Tuesday, June 21, 2022

ജീവിതത്തിൽ സമയത്തെക്കുറിച്ചുള്ള അവബോധം തമസ്കരിക്കപ്പെട്ടു: എം.കെ.ഹരികുമാർ

 

എം.കെ.ഹരികുമാർ വായനാവാരം ഉദ്ഘാടനം ചെയ്യുന്നു.

കൂത്താട്ടുകുളം, ആറൂർ: വേഗത്തിൻ്റെയും ധനത്തിൻ്റെയും പിന്നാലെയുള്ള പാച്ചിലിനിടയിൽ ജീവിതത്തിൽ സമയത്തെക്കുറിച്ചുള്ള അവബോധം തമസ്കരിക്കപ്പെട്ടതായി വിമർശകനും കോളമിസ്റ്റും നോവലിസ്റ്റുമായ എം.കെ .ഹരികുമാർ അഭിപ്രായപ്പെട്ടു.

ആറൂർ ഹൈസ്കൂളിൽ വായനാവാരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

പണത്തേക്കാൾ മൂല്യമുള്ളതാണ് സമയമെന്ന് പലരും മനസ്സിലാക്കുന്നില്ല. ഇന്നലെ നഷ്ടപ്പെട്ട സമയം തിരിച്ചെടുക്കാൻ പണം എത്രയുണ്ടായാലും മതിയാവുകയില്ല. സമയം പോയിക്കൊണ്ടിരിക്കുകയാണ്. അത് തിരിച്ചെടുക്കാനാവാത്ത വിധം  നഷ്ടപ്പെടുകയാണ്. സമയത്തിന് പകരം നമുക്ക് മറ്റെന്താണുള്ളത്? ഒരു നിശ്ചിത സമയത്തിനുള്ളിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാനുള്ള കഴിവ് വികസിപ്പിക്കേണ്ടതുണ്ട്. സമയം പാഴാക്കാതിരിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ വൈകുന്നു .വായനയുടെ നാനാവിധ ഉപയോഗങ്ങളിലൊന്നാണ്  സമയബോധമെന്ന് ഹരികുമാർ പറഞ്ഞു .

നഷ്ടപ്പെടുന്ന സമയത്തെക്കുറിച്ച് ബോധമുണ്ടായാൽ മാത്രമേ വായനയുടെ അനിവാര്യത ബോധ്യമാകുകയുള്ളു. പുസ്തകം വായിക്കണമെന്ന് സർക്കാർ പറഞ്ഞതുകൊണ്ടാണ് നമ്മൾ ഈ വാരം ആചരിക്കുന്നത്. എന്നാൽ നമുക്ക് ഓരോരുത്തർക്കും ഇത് തോന്നണം. വായിക്കുന്നത് പണമുണ്ടാക്കാനല്ല .ഒരു ജോലിയല്ല അത്. രാവിലെ മുതൽ വൈകിട്ട് വരെ പുസ്തകങ്ങൾ വായിച്ചു തള്ളുന്നതല്ല  വായനകൊണ്ട് ഉദ്ദേശിക്കുന്നത് .അത് നമ്മുടെ ഒരു അഭിരുചിയാവണം, വികാരമാവണം. നമ്മൾ ജീവിച്ചിരിക്കുന്നതിൻ്റെ മനോഹരമായ ഒരു കാരണമതാകണം. ഏത് തൊഴിൽ ചെയ്യുന്നവർക്കും അവരവരുടെ അഭിരുചിയും വായനയുമാണ് ഉണ്ടാകേണ്ടത്. ഡോക്ടർമാരോ പ്രൊഫഷണലുകളോ തൊഴിലിൻ്റെ ഭാഗമല്ലാതെയുള്ള വായനയും വികസിപ്പിക്കുകയാണെങ്കിൽ അത് തങ്ങളുടെ വീക്ഷണപരമായ കാര്യങ്ങളിൽ മൂല്യപരമായി സഹായിക്കും. പുസ്തകം വായിക്കുന്നത് സംസ്കാരമാകണം. അത് മറ്റൊരാളുടെ ആവശ്യമല്ല - ഹരികുമാർ പറഞ്ഞു.

മൃണാൾ സെൻ എന്ന പ്രശസ്തനായ ഇന്ത്യൻ സംവിധായകൻ ഉണ്ടായതിനു പിന്നിൽ ഒരു പുസ്തകമാണെന്ന്  എത്രപേർക്കറിയാം? സൗണ്ട് റെക്കോർഡിങ്ങിനെക്കുറിച്ച് തൊഴിൽപരമായി പഠിക്കാൻ കൊൽക്കത്തയിലെ നാഷണൽ ലൈബ്രറിയിൽ പോയ മൃണാൾ സെൻ  യാദൃശ്ചികമായാണ് റുഡോൾഫ് അർണീം എഴുതിയ Film as Art എന്ന പുസ്തകം കാണാനിടയായത് .അദ്ദേഹം അതീവ താല്പര്യത്തോടെ അത് വായിച്ചു. സിനിമയുടെ സൗന്ദര്യശാസ്ത്രത്തെക്കുറിച്ച് അദ്ദേഹം വായിച്ച ആദ്യപുസ്തകമാണത്. സിനിമയ്ക്ക് സ്വന്തമായി ഒരു തത്ത്വശാസ്ത്രമുണ്ടെന്ന് അപ്പോഴാണ് സെൻ മനസിലാക്കുന്നത്. വായനയുടെ ഫലമായാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൻ്റെ ആശയങ്ങൾ രൂപപ്പെട്ടതെന്ന് ഹരികുമാർ ഓർമ്മിപ്പിച്ചു.

മഹാനായ റഷ്യൻ സാഹിത്യകാരൻ ടോൾസ്റ്റോയിയുടെ ലേഖനങ്ങൾ വായിച്ചും 
അദ്ദേഹവുമായി കത്തിടപാടുകൾ നടത്തിയുമാണ് ഗാന്ധിജി അഹിംസ എന്ന സമരമുറ കണ്ടെത്തിയത്. അത് ടോൾസ്റ്റോയിയുടെ നിർദ്ദേശമായിരുന്നു. 
ദക്ഷിണാഫ്രിക്കയിലെ സ്വാതന്ത്ര്യ സമരത്തിൽ ഗാന്ധിജി അത് പ്രായോഗികമായി പരീക്ഷിച്ചു. അതാണ് പിന്നീട് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെയും മുഖ്യമായ ആയുധമായി മാറിയത്. അധികാരങ്ങളുള്ള ഒരു ഭരണകൂടത്തോട് ആയുധങ്ങൾ കൊണ്ട് പോരാടുന്നത് കൂടുതൽ ഹിംസയും മരണവുമുണ്ടാക്കുമെന്ന ധാരണ ഗാന്ധിജിക്കുണ്ടായിരുന്നു.
അദ്ദേഹത്തിൻ്റെ വായനയുടെ പ്രത്യേകതകൊണ്ടാണ് അങ്ങനെയുള്ള ഉപകരണങ്ങൾ കണ്ടെത്തപ്പെടുന്നത്. നിസ്സഹകരണമാണ് മറ്റൊരു പ്രധാന ആശയമായി ഗാന്ധിജി സ്വീകരിച്ചത്. സിവിൾ ഡിസ്ഒബീഡിയൻസ് എന്ന പേരിൽ അമേരിക്കൻ പ്രകൃതിസ്നേഹിയും  എഴുത്തുകാരനുമായ ഹെൻറി ഡേവിഡ് തോറോ എഴുതിയ ലേഖനമാണ് ഗാന്ധിജിയെ പ്രചോദിപ്പിച്ചത്. അത് അദ്ദേഹം നമ്മുടെ സ്വാതന്ത്ര്യസമരത്തിൽ ഉപയോഗിച്ചു. ബ്രിട്ടീഷുകാരോടുള്ള വിയോജിപ്പ് അവരുടെ നിയമങ്ങളോട് നിസ്സഹകരിച്ചുകൊണ്ടാണ് ഗാന്ധിജി നടപ്പാക്കിയത്. അവർ പ്രക്ഷുബ്ധരായപ്പോൾ ഗാന്ധിജി ദൃഢനിശ്ചയമുള്ള സത്യഗ്രഹ സമരങ്ങൾ സംഘടിപ്പിച്ചു. സത്യഗ്രഹം അഹിംസയാണ് .ഗാന്ധിജി വായനയിലൂടെ സ്വരൂപിച്ച മറ്റൊരു ചിന്തയാണ് സർവ്വോദയം .Unto This Last എന്ന പേരിൽ ബ്രിട്ടീഷ് സാമ്പത്തികചിന്തകൻ ജോൺ റസ്കിൻ എഴുതിയ ഒരു ലേഖനമാണ് ഗാന്ധിജിയെ അതിലേക്ക് നയിച്ചത് .അദ്ദേഹം അതിനെ സർവോദയം എന്ന പരിഭാഷപ്പെടുത്തി. അവസാനത്തെ ആളിൻ്റെ വരെ വിമോചനമാണ് സർവോദയം .എല്ലാവർക്കും പാർപ്പിടം, ഭക്ഷണം, വസ്ത്രം എന്നതാണ് ആ  ആശയത്തിനു പിന്നിലുള്ള താൽപര്യം. ദരിദ്രരായ ഇന്ത്യക്കാരെ നോക്കി ഗാന്ധിജി അത് പ്രതിജ്ഞയായി ഉയർത്തിപ്പിടിച്ചു.സർവ്വോദയവും  നിസ്സഹകരണവും അഹിംസയും  ഗാന്ധിജി വായനയിലൂടെയാണ് കണ്ടെത്തിയത്. അദ്ദേഹം വായിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യ വേറൊരു ഗതിക്കാകുമായിരുന്നു .തൻ്റെ  ചിന്തകൾ മറ്റുള്ളവർക്ക് പ്രയോജനപ്പെടണമെന്ന്  നിർബന്ധമുള്ളതുകൊണ്ടാണ് ഗാന്ധിജി  'യംഗ് ഇന്ത്യ' പോലുള്ള പത്രങ്ങൾ ആരംഭിച്ചത്. അതിൽ ഗാന്ധിജി  തന്നെയാണ് എഴുതിയത്. ഗാന്ധിജിയുടെ കൃതികളുടെ നൂറു വാല്യങ്ങൾ പ്രസിദ്ധീകൃതമായിട്ടുണ്ട് -ഹരികുമാർ ചൂണ്ടിക്കാട്ടി.
 


ഇന്നും നമ്മുടെ സാമൂഹ്യ, സാംസ്കാരിക ,രാഷ്ട്രീയ മേഖലകളിൽ ഗാന്ധിജിയുടെ സർവ്വോദയവും അഹിംസയും ബാലികേറാമലകളായി ഉയർന്നു നിൽക്കുകയാണ്. ആ വീക്ഷണം നമ്മുടെ പൊതുമണ്ഡലത്തിൽ നിന്നു അപ്രത്യക്ഷമായിരിക്കുന്നു.തനിക്കു മാത്രം ഭക്ഷണവും പാർപ്പിടവും വസ്ത്രവും ഉണ്ടായാൽ പോര, എല്ലാവർക്കും വേണമെന്ന് ശഠിച്ച് ഗാന്ധിജി തൻ്റെ ഷർട്ട് ഉപേക്ഷിച്ച് ഒരു ഒറ്റമുണ്ട് മാത്രം ചുറ്റിനടന്നു. ഇതാണ് അദ്ദേഹത്തെ മഹാത്മാവാക്കുന്നത്. എന്നാൽ ഗാന്ധിജിയുടെ ആശയങ്ങളെ  തിരസ്കരിച്ച് എല്ലാം തനിക്ക് മാത്രം മതിയെന്ന ദുഷ്ചിന്ത വ്യാപകമാകുകയാണ്. സാഹിത്യത്തിലും മറ്റു മേഖലകളിലും തനിക്കു മാത്രം അവാർഡ് ,പണം ,പദവി എന്ന ചിന്ത പ്രബലമാവുന്നുണ്ട്. വായനയുടെ സദ് ഫലങ്ങൾ നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു -ഹരികുമാർ പറഞ്ഞു. 

പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസ് കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. 
ക്ലാസ്തല സാഹിത്യമത്സരങ്ങളിൽ വിജയികളായവർക്ക് എം.കെ.ഹരികുമാർ സാക്ഷ്യപത്രവും സമ്മാനവും വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ദീപ ഡി. പിള്ള സ്വാഗതവും സീനിയർ അസിസ്റ്റന്റ് ബിജോയ് കെ.എസ്. നന്ദിയും പറഞ്ഞു.




Thursday, June 2, 2022

സിലബസിനു പുറത്ത് മനുഷ്യത്വത്തിൻ്റെ മൂല്യങ്ങളെ അന്വേഷിച്ചുകൊണ്ടിരിക്കണം: എം.കെ.ഹരികുമാർ

 

പ്രവേശനോത്സവത്തിൽ എം.കെ. ഹരികുമാർ പ്രസംഗിക്കുന്നു 

കൂത്താട്ടുകുളം ,പാലക്കുഴ :വിദ്യാഭ്യാസത്തിലൂടെ എത്ര ധനമോ പദവിയോ നേടിയാലും അനുകമ്പയുള്ള മനസ്സ് നിലനിർത്താനായില്ലെങ്കിൽ അതിനെ പരാജയമായി കാണണമെന്നു പ്രമുഖ കോളമിസ്റ്റും എഴുത്തുകാരനും വിമർശകനുമായ എം.കെ.ഹരികുമാർ അഭിപ്രായപ്പെട്ടു .

പാലക്കുഴ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

വിദ്യാഭ്യാസം അവിദ്യാഭ്യാസമാവാതെ നോക്കേണ്ടതുണ്ട്. വിദ്യാഭ്യാസത്തിൻ്റെ സദ്ഫലങ്ങളാണ് പ്രധാനം .ജോലി നേടുകയും കുടുംബമണ്ടാവുകയും ചെയ്യുന്നത് സ്വാഭാവികമായ കാര്യമാണ്. തൊഴിൽ പരിശീലനം നേടുന്നവർക്കെല്ലാം ജോലി കിട്ടും. എന്നാൽ അതിനപ്പുറം എന്താണ് ചെയ്യാനുള്ളതെന്നു ആലോചിക്കണം. സിലബസിന് പുറത്ത് മറ്റാരു  സിലബസ് വ്യക്തിപരമായി തേടുകയാണ് അഭികാമ്യം. ലോകത്തിലെ മികച്ച പുസ്തകമോ സിനിമയോ പെയിൻറിംഗോ നമുക്ക് ആരും നിഷേധിച്ചിട്ടില്ല. അതിൻ്റെ  അനുഭവത്തിനു പകരം നിസ്സാരമായ കാര്യങ്ങൾക്ക് വേണ്ടിയല്ല ഹൈടെക് സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടത്. ലോകവിജ്ഞാനത്തിലേക്കും സാഹിത്യത്തിലേക്കും നമ്മെ പരിചയപ്പെടുത്തുന്ന ഉപകരണമാണ് മൊബൈൽ ഫോൺ. എന്നാൽ ആ  രീതിയിൽ അത് എത്ര പേർ ഉപയോഗിക്കുന്നുണ്ട് ?ഇന്ത്യയിലെ ഏറ്റവും വലിയ സംവിധായകനായ സത്യജിത് റായിയുടെ പേര് കേൾക്കാതെ ഒരാൾ പത്താംക്ലാസ് പാസായി പോകുന്നുണ്ടെങ്കിൽ അത് വലിയ തിരിച്ചടിയാണ് .ലോകത്തിലെ മികച്ച നൂറ് സിനിമകൾ ബ്രിട്ടീഷ് സിനിമാവിമർശകനായ ഡെറക് മാൽക്കം തിരഞ്ഞെടുത്തപ്പോൾ അതിൽ ഇന്ത്യയിൽ നിന്ന് റായിയുടെ ‘പഥേർ പാഞ്ചാലി’ മാത്രമാണ് ഉൾപ്പെട്ടത് -ഹരികുമാർ പറഞ്ഞു.

എം.കെ. ഹരികുമാർ ദീപം തെളിക്കുന്നു 

സാങ്കേതികവിദ്യയിലൂടെ നമുക്ക് എങ്ങനെ ഉള്ളടക്കവും ആവിഷ്കാരവും വികസിപ്പിക്കാമെന്നാണ് ആലോചിക്കേണ്ടത്. സൗജന്യമായി ഇംഗ്ളീഷ് പുസ്തകങ്ങൾ വായിക്കാനുള്ള ഒരു ഉപകരണമാണ് മൊബൈൽ ഫോൺ . ലോകവിജ്ഞാനമാണ് അതിലുള്ളത്.  അതിൽ എഴുതാൻ സംവിധാനമുണ്ട്. വനം വെട്ടി നശിപ്പിച്ചു കടലാസ് ഉണ്ടാക്കി നമുക്ക് അധികകാലം  മുന്നോട്ടുപോകാനാവില്ല .കടലാസുരഹിത സംസ്കാരത്തിൻ്റെ ആധുനിക സാങ്കേതികരൂപമാണ് മൊബൈൽ ഫോൺ. യാഥാസ്ഥിതിക രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും വേലിക്കെട്ടുകൾ തകർത്തുകൊണ്ട് മൊബൈൽ കുട്ടികളിലേക്ക് എത്തിച്ചേരാൻ ഇടയാക്കിയത് കോവിഡ് വ്യാപനമാണ് .സിലബസിനു പുറത്ത് സ്വന്തം വിജ്ഞാനം നേടി വളരാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്- ഹരികുമാർ വിശദീകരിച്ചു.

അഹംബോധത്തിൻ്റെ സർഗാത്മകത, ചിന്തകൾക്കിടയിലെ ശലഭം , ആത്മായനങ്ങളുടെ ഖസാക്ക് തുടങ്ങിയ തൻ്റെ ഗ്രന്ഥനാമങ്ങൾ ചില അനുവാചകരെയെങ്കിലും  അസ്വസ്ഥപ്പെടുത്തിയിട്ടുണ്ടാകാമെന്നു അദ്ദേഹം പറഞ്ഞു. പഠിച്ച സിലബസ് വിട്ട് മറ്റു വഴികൾ അന്വേഷിക്കുകയാണ് താൻ ചെയ്തത്.  ‘മനുഷ്യാംബരാന്തങ്ങൾ’ എന്ന് ഒരു പുസ്തകത്തിന്നു ഞാൻ പേരിട്ടപ്പോൾ പുനത്തിൽ കുഞ്ഞബ്ദുള്ള അതിനെതിരെ ഭാഷാപോഷിണിയിൽ ലേഖനമെഴുതി. പിന്നീട് അമേരിക്കയിൽ ചേർന്ന സാഹിത്യസമ്മേളനത്തിലും അദ്ദേഹം അതിനെതിരെ വിമർശനമുന്നയിച്ചു .അന്ന് അവിടെ ഉണ്ടായിരുന്ന ഒരു മലയാളി കവിയാണ് അതിനു മറുപടി പറഞ്ഞത്.എന്നാൽ ഈ ഗ്രന്ഥനാമം തൻ്റെ സാഹിത്യ ജീവിതത്തിലെ മനോഹരമായ ഒരു കണ്ടെത്തലാണ്. മനുഷ്യൻ പരിചിതമാണല്ലോ. അംബരം എന്നാൽ ആകാശമാണ്. അംബരാന്തം  ആകാശത്തിൻ്റെ അതിർത്തിയാണ്. അതാണ് ചക്രവാളം. മനുഷ്യൻ്റെ ചിന്തയുടെ ചക്രവാളം എന്നാണ് താൻ വിവക്ഷിച്ചത്. അത് പല പണ്ഡിതന്മാരും ശരിവയ്ക്കുകയും ചെയ്തിട്ടുണ്ട്. തൻ്റെ സാഹിത്യജീവിതം വായനയുടെയും സർഗാത്മക ചോദനകളുടെയും ആഴത്തിൽ നിന്നുള്ള പ്രതികരണങ്ങളെ ആവാഹിക്കാനാണ് ശ്രമിക്കുന്നത്. അതിൽ വെള്ളം ചേർക്കാറില്ല. വായനക്കാരെ വശീകരിക്കാൻ വേണ്ടി താൻ ഒരിക്കലും ചിന്തയെ വഴിതിരിച്ചു വിട്ടിട്ടില്ല. തൻ്റെ സാഹസിക സഞ്ചാരങ്ങൾ ഇഷ്ടപ്പെടുന്നവരാണ് എന്നെ നിലനിർത്തുന്നത്. അവർ ആസ്വദിക്കുന്നു എന്ന് തനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. പഠിച്ച സ്കൂളുകളുടെ സിലബസിന് പുറത്ത് സ്വന്തം സിലബസ് തേടുമ്പോഴാണ് ഒരു യഥാർത്ഥ വിദ്യാർത്ഥി ജനിക്കുന്നത് .ആത്മായനങ്ങളുടെ ഖസാക്ക് എന്ന ആദ്യപുസ്തകത്തിൽ നിന്ന് തനിക്ക് മുന്നോട്ടുപോകേണ്ടതുണ്ടായിരുന്നു.   അതിനായി സ്വയം പഠിച്ചു. അതിൻ്റെ  ഭാഗമായാണ് ഉത്തര-ഉത്തരാധുനികത, നവാദ്വൈതം തുടങ്ങിയ ചിന്താപദ്ധതികൾ വികസിപ്പിച്ചത് -ഹരികുമാർ പറഞ്ഞു. 

വിദ്യാഭ്യാസം ഈ നൂറ്റാണ്ടിൽ സമൂലമായ സാങ്കേതിക പരിവർത്തനത്തിനാണ് തയ്യാറെടുക്കുന്നത്. ഈ രംഗത്ത് ഇപ്പോൾ കിടമത്സരമാണ് പ്രാമുഖ്യം നേടുന്നത്. മത്സരിക്കാത്ത ഒരു സ്കൂളിനും നിലനിൽപ്പില്ല .സ്വകാര്യ മാനേജ്മെൻറുകൾ നടത്തുന്ന സ്കൂളുകൾ അതിസാങ്കേതികതയിൽ മുന്നേറുമ്പോൾ സർക്കാർ സ്ഥാപനങ്ങൾക്ക് മത്സരിക്കേണ്ടിവരുന്നു. സർക്കാർ സ്കൂളുകൾ ഈ കാലഘട്ടത്തിനൊത്ത് മത്സരിക്കുന്നത് കാണാം .അപ്പോഴും  വിദ്യാഭ്യാസത്തിൻ്റെ മാനസിക മൂല്യങ്ങൾ ഇവിടെ നിലനിൽക്കേണ്ടതുണ്ട് .പരീക്ഷ പാസാകുന്നതും ജോലി തേടുന്നതും വിവാഹം കഴിച്ച് കുടുംബമാകുന്നതുമൊക്കെ സ്വാഭാവികമായി നടക്കുന്ന കാര്യങ്ങളാണ്. അതൊക്കെ ദിനചര്യപോലെയാണ്. ദിനചര്യയ്ക്ക്  അമിതപ്രാധാന്യം കൊടുക്കാറില്ലല്ലോ . അതിനപ്പുറത്ത് വേറെ മൂല്യങ്ങളുണ്ട്. ശ്രീകൃഷ്ണനും കുചേലനും തമ്മിലുള്ള  ബന്ധത്തിൽ അത് കാണാം .പരമദരിദ്രനായ കുചേലൻ  തൻ്റെ സതീർത്ഥ്യനായ ശ്രീകൃഷ്ണനെ കാണാൻ വരുന്നത് വേറെ മാർഗ്ഗമില്ലാത്തതുകൊണ്ടാണ്. എന്നാൽ സഹായം അഭ്യർത്ഥിക്കാനുള്ള മനസ്സില്ല .തന്നെ കാണാൻ കുചേലൻ എന്തിനു വന്നുവെന്ന് കാണുന്ന മാത്രയിൽ തന്നെ മനസ്സിലാക്കുന്നിടത്താണ് ശ്രീകൃഷ്ണൻ്റെ വിദ്യാഭ്യാസ മൂല്യമിരിക്കുന്നത്. തന്നോടു സഹായം ചോദിക്കുന്നതിനു വേണ്ടി കാത്തു നിൽക്കാതെ ശ്രീകൃഷ്ണൻ തന്നാലാവുന്നത് ചെയ്യുന്നു. നമ്മെ പോലെയുള്ള സാധാരണ മനുഷ്യരാണെങ്കിൽ കുചേലൻ പത്തുവട്ടം സഹായമഭ്യർത്ഥിച്ച് പിന്നാലെ നടക്കണമെന്ന് ശഠിക്കും! . ശ്രീകൃഷ്ണൻ്റെ ഈ ഭാവം വിദ്യാഭ്യാസം നൽകുന്ന ഏറ്റവും മഹത്തായ മൂല്യമാണ് .സഹജമായ അനുകമ്പയും സ്നേഹവുമാണത്. ഭൗതികമായി എന്തൊക്കെ നേടിയാലും ഇത് നഷ്ടപ്പെടുത്തിയാൽ എല്ലാം നിഷ്പ്രയോജനമാവും – ഹരികുമാർ ചൂണ്ടിക്കാട്ടി. 

പാലക്കുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു മുണ്ടപ്ലാക്കൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ കെ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിബി സാബു പഠനോപകരണങ്ങളുടെ വിതരണം നിർവഹിച്ചു. സാലി ജോർജ്, സിജി ബിനു, സിബി സഹദേവൻ,  മാണിക്കുഞ്ഞ്, സാലി പീതാംബരൻ, പ്രിൻസിപ്പൽ ജെയിംസ് മണക്കാട്, പിടിഎ പ്രസിഡന്റ് അജിമോൻ പള്ളിത്താഴത്ത്, സലി തങ്കച്ചൻ, പിആർഒ രജനി ആർ എന്നിവർ പ്രസംഗിച്ചു. എച്ച്.എം. ഇൻ ചാർജ് ഒ. എം. ഷാജി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അഭിലാഷ് പത്തിൽ നന്ദിയും പറഞ്ഞു.   

സാഹിത്യകൃതിയുടെ ഉള്ളടക്കം അപ്രസക്തമായി: എം.കെ.ഹരികുമാർ

 

എം.കെ. ഹരികുമാർ പുസ്തകം പ്രകാശനം ചെയ്ത് പ്രസംഗിക്കുന്നു.




കായംകുളം,ക്ളാപ്പന: സാഹിത്യകൃതിയുടെ ഉള്ളടക്കത്തെക്കുറിച്ചുള്ള ചർച്ചകൾ അവസാനിച്ചതായി പ്രമുഖ വിമർശകനും കോളമിസ്റ്റും എഴുത്തുകാരനുമായ എം.കെ. ഹരികുമാർ അഭിപ്രായപ്പെട്ടു.

ക്ലാപ്പനയിൽ അക്ഷരപ്പുര ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ ഷാബു എസ് ധരൻ രചിച്ച 'പൊട്ടിത്തെറിക്കുന്ന നക്ഷത്രങ്ങൾ' എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എത് സാഹിത്യകൃതിയുടെയും കവറും ഫേസ്ബുക്ക് റിലീസും പേജുകളുടെ എണ്ണവുമാണ് ഇന്ന് ചർച്ചയാകുന്നത്. എന്തെഴുതി എന്നത് എല്ലാ വേദികളിൽ നിന്നും അപ്രത്യക്ഷമായിക്കഴിഞ്ഞു. 
ആശയങ്ങൾ പിൻവാങ്ങിയിരിക്കുകയാണ്. ഒരു തരത്തിലുള്ള വിമർശനവും അനുവദിക്കാത്ത വിധം സമൂഹത്തിന്, സാംസ്കാരിക ലോകത്തിന് സുഹൃദയത്വം സമ്പൂർണ്ണമായി നഷ്ടമായിരിക്കുകയാണ് .വിനാശകമായ പ്രതിരോധശേഷിയാണ് പ്രകടമാവുന്നത്. സാഹിത്യ ,സിനിമാ ,കലാവിമർശനങ്ങളൊന്നും ഇന്നു പത്രങ്ങളിലോ മറ്റു മുഖ്യധാരാമാധ്യമങ്ങളിലോ വരുകയില്ല. സിനിമയെക്കുറിച്ച് വിമർശനം എഴുതിയാൽ ലേഖകൻ്റെ ജോലി നഷ്ടപ്പെട്ടേക്കാം. സിനിമയുടെ പിന്നണി പ്രവർത്തകർ പങ്കെടുക്കുന്ന ചർച്ചയാണ് അതിനെക്കുറിച്ചുള്ള പരമാവധി വിമർശനമായി പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ട് നിങ്ങൾ സകല ചോദ്യങ്ങളും അവസാനിപ്പിച്ചുകൊള്ളണം -ഹരികുമാർ പറഞ്ഞു. 
 


ടെലിവിഷൻ ചാനലുകളിലും യൂട്യൂബ് ചാനലുകളിലും വാർത്തകളെക്കുറിച്ചുള്ള ചർച്ചകളും അവതരണവും വാർത്തയ്ക്കപ്പുറത്തുള്ള അസംബന്ധ മേഖലകളിലേക്കാണ് സഞ്ചരിക്കുന്നത്. 
നന്നായി നുണ പറയുന്ന ഒരു യൂട്യൂബ് ചാനലുകാരനു പെട്ടെന്ന് പണക്കാരനാവാം. ഒരു നടൻ മരിച്ചു എന്നു നിങ്ങൾ യൂട്യൂബിൽ പറഞ്ഞാൽ പെട്ടെന്ന് ലൈക്കുകൾ ലക്ഷത്തിലേക്ക് ഉയരും. നിങ്ങൾ തെറ്റാണ് ചെയ്യുന്നതെങ്കിൽ അത് തിരുത്തിക്കൊണ്ട് മറ്റൊരു വീഡിയോ ഇടാം. അപ്പോഴും ആയിരക്കണക്കിന് ലൈക്കുകൾ കിട്ടിക്കൊണ്ടിരിക്കും; പണവും കിട്ടും.നുണ പറയുന്നത് വിലയേറിയ കലയാണ് ,ജീവിതമാർഗമാണ്. അതിനു ഔദ്യോഗിക അംഗീകാരം ലഭിച്ചിരിക്കുകയാണ്. നന്നായി നുണ പറയുന്നവനാണ് വിജയം. പ്രേക്ഷകരും നുണയിൽ അഭിരമിക്കുകയാണ് .ഇന്നത്തെ പ്രേക്ഷകർക്ക് നുണ വാർത്തകളോടുള്ളത് രതിബന്ധമാണ്. നുണ വാർത്തകൾ വായിക്കുമ്പോൾ അവർക്ക് രതിസുഖം കിട്ടുന്നു. ഇത് മാധ്യമങ്ങളുടെ സ്വതന്ത്രമായ കച്ചവടമാർഗത്തിൻ്റെ ഭാഗമായി രൂപപ്പെടുന്നതാണ്. ചാനൽ ചർച്ചകൾ ഒരു കേസിൻ്റെയോ  സംഭവത്തിൻ്റെയോ വസ്തുതകളല്ല മിക്കപ്പോഴും അന്വേഷിക്കുന്നത് ;അതിനെക്കുറിച്ചള്ള വിചിത്രമായ പ്രതികരണങ്ങളാണ്. തത്സമയം ഒരു വാർത്ത സൃഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യം. 
വാർത്തകൾ സ്റ്റുഡിയോയിൽ പരിണമിക്കുകയാണ്. ചാനൽ അവതാരകൻ തന്നെ ഒരു പക്ഷം പിടിക്കുകയും തൻ്റെ  നിർബന്ധങ്ങൾക്ക് വഴങ്ങാത്തവരെ തടസ്സപ്പെടുത്തുകയുമാണ് ചെയ്യുന്നത്.ഇതിൻ്റെ ലക്ഷ്യം യുടൂബ് പണമാണ്. അസംബന്ധങ്ങളും വിചിത്രയുക്തികളും അവതരിപ്പിക്കാനും ക്ഷോഭത്തോടെ അഭിനയിക്കാനും പരിശീലനം നേടിയ വിദഗ്ധരാണ് ചർച്ചയ്ക്ക് എത്തുന്നത്. ഈ വിഭാഗത്തിൽ നല്ലൊരുപങ്കും രാഷ്ട്രീയനേതാക്കളുടെ നോമിനികളാണെന്നതാണ് സത്യം. എങ്കിലും അതു മറച്ചുവെച്ച് വാർത്തയെ അസംബന്ധത്തിൻ്റെ തരിശുനിലങ്ങളിലേക്ക് കൊണ്ടുപോവുകയാണ്. അങ്ങനെ വളച്ചൊടിക്കുകയും അസംബന്ധമാക്കുകയുമാണ് അവതാരകൻ്റെ വിജയം; പുറമേ ,യൂട്യൂബിലൂടെയുള്ള സാമ്പത്തികനേട്ടവും. ഈ നുണബോംബുകളുടെയും അയുക്തികളുടെയും തള്ളിക്കയറ്റത്തിൽ 
കഥാകൃത്തുക്കൾ ഒറ്റപ്പെട്ടുപോവുക തന്നെ ചെയ്യും .അവർ എഴുതുമ്പോൾ തന്നെ ഈ ഭീകരലോകത്തോട് പരാജയപ്പെടും .അവർക്ക് ഒരിടത്തു നിന്നും പിന്തുണ കിട്ടുകയില്ല .എന്നാൽ ഒരു ഗ്രാമത്തിൽ സാഹിത്യത്തിൻ്റെ അനിവാര്യമായ ഒരാഖ്യാനവും തലവുമുണ്ട്. അത് ആരു വിചാരിച്ചാലും മായ്ച്ചു കളയാനാവില്ല. അത് ചെറിയൊരു കൂട്ടം ആളുകൾക്ക് ആവശ്യമാണ് .അതവരുടെ പ്രാണവായുവാണ്. ഒരു സാഹിത്യരചനയ്ക്ക് ഏഴു  വായനക്കാർ ഉണ്ടായാൽ മതിയെന്ന് പ്രമുഖ ലാറ്റിനമേരിക്കൻ സാഹിത്യകാരനായ ബോർഹസ് പറഞ്ഞു .എന്നാൽ ഞാനത് തിരുത്തുകയാണ് .ഒരു സാഹിത്യകൃതിക്ക് ഇന്നത്തെ സാഹചര്യത്തിൽ മികച്ച ഒരു വായനക്കാരൻ മതി. സാഹിത്യകല ഒരാളുടെ ആകെ ജ്ഞാനത്തിൽ നിന്നാണുണ്ടാകുന്നത്. അതിനു പുതിയ കാലത്ത് വലിയ പിന്തുണ പ്രതീക്ഷിക്കണ്ട. അതേസമയം ശ്രദ്ധാലുക്കളായ വായനക്കാർ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നറിയുന്നത് വിസ്മയകരമാണ്-ഹരികുമാർ ചൂണ്ടിക്കാട്ടി.

എം.കെ. ഹരികുമാർ പുസ്തകം പ്രകാശനം ചെയ്യുന്നു. ആദ്യപ്രതി സ്വീകരിക്കുന്നത് കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ ,ഷാബു എസ് ധരൻ സമീപം .

 

കഴിഞ്ഞ ഇരുപത്തഞ്ച് വർഷത്തിനിടയിൽ ദളിത് ,പിന്നോക്ക വിഭാഗങ്ങളിൽ നിന്ന് ഒരു എഴുത്തുകാരൻ പോലും വെള്ളിവെളിച്ചത്തിൽ എത്തിയില്ല .മലയാളസാഹിത്യം അതിൻ്റെ ഫ്യൂഡൽ നഷ്ടരുചികളുടെ നെറ്റിയിൽ ചന്ദനക്കുറിയണിഞ്ഞ് ഇനിയും കൊതി തീർത്തിട്ടില്ല. എല്ലാ പുരസ്കാരങ്ങളും ഫ്യൂഡൽ നഷ്ടപ്രതാപങ്ങളെ തിരിച്ചുകൊണ്ടുവരാനുള്ളതാണ്. ഒരു നാടുവാഴിത്ത സംസ്കാരത്തിൻ്റെ സ്വപ്നസമാനമായ കൂടാരത്തിനകത്താണ് കേരളത്തിലെ അവാർഡ് സ്ഥാപനങ്ങൾ .അത് നടത്തുന്ന ഏതു പാർട്ടിക്കാരനാണെങ്കിലും ഫലം ഒന്നുതന്നെയാണ്. ഇവിടുത്തെ സിനിമാപാട്ടുകളിൽ ഫ്യൂഡൽ തമ്പുരാക്കന്മാരുടെ സൗന്ദര്യസങ്കല്പമാണ് പതിറ്റാണ്ടുകളായി ഒഴുകി നിറയുന്നത് . സാധാരണക്കാരനെപ്പറ്റി ഒരു പാട്ടെഴുത്തുകാരനും എഴുതിയിട്ടില്ല. ഇവിടെ എല്ലാ അവാർഡുകളും ജീർണിച്ച സാമൂഹ്യസ്ഥാപനങ്ങളെ വീണ്ടെടുക്കാനായി പ്രതിജ്ഞാബദ്ധമാണ് - ഹരികുമാർ വിശദീകരിച്ചു .
 
എം.കെ. ഹരികുമാറിനോടൊപ്പം ഷാബു  ധരൻ വളളിക്കാവ് കടപ്പുറത്ത്

മികച്ച കൃതികൾ എഴുതുന്നത് മലയാളത്തിൻ്റെ പശ്ചാത്തലത്തിൽ സാഹസമാണ്. ആശയപരമായ ഔന്നത്യമുള്ള, ഉയർന്ന സർഗ്ഗാത്മകമാനമുഉള്ള കൃതികൾ എഴുതുന്നവൻ ആക്രമിക്കപ്പെടാനാണ്  സാധ്യത .കാരണം ,ഭൂരിപക്ഷവും ഇടത്തരം കൃതികളുടെ യാഥാസ്ഥിതിക മന:ശാസ്ത്രവുമായി ആത്മബന്ധം സ്ഥാപിച്ചിരിക്കുകയാണ്. ഷാബു ധരൻ തൻ്റെ ജന്മനാടായ ക്ളാപ്പനയിൽ ഈ ചടങ്ങ് നടത്താൻ തീരുമാനിച്ചത് ശ്രദ്ധേയമായ കാര്യമാണ് .അദ്ദേഹം ഭോപ്പാലിൽ താമസമാക്കിയ വ്യക്തിയാണ് .അവിടെ സാംസ്കാരികരംഗത്ത് മുന്നിൽനിന്ന് പ്രവർത്തിക്കുകയാണ്. അദ്ദേഹത്തിൻ്റെ  നേതൃത്വത്തിൽ ഭോപ്പാലിൽ നിന്നു  'നർമ്മദ 'എന്ന മാസികയും പുറത്തിറക്കുന്നുണ്ട്. ഷാബുവിൻ്റെ മൂന്നാമത്തെ കഥാസമാഹാരമാണിത്. മികച്ച സാഹിത്യത്തെയും സംസ്കാരത്തെയും അനുഭവിക്കാൻ ശ്രമിക്കുന്ന നല്ലൊരു വായനക്കാരനുമാണദ്ദേഹം -ഹരികുമാർ പറഞ്ഞു .

വി. വിജയകുമാർ,ഷാബു എസ്. ധരൻ ,എൽ. കെ. ദാസൻ,,കെ. ആർ വത്സൻ,നന്ദകുമാർ വള്ളിക്കാവ്, എ. മജീദ്, ദീപ്തി രവീന്ദ്രൻ,ഒ.മിനി
തുടങ്ങിയവർ പ്രസംഗിച്ചു.












നിരാസത്തിന്റെ തത്ത്വം /ഡോ.യാക്കോബ്‌ മാർ ഐറേനിയോസ്‌

  ശ്രീ. എം.കെ.ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ' വായിച്ചു തുടങ്ങിയപ്പോൾ ഇത്‌ ഏതോ ദുരൂഹതയുടെ ഗുഹാമുഖമാണെന്ന്‌ തോന്നിപ്പോയി. വായനപുര...