Thursday, April 14, 2022

എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2022

 


എം.കെ.ഹരികുമാറിൻ്റെ  ലേഖനങ്ങൾ

ഉത്തര- ഉത്തരാധുനികത

 ഉപഭോഗവും വിദ്വേഷവുംകൊണ്ടു നിർമ്മിച്ചെടുക്കുന്ന മാനുഷികമിഥ്യകൾ

 വസ്തുവിൻ്റെ അസ്തിത്വത്തിനകത്ത് യാത്രയുടെ അസംഖ്യം സാധ്യതകൾ

 പാരമാർത്ഥികവും അവ്യയവുമായ അന്ത:കരണം

 വൈരുദ്ധ്യങ്ങളുമായി  ഒരു ലീല

 

 സ്യൂഡോ റിയലിസം / നവാദ്വൈതം

 ഭാഷ പുനർജനിയാണ്

 പ്രിയപ്പെട്ടതെല്ലാം പഴയ വസ്തുക്കൾ 

 

സാഹിത്യവിമർശനം 

 ആശാൻ :കവിതയുടെ ബുദ്ധശരീരം

 നവമലയാളകവിതയും ദാരിദ്ര്യത്തിൻ്റെ  ദാർശനികതയും

 ജ്ഞാനസൗഖ്യത്തിൽ ജലാലുദ്ദീൻ റൂമി 

പൂവാൽ ചോക്കുന്നു കാടന്തിമേഘങ്ങൾ പോലെ

 

തത്ത്വചിന്ത

പുലി വിഷാദരോഗിയാണ്; മനുഷ്യനും?

 മയിൽപ്പീലിക്കണ്ണുകളിൽ നീലീനമായത്

 പ്രിയപ്പെട്ടതെല്ലാം പഴയ വസ്തുക്കൾ

 ആത്മീയതയുടെ ശരീരരാഷ്ട്രീയം

 ഒരു ജാതി

 ഒരു മതം

 സ്നേഹം പ്രവർത്തിക്കാനുള്ളതാണ്

 

സാഹിത്യത്തിൻ്റെ തത്ത്വചിന്ത

 നോവലിലെ ക്രിസ്തു കുരിശിൽ

 ഉണ്ണായിവാര്യരിൽ നിന്നു  സാർത്രിലേക്ക്

 വിഗ്രഹം പൂജാരിയാകുമ്പോൾ

കുരീപ്പുഴയുടെ ഉപരിപ്ളവം 

അദൃശ്യതയിൽനിന്ന് ഉയിർക്കുന്നത് 

അഗാധഗർത്തത്തിനു മുകളിലൂടെ ഒരു കയറിൽ


വിമർശനത്തിൻ്റെ വിമർശനം

ആത്മായനങ്ങളുടെ ജനിതകം

 

എം.കെ.ഹരികുമാറിൻ്റെ കവിതകൾ

 സർവ്വസ്വ ആത്മന :/ബൃഹദാരണ്യകോപനിഷത് വായന

 ഭാഗം ഒന്ന്

ഭാഗം രണ്ട്

ചിത്രശലഭവർണവിരചിതം

 

അക്ഷരജാലകം 

യുദ്ധവും സമാധാനവും

 

പ്രസംഗം

ദൈവം അദൃശ്യമായിരിക്കുന്നത്

 ഭാഷയിൽ  പ്രാപഞ്ചികമായ സൂക്ഷ്മധ്വനികൾ തേടണം

 

 m k harikumar quotes 

 മനസ്സ്

 

 പ്രതികരണം

 knowledge of discovering things 

 Sukshmananda Swami
 

Monday, April 11, 2022

ആശാൻ :കവിതയുടെ ബുദ്ധശരീരം /എം.കെ.ഹരികുമാർ

 





