന്നത്. അവർ ഒരു മനുഷ്യവ്യക്തിയായിരിക്കാൻ നന്നായി പരിശ്രമിച്ചു. ആരുടെയും പ്രചാരണം അവർ ഏറ്റെടുത്തില്ല. ഒരു സൗഹൃദസംഭാഷണത്തിൽ തൻ്റെ  കവിതയെക്കുറിച്ച് അവർ എന്നോട് ഇങ്ങനെ പറഞ്ഞു: "എനിക്ക് ടി.എസ്.എലിയറ്റിനെപോലെയോ യേറ്റ്സിനെപോലെയോ എഴുതാനാവില്ല. ഞാൻ ബുദ്ധിജീവിയെപോലെ എഴുതില്ല. ഞാൻ എന്നെക്കുറിച്ചാണ് എഴുതുന്നത്. എനിക്ക് അതേ അറിയാവൂ ".ഈ സത്യസന്ധത അവരുടെ തിളക്കം വർദ്ധിപ്പിക്കുകയാണ്.

സിതാര .എസ് എഴുതിയ റാണി (എഴുത്ത് ,ജനുവരി)ആരവങ്ങളിൽ നിന്ന് വലിച്ചെറിയപ്പെട്ട ഒരു സിനിമാനടിയുടെ പിൽക്കാല ജീവിതത്തിലെ അലച്ചിലും ഒറ്റപ്പെടലും കളങ്കമില്ലാതെ അവതരിപ്പിക്കുകയാണ്. എന്ത് എഴുതുന്നു എന്നതല്ല ,എഴുതുന്നതിൽ എഴുതുന്ന യാളുണ്ടോ എന്നാണ് നോക്കേണ്ടത്. ഈ കഥയിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷ അതിലെ കഥാപാത്രമായ കമലയെ അനുഭാവപൂർവ്വം വീക്ഷിക്കുകയാണ്. സദാചാര ലംഘനത്തിനു ,തൻ്റെ സഹായി കളോടൊപ്പം അവളെ പോലീസ് സ്റ്റേഷനിലേക്ക് പിടിച്ചു കൊണ്ടുവന്നിരിക്കുകയാണ്.ജീവിതത്തിൻ്റെ ഗ്രാമ്യഭംഗിയോ ,ശാലീന സൗന്ദര്യമോ ,സൗന്ദര്യലഹരിയോ , മര്യാദയോ ഒന്നും എവിടെയുമില്ല. പൊള്ളയായ മനുഷ്യർ കൂട്ടമായി വരുകയാണ്. ജീവിതത്തിലെ ശൂന്യതയെ കഥാകാരി തൻ്റെ ഭാഷകൊണ്ട് മറികടക്കുന്നു. അഗാധഗർത്തത്തിനു മുകളിലുടെ ഒരു കയറിൽ സാഹസികമായി സഞ്ചരിക്കുന്ന മനുഷ്യനെയാണ് കണ്ടെത്തേണ്ടത്. അത് സിതാര നന്നായി നിർവ്വഹിച്ചു.

"വാ ,ക്ഷീണിച്ചെങ്കിലും ലാഘവമാർന്ന കാൽവയ്പുകളിലേക്ക് തണുപ്പിൻ്റെ  നേരിയ നാരുകൾ കരുണയോടെ നാക്കു നീട്ടി. വാ ,പകുതി മാഞ്ഞ ചന്ദ്രൻ വഴിമായ്ക്കുന്ന നിഴലുകളെ വിരലുകളാൽ തുടച്ചെടുത്തു. വാ ,നേർത്ത മുടിയിഴകളിലേക്ക് കാറ്റു കരുതലോടെ ചുണ്ടു ചേർത്തു .വാ ,ഇരുട്ടും ഉഷ്ണവുമകന്ന നീളൻ പാത, ഓരോ പാദസ്പർശത്തിലും വാത്സല്യത്താൽ തളിർത്തു .ആയുസ്സിൻ്റെ അറ്റത്തെത്തിയ ക്ഷീണിച്ചെല്ലിച്ച ഒരു സ്ത്രീ പെൺകുഞ്ഞുങ്ങളെ ചുറ്റിപ്പിടിച്ചു നടന്നുപോകുന്നത് മേഘങ്ങളിലൊളിച്ച മിന്നൽപ്പിണറുകൾ സ്നേഹത്തോടെ നോക്കി നിന്നു. കാറ്റിലൂടെ കുതിച്ച് അവരിലൊരാൾ അവളുടെ കാൽക്കീഴിലേക്ക് ആരാധനയോടെ മുട്ടുകുത്തി. റാണി, ഞാൻ നിങ്ങളുടെ ചെങ്കോൽ .നക്ഷത്രങ്ങൾ നിറഞ്ഞ എൻ്റെ ആകാശം നിങ്ങളുടെ കിരീടവും. സ്വീകരിച്ചാലും " .

ഇതു വായിച്ചപ്പോൾ ആഹ്ലാദം തോന്നി. ഇങ്ങനെയൊക്കെ എഴുതാൻ  മലയാളത്തിലും എഴുത്തുകാരി ഉണ്ടല്ലോ എന്നാണ് ചിന്തിച്ചത്. നമ്മുടെ അനുഭവങ്ങളെ ആത്മാവിൻ്റെ  കണ്ണുകൊണ്ട് കണ്ടാൽ മാത്രമേ ഇങ്ങനെ എഴുതാൻ കഴിയൂ .എന്നാൽ  ഭാഷാസംസ്കാരവും വേണം. ആ സംസ്കാരം സിതാര നേടിയെടുത്തിരിക്കുന്നു.

മോണാലിസ വളരെ ദൂരെ 

എന്തുകൊണ്ട് ഡാവിഞ്ചിയുടെ 'മോണാലിസ'പോലെ ഒന്ന് നമുക്ക് സൃഷ്ടിക്കാൻ കഴിയുന്നില്ല എന്ന് ചോദിക്കുമ്പോൾ, അതിനു കഴിവില്ല, അതു നമ്മുടെ ശൈലിയല്ല, അത് പ്രാചീനമാണ് എന്നൊക്കെ പറയുന്നത് മണ്ടത്തരമാണ്. ഏറ്റവും ഉയർന്ന കലാനുഭവം ഇല്ലാത്തതുകൊണ്ടാണ് ഇതുപോലെ എക്കാലത്തെയും മഹത്തായ ചിത്രം വരയ്ക്കാനാവാത്തത്. ചിത്രം വരയ്ക്കാനും എഴുതാനും ഭൂരിപക്ഷത്തിനും കഴിയും .എന്നാൽ കലയുടെ കാര്യത്തിൽ ഏറ്റവും ഉന്നതമായ ലയം , മാന്ത്രികാനുഭവം ആർജിക്കുന്നതിൽ വലിയ പരാജയമാണ് മിക്കവരും നേരിടുന്നത്. ഭൂരിപക്ഷത്തിനും ആവേശവും വിദ്യാഭ്യാസവുമാണുള്ളത് ;ജ്ഞാനമില്ല മനസ്സ് പല ജാതി, മത, സങ്കുചിത ചിന്തകളിൽപ്പെട്ട് ഛിന്നഭിന്നമായി കിടക്കുകയാണെങ്കിൽ കലയ്ക്കു  വേണ്ടതായ അന്തർലീനശക്തി ഉണരുകയില്ല. മനസ്സിലെ യുക്തിയും വിദ്വേഷവും സങ്കുചിതത്വവുമാവും മുന്നോട്ടു വരുക .അതിനെയെല്ലാം തള്ളിമാറ്റി ഏറ്റവും മഹത്തായ, മനുഷ്യനു അപ്രാപ്യമായ ബോധാവസ്ഥയിലെത്തുമ്പോഴാണ് കലയുടെ മാജിക് സംഭവിക്കുന്നത്.

വായനയിലും ഈ പെർഫോമൻസ് ഉണ്ട് .ഒരു കൃതി വായിക്കുമ്പോൾ അതിൻ്റെ നാനാതരത്തിലുള്ള ഓർമ്മകൾ സമാഹരിക്കാനും അതിൽനിന്ന് കലയുടെ അപാരതയിലെത്താനും  സിദ്ധിയുണ്ടെങ്കിലേ സാഹിത്യകലയിൽ പ്രധാനമാകുന്നുള്ളു. ഒരു നോവലിലെ കഥാപാത്രങ്ങൾക്കൊപ്പം എഴുത്തുകാരനുമുണ്ട്. അത് നോവൽ എഴുതിയ വ്യക്തിയല്ല .നോവലിസ്റ്റിൻ്റെ  തന്നെ മറ്റൊരു അന്തർമണ്ഡലമാണത്. 

ആ അന്തർവ്യക്തിയുമായി സംവദിക്കണം. ദസ്തയെവ്സ്കിയുടെ 'കരമസോവു സഹോദരന്മാർ ' വായിക്കുമ്പോൾ മറ്റു കഥാപാത്രങ്ങക്കൊപ്പം ദസ്തയെവ്സ്കി യും കഥാപാത്രമാണ്. ഇതു കണ്ടു പിടിക്കുന്നുണ്ടെങ്കിലേ വായനയുള്ളു. ദസ്തയെവ്സ്കി എന്ന ചൂതുകളിക്കാരനോ, റഷ്യാക്കാരനോ ,അന്നയുടെ കാമുകനോ അല്ല നോവലിലെ കഥാപാത്രമായി വരുന്നത്. 
മറ്റൊരു ആളാണ് ,അന്തർ വ്യക്തിയാണ്. അയാളോടൊപ്പം സഞ്ചരിക്കുന്നതിനെയാണ് വായന എന്നു പറയുന്നത്. 

വായനയും അനുഭവവും 

അമൽ 'ടിഷ്യുപേപ്പർ കഥകൾ' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഫെബ്രുവരി 12) എന്ന പേരിൽ കുറെ കഥകൾ കൂട്ടിക്കെട്ടി തീവണ്ടിപോലെ വായനക്കാരുടെ മുന്നിൽ വച്ചിരിക്കുന്നു. ഒന്നും മനസിലായില്ല.  ഇതിലെ കഥകൾക്കു പിന്നിൽ പ്രചോദനമുള്ളതായി തോന്നിയില്ല. കഥ എഴുതാൻ വേണ്ടി ബോധപൂർവം ശ്രമിക്കുകയാണ്. പക്ഷേ ,കഥയാകുന്നില്ല .ഇത്തരം കുറിപ്പുകൾ കഥനപ്രക്രിയയെ തന്നെ അപഹാസ്യമാക്കുകയാണ്. 

Beyond the Blurb എന്ന വിമർശന കൃതിയെഴുതിയ ദാനിയേൽ ഗ്രീൻ Daniel Green പറഞ്ഞു: 
"ഭാഷയുടെ അനുഭവമാണ് വായന. വാക്കുകളുടെ ക്രമീകരണമാണ് നാം കൃതിയിൽ കാണുന്നത് .ഈ ക്രമീകരണം മനസ്സിലാക്കാൻ കഴിവുള്ളവനായിരിക്കണം വിമർശകൻ .അതുകൊണ്ട് ഒരു സാഹിത്യകൃതിയുടെ അർത്ഥം എന്നു പറഞ്ഞാൽ അതിൻ്റെ  വായനാനുഭവമാണ് ഉദ്ദേശിക്കുന്നത് ".

വിമർശനത്തിൻ്റെ വിമർശനം

മലയാളത്തിൽ ചെറുകഥയെക്കുറിച്ചോ ,കവിതയെക്കുറിച്ചോ ഒരു റിവ്യു എഴുതാൻ ധാരാളം പേരെ കിട്ടും .കോളേജ് അധ്യാപകർ മിക്കവാറും പേരും റിവ്യൂ എഴുതും .അടുപ്പമുള്ളവരുടെ  പുസ്തകങ്ങൾക്ക് പ്രചാരം കിട്ടാൻ വേണ്ടി ഫേസ്ബുക്കും മറ്റു മാധ്യമങ്ങളും ഉപയോഗിക്കുന്നതിൽ കുഴപ്പമില്ല .ഫേസ്ബുക്കിൽ പുസ്തകത്തിൻ്റെ കവർ റിലീസ് ചെയ്യാമോ എന്ന് ചോദിച്ചുകൊണ്ട് എഴുത്തുകാർ തന്നെ പരിചയമുള്ളവർക്കെല്ലാം സന്ദേശമയയ്ക്കുന്നു .ഇക്കൂട്ടത്തിൽ  അവർ സാഹിത്യവിമർശകരെയും വെറുതെ വിടുന്നില്ല. ഇത് തികച്ചും അനുചിതമായ ഒരു കളിയാണ്. ഒരു വിമർശകൻ ഏതൊരു കൃതിയും പരിചയത്തിൻ്റെയോ  സൗഹൃദത്തിൻ്റെയോ ബലത്തിൽ മാത്രം പ്രോത്സാഹിപ്പിക്കാൻ നില്ക്കുകയാണെങ്കിൽ അത് അധാർമ്മികമാണ്. ഈ രീതി വിമർശകനെ നശിപ്പിക്കും. ഒരു കഥാകൃത്തിൻ്റെ പുസ്തകം ഫേസ്ബുക്ക് പേജിൽ റിലീസ്  ചെയ്താൽ വിമർശകൻ ആ  കഥാസമാഹാരത്തെ സർവാത്മനാ സ്വാഗതം ചെയ്തതായാണ് വായനക്കാർ വിലയിരുത്തുക.എന്നാൽ വിമർശകന് ചിന്താരീതി, ഭാവന ,സാഹിത്യാവബോധം ,കലാസങ്കല്പം തുടങ്ങിയവ സ്വന്തമായുണ്ടെങ്കിൽ  അനാവശ്യമായി പുസ്തകങ്ങളെ പ്രചരിപ്പിക്കാനാവില്ല .

റിവ്യു എഴുത്തുകാർ പെരുകിയെങ്കിലും സാഹിത്യവിമർശനത്തിൻ്റെ വിമർശനമെഴുതാൻ നമ്മുടെ നാട്ടിൽ ആളില്ലാതായി എന്ന വസ്തുത അവഗണിക്കരുത്. 
പത്താം ക്ലാസിൽ മലയാളം മാഷ് പറഞ്ഞുകൊടുത്ത വിമർശനപാഠങ്ങളുമായി, ഈ  ഉത്തര- ഉത്തരാധുനിക കാലത്തെ വിമർശന ചിന്തകളെ സമീപിക്കുന്ന വിരുതന്മാരെ  കണ്ടിട്ടുണ്ട്. ഫീച്ചറെഴുതുന്ന മാനസികാവസ്ഥ ഇതിനു ചേരില്ല. വിമർശനത്തിൻ്റെ ഉറവിടം എവിടെ നിന്നാണെന്നു വ്യക്തമായാലേ  വിമർശനത്തെക്കുറിച്ച് എഴുതാനാവൂ. വിമർശനപ്രക്രിയയിൽ ,വിമർശന ബോധത്തിൽ തത്ത്വചിന്തയുടെ സമസ്യകളുണ്ട്‌. വാൾട്ടർ ബെഞ്ചമിൻ ,കാതറിൻ ബെൽസി തുടങ്ങിയവർ ഇതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. 

കലാസ്വാദന(Art experience )വും കലാപരമായ ആവിഷ്കാരപൂർണത (Virtuosity)യും ജീവതത്ത്വപരമായ  ചിന്ത (Ontological Thought) യും ഒരാളിൽ കേന്ദ്രീകരിച്ചാലേ വിമർശനത്തിൻ്റെ ബോധം രൂപപ്പെടുകയുള്ളു. നമ്മുടെ നാട്ടിലെ ഏറ്റവും ദരിദ്രമായ അവസ്ഥയാണ് സാഹിത്യവിമർശനത്തിൻ്റെ വിമർശനത്തിനുള്ളത്. 'ആത്മായനങ്ങളുടെ ഖസാക്ക് '(1984)എന്ന പുസ്തകമെഴുതിയ  ഞാൻ സമീപകാലത്ത് 'ആത്മായനങ്ങളുടെ ജനിതകം'എന്ന ഒരു കൃതിയെഴുതി. ആദ്യത്തെ പുസ്തകം എങ്ങനെ എഴുതപ്പെട്ടു എന്നു പതിറ്റാണ്ടുകൾക്കുശേഷം പരിശോധിക്കുന്ന അസാധാരണമായ രചനയാണിത്. ഇത് ബ്ലോഗിൽ സൗജന്യമായി വായിക്കാൻ കൊടുത്തിരിക്കയാണ്. വിമർശനത്തെക്കുറിച്ച് എഴുതാൻ മലയാളത്തിൽ ആരും തന്നെയില്ല എന്നറിഞ്ഞുകൊണ്ടാണ് ഇത്തരം ആത്മവിചിന്തനങ്ങൾ വേണ്ടിവരുന്നത്. ആധുനികതയോ തുടർന്നുള്ള പ്രവണതകളോ എന്താണെന്ന് മനസ്സിലാക്കാത്ത ഇന്നത്തെ റിവ്യു എഴുത്തുകാർ എങ്ങനെ ഉത്തര - ഉത്തരാധുനികമായ സിദ്ധാന്തങ്ങളെ ഉൾക്കൊള്ളും? .വിവരമില്ലാത്തവർ കാലിന്മേൽ കാൽ കയറ്റി വച്ച് അസംബന്ധം പറയുന്ന കാഴ്ചയാണ് വിമർശത്തിൻ്റെ വിമർശനത്തിൽ  ഇന്നു കാണുന്നത് .

കലാപരമായ മഹത്വത്തെ ഉൾക്കൊള്ളുന്നില്ലെങ്കിൽ സാഹിത്യവിമർശനമില്ല. കലാകാരൻ എഴുതേണ്ടതാണത്. ഒരു സിദ്ധാന്തത്തെ തന്നെ ആശ്രയിക്കണമെന്നുമില്ല. കാരണം, കലയ്ക്കാണ് പ്രാധാന്യം. എന്നാൽ തത്ത്വചിന്തയുടെയും കലയുടെയും ചരിത്രത്തിൽനിന്ന് ഏത് ഉപകരണവും എടുക്കാം. ഏതെടുക്കുമ്പോഴും ഏറ്റവും ഗാഢമായത് ,അഗാധമായത് , സവിശേഷമായത് ,ഇതുവരെ അനാവരണം ചെയ്യപ്പെടാത്തത് എന്ന പരിഗണനയിലാണ് വിമർശകൻ  പ്രവർത്തിക്കേണ്ടത്. അതുകൊണ്ടാണ് ഒരു സാധാരണ മനുഷ്യൻ തന്നിൽ കുഴപ്പങ്ങളൊന്നും കാണുന്നില്ലെങ്കിലും, ചിലർ മനുഷ്യനിലെ ആന്തരികമായ അതൃപ്തിയെക്കുറിച്ച് പറഞ്ഞത് 'ആരാണ് ഞാൻ' എന്നു ചോദിക്കാൻ പ്രേരിപ്പിക്കുന്നുവെന്ന്  കോളിൻ വിത്സൻ(Colin Wilson) വിശദീകരിച്ചത് .ഇക്കാര്യത്തിൽ എഡ്മണ്ട് ഹുസ്സേളി (Edmund Husserl) ൻ്റെ പ്രാതിഭാസിക ചിന്തകളും ,ജോൺ ബുന്യ (John Bunyan )ൻ്റെ 'രക്ഷപ്പെടാൻ ഞാനെന്ത്  ചെയ്യണ'മെന്ന ആശയവും ,റഷ്യൻ തത്ത്വചിന്തകനായ ജോർജ്ജ് ഗുർജി ഫ് (George Gurdjieff) നമ്മളെല്ലാം ഉറങ്ങുകയാണെന്ന് പറഞ്ഞതും  പരിഗണിക്കണമെന്നാണ് കോളിൻ വിത്സൻ പറയുന്നത്.
എന്തിന്? 'എൻ്റെ  മനസ്സിനെ ഉണർത്താൻ ഞാൻ എന്താണ് ചെയ്യേണ്ടത്?' എന്ന് തിരിച്ചറിയാൻ.

റിബൽ സങ്കല്പത്തെക്കുറിച്ച് വർഷങ്ങൾക്ക് മുൻപ് വി.പി.ശിവകുമാർ എഴുതിയ ലേഖനം ഇപ്പോഴും മനസ്സിലേക്ക് വരികയാണ്. സാഹിത്യകാരൻ ഒരു റിബലാണോ ?ഇനി അങ്ങനെയൊരു റോൾ അവശേഷിക്കുന്നുണ്ടോ ? എല്ലാവരും എല്ലാത്തിനോടും ഒത്തുതീർപ്പിലെത്തിയ ഈ കാലത്ത്. 


വി. ഗിരീഷ് എഴുതിയ വിശ്വാസം (എഴുത്ത് ,നവംബർ, 2001) ഒരു കഥ എന്ന നിലയിൽ വിജയിച്ചില്ല .ഒരിടത്ത്  നാഗപൂജയുമായി കുറേപ്പേർ  വീട്ടിലേക്ക് വരുന്നു. കുഴൽ കിണർ കുഴിക്കാൻ വീട്ടുകാർ പദ്ധതിയിടുന്നു.  ഇതു തമ്മിലെന്താണ് ബന്ധമെന്ന്  വ്യക്തമാക്കുന്നില്ല. ഒരിടത്തും എത്താത്ത കുഴൽ കിണർ കുഴിച്ച്  കഥാകൃത്ത് കഥ അവസാനിപ്പിച്ചു. കഥ അവസാനിപ്പിക്കുന്നതിനു വലിയ ജ്ഞാനം ആവശ്യമാണ്. അവിടെ ഒരു മാന്ത്രിക വിരൽസ്പർശമുണ്ടാകണം.

കമ്യു ,ദി ഫസ്റ്റ് മാൻ

'ഭീകരമായ ഒരു ശൂന്യതയാണ് എന്നിലുള്ളതെന്ന് ഫ്രഞ്ച് എഴുത്തുകാരൻ ആൽബേർ കമ്യു  'ദ് ഫസ്റ്റ്മാൻ' എന്ന നോവലിൽ പറയുന്നുണ്ട്.  എന്താണ് ഈ ശൂന്യത?വലിയ ആഗ്രഹങ്ങൾ വച്ചുപുലർത്തിയവൻ  തകർന്നുകഴിയുമ്പോഴുള്ള ശൂന്യതയല്ല ;ജീവിതനിരാശയല്ല ; ദാർശനികമായ ഒരാന്തരബോധമാണത്. യാത്രകളെക്കുറിച്ചും ഓർമ്മകളെക്കുറിച്ചും കമ്യു വളരെ വ്യത്യസ്തമായ സമീപനമാണ് കൈക്കൊണ്ടത്. വലിയ യാതനകൾ അനുഭവിച്ചാൽ മനുഷ്യൻ ആന്തരികമായി ക്രമീകരിക്കപ്പെടുമെന്ന മതപരമായ വിശ്വാസത്തെയല്ല അദ്ദേഹം പിന്തുടർന്നത്. കമ്യു യാതന യെ  കണ്ടെത്തുകയാണ്  ചെയ്തത്.തുടർച്ചയായ യാതനയും  അതിനോടുള്ള ബന്ധവും ഒരു വ്യക്തിയെ ദുരന്തങ്ങളിലേക്ക് വലിച്ചടുപ്പിക്കുമെന്ന് അദ്ദേഹം ദീർഘദർശനം ചെയ്തു.കാരണം ,അയാൾ യാതനയിൽനിന്ന് എന്തോ പ്രതീക്ഷിക്കുന്നു. ആ പ്രതീക്ഷയിൽ തുടരാനായിരിക്കും അയാൾ താൽപര്യപ്പെടുക. താൻ യാതനയനുഭവിക്കുന്തോറും കൂടുതലെന്തോ തൻ്റെ അസ്തിത്വത്തിലേക്ക് കൂട്ടിച്ചേർക്കപ്പെടുമെന്ന മിഥ്യാധാരണയിൽ അയാൾ അതിൻ്റെ  ഭവിഷ്യത്തുകളെ സ്വീകരിക്കുന്നു.

ഇത് ഓർമ്മകളിൽനിന്ന് രതിക്ക്  സമാനമായ വികാരം തിരയുന്നവർക്കും ബാധകമാണ് .അവനവൻ്റെ  ഓർമ്മകളുമായി അമിതമായ ലൈംഗികബന്ധം പുലർത്തുന്നവർ പുറംലോകത്തുനിന്ന് സ്വയം നിഷ്കാസനം ചെയ്തവരാണ്. അവർ  ദാരിദ്ര്യത്തെയും സഹനത്തെയും ഇതുമായി ചേർത്തു കനം വയ്പ്പിക്കുന്നു. ഓർമ്മകൾ സമ്പന്നർക്ക് ഭൂതകാലത്തിലെ അവരുടെ പങ്കിനെക്കുറിച്ചുള്ള മിഥ്യാസങ്കല്പങ്ങൾക്ക് രൂപം നല്കാനുള്ളതാണ്. 
എന്നാൽ  പാവപ്പെട്ടവർക്ക് അത് മരണമാണ്. ഓർക്കുന്തോറും അവർ മരണത്തിലേക്ക് അടുക്കുകയാണ്. 

കാതറിൻ കമ്യു 

ആൽബേർ കമ്യു 1960 ൽ കാർ അപകടത്തിൽ കൊല്ലപ്പെടുകയായിരുന്നല്ലോ. അപകടത്തിൽപ്പെട്ട ആ കാറിൽ നിന്നാണ് അദ്ദേഹത്തിൻ്റെ 'ദ് ഫസ്റ്റ്മാൻ' എന്ന നോവലിൻ്റെ  കൈയെഴുത്തുപ്രതി കണ്ടെടുത്തത്. കമ്യുവിൻ്റെ മരണത്തിന് മുപ്പത് വർഷത്തിനുശേഷമാണ് അപൂർണമായ 'ദ് ഫസ്റ്റ്മാൻ' പ്രസിദ്ധീകരിച്ചത് .കമ്യുവിൻ്റെ മകൾ കാതറിൻ കമ്യു ഒട്ടും എഡിറ്റ് ചെയ്യാതെയാണ് അത് പ്രസാധകരെ ഏല്പിച്ചത്. കമ്യുവിൻ്റെ കുട്ടിക്കാലത്തെ ദാരിദ്ര്യവും പീഢകളുമാണ് അതിലെ ഇതിവൃത്തം. 

കമ്യുവിനു ഒരിക്കലും വായനക്കാരെ നഷ്ടപ്പെട്ടിട്ടില്ല എന്നാണ് കാതറിൻ പ പറയുന്നത്. ഇപ്പോഴും അദ്ദേഹം വായനക്കാർക്ക് പ്രിയങ്കരനാണ്. "ബുദ്ധിജീവികൾ കമ്യുവിലേക്ക് മടങ്ങി വരികയാണിപ്പോൾ .അതിന് കാരണമുണ്ട്. കമ്മ്യൂണിസത്തിൻ്റെ പതനം സംഭവിച്ചല്ലോ. കമ്യു എന്നും സ്റ്റാലിൻ്റെ വിചാരണകളെയും ലേബർ ക്യാമ്പുകളെയും വിമർശിച്ചിട്ടുണ്ട്. കമ്യു ശരിയായിരുന്നുവെന്ന് ഇപ്പോൾ എല്ലാവർക്കും ബോധ്യമായിരിക്കുന്നു . സോവിയറ്റ് റിപ്പബ്ലിക്കിൽ കോൺസൻട്രേഷൻ ക്യാമ്പുകൾ ഉണ്ടായിരുന്നുവെന്ന കാര്യം ഇപ്പോൾ  എല്ലാവർക്കുമറിയാം" - കാതറിൻ പറയുന്നു. 

നാനോ കഥകൾ 

സിബിൻ ഹരിദാസിൻ്റെ 'നാനോ കഥകൾ ' (ഹരിതം ) ശ്രദ്ധ നേടുകയാണ്. കഥ എന്ന നിലയിൽ, കവിതയിൽനിന്നു വേർപെടുത്താൻ കഴിയാത്ത രചനകളാണിത്. 
കഥയുടെ സത്ത് പിഴിഞ്ഞ് ഊറ്റി വച്ചിരിക്കുന്നു .പാലക്കാട് എടത്തനാട്ടുകര സ്വദേശിയായ സിബിൻ ചെമ്മാണിയോട് പി. ടി. എം. യു. പി. സ്കൂൾ അദ്ധ്യാപകനാണ്. 

ഇന്നത്തെ മികച്ച ക്യാപ്സൂൾ കഥാകാരനാണ് സാബിൻ എന്നു പറയട്ടെ. ജീവിതത്തിനുള്ളിലെ പ്രഹേളികയുടെ രഹസ്യം പകരാൻ ഈ കഥാകൃത്ത് നന്നായി അദ്ധ്വാനിച്ചിട്ടുണ്ട്. എന്തെങ്കിലും കുറെ വാക്കുകൾ എഴുതിവെച്ചു 'കുഞ്ഞുകഥ' എന്നു  പറയുന്നവരുണ്ട്. ഇവിടെ അതിനപ്പുറം പോവുകയാണ് സിബിൻ . 

'അവൾ' എന്ന കഥയിൽ മൂന്നു  വാക്യങ്ങളേയുള്ളു . സമകാല സ്ത്രീ ജീവിതത്തെ സാന്ദ്രമായി അനുഭവപ്പെടുത്തുകയാണിവിടെ:

"അവൾ വലതുകാൽ വച്ച് അകത്തേക്ക് കയറി .
അനുഗമിച്ചത് ഒരു പരിച.
സ്വീകരിച്ചത് ഒരു വാൾ " .

'പരിണാമം' എന്ന കഥ ഇങ്ങനെയാണ്:
" നമുക്ക് രണ്ട് ഇലകളായി പരിണമിച്ചാലോ?
അവൻ വികാരവായ്പോടെ അവളോട് ചോദിച്ചു .
എന്നിട്ടോ ?
അവളുടെ ആശ്ചര്യചോദ്യം .
നമുക്ക് തളിർക്കാം 
വളരാം 
പഴുക്കാം 
പിന്നെ കൊഴിഞ്ഞു വീഴാം" .

റാഷാമോൺ 

അകിര കുറസോവ റാഷാമോൺ Rashamon) എന്ന സിനിമയെടുത്തത്  ജപ്പാനിലെ പ്രമുഖ കഥാകൃത്തായ അകുതാഗാവ റുയുനോസുകെ (Akutaguwa Ryunosuke, 1892-1927)യുടെ ഇതേ പേരിലുള്ള കഥയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് .ചിത്രത്തിൻ്റെ പ്രമേയത്തെ വികസിപ്പിക്കുന്നതിനു  റുയുനോസുകെയുടെ In a Grove  എന്ന കഥ കൂടി ഇതിൽ സംയോജിപ്പിക്കുകയായിരുന്നു. ജാപ്പനീസ് കഥാസാഹിത്യത്തിലെ ആചാര്യനായ റുയുനോസുകെ റാഷാമോൺ എന്ന പേര് സ്വീകരിച്ചത് ജാപ്പനീസ് പുരാതന ബാലെ നോഹ് (Noh)എന്ന കലാരൂപത്തിൽ നിന്നാണ് .റാഷാമോൺ എന്നു വിളിക്കുന്നത് പുരാതന നഗരമായ ക്യോട്ടോ (Kyoto)യുടെ  പ്രവേശനകവാടത്തെയാണ്. 

തകർന്ന കവാടത്തിന് മുന്നിൽ ഗത്യന്തരമില്ലാതെ കാവൽ നിൽക്കുകയാണ് ഒരു ഭടൻ . അയാളോടൊപ്പമുണ്ടായിരുന്നവരൊക്കെ   ഒഴിഞ്ഞുപോയി .അയാൾ ,പക്ഷേ ,തൻ്റെ ഉത്തരവാദിത്തം നിറവേറ്റാനായി അവിടെത്തന്നെ നിലയുറപ്പിച്ചു. നിശ്ശബ്ദതയിൽ അയാൾ  ഏകാകിയായിരുന്നു. മുകളിലത്തെ നിലയിലേക്ക് ചെന്ന ആ ഭടൻ കണ്ടത് മൃതദേഹങ്ങളിൽ നിന്നു തലമുടി മോഷ്ടിച്ചെടുക്കുന്ന ഒരുവളെയാണ്. അവൾ തലമുടി മോഷ്ടിച്ച് വിഗ്ഗ് ഉണ്ടാക്കി വിറ്റ് ജീവിക്കുകയാണ് .അല്ലെങ്കിൽ പട്ടിണികിടന്നു മരിക്കും. അവൾ  ജീവിക്കാൻവേണ്ടി പാമ്പിനെ കൊന്ന് പരിചയക്കാർക്ക് മത്സ്യമാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിൽക്കാറുണ്ട്. 
മരണം മുന്നിൽ വന്നു നിൽക്കുമ്പോൾ ആദർശത്തിനു പ്രസക്തിയില്ല.എന്നാൽ ഭടൻ അവളെ തടഞ്ഞു. അയാൾ വാൾ അവൾക്കു നേരെ നീട്ടി. നിൻ്റെ ശരീരത്തിലെ വസ്ത്രങ്ങൾ താൻ  അപഹരിക്കാൻ പോവുകയാണ്, എങ്കിൽ തനിക്ക് അതിജീവിക്കാനുള്ള പണം കിട്ടുമെന്ന് അയാൾ അറിയിക്കുന്നു .അത് അയാൾ ചെയ്തു കാണിച്ചു .ആ വസ്ത്രങ്ങളുമായി അയാൾ ഓടി രക്ഷപ്പെടുകയാണ്. ഇപ്പോഴും ഈ കഥയ്ക്ക് പ്രസക്തിയുണ്ട് .പ്രമേയത്തിൻ്റെ കാര്യത്തിലാണെങ്കിൽ ദാരിദ്യത്തിൻ്റെ അഗാധമൂല്യങ്ങൾ അറിയാവുന്ന ഒരു സാഹിത്യകാരൻപോലും ഇന്നില്ല.  പുലിയെ കറിവെച്ച് കഴിക്കാനും  മേഘത്തെകൊണ്ട് യുവതിയെ ഗർഭിണിയാക്കാനുമാണ് മലയാള കഥാകൃത്തുക്കൾ ഉത്സാഹിക്കുന്നത്. 

ജീവിതത്തിലെ അടിസ്ഥാനപ്രശ്നങ്ങളെ  എങ്ങനെ സമീപിക്കണമെന്ന് അറിയില്ല. സ്വാധീനമുപയോഗിച്ച് രണ്ടുമൂന്ന് കഥകൾ പ്രസിദ്ധീകരിക്കുക, സ്വന്തം പണം മുടക്കി പുസ്തകമിറക്കുക , ഫേസ്ബുക്കിൽ നൂറു പേരെക്കൊണ്ട് പുസ്തകം പ്രകാശനം ചെയ്യിക്കക, പിന്നെ ഒരു യൂട്യൂബ് എൻട്രി.... മലയാളത്തിൽ ഒരു വലിയ കഥാകൃത്ത് ഉദയം ചെയ്യുകയായി. ഇത് അതേപടി ഏറ്റുപാടുന്ന വായനക്കാർ ഉണ്ടെങ്കിൽ അവർ കപടവായനക്കാരാണ് ,കറപ്റ്റാണ്.

വെളിച്ചം വേണം 

അനിത മാത്യുവിൻ്റെ 'ബൂമറാങ്' ( എഴുത്ത് ,നവംബർ 2021) എന്ന കഥയിൽ ഒരു  സന്ദേശമാണുള്ളത് .നല്ലതു ചെയ്താൽ അതിൻ്റെ ഫലം എപ്പോഴെങ്കിലും തിരിച്ചുവരാതിരിക്കില്ല. എന്നാൽ ഇത് പറയാൻ വേണ്ടി കഥകളെഴുതുന്നത്  ഇന്നത്തെ നിലയ്ക്ക് അപര്യാപ്തമാണ്. ഇതൊക്കെ വളരെ പഴയ രചനാരീതിയാണ്. ഒരാളുടെ ജീവിതത്തെ പുറമേ നിന്നു നോക്കി  ചില നിഗമനങ്ങളിലെത്തുന്നതു ശരിയല്ല. എന്നാൽ ജീവിതത്തിലെ സംഭവങ്ങളെ എങ്ങനെയാണ് നാം സമീപിക്കേണ്ടതെന്ന കാര്യത്തിൽ കൂടുതൽ പഠിക്കേണ്ടതുണ്ട്. ഒരു സന്ദേഹിയായാലേ  സത്യത്തെക്കുറിച്ചുള്ള ചിന്ത  ആരംഭിക്കുകയുള്ളൂ .സന്ദേഹം തന്നെ സത്യാന്വേഷണമാണ് .സന്ദേഹമില്ലാത്തവൻ ചിന്തിക്കാത്തവനാണ്.
ചിന്തിക്കുന്നവൻ അസ്വസ്തനാവും. അവൻ വെളിച്ചത്തിനുവേണ്ടി ഏത്  ദിക്കിലേക്കും നോക്കും .

ഫോക്നർ പറഞ്ഞത് 

എന്തും കഥയായെഴുതി കടലാസ് നിറയ്ക്കുന്നവരുണ്ട്. ഒരു വാചകംപോലും അനുവാചകനെ  സ്പർശിക്കില്ല .വൈകാരികക്ഷമത നഷ്ടപ്പെട്ട ഒരു കൂട്ടമാളുകളെ സൃഷ്ടിച്ചെടുത്തശേഷമാണ് ചിലർ എഴുതുന്നത്. സുഹൃത്തുക്കളോടോ സത്യത്തോടോ ഒരു കണികയുടെ ആത്മാർത്ഥതപോലുമില്ലാത്തവർ എഴുതരുത്.
എഴുതുന്നത് ഒരു ത്യാഗമാണ്,
നഷ്ടമാണത്. നഷ്ടപ്പെടാനുള്ള മനസ്സിൽ നിന്നാണ് സാഹിത്യകൃതിയിലെ ഭാഷയുണ്ടാകുന്നതെന്ന് ഞാൻ വിചാരിക്കുന്നു. ഒന്നും നേടിയെടുക്കാനുള്ള മനസ്സല്ല അത്; അപ്രവചനാത്മകവും വിലമതിക്കാനാവാത്തതുമായ ആത്മീയ മൂല്യങ്ങളുടെ അദൃശ്യലോകത്തെയാണ് എഴുത്തുകാരൻ ലക്ഷ്യം വയ്ക്കുന്നത്. 
സി.വി. ശ്രീരാമൻ്റെ 'ക്ഷുരസ്യധാര' ,യു. പി. ജയരാജിൻ്റെ 'ഓക്കിനാവയിലെ പതിവ്രതകൾ ' തുടങ്ങിയ കഥകൾ എഴുതണമെങ്കിൽ ഈ മാനസികാവസ്ഥയുടെ സമീപമെങ്കിലും എത്താനാകണം.

അമേരിക്കൻ കഥാകത്ത് വില്യം ഫോക്നർ ഓർമ്മിപ്പിക്കുന്നത് ഇതാണ് :

"എഴുതുന്നതുകൊണ്ട് തൃപ്തിപ്പെടരുത് .നമുക്ക് എഴുതാൻ കഴിയുന്നപോലെ മികച്ചതായിരിക്കില്ല അത്. എപ്പോഴും സ്വപ്നത്തിലെന്നപോലെ പ്രതീക്ഷിക്കുക, നിങ്ങൾക്ക് അറിയാവുന്നതിനും ,ചെയ്യാൻ കഴിയുന്നതിനും അപ്പുറത്ത്. നിങ്ങളുടെ സമകാലികർ ,മുൻഗാമികൾ എന്നിവരേക്കാൾ മികവു പുലർത്തണമെന്നതാവരുത് ലക്ഷ്യം. നിങ്ങളേക്കാൾ മികച്ചത് എഴുതണം. പിശാചുക്കൾ നിയന്ത്രിക്കുന്ന ജീവിയാണ് എഴുത്തുകാരൻ. എന്തുകൊണ്ടാണ് പിശാചുക്കൾ തന്നെ തിരഞ്ഞെടുത്തതെന്ന് എഴുത്തുകാരനു  അറിയില്ല .അതിനെപ്പറ്റിയോർത്ത് അതിശയംകൊള്ളാൻ പറ്റാത്ത വിധം അയാൾ തിരക്കുള്ളവനാണ്. ഇക്കാര്യത്തിൽ തികച്ചും അധാർമ്മിക വ്യക്തിത്വമാണ് അയാളുടേത്; ആരിൽ നിന്നും എവിടെ നിന്നും കൊള്ളയടിക്കുകയോ ,കടം വാങ്ങുകയോ ,യാചിക്കുകയോ , മോഷ്ടിക്കുകയോ ചെയ്യും, തൻ്റെ  രചന പൂർത്തീകരിക്കുന്നതിനുവേണ്ടി. എഴുത്തുകാരൻ്റെ ഒരേയൊരു  ഉത്തരവാദിത്വം തൻ്റെ കലയോടു മാത്രമാണ് ".

ഇതിനോട് വിയോജിക്കുന്നവരോട് യോജിപ്പില്ലെന്ന് അറിയിക്കട്ടെ .എൻ്റെ മനസ്സിൽ ഈ ചിന്തകൾ എന്നുമുണ്ടായിരുന്നു. ഫോക്നറുടെ വാക്കുകൾ കണ്ടപ്പോൾ അദ്ദേഹം ഇങ്ങനെ നേരത്തെ ചിന്തിച്ചല്ലോ  എന്നാണ് തോന്നിയത്.

ആനന്ദ് വിമർശിക്കപ്പെടുന്നു

ആനന്ദ് വിമർശിക്കപ്പെടേണ്ടതുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹത്തിൻ്റെ  'ആൾക്കൂട്ടം','ഗോവർധൻ്റെ യാത്രകൾ' എന്നീ നോവലുകളെ നമുക്ക് നിരാകരിക്കാനാവില്ല. എന്നാൽ ആനന്ദിനെ സമകാലജീവിതത്തിൻ്റെ  നിരീക്ഷകനായോ ,ചിന്തകനായോ കാണാൻ നിവൃത്തിയില്ല.അദ്ദേഹം കേരളീയ ജീവിതത്തിൻ്റെ കഴിഞ്ഞ നൂറ്റാണ്ടിനെക്കുറിച്ച് ഇതുവരെ ഒന്നും മിണ്ടിയിട്ടില്ല. ചില കേവല താത്ത്വിക വിഷയങ്ങളെപ്പറ്റി തുടർച്ചയായി പറയുന്ന അദ്ദേഹം അധ:സ്ഥിതരുടെ വിമോചനത്തിൻ്റെ പാതകളെക്കുറിച്ചോ സാമൂഹ്യമായ പീഡനങ്ങളെക്കുറിച്ചോ  ഇതുവരെ മിണ്ടിയിട്ടില്ല .

താൻ ഒരു മലയാളിയാണെന്ന് ഒരിക്കൽപോലും അദ്ദേഹം സമ്മതിച്ചതായി തോന്നുകയില്ല, ആ രചനകൾ വായിച്ചാൽ. ആനന്ദിൻ്റെ കൃതികളിലെ കഥാപാത്രങ്ങൾക്കുപോലും മലയാളി പേരുകളില്ല .മലയാളിയെയും മൗലികമായ അവൻ്റെ സാംസ്കാരിക ത്വരകളെയും ആനന്ദിനു ഇനിയും സ്പർശിക്കാനായിട്ടില്ല. ജാഗ്രതയും ചിന്തയുമുള്ള ഒരു  എഴുത്തുകാരനും തൻ്റെ നാടിൻ്റെ, മിത്തുകളുടെ , ഭാഷയുടെ ഓർമ്മകളുമായി സംഗമിക്കാൻ മടിക്കില്ല .ദസ്തയെവ്സ്കി റഷ്യൻ മനസ്സുമായി എപ്പോഴും സംവദിച്ചിട്ടുണ്ട്. ഒർഹൻ പാമുക്ക് ഇസ്താംബൂളിൽ തൻ്റെ പ്രാചീന മനസ്സിനെ തിരയുന്നു .
മാർകേസ് ലാറ്റിനമേരിക്കയുടെ ചരിത്രമാണ് കലാപരമായി കണ്ടെത്തുന്നത് .ആനന്ദാകട്ടെ , വൈകാരികമായി ഒന്നിനോടും കണ്ണി ചേർക്കുന്നില്ല. മൺമറഞ്ഞവരിൽനിന്ന് കൃത്യമായ അകലം പാലിക്കുന്നു. 
എല്ലാ സാമൂഹ്യ പോരാട്ടങ്ങളെക്കുറിച്ചും മൗനം പാലിക്കുകയാണ്.  

ഈസ്റ്റിന്ത്യാ  കമ്പനിയുടെയും ഫ്യൂഡൽ മനശ്ശാസ്ത്രത്തിൻ്റെയും അതാര്യതകളിൽ അബോധമായി അമർന്നു പോവുകയാണ് ആനന്ദ് . അദ്ദേഹത്തിനു മലയാളത്തിലെ പൂർവ്വകാല എഴുത്തുകാരെ അറിയുമോ എന്ന് എനിക്ക് സംശയമുണ്ട്. ആനന്ദിൻ്റെ പാത പിന്തുടർന്ന എഴുത്തുകാരും പത്രാധിപന്മാരുമെല്ലാം  ഇങ്ങനെ മാനസികമായി അയിത്തം സൂക്ഷിക്കുകയാണ് ചെയ്തിട്ടുള്ളത്. വളരെ ആപത്ക്കരമായ നിലപാടാണിത്.

പ്രതീക്ഷ നശിച്ച് ഓർവെൽ

1984 എന്ന മഹത്തായ നോവൽ എഴുതിയ ജോർജ് ഓർവെല്ലിനെക്കുറിച്ച്  ബി.ബി.സി നിർമ്മിച്ച A Life in Picture  എന്ന ഡോക്യുമെൻററി മനുഷ്യൻ്റെ അധികാരാസക്തിക്കും തിന്മയ്ക്കുമെതിരെയുള്ള ചൂണ്ടുപലകയാണ്. വരാനിരിക്കുന്ന കാര്യങ്ങളെ ,അദ്ദേഹം ഇങ്ങനെ സംഗ്രഹിക്കുന്നു:

" ക്രോധം ,ഭയം, ജയഘോഷം, വ്യക്തിപരമായ അപമാനം എന്നിവയല്ലാതെ ലോകത്ത് ഇന്ന് വേറെ വികാരങ്ങളൊന്നുമില്ല . ലൈംഗികത അപ്പാടെ ഉന്മൂലനം ചെയ്യപ്പെടും. രതിമൂർച്ഛ നിർത്തലാക്കും. പാർട്ടിയോടല്ലാതെ വേറൊന്നിനോടും  വിശ്വസ്തതയുണ്ടാവില്ല. എന്നാൽ അധികാരത്തോടുള്ള ലഹരി  എല്ലായിടത്തുമുണ്ടായിരിക്കും .ഓരോ നിമിഷത്തിലും വിജയത്തിൻ്റെ  രോമാഞ്ചമുണ്ടായിരിക്കും, നിസ്സഹായനായ ഒരു ശത്രുവിനെ ചവിട്ടി മെതിക്കുന്നതിൻ്റെ അനുഭൂതിയുണ്ടായിരിക്കും .ഭാവിയുടെ ഒരു ചിത്രം വേണമെങ്കിൽ ,ഒരു മനുഷ്യമുഖത്ത് ബൂട്ടിട്ടു ചവിട്ടുന്ന ഒരു ദൃശ്യം ഭാവന ചെയ്യുക ,എന്നെന്നേക്കും.  അപകടകരമായ ,ഈ പേടിസ്വപ്നസമാനമായ സാഹചര്യത്തിൽനിന്ന് പഠിക്കാനുള്ള പാഠം ഇതാണ് :അത് സംഭവിക്കാൻ അനുവദിക്കരുത്. ഇത് നിങ്ങളെ ആശ്രയിച്ചിരിക്കുന്നു" .

ഓർവെലിൻ്റെ 1984 എന്ന നോവൽ  ലോകത്തിൻ്റെ  അധികാരമനശാസ്ത്രത്തെ വിശകലനം ചെയ്തു. ഒരിക്കലും അവസാനിക്കാത്ത തിന്മകളെ അദ്ദേഹം ഓർമ്മപ്പെടുത്തി. തൻ്റെ കാലത്തിൻ്റെ മനുഷ്യമുഖം വളരെ ക്രൂരമാണെന്ന് പറയുമ്പോൾ ഓർവെല്ലിൻ്റെ മുഖത്ത് നിരാശ പടരുന്നുണ്ടായിരുന്നു. 

റിയലിസം: ദൈവചിന്തയിലെ അറിയപ്പെടാത്ത സൗന്ദര്യം /എം.കെ.ഹരികുമാർ

 




റിയലിസം എന്നാൽ ,ചില കഥാകൃത്തുക്കൾ പറയുന്നതുപോലെ, യാതൊരു വികാരവുമില്ലാതെ, പത്രവാർത്തകൾക്കു സമാനമായി ഒരു സംഭവം വിവരിക്കുക എന്നല്ല അർത്ഥം. ചിലർ റിയലിസത്തിനു വേണ്ടി ദാരിദ്യത്തെയാണ് ആശ്രയിക്കുന്നത്. റിയലിസത്തിനു ഒരു സൗന്ദര്യമുണ്ട്. യാഥാർത്ഥ്യത്തെ അമിതമായി വക്രീകരിക്കുകയോ ക്രമപ്പെടുത്തുകയോ ചെയ്താൽ റിയലിസമാവില്ല. തൊഴിലാളികളെ  ചിത്രീകരിക്കുമ്പോൾ റിയലിസ്റ്റുകൾ  അവരുടെ തനിവേഷത്തിലും ഭാവത്തിലുമാണ് പകർത്താൻ ശ്രമിച്ചത്.എന്നാൽ അതിനുള്ളിൽ ഒരു സൗന്ദര്യമുണ്ട് .ഷാൻ - ഫ്രാൻസ്വാ മിലെ(Jean francois Millet, 1814-1875)യുടെ The Gleaners എന്ന ചിത്രം നോക്കിയാൽ റിയലിസത്തിൻ്റെ മഹത്വവും സൗന്ദര്യവും വ്യക്തമാകും. ദൈവചിന്തയിലെ അറിയപ്പെടാത്ത സൗന്ദര്യത്തെക്കുറിച്ചുള്ള ഒരാലോചനയാണത്. ഈ ആലോചന കണ്ണുനീരിനെയും അദ്ധ്വാനത്തെയും മഹത്വപ്പെടുത്തുകയാണ്. കലയുടെ വാഴ്വിലൂടെ അപാരമായ മനുഷ്യത്വത്തെ വീണ്ടെടുക്കുകയാണ്. ദൈവമെന്നത്, ഇവിടെ ,ഭാവനയുടെ പാരമ്യതയാണ്. ആ കാലാപെറുക്കുന്ന മൂന്നു സ്ത്രീകളുടെ വേഷം മുഷിഞ്ഞതാണ്.  അവർ ജോലിയിൽ വ്യാപൃതരാണ്.

റിയലിസമെന്നാൽ സൗന്ദര്യമില്ലാത്തതാണ് എന്ന ധാരണ തെറ്റാണ്. സൗന്ദര്യം എന്താണ് ? അത് അസ്തിത്വത്തിൻ്റെ അറിയപ്പെടാത്ത ഒരു കണമാണ്. റിയലിസത്തിലും മാജിക്ക് റിയലിസത്തിലും പൊതുവായിട്ടുള്ളത് സൗന്ദര്യാത്മകമായ മഹത്വവത്ക്കരണമാണ് .പ്രമേയത്തിൻ്റെ ചിത്രീകരണത്തിലാണ് വ്യത്യാസമുള്ളത്. ഈ മഹത്വവത്ക്കരണത്തിൻ്റെ ഉറവിടം അജ്ഞാതമാണ് .മനസിനെ സൗഖ്യത്തിലേക്കും ആനന്ദത്തിലേക്കും നയിക്കുന്ന ഒരു അവസ്ഥയാണത്. അത് എവിടെ നിന്നു വരുന്നുവെന്ന് പറയാനാവില്ല .ഒരു വസ്തുവിൻ്റെ ആകെയുള്ള ദൃശ്യത്തിൽ ചിലർക്കു മാത്രം കാണാനാവുന്ന പ്രഭയോ അതീതഭംഗിയോ അലൗകികാനുഭൂതിയോ ആണത്.

ഈ സ്ത്രീ തൊഴിലാളികളെ മിലെ  വരയ്ക്കുമ്പോൾ എന്തോ ഒരു ചാരുത വരുകയാണ് .ആ സ്ത്രീകൾ നമുക്ക്  പരിചയമുള്ളവരോ പ്രിയപ്പെട്ടവരോ  ആണ് .അവർക്ക് ചുറ്റും ഏതോ ദീപ്തി വലയം ചെയ്യുന്നുണ്ട്. നമുക്ക് അവരുമായി ഒരു ബന്ധമുണ്ടാകുന്നു. അസുന്ദരമെന്ന് തോന്നാവുന്ന ഒരു ചുറ്റുപാടിൽ ,ലോകം അവരെ കാണുന്നത് പ്രസാദാത്മകമായ കണ്ണുകളോടെ ആയിരിക്കും. ഈ നിഗൂഢമായ യാദൃച്ഛികത റിയലിസത്തിൽ അനിവാര്യമാണ്, 

ബഷീറിൻ്റെ 'ഒരു മനുഷ്യൻ' എന്ന കഥ വായിക്കുമ്പോൾ ഈ അഭൗമഭംഗി ഉണ്ടാകുന്നു. അതിലെ അനുതാപവും സാഹോദര്യവും നമ്മെ പുതുക്കുകയാണ് .


ക്രാഫ്റ്റ് എന്തിനു 

കഥയുടെ ക്രാഫ്റ്റ് കൃത്രിമമായി ഉണ്ടാക്കുന്നതല്ല; ഇത് പലർക്കും  ഇനിയും മനസ്സിലായിട്ടില്ല. വ്യത്യസ്തമായ ക്രാഫ്റ്റ് വേണമെന്ന ആഗ്രഹത്തോടെ ഫ്ലാറ്റിലേക്ക് ഓടിക്കയറുകയോ ,കടൽത്തീരത്തു പോയി കാൽ നീട്ടിവച്ച് ഇരിക്കുകയോ  ചെയ്യുന്നതുകൊണ്ട് ഫലമില്ല .കോഫീഹൗസ് ചർച്ചകളൊക്കെ ,ക്രാഫ്റ്റിൻ്റെ കണ്ടുപിടിത്തത്തിൽ നിസ്സഹായമാണ്. ക്രാഫ്റ്റ് ,യഥാർത്ഥത്തിൽ, ജീവിതത്തിൽ നിന്നാണ് കണ്ടുപിടിക്കേണ്ടത്; ജീവിതത്തിൽ അതുണ്ട്. ഗാർസിയ മാർകേസ് García Marquez രചിച്ച 'The Handsomest Drowned Man  in the World 'എന്ന കഥയിൽ കടൽ തീരത്തടയുന്ന ഒരു മനുഷ്യൻ്റെ ശവശരീരമാണ് വിഷയം. എന്നാൽ ആ ശവത്തെക്കുറിച്ചുള്ള ചർച്ചകളാണ് കഥയുടെ ക്രാഫ്റ്റ് സൃഷ്ടിക്കുന്നത്. അതിലെ എസ്തബാൻ എന്ന കഥാപാത്രത്തിൻ്റെ ചിത്രീകണത്തിനു വേണ്ടിയാണ് ക്രാഫ്റ്റ് ഉണ്ടാകുന്നത്. 

നമ്മൾ ഒരു വാർത്തയ്ക്കകത്തോ ,ലഹരിക്കക ത്തോ പ്രേമത്തിനകത്തോ ജീവിക്കുമ്പോൾ നാം മറ്റു പലതുമാണ്. ഒരേ സമയം നമ്മൾ നിശ്ചിതമായ ഒന്നല്ല. സ്വപ്നത്തിലൂടെയല്ലേ നമ്മൾ സഞ്ചരിക്കുന്നത്?. ഇഷ്ടമുള്ളവരെ കാണുമ്പോൾ സ്വപ്നം കാണും .പല വ്യാഖ്യാനങ്ങൾ ഒരു വസ്തുതയുടെ അവകാശമാണ്. യാഥാർത്ഥ്യത്തെ ആർക്കാണ് വേണ്ടത്?. കാമുകിക്കും കൊലപാതകിയ്ക്കും വിശ്വാസിക്കുമൊന്നും യാഥാർത്ഥ്യം ആവശ്യമില്ല .ഇതിൽ നിന്നാണ് ക്രാഫ്റ്റ് കണ്ടെത്തേണ്ടത്. ഒരേ സമയം നമ്മൾ വൈരുദ്ധ്യാത്മകതകളുടെ ഒരു പുകമറയാണ്. 

സത്യം അമ്മയുടെയും കുഞ്ഞിൻ്റെയും രൂപത്തിൽ
 
പഴയൊരു കഥയുടെ പുതിയ വായനയാണിത് .യു.എ.ഖാദർ എഴുതിയ 'പ്രണയം ധൂർത്തടിച്ച പഴയൊരു കാമുകൻ ' എന്ന കഥ അതേ പേരിലുള്ള സമാഹാരത്തിൽ നിന്നാണ് വായിച്ചത് .ഖാദറിനെ വൈകിയാണ് മനസ്സിലാക്കിയതെന്ന് ഖേദത്തോടെ പറയട്ടെ. നാട്യങ്ങളോ അലങ്കരിച്ച ചിന്തകളോ ഇല്ലാതെ തന്നെ ഖാദർ മനുഷ്യാവസ്ഥയുടെ അസ്ഥി തുളച്ച് അതിൽ വേദനയുടെ ആപത്ക്കരമായ പുളകങ്ങൾ വിരിയിച്ചു. ഈ കഥ മലയാളസാഹിത്യത്തിലെ പ്രധാനപ്പെട്ട രചനകളിലൊന്നാണ്.

ആത്മാവിൽ താപം നിറച്ച ഈ കഥാകൃത്ത് തൻ്റെ ലോകത്തിൻ്റെ  ധൂർത്ത ജീവിതത്തിൽ നൊന്ത്  അവനവൻ്റെ നിസ്സാരതയിലെത്തിച്ചേരുന്നതിൻ്റെ  കഥയാണിത് .ഒരു കാമുകനായിരുന്നു, അയാൾ, ഈ കഥയിലെ മുഖ്യ കഥാപാത്രം. അയാൾക്ക് വേറെ പേരൊന്നുമില്ല .ഉണ്ടെങ്കിൽ തന്നെ അതിനു പ്രസക്തിയുമില്ല. പ്രണയം ധൂർത്തടിച്ച ഏതൊരു കാമുകനെപോലെയും കിനാവുകൾ ജീവിതമാണെന്നും ആഗ്രഹങ്ങൾ രതിയാണെന്നും തെറ്റിദ്ധരിച്ച വ്യക്തിയാണ് അയാൾ.

അയാൾ എപ്പോഴും ആവർത്തിക്കുന്നു, എവിടെയും .കൺമുന്നിൽ തൻ്റെ  പ്രിയപ്പെട്ട യാഥാർത്ഥ്യം തെളിഞ്ഞാലും  കൂട്ടാക്കാത്തവനാണ് അയാൾ. ഒടുവിൽ ഒരനിവാര്യത പോലെ അത്  സംഭവിക്കുന്നു. തൻ്റെ സൗഖ്യങ്ങളുടെയും  സൗകര്യങ്ങളുടെയും ലഹരികളുടെയും ഭ്രമങ്ങളുടെയും ആസക്തികളുടെയും  ജ്വരം മിഥ്യയാണെന്ന് ഒരു നിമിഷത്തിൽ, ആഴ്ന്നിറങ്ങിയ കത്തിമുനപോലെ, അയാളിലേക്ക്  പ്രവേശിക്കുകയാണ്. കുടിച്ച മദ്യവും നുണഞ്ഞ ലഹരിയും സിരകളിൽ പടർന്ന ലൈംഗികജ്വരവുമെല്ലാം വാടിയ പൂക്കൾ പോലെ വീണുപോകുന്നത് അയാൾ സാവധാനം അറിയുകയാണ്.

"അന്നൊക്കെ ബോധം നശിക്കുമാറ്  കുടിക്കും .രാത്രികളിൽ ജ്യൂക്ബോക്സിൽ നിന്ന് മ്യൂസിക് ഉയരുന്നത് കേൾക്കുമ്പോൾ നൃത്തം വയ്ക്കാൻ അയാൾ മുന്നോട്ടായും. ആരെയും കാണില്ല. മുന്നിലെ സീറ്റിലിരുന്ന് ബിയർ കുടിക്കുന്ന ഏതെങ്കിലും പെണ്ണ് ക്ഷണം സ്വീകരിച്ചാൽ ഭാഗ്യമായി. നഷ്ടപ്പെട്ടുവെന്ന് കരുതിയ നല്ല സങ്കല്പങ്ങളെ വീണ്ടും പുണരാനും ഉന്മേഷവാനാകാനും ജീവിതത്തെ കുറേക്കൂടി നിറപ്പകിട്ടുള്ളതാക്കി തീർക്കാനും സ്കോച്ച് വിസ്കിക്കു കഴിയും .ആദ്യത്തെ ലാർജ്, പിന്നെ പതിവായി പാടാറുള്ള ആ ഗാനം മെല്ലെ മൂളും " -ഇതായിരുന്നു അയാളുടെ ലോകം. 

അയാൾക്കു  കുടുംബമുണ്ടായില്ല. അയാൾ  കുടുംബത്തിലോ  മറ്റു ബന്ധങ്ങളിലോ ആകൃഷ്ടനായില്ല. ഒരു ദിവസം രാത്രിയിൽ അയാൾ ബാറിൽ നിന്ന് ഇറങ്ങി നടക്കുകയാണ്, കലങ്ങിയ മനസ്സുമായി. "ഫുട്പാത്തിലൂടെ നടക്കവേ പെട്ടെന്ന് നിന്നു .ഫുട്പാത്തിൽ നിരത്തിയിട്ട സിമൻറ് ബെഞ്ചുകളിൽ ഒന്നിൽക്കിടന്ന് ഒരു സ്ത്രീ കുഞ്ഞിനു മുലകൊടുക്കുന്നു. ഒട്ടിയ കവിളും  എല്ലിച്ച ശരീരവുമുള്ള, ആരോഗ്യം പറ്റേ വറ്റിയ ഒരു സ്ത്രീ. അതിൻ്റെ ശൂന്യമായ മുല ചപ്പിക്കുടിക്കുകയാണ് വയറുന്തി തടിച്ച ഒരു കുട്ടി. സ്ത്രീ ഉറങ്ങുകയാവണം. ചലനമില്ലാതെ കിടക്കുകയാണ്. ഒരു പേക്കോലം .ചുക്കിച്ചുളിഞ്ഞ മുലക്കണ്ണി കടിച്ചീമ്പുന്ന കുട്ടി. ആ കുട്ടി കരഞ്ഞു .കാതുകളെ കുത്തിക്കീറുന്ന ഒച്ചയുണ്ടായിരുന്നു, ആ കരച്ചിലിന് " .

അയാൾ ഭൂതാവിഷ്ടനെപോലെ റൂമിലേക്ക് വേഗത്തിൽ നടന്നെത്തി; ഡയറിയിൽ ,ഇങ്ങനെ എഴുതി: " ഞാൻ അന്വേഷിച്ച കുടുംബത്തെ അവസാനം ഞാൻ കണ്ടെത്തി .എൻ്റെ ഇഷ്ടദേവതയെ, എൻ്റെ കുഞ്ഞിനെ ".

ഈ ബോധമുണ്ടായത് എങ്ങനെയാണെന്ന് വിശദീകരിക്കാനാവില്ല. ലോകത്തെ അയാൾ പുതുതായി അനുഭവിക്കുകയാണ്. ചില അർത്ഥങ്ങൾ തനിയെ ഉണ്ടാകുന്നു.  നേരത്തെ കണ്ടതെല്ലാം മിഥ്യയായിരുന്നു .അതെല്ലാം വഞ്ചിക്കുകയായിരുന്നു. താൻ അന്ന് ഒരു മനുഷ്യനല്ലായിരുന്നുവെന്ന് അയാൾക്ക് തോന്നിയിരിക്കണം.  മനുഷ്യൻ്റെ രൂപമുള്ള വൃത്തികെട്ട ഒരു ജന്മമായിരുന്നു. അയാൾക്ക് മനസ്സ് ഇല്ലായിരുന്നു, ആ സ്ഥാനത്ത് ഭ്രാന്തമായ ഒരു കുതിപ്പാണുണ്ടായിരുന്നത്. സത്യം എത്രയോ അകലെയായിരുന്നു. സത്യം അയാളുടെ മുന്നിൽ ഒരു പാവപ്പെട്ട 
അമ്മയുടെയും കുഞ്ഞിൻ്റെയും രൂപം ധരിച്ച് തെരുവിൽ ഉറങ്ങുകയാണ്. കണ്ണുള്ളപ്പോൾ കാണാം ;അവരിൽ സ്വയം ദർശിക്കാം. മലയാള കഥയിലെ വിക്ടർ ലീനസ് ടി .പി .കിഷോർ ,ബാലചന്ദ്രൻ എൻ.ടി. ,ജയനാരായണൻ, ശ്രീധരൻ ചമ്പാട് തുടങ്ങിയവർ സൃഷ്ടിച്ച സ്വയം കണ്ടെത്താനുള്ള പീഡനങ്ങൾ ,ഈ കഥ വായിച്ചപ്പോൾ ഓർമ്മ വന്നു. ശൂന്യതയെ വരവേൽക്കാൻ കച്ചകെട്ടിയിറങ്ങിയ ആധുനിക നാഗരിക മനുഷ്യരുടെയിടയിൽ വെളിച്ചത്തിനും അർത്ഥത്തിനും കാഴ്ചയ്ക്കും വേണ്ടി ഉത്ക്കണ്ഠാകുലനായ കഥാകൃത്തായിരുന്നു യു.എ.ഖാദർ. 

ജീവിതമില്ലാത്ത കഥ 

വിനോദ് കൃഷ്ണ എഴുതിയ 'ദന്തക്ഷയം'(എഴുത്ത്, ജനുവരി) രണ്ടു തവണ ഞാൻ വായിക്കാൻ ശ്രമിച്ചു ;പരാജയപ്പെട്ടു. നിരാശയും തകർച്ചയുമാണ് ഉണ്ടായത്. എന്തിനാണ് ഈ കഥ എഴുതിയത്? ഡോക്ടർ ജോസ് ,ശ്യാം മുരളി എന്നീ കഥാപാത്രങ്ങളെ എന്തിനു സൃഷ്ടിച്ചുവെന്ന് മനസ്സിലാകുന്നില്ല. പേജുകൾ എഴുതിയിട്ടും എന്താണ് താൻ പറയാൻ ഉദ്ദേശിക്കുന്നതെന്ന് സൂചിപ്പിക്കാൻ കഥാകൃത്ത് അശക്തനാവുകയാണ്. 

തികച്ചും അപ്രസക്തവും വിരസവുമായ  കാര്യങ്ങൾ ഏതോ കണക്കു കൂട്ടലുകളിൽ വിവരിക്കുന്നതല്ലാതെ ജീവിതത്തെ തൊടുന്നില്ല .ഒരു കഥ ജീവിതത്തിൽ നിന്നാണു ഉണ്ടാവേണ്ടത്. അതിനു ജീവിതവുമായി വൈകാരിക ബന്ധമുണ്ടാവണം. വായനക്കാരൻ്റെ മനസ്സിനെ സ്പർശിക്കുന്ന എന്തെങ്കിലുമുണ്ടാവണം.വിനോദ്  കൃഷ്ണയുടെ വാചകങ്ങൾ അവിയലിലെ കഷണങ്ങൾപോലെ വേറിട്ടു നില്ക്കുകയാണ് .സംഗതമായ ഒരു വിനിമയത്തിലും എത്തുന്നില്ല.

വൊഹ്ലിബെൻ 
പ്രകൃതിയെക്കുറിച്ച് 

ഒരു സാഹിത്യകാരന് കുടുംബത്തെക്കുറിച്ചോ ,അധ്യാപനത്തെക്കുറിച്ചോ ,സഹകരണസംഘങ്ങളെക്കുറിച്ചോ പണം പലിശയ്ക്ക് കൊടുക്കുന്നതിനെക്കുറിച്ചോ ,വീട് കെട്ടുന്നതിനെക്കുറിച്ചോ ,ബാങ്കിംഗിനെക്കുറിച്ചോ നല്ലപോലെ  അറിയാമായിരിക്കും. എന്നാൽ ജർമ്മൻ വനപ്രേമിയും എഴുത്തുകാരുമായ പീറ്റർ വൊഹ്ലിബെൻ (Peter Wohlleben) പറയുന്നത് ശ്രദ്ധിക്കണം:

"നമുക്ക് പ്രകൃതിയിൽ നിന്ന് കിട്ടിയ അറിവ് ശാസ്ത്രീയമായി സ്വാധീനിക്കപ്പെട്ടതല്ല, നാം  വിചാരിക്കുന്നതുപോലെ. നമ്മൾ പ്രകൃതിയെക്കുറിച്ച് ചിന്തിക്കുന്നത്  ശ്രേണീബദ്ധമായാണ്. മനുഷ്യർക്ക് ഏറ്റവും ഉയർന്ന സ്ഥാനം കൊടുക്കുന്നു. അതുപോലെ വലിയ മൃഗങ്ങളെയും ചെറിയ മൃഗങ്ങളെയും വലിയ സസ്യങ്ങളെയും ചെറിയ സസ്യങ്ങളെയും  നിശ്ചയിച്ചിട്ടുണ്ട് .ഇങ്ങനെയാണ് യഥാർത്ഥത്തിൽ നാം അവയെ സമീപിക്കുന്നത്. എന്നാൽ ഈ രീതിയിൽ വലുത്, ചെറുത് എന്ന നിലയിൽ ശ്രേണീബദ്ധമാക്കുന്നതിന് യാതൊരു ശാസ്ത്രീയയുക്തിയുമില്ല. പ്രകൃതിയെ നമുക്ക് തരംതിരിക്കാം. പക്ഷേ ,റാങ്കിങ്ങിന് ശാസ്ത്രീയതയില്ല".

ഈ അവബോധമുള്ള എഴുത്തുകാരുണ്ടോ? ഇല്ലെങ്കിൽ ഇത് നേടണം .സാഹിത്യകലയിൽ മനുഷ്യനു  അവൻ്റെ ഗർവ്വ് മാത്രമല്ല വേണ്ടത്; ഈ പ്രകൃതിയാകെ സചേതനമായി, സർവ്വ കാതുകളോടെയും ഉണർന്നിരിക്കുകയാണ്. എന്തെങ്കിലും എഴുതണമെങ്കിൽ പഠിച്ചത് മറക്കുകയാണ് വേണ്ടത്; പുതിയത് പഠിക്കണം. നേരത്തെ പഠിച്ചതൊക്കെ ആവർത്തിച്ചുകൊണ്ടിരുന്നാൽ  വിരസമാകും. എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ മാസത്തിൽ  മൂന്നോ നാലോ കഥകളിലൂടെ പറയുന്ന കഥാകൃത്തുക്കളൊക്കെ കാലഹരണപ്പെട്ടു.

ആശാൻ്റെ ജലരാശികൾ 

ശ്രീനാരായണഗുരുവിനെയും വാഗ്ഭടാനന്ദനെയും  ആക്ഷേപിച്ചുകൊണ്ട് ഒരു മുതിർന്ന കഥാകൃത്ത് എഴുതിയ കഥ  രണ്ടുവർഷം മുമ്പാണ് വായിച്ചത്. ആത്മനിന്ദയുടെ  പാരമ്യാവസ്ഥയിലെത്തുമ്പോൾ ഇതുപോലുള്ള അധമരചനകൾ ഉണ്ടാകും .എന്നാൽ ഈ നിന്ദയ്ക്കു ശേഷവും ഇത്തരം കഥാകൃത്തുക്കൾ   സാമൂഹികമുന്നേറ്റത്തിൻ്റെ  പാരമ്പര്യത്തിൽ അവകാശവാദമുന്നയിക്കുകയാണ്!സ്വന്തം സാമൂഹികവർഗത്തിൽനിന്നു ഉയരാത്ത കഥാകൃത്തുക്കൾ ഇപ്പോഴുമുണ്ട്. ചിലർ  ലോകസാഹചര്യങ്ങളോ ,സങ്കീർണമായ സാമൂഹ്യാവസ്ഥകളോ അറിയാതെ വളർന്നവരാകാം. 

കുമാരനാശാനും ജലവും തമ്മിലുള്ള രഹസ്യബന്ധം കണ്ടെത്തുന്ന കഥയാണ് വി. ഷിനിലാൽ എഴുതിയ
'ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര '(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,മാർച്ച് 5 ) താരതമ്യേന  ആശ്വാസകരമാണ് ഈ കഥയുടെ പാരായണം .മുഷിഞ്ഞു നാറിയ പ്രയോഗങ്ങളോ ,വിരശല്യം മൂലമുള്ള വയർരോഗമോ ഇല്ലാത്ത ഭാഷ വായനക്കാരനെ നിരാശപ്പെടുത്തുന്നില്ല. 

ബോട്ടപകടത്തിൽ കൊല്ലപ്പെട്ട  ആശാൻ ജലത്തെ സ്വപ്നം കണ്ടിരുന്നു എന്ന് കഥാകൃത്ത് എഴുതുന്നു. ഇതിൽ ഉൾക്കാഴ്ചയുണ്ട്. കുമാരനാശാൻ ഭൗതികമായി ഇല്ലാതായെങ്കിലും  ഇപ്പോഴും മൃത്യുഞ്ജയനായിരിക്കുന്നു എന്ന സത്യം ഈ കഥയിൽ തെളിയുകയാണ്. ഒരു മലയാള കഥാകൃത്ത് എന്നെങ്കിലും എഴുതേണ്ട കഥ തന്നെയാണ് ഇത്. 

കഥാകത്ത് എഴുതുന്നു:
"ജലപാതകളിലാണ് സൂക്ഷ്മങ്ങളുടെ  നൃത്തം കാണാനാവുന്നത്.  ആകാശത്തിനും ഭൂമിക്കുമിടയിലെ മിഥ്യ.ജലം ഏതോ ഒരിടത്ത് വച്ച് മായയായി മാറുന്നു .എത്രയും പരിചിതമെങ്കിലും പിടിതരാത്ത ഒരു നിഗൂഢത അത് ഇപ്പോഴും കരുതി വയ്ക്കുന്നു .ജീവനും അങ്ങനെ തന്നെ .ജീവൻ്റെ ആകർഷണം  മരണമാകുന്നു. മരണം മനുഷ്യനെ സ്നേഹിക്കാൻ പ്രേരിപ്പിക്കുന്നു. ജലം എന്ന പോലെ ,കാട് എന്ന പോലെ മഹാമനുഷ്യരും നിഗൂഢതയുടെ ഒരു കയം അവശേഷിപ്പിച്ചിട്ടാണ് മറയുക.  ഞങ്ങൾ ഒന്നും ഉരിയാടിയിട്ടില്ല. നൂറ്റാണ്ടു മുന്നേ ഗ്രാമവൃക്ഷത്തിലിരുന്നു പാടിയ കുയിൽ ഇപ്പോഴും പാടുകയാണ് .കുയിലും ചില്ലയും മാറിയിട്ടുണ്ട്. എന്നാൽ, പാട്ട് സ്ഥിരമാണ്. വ്യവഹാരലോകത്തേക്കുള്ള വിളികളാണ് ആ പക്ഷിക്കരച്ചിലുകൾ ".

ഈ വരികൾ മലയാളത്തിൻ്റെ  ചിരപരിചിതമായ അനുഭവലോകമല്ല . അറിയാത്തക്കതല്ലാത്ത ലോകങ്ങളു ണ്ടെന്ന അറിവിൽ ഭാഷ കുതിക്കുകയാണ്. ഇനി ഇങ്ങനെയുള്ള കഥകളാണ് ഉണ്ടാകേണ്ടത്. സർഗാത്മകമായ വാതിൽ തുറക്കണം .അടഞ്ഞ വാതിലുകളെ സ്വപ്നം കണ്ടു ഭയന്ന്  പിന്തിരിഞ്ഞോടുന്നവർ എഴുതേണ്ടതില്ല.

കലാകാരനും സിദ്ധാന്തവും 

കലാകാരൻ വിമർശന സിദ്ധാന്തങ്ങൾ  വായിക്കേണ്ടതുണ്ടോ എന്ന് പ്രമുഖ ഫ്രഞ്ച് കലാചിന്തകനും ക്യൂറേറ്ററും സൈദ്ധാന്തികനുമായ നികോള ബോറിയ(Nicolas Bourriaud)യോടു  ഒരു പത്രപ്രവർത്തകൻ ചോദിച്ചത് ഓർക്കുകയാണ് .റിലേഷണൽ എയ്സെതെറ്റിക്സ് ,ആൾട്ടർ മോഡേണിസം എന്നീ  സിദ്ധാന്തങ്ങളുടെ ഉപജ്ഞാതാവായ ബോറിയ ഇങ്ങനെ പ്രതികരിച്ചു:
"കലാകാരൻ സിദ്ധാന്തങ്ങൾ  വായിക്കണമെന്ന് നിയമമൊന്നുമില്ല. പക്ഷികൾ വൃക്ഷത്തിലിരുന്ന് പാടുന്നു; എങ്ങനെ പാടണമെന്ന് പഠിക്കേണ്ട ആവശ്യമില്ലല്ലോ .ഇത്തരം ചോദ്യങ്ങൾ സാമൂഹികമായ അന്ധവിശ്വാസത്തിൻ്റെ  ഭാഗമാണ്. നിങ്ങൾക്ക് വിമർശനാത്മകമായി ചിന്തിക്കാനാകും ,പഴയ  സിദ്ധാന്തങ്ങളുമായി ബന്ധമില്ലാതെ തന്നെ. എന്നാൽ സിദ്ധാന്തങ്ങൾ വായിക്കുന്നത് തെറ്റാണെന്ന് പറഞ്ഞാൽ യോജിക്കാനാവില്ല .ഒരു കലാകാരനു സ്വയം വൈവിധ്യവൽക്കരിക്കുന്നതിനു ആവശ്യമുള്ള വിവിധതരം ഇന്ധനം സാധ്യമാക്കുന്നതിനു ഈ വായന നല്ലതാണ്. മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു എന്നറിയുന്നത് ഗുണം ചെയ്യും .നമ്മൾ ഓരേ കാര്യത്തിൽ തന്നെ പിന്തുടരുകയാണെങ്കിൽ അത് നമ്മെ സങ്കുചിതമാക്കും. കലാകാരനു  വൈവിധ്യം ആവശ്യമാണ് .സിദ്ധാന്തം  ഒരു പ്രത്യേക വ്യവഹാരമാണ്. മറ്റു കലാകാരന്മാർക്കിടയിൽ, നിങ്ങളുടെ കാലത്തെ കലാകാരന്മാർക്കിടയിൽ, ഇന്നലെത്തെയും ഇന്നത്തെയും വിമർശനശബ്ദങ്ങൾക്കിടയിൽ  നിങ്ങളുടെ സ്ഥാനം എവിടെയാണെന്ന്  നിശ്ചയിക്കാൻ ഇതാവശ്യമാണ് ".

മനോജ് വെങ്ങോലയുടെ 'ഊത്' (എഴുത്ത് ,ജനുവരി) ആത്മാവിൻ്റെ രമണീയമായ ഭാവങ്ങളെ  ഉണർത്തി. മനുഷ്യനിൽ പ്രതീക്ഷ ജനിപ്പിക്കുകയാണ്, ഈ കഥ.  മനുഷ്യൻ ഒരു ചീത്തമൃഗമാണല്ലോ . എന്നാൽ കഥാകൃത്ത് അവനെ ഒരു സ്വപ്നനായകനും സംസ്കാര ജീവിയുമാക്കുന്നു. അയൽ സംസ്ഥാനത്തു നിന്നു വന്ന ഒരു നിർധനബാലനു വേണ്ടി, തൻ്റെ തോട്ടത്തിൽ വിലപിടിപ്പുള്ള ഊതുമരങ്ങൾ കാത്തു രക്ഷിക്കുന്ന ഒരു പ്രൊഫസറെ കഥാകൃത്ത് പരിചയപ്പെടുത്തുകയാണ്.

"മഴയെ സ്വീകരിക്കുന്ന മരങ്ങളുടെ ഇലകൾ ആർപ്പും ആരവവും ഉയർത്തുന്നത് ഞങ്ങളെ വിസ്മയിപ്പിച്ചു " എന്ന വാക്യം ഈ കഥയിലെ ഓർമ്മകൾക്ക് ക്ഷതം സംഭവിച്ച പ്രൊഫ. തര്യനെപ്പോലെ നന്മയുടെ മുഖവുമായി മനസ്സിൽ കുടിയേറുകയാണ്. പ്രൊഫസറുടെ സംഭാഷണത്തെ കഥാകൃത്ത് ഇങ്ങനെ നിരീക്ഷിക്കുന്നു: " അദ്ദേഹം സംസാരിച്ചപ്പോൾ ഫലിതം പരുക്കൻ പ്രതലത്തിലൂടെ ഒഴുകിയെത്തുന്ന ജലംപോലെ ഞങ്ങളെ നനച്ചു. ആശയങ്ങൾ വെല്ലുവിളിപോലെ വിടരുന്ന പ്രഭാതമായി തോന്നി. പറക്കാൻ പ്രേരണ നല്കുന്ന ചിറകുകളുമായി അദ്ദേഹം ഉച്ചരിച്ച വാക്കുകൾ പെരുമാറി" - ഇത് വായിച്ചപ്പോൾ 'മനുഷ്യൻ' അവൻ്റെ സഹജമായ രമ്യതകളിൽ ഇപ്പോഴും  അപൂർവ്വമായെങ്കിലും ജീവിക്കുന്നു എന്ന ചിന്തയുണ്ടായി.

മറ്റുള്ളവർ എഴുതിയത് മായ്ച്ചു കളയണം 

ഇംഗ്ളീഷ് എഴുത്തുകാരനായ ജിയോഫ് ഡയർ (Geoff Dyer) പറയുന്നത് ,ഒരു കഥാകൃത്ത് തൻ്റെ പരിമിതികൾക്കെതിരെ സഞ്ചരിക്കണമെന്നാണ് , പരിമിതികളെ കെട്ടിപ്പുണരണമെന്നല്ല. നമ്മൾ ഉയിർക്കുകയാണ് വേണ്ടത്. നമ്മൾ ഉയിർക്കുമ്പോൾ പുതിയൊരു  ലോകമുണ്ടാകുന്നു. മരിക്കാൻ ആരെയും അനുവദിക്കരുത്.

ഡയർ ചൂണ്ടികാട്ടുന്നു, കഥയെഴുത്ത് നിങ്ങളെ പരിമിതിയുള്ളവരാണെന്ന്  ബോധ്യപ്പെടുത്തുന്ന നിമിഷമാണ്. കാരണം ,നിങ്ങളുടെ ബുദ്ധിയുടെ പരിമിതിയും ഭാഷാപരമായ നിലവാരവും ഏതൊരാൾക്കും മുമ്പിൽ തുറന്നുകാണിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് ഇതിനെ മറികടക്കാനാണ് എഴുതേണ്ടത്. എഴുതുക എന്നു പറഞ്ഞാൽ മറ്റുള്ളവരുടെ ഭാവനയോ ,ഭാഷയോ ,ക്രാഫ്റ്റോ  ഉപയോഗിച്ച് വാണിജ്യപരമായി എന്തെങ്കിലും നിർമ്മിക്കുക എന്നല്ല അർത്ഥം. എഴുതുക എന്ന വാക്കിൽതന്നെ രണ്ടു കാര്യങ്ങൾ അടങ്ങിയിട്ടുണ്ട് :ഒന്ന് ,നിങ്ങൾ പുതുതായി ഈ ലോകത്തിലേക്ക് എന്തോ എഴുതിച്ചേർക്കുകയാണ്. രണ്ട്, നിങ്ങൾ എഴുതുന്നത് മറ്റാരും എഴുതിയതോ ,എഴുതാനിടയുള്ളതോ അല്ല; മറ്റാർക്കും എഴുതാൻ കഴിയാത്തതുമല്ല .മറ്റൊരാൾ നമ്മളിലൂടെ എഴുതുന്നത് ഏറ്റവും വലിയ പതനമാണ്. മിക്കവരുടേയും സാഹിത്യം അവരുടേതല്ല; അവരിലൂടെ ആരൊക്കെയോ എഴുതുകയാണ്. അവർ മുൻകാല എഴുത്തുകാർ ആയിരിക്കാം. 

എന്തെങ്കിലും എഴുതുകയാണെങ്കിൽ, അത് മറ്റുള്ളവർ എഴുതിയത് മായ്ച്ചു കളയുന്നതായിരിക്കണം. എങ്കിലേ  അത് നിലനിൽക്കുന്നുള്ളൂ. മറ്റുള്ളവർ എഴുതിയതിന് പുറത്ത് എഴുതരുത്. അത് ആൾക്കൂട്ടത്തിൻ്റെ  അനുഭവങ്ങളിൽ മുങ്ങി പോവുകയാണ് ചെയ്യുക

അന്യമാക്കപ്പെടുന്നത് എത്ര വേഗം 

വിനു ഏബ്രഹാം എഴുതിയ 'കൊച്ചുവാക്കുകളുടെ ശബ്ദതാരാവലി'(മാത്യഭൂമി ആഴ്ചപ്പതിപ്പ് ,മാർച്ച് 13) നവീന കാലത്തെ ആത്മീയസംഘർഷങ്ങളെ അനാവരണം ചെയ്യുകയാണ്. ഒട്ടും പ്രതീക്ഷിക്കാത്ത വിധം ,മനുഷ്യൻ തൻ്റെ കുടുംബത്തിലും സ്നേഹബന്ധങ്ങളിലും ലൈംഗിക പങ്കാളിത്തത്തിലും വൈകാരികതയിലും  എങ്ങനെ അതിവേഗം ഒരു ഉപയോഗശൂന്യമായ നാണയമാകുന്നുവെന്ന്  കാണിച്ചുതരുകയാണ് കഥാകൃത്ത്.

കനലുകൾ എരിയുകയാണ്; പക്ഷേ ചാരമാകാനാണ് വിധി. കനലിൽ നിന്ന് പ്രാവ് ഉയർന്നു പറക്കുമെന്നൊക്കെ കവികൾ എഴുതുമായിരിക്കും;നുണയാണത്. മനുഷ്യർക്ക് പ്രത്യാശ നല്കാൻ വേണ്ടി  ചിലർ ഭാവനയെ ഒരു അതിപ്രസരമാക്കുന്നു. ദാരുണമായ നിരാശകളിൽ നിന്ന് ആരെങ്കിലുമൊക്കെ രക്ഷപ്പെടട്ടെ എന്ന് കരുതി ഭാവനയുടെ ഉത്തോലകങ്ങൾ കണ്ടെത്തുകയാണ് ചിലർ. 

വെന്തു നീറുന്നവനെ സഹായിക്കാൻ ആരുമില്ല .ബിഷപ്പ് ഫുൾട്ടൻ ജെ. ഷീൻ Children and Parents എന്ന കൃതിയിൽ  പറയുന്നതുപോലെ ദൈവത്തിൻ്റെ  മഹാജ്വാലയായ സ്നേഹത്തിൻ്റെ ഒരു കണമാണ് മനുഷ്യൻ്റെ കൈയിലുള്ളത് .മനുഷ്യൻ ബ്രഹ്മാണ്ഡം മുഴുവൻ കൈയിലാണെന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ലല്ലോ. വളരെ പരിമിതമായ സ്നേഹമേ നമുക്കുള്ളു. നമ്മുടെ സ്നേഹം പരിമിതമായതുകൊണ്ടുതന്നെ അത് ദുർബലമാണ് ;ചഞ്ചലവുമാണ്.

വിനു ഏബ്രഹാം എഴുതുന്നത് ഒരു പ്രസാധനശാലയിൽ ജോലിചെയ്യുന്ന മധ്യവയസ്സ് പിന്നിടുന്ന ഒരു വ്യക്തിയെക്കുറിച്ചാണ്. അയാൾ അവിടെ കവിതകളാണ് പരിശോധിക്കുന്നത്. ന്യൂ ജെൻ 
വാക്കുകൾ കണ്ടുപിടിച്ച്‌ അത്  ശബ്ദതാരാവലിയിൽ ഉൾപ്പെടുത്തണമെന്ന പുതിയ ചുമതല കിട്ടിയപ്പോഴാണ് അയാൾ ശരിക്കും തീർത്തും അപരിചിതമായിക്കൊ ണ്ടിരിക്കുന്ന ഇന്നത്തെ ജീവിതത്തിൽ താനാരാണെന്ന് ആലോചിക്കുന്നത്.

അമ്പതു പിന്നിട്ട പലർക്കും ഇപ്പോൾ എങ്ങനെയെങ്കിലും കടന്നു പോയാൽ മതിയെന്നാണ്. ലോകം അത്രമേൽ അവരെ അമ്പരിപ്പിക്കുന്നു. ഒന്നും തന്നെ അവർക്ക് മനസ്സിലാകുന്നില്ല. അയാൾ എല്ലായിടത്തും അന്യവത്‌ക്കരിക്കപ്പെടുകയാണ്.കഥയിലെ ഈ വാക്കുകൾ ശ്രദ്ധിക്കാം: " കുറച്ചുകഴിഞ്ഞ് ,ഉഷ്ണത്തിലും വിയർപ്പിലും അവിഞ്ഞ് കട്ടിലിൻ്റെ  ഓരോ ഭാഗത്ത് പരസ്പരം തൊടാതെ, നോക്കാതെ ബിന്ദുവും താനും  ഉറങ്ങാനുള്ള ശ്രമം നടത്തവേ ,തങ്ങൾ ഏതെങ്കിലും കാലത്ത് 'ഊഷ് ' എന്നൊരു കൊച്ചു വാക്കുകൊണ്ട് വലിയ ആനന്ദം കണ്ടെത്താൻ ശ്രമിച്ചിരുന്നോ എന്നയാൾക്ക് സംശയം തോന്നി. ഇതൊക്കെ തൻ്റെ വിഡ്ഢി ഭാവന മാത്രമാണോ ?"
ജീവിതം എത്രമേൽ നിഷ്പ്രയോജനമാണെന്നതിന് വേറെന്ത്  തെളിവ് വേണം ?

ഐ.എ.റിച്ചാർഡ്സും ഓർമ്മകളും

ഒരു കലാകാരൻ്റെ അല്ലെങ്കിൽ കവിയുടെ പ്രത്യേകത എന്താണ്? പ്രമുഖ വിമർശകനായ ഐ.എ.റിച്ചാർഡ്സ് Principles of Literary Criticism (1922)എന്ന പുസ്തകത്തിൽ ഇതിനെക്കുറിച്ച് ഒരു നിരീക്ഷണം നടത്തുന്നുണ്ട്. സ്വന്തം അനുഭവത്തിൻ്റെ വിവിധ ഘടകങ്ങൾക്കിടയിൽ എങ്ങനെ വ്യാപ്തിയും സ്വാതന്ത്ര്യവും വൈയക്തികതയും സൃഷ്ടിക്കാൻ കഴിയുമെന്നതാണ് പ്രശ്നം. പ്രകൃതിയിലെ എല്ലാ ബിംബങ്ങളും അവൻ്റെ മുന്നിൽ സന്നിഹിതമായിരിക്കുമെന്ന് ഇംഗ്ലീഷ് കവി ജോൺ ഡ്രൈഡൻ (John Dryden) പറഞ്ഞതാണ് പ്രധാനമെന്ന് റിച്ചാർഡ്സ് പറയുന്നു. ഒരുവൻ്റെ ഭൂതകാലത്തെ അവനു വേർതിരിച്ചെടുക്കാനാവണം. ഓരോന്നും അവൻ തന്നെ പൂരിപ്പിക്കണം. അവൻ പെരുകുന്ന അനുഭവങ്ങളുടെ നക്ഷത്രസമൂഹത്തിലേക്ക് എത്തിച്ചേരുകയാണ് .അങ്ങനെ അയാൾ സ്വയം കണ്ടെത്തുന്നു.  കലാകാരൻ്റെ വിനിമയത്തെ കനപ്പെടുത്തുന്നത് ഈ ഗുണമാണ്. ഇത് ഓർമ്മകൾ പൂർണമായി മനസ്സിലേക്ക് ഇരച്ചു വരുന്നതിനെയല്ല സൂചിപ്പിക്കുന്നത്; കഴിഞ്ഞകാല അനുഭവം എന്നു പറയുന്നതിന് ഒരു സ്ഥലകാല നിബന്ധനയുണ്ട്.

റിച്ചാർഡ്സ് ഉൽപാദിപ്പിക്കുന്നത് ഭൂതകാലത്തിൻ്റെ സ്വതന്ത്രമായ പുനരുല്പാദനമാണ് .അവിടെ സ്ഥലകാലങ്ങൾക്ക് മാറ്റം സംഭവിക്കാം. പൊരുളുകൾ മാറിയേക്കാം. എവിടെ വച്ചാണ് ഒരു സംഭവം ഉണ്ടായതെന്നതല്ല ഒരനുഭവത്തെ ഓർമ്മിച്ചെടുക്കുമ്പോൾ സംഭവിക്കുന്നത്. ആ പ്രത്യേക മാനസികാവസ്ഥ നമ്മളിൽ ഉണ്ടായിരിക്കുന്നതാണ് പ്രധാനം. കഥാകൃത്തിൻ്റെ പ്രധാന അസംസ്കൃതവസ്തു ഓർമ്മകളാണ്. എന്നാൽ ഇത് വെറും ഓർമ്മയെഴുത്തകരുത്. ഒരു എഞ്ചുവടി പട്ടികപോലെ ക്ലിപ്തമായതിനെ പുനരവതരിക്കുന്നതല്ല കലയ്ക്കാവശ്യം.കലയിൽ അത്  സ്വാതന്ത്ര്യത്തിൻ്റെ ഭാഗമാണ്. കഥാകൃത്തിൽ എത്രത്തോളം സ്വാതന്ത്ര്യത്തിൻ്റെ ജീവിതമുണ്ടോ അതിനനുസരിച്ച് അയാൾ തൻ്റെ ഭൂതകാലത്തെ പല രീതിയിൽ കണ്ടെത്താൻ ശ്രമിക്കും. വളരെ വ്യക്തമായത് എന്ന നിലയിൽ നാം മനസ്സിലാക്കുന്ന അനുഭവമേഖലയിൽ പോലും പലതും പിന്നെയും കണ്ടുപിടിക്കാനുണ്ടാവും. ഇത് മനസ്സിൻ്റെ ആവശ്യമാണ്.

ജീർണിക്കുന്നതിൻ്റെ അടയാളങ്ങൾ

സാഹിത്യകല ഒരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. യാതൊരു മൂല്യ ചർച്ചയും എവിടെയുമില്ല .കുറേപ്പേർ സാഹിത്യകലയിൽ എല്ലാ നവീനതയ്ക്കുമെതിരെ നീന്തി അവരുടെ ബുദ്ധിപരമായ മാന്ദ്യം  പ്രകടിപ്പിക്കുന്നു .യാതൊരു മൂല്യസംഘർഷവുമില്ലാതെ അതിവൈകാരികതയുടെയും പ്രകടനാത്മകതയുടെയും ഒരു ക്ഷുദ്ര ലോകമാണ് ഇപ്പോൾ ആധിപത്യം പുലർത്തുന്നത്. ചിന്താശൂന്യരെല്ലാം  രക്ഷപ്പെടുകയാണ്. എന്തുകൊണ്ടെന്നാൽ അവർക്ക് പണമുണ്ട്; രാഷ്ട്രീയപ്രവർത്തനമുണ്ട്. പണത്തിൻ്റെ സ്വാധീനം ഭീകരമാണ്. വിഷയം പറഞ്ഞ് എന്തെങ്കിലും എഴുതി കൊടുത്താൽ അത് മിനുക്കി മാംസളമാക്കി കൊടുക്കുന്ന ഗോസ്റ്റ് എഴുത്തുകാർ ഇന്ന് രഹസ്യമല്ല .റിട്ടയേർഡായവരെല്ലാം 
പെട്ടെന്ന് എഴുത്തുകാരാവാൻ നോക്കുന്നത് ഈ ആനുകൂല്യം മുതലാക്കിക്കൊണ്ടാണ്.

സമ്പന്നനെയാണ് പ്രസാധകർക്കിഷ്ടം.  യഥാർത്ഥവും പ്രചോദാനാത്മകവുമായ സാഹിത്യരചനയിൽ ഏർപ്പെടുന്നവരെ ഉപദ്രവിക്കാൻപോലും സാധ്യതയുണ്ട്. സമ്പന്നരുടെ സംഘം സാഹിത്യലോകത്ത് കൈകോർത്തുപിടിച്ച ശേഷം ദരിദ്രരും  പ്രതിഭാശാലികളുമായ  എഴുത്തുകാരോട് 'നീ എന്തിനാണ് എഴുതുന്നതെ'ന്ന് ചോദിക്കുന്നു. സമ്പന്നൻ്റെ താൽപര്യാർത്ഥം പത്രാധിപന്മാരും ദല്ലാൾമാരും  കൂട്ടുകൂടുന്നു. രണ്ടുലക്ഷം രൂപ ശമ്പളം പറ്റുന്നവനോ ,തുടർന്നു പെൻഷനായവനോ ഇന്ന് സാഹിത്യമൂല്യമേറുകയാണ്. ഈ ദുഷിച്ചസ്വാധീനത്തിൻ്റെ അനന്തരഫലമായാണ് അവാർഡ് കമ്മറ്റികളുടെ 'സാഹിത്യബോധം' രൂപപ്പെടുന്നത്. അവാർഡ് ഫൗണ്ടേഷനുകൾ ഫ്യൂഡൽ മാടമ്പിമാരെപോലെ സകല ദുരാചാരവും നെഞ്ചിലേറ്റി നില്ക്കുകയാണ്. ഇവിടെയാണ് ജീവൻ്റെ പ്രകാശത്തിനു വേണ്ടി പി.കേശവദേവിലേക്കും കുറ്റിപ്പുഴ കൃഷ്ണപിള്ളയിലേക്കും നമുക്ക് തിരിയേണ്ടി വരുന്നത്. 

പരിഷത്തും മറ്റും 

സാഹിത്യപരിഷത്ത് പോലുള്ള ജീർണ സംഘടനകൾ ദുഷിച്ച മാതൃക സൃഷ്ടിച്ചുകൊണ്ട് ധനമുള്ളവരെയും പ്രശസ്തരെയും രാഷ്ട്രീയബന്ധമുള്ളവരെയും വലിയ ഉദ്യോഗമുള്ളവരെയും മാത്രം ലക്ഷ്യം വെച്ച് അവാർഡ് തീരുമാനിക്കുന്നു. ഈ അപകടകരമായ അവസ്ഥ ഇവിടെ മാത്രമാണെന്ന് ഞാൻ പറയുന്നില്ല .ഇത് ചീഞ്ഞഴുകലിൻ്റെ അഗോളപരിസരത്തെ ഉദാഹരിക്കുകയാണ്. ലോകത്ത് തൊണ്ണൂറ് ശതമാനം സാഹിത്യപ്രവർത്തനവും ഈ  രീതിയിലായിക്കഴിഞ്ഞു. സാഹിത്യം ഇന്ന് മുതലാളിത്തത്തിൻ്റെ അടിമയാണ്. 

ഒരിടത്തും കൃതികളുടെ മൂല്യം പരിശോധിക്കുന്നില്ല.അഭിരുചികൾ ദ്രവിച്ച് നശിച്ചു. യൂറോപ്പിൽ ഷാങ് പോൾ സാർത്ര് (Jean Paul Sartre),ആൽബേർ കമ്യു (Albert Camus) തുടങ്ങിയവർക്ക് ശേഷം  ആഴത്തിൽ ചിന്തിക്കാൻ കഴിവുള്ളവർ കുറഞ്ഞു .ഉത്തരാധുനിക സൈദ്ധാന്തികർ വന്നെങ്കിലും, ജീവിതവുമായി ബന്ധമില്ലാത്ത അവരുടെ തത്ത്വചിന്ത പെട്ടെന്ന് കടപുഴകി .

We are all Completely Beside ourselves എന്ന നോവലെഴുതിയ അമേരിക്കൻ എഴുത്തുകാരി കാരൻ ജോയ് ഫൗളർ (Karen Joy Fowler) പറഞ്ഞത് ബുക്കർ പ്രൈസിനു  ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടതോടെ തൻ്റെ  ജീവിതം മാറിമറിഞ്ഞു എന്നാണ്. അവരുടെ പുസ്തകം ബ്രിട്ടനിലെ പല പ്രസിദ്ധീകരണശാലകളും  നിരാകരിക്കുകയാണ് ചെയ്തത്. അല്ലായിരുന്നെങ്കിൽ ആ നോവൽ നേരത്തെ പുറത്തുവന്നേനെ  എന്നാണവർ പറഞ്ഞത് .

പ്രസാധകർക്ക് വേണ്ടാത്ത കൃതി എങ്ങനെ ബുക്കർ നോമിനേഷനിൽ എത്തി? പ്രസാധകന്മാർ സങ്കുചിത താല്പര്യങ്ങളാൽ കൂനുള്ളവരായി മാറിയിരിക്കുന്നു. അവർക്ക് മികച്ച കൃതി കണ്ടെത്താനുള്ള എല്ലാ ഉപകരണങ്ങളും നഷ്ടമായി. 

അലങ്കാര മത്സ്യങ്ങൾ 

ഇന്ന് എഴുത്തുകാർക്ക് വ്യക്തിപരമായ വീക്ഷണമില്ല .അവർ ഏത് സംഘടനയിലാണോ പ്രവർത്തിക്കുന്നത് ആ സംഘടനയുടെ വീക്ഷണമാണ് അവർക്കുള്ളത്. അവർക്ക് വ്യക്തിപരമായ സംഘർഷം ഭൗതികമായ വിഷയങ്ങളിൽ ഒതുങ്ങും .ബാങ്കിനെക്കുറിച്ചുള്ള ടെൻഷനാണ് മുഖ്യം. ആൾക്കൂട്ടത്തിനൊപ്പം വാണിജ്യ സാഹിത്യമാണ് ഇവർ എഴുതുന്നത് .ഏറ്റവും അന്തസ്സാരശൂന്യമായി ,ദീർഘമായി എഴുതിയാൽ സാഹിത്യകാരനു ,മറ്റു ബാഹ്യശക്തികൾ ഉണ്ടെങ്കിൽ വലിയ പുരസ്കാരങ്ങൾ കിട്ടിയിരിക്കും. 

ഒരു അലങ്കാര മത്സ്യമാകുന്നതിലാണ് ഇന്നത്തെ ടിപ്പിക്കൽ എഴുത്തുകാരൻ്റെ സായൂജ്യം :ഒന്നിനെക്കുറിച്ചും സ്വന്തമായ അഭിപ്രായങ്ങൾ ഉണ്ടായിരിക്കരുത്. എല്ലാത്തിനെയും ആസ്വദിച്ചാൽ മതി ; അസ്വസ്ഥനാകരുത്. ഒരു കാഴ്ചവസ്തുവായി മാറണം, അലങ്കാര മത്സ്യത്തെപ്പോലെ. ഒരാശയ ലോകമില്ലാത്തവനെന്ന നിലയിൽ എല്ലാവരെയും പ്രീതിപ്പെടുത്തണം .അപ്പോൾ അവാർഡുകൾക്ക് യോഗ്യനാവും. 

ഭേദപ്പെട്ട കഥയൊന്നും എഴുതിയില്ലെങ്കിലും മധുപാലിനെ പോലുള്ള കഥാകൃത്തുക്കൾക്ക് ഒരു ചാലുണ്ട്. അവർ വായനക്കാരോട് ഗൗരവമായ ഒരാശയലോകത്തെക്കുറിച്ചും പറയുന്നില്ല ;പറയാനില്ല .അലങ്കാര മത്സ്യാത്മകത മിക്കവരുടെയും പ്രലോഭനമാണിന്ന് .

സക്കറിയ ,സച്ചിദാനന്ദൻ, മുകുന്ദൻ  തുടങ്ങിയവരൊക്കെ ഇന്ന് വല്ലാത്ത പാരതന്ത്യം അനുഭവിക്കുന്നവരാണ്. അവർക്ക് അഭിപ്രായമില്ല. എന്നാൽ മറുനാടൻ മലയാളി യുടൂബർ ഷാജൻ സ്കറിയ ,വിനു വി. ജോൺ, ശാന്തി വിള ദിനേശ് ,രാഹുൽ ഈശ്വർ  തുടങ്ങിയവരാണ് ഇന്ന് സ്വതന്ത്രരായ പൊതുവ്യക്തിത്വങ്ങൾ .അവർക്ക് സ്വന്തം അഭിപ്രായം പറയാനുണ്ട്. അവരുടെ അഭിപ്രായങ്ങളോടെല്ലാം ഞാൻ യോജിക്കുകയല്ല. അവർക്ക്  പറയാനുള്ള ധൈര്യമുണ്ട്. അവരെ അവാർഡ് കാണിച്ച് പേടിപ്പിക്കാനാവില്ല. ഷാജൻ സ്കറിയ തൻ്റെ സ്വന്തം മാധ്യമത്തിലൂടെ വിശകലനം നടത്തുമ്പോൾ അത് എത്രയോ ലക്ഷം സത്യാന്വേഷികളുടെ നാവായി മാറുന്നു!. ഏത് പത്രത്തേക്കാളും സർക്കുലേഷനുണ്ട് ഷാജന്. പത്രങ്ങളേക്കാൾ ആളുകൾ വാർത്തയ്ക്ക് ആശ്രയിക്കുന്നത് ഷാജനെ പോലുള്ള സ്വതന്ത്ര മനസുകളെയാണ്.കേരളത്തിലെ സാഹിത്യകാരന്മാരെ അധികാരിവർഗവും അവാർഡു മുതലാളിമാരും വിലയ്ക്കെടുത്തപ്പോൾ ഷാജനും മറ്റും സ്വാതന്ത്ര്യത്തിൻ്റെ അനുഭവം ആവോളം നുകരാനാണ് തീരുമാനിച്ചത്. ഇനി എഴുത്തുകാരുടെ അഭിപ്രായങ്ങൾക്ക് ആരും കാത്തു നില്ക്കില്ല .അതിനു പകരം യുട്യൂബർമാരും സ്വതന്ത്രചാനലുകാരും  പറയും. ഷാജൻ പറയുന്ന എല്ലാ കാര്യങ്ങളോടും യോജിക്കുന്നു എന്ന അർത്ഥത്തിലല്ല ഇത് എഴുതുന്നത്. അദ്ദേഹം പത്രങ്ങളേക്കാൾ ഉത്തരവാദിത്വം കാണിക്കുന്നു. മറയ്ക്കപ്പെട്ട വാർത്തകൾ അനാവരണം ചെയ്യുന്നു. മലയാളയുവത്വം മരിച്ചിട്ടില്ല എന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നത് ഷാജൻ ചെയ്യുന്ന ധീരമായ വീഡിയോകളെ കണ്ടുകൊണ്ടാണ്. ഇന്ന് ഏതെങ്കിലും കവിയോ ,കഥാകൃത്തോ സത്യത്തിനു വേണ്ടി ,ഇതു പോലെ ,ഒരു വാക്കുച്ചരിക്കുമോ ?
എനിക്കു പറയാനുള്ള കാര്യങ്ങളെല്ലാം വിഴുങ്ങിയ ശേഷം ഞാൻ വില കൂടിയ അവാർഡുകൾ വാങ്ങിക്കുന്നത് എൻ്റെ ജീർണതയെ കൂടുതൽ വഷളാക്കുകയേയുള്ളു .

അക്ഷരങ്ങൾ പെയിൻറിങ്ങുകൾ 

ഭാഷയെക്കുറിച്ച് അമേരിക്കൻ ചിത്രകാരി കേ റോസൻ (Kay Rosen)പറയുന്നുണ്ട്, അത്   മറ്റുവസ്തുക്കളെപോലെ തന്നെ  നമ്മുടെ സമീപത്താണുള്ളതെന്ന്. നമ്മൾ കാണണമെന്നില്ല, അതിനായി തിരയേണ്ടതുണ്ട്. 

You have to be in a certain frame of mind to pluck them out of the air, to make them yours. 

കലാകാരൻ്റെ മനസ്സ് ഏത് ദിശയിലാണോ നീങ്ങുന്നത് ,അതിനനുസരിച്ചായിരിക്കും   ഭാഷയുണ്ടാവുക .മനസ്സിൻ്റെ  ക്രമീകരണവും ചിന്തയുടെ ഒഴുക്കും പ്രധാനമാണ്. ഭാഷ നമ്മുടെ അരികിലാണുള്ളത്. ദക്ഷിണാഫ്രിക്കൻ എഴുത്തുകാരി നദീൻ ഗോർഡിമർ  പറഞ്ഞതുപോലെ ,കൈനീട്ടിയിൽ മതി   അനുഭവങ്ങളെ സ്പർശിക്കാനാവും.  ഇംഗ്ലീഷ് അക്ഷരങ്ങൾ ഉപയോഗിച്ചാണ് റോസൻ പെയിൻ്റ് ചെയ്യുന്നത്. നിശ്ചിത വർണത്തിൻ്റെ പശ്ചാത്തലത്തിൽ ഇംഗ്ലീഷ് അക്ഷരങ്ങൾ വിന്യസിക്കുന്നതിൻ്റെ സൗന്ദര്യമാണ് റോസൻ്റെ ലക്ഷ്യം. വളരെ പരിമിതമായതിനെ പുതിയ പാറ്റേണിൽ വയ്ക്കുമ്പോൾ പുതിയൊരു സംവേദനമുണ്ടാവുന്നു. 

ചീത്ത അഭിരുചികൾ പനപോലെ 

ഞാൻ എഴുത്തുകാരെ അവരുടെ ചിന്തകളിലും വാക്കുകളിലുമാണ് പരിശോധിക്കുന്നത്. എഴുത്തുകാരനു  കിട്ടിയ ഫലകങ്ങളെ ഞാൻ കാര്യമാക്കാറില്ല. ബയോഡേറ്റ ഞാൻ ശ്രദ്ധിക്കാറില്ല. ഏറ്റവും വലിയ നുണയും തിന്മയുമാണ് ബയോഡേറ്റ. കലാഭിരുചിയുള്ള വായനക്കാരനെ മടുപ്പിക്കുന്ന കഥകൾ തുടരെത്തുടരെ എഴുതുന്നവൻ്റെ ബയോഡേറ്റ വായിച്ചതുകൊണ്ട് പ്രയോജനമില്ലല്ലോ .അമ്പത്  അവാർഡ് കിട്ടിയെന്നു പറയുന്നവരെ വായിക്കാതിരിക്കാൻ ഞാൻ പരമാവധി ശ്രദ്ധിക്കാറുണ്ട്. കാരണം, ഇത്രയും അവാർഡ് ഒരാൾക്ക് കിട്ടിയെന്നു  പറഞ്ഞാൽ അതിൻ്റെയർത്ഥം അയാളുടെ ചിന്തകൾ പൊതുവേ ഉപരിപ്ളവമായി നീങ്ങുന്ന ,പുസ്തകം വായിക്കാത്ത അവാർഡ് കമ്മിറ്റിക്കാരെ വല്ലാതെ ആകർഷിച്ചു എന്നാണ്. ചീത്ത അഭിരുചികൾ പനപോലെ വളരുകയാണ്. ബർട്രാൻഡ് റസ്സലിൻ്റെ പ്രസംഗംപോലെ ഞാൻ ഉത്സവ പറമ്പുകളിലെയോ, രാഷ്ടീയവേദികളിലെയോ കൊമേഴ്സിൽ പ്രസംഗങ്ങളെ കേൾക്കാറില്ല .നിലവാരമില്ലാത്ത ചിന്തകൾ ധാരാളം പേരെ ആകർഷിക്കാറുണ്ട്. അതുകൊണ്ട് അതിൻ്റെ മൂല്യം വർദ്ധിക്കുകയില്ല .വില കുറച്ചാൽ മത്സ്യം പെട്ടെന്ന് വിറ്റു  പോകാറുണ്ടല്ലോ .അതാണ് അവാർഡുകളുടെ മന:ശാസ്ത്രം. ജയപ്രകാശ് അങ്കമാലിയുടെ 'സന്താലഹേര' എന്ന കൃതിയ്ക്ക് അവാർഡ് കിട്ടിയില്ല. നല്ലൊരു കാര്യമാണത്. അതുകൊണ്ട് അത് വായിക്കണം; എന്തെങ്കിലും ഉണ്ടാവും.

Woman Who killed the Fish എന്ന  മനോഹരമായ കഥയെഴുതിയ ബ്രസീലിയൻ അസ്തിത്വവാദിയായ എഴുത്തുകാരി ക്ളാരിസ് ലിസ്പെക്ടർ (Clarice Lispector) ഇങ്ങനെ എഴുതി :
"എന്നെ മറ്റുള്ളവർ പുറമേ നിന്നു  നോക്കുമ്പോൾ കാണുന്നതാണ് എൻ്റെ  സ്വഭാവവിശേഷങ്ങളായി  കണക്കാക്കപ്പെടുന്നത് ;എന്നെ പുറമേ നിന്നു നോക്കി മനസ്സിലാക്കാവുന്നതാണെന്ന ധാരണ അവസാനിപ്പിക്കണം" .



ദൈവം വെയിൽപോലെ പെയ്യുകയാണ് /എം.കെ.ഹരികുമാർ

 




യുക്രെയ്നിൻ്റെ നിറങ്ങളെല്ലാം നശിപ്പിക്കപ്പെട്ടു. മനുഷ്യരുടെ മുഖങ്ങളിൽ നിന്നു ഗ്രാമഛായകൾ വിസ്മൃതമായി. മരങ്ങൾ മാത്രം എല്ലാ വിഷവും കുടിച്ചു കറുത്ത് കരുവാളിച്ച് നിൽപ്പുണ്ട് .ശാന്തമായ, സ്വയം  നിറഞ്ഞ ഒരു ബിംബവും  എവിടെയുമില്ല .ഒരു പുല്ലിനുപോലും ബോംബിൻ്റെ ശബ്ദം മാത്രമേ  ഓർക്കാനാവുന്നുള്ളു. യുക്രൈൻ ആർട്ടിസ്റ്റുകളുടെ ബ്രഷിൽ ഗ്രാമത്തിൻ്റെ ഒരു നിറവും അവശേഷിക്കുന്നില്ല. എല്ലാ കാൻവാസും പ്രതിരോധത്തിൻ്റെ പണിയിലാണ് .മിസൈൽ വന്നു പതിച്ച് ചിത്രങ്ങൾ ചിതറുകയാണ്. 

യുക്രെയ്ൻ കലാകാരി മാരിനാ  ഈസ്റ്റ്മാൻ (Marina Eastman) വരച്ച  Ukrainian Village എന്ന ചിത്രം ആധിയുടെയും പലായനത്തിൻ്റെയും വെപ്രാളത്തിനിടയിൽ നിന്നുകൊണ്ട് ഗ്രാമങ്ങളെക്കുറിച്ചോർക്കാൻ സഹായിക്കുന്നു. ഓർമ്മകൾകൊണ്ട് തുന്നിച്ചേർത്ത ചിത്രങ്ങളുടെ ഒരു കൂട് മനസിലേക്ക് വരുകയാണ്. ഈ ചിത്രം നമ്മെ ,തേങ്ങലോടെ ,ഭൂതകാലത്തിൻ്റെ മഴവരും ഇരമ്പങ്ങളിലേക്ക് പ്രാണരക്ഷാർത്ഥം ഓടിച്ചെല്ലാൻ പ്രേരിപ്പിക്കും .നിഷ്കളങ്കവും സ്വരരാഗവിവശവുമായ ഗ്രാമം എത്ര സ്വച്ഛമാണെന്ന് ഓർത്ത് നാം നിശ്ശബ്ദതയിലമരും. ഗ്രാമത്തെ ഓർത്ത് പച്ചിലകളുടെ തണുപ്പിലേക്ക് ചേക്കേറാൻ തോന്നുന്നത് യുദ്ധകാലത്തായിരിക്കും. അപ്പോൾ ഗ്രാമം ഒട്ടും കാല്പനികമായിരിക്കില്ല .ജീവിതത്തിൻ്റെ വിലയാണത് ബോധ്യപ്പെടുത്തുക .ഗ്രാമം കപടമാകുന്നത് നഗരങ്ങൾ പെരുകുമ്പോഴാണ്‌. ഫ്യൂഡൽ ഗ്രാമങ്ങളല്ല യഥാർത്ഥ ഗ്രാമങ്ങൾ .ഈസ്റ്റ്മാൻ്റെ ചിത്രം ഗ്രാമത്തിലേക്ക് ജീവൻ്റെ ശുദ്ധതയും നൈർമ്മല്യവും ആവാഹിക്കുന്നു .വിദ്യാഭ്യാസത്തിലൂടെ നമുക്ക് നഷ്ടപ്പെടുന്നതാണിത്. ഇന്ന് വിദ്യാഭ്യാസം അവിദ്യാഭ്യാസമാണ്. വിദ്യാഭ്യാസത്തിലൂടെ എന്താണോ നേടേണ്ടിയിരുന്നത് അതിനു പകരം അതിൻ്റെ നേർ വിപരീതമായതെല്ലാം - പക ,വാശി ,അസൂയ ,മത്സരബുദ്ധി ,ആർത്തി ,ധനമോഹം ,ഉപദ്രവവാസന - തഴച്ചുവളരുകയാണ്. ഈ ദുർവാസനകളെ പാകപ്പെടുത്തുന്ന ഇടങ്ങളാണ് ക്ളാസ് റൂമുകൾ .യഥാർത്ഥവിദ്യ തേടിപ്പായ കുറെ കഥാകൃത്തുക്കളെ ഓർക്കുകയാണ്. പൊറ്റെക്കാട് ,ഉറൂബ്  സി.വി.ശ്രീരാമൻ തുടങ്ങിയവരുടെ ഗ്രാമങ്ങളെക്കുറിച്ച് ഓർമ്മിക്കാൻ ഈസ്റ്റ്മാൻ്റെ ചിത്രം  ഇടയാക്കി .ദൈവം അവിടെ വെയിൽ പോലെ പെയ്യുകയാണ് ,അവിദ്യയെ തമസ്കരിക്കാൻ. 

പെസ്സോവയുടെ അരുചി 

പോർച്ചുഗീസ് കവി ഫെർണാണ്ടോ പെസ്സോവ തൻ്റെ ആത്മകഥയായ TheBook of Disquiet ൽ ആത്മീയ പ്രക്ഷോഭത്തിൻ്റെ പാരമ്യാവസ്ഥയെ  വിവരിക്കുന്നുണ്ട്. ഭൗതികമോ ആന്തരികമോ ആയ സംഘർഷം നമ്മെ ആത്മീയമായ നിരാഹാരത്തിലേക്ക് തള്ളിവിടും .

"I'am losing my taste for everything, including even my taste for finding everything tasteless "

എല്ലാ രുചികളിൽ നിന്നും മനുഷ്യൻ അകലുന്നത് സംഘർഷകാലത്താണ് ,സന്ദിഗ്ദ്ധ കാലത്താണ്. അരുചി പോലും മനസിലാക്കാനാവാതെ നമ്മെ കഴപ്പിക്കും .യുക്രെയ്നിൽ നിന്ന് പലായനം ചെയ്തവരുടെ മനോനില ഇതായിരിക്കില്ലേ ?

സി.വി.ബാലകൃഷ്ണൻ്റെ കഥ പാളി 

'മോനിക്കയും മാർഗരീത്തയും തമ്മിൽ ഗൗരവതരമായ ഒരു സംഭാഷണം' (പ്രഭാതരശ്മി ,മാർച്ച് ) എന്ന കഥ സി. വി.ബാലകൃഷ്ണൻ എന്തിനെഴുതി എന്നു മനസ്സിലാകുന്നില്ല. 
ഒരു പേജ് നിറയെ എഴുതിവച്ചിട്ടുണ്ട്. ആകെ രണ്ടു ഖണ്ഡികകളെയുള്ളൂ. രണ്ടാമതൊന്ന് ആലോചിക്കുക പോലും ചെയ്യാതെയാണ് ഈ കഥാസാഹസത്തിനു മുതിർന്നതെന്ന് അനുമാനിക്കുന്നു. ബാലകൃഷ്ണൻ കഥയെ ഒരിക്കലും ഗൗരവത്തോടെ കണ്ടിട്ടില്ല. എനിക്ക് ബാലകൃഷ്ണനോട് പറയാനുള്ളത് ഇതാണ്: നമുക്ക് എഴുതാൻ ഒരവസരം വരുമ്പോൾ പരമാവധി ആവിഷ്കരിക്കുക. മുൻകാലങ്ങളിൽ എന്തെഴുതി എന്നത് വച്ചല്ല വായനക്കാർ പുതിയ രചനയെ സമീപിക്കുന്നത്. എന്തെങ്കിലും കാട്ടിക്കൂട്ടിയിൽ വായനക്കാർ കൈകാര്യം ചെയ്യും .ഈ കഥ ഒന്നാന്തരം പൈങ്കിളിയാണ്. ഗർഭം ,അവിഹിതഗർഭം തന്നെയാണ് പ്രമേയം. അവിഹിതഗർഭം പേറുന്ന മോണിക്ക എന്ന സ്ത്രീ ഗർഭം അലസിപ്പിക്കുന്നതിനു എതിരാണത്രേ .അതിനു വായനക്കാർ എന്താ വേണ്ടത് ?അവൾ കൂട്ടുകാരിയോട് ചോദിക്കുകയാണ് മേരി ചെയ്തത്  അങ്ങനെയാണോ എന്ന് ! .ഇതോടെ കഥയുടെ തകർച്ച പൂർത്തിയായി. 

എന്തെങ്കിലും എഴുതുമ്പോൾ ദയവായി വായനക്കാരനെ ഓർക്കുക. ഹെമിംഗ്വേ ,മാക്സിം ഗോർക്കി തുടങ്ങിയവരുടെ കഥകൾ വായിച്ചവർ അവിടെ നില്ക്കുകയല്ല ;അവർ ഹാറുകി മുറകാമിയെയും ജൂലിയൻ ബാൺസിനെയും വായിക്കുന്നു. ഗർഭവും അലസിപ്പിക്കലുമൊക്കെ ഇവിടെ എത്രയോ പേർ എഴുതി നശിപ്പിച്ചതാണ്. ഇനിയും അതു തന്നെ വേണോ ?

താരതമ്യേന രസം തോന്നിയത് വി.എസ്.അജിത് എഴുതിയ 'ഇന്നു  രാത്രി പതിനൊന്നിന് '(പ്രസാധകൻ, ഏപ്രിൽ )വായിച്ചപ്പോഴാണ്. ഇപ്പോൾ ഫേസ്ബുക്ക് പ്രണയവും അനന്തര സമാഗമവുമാണല്ലോ പുതിയ സംഭവ വികാസങ്ങൾ .കഥ പറയാനാഗ്രഹിക്കുന്നവർക്ക് ഫേസ്ബുക്ക് മെസഞ്ചർ ധാരാളം വിഭവങ്ങൾ ഒരുക്കുന്നുണ്ട് .ഈ കഥയിലും വിഭവദാനം നടത്തുന്നത് മെസഞ്ചറാണ്. യാദൃശ്ചികമായി പരിചയപ്പെട്ട ഒരു പെൺസുഹൃത്ത് ക്ഷണിച്ചതനുസരിച്ച് വീര്യമുള്ള ഒരു സമാഗമത്തിനായി, രാത്രിയിൽ അവളുടെ അപരിചിതമായ വീട്ടിലേക്ക് ചെല്ലുകയാണ് കഥാനായകൻ. എന്നാൽ അവളെ കണ്ടു പരിചയപ്പെട്ടു സ്നേഹത്തിൻ്റെ അടയാളങ്ങൾ പുറത്തെടുക്കാൻ തുടങ്ങുമ്പോഴേക്കും അവൾ കലിതുള്ളി തെറിവിളിക്കാൻ തുടങ്ങി.അവളും മകളും ഒറ്റയ്ക്കാണ് താമസം. അവളെ കല്ലെറിഞ്ഞും തെറി പറഞ്ഞും ശല്യപ്പെടുത്തുന്ന കുറേപേർ ചുറ്റുവട്ടത്തൊക്കെയുണ്ട്. അവരിലൊരാളാണ് ഫേസ്ബുക്കിലൂടെ താൻ പരിചയപ്പെട്ട ഈ അതിഥിയെന്ന് അവൾ തെറ്റിദ്ധരിക്കുന്നു. മുട്ടയിൽ കൂടോത്രം എഴുതിയ നരാധമനാണ് അവനെന്ന് ഉറപ്പുവരുത്താൻ അവൾ ഒരു കടലാസിൽ എഴുതിച്ച് കൈയക്ഷരം പരിശോധിക്കുന്നു .ഒരു തെറ്റും ചെയ്യാത്ത അവൻ ഞെട്ടലിൽ നിന്നു മുക്തനാകുന്നതിനു മുന്നേ തന്നെ അവനു കിട്ടി: "ചവിട്ടിത്തള്ളിയിട്ടു കളഞ്ഞു. പുറം തലയിടിച്ചാണ് വീണത്.അവളുടെ കാല് എൻ്റെ കൊരവള്ളിയിലാ " .

ഈ കഥ എന്നെ രസിപ്പിക്കാൻ കാരണമുണ്ട് .സാമ്പ്രദായിക ഫേസ്ബുക്ക് പ്രണയങ്ങളുടെയും കൂടിച്ചേരലുകളുടെയും വേർപെടലുകളുടെയും സ്ഥിരം ട്രാക്കിലല്ല ഈ കഥ ഓടുന്നത്. ഒരു അസാധാരണ ട്വിസ്റ്റ് സംഭവിക്കുകയാണ്. ഇത്രയെങ്കിലും വേണമല്ലോ ഒരു ഫേസ്ബുക്ക് കഥയെഴുതുമ്പോൾ .

ദസ്തയെവ്സ്കി ന്യൂറോട്ടിക് വ്യക്തിത്വം ?

സമീപകാലത്താണ് സമകാലീന സാഹിത്യചിന്തകനായ എൽ. ജയിംസ് ഹാമണ്ട് (L.James Hammond) എഴുതിയ ചില ലേഖനങ്ങൾ വായിച്ചത്. ചിന്താ കുഴപ്പങ്ങൾ പരിഹരിക്കാൻ, അദ്ദേഹം ഇരുപതാംനൂറ്റാണ്ടിനു മുമ്പുള്ള പുസ്തകങ്ങളാണത്രേ വായിച്ചത്. 
ദസ്തയെവ്സ്കി ഒരു ന്യൂറോട്ടിക് വ്യക്തിത്വമായിരുന്നു എന്നാണ് ഹാമണ്ട് പറയുന്നത്. തൻ്റെ മനസ്സിൻ്റെ  പ്രശ്നങ്ങളും നരകങ്ങളുമാണ് അദ്ദേഹം മറ്റുള്ളവരിൽ കാണാൻ ശ്രമിച്ചത് .ദസ്തയെവ്സ്കിയുടെ  കഥാപാത്രങ്ങളിൽ മിക്കവരും ആത്മപീഢയിൽ വേവുകയാണ്. സ്വയം പീഡിപ്പിക്കുന്ന അവരുടെ അതിരുവിട്ട സദാചാരബോധം അവരെ സാധാരണ സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നതിൽ നിന്ന്  പിന്തിപ്പിക്കുകയാണ് ചെയ്യുന്നത് ;  പകരം അവർ ശാരീരിക അവശതകളുള്ള സ്ത്രീകളെ ഇഷ്ടപ്പെടുന്നു,ഒരു  കൃപ എന്ന നിലയിൽ .സ്വയം അപഹസിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന സ്വഭാവമുള്ള ഈ കഥാപാത്രങ്ങൾ മിക്കപ്പോഴും  ബഫൂണുകളെപ്പോലെയാണ് പെരുമാറുന്നതെന്ന് ഹാമണ്ട് കണ്ടെത്തുന്നു.

സൗന്ദര്യത്തെക്കുറിച്ച് ഹാമണ്ട് പറയുന്നത് ഇതാണ്: "സൗന്ദര്യം സാർവത്രികമോ കാലാതീതമോ അല്ല.  കാലദേശങ്ങൾക്കനുസരിച്ച് അതിന് മങ്ങൽ സംഭവിക്കുന്നു .പുരാതന ഗ്രീസിലെ ഭാവനാശാലിയായ ഒരെഴുത്തുകാരൻ ഇന്നത്തെ വായനക്കാരെ ആകർഷിക്കുന്നില്ല. പുരാതന ഗ്രീക്ക് എഴുത്തുകാർ പണ്ഡിതന്മാരെയാണ് ആകർഷിക്കുന്നത്. പൗരസ്ത്യ  സംസ്കാരത്തിൽ പാശ്ചാത്യജനതയ്ക്ക് അത്രകണ്ട് താല്പര്യം ജനിച്ചിട്ടില്ല .ചൈനയിലെയോ  ജപ്പാനിലെയോ കവികളെ പാശ്ചാത്യരാജ്യങ്ങളിലെ സാഹിത്യചിന്തകർ കാര്യമായി സ്വാധീനിച്ചിട്ടില്ല" .

ഇത് എത്രയോ ശരിയാണ് .ഇപ്പോൾ പാശ്ചാത്യലോകത്ത്, സാഹിത്യത്തിനും തത്ത്വചിന്തയ്ക്കും വേണ്ടി  ആയിരക്കണക്കിന് പ്രസിദ്ധീകരണങ്ങൾ ഓൺലൈനിലുണ്ട്. മിക്കവാറും പ്രമുഖരുടെ രചനകളെല്ലാം  സൗജന്യമായി വായിക്കാം. എട്ടു കോടി പുസ്തകങ്ങളുടെ പി.ഡി.എഫ് ആർക്കു  വേണമെങ്കിലും യഥേഷ്ടം ഡൗൺലോഡ് ചെയ്തു വായിക്കാം. പാശ്ചാത്യദേശങ്ങളിലെ വിമർശകരുടെ  ലേഖനങ്ങളിൽ ഇന്ത്യയിലയോ  ചൈനയിലെയോ ജപ്പാനിലെയോ   എഴുത്തുകാരുടെ രചനകളെപ്പറ്റി ഒരു പരാമർശംപോലും ഞാൻ കണ്ടിട്ടില്ല.

വിജയൻ്റെ സംഗീതവ്യൂഹം 

ചില വാക്യങ്ങൾ എഴുതുമ്പോൾ സ്കൂളിൽ മാഷുമാർ പറഞ്ഞത് കേൾക്കുന്നവരാണെങ്കിൽ, ആവർത്തനം ഒഴിവാക്കാൻ ശ്രമിക്കും. പകരം പര്യായപദങ്ങൾ ഉപയോഗിക്കും. ഇത് തെറ്റാണ്. ചില വാക്കുകൾ അത്യാവശ്യമായി ആവർത്തിക്കേണ്ടി വരും. അത് സംഗീതത്തിൻ്റെയും കലയുടെയും ആവശ്യമാണ് .ഒരു ഖണ്ഡികയിൽ ഒരു വാക്ക് മൂന്നോ നാലോ പ്രാവശ്യം ആവർത്തിക്കുന്നത് തെറ്റാണെന്ന് പറയുന്നവർ കണ്ടേക്കാം. എന്നാൽ ആവർത്തനത്തിനും ചില ഉപയോഗങ്ങളുണ്ട് .ഒ.വി. വിജയൻ്റെ  'ധർമ്മപുരാണം' എന്ന നോവലിൻ്റെ  ഒടുവിലെ ഭാഗം ശ്രദ്ധിക്കണം. ഒരു നോവൽ എങ്ങനെ അവസാനിപ്പിക്കണമെന്ന് വിജയന്  നല്ല ധാരണകളുണ്ട്. ഇന്ത്യൻ എഴുത്തുകാരിൽ ഇതുപോലൊരു തീവ്രബോധം മറ്റാർക്കെങ്കിലുമുണ്ടോ എന്നറിയില്ല. സാഹിത്യരചന എങ്ങനെ അവസാനിപ്പിക്കണമെന്ന് അറിയണമെങ്കിൽ ആവശ്യത്തിൽ കൂടുതൽ പ്രതിഭ വേണം.'ധർമ്മപുരാണം' അവസാനിപ്പിക്കാൻ വിജയൻ തൻ്റെ ജ്ഞാനം മുഴുവൻ ഉപയോഗപ്പെടുത്തിയിരിക്കുന്നു .കലാ സങ്കേതങ്ങളുടെ മുഖാവരണങ്ങൾ തട്ടിമാറ്റി ,തന്നിലൂടെ തന്നെ  സഞ്ചരിക്കുകയാണ് എഴുത്തുകാരൻ :

" പരാശരൻ ജാഹ്നവിയുടെ തീരത്തുനിന്നു. അപ്പോഴാണ് പൊടുന്നനെ അയാൾ ആ മരം കണ്ടത്. അനാഥനായ പരാശരൻ്റെ  മുകളിൽ അപാരമായ ആ വടവൃക്ഷം പടർന്നു നിന്നു. പരാശരൻ്റെ  കണ്ണുകൾ നിറഞ്ഞൊഴുകി .
പരാശരൻ മരത്തിൻ്റെ മുമ്പിൽ മുട്ടുകുത്തി.
പരാശരൻ മരത്തെ കെട്ടിപ്പിടിച്ചു.
പരാശരൻ അലമുറകൊണ്ടു :
'സിദ്ധാർത്ഥാ രാജാവേ ,ഇത് അങ്ങാണോ ' ?
ഓരോ ഇലയും കൊമ്പും വേരും പരാശരനോട് സംസാരിച്ചു. അതൊരു സ്വരപ്രളയമായി. അതിൻ്റെ അർത്ഥം മനസിലാക്കാതെ പടനായകൻ അതിൻ്റെ തിരകളിൽ മുങ്ങിപ്പൊങ്ങി .
പരാശരൻ പ്രലപിച്ചു:
പറഞ്ഞു തരിക !എനിക്കു പറഞ്ഞു തരിക !' 

വടവൃക്ഷം നിശബ്ദമായി .
അരികിലൂടെ സനാതനയായ ജാഹ്നവി ഒഴുകിക്കടന്നു.
ഒറ്റയ്ക്ക് പടനായകൻ ആ മഹാസസ്യത്തിൻ്റെ ചുവട്ടിൽ ഇരുന്നു. മൃഗസൃഷ്ടിയുടെ തീരാദു:ഖത്തിൽ പരാശരൻ പിന്നെയും പിന്നെയും കരഞ്ഞു.അയാളുടെ ചുമലിൽ ഞാന്നു കിടന്ന ആയുധം ഒരു കുഞ്ഞിനെപോലെ ഉറങ്ങി ".

ഇവിടെ പരാശരൻ എന്ന നാമം ആറ്  തവണ ആവർത്തിച്ചിരിക്കുന്നു .ഇത് എഡിറ്റ് ചെയ്യാൻ ഏതെങ്കിലും പബ്ളിഷിംഗ് കമ്പനിയിലെ എഡിറ്ററെ   ഏൽപ്പിച്ചിരുന്നെങ്കിൽ അയാൾ പരാശരൻ എന്ന വാക്ക് ആവർത്തിക്കാതെ പകരം മറ്റു പല വാക്കുകൾ കണ്ടുപിടിക്കുമായിരുന്നു. 
പരാശരൻ എന്ന വാക്ക് വിജയന്  ആവശ്യമാണ് .വിജയൻ നയിക്കുന്ന  സംഗീതത്തിൻ്റെ  മഹാപ്രസ്ഥാനത്തിന് ഈ വാക്കുകളുടെ ആവർത്തനം ആവശ്യമാണ്. പരാശരൻ്റെ അടുത്തുള്ള വൃക്ഷം വളരുകയാണ്.  അതിൻ്റെ ഓരോ ഇലയും അയാളോട്  സംസാരിക്കുകയും ചെയ്യുന്നു. എപ്പോഴും ഈ സമന്വയവും  സമാശ്വാസവും പ്രകൃതിയിലുണ്ട്. കൈയിലൊതുങ്ങാത്ത ഈ വിഷയം പകർത്തുമ്പോൾ എഴുത്തുകാരൻ വയലിനിസ്റ്റ് യെഹൂദി മെനുവിൻ (yehudi Menuhin) ആകണം ,സാഹിത്യസംഗീതം ഉൾക്കൊള്ളാൻ .സിദ്ധാർത്ഥനായി മാറിയ വൃക്ഷത്തെ അറിയാൻ ബുദ്ധൻ്റെ അഹിംസയെ ആവാഹിക്കണം.

പരാശരൻ എന്ന വാക്ക് മാത്രമല്ല, വേറെയും വാക്കുകൾ ആവർത്തിക്കുന്നുണ്ട്. ആവർത്തനം നമ്മെ ആത്മീയമായ ഒരു മന്ത്രധ്വനിയിലേക്ക് നയിക്കുകയാണ്. വളരെ നിശ്ശബ്ദവും വിജനവുമായി ഒരിടത്ത് ആത്മാവ് അതിനോടു തന്നെ നടത്തുന്ന ഒരു സംവാദമാണത്‌.  

കലയില്ല 

സുരേന്ദ്രൻ മങ്ങാട്  രചിച്ച 'കസ്റ്റഡി' ഒരു പോലീസ് ഇൻസ്പെക്ടറുടെ ജീവിതത്തെയാണ് പരിചയപ്പെടുത്തുന്നത്. പൊലീസുകാരുടെ ജീവിതത്തിൽ ഇതൊക്കെ സാധാരണയാണ് .
റോഡുവക്കിൽ കിടന്ന ഒരാളെ എടുത്തുകൊണ്ട് ആശുപത്രിയിലേക്ക് പോകുന്നവഴിയിൽ മരിക്കുന്നു .കസ്റ്റഡി മരണമാണെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. അതിനെക്കുറിച്ചോർത്ത് വേവലാതിപ്പെടുന്ന പോലീസ് ഇൻസ്പെക്ടറാണ് കഥയിലുള്ളത്. ഈ കഥയ്ക്ക് എന്താണ് പ്രസക്തിയെന്ന് മനസ്സിലാകുന്നില്ല. ഒരു കഥ ഉണ്ടാകുന്നത് റിയലിസ്റ്റ് ജീവിതത്തിൻ്റെ അടിയിൽ അദൃശ്യമായി, കൂടുതൽ സത്യമായി മറ്റൊരു ജീവിതം ഉണ്ടെന്ന് തോന്നുമ്പോഴാണ്. കഥാകൃത്ത് മാത്രമാണ് അതിൻ്റെ സാക്ഷി. ഈ കഥയിലെ പൊലീസ് ഉദ്യോഗസ്ഥനെ എല്ലാവർക്കും അറിയാവുന്നതാണ്. അസാധാരണമായി ഒന്നുമില്ല. ഉപരിപ്ളവമായ സംഭവങ്ങൾ വിവരിക്കുന്നത് പത്രറിപ്പോർട്ടിൻ്റെ  ഭാഗമാണ് ;ചെറുകഥയല്ല .
ചെറുകഥയിൽ കലയുണ്ടാവണം. നിത്യജീവിതത്തിലെ ഒരു സംഭവം വിവരിക്കുന്നത് കഥയാണെന്ന് തെറ്റിദ്ധരിക്കുന്നവരുണ്ട് .അവർക്ക് കലയോട് കൂറ് ഉണ്ടായിരിക്കില്ല.

നിരർത്ഥകമായ കഥ

ശിഹാബുദ്ദീൻ പൊയ്ത്തുംകടവിൻ്റെ  കഥകൾ ഞാൻ നന്നായി പരിശ്രമിച്ചു വായിച്ചു നോക്കിയിട്ടുണ്ട് .പക്ഷേ, എനിക്കാസ്വദിക്കാൻ പറ്റാറില്ല. കഥ പറഞ്ഞു തുടങ്ങിയശേഷം കഥാകൃത്തിനു ഏകാഗ്രത നഷ്ടപ്പെടുകയോ ലക്ഷ്യം തെറ്റി എവിടെയെങ്കിലും ചെന്നു വീഴുകയോ ചെയ്യുകയാണ് പതിവ്. 

'അരികിൽ നീ വന്നിരിക്കൂ' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഏപ്രിൽ 2) എന്ന കഥയും അതുപോലെതന്നെ ലക്ഷ്യം കാണാനാവാതെ എവിടെയോ തലകുത്തി വീഴുന്നു. ഇതിൽ ഡോ. അജ്മൽ ഹുസൈൻ എന്ന കഥാപാത്രത്തെ എന്ത് ചെയ്യണമെന്ന് കഥാകൃത്തിനു  അറിയില്ല. അയാളെ വിധ്വംസകസ്വഭാവമുള്ളവനാക്കാൻ  ശ്രമിക്കുന്നുണ്ട്. അയാൾ ചോറുണ്ണുന്നത് ലൈംഗികാനുഭൂതിക്ക് വേണ്ടിയാണ് .അയാൾ ചോറുരുട്ടുന്നത് ഇണയുടെ ജനനേന്ദ്രിയത്തിൽ വിരലിടുന്നതിനു സമാനമാണത്രേ. കഥാകൃത്തിനോട് പറയാനുള്ളത് ഇതാണ്: ഔചിത്യത്തോടെ എഴുതുക. അന്നത്തെയെങ്കിലും വികലമാക്കാതിരിക്കുക. അതൊക്കെ അപക്വമായ സമീപനമായി അവശേഷിക്കുകയാണ്.തുടക്കത്തിൽ അയാളുടെ ഭക്ഷണശീലത്തെക്കുറിച്ച് പറഞ്ഞുതുടങ്ങിയ കഥാകൃത്ത് പിന്നീട് അതെങ്ങനെ വികസിപ്പിക്കണമെന്ന റിയാതെ കുഴങ്ങുന്നു .
അയാൾക്ക് ഭാര്യയുമായുള്ള പ്രശ്നങ്ങൾ അവതരിപ്പിക്കുന്നു. ഭാര്യ വാങ്കുവിളി കേൾക്കുമ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന പ്രവൃത്തി എന്തായാലും നിർത്തിവയ്ക്കുകയാണത്രേ. അയ്യോ കഷ്ടം .ഡോക്ടറെ സംശയിക്കുകയും  ശകാരിക്കുകയും ചെയ്യുന്നു. അവൾ കോളജ് അധ്യാപികയാണെന്നോർക്കണം!  യാതൊരു ലോജിക്കുമില്ലാത്ത അവതരണം. കഥാകൃത്തിനു കഥ അവസാനിപ്പിക്കാൻ കഴിയുന്നില്ല. ഒടുവിൽ അജ്മലിനെ മദ്യപാനിയാക്കുകയാണ്. ഭാര്യ ജോലി ചെയ്യുന്ന കോളേജിൻ്റെ ഗേറ്റിനു മുന്നിൽ അയാൾ മദ്യപിച്ച് കൂത്താടി വീണു കിടക്കുകയാണത്രേ! എന്നിട്ടോ അതും പരാജയം .ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടർ കോളജ് പടിക്കൽ വീണു കിടക്കുന്നത് അയാളുടെ ഭാര്യ കണ്ട് ബോധ്യപ്പെടുന്നു. അവൾ സഹോദരനെ വിളിച്ചു വരുത്തി നേരെ ആശുപത്രിയിലേക്ക് രണ്ടു മണിക്കൂർ കാറോടിച്ച ചെല്ലുന്നു. ഡോക്ടറെ കണ്ട അവൾ ഉറപ്പു വരുത്തുകയാണ്:
"മുംതാസിൻ്റെ (ഭാര്യ) മുഖത്തേക്ക് ഡോക്ടർ നോക്കിയതേയില്ല .ഫസൽ (ഭാര്യയുടെ സഹോദരൻ)ഇതൊട്ടു ശ്രദ്ധിച്ചതുമില്ല. പക്ഷേ ,അവൾക്ക് എല്ലാം മനസ്സിലായി കഴിഞ്ഞിരുന്നു. കണ്ണുകൾക്ക് താഴെയുള്ള തടിപ്പും  കറുപ്പും .പിന്നെ ,ധൃതിയിൽ ഷേവ്  ചെയ്യുന്നതിനിടയിൽ ഇടത്തെ കൃതാവിനിടയിൽ മുറിഞ്ഞതിൻ്റെ പാട്. അത് ചോദിക്കാൻ  തന്നെ മുംതാസ്  തീരുമാനിച്ചു .പക്ഷേ ,പറഞ്ഞു തുടങ്ങുമ്പോഴേക്കും പള്ളിയിൽ നിന്ന് അസർ ബാങ്ക് മുഴങ്ങി " .

എന്ത് കഥയാണിത് ?എന്തെങ്കിലും വ്യക്തതയുണ്ടോ ? യാതൊന്നും പറയാനില്ലാത്തപ്പോൾ കഥയെഴുതാതിരിക്കുകയാണ് നല്ലത്.

ധൃതരാഷ്ട്രർക്കും പരവതാനി 

ധൃതരാഷ്ട്രർക്ക് സാമാന്യം  തരക്കേടില്ലാത്ത നന്മകളുണ്ടായിരുന്നുവെന്ന് സമർത്ഥിക്കുകയാണ് വി.പി.ഏലിയാസ് 'ഇരുളൻ'(മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഏപ്രിൽ 16) എന്ന കഥയിൽ .നല്ല ഭാവിയുള്ള പരിപാടിയാണ്. രാവണൻ, ദുശ്ശാസനൻ ,ദുര്യോധനൻ ,കംസൻ ,ശകുനി തുടങ്ങിയവരെയൊക്കെ വിശിഷ്ടവ്യക്തിത്വങ്ങളായി  സ്ഥാപിച്ചുകൊണ്ട് കഥയും നോവലുമെഴുതുന്നവരുണ്ട്. സമൂഹം അത്രമേൽ അഴിമതിയിലേക്കും ദുരയിലേക്കും മൂല്യരാഹിത്യത്തിലേക്കും ചെന്നു പതിച്ചിരിക്കുന്നു എന്നതിൻ്റെ തെളിവാണ് ഇത്തരം സാഹിത്യരചനകൾ .ഇത്തരം രചയിതാക്കൾക്ക് ധർമ്മം എന്ന സമസ്യയെക്കുറിച്ച് വലിയ വിവരമില്ല .

ധർമ്മം ബാങ്കിലെ പലിശപോലെയോ, അവാർഡ് സംഘടിപ്പിക്കുന്നപോലെയോ അനായാസമായി മനസ്സിലാക്കാവുന്ന ഒരു പ്രശ്നമല്ല.വൈരാഗ്യമുള്ള എഴുത്തുകാരനോട് പക പുലർത്തുന്ന  പത്രാധിപരുടെ മനോനിലപോലെ വളരെ ലാഘവത്തോടെ കാണാവുന്നതല്ല ധർമ്മം. ധർമ്മത്തെ ധർമ്മപുത്രർപോലുമല്ല നിർവ്വചിച്ചത് , ശ്രീകൃഷ്ണനാണ്. അർജുനനു പോലും  ധർമ്മത്തെ മനസ്സിലാക്കാനായില്ല. കർണൻ ജീവിതകാലമത്രയും ധർമ്മത്തെ ഇഴപിരിച്ചെങ്കിലും അയാൾക്കും പിടികിട്ടിയില്ല. ഓരോ ശ്വാസത്തിലും ധർമ്മത്തെക്കുറിച്ച് പറഞ്ഞ ഭീഷ്മർ, ഒടുവിൽ ഒരു കുരുക്ഷേത്ര ഭൂമിയിൽ ശ്രീകൃഷ്ണൻ ധർമ്മത്തെ വ്യാഖ്യാനിക്കുന്നത് കണ്ടു നിസ്സഹായനായി ആയുധം താഴെ വയ്ക്കുകയാണ്. ഇതാണ് വസ്തുതയെന്നിരിക്കെ ,മലയാളത്തിൽ ചിലർ ഇതാ ഞങ്ങൾ രാജ്യം പിടിച്ചടക്കുകയാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് മഹാഭാരതത്തെക്കുറിച്ച് തടിച്ച ഗ്രന്ഥങ്ങൾ എഴുതി. ഇവർക്കും ധർമ്മം എന്താണെന്ന് വ്യാഖ്യാനിക്കാൻ അറിയില്ല .

സത്യൻ അന്തിക്കാടിൻ്റെ  സിനിമകളിലെ നായകനെപ്പോലെ ശ്രീകൃഷ്ണനെ സമീപിച്ചിരിക്കുകയാണ് ഈ മഹാഭാരതവ്യാഖ്യാതാക്കൾ. കെ.സി. നാരായണൻ ,സുനിൽ പി. ഇളയിടം തുടങ്ങിയവർക്ക് സംഭവിച്ചത് ഇതാണ്. ശ്രീകൃഷ്ണൻ്റെ ധർമ്മത്തെ മനസിലാക്കാതെ മഹാഭാരതത്തെക്കുറിച്ച് എഴുതിയാൽ കൊമേഴ്സ്യൽ സിനിമാനിരൂപണം പോലാവും ; അവിടെ കഥാപാത്രങ്ങളെ പുറമേ നിന്ന് നിരീക്ഷിച്ചാൽ മതിയല്ലോ .

ഇവിടെ വി.പി.ഏലിയാസ്  സമർത്ഥിക്കുന്നത് ധൃതരാഷ്ട്രർക്ക് നിറയെ നന്മകളുണ്ടെന്നാണ്. ധൃതരാഷ്ട്രറുടെ ഈ വാക്കുകൾ നോക്കുക :"അധർമ്മം പ്രവർത്തിക്കുന്നതിൽ നിന്ന് സുയോധനനെ വിലക്കിയില്ല എന്നതിനപ്പുറം എന്ത് ദോഷമാണ് എന്നിലാരോപിക്കാവുന്നത് ?വിലക്കിയില്ല എന്നതുപോലും സത്യമല്ല. വിലക്കുകളെ അവർ വകവച്ചില്ല എന്നതാണ് സത്യം. വാക്കുകൾക്ക് വിലയില്ലാത്തിടത്ത് ഒരാൾ പതുക്കെപ്പതുക്കെ മൗനിയായിത്തീരുന്നതിൽ എന്താണത്ഭുതം? ഞാൻ ചെയ്ത നന്മകളൊന്നും പരിഗണിച്ചില്ല ".

ധൃതരാഷ്ട്രർ സ്വയം ന്യായീകരിക്കുകയാണ്. അയാൾ പറയണമായിരുന്നു ,ചൂതുകളി നല്ലത്, പക്ഷേ രാജ്യം പണയംവച്ച് കളിക്കരുത് എന്ന് .തൻ്റെ വീട്ടിൽ ധർമ്മം സ്ഥാപിക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ട ആ കിഴവൻ  ആത്മഹത്യചെയ്യണമായിരുന്നു.

യുക്രൈൻ കവി ഴദാൻ 

ഇന്നത്തെ യുക്രെയ്ൻ സാഹിത്യത്തിലെ പ്രധാന ശബ്ദങ്ങളിലൊന്നാണ് സെറി ഴദാൻ ((Serhiy Zhadan). ഏഴ് നോവലുകളും പന്ത്രണ്ട് കവിതാസമാഹാരങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ദ് ന്യൂയോർക്ക് ടൈംസ് ഴാദൻ്റെ 'ഹെഡ്ഫോൺസ് എന്ന കവിത മൂന്നു വർഷം മുമ്പാണ് പരിഭാഷചെയ്ത് പ്രസിദ്ധീകരിച്ചത്. ടൈംസിൽ പ്രത്യക്ഷപ്പെടുന്ന ആദ്യ യുക്രെയ്ൻ എഴുത്തുകാരനാണ് ഴാദൻ .ബിബിസി അവാർഡ് ,ഡെറക് വാൽക്കോട്ട് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. "ഞങ്ങളുടെ രചനകൾ സാഹിത്യഭൂപടത്തിൽ അടയാളപ്പെട്ടു കഴിഞ്ഞു .ഇനിയാർക്കും അത് മായ്ച്ചു കളയാനാവില്ല " -ഴദാൻ പറഞ്ഞു .

To know that you still lie there beyond the scorched mountain എന്ന കവിതയിൽ ഴദാൻ ഇങ്ങനെ കുറിക്കുന്നു:
I don't have a home 
I have only a memory 

ഇത് ഇന്നത്തെ യുക്രെയ്ൻ ജീവിതത്തിൻ്റെ മനസ്സാക്ഷിയുടെ മുഖം പോലെ തുറന്നു കാട്ടുന്നു .
വേറൊരിടത്ത്  ഇങ്ങനെ വായിക്കാം:
When you,God, 
look in to a mirror, 
What do you see in your image? 
Woe unto you, the city forgotten by all .

ഈ യുദ്ധത്തിൽ കണ്ണാടികൾ എന്തുപറയും? അവ നമ്മുടെ മുഖത്തിനു പകരം ആധിയായിരിക്കും കാണിച്ചു തരുക .ഈ നഗരത്തെ എല്ലാവരും മറന്നിരിക്കുകയാണെന്ന് എത്ര നാൾ മുമ്പാണ് ഴാദൻ എഴുതിയതെന്നോർക്കണം. 2019 ലാണ് ഈ കവിത പരിഭാഷ ചെയ്യപ്പെട്ടത്. 
യുദ്ധങ്ങളുടെ ഭൂതകാലമാണ് ഇവിടെ തെളിയുന്നത് . 

എൻ. പ്രഭാകരൻ പിന്തിരിയുന്നു 

എഴുത്തുകാർ നിശ്ശബ്ദരായിപോയ കാലമാണല്ലോ ഇത് .യുക്രെയ്നിൽ എത്ര ലക്ഷം പേർ മരിച്ചാലെന്താ ? സ്വന്തം അവാർഡുകൾ നഷ്ടപ്പെടുത്താതെ നോക്കണം. അത്ര തന്നെ .ഇവിടെയാണ് 'സാഹിത്യവിമർശം' മാസികയും  ആനന്ദൻപിള്ളയും ശ്രദ്ധ നേടുന്നത്.  വിമർശിക്കപ്പെടാത്തതായി ഒന്നും ഉണ്ടായിരിക്കരുത്. ഈ നിലപാട് പ്രതീക്ഷ തരുന്നു. വിഗ്രഹങ്ങൾ സൃഷ്ടിക്കാൻ വേണ്ടി ചിലർ തെറ്റായ മാർഗങ്ങൾ അവലംബിക്കുമ്പോൾ, അതിനെ ചെറുക്കേണ്ടത് ഭാവിയുടെ ആവശ്യമാണ്. 

എൻ. പ്രഭാകരൻ്റെ  ലേഖനം  (സത്യാനന്തരകാലത്തെ സത്യങ്ങൾ ,സാഹിത്യവിമർശം, ജൂൺ ) ഒരു കുറ്റസമ്മതമാണെന്ന് തോന്നുന്നു. അദ്ദേഹം സാഹിത്യാവബോധത്തിൻ്റെ  കാര്യത്തിൽ ഭേദപ്പെട്ട പരിശ്രമങ്ങൾ നടത്തുമെന്ന് വിചാരിച്ചിരുന്നവരെയെല്ലാം തട്ടിമാറ്റിക്കൊണ്ട് രാഷ്ട്രീയ പക്ഷപാതത്തിലും ആഴക്കുറവിലും  അഭിരമിക്കുകയാണ് പ്രഭാകരൻ  ചെയ്തത് .മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് ഭയമുള്ളതുകൊണ്ട് അദ്ദേഹം പ്രധാനപ്പെട്ട ഒരു വിഷയത്തെയും തൊട്ടില്ല .രാഷ്ട്രീയമായ ചെറിയ നേട്ടങ്ങൾക്ക് വേണ്ടി അഭിപ്രായങ്ങൾ വിഴുങ്ങി ജീവിക്കുന്ന എഴുത്തുകാരെ ഇന്ന് ധാരാളമായി കാണാനാവും. അവർ കിട്ടാനുള്ളതെല്ലാം കിട്ടുന്നതു വരെ പ്രസ്ഥാനങ്ങൾക്കൊപ്പം അള്ളിപ്പിടിച്ചിരിക്കും. ഒന്നും കിട്ടാതാവുന്നതോടെ ചീത്ത പറഞ്ഞുതുടങ്ങും. 

പ്രഭാകരൻ കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ പോലും ഓർമ്മയിൽ തങ്ങിനിൽക്കുന്ന ഒരു കഥ എഴുതിയില്ല .വീക്ഷണപരമായ പ്രതിസന്ധിയായിരുന്നു. ഈ ലേഖനത്തിൽ അദ്ദേഹം ചില  ഉത്തരാധുനിക സിദ്ധാന്തങ്ങൾ ചർച്ച ചെയ്യുന്നുണ്ട് ; നാട്യമാണത്. ഒരിടത്തും കൃത്യമായി ചെന്നുകൊള്ളരുതെന്ന് ശാഠ്യമുള്ളതുകൊണ്ടാണ് ,ഭയമുള്ളതുകൊണ്ടാണ് ഈ ലേഖനത്തിലും ആരുടെയും പേരു പറയാത്തതെന്ന് അനുമാനിക്കാം. തൻ്റെ കഥാരചനയിൽ സംഭവിച്ച സ്തംഭനത്തെ മറച്ചുപിടിക്കാനാണ് അദ്ദേഹം ഇങ്ങനെ എഴുതുന്നത് :" കഴിഞ്ഞ ദശകങ്ങളിൽ ഏറ്റവും ദയനീയമായ അവസ്ഥയിൽ എത്തിച്ചേർന്നത് സാഹിത്യനിരൂപണവും  ഗവേഷണവുമാണ് " .

സമീപകാലത്ത് സാഹിത്യ വിമർശനത്തിൽ എന്ത് സംഭവിച്ചു എന്ന് പ്രഭാകരന് അറിയില്ല. അദ്ദേഹം ഒന്നും വായിച്ചിട്ടുണ്ടാവില്ല.പണ്ട് പഠിച്ചത് തന്നെ യാണ് ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നത്. സർവകലാശാലകളിലെ ഗവേഷണത്തെ   ഇവിടെ ആരാണ് ഗൗരവമായ എടുത്തിട്ടുള്ളത്? സാഹിത്യനിരൂപണമ ല്ല പരാജയപ്പെട്ടത് ,ചെറുകഥാപ്രസ്ഥാനമാണ്. ഇന്ന് ഏറ്റവും ദുർബലമായ ശാഖയാണത്. ഒരു നല്ല കഥയുണ്ടാവുന്നില്ല. എൻ. പ്രഭാകരൻ്റെ കഥകളിൽ കാണുന്ന പൊള്ളത്തരങ്ങൾ തന്നെയാണ് ഇവിടെ മറ്റു കഥാകൃത്തുക്കളും  ആഘോഷിക്കുന്നത്. സദുദ്ദേശത്തോടെ മാസിക നടത്തുന്ന ആനന്ദൻപിള്ളയെ പോലും വഴിതെറ്റിക്കുന്ന ലേഖനമാണ് പ്രഭാകരൻ്റേത്. 

എം.ആർ .ചന്ദ്രശേഖരൻ്റെ യാഥാസ്ഥിതിക ചിന്തകൾ 

എം. ആർ. ചന്ദ്രശേഖരൻ തൻ്റെ കാലഹരണപ്പെട്ടതും പല്ലുകൊഴിഞ്ഞതുമായ ചിന്തകൾ (സാഹിത്യവിമർശം ,ജൂൺ ഇങ്ങനെ അവതരിപ്പിക്കുന്നു :"കവിതയിൽ കവിത്രയത്തിനു ശേഷം എൻ.വി . കൃഷ്ണവാരിയർ തന്നെ ".

സാഹിത്യനുഭവമില്ലാത്തയാളാണ് എം. ആർ. ചന്ദ്രശേഖരൻ .അറുപത് വർഷം പിന്നിലാണ് അദ്ദേഹത്തിൻ്റെ സാഹിത്യ ചിന്തകൾ .ആധുനികത വേണ്ട, ചെറിയൊരു നവീനാനുഭവം പോലും  അദ്ദേഹത്തിനു ഉൾക്കൊള്ളാനാവില്ല.ചില  എഴുത്തുകാരുണ്ട് ,ജീവിതത്തിൻ്റെ  നല്ലൊരു പങ്കും ഇടതുപക്ഷത്തിൻ്റെ  സാഹിത്യവുമായി നീങ്ങും .
എം.ആർ. ചന്ദ്രശേഖരൻ്റെ ഇടതുപക്ഷ ആഭിമുഖ്യം കാലഹരണപ്പെട്ടോ ?
ഇപ്പോൾ  ഇടതുപക്ഷവും വലിയ പ്രസാധനശാലകളും  സാഹിത്യപ്രവർത്തനം ഏതാനും പേരിലേക്ക്  ചുരുക്കുന്നതാണ് നാം  കാണുന്നത്. അതുകൊണ്ട്  ധാരാളംപേർ പുറത്താക്കപ്പെടുകയാണ്. ഇടതുപക്ഷ സംഘടനകളുമായി അടുത്ത് പെരുമാറുന്ന ഏതാനും പേരിലേക്ക് പാരിതോഷികങ്ങൾ ചുരുങ്ങിയിരിക്കുന്നു. വലിയ പ്രസാധന ശാലകളിൽ നാലോ അഞ്ചോ എഴുത്തുകാരുടെ രചനകൾക്കേ സ്ഥാനമുള്ളു .നമ്മൾ കൊടുത്താൽ പത്ത് മിനിട്ടിനുള്ളിൽ നിരാകരിക്കപ്പെടും .ഏതാനും പേരെ മാത്രം കോടീശ്വരികളും കോടീശ്വരന്മാരുമാക്കുക എന്ന നയം എത്ര ഹീനമാണ്! .പ്രഗത്ഭരെ തഴഞ്ഞ് തങ്ങളിലേക്ക് മാത്രം പ്രസാധന വ്യവസായം ചുരുങ്ങുന്നതിൽ ഈ 'ആർദ്രഹൃദയ'ർക്ക് സന്തോഷമേയുള്ളു. മറ്റനേകം പേരെ എരപ്പാളികളായി നിലനിർത്തുന്നത് ചിലപ്പോൾ, ഒരു തന്ത്രമായിരിക്കും .അവാർഡുകളെല്ലാം  കറങ്ങിത്തിരിഞ്ഞ് ഈ കുറച്ചാളുകളിലേക്ക്  തന്നെ എത്തിച്ചേരുമല്ലോ.

സാഹിത്യമത്സരം എന്തിന് ?

ആദിവാസി ഭാഷയിൽ എഴുതിയാൽ  ഉടനെ അത് മികച്ച കവിതയായി തിരഞ്ഞെടുക്കുകയായി. മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ 'കുടിവെപ്പ്' എന്ന കവിത വായിക്കുക. ഒരു ഫാഷനു വേണ്ടിയാണോ കവിതാമത്സരം? കീഴാളൻ എന്ന വിഷയം കടന്നു വന്നാൽ ഉത്തമ കവിതയോ ?

" എൻ്റമ്മേ  പൊന്നാരമ്മേ
എനിക്കിരിക്കാൻ
കാലടി നെലം വേണം 
എന്നെ വടക്കോട്ട് 
കുടിയിരുത്തീല്യേല് 
വിരിഞ്ഞ പൂങ്കൊലവാട്ടും പോലെ തെങ്ങിൻ പൂക്കുല കൊഴിക്കും പോലെ
അടിവേരറുത്തു മുടിക്കും ഞാനേ!"

ഈ കവിത തെരഞ്ഞെടുപ്പ് ജഡ്ജിമാർ സച്ചിദാനന്ദൻ ,പി.പി .രാമചന്ദ്രൻ ,അനിത തമ്പി എന്നിവരാണ്. ഇവരുടെ കാവ്യാവബോധത്തിനു സംഭവിച്ച പാളിച്ച അവരുടെ വിധി തീർപ്പുകളെയും ബാധിച്ചിരിക്കുന്നു.

വെട്ടിയിട്ട തടിക്കഷണങ്ങളുള്ള അറക്കമില്ലിനെ വിവരിച്ചാലും കവിതയുണ്ടാവണം. എന്താണ് കവിത? അതിനു മനുഷ്യനുമായി എന്തെങ്കിലും ബന്ധമുണ്ടോ ? ഇല്ലെങ്കിൽ വേണ്ട. വിഷ്ണുവിൻ്റെ കവിതയ്ക്ക് എം. ജയചന്ദ്രനോ ,ശരത്തോ ഈണമിട്ടാൽ നന്നായിരിക്കും. 

മാതൃഭൂമി ആഴ്ചപ്പതിപ്പിൻ്റെ കഥാമത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടിയ 'ചീമാബുവെ' (ദിൽദാർ എം, ഏപ്രിൽ 23) എന്ന കഥ വായിച്ച് നിരാശയോടെ തലതാഴ്ത്തുകയാണ് .ഇതിനൊക്കെയാണോ അവാർഡ്  കൊടുക്കുന്നത് ?
ചന്ദ്രമതി, വി.ജെ. ജയിംസ് ,ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എന്നിവരാണ് വിധികർത്താക്കൾ .അവരുടെ അഭിരുചിയാണോ 'ചീമാബുവെ ' എന്ന കഥയുടെ തിരഞ്ഞെടുപ്പിൽ കാണുന്നത്? .മലയാളകഥയുടെയും കവിതയുടെയും ഭാവിയെ  അപകടപ്പെടുത്തുക എന്ന ഗൂഢ താത്പര്യത്തോടെയാണ് സമ്മാനാർഹമെന്ന നിലയിൽ രചനകൾ തിരഞ്ഞെടുത്തിട്ടുള്ളത്. 
ഒരിക്കലും മലയാള യുവത്വം ഇങ്ങനെ തെക്കും വടക്കുമറിയാതെ കഥയെഴുതില്ല. ആ യുവത്വത്തെ ഇപ്പോൾ മിസ് ചെയ്യുകയാണ്. 
മറ്റു ചില താല്പര്യങ്ങളുടെ പേരിലാണ്  മികച്ച കഥ തിരഞ്ഞെടുക്കുന്നതെങ്കിൽ ഒന്നും പറയാനില്ല. ഇക്കാര്യത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിനെ കുറ്റപ്പെടുത്താനാവില്ല. 

ദിൽദാർ ഒരു ലേഖനത്തിലെന്ന പോലെ കുറെ ചിത്രകാരന്മാരുടെ  അഭിപ്രായങ്ങളും ചർച്ചകളും  വിശദീകരിക്കുന്നു. അനുവാചകൻ്റെ മനസ്സിനെ സ്പർശിക്കുന്ന ഒരു വാക്യം പോലുമില്ല .കുടത്തിനു പുറത്ത് വെള്ളമൊഴിച്ചിട്ടെന്ത് കാര്യം ? എന്താണ് എഴുതാൻ പോകുന്നതെന്ന് വ്യക്തമായി  അറിഞ്ഞിട്ട് കഥയെഴുതരുത്. അറിയാത്തതിലേക്കാണ് നാം കാടുവെട്ടിത്തെളിച്ച് മുന്നേറേണ്ടത്. നിർഭാഗ്യവശാൽ കഥ തിരഞ്ഞെടുക്കുന്ന ജഡ്ജിമാർക്കും അതൊന്നുമറിയില്ല.

എൻ .ശശിധരൻ്റെ മഹാകണ്ടുപിടിത്തങ്ങൾ 
 
പ്രത്യേകിച്ച് യാതൊരു കണ്ടെത്തലുമില്ലാതെ എഴുതുകയാണ് എൻ. ശശിധരൻ .വർഷങ്ങൾക്കു മുൻപ് കലാകൗമുദിയിൽ ഞാൻ  എഴുതിക്കൊണ്ടിരുന്നപ്പോൾ ശശിധരനോട് എഴുതരുതെന്ന് വരെ  എനിക്ക് പറയേണ്ടി വന്നു.  എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ  മഹാകണ്ടുപിടുത്തമാണെന്ന മട്ടിൽ  എഴുതുന്നവരുടെ കൂട്ടത്തിലാണ് ശശിധരനും. അദ്ദേഹം എഴുതിയ 'മലയാളസാഹിത്യം എവിടെ ?(എഴുത്ത്, ജനുവരി )എന്ന ലേഖനം മൂന്നു പതിറ്റാണ്ടിനു മുൻപ് വായിക്കേണ്ടതായിരുന്നു .2022 ൽ  അതിൻ്റെ ആവശ്യമില്ല. അദ്ദേഹം നിരത്തുന്ന മഹാകണ്ടുപിടുത്തങ്ങൾ ഇങ്ങനെയാണ്:
"കാരൂരിൻ്റെ ശില്പഭദ്രത ഇന്നത്തെ എഴുത്തുകാർക്ക് സങ്കൽപ്പിക്കാൻ കഴിയില്ല, ഉറൂബ് മലയാളത്തിലെ ഏറ്റവും വലിയ നോവലിസ്റ്റുകളിൽ  ഒരാളാണ്, മലയാളത്തിൽ ഏറ്റവും വലിയ എഴുത്തുകാരൻ ബഷീറാണ്, സഞ്ജയനു ശേഷം കണ്ട മഹാനായ ഹാസസാഹിത്യകാരൻ വി.കെ.എൻ ആണ് ,ഒ.വി. വിജയൻ്റെ പാറകൾ ,എം.പി.നാരായണപിള്ളയുടെ മുരുകൻ എന്ന പാമ്പാട്ടി തുടങ്ങിയ കഥകൾ മലയാളത്തിലെ മികച്ച കഥകളാണ് .

ഇതുപോലെ ആരെങ്കിലും എഴുതുമോ ? ശശിധരന് അറിയില്ലെങ്കിൽ പറയാം. ഇതൊക്കെ നൂറ്റൊന്നു വട്ടം ആവർത്തിക്കപ്പെട്ട കാര്യങ്ങളാണ് .വല്ലപ്പോഴും മറ്റുള്ളവരുടെ ലേഖനങ്ങൾ വായിക്കണം. പലരും എഴുതിയെഴുതി ബോറടിപ്പിച്ച കാര്യങ്ങൾ തൻ്റെ സ്വന്തം  കണ്ടുപിടുത്തമാണെന്ന മട്ടിൽ  നിർത്തിവയ്ക്കുന്നത് ശരിയല്ല .
ഇത്രയും ബുദ്ധിശൂന്യമായി സാഹിത്യത്തെ സമീപിക്കാൻ മറ്റാർക്കെങ്കിലും കഴിയുമോ എന്ന് സംശയമാണ്. മലയാളസാഹിത്യം എവിടെ എന്ന തലക്കെട്ടു് വായിക്കുമ്പോൾ നാം ഗഹനമായി പലതും പ്രതീക്ഷിക്കും.എന്നാൽ  ലേഖനം വെറും പതിരാണ്. 

യുക്രെയ്ൻ കവി ലിനാ കോസ്റ്റൻകോ

യുക്രെയ്ൻ പെൺകവിയും എഴുത്തുകാരിയുമായ ലിനാ കോസ്റ്റൻകോ (Lina Kostenko) സമകാലിക സാഹിത്യലോകത്ത് ശക്തമായ ഒരു സാന്നിധ്യമാണ് .
The Rays of the Earth, wandering of the heart എന്നീ കവിതാസമാഹാരങ്ങളിലൂടെ അനുവാചകരെ സ്വാധീനിച്ച കോസ്റ്റൻകോ രചിച്ച വിംഗ്സ് (Wings) എന്ന കവിതയിലെ ചില വരികൾ ഇങ്ങനെയാണ്:

"ഇത് സത്യമാണ് ,
ചിറകുകളുള്ളവർക്ക് 
നിലം വേണ്ട.
നിലം വേണ്ടെങ്കിലും 
ആകാശം ഉണ്ടായിരിക്കും.
യാതൊരു കളിസ്ഥലവുമില്ലെങ്കിലും
സ്വാതന്ത്ര്യം ഉണ്ടായിരിക്കും.
ജോഡികളില്ലെങ്കിലും 
മേഘങ്ങളുണ്ടായിരിക്കും .
പക്ഷികളുടെ സത്യം ഇതാണ് " 

പ്രണയത്തിൻ്റെ കനൽ എരിയുന്നു 

സമീപകാലത്ത് ആസ്വദിച്ച് വായിച്ച കഥയാണ് 'ആർഗിറോപോളസ്'(പ്രസാധകൻ ,മാർച്ച് ).മേഘമൽഹാർ രചിച്ചതാണിത്. 
ഈ കഥാകരിയെ ഞാനാദ്യമായി വായിക്കുകയാണ്. കഥയെഴുതാനുള്ള മൗലികമായ പ്രേരണയും ശക്തിയുമുള്ള കഥാകാരി ഒരു പ്രേമ പരവശൻ്റെ അനിവാര്യമായ സങ്കടങ്ങളും തത്ത്വചിന്തകളും പ്രതിരോധങ്ങളും പലായനങ്ങളുമാണ് പകർത്തുന്നത്. ഇതെല്ലാം യഥാർത്ഥമായി തന്നെ മനുഷ്യമനസ്സിലുള്ളതാണ്. സമൂഹമോ ഭരണകൂടമോ നിർവ്വചിക്കുന്ന സോദ്ദേശ്യകഥാപാത്രമല്ല മനുഷ്യൻ. അവൻ ഓരോ നിമിഷവും വ്യത്യസ്തമാണ് .മനുഷ്യനെ നിർവചിക്കാനാവില്ല;
അവന് ചിന്തകളേയുള്ള; ജീവിതം മറ്റെവിടെയോ ആണ്. കഥയിൽ ഒരിടത്ത് ഇങ്ങനെ വായിക്കാം:

"പ്രണയവും അങ്ങനെയാണ്. കടുംനിറങ്ങളെപോലെ. നമ്മിൽ നിന്ന് മറിഞ്ഞിരിക്കും. കൗമാരത്തിൽ ,യൗവ്വനത്തിൽ ഇതാണ് പ്രണയത്തിൻ്റെ നിറമെന്ന് പറഞ്ഞു ലോകം നമ്മെ തെറ്റിദ്ധരിപ്പിക്കും. നമ്മളത് വിശ്വസിക്കുകയും ചെയ്യും. പക്ഷേ, വളരെ വൈകി മറ്റേതോ നിമിഷത്തിൽ ഒരു നിറം നമ്മെ തേടിയെത്തും, അത് നമ്മെ  സ്വതന്ത്രരാക്കും. ഒരു മാന്ത്രിക വലയത്തിൽ അകപ്പെടുത്തും. കാല്പനികത ഏതുമില്ലാതെ വളരെ സ്വാഭാവികമായി ചിത്രം വരയ്ക്കുന്നതു പോലെ നിങ്ങൾ പ്രണയിക്കപ്പെടുന്നത് എത്ര മനോഹരമായിരിക്കും. പ്രകൃതിയിലെ ഏറ്റവും മനോഹരമായ അവസ്ഥ! അതിനെ കണ്ടെത്തുക ".

അകൃത്രിമമായി പ്രണയിക്കാൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് മനസ്സിലേക്ക് വരുന്നു. നഷ്ടപ്പെടുന്ന ജീവിതങ്ങളിൽ നിന്ന് നമ്മെ  രക്ഷപ്പെടുത്തുന്നത് അതാണ്.  പക്ഷേ, ഒരിടത്തും സാക്ഷാത്ക്കരിക്കാനാവാതെ, ആന്തരിക ബലഹീനതകളിൽ പ്രേമം  തകർന്നുവീഴുന്നു. വികാരജീവികളുടെ മാത്രം സ്വന്തം ദുരന്തമാണത്. പ്രണയിക്കുമ്പോൾ ദു:ഖവുമുണ്ടാകുന്നു. 

പ്രണയം ശാശ്വതമോ യാഥാർത്ഥ്യമോ അല്ല .അത് സ്വപ്നമാണ് .സ്വപ്നത്തിൽ ആയിരിക്കുമ്പോൾ, നമ്മൾ പൂർവ്വാശ്രമം ഉപേക്ഷിക്കുകയാണ്. ഈ കഥയിലെ യുവാവിൻ്റെ ജീവിതത്തിൽ പല പെൺകുട്ടികളും വന്നു പോകുന്നു. എല്ലാ ആനന്ദങ്ങളും പിന്നിൽ കുറെ ചാരവും പിരിമുറുക്കവും അവശേഷിപ്പിക്കുന്നുണ്ട് .ഈ ഭാഗം അത് വ്യക്തമാക്കുന്നു :

"ഞങ്ങൾ മദ്യം കഴിച്ചു. കുബൂസും അൽഫാമും കഴിച്ചു .നാലഞ്ച് സിഗരറ്റുകൾ ഒരുമിച്ച് വലിച്ചു. അതിനിടയിൽ സംസാരങ്ങളൊന്നുമുണ്ടായില്ല. പിന്നീട് ഗ്രൗണ്ട് ഫ്ലോറിലുള്ള മുറിയിലേക്ക് ഞാനും അപ്സ്റ്റെയറിലുള്ള മുറിയിലേക്ക് അവളും നടന്നു. രാത്രി അതിഭീകരമായി നീലിച്ചിരുന്നു. ഒരുതരം കരിനീല. വിഷപ്പാമ്പുകൾ ഇണചേരുന്നുണ്ടാകും. കട്ടിലിൽ വീണ്ടും കുനിഞ്ഞിരുന്നു. എത്ര കുനിഞ്ഞിരുന്നിട്ടും സ്വസ്ഥത കിട്ടാത്തതെന്ത് ?"

എല്ലാ സുഖവും ഉപേക്ഷിക്കേണ്ടി വരുമെന്ന് അറിഞ്ഞുകൊണ്ട് തന്നെ പ്രണയിക്കുകയാണ്. അതാണ് സുഖം. 

ജയനാരായണൻ്റെ 
വായനാവികൃതികൾ 

ജയനാരായണൻ 'നീലപക്ഷി' തുടങ്ങിയ കഥകൾ എഴുതിയതിൻ്റെ  കരുത്ത് വിസ്മയാവഹമാണ്. അദ്ദേഹം  സൂക്ഷ്മബുദ്ധിയായ ഒരു വായനക്കാരനായിരുന്നു. എന്നാൽ ഒട്ടും പ്രകടനാത്മകതയില്ലായിരുന്നു.  രാഷ്ട്രീയക്കാരുടെ പിൻബലം വേണമെന്ന് ആഗ്രഹിക്കാത്ത അദ്ദേഹം വൈകുന്നേരങ്ങളിൽ മിക്കപ്പോഴും  എറണാകുളത്തെ പുസ്തക കടകളിൽ കയറിയിറങ്ങുമായിരുന്നു. ചിലപ്പോഴൊക്കെ ഞാനും കൂടെ പോകും. ജയനാരായണനാണ് എനിക്ക്  എൺപതുകളിൽ വിദേശ പ്രസാധകന്മാരുടെ പുസ്തകങ്ങൾ വായിക്കാൻ തന്നത്. പ്രമുഖ  എഴുത്തുകാരായ ബ്രേതൻ  ബ്രേതൻബാക്ക്, കാബ്റേയ്‌റ ഇൻഫൻ്റെ ,മാൽക്കം ലൗറി  തുടങ്ങിയ എഴുത്തുകാരെക്കുറിച്ച് ഞാൻ കേൾക്കുന്നത് ജയനാരായണനിൽ നിന്നാണ്. മാർകേസിനെയൊക്കെ  നേരത്തെ പരിചയപ്പെട്ടു കഴിഞ്ഞിരുന്നു. 

ജയനാരായണന് കഥകൾ മാത്രമേ  സ്വന്തമായ ഉണ്ടായിരുന്നുള്ളു. സിവിൽ സപ്ലൈസ് ഓഫീസിലെ ജോലി കഴിഞ്ഞാൽ അദ്ദേഹം തേവരയിലെ ദീപാ ലോഡ്ജിലാണുണ്ടാവുക. ജയനാരായണൻ്റെ ശരീരത്തിലെ ഓരോ കോശവും ചെറുകഥയെ അറിഞ്ഞിരുന്നു. ഇന്നത്തെ എത്ര കഥാകൃത്തുക്കൾ ജയനാരായണനെപ്പോലെ വായിക്കുന്നു ? എത്ര പേർക്ക് കഥ എന്ന മാധ്യമത്തോട് നിർവ്യാജമായ ആത്മാർത്ഥതയുണ്ട്?

ചെറുകഥ ധ്യാനമാണ് /എം.കെ.ഹരികുമാർ





റഷ്യൻ എഴുത്തുകാരനായ ഇസാക്ക് ബാബേൽ (Isaac Babel,1894-1940) രചിച്ച Red Cavalry എന്ന സമാഹാരം പല എഴുത്തുകാരും വാഴ്ത്തുന്നത് കണ്ടിട്ടുണ്ട്. പലരെയും  വിസ്മയിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത കഥകളാണ് അതിലുള്ളത്. മാക്സിം ഗോർക്കിയുടെ ഉപദേശം സ്വീകരിച്ച് എഴുതിതുടങ്ങിയ ബാബേൽ റഷ്യൻ യുദ്ധരംഗത്തെ റിപ്പോർട്ടറും പ്രചാരകനുമായിരുന്നു. സ്റ്റാലിൻ എഴുത്തുകാരോട് നിഷ്കർഷിച്ചു , സോഷ്യലിസ്റ്റ് റിയലിസത്തെ ആദർശമായി സ്വീകരിച്ച് എഴുതണമെന്ന്. സ്റ്റാലിൻ എഴുത്തുകാരുടെ സ്വാതന്ത്ര്യത്തെ തടവറയിലിട്ടു.
ഈ ഘട്ടത്തിൽ ബാബേൽ  പിൻവാങ്ങുന്നതാണ് നാം കാണുന്നത്.

പ്രമുഖ അമേരിക്കൻ എഴുത്തുകാരൻ ജെറോമി ചാര്യൻ (Jerome Charyn) ബാബേലിനെക്കുറിച്ച് പറയുന്നത് ശ്രദ്ധിക്കാം: "ബാബേൽ വളരെ അപകടകാരിയാണ്; അദ്ദേഹം നമ്മുടെ സ്വപ്നങ്ങൾ തകർത്തു തരിപ്പണമാക്കുന്നു. അദ്ദേഹം  ക്രൂരനാണ്, അലിവുള്ളവനുമാണ്, ഭ്രാന്തുപിടിച്ച പിശാചുക്കളെപോലെ. അദ്ദേഹത്തിൻ്റെ ഓരോ മികച്ച കഥയും - ദ് കിംഗ് ,ഡി ഗ്രാസ്സോ ,ഗീ ദു മോപ്പസാങ് - ഒരു കുഴിബോംബ് പോലെയാണ് .ഒരു പാഠമാണത്. ഓരോ പേജിലും അത്ഭുതം വിതറിക്കൊണ്ട് അത് പൊട്ടിത്തെറിക്കും; മനസ്സിനെ കീഴടക്കും. ഫ്രാൻസിലെ പ്രമുഖ കഥാകൃത്തായ ഗീ ദു മോപ്പസാങ് (1850 -1893) ചെറുകഥയുടെ ശിൽപികളിലൊരാളായാണ്  പരിഗണിക്കപ്പെടുന്നത്. മോപ്പസാങ്ങ് എന്ന പേരിൽ ബാബേൽ എഴുതിയ കഥയ്ക്ക് പല പ്രത്യേകതകളുമുണ്ട്. ഈ കഥയുടെ ആരാധകനായിരുന്നു  പ്രസിദ്ധ നോവലിസ്റ്റ് വ്ളാദിമിർ നബോക്കോവ് .ദരിദ്രനായ ബാബേൽ സോവിയറ്റ് ദുരിതകാലത്ത് ധനികയായ ഒരു സ്ത്രീയുടെ കൂടെ മോപ്പസാങിൻ്റെ  കഥകൾ പരിഭാഷപ്പെടുത്തി അതിൽ നിന്നുള്ള വരുമാനംകൊണ്ട് കരകയറുന്നതാണ് പ്രമേയം. മറ്റൊരു ഭാഷയിലുള്ള പരിചയവും സാഹിത്യപ്രേമവും ജീവിതാസക്തിയും  ഒരു കഥാകൃത്തിൻ്റെ മനസ്സിലൂടെ മറ്റൊരു കലാസൃഷ്ടിയായി രൂപാന്തരപ്പെടുകയാണ് .ഒരു കഥ എഴുതാൻ അചുംബിതമായ വിഷയമൊന്നും വേണ്ട. മനസ്സിലുള്ള ധ്യാനവും ഭാവതീവ്രതയുമാണ് പ്രധാനം. സെക്സ് എങ്ങനെയാണോ അതിൻ്റെ പാരമ്യത്തിൽ ധ്യാനമായിരിക്കുന്നത് അതുപോലെ ചെറുകഥയും ധ്യാനമാണ്. അത് ഒരു കുന്നിൻ്റെ മുകളിലുള്ള  ഏകാന്തമായ ആശ്രമം തേടിയുള്ള യാത്രയാണ് .അവിടെ ഒരു മനസ്സാണ് സർവകാലങ്ങളിലും നൃത്തം ചെയ്യേണ്ടത് .

മഹാപ്രതിഭാശാലിയായ ഇംഗ്ലീഷ് കലാകാരൻ സർ ജോൺ എവററ്റ് മിലെ (Sir John Everett Millais, 1829-1896) വരച്ച ഒഫീലിയ എന്ന ചിത്രം ധ്യാനത്തിൻ്റെ സമ്മോഹനമായ ഒരാന്തര സ്പർശമാണ്. കലാസൃഷ്ടിയിലെ വികാരം എന്തുതന്നെയായാലും അതിൽ ഇങ്ങനെയൊരു ലയമുണ്ട് .അത് ഏകാഗ്രമായ ഒരു ഒരതാര്യതയാണ്. ഷേക്സ്പിയറുടെ 'ഹാംലെറ്റ് 'എന്ന നാടകത്തിലെ കഥാപാത്രമായ ഒഫീലിയ, ഹാംലറ്റിൻ്റെ  പ്രവർത്തനത്തിൽ സമനില തെറ്റി വെള്ളത്തിൽ മുങ്ങിമരിക്കുകയാണ്.  ചെറുകഥയിൽ എപ്പോഴും ഒരു 'ഒഫീലിയ' ലയമുണ്ടാകണം ;കാരണം അത് വൈകാരികധ്യാനമാണ് .അത് നമ്മെ ആഴത്തിലേക്ക് സൂക്ഷ്മഗ്രാഹിയായ സാരസ്വതമായി ലയിപ്പിക്കുന്നു.

ആനന്ദിൻ്റെ ഖഡ്ഗം

ഒരു കഥ എന്ന നിലയിൽ ആനന്ദിൻ്റെ  'കർണ്ണനും വികർണ്ണനും' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,മെയ് 21 )ഒരു മികച്ച രചനയല്ല .പതിവുപോലെ അനാവശ്യവും കൃത്രിമവും ആഴം കുറഞ്ഞതുമായ കുറെ തത്ത്വചിന്ത വിതറി. വേഗം, ശരീരം, നടത്ത, ചാരിത്രവതി ,സ്വഭാവം തുടങ്ങിയ പരാമർശങ്ങളൊക്കെ വിരസവും അർത്ഥശൂന്യവുമാണ്. എന്നാൽ ആനന്ദ് ഖഡ്ഗം പ്രയോഗിച്ചത്  ഇന്നത്തെ മുഖ്യസാഹിത്യകാരന്മാർക്കും സാഹിത്യപൗരോഹിത്യത്തിനും എതിരെയാണ്. അഡ്ജസ്റ്റ്മെൻറിൽ സ്വന്തം കാര്യങ്ങൾ നേടാൻ ഭരണ വർഗത്തിനൊത്ത് നീങ്ങുന്നവരെ കർണ്ണൻ്റെ രൂപങ്ങളായി പരിചയപ്പെടുത്തുന്നു. സ്വന്തം ചിന്തയാൽ സ്വതന്ത്രരാകുന്നവരെ വികർണൻ്റെ രൂപങ്ങളായി കാണുന്നു. പാഞ്ചാലിയുടെ വസ്ത്രാക്ഷേപം നടന്നപ്പോൾ അത് തെറ്റാണെന്ന് പറഞ്ഞ സാധാരണക്കാരനാണല്ലോ വികർണ്ണൻ. അതേസമയം പണ്ഡിതന്മാരായ ഭീഷ്മർ ,ദ്രോണർ
തുടങ്ങിയവരൊക്കെ അവിടെ കല്ലുപോലെ ഇരിക്കുകയായിരുന്നല്ലോ.
ഒരു നാടക കമ്പനിയിലെ നല്ല നടന്മാരെപോലെ ,കിട്ടിയ വേഷങ്ങൾ നന്നായി ആടിയവർക്ക് പുരസ്കാരങ്ങൾ കിട്ടുന്നു.  എല്ലാവരുടെയും ഗുഡ്‌ബുക്കിൽ കയറുന്നവരെ ആനന്ദ് പരിഹസിക്കുകയും വെട്ടുകയും ചെയ്യുകയാണ്. യാതൊന്നിനോടും ആത്മാർത്ഥതയില്ലാത്ത, സ്വന്തം എഴുത്തിൽ പോലും സത്യസന്ധരല്ലാത്ത ആളുകൾക്ക് അനുസരണയുടെ  പേരിൽ പുരസ്കാരങ്ങളും പദവികളും യഥേഷ്ടം കിട്ടുന്ന കാലത്തെയാണ്  ആനന്ദ് വെട്ടിപ്പരിക്കേൽപ്പിക്കുന്നത്.

അത് വളരെ നന്നായി.
സ്വന്തം മനസിനെ ബാധിച്ച ദുരയുടെ അഴുക്കുചാലിലേക്ക് താഴ്ന്നു പോകുന്ന സാഹിത്യപൗരോഹിത്യത്തെ ആക്രമിച്ച് പരിക്കേല്പിക്കുന്ന ഇതു പോലുള്ള  'ചികിത്സകൾ 'ആവശ്യമാണ്. "എതിരാളിയുടെ കടലാസു വാൾ ദേഹത്തിൽ മുട്ടിയപ്പോഴത്തെ കർണ്ണൻ്റെ അഭിനയത്തിന് നീണ്ട കൈയ്യടികൾ കിട്ടി .തിരശീല വീണിട്ടും  നടന്മാർ വശങ്ങളിലേക്ക് വിരമിച്ചിട്ടും അയാൾ അരങ്ങിൽ നിന്ന്  എഴുന്നേറ്റില്ല .കുറച്ചു കഴിഞ്ഞ് മറ്റുള്ളവർ തിരക്കിവന്നപ്പോൾ അവർ കണ്ടു, അയാൾ ശരിക്കും മരിച്ചിരുന്നു എന്ന് ".

ഒരു കടലാസുകൊണ്ട് വെട്ടിയാൽ വീഴാൻ മാത്രം ദുർബലരാണ് ഈ പദവിക്കാർ എന്ന് ആനന്ദ് അടിവരയിടുന്നു.

യാൻ മാർട്ടൽ

'ലൈഫ് ഓഫ് പി' എന്ന നോവൽ എഴുതിയ യാൻ മാർട്ടൽ (Yann Martel) വീട് ,ഐഡിൻറിറ്റി തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഇങ്ങനെ പറഞ്ഞു;

" വീട് ,അതിൻ്റെ നഷ്ടം ,അലച്ചിൽ ഇതൊക്കെ ഇരുപതാം നൂറ്റാണ്ടിലെയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെയും പൊതുവിഷയമായിരിക്കയാണ്.
ഞാൻ പറയുന്നു ,വീട് ,അതിൻ്റെ പ്രശ്നങ്ങൾ ,ഐഡൻ്റിറ്റി ,അനന്തര ഫലങ്ങൾ തുടങ്ങിയവ ഒന്നും  പഴയതുപോലെയല്ല .വീടും ഐഡൻ്റിറ്റിയും വല്ലാതെ മാറി .വീട് ഒരു ഒത്തുതീർപ്പാണ്, നിർമ്മിതിയാണ്, വന്നു ചേരുന്നതാണ്. മുൻ  നൂറ്റാണ്ടുകളെ അപേക്ഷിച്ച് നാം ഇപ്പോൾ അന്വേഷിക്കുന്നത് നമ്മൾ ആരാണ്, എന്തിൻ്റെ  പിന്തുടർച്ചക്കാരാണ് എന്നൊക്കെയാണ് " .

ഫേസ്ബുക്കും പരിപ്രേക്ഷ്യവും തെറിയും

നവമാധ്യമ കാലത്ത് മൂല്യം, ഗുണം, ഭാവി, അനശ്വരത എന്നീ പ്രമേയങ്ങൾ ആരും തന്നെ അഭിമുഖീകരിക്കുന്നില്ല. എന്ത്  എഴുതുന്നു എന്നത് പ്രസക്തമല്ല .നോവലാണെങ്കിൽ എത്രപേജുണ്ട് എന്നാണ് പ്രസാധകരും വായനക്കാരും ചോദിക്കുന്നത്. മൂല്യങ്ങൾ ഉപേക്ഷിക്കപ്പെട്ട കാലത്ത് എഴുതുന്നതെന്തും മാർക്കറ്റ് ചെയ്യപ്പെടും. അതിനു പണവും എസ്റ്റാബ്ളിഷ്മെൻറും  ഉപയോഗിക്കപ്പെടുകയാണ് .എത്രമാത്രം ശക്തിയോടെ മാർക്കറ്റിലെത്തുന്നുവോ  അതാണ് ജീവിക്കുന്നത് .മാർക്കറ്റിൽ ഇല്ലാത്തത് സ്വകാര്യമായി  ശേഷിക്കുന്നു. മാർക്കറ്റ് ഏകധ്രുവമല്ല ; നിങ്ങളുടെ വീടുപോലും മാർക്കറ്റാണ്. നിങ്ങളുടെ ബ്ളോഗു പോലും മാർക്കറ്റാണ്. വില നിങ്ങളാണ് നിശ്ചയിക്കുന്നത് .എഴുതിക്കൊണ്ടിരുന്നാൽ മതിയെന്ന ബോധ്യത്തിലേക്ക് ആളുകൾ വന്നിരിക്കുന്നു. അതിന് അറിവോ പഠനമോ വേണ്ട. അറിവും പഠനവും നിരാകരിക്കപ്പെട്ടിരിക്കുന്നു. അറിവുള്ളവൻ പരിഹസിക്കപ്പെട്ടേക്കാം.  വെറുതെ എഴുതുക മാത്രം ചെയ്താൽ തന്നെ 'വിജയം' സുനിശ്ചിതമായിരിക്കെ ,ധാരാളം പേർ എഴുത്ത് എന്ന പ്രക്രിയയെ അനുകരിക്കുന്നു; ഒരു പ്രമേയത്തെയെയോ ശൈലിയെയോ അല്ല.അതുകൊണ്ട് ധാരാളം എഴുത്തുകാരുണ്ടാവുന്നു. അതുകൊണ്ട് ധാരാളം പുരസ്കാരങ്ങൾ ഉണ്ടാകുന്നു; ധാരാളം തെറികൾ ഉണ്ടാകുന്നു.

തെറിക്ക് ഏതൊരു പ്രവർത്തനവും അർഹമാണ്. യാതൊരുവനും തെറിക്ക് അർഹനാണ് .അവനിലേക്ക് തെറി എത്തിച്ചേരുന്നത് ഇന്നത്തെ നവമാധ്യമ പരിപ്രേക്ഷ്യത്തിൻ്റെ സദാചാരമായിട്ടാണ്. സദാചാരത്തിൻ്റെ അർത്ഥം മാറി. ഇല്ലാത്ത  വാർത്തകളെക്കുറിച്ച് ചർച്ച നടത്തുക ;ഇല്ലാത്ത വാർത്തയുടെ പേരിൽ തെറി പറയുക , തർക്കിച്ച് വാർത്ത സ്ഥാപിക്കുക ,വാർത്തയില്ലാത്തപ്പോൾ ഫേക് ന്യൂസ് അഥവാ വ്യാജവാർത്തയെ  പൂർണമായി ആശ്രയിക്കുക ,വ്യാജ വാർത്ത മതി എന്ന നിലപാടെടുക്കുക  തുടങ്ങിയ കാര്യങ്ങളെല്ലാം നവമാധ്യമ കാലത്തെ  സദാചാരമാണ് .

ഏകധ്രുവ ലോകം അസ്തമിക്കുകയും ബഹുധ്രുവ ലോകം ഉണ്ടാവുകയും ചെയ്തതൊക്കെ കഴിഞ്ഞ നൂറ്റാണ്ടോടുകൂടി അവസാനിച്ച വിഷയങ്ങളാണ് .ഇപ്പോൾ ധ്രുവങ്ങൾ തന്നെയില്ല; ഏതൊരു വ്യക്തിയും ഒന്നിലധികം ധ്രുവങ്ങളാണ് .ഒരു വൈരുദ്ധ്യമായിരിക്കുന്നതാണ് ജീവിക്കാൻ നല്ലതെന്ന ധാരണ വന്നു.  ഒരാൾ പല കാലങ്ങളിൽ പലതായിരിക്കുന്നു. യാതൊന്നായിരിക്കുമ്പോൾ തന്നെ സ്വയം വ്യക്തതയില്ലാതാവുകയും ചെയ്യുകയാണ് .

ആഷാമേനോൻ്റെ വായ്ത്തലപോയ ഗദ്യം

ആഷാമേനോൻ്റെ ഭാഷ ഞാൻ വായിച്ചിട്ടുള്ളതിൽ ,ഏറ്റവും വക്രീകരിക്കപ്പെട്ടതാണ്. എന്താണ് അദ്ദേഹം പറയുന്നതെന്ന്  സ്വരൂപിച്ചെടുക്കാനാവാത്ത വിധം കാടും പടലും നിറഞ്ഞതാണത്. ആ ഗദ്യത്തിൽ നിന്ന് ആവശ്യമില്ലാത്തത് ഓരോരോന്നായി എടുത്തുമാറ്റിയാൽ പിന്നൊന്നും ബാക്കിയുണ്ടാവില്ല. അദ്ദേഹം ലക്ഷ്യം വയ്ക്കുന്നത് എന്താണെന്ന് ആർക്കും കണ്ടുപിടിക്കാനാവില്ല .കാലഹരണപ്പെട്ട ഒരു ഗദ്യമാണത്. അതിന് യുക്തിയുടെ മൂർച്ചയുള്ള ഒരായുധവുമില്ല. കലാപരമായ ഗദ്യമാകാൻ ആ ഭാഷയ്ക്ക് കഴിയില്ല. അതുകൊണ്ടാണ് അതിൻ്റെ യുക്തിരാഹിത്യം അസുഖകരമായിത്തീരുന്നത്. സമകാലികമായ അവബോധത്തിൽ നിന്ന് ബോധപൂർവ്വം മാറിനിൽക്കുന്ന ആഷാമേനോൻ്റെ മനസ്സ് വൈദിക കാലത്തെ സംജ്ഞകളിലും ബിംബങ്ങളിലുമാണ് അഭിരമിക്കുന്നത്.
അതുകൊണ്ടുതന്നെ അസംബന്ധമായ ഒരു ലഹരിക്കപ്പുറത്ത് ആ ഭാഷ യാതൊന്നിനെയും സൃഷ്ടിക്കുന്നില്ല. അദ്ദേഹം സംസ്കൃതം ഉപയോഗിക്കുന്നത് സാമൂഹികമായ മേധാവിത്വം പുലർത്തിയ ചില പുരാതനവംശങ്ങളുടെ സ്മൃതികളിൽ അഭയം തേടുന്നതിനാണ്.  ആത്മീയതയെ തേടുമ്പോഴും അദ്ദേഹത്തിന് ഈ വംശസ്മൃതി അനിവാര്യമാണ്.ആധുനികതയുടെ സമീപത്തുകൂടി പോലും അദ്ദേഹം കടന്നുപോയിട്ടില്ല. വിമർശനത്തെ ഒരു കലാസൃഷ്ടിയായി കാണാൻ ആഷാമേനോന് കഴിയില്ല. അദ്ദേഹം എഴുതുമ്പോൾ ചിന്തയുടെ യുക്തിയിലൂടെ ഒരു കാര്യവും സമർത്ഥിക്കപ്പെടുന്നില്ല.

ഒരു ഭാഗം ശ്രദ്ധിക്കാം :"മാതൃസംബന്ധിയായ പേലവ വികാരങ്ങൾ സ്വായത്തമായ ഒരു സ്ത്രീയല്ല ബാലാമണിയമ്മ എന്ന് ചിലരെങ്കിലും ധരിച്ചുവച്ചിട്ടുണ്ട്. അതിനെ പാടേ നിഷേധിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത് സുവർണ്ണ നാലപ്പാട്ട് ഈ കഴിഞ്ഞ ദിവസം പങ്കുവച്ച ചില സ്മൃതികളാണ്. മൃദൂഷ്മളം എന്ന പദത്തിൻ്റെ മൂർത്തതയായാണ് എനിക്കാകൃതികൾ അനുഭവപ്പെട്ടത്. ആ പരിലാളനകൾ ലൗകികത്തിൻ്റെ  ഭംഗിയാർന്ന മാർദ്ദവങ്ങളാണെന്ന് മാത്രം സൂചിപ്പിക്കട്ടെ. ചില അരുമകൾ സ്വകാര്യമായി തന്നെ നിലനിൽക്കട്ടെ" . (കവിതയുടെ സ്വരജതി, ഭാഷാപോഷിണി, മാർച്ച് )

ഈ ഗദ്യം എന്തെങ്കിലും വിനിമയം ചെയ്യുന്നുണ്ടോ ?മറ്റെന്തോ ആണ് ആഷാമേനോൻ ലക്ഷ്യം വയ്ക്കുന്നത്.  തീർത്തും അശക്തവും കാലംതെറ്റി പിറന്നതുമാണത്. പേലവ വികാരം ,സ്വായത്തമായ, മാതൃസംബന്ധി ,മൃദൂഷ്മളം , ഭംഗിയാർന്ന മാർദ്ദവങ്ങൾ, അരുമകൾ സ്വകാര്യമായി തന്നെ തുടങ്ങിയ പ്രയോഗങ്ങൾക്ക് ഈ കാലത്ത് പ്രസക്തിയില്ല. അർത്ഥം നഷ്ടപ്പെട്ടതും മുനയൊടിഞ്ഞതുമായ വാങ്മയങ്ങളാണ് ഇതെല്ലാം .ഈ വാക്കുകൾക്കിടയിൽ നിശ്ചയിക്കപ്പെടുന്നത് മറ്റു ചില വികാരങ്ങളാണ് .എന്തിനാണ് അരുമകൾ സ്വകാര്യമായി സൂക്ഷിക്കുന്നത്? ഒരു ചിന്തയെ സ്വയം ബോധ്യപ്പെട്ട് ,കൃത്യമായി യുക്തിയിൽ  സ്ഥാപിച്ച് അപഗ്രഥിക്കാൻ ആഷാമേനോൻ അശക്തനാണ്.

യുക്രെയ്ൻ ഗാഥ, സുന്ദരമായതെല്ലാം
പാപം


യുക്രെയ്ൻ ,ജ്യൂവിഷ് നോവലിസ്റ്റ് ഇറെനി നെമിറോവ്സ്കി(Irene Nemirovsky, 1903-1942) ജർമൻ അധിനിവേശകാലത്തിൻ്റെ പശ്ചാത്തലത്തിലാണ് എഴുതിയത്.
റഷ്യൻ വിപ്ലവത്തെ തുടർന്ന് അവരുടെ കുടുംബം കീവിൽ നിന്ന് മോസ്കോയിലേക്കും പിന്നീട്  ഫിൻലൻഡിലേക്കും തുടർന്നു ഫ്രാൻസിലേക്കും  കുടിയേറുകയായിരുന്നു.എന്നാൽ അവിടെയും അവർക്ക് സമാധാനം ലഭിച്ചില്ല. മതപരിവർത്തനത്തിൻ്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടു. നാസി പട്ടാളത്തിൻ്റെ ഓഷ്വിറ്റ്സ് ക്യാമ്പിൽ അവർ കൊല്ലപ്പെടുകയായിരുന്നു.

അവരുടെ അഞ്ച് നോവലുകളുടെ പരമ്പര Suite Francaise വളരെ പ്രശസ്തമാണ്. ജർമ്മൻ അധിനിവേശത്തിൻ്റെ നേർസാക്ഷ്യമാണ്  ഇറെനി അവതരിപ്പിച്ചത്. ജീവിത ദുരന്തങ്ങളെ അതിൻ്റെ പോർമുഖത്ത് കണ്ട അവർ മനുഷ്യൻ്റെ കാതലായ വിധി എന്താണെന്ന് ആഴത്തിൽ മനസ്സിലാക്കി. ഇംഗ്ളീഷ് കവി ജോൺ കീറ്റ്സിൻ്റെ Endymion എന്ന  കവിതയിലെ A thing of beauty is a joy for ever എന്ന ആദ്യ വരി തൻ്റെ ജീവിതവിഷാദാത്മകതയിലും പ്രതിഷേധത്തിലും ആഴ്ന്നിറങ്ങി നിന്ന്  ഇങ്ങനെ തിരുത്തിയെഴുതി:
This thing of beauty is a guilt for ever.

സുന്ദരമായതെല്ലാം പാപമാണെന്ന ചിന്തയിൽ അവർ എത്തിച്ചേരുകയായിരുന്നു. എല്ലാം അകലെയായിരിക്കുമ്പോഴാണ് സുന്ദരമാകുന്നത്. സൗന്ദര്യം, മനുഷ്യൻ്റെ സാധാരണ അനുഭവങ്ങൾക്കപ്പുറം തീവ്രമായ ഒരു ആഭിമുഖ്യമാണ്. അത് ലഹരിപിടിപ്പിക്കുന്ന ,അതേ സമയം നിരാശയിലവസാനിക്കുന്ന ഒരാനന്ദമാണ് .ജീവിതം അത്രയൊന്നും വാഗ്ദത്തമല്ലെന്ന് അറിയുമ്പോഴും ഇടയ്ക്ക് എപ്പോഴോ നാമതിൻ്റെ ദുർഗ്രഹമായ ലഹരിക്കായി വാശി പിടിക്കുന്നു.

എഴുത്തുകാരൻ തന്നെ മാധ്യമമാണ്

അമ്പതു വർഷം മുമ്പായിരുന്നെങ്കിൽ ഒരു പത്രമോ ഒരു വാരികയോ ആയിരിക്കും നാം വായിക്കുക. അതിൽ വരുന്നതേ നമ്മൾ അറിയൂ. ഇന്ന് ആ കുത്തക അവസാനിച്ചു. പത്രാധിപർ മരിച്ചു എന്നതാണ് ഉത്തര- ഉത്തരാധുനികതയുടെ പ്രധാന ആശയങ്ങളിലൊന്ന്. ഓരോ എഴുത്തുകാരനും ഓരോ മാധ്യമമാണ് ഇപ്പോൾ. അവൻ തന്നെയാണ് അവൻ്റെ ഇടം.അവന് ബ്ലോഗറാകാം, ഫേസ്ബുക്കറാകാം, ട്വിറ്റർ ,ഇൻസ്റ്റഗ്രാം വാട്സപ്പ് തുടങ്ങിയ ഹാൻഡിലുകൾ പ്രവർത്തിപ്പിക്കാം. അവൻ സ്വതന്ത്രനാണ് .അവൻ്റെ അറിവാണ് മാറ്റുരയ്ക്കപ്പെടുന്നത്‌. എഴുത്തുകാരൻ ആണെങ്കിൽ ഭാഷ,ശൈലി, ക്രാഫ്റ്റ്  തുടങ്ങിയ കാര്യങ്ങൾ സജീവമായി നവീകരിക്കാനുള്ള ഒരു ആന്തരിക ഓട്ടോമെക്കാനിസം വേണം.  അയാളുടെ ശാരീരികാവസ്ഥ ഇതിനു സ്വമേധയാ സജ്ജമാക്കുന്ന തലത്തിലേക്ക് നമ്മുടെ അറിവുകൾ ഉയരണം.

വാൻഗോഗ് 'പൊട്ടറ്റോ ഈറ്റേഴ്സ്  ' എന്ന ചിത്രം വരച്ചത് കേരളത്തിലെയോ മറ്റേതെങ്കിലും സംസ്ഥാനങ്ങളിലെയോ ലളിതകലാ അക്കാദമികളെയോ അതിൻ്റെ അദ്ധ്യക്ഷന്മാരെയോ കണ്ടിട്ടല്ല .
വാൻഗോഗ് സ്വന്തം പ്രതിഭയിലാണ്  വിശ്വസിച്ചത്. മറ്റെല്ലാം അപ്രസക്തമാണ്. സ്വന്തം ഭാഷയിലും അറിവിലും ഉറച്ചു വിശ്വസിക്കുക, അത് എപ്പോഴും നവീകരിക്കുക .ഫ്രാൻസ് കാഫ്ക രചിച്ച A Hunger Artist (1922)എന്ന കഥ എഴുതിയത് കേരളത്തിലെ ഏതെങ്കിലും മാഗസിൻ പ്രവർത്തകരെ കണ്ടിട്ടല്ല.അദ്ദേഹം സ്വന്തം ആലോചനകളെ  സൂക്ഷ്മതയോടെ പിന്തുടരുകയാണ് ചെയ്തത്. ലോകത്തിലെ സാഹിത്യത്തിൽ നിന്ന് പത്ത് കഥകൾ തെരഞ്ഞെടുത്താൽ അതിൽ 'എ ഹങ്കർ ആർട്ടിസ്റ്റ് ' ഉണ്ടാവും. കാരണം ,അത് കലയാണ് ; മഹനീയമായ മന:സാക്ഷിയുടെ ഉന്നതമായ ചിത്രണമാണത്. സത്യസന്ധതയുടെ മുഖമാണത്.   ഏതെങ്കിലും മാധ്യമത്തിൻ്റെ ലേബലിൽ മാത്രം എഴുത്തുകാരനോ കവിയോ  ആകുന്ന കാലം അവസാനിച്ചു. അതിപ്പോൾ മനസ്സിലാകുന്നില്ലെങ്കിൽ  പത്തു വർഷം കഴിയുമ്പോൾ വ്യക്തമാകും .

പ്രേമത്തിനായി ദാഹിക്കുന്ന കാലം

വിനു ഏബ്രഹാമിൻ്റെ 'വന്ദനം'(എഴുത്ത് ,മെയ്)ഒരു ഫ്രോഡ് സിനിമാനിർമാതാവിൻ്റെ ജീവിതത്തെ  തുറന്നുകാണിക്കുകയാണ് .ആത്മനിന്ദയുടെയും കാപട്യത്തിൻ്റെയും നാളുകൾക്കൊടുവിൽ ശേഷിക്കുന്നത് ശൂന്യതയാണ്. അതെല്ലാം ഓർമ്മിക്കാൻ അയാൾക്ക് അവസരമുണ്ടാകുകയാണ്. എന്നാൽ ഒരു കഥയുടെ രചനാപരമായ മികവോ ,ഭാഷാപരമായ സവിശേഷതകളോ ഒന്നും ഏബ്രഹാമിൻ്റെ രചനയിൽ കണ്ടില്ല.
ഒരു സാധാരണ കഥയുടെ ക്രാഫ്റ്റ് മാത്രമാണിത്. കഥ ധ്യാനമാണ് ,കലയാണെന്ന കാര്യം മറന്നു പോയി.

മധ്യവയസ്സ് പിന്നിടുന്ന ഒരാൾ ,ഒരിക്കൽ തൻ്റെ ഭാര്യയായിരുന്ന സ്ത്രീയെ  യാദൃശ്ചികമായി കണ്ടുമുട്ടുന്ന കഥയാണ് ആർ .പവിത്രൻ എഴുതിയ 'കർച്ചീഫ് '(പ്രഭാത രശ്മി ,ഏപ്രിൽ ).
യഥാർത്ഥ പ്രേമവും വിവശതകളും   തീവ്രമോഹങ്ങളും ഒരു മനുഷ്യൻ്റെ  ഇരുപതുകളിലൊ മുപ്പതുകളിലോ അല്ല കത്തിപ്പിടിക്കുന്നത് ; അമ്പതുകളിലും അറുപതുകളിലുമാണത് ആളുന്നത്. പ്രേമം അപ്പോൾ കറയറ്റ ഒരു ഔഷധമാണ്. പ്രേമത്തിനായി ആ കാലം ദാഹിക്കുന്നു എന്നാണ് പവിത്രൻ്റെ കഥ ബോധ്യപ്പെടുത്തുന്നത്.

അയാൾ ഒട്ടും വിചാരിക്കാത്ത നേരത്താണ് അവളെ നഗരത്തിൽ ഒരിടത്ത് കണ്ടുമുട്ടുന്നത്. സംസാരം ഒരു ചായകുടിയിലേക്ക് എത്തുന്നു.  ഓർമ്മകളുടെ ഭാരമിറക്കി അവൾ  തിരിച്ചുപോയപ്പോൾ മറന്നുവച്ച ഒരു കർച്ചീഫ് അയാളെ ഉന്മത്തനാക്കുന്നു .അതുവരെ മനസിൽ സംഭരിച്ചു നിർത്തിയിരുന്ന സ്നേഹകാമങ്ങൾ അയാൾ ആ കർച്ചീഫിലേക്ക് ചൊരിയുന്നു .വിവാഹബന്ധം വേർപ്പെടുത്തിയെങ്കിലും പ്രേമത്തിനും മോഹത്തിനും അവസാനമില്ല. അയാൾ ആ കർച്ചീഫ് എടുത്തു മൂക്കിൽ ചേർത്തുവച്ചു വലിച്ചു. കോവിഡ് കാലമാണോ ,കോവിഡിനന്തര കാലമാണോ എന്നൊന്നും ചിന്തിക്കേണ്ട സമയമല്ലിത്. ഇത് ഹൃദയത്തിൻ്റെ പ്രശ്നമാണ്.  

ഫ്രഞ്ച് സാഹിത്യകാരനും ചിന്തകനുമായ ഷാങ് പോൾ സാർത് Portraits എന്ന കൃതിയിൽ
Reply to Albert Camus എന്നൊരു  ലേഖനമുണ്ട് .കമ്യു അവതരിപ്പിച്ച ചിന്തകളിലെ വൈരുദ്ധ്യത്തെയും അസംബന്ധങ്ങളെയും കടന്നാക്രമിക്കുന്ന ലേഖനമാണിത്.അതിൽ സാർത്ര് ഇങ്ങനെ നിരീക്ഷിക്കുന്നു :"ലോകം അനീതി നിറഞ്ഞതാണെന്ന് പറഞ്ഞാൽ നിങ്ങൾ കളിയിൽനിന്ന് പുറത്താവും .നിങ്ങൾ പുറത്തായിരിക്കെ ,നീതിയില്ലാത്ത ലോകത്തെ കാമ്പില്ലാത്ത നീതിയുമായി താരതമ്യം ചെയ്യുന്നു. മനുഷ്യരാശിയെ നിങ്ങൾ  അവിശ്വസിക്കുന്നതുകൊണ്ടാണ് ഏതൊരു കുറ്റാരോപിതനായ വ്യക്തിയും കുറ്റവാളിയാണെന്ന് പ്രാഥമികമായി നിങ്ങൾ തീരുമാനിക്കുന്നത്.

കേശവദേവിൻ്റെ കലാപങ്ങൾ

കേശവദേവ് ഏറ്റവും നിന്ദ്യനും നിസ്സഹായനുമായ മനുഷ്യനെയും കലാപകാരിയായ മനുഷ്യനെയും കണ്ടു. സാഹിത്യസംസ്കാരത്തിൻ്റെ പുറം വാതിൽ മേഖലകളെയും ദേവ്‌  നിരീക്ഷിച്ചു. അധമവും നീചവുമായ സാംസ്കാരിക പ്രവർത്തനങ്ങളോടും ആചാര്യസമൂഹത്തോടും നിർദ്ദയം ഏറ്റുമുട്ടിയ അദ്ദേഹം തൻ്റെ രചനകളേക്കാൾ വലിയ ആകാശങ്ങൾ അന്വേഷിക്കുകയാണ് ചെയ്തത്.
ചിന്താപരമായ നിഷ്കളങ്കതയിലും  പ്രതിഷേധത്തിലും ആണ്ടിറങ്ങി ജീവിച്ച ദേവിൻ്റെ 'ജന്മദിനത്തിൽ 'എന്ന കഥ നമ്മെ കഥ നോവിക്കുകയും നടുക്കുകയും ചെയ്യും .ഇതിൽ ദേവിൻ്റെ തന്നെ ജീവിതത്തിലെ ഒരിതളാണ് നമുക്ക് ദൃശ്യമാകുന്നത്.  താൻ എന്തിനെഴുതി ,ജീവിച്ചു എന്ന് ബാഹ്യസ്വാധീനങ്ങളൊന്നുമില്ലാതെ അന്വേഷിക്കുന്നു. താൻ കടന്നുപോകുന്ന വഴികൾ ഏതൊക്കെയാണെന്ന് ദേവ് ഓർമ്മിച്ചെടുക്കുന്നത് ഇങ്ങനെയാണ്:
" രക്തത്തിൽ കുളിച്ച അധികാര ഖഡ്ഗങ്ങളുടെ മാരകമായ വീശലുകൾ ഫണമുയർത്തി ഉഗ്രമായി ആടുന്ന, സാമൂഹ്യസർപ്പങ്ങൾ.'ഞാനും അനന്തൻ്റെ വർഗത്തിലുള്ളത്'എന്ന ഭാവത്തിൽ തലപൊക്കി പിടിച്ചിരിക്കുന്ന സാഹിത്യ നീർക്കോലികൾ; ചോരയും ചലവും ഒലിക്കുന്ന ദുർഗന്ധമലീമസമായ ഓടകൾ;ആ ഓടകളിൽനിന്ന് ജനിച്ച് അവയിൽ തന്നെ മരിക്കുന്ന മനുഷ്യപ്പുഴുക്കൾ ; കല്ലും മുള്ളും വിഷജന്തുക്കളുംകൊണ്ട് നിറഞ്ഞ ദുർഗമമാർഗങ്ങൾ -അമ്പമ്പോ !ഞാൻ കടന്നു പോന്ന മാർഗ്ഗങ്ങൾ !".

എന്തിനാണ് ഇങ്ങനെയെല്ലാം താൻ ജീവിച്ചതെന്ന ചോദ്യത്തിന് അദ്ദേഹം നല്കുന്ന ഉത്തരം ഇതാണ്:
"മറ്റൊരു വിധത്തിൽ ജീവിക്കുവാൻ എനിക്ക് സാധ്യമല്ലാത്തതുകൊണ്ട് ".

ലോകത്തിലെ അനീതിയും കളങ്കവും പീഡനവും അസമത്വവുമാണ് കേശവദേവിനെ നിർത്താതെ ഓടിച്ചത്.  അദ്ദേഹത്തിന് ഒരു മനസ്സുണ്ടായിരുന്നു. അതിൽ എരിയുന്ന കനലുണ്ടായിരുന്നു. എന്തിനാണ് താൻ ഓടുന്നതെന്ന്  അദ്ദേഹം ഇങ്ങനെ വിശദീകരിക്കുന്നു:
"ചോരയും ചലവും ഒലിക്കുന്ന ഓടകളിലെ ദുർഗന്ധത്തിൽ നിന്നകന്ന് , അധികാരവാളുകളുടേയും മാരകമായ ചീറ്റലുകൾ എത്താത്തിടത്ത് ചെന്ന് , എൻ്റെ ശരീരത്തിലെയും ഹൃദയത്തിലെയും വ്രണങ്ങളെ തലോടി ആശ്വസിപ്പിക്കുവാൻ ,സ്വതന്ത്രമായി ശ്വാസോച്ഛ്വാസം ചെയ്യുവാൻ എൻ്റെ  ആത്മാവിൽ ശുദ്ധവായു ഉൾക്കൊള്ളുവാൻ -അതിനുവേണ്ടിയാണ് ഞാൻ ഓടുന്നത് ".
ദേവിൻ്റെ വിചാരങ്ങൾക്ക് ഇന്ന് കൂടുതൽ ആഴമുണ്ടെന്ന് തോന്നുകയാണ്. അന്നത്തേക്കാൾ എത്രയോ ഭീകരമാണ് ഇന്ന് 'സാംസ്കാരികമർദ്ദനം'.

സാഹിത്യവും ഫേസ്ബുക്കും

ഫേസ്ബുക്കിലെ കുറിപ്പുകൾ ഇന്ന് എഴുത്തുകാരുടെ വിമർശനമനോഭാവത്തെയും സ്വാധീനിച്ചിരിക്കുകയാണ്. ഫേസ്ബുക്കിൻ്റെ ഫിലോസഫി എന്താണ് ? സ്ഥാപകൻ സൂക്കർബർഗ്ഗ് അത് വളരെ മുന്നേ പറഞ്ഞിട്ടുണ്ട്. തൻ്റെ വീടിൻ്റെ മുന്നിൽക്കിടന്നു മരിക്കുന്ന ഒരു അണ്ണാറക്കണ്ണൻ എങ്ങനെയാണ് ഒരാൾക്ക് ആഫ്രിക്കയിലെ മനുഷ്യരുടെ മരണത്തെക്കാൾ പ്രധാനപ്പെട്ടതായിരിക്കുന്നതെന്ന്  അദ്ദേഹം ഇങ്ങനെയാണ് വിശദീകരിച്ചത്:
"A squirrel dying in front of your house may be more relevant to your interests right now than people dying in Africa "

ഇന്നത്തെ മനുഷ്യരുടെ മാറിയ സാമൂഹ്യ, ലോകാവബോധമാണിത്. നിസ്സാരമെന്നു പറയാവുന്നതായി  യാതൊന്നുമില്ല .ഒരാൾ അയാളുടെ തന്നെ ഭാവുകത്വം, അത് അസംബന്ധമാണെങ്കിലും, മുന്നോട്ടു വയ്ക്കുകയാണ്. നിലവാരമില്ലാത്ത ചിന്തകൾക്ക് നൂറുകണക്കിന് ലൈക്കും ഷെയറും കിട്ടുക തന്നെ ചെയ്യും. ഫേസ്ബുക്ക് പേജ് തന്നെ ഒരു കലാരൂപമാണ്. മാധ്യമം ഒരു സന്ദേശമല്ല; കല തന്നെയാണ്. ഫേസ്ബുക്കിൽ പ്രൊഫൈൽ ചിത്രം വയ്ക്കുന്നതോടെ ഏതൊരുവനും കലാകാരനായി ,വിമർശകനായി. ഫേസ്ബുക്കർക്ക് ആരെയും  വിമർശിക്കാം .ഒന്നും മനസ്സിലാകണമെന്നില്ല .ലോക നർത്തകി പത്മാ സുബ്രഹ്മണ്യത്തിനു നൃത്തം അറിയില്ലെന്നോ ,സത്യജിത് റായിക്ക് സിനിമയെടുക്കാൻ അറിയില്ലെന്നോ തട്ടിവിട്ടാൽ  ആയിരക്കണക്കിനു ലൈക്കുകളും  ഷെയറുകളും കിട്ടിയെന്നിരിക്കും.

ഈ മനോഭാവത്തോടെയാണ് ഇന്ന് ചിലർ സാഹിത്യകലയിലും പ്രവർത്തിക്കുന്നത്. യാതൊന്നും മനസിലാക്കാതെ എന്തും തട്ടിമൂളിക്കുകയാണ്. ലൈക്കുകൾക്ക് പഞ്ഞമുണ്ടാവുകയില്ല. ബിഥോവൻ്റെ സിംഫണിയും മോഹൻ സിതാരയുടെ ചലച്ചിത്രസംഗീതവും തമ്മിൽ താരതമ്യം ചെയ്ത് ഒരു ഫേസ്ബുക്കർ മോഹൻ സിത്താരെയെ അമിതമായി വാഴ്ത്തുന്നതു കണ്ടാൽ ഞാൻ ഞെട്ടില്ല. കാരണം ,നമ്മൾ അത് കാണാൻ വിധിക്കപ്പെട്ടവരാണ്. മനുഷ്യൻ്റെ സ്വാതന്ത്ര്യമാണ് വിജയിക്കേണ്ടത്. ഡേറ്റയുടെ  സ്വാതന്ത്ര്യത്തിനാണ് പ്രസക്തി. ചിന്തിപ്പിക്കുന്ന എന്തിനെയും കരിവാരിത്തേക്കാനോ  അടിച്ചമർത്താനോ ഫേസ്ബുക്കിലെ ആൾക്കൂട്ടങ്ങൾ നിയുക്തരാണ്. എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും അത് ആൾക്കൂട്ടത്തിൻ്റെ ആരവമാണ്.
അവിടെ പതുങ്ങി നടക്കുന്നവർ ഏറുകയാണ്.

കുഞ്ഞബ്ദുള്ളയും കാഫ്കയും

പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ 'പൂരപ്രബന്ധം' എന്ന സമാഹാരത്തിലെ ചെറിയൊരു കഥയാണ് 'കാഫ്ക വീണ്ടും കേരളത്തിൽ! '.കാഫ്ക പതിവായി കേരളത്തിൽ വന്നുപോകുന്ന ഒരു വിദേശിയാണെന്ന മട്ടിലാണ് ടൈറ്റിൽ. കുഞ്ഞബ്ദുള്ളയുടെ സവിശേഷമായ കഥാഖ്യാനത്തിൻ്റെ ഉദാഹരണമാണിത്.  അദ്ദേഹം, വാസ്തവത്തിൽ ,നമ്മുടെ കഥയിലെ അവസാനത്തെ കണ്ണുകളിലൊന്നാണ്. കുഞ്ഞബ്ദുള്ളയ്ക്ക് ശേഷം നല്ല കഥാകൃത്തുകളുണ്ടായോ ? കാണാനില്ല.
ഈ ചെറിയ കഥയിലൂടെ അദ്ദേഹം താനൊരു വിചാരജീവിയും അതേസമയം അസ്തിത്വജീവിയുമാണെന്ന് വിളിച്ചുപറയുന്നു. അസ്തിത്വദുഃഖത്തിൽ നിന്ന് തനിക്ക് മോചനമില്ലെന്നും എന്നാൽ ഇത്തരം വേദനകൾ ജീവിതശൂന്യതയെ നേരിടുമ്പോൾ വേരറ്റുപോയ ഒരു ഫലിതമായി മാറുകയാണെന്നും ഈ കഥാകൃത്തിനു അറിയാമായിരുന്നു.

മാനന്തവാടി -വാളാട് റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി ബസ്സിലെ കണ്ടക്ടറായ ശ്രീജനാണ് കഥയിലെ പ്രധാന കഥാപാത്രം .സ്ഥിരമായി ട്രിപ്പ്പോകുന്ന റൂട്ടിലെ കാഴ്ചകൾ ശ്രീജനെ വല്ലാത്ത വിരസതയിലേക്ക് മുക്കിത്താഴ്ത്തുകയാണ്.ഒന്നിനും ഒരു മാറ്റവുമില്ല .'കാലത്ത് കണ്ട കുമാരൻ്റെ കടയിലെ പഴക്കുല വൈകിട്ടാവുമ്പോൾ തീർന്നിരിക്കും' - ഇതാണ് ആ റൂട്ടിലെ മാറ്റം! '

 ഒരു ദിവസം ,അവസാന ട്രിപ്പ്  കഴിഞ്ഞുള്ള ശ്രീജൻ്റെ മനോഭാവത്തെ കഥാകൃത്ത് ഇങ്ങനെ വിവരിക്കുന്നു:
"പൊടിപടലങ്ങൾ ഉയർത്തിക്കൊണ്ട് കുതിച്ചുപോകുന്ന ബസ്സിനെ തല തിരിച്ചുപിടിച്ച് അയാൾ നോക്കി നിന്നു. റോഡിൽ അയാൾ തനിച്ചായി .ബസ്സിറങ്ങിയവർ ഇടവഴികളിൽ മറഞ്ഞു. മാനം ഇരുണ്ടു. ശ്രീജൻ അല്പം കൂടി മുന്നോട്ടു നടന്നു.
എങ്ങും പോകാനില്ലാത്ത അയാൾ പാതവക്കിലെ സമൃദ്ധമായി വളരുന്ന പുൽക്കൊടിയിൽ മലർന്നുകിടന്നു .പണ്ട് രവിയെ കടിച്ച സർപ്പം ഇഴഞ്ഞ് വരുന്നതും കാത്ത് " .

മരണത്തെ  ഇത്ര ലാഘവത്തോടെ സമീപിക്കുന്ന കഥാകൃത്ത് ,വിജയൻ്റെ 'ഖസാക്കിൻ്റെ ഇതിഹാസ 'ത്തിലെ രവിയെ ഓർത്ത് ,ജീവിതത്തെ എവിടെയോ കണ്ടു മറന്ന ഒരു സ്വപ്നം പോലെ കനം കുറഞ്ഞതാക്കാൻ പരിശ്രമിക്കുകയാണ്. എങ്കിലും അതിനടിയിൽ ജീവിത നിരർത്ഥകതയുടെ ചെളി കട്ടിയായി അടിഞ്ഞിരിക്കുകയാണ്. ഒന്നും ഇല്ലാത്തതുകൊണ്ട് ചിലർ സാഹിത്യകൃതികളിൽ കഥാപാത്രങ്ങളെ   അനുകരിക്കുന്നു. അനുകരണം പുതുമയില്ലാത്തതാകാം; എന്നാൽ അനുകരിക്കുന്നത് എന്താണെന്നതിൻ്റെ  അടിസ്ഥാനത്തിൽ അതിനു മാനം കൈവരുന്നു .ജീവിതവിഷാദത്തെ ശാന്തമായി, മറ്റൊരു പുസ്തകത്തിലെ കഥാപാത്രമായി, ഓർമ്മയായി ഏറ്റുവാങ്ങുന്ന ഈ കഥാപാത്രം ആഴമേറിയ മുറിവാണ് വായനക്കാരനു നല്കുക.

ഒരു നക്ഷത്രം പോലെ

Sea of Tranquility, Station Elevan എന്നീ നോവലുകളിലൂടെ അറിയപ്പെടുന്ന കനഡിയൻ എഴുത്തുകാരി എമിലി സെൻ്റ് ജോൺ മാൻഡൽ (Emily St John Mandel) പറഞ്ഞു ,ഭൂമിയെക്കുറിച്ച് അധികം സന്തോഷിക്കാൻ ഒന്നുമില്ലെന്ന് .കാരണം, ഭൂമിയിൽ ജീവിതം താൽക്കാലികമാണ് എന്ന സത്യത്തെ അംഗീകരിക്കണമെന്ന് .നശ്വരതയെ ഭക്ഷിക്കുകയാണ് മനുഷ്യൻ .നിമിഷങ്ങൾ തന്നെയാണ് നമ്മുടെ അനുഭവം .അനുഭവത്തിൻ്റെ ആയുസ്സ് നിമിഷത്തിൽ ബന്ധിതമാണ്.

"We orbit a star, and stars naturally die" .

ഒരു നക്ഷത്രത്തെ പോലെ നമ്മൾ അനന്തതയിൽ അപ്രത്യക്ഷമാകുന്നു.

കഥാനുഭവമില്ല

ഫ്രാൻസിസ് നെറോണയുടെ 'കാണി പണിയുന്ന കസേരകൾ '(ഭാഷാപോഷിണി, മാർച്ച്) ഒരു നാടകാവതരണം ,മതിഭ്രമം, ഗ്രാമീണജീവിതം, അമച്വർ ആർട്ടിസ്റ്റ്  തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നു. ഒരു സിനിമാകഥയായി തോന്നി. പക്ഷേ, എന്ന കഥയുടെ അനുഭവം കണ്ടില്ല .ചെറുകഥ കഥ ഒരു കലാരൂപമാണ്. ഏകാഗ്രമായ ഒരു തലമില്ല. പലതും ചിതറിപ്പോകുകയാണ്. കഥാകൃത്തിനു ഒന്നിലും ഉറച്ചുനിൽക്കാനാവുന്നില്ല. ചെറുകഥ എന്ന മാധ്യമത്തെപ്പറ്റി ധാരാളം പഠിക്കേണ്ടിയിരിക്കുന്നു .ഡി .എച്ച്. ലോറൻസിൻ്റെ Odor of Chrysanthemums വായിച്ചാൽ ചെറുകഥ എന്ന കലാരൂപം എങ്ങനെ മനുഷ്യമനസ്സിലെ വിവിധ ധാരകളെ ഏകോപിപ്പിച്ച് സൗന്ദര്യം സൃഷ്ടിക്കുന്നുവെന്ന് മനസ്സിലാക്കാം. ഭർത്താവ് വാൾട്ടർ തൻ്റെ ഭാര്യ എലിസബത്തിന് വിവാഹവാർഷികത്തിനു സമ്മാനമായി കൊടുക്കുന്നത് ക്രിസാന്തിമപ്പൂക്കളാണ്.  എന്നാൽ ഈ പൂക്കൾ തന്നെയാണ് ശവക്കല്ലറകളിലും വയ്ക്കാറുള്ളത്.  അവർക്കിടയിൽ യാതൊരു ബന്ധവുമില്ലായിരുന്നുവെന്നും എല്ലാം വെറും ചടങ്ങുകൾ മാത്രമായിരുന്നെന്നും കഥാകൃത്ത് തെളിയിക്കുകയാണ്.
കഥാകാരൻ ക്രൂരമായ ചില  സത്യങ്ങൾ കണ്ടെത്താൻ വിധിക്കപ്പെട്ടിരിക്കുന്നു .ഒരു പട്ടി മണം പിടിച്ച് മണ്ണുമാന്തി ശവം പുറത്തെടുക്കുന്നത് പോലെയാണ് എഴുത്തുകാരൻ എഴുതേണ്ടത്. അവൻ്റെ ആയുധം വാക്കുകളാണ്.

കാഫ്കയുടെ ഹംഗർ ആർട്ടിസ്റ്റ് ഭക്ഷണം ഉപേക്ഷിച്ച് നാല്പതു ദിവസം കഴിയുമെന്ന് തെളിയിക്കുകയാണല്ലോ. അയാളെ, പക്ഷേ ,അവസാനം ആരും ഗൗനിക്കുന്നില്ല .പ്രദർശനം  പരാജയപ്പെടുന്നു. അയാൾ വൈയ്ക്കോൽ കെട്ടിനുള്ളിൽ കിടന്നു മരിക്കുന്നു, ആരും ശ്രദ്ധിക്കാതെ.ഒരു കലാകാരൻ സ്വജീവിതകാലത്ത് മനസ്സിലാക്കപ്പെടുന്നില്ലെന്നും  അവനിൽ എരിയുന്ന വിശപ്പിന് ഒരിക്കലും ശമനമുണ്ടാകുന്നില്ലെന്നും കാഫ്ക ഈ കഥയിലൂടെ ധ്വനിപ്പിക്കുന്നു. മറ്റുള്ളവർ അയാളെ അവഗണിക്കുകയും തിരസ്ക്കരിക്കുകയും ചെയ്യുന്നതാണ് ഇവിടെ അയാളുടെ നിരാഹാരമായി പരിണമിക്കുന്നത് .ഇത് ആത്മീയമായ നിരാഹാരമാണ്. ഈ ലോകത്തിനോടുള്ള അരുചി ,യാതൊന്നുമായും സംവേദനം സാധ്യമല്ലാതാക്കുന്ന ആത്മീയമായ അരാജകത്വം ,നിസ്സഹായത ഇവിടെ നിരാഹാരമായി വിവരിക്കപ്പെടുകയാണ്.

സർഗ്ഗാത്മകതയും സെക്സും

സർഗ്ഗാത്മകതയ്ക്ക് പിന്നിലുള്ള ശക്തി ലൈംഗികമാണെന്ന് പറയുന്നവരുണ്ട്. മനുഷ്യൻ്റെ പ്രാചീനവും സജീവവുമായ ശക്തിയാണത്. അത് പല രൂപങ്ങളിൽ ഉദാത്തവത്ക്കരിച്ച് ആവിഷ്കാരങ്ങളായി പുറത്തുവരുകയാണ്‌.

പ്രമുഖ നാടകകൃത്ത് ടെന്നസി വില്യംസ് ഇങ്ങനെ പറഞ്ഞു :"ലൈംഗികോർജം  മിക്കപ്പോഴും സർഗാത്മക ഊർജ്ജമായി ആയി മാറുന്നുവെന്ന്  ഞാൻ കരുതുന്നില്ല .സർഗാത്മകശക്തി ലൈംഗികശക്തിപോലെ പെട്ടെന്ന് നഷ്ടപ്പെടുന്നതല്ല .ഒരാഴ്ചയിൽ രണ്ട് അല്ലെങ്കിൽ മൂന്നു തവണയിൽ കൂടുതൽ ലൈംഗികബന്ധം പുലർത്താൻ പൊതുവേ ഒരുവൻ താല്പര്യപ്പെടുന്നില്ല; എന്നാൽ അവൻ  എല്ലാദിവസവും എഴുതുന്നു. സാധാരണ ഗതിയിൽ ,സർഗാത്മക ശേഷിയുള്ള ഒരാൾക്ക് വളരെ ഉയർന്നതോതിൽ ലൈംഗികാഭിനിവേശം ഉണ്ടായിരിക്കും. അമിതമായ ലൈംഗികാസക്തി നിങ്ങളെ ക്രമേണ അലസനാക്കിത്തീർക്കും" .

സെക്സില്ലാത്തവരാണ് ,മിക്കപ്പോഴും സെക്സ് ഫാൻ്റസി എഴുതുന്നത്. സെക്സ് സങ്കല്പിക്കാനും കൂടിയുള്ളതാണ്. സെക്സ് യാഥാർത്ഥ്യമാകണമെന്ന് ഒരുവൻ സദാ സമയം ആഗ്രഹിക്കുന്നില്ല. എന്നാൽ അവൻ സങ്കല്പിക്കാതിരിക്കുന്നില്ല. സെക്സ് ,ആരെയും ഉപദ്രവിക്കാതെ ,വിചിത്രമായ ആലോചനകളിലും ജീവിക്കുന്നു. ഇഷ്ടമുള്ള ഇണയെക്കുറിച്ച് ലൈംഗിക സ്വപ്നം കാണുന്നത് മനുഷ്യജീവിയുടെ മാത്രം സിദ്ധിയാണ്.

നവനോവലിൻ്റെ വക്താവ് ഇംഗ്ലീഷ് എഴുത്തുകാരൻ ജോൺ ഫൗൾസ് (John Fowles) പറഞ്ഞു:
ലൈംഗികതയുടെ മഹത്തായ രസതന്ത്രം ഇതാണ് :ശുദ്ധമായ നന്മയുടെ അധികബലം.

ഫൗൾസിൻ്റെ The Aristos :A self-portrait in Ideas (1964) എന്ന താത്ത്വിക സൂത്രവാക്യപുസ്തകം പ്രശസ്തമാണ്‌.

എല്ലാ നോവലിസ്റ്റുകളും രണ്ടു വ്യത്യസ്ത ലോകങ്ങളിൽ ജീവിക്കണം. യഥാർത്ഥവും അയഥാർത്ഥവുമായ ലോകങ്ങൾ -ഫൗൾസിൻ്റെ ചിന്ത.
സമകാലജീവിതത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറയുന്നു: "ഞാനൊരു രാഷ്ട്രീയജീവിയല്ല. ലോകം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ രാഷ്ട്രീയത്തിലുടെ പരിഹരിക്കാനാവില്ല. സാമൂഹ്യശാസ്ത്രജ്ഞന്മാരും ജീവ ശാസ്ത്രജ്ഞന്മാരുമാണ് പരിഹരിക്കേണ്ടത്.  ജീവശാസ്ത്രപരമായ പ്രശ്നമാണ് നമ്മൾ ഇപ്പോൾ നേരിടുന്നത് " .

അഖില കെ.എസ്. എഴുതിയ 'കൂട്ടിക്കൊടുപ്പുകാരും വിശ്വാസികളും'(പ്രസാധകൻ, മാർച്ച്) പുതിയൊരു ക്രാഫ്റ്റും പ്രമേഹവും സൃഷ്ടിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കേന്ദ്രീകൃതമായ  ഒരാശയമോ ചിന്തയോ കഥയിലില്ല. പല ആശയങ്ങളും കൂട്ടിക്കെട്ടാൻ ശ്രമിക്കുകയാണ്. എന്നാൽ ഒന്നിനും  ഏകാഗ്രതയില്ല. നിർജീവമാണ് അവതരണരീതി. കഥ ഒരു കലാസൃഷ്ടിയാണെന്ന കാര്യം മിക്ക കഥാകൃത്തുക്കൾക്കും അറിയില്ല. കലയില്ലാത്തവർ മാസത്തിൽ നാല് കഥകൾ എഴുതുന്ന നാടാണിത്. അതുകൊണ്ടാണ് ഇന്ന് മലയാളത്തിലെ താരതമ്യേന ക്ഷീണിച്ച ഒരു സാഹിത്യ ശാഖയായി കഥ തരംതാണത്.

കാക്കനാടൻ ,എം.പി, നാരായണപിള്ള ,മാധവിക്കുട്ടി, വി.പി. ശിവകുമാർ ,യു.പി, ജയരാജ്  തുടങ്ങിയവരുടെ കാലമാണ് മലയാള കഥയുടെ സുവർണയുഗം. ഏത് കലാസൃഷ്ടിയിലും പ്രഥമപരിഗണന സൗന്ദര്യത്തിനായിരിക്കണം. രാഷ്ട്രീയ പ്രചരണവും മതസ്പർദ്ധയുമൊക്കെ മുന്നാമതോ നാലാമതോ നിന്നാൽ മതി.
സെക്സ് കലയുടെ ഭാഗമായിരിക്കണം .


വായനക്കാരൻ്റെ പുസ്തകം

Francis of Assisi എന്ന പുസ്തകമെഴുതിയ ഫ്രഞ്ച് എഴുത്തുകാരനായ ക്രിസ്ത്യൻ ബോബിൻ (Christian Bobin) പറഞ്ഞു:
When you are reading a book you are writing it .
വായനക്കാരൻ പുസ്തകം മനസിൽ എഴുതുകയാണ്. അത് സ്വന്തം ഭാവനയ്ക്കൊത്താണ് സംഭവിക്കുന്നത്.


ചീഞ്ഞ കാല്പനികതയും
ഫ്യൂഡൽ നഷ്ടപ്രതാപങ്ങളും


ഇന്നത്തെ മലയാളസാഹിത്യരചനകൾ  പൊതുവിൽ സമകാലിക ജീവിതത്തിൻ്റെ തീക്ഷ്ണമായ പ്രശ്നങ്ങൾക്ക് വളരെ താഴെയാണ് നിലയുറപ്പിക്കുന്നത്. ചീഞ്ഞ കാല്പനികതയിലും ഫ്യൂഡൽ കാലത്തെ വിലകുറഞ്ഞ സൗന്ദര്യബോധത്തിലും അത് മുങ്ങി നിവരുകയാണ് .അത് ആരെയും ചിന്തിപ്പിക്കുകയോ രസിപ്പിക്കുകയോ അസ്വസ്ഥപ്പെടുത്തുകയോ ചെയ്യുന്നില്ല. യാതൊരു ചലനവും ഉണ്ടാക്കാതെ അത് ഭൂതകാലത്തിൻ്റെ ജുഗുപ്സകളിൽ ഒതുങ്ങുകയാണ്. അവാർഡുകൾ കൊടുക്കുന്നത് ഫ്യൂഡൽ നഷ്ടപ്രതാപങ്ങളെ  ഓർക്കാനും വീണ്ടെടുക്കാനുമാണ്. നവീനതയോ പരിഷ്ക്കരണമോ നൂതനാവബോധമോ ഇല്ലാതെ ജീർണ്ണ സംസ്കാരത്തെ മാലയിട്ടു സ്വീകരിക്കുകയാണ് അവാർഡ് കമ്മിറ്റികൾ ചെയ്യുന്നത്.

ബ്രസീലിയൻ കവി അന്ദ്രാദെ

ബ്രസീലിയൻ ആധുനികകവി അന്ദ്രാദെ(Carlos Drummond de Andrade)ഇങ്ങനെ എഴുതി:
No one answers
Life is cruel

To wake to live എന്ന കവിതയിലെ ഒടുവിലത്തെ വരികളാണിത്. മുറിവുകളിൽ നിന്ന് രക്ഷനേടാൻ എന്താണ് വഴിയെന്ന് ആലോചിക്കുകയേ വേണ്ട, ഓടിപ്പോകാൻ ഒരിടമില്ലല്ലോ. ഈ ലോകത്തെ ഓരോ ദിനവും ഒരു സംഭവം പോലെയാണ്. അതിൽ ചിതറപ്പെടുകയാണ് ആത്മാവ്.

Any event that resembles the earth and its purple madness?

ഭൂമിയുടെ ധൂമവർണ്ണമാർന്ന ഭ്രാന്തിനെ ഓർമിപ്പിക്കുകയാണ് ഓരോന്നും .


നിരാസത്തിന്റെ തത്ത്വം /ഡോ.യാക്കോബ്‌ മാർ ഐറേനിയോസ്‌

  ശ്രീ. എം.കെ.ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ' വായിച്ചു തുടങ്ങിയപ്പോൾ ഇത്‌ ഏതോ ദുരൂഹതയുടെ ഗുഹാമുഖമാണെന്ന്‌ തോന്നിപ്പോയി. വായനപുര...