ഒരു വലിയ കവി എങ്ങനെയായിരിക്കണമെന്ന് ചോദിച്ചാൽ അതിൻ്റെ പ്രത്യക്ഷ ഉദാഹരണമാണ് കുമാരനാശാൻ്റെ (1873 ഏപ്രിൽ 12-1924 ജനുവരി 16) ജീവിതം. സാമൂഹ്യമനുഷ്യനായി ഒരാൾ  രൂപാന്തരപ്പെടുകയും സമൂഹത്തിൻ്റെ  രോഗങ്ങളെ ചികിത്സിക്കുന്ന ആത്മീയ ഭിഷഗ്വരനായി മാറുകയും ചെയ്യുന്ന അത്ഭുതകരമായ കാഴ്ചയാണ് നാം കാണുന്നത്. എല്ലാ കവികളും സാമൂഹ്യ മനുഷ്യരല്ല .അവർ അകന്നു മാറുന്നവരാണ്. എത്ര പ്രകൃതിസ്നേഹമുണ്ടായാലും ,നമ്മൾ എഴുതുന്നത് കന്നുകാലികളെയോ പക്ഷികളെയോ വായിച്ചു കേൾപ്പിക്കാനാവില്ല. മനുഷ്യൻ തന്നെ വേണം ,പ്രണയമുള്ള മനുഷ്യൻ. ആശാനിൽ അതിഭാവുകത്വമില്ല .ഭാവുകത്വമേയുള്ളു. ഭാവുകത്വത്തെ പരിവർത്തനപ്പെടുത്തിയ കവിയാണ് ആശാൻ. അങ്ങനെയുള്ളവർ നൂറ്റാണ്ടിൽ തന്നെ വിരളമാണ്. ശീലിച്ച ഭാഷയിൽ നിന്ന്, ആലോചനകളിൽ നിന്ന് ,വഴക്കങ്ങളിൽ നിന്ന്, വീക്ഷണങ്ങളിൽ നിന്ന്, രുചികളിൽ നിന്ന് സമൂലമായ ഒരു മാറ്റം കൊണ്ടുവരുന്ന കവിയാണ് ഭാവുകത്വത്തെ മാറ്റുന്നവനായി അറിയപ്പെടുന്നത്. മാറ്റുവിൻ ചട്ടങ്ങളെ എന്നു പറഞ്ഞത് ,സാമൂഹ്യരാഷ്ട്രീയ അനാചാരങ്ങളെ മാത്രം ഉദ്ദേശിച്ചല്ല; കവിതയുടെ ജീർണതയെയും ലക്ഷൃം വച്ചിരുന്നു. കവിത ജീർണിക്കുന്നത് കവികളെല്ലാം ഒരുപോലെ ചിന്തിക്കുമ്പോഴാണ്. എല്ലാവരും ഒരേ വൃത്തത്തിനുള്ളിൽ കറങ്ങിക്കൊണ്ടിരിക്കുമ്പോൾ ഭാവുകത്വമില്ല .പുതിയ ഒരു അഭിരുചിയുടെ പ്രസക്തി തന്നെ ഇല്ലാതാവുന്നു.

ആശാൻ അഭിരുചിയെ നവീകരിച്ചു. 'നിത്യഭാസുരനഭശ്ചരങ്ങളേ' എന്നു വിളിക്കുന്നത് വിസ്മയങ്ങളുടെ ആകാശത്തെ ഭേദിച്ചുകൊണ്ട് അന്തരാത്മാവ് സൂചിമുഖി പക്ഷിയെപ്പോലെ പറക്കുന്ന അനുഭവം തരുകയാണ്. ആശാന് മുമ്പായിരുന്നെങ്കിൽ ഒരു കവി അങ്ങനെ പ്രയോഗിക്കില്ല ;പകരം അന്തമറ്റ നക്ഷത്രസമൂഹങ്ങളേ എന്നേ  വിളിക്കൂ .അല്ലെങ്കിൽ അനശ്വരതാരകങ്ങളെ എന്നു വിളിക്കും. 
എന്നാൽ 'നിത്യഭാസുരനഭശ്ചരങ്ങളേ' എന്നു വിളിക്കുമ്പോൾ അതിൽ ഒരു മിസ്റ്റിക് പ്രഭാവം കൈവരുന്നു .പ്രപഞ്ച നിഗൂഢതയുടെ നേർക്കുള്ള   വ്യക്തിനിഷ്ഠമായ വിലാപവും അതിശയവുമാണത്. 'ആ നല്ല ഹൈമവതഭൂവിൽ ' എന്ന് ആശാനു മാത്രമേ എഴുതാനൊക്കൂ. എന്തിനാണ് നല്ല എന്നു പ്രയോഗിച്ചത് ?അതിൽ പുരാതനത്വത്തിൻ്റെ അവിഭാജ്യമായ നന്മകൾ അടങ്ങിയിരിക്കുന്നു. പരിശുദ്ധവും അചുംബിതവുമായ പ്രകൃതിയെ ഒരു ചെറിയ വാക്കു കൊണ്ട് ഒപ്പിയെടുക്കുകയാണ്. 

മറ്റൊരു രാഗം 

പ്രകൃതി മനുഷ്യനാൽ നശ്വരമാക്കപ്പെട്ടതല്ല.; അത് നല്ല പ്രകൃതത്തിലുള്ളതാണ്. മനുഷ്യൻ്റെ മനസ്സിനെ വിശുദ്ധമാക്കുന്ന തരത്തിൽ ഹൈമവതഭൂവ് എന്ന പ്രയോഗത്തിൽ നവീനതയുണ്ട് .വേറെ വല്ല എഴുത്തുകാരായിരുന്നെങ്കിൽ ഹിമാലയ താഴ്വരകൾ എന്നേ എഴുതൂ. എന്നാൽ ആശാന് ഭാഷ മറ്റൊരു രാഗമാണ്. അത് സംഗീതമാണ് ,പ്രാപഞ്ചികതയുടെ ഏതോ കോണിൽ നിന്നു വരുന്ന രാഗം .
'നളിനി ' ഈ ഭാഗം നോക്കൂ:

സ്വന്തകർമ്മവശരായ് തിരിഞ്ഞിടു -
ന്നന്തമറ്റ ബഹുജീവകോടികൾ ,
അന്തരാളഗതിതന്നിലൊന്നൊടൊ-
ന്നന്തരാ പെടുമണുക്കളാണ് നാം " 

ഓരോ ജീവിയും കർമ്മവിവശരായി നട്ടം തിരിയുകയാണ്. അവയ്ക്കിടയിലുള്ള ദുരൂഹമായ വഴികളിൽ വച്ച് നാം യാദൃച്ഛികമായി കണ്ടുമുട്ടുന്നു ,വേർപിരിയുന്നു .ഇതല്ലേ ജീവിതം ?

ഭാഷയുടെ അദൃശ്യതയിൽ ഒരു കവിയെ കാത്തിരിക്കുന്ന പലതുമുണ്ട്.  എന്തുകൊണ്ടാണ് ആശാൻ പുതിയ ഭാഷ സൃഷ്ടിച്ചത് ?അങ്ങനെയേ അനുഭവങ്ങളുടെ അന്തർ മണ്ഡലത്തിലേക്ക് കടക്കാനാവൂ.
ലോകത്തെ തൻ്റേത് മാത്രമായി കാണാനാവണം. അപ്പോഴാണ് ഭാഷയുണ്ടാവുന്നത്. മറ്റുള്ളവരുടെ മൂശയിൽ കയറിയിരിക്കുന്നവൻ അനുകർത്താവാണ്‌ .എല്ലാവർക്കും അറിയാവുന്ന മൂല്യങ്ങളെ വല്ലാതങ്ങ് വാഴ്ത്താൻ ആശാൻ തയ്യാറായിട്ടില്ല. നമ്മുടെ കവിതയിൽ അമ്മ ,അച്ഛൻ ബിംബങ്ങളൊക്കെ എടുത്തിട്ട് അലക്കി ബോറടിപ്പിക്കുന്നതിന് കാരണം ആവർത്തിക്കപ്പെട്ട ആശയങ്ങളിൽ  ഗത്യന്തരമില്ലാതെ കവികൾ ചുറ്റിത്തിരിയുന്നതുകൊണ്ടാണ്.

ആശാൻ തൊട്ടതെല്ലാം പുതിയതായി. 1907 ലാണല്ലോ 'വീണപൂവ്' പ്രസിദ്ധീകരിക്കുന്നത്. ആരും തന്നെ പ്രമേയമാക്കുകയില്ല ,വീണു  കിടക്കുന്ന ഒരു പൂവിനെ. ഒരു പെണ്ണിനെ ലൈംഗികച്ചുവയോടെ വർണ്ണിച്ചാൽ പെട്ടെന്ന് കവിത വിൽക്കാവുന്ന കാലമായിരുന്നല്ലോ അത്‌. എന്നാൽ കൊൽക്കത്തയിൽ പോയി കൂടുതൽ പഠിച്ച് മടങ്ങിയെത്തിയ ആശാൻ ആഗോളതലത്തിൽ കാവ്യശാഖയെ മറ്റൊരു മാനത്തിൽ സമീപിക്കുന്നു എന്നാണ് 'വീണപൂവി'ൽ നിന്ന് നാം മനസ്സിലാക്കുന്നത്. വീണപൂവ് ഒരു കാമുകിയുടെ പ്രതീകമാണെന്ന് ചില പ്രൊഫസർമാർ പറഞ്ഞിട്ടുണ്ട്; തെറ്റാണത്. കാമുകിയെ ആരെങ്കിലും വീണു കിടന്നു ജീർണിക്കാൻ പോകുന്ന പൂവായി സങ്കല്പിക്കുമോ ? വീണപൂവ് ഒരു വസ്തുവിനെ അതിൻ്റെ അനന്യതയിൽ നോക്കിക്കാണുകയാണ് ചെയ്യുന്നത്. പൂവ് പൂവ് മാത്രമാണ്, പ്രതീകമല്ല. പൂവിനു മറ്റൊന്നും ആകേണ്ട .ലോകത്തിലെ ഓരോ വസ്തുവിനും ഇങ്ങനെ തനിച്ചൊരു ജീവിതമുണ്ട്. പൂവ് പൂവിൽ തന്നെ അവസാനിക്കുന്നു. അതിൽ ഈ ലോകജീവിതത്തിൻ്റെ സാരം തേടുകയാണ് കവി.

എല്ലാം ശുദ്ധമാക്കുന്ന പ്രേമം

പ്രണയത്തെ മനുഷ്യാത്മാവിൻ്റെ  ഏറ്റവും ഉയർന്ന വിതാനമായി കാണാനാണ് ആശാൻ ഇഷ്ടപ്പെടുന്നത്. നളിനി ,ലീല എന്നീ കാവ്യങ്ങളിലൂടെ അത് തെളിയിച്ചു. 'ലീല'യിലെ പ്രണയം എങ്ങനെയാണ് മാംസത്തിൻ്റെയും കാമത്തിൻ്റെയും വിളികൾക്കപ്പുറത്ത് യഥാർത്ഥവും അന്തര്യാമിയുമായ ഒരു മൗലികഭാവത്തിൽ എത്തുന്നത്. അത് ശുദ്ധമായ മനുഷ്യാത്മാവിൻ്റെ ഒരു സാധ്യതയാണ് .ചിലപ്പോൾ നമുക്ക് സ്വയം വിമലീകരിക്കാൻ പ്രേമം വേണം.  എല്ലാ ലൗകികമോഹങ്ങളും മിഥ്യകളാവുകയും അതിനപ്പുറത്തുള്ള ചില മൂല്യങ്ങൾ അനിവാര്യമായി നമ്മെ ആശ്വസിപ്പിക്കുകയും ചെയ്യുന്ന നിമിഷങ്ങൾ ജീവിതത്തിലുണ്ട്.
ശരീരം അനുനിമിഷം ദുർബ്ബലമാകുന്നതാണ്. എന്നാൽ അതിനുള്ളിലും ചേതനയോടെ ഒരു ജീവി ത്രസിക്കുന്നുണ്ട്‌. ആ ജീവി
ജീവിതത്തിൻ്റെ ഭാഗധേയത്തെക്കുറിച്ച് ചിന്തിക്കുന്നു. 

ആശാൻ്റെ പ്രണയത്തിൽ സന്യാസമുണ്ട്. നിളിനിയിൽ അത് വ്യക്തമാണ്. പ്രണയമകലുമ്പോൾ സന്യാസതുല്യമായ ശാന്തതയും വിരക്തിയുമുണ്ടാവുകയാണ്. പ്രണയം  ആത്മീയമായ ഒരു വിമോചനവും അറിവുമായി മാറുന്നു .ജീവിതത്തിൽ തികച്ചും പ്രായോഗികമായ രാഷ്ട്രീയാദർശനങ്ങളാണ് ആശാൻ ഉയർത്തിയത്. അതിൻ്റെ കാതൽ നിസ്സീമമായ മനുഷ്യത്വവും ഉണർവ്വുമാണ്. ജാതിയുടെയോ മതത്തിൻ്റെയോ വേലിക്കെട്ടുകൾക്ക് പുറത്താണ് താൻ എന്ന് ഉറച്ചുവിശ്വസിച്ചുകൊണ്ടാണ് ആശാൻ ശ്രീനാരായണഗുരുവിൻ്റെ ധർമ്മങ്ങൾ പ്രചരിപ്പിക്കാൻ തയ്യാറായത്. കൂടുതൽ നല്ല മനുഷ്യനാവുക എന്ന പ്രലോഭനത്തിൽ നിന്നു ഹൃദയാലുവായ ആശാന് ഒഴിഞ്ഞുനില്ക്കാനാവില്ലായിരുന്നു. 'വിവേകോദയം' മാസികയുടെ പത്രാധിപരായിരുന്നത് അതുകൊണ്ടാണ്‌. 

തൻ്റെ കാലഘട്ടത്തിലെ ബൗദ്ധികജീവിതത്തിൻ്റെ ഉന്നതമായ ഒരു ദിശാസൂചിയാകാൻ ഈ കവി  നിയുക്തനായി. കായിക്കരയിലെ കുമാരൻ ആശാനാകുന്നത് അങ്ങനെയാണ്. പ്രബുദ്ധതയുടെ ഐകമത്യം ആശാനെ  എ.ആർ .രാജരാജവർമ്മ തുടങ്ങിയ പണ്ഡിതന്മാരിലേക്ക് അടുപ്പിച്ചു. അദ്ദേഹം എ .ആറിൻ്റെ മരണത്തിൽ അനുശോചിച്ചുകൊണ്ട് 'പ്രരോദനം' എന്ന മഹത്തായ കാവ്യം എഴുതിയത് ഇതിനു ദൃഷ്ടാന്തമാണ്. ഈ പ്രബുദ്ധമനസ്സിനു ജാതിയില്ല. അതേസമയം ജൈവലോകപ്രണയവും പ്രബുദ്ധതയുമുണ്ട്. പ്രബുദ്ധതയ്ക്ക് അന്നും ഇന്നും ജാതിയില്ല. പ്രബുദ്ധതയാണ് മൂർച്ചയുള്ള വാൾ. അന്ധതയെ ആ വാൾ നിഗ്രഹിക്കുന്നു. 

വാക്കുകളാകുന്ന പന്തങ്ങൾ 

രാഷ്ട്രീയപ്രവർത്തനവും പത്രാധിപത്യവും ആശാനു  സ്വന്തം തൊഴിൽ ആയിരുന്നില്ല. ഉപജീവനത്തിന് ഓട് ഫാക്ടറി നടത്തുകയാണ് ചെയ്തത്. തൻ്റെ വീക്ഷണമനുസരിച്ചുള്ള ആഗോള മനുഷ്യസാഹോദര്യത്തെ ഉയർന്ന തലത്തിൽ നോക്കിക്കാണുന്ന ദർശനമാണ് ആശാൻ്റെ മൂലധനം. ശ്രീനാരായണഗുരുവിൽ നിന്ന് ബുദ്ധനിലേക്കും ബുദ്ധനിൽ നിന്ന് ഗുരുവിലേക്കും ആശാൻ സഞ്ചരിച്ചു.
അവശതയനുഭവിക്കുന്നവരോട്  അനുകമ്പയുണ്ടായിരുന്നു .അവർക്ക്   വേണ്ടിയാണ് അനീതിക്കെതിരെ നിരന്തരമായി അദ്ദേഹം വാക്കുകളാകുന്ന പന്തങ്ങൾ വീശിയെറിഞ്ഞത്. 
സാഹിത്യവും സമൂഹവും രാഷ്ട്രീയവും വിപുലമായ ഒരു ശ്രേണിയിൽ എത്തുകയാണ്. 

ആശാൻ്റെ ഗദ്യ ലേഖനങ്ങളിൽ സ്പന്ദിക്കുന്നത് പതിതൻ്റെ ആത്മാവാണ്. നിശ്ശബ്ദമാക്കപ്പെട്ടതിനു ഭാഷ നല്കി പുനരുജ്ജീവിപ്പിച്ച മാന്ത്രികനായി ഈ കവി മാറുന്നു.
അദ്ദേഹത്തിൻ്റെ ഗദ്യലേഖനങ്ങൾ വായിച്ച്  ആ കാലഘട്ടത്തിലെ  ഉൽപതിഷ്ണുക്കൾ ചിന്താക്കുഴപ്പം പരിഹരിച്ചു എന്ന അർത്ഥത്തിൽ ലളിതാംബിക അന്തർജനം ഒരു കഥയിൽ ആദരവോടെ സൂചിപ്പിച്ചിട്ടുണ്ട്. 

ആശാൻ കവിത ബുദ്ധശരീരമാണെന്ന്  പറയട്ടെ .ദയയുള്ളവനായിരുന്നാൽ യാതന നമ്മെ ഏശുകയില്ലെന്ന ബുദ്ധദർശനമാണത്. നമ്മളിൽ എത്ര സ്നേഹമുണ്ടോ ,അത്രത്തോളം നമ്മെ ആർക്കും മുറിപ്പെടുത്താനാവില്ല. സ്നേഹാധിക്യത്തിലൂടെ നമ്മുടെ മനസ് വലുതാവുന്നു. അങ്ങനെയുള്ളവരുടെ ശരീരമാണ് ബുദ്ധശരീരം. തപസും യാതനയും ഏകാന്തതയുമെല്ലാം ആ ശരീരത്തിൽ തട്ടി പൂക്കളായിതീരുന്നു.  ലോകത്തെ മനസ്സിലാക്കാനായി ഓരോ നിമിഷവും തന്നിൽ കേന്ദ്രീകരിക്കുമ്പോൾ ബുദ്ധ ശരീരമുണ്ടാകുന്നു. അത് ലൗകികാസക്തികൾക്കപ്പുറത്ത് ഈ ലോകത്തെ സ്നേഹിക്കുകയാണ്. മഹത്വവും വിവേകവും ഒന്നിച്ചുദിക്കുകയാണ്. പാവപ്പെട്ടവരുടെയും താഴ്ന്ന വിഭാഗങ്ങളുടെയും അവകാശങ്ങൾക്കുവേണ്ടി ശബ്ദിച്ചതുകൊണ്ട് ആശാൻ ഏറ്റവും വ്യക്തതയുള്ള ,ലക്ഷ്യബോധമുള്ള, പ്രതിബദ്ധതയുള്ള കവിയായി.

അതിനപ്പുറത്താണ് ഈ ബുദ്ധിജീവി കവിതയിൽ വലിയ വിപ്ളവം യാഥാർത്ഥ്യമാക്കിയത്. കവിതയിലെ  കളകൾ പറിച്ചു കളഞ്ഞ കവിയാണദ്ദേഹം. പഴകി ദ്രവിച്ച വിഷയങ്ങളെ നിർമ്മാർജനം ചെയ്ത അദ്ദേഹം ഉൽകൃഷ്ടമായ സംസ്കാരചിന്തകൾക്ക് കവിതയെ  എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന്  പഠിപ്പിച്ചു .കവിത നമ്മുടെ പ്രവചനാത്മകമായ അറിവാണ് .അത് നമ്മെ ആന്തരികമായി നേരെയാക്കുന്നു. കുഴഞ്ഞുമറിഞ്ഞ ഒരു ലോകത്ത് കവിത മരുന്നാണ്. അതുകൊണ്ട്  ഗൊയ്ഥെ ,മാത്യു ആർനോൾഡ് എന്നിവരെപോലെ ആശാൻ ഭാഷയിലൂടെ ചീത്ത അഭിരുചികളെയും ചിന്തകളെയും ചികിത്സിക്കുന്നതിൽ വിജയിച്ചു .
കവിതയെ ദാർശനികമാക്കുകയാണ് അതിൽ പ്രധാനം. ദാർശനികതയില്ലെങ്കിൽ കവിത വെറും പതിരായിപ്പോകും.

വെള്ളത്തിനു ജാതിയില്ല 

സ്ഥൂലവും ബാഹ്യവുമായ വസ്തുതകളെ അതിവൈകാരികതയോടെ  എഴുതുന്നവരെ ഇന്നു നാം  കാണുന്നുണ്ട്. അവർ രചനയിൽ സ്വന്തമായി ഒന്നും സംഭാവന ചെയ്യുന്നില്ല .മറിച്ച് ,ആശാൻ ബാഹ്യ വസ്തുക്കളെ അതേനിലയിൽ എടുക്കാതെ ,ആത്മീയതയുടെ സ്റ്റെതസ്കോപ്പുകൊണ്ട് പരിശോധിച്ച് ആവശ്യമായത് എടുത്ത് നവീനമാക്കി.

വസ്തുതയുടെ ആത്മാവിനനുസരിച്ചു നവസംവേദനപാതകൾ തിരഞ്ഞെടുത്തു. കവിതയിൽ സാമൂഹികവിഷയങ്ങൾ അവതരിപ്പിച്ചപ്പോഴൊക്കെ ഈ പ്രതിഭ നക്ഷത്രത്തെ പോലെ തിളങ്ങി.'ചണ്ഡാലഭിക്ഷുകി'യിൽ ജാതിചിന്ത എന്ന ചരടു പൊട്ടിച്ചു തീയിലിട്ടു .വെള്ളം കുടിക്കുന്നതിൽ പോലും ജാതിയുണ്ടെങ്കിൽ അത് മഹത്വമല്ല, പതനമാണെന്ന് വിളിച്ചു പറഞ്ഞു.സംസ്കാരചിത്തരാവൂ എന്ന ആഹ്വാനമായിരുന്നു അത്. ദാഹിക്കുന്നവന് വെള്ളം കൊടുക്കൂ എന്ന് ഒരു കവിക്ക് പറയേണ്ടി വന്നു. 
ഭക്ഷ്യവസ്തുക്കൾക്ക് ജാതിയുണ്ടോ? ഒരു ഗ്ലാസ് വെള്ളത്തിനു ജാതിയില്ല. എന്നാൽ അത് ആര് ആർക്ക് കൊടുക്കുന്നു എന്നതിൻ്റെ അടിസ്ഥാനത്തിൽ ജാതിയുണ്ടാകുന്നു! .വെള്ളത്തെയും നാം അപമാനിക്കുന്നു.

ഈ കവി കവിതയിലൂടെ പ്രാപഞ്ചികസാരമാണ് തേടിയത്. സൂക്ഷ്മതകൾ ഒന്നൊന്നായി തിരഞ്ഞ് ചെല്ലുന്നത് കാണാം.'കരുണ'യിൽ ലൈംഗികതയെ തോൽപ്പിക്കുന്ന പ്രണയത്തെയാണ് കാണുന്നത്. ഒരു വേശ്യക്ക് ഗാഢവും ശുദ്ധവും തീക്ഷ്ണവുമായ പ്രേമമുണ്ടാകുന്നത് കാരുണ്യമായാണ് മനസ്സിലാക്കേണ്ടത്.
പ്രണയം ഒന്നും നേടാനല്ല; അത് മനസ്സിൻ്റെ കരുണാർദ്രമായ ഒരാശ്ളേഷമാണ്. വിഷാദത്തെ സകലതിലും ദർശിച്ച ആശാൻ ലോകത്തിൻ്റെ ഭാവിയെ കവിതയിലൂടെ പ്രവചിച്ചു. പ്രണയത്തിൻ്റെ ശുദ്ധവും സുതാര്യവുമായ അംശം കണ്ടെത്തുന്നതിനാണ് കവി കാമത്തെ ,ശരീരത്തെ വിട്ട് മറ്റൊരു അസ്തിത്വം തേടുന്നത്. കാമത്തിലൂടെ അറിയാനാവാത്ത പ്രണയമുണ്ട്. 

വീണപൂവ് പ്രസിദ്ധീകരിച്ചതോടെ പരമ്പരാഗത കാവ്യരൂപങ്ങളായ 
മുക്തകങ്ങൾ ,ചമ്പുക്കൾ, മണിപ്രവാളം, സന്ദേശകാവ്യങ്ങൾ, തുള്ളൽക്കവിതകൾ ,ആട്ടക്കഥകൾ ,തുടങ്ങിയവയെല്ലാം കാലഹരണപ്പെട്ടു.
പകരം ,ആശാൻ ഭാരതത്തിൻ്റെ ഇനിയും കണ്ടെത്താത്ത സൗന്ദര്യ സമസ്യകളിലേക്ക് വായനക്കാരെ ക്ഷണിച്ചു. നളിനിയിലെ നായിക പ്രണയത്തിനു വേണ്ടി തപസ്വിയാകുന്നു. പ്രണയത്തെയും തപസ്സിനെയും അടുത്തടുത്ത് നിർത്തുകയാണ്. അദ്വൈതവും ബുദ്ധദർശനവും സമന്വയിക്കുകയാണ്. 
ദൈവവും വൈയക്തികതയും ഒന്നിച്ചു ചേരുകയാണ്. കവിയുടെ ദിവാകരൻ ജ്ഞാനഭിക്ഷു മാത്രമല്ല, ലോകസേവകനുമാണ്. പ്രണയം ,തപസ്സ് ,ലോകസേവ എന്നിവയെല്ലാം ഒരാളിൽ കേന്ദ്രീകരിക്കുമ്പോൾ മാനുഷികതയ്ക്ക് പുതിയ അർത്ഥം ലഭിക്കുകയാണ്. 

'ദുരവസ്ഥ'യിൽ മതാന്ധതയ്ക്കെതിരെ കവി ഗർജിക്കുന്നു. ആ ഗർജനം കാടിളക്കാൻ പോന്നതായിരുന്നു. ഇന്നത്തെ കവികൾക്ക് ഇങ്ങനെയൊന്നും എഴുതാൻ കഴിയില്ല.

കുട്ടികൃഷ്ണമാരാരും ജോസഫ് മുണ്ടശ്ശേരിയും എഴുത്തച്ഛനെക്കുറിച്ച് മൗനം പാലിക്കുമ്പോൾ ആശാനെ സൂക്ഷ്മമായി പഠിച്ച് വിശകലനം ചെയ്യുകയാണ്. 'പ്രയാണം 'എന്ന കൃതിയിൽ മുണ്ടശ്ശേരി, ആശാനെ മറ്റെല്ലാ മലയാളകവികൾക്കും മുകളിലാണ് നിർത്തുന്നത്. ആശാൻ വിപ്ളവകാരിയാണ്. കുഞ്ചൻ നമ്പ്യാർക്ക് ദാർശനികതയും നർമ്മവും കവിത്വവുമുണ്ടെങ്കിലും ആശാനെ പോലെ എന്നും നവീനത നിലനിർത്താനാവുന്നില്ല. എഴുത്തച്ഛൻ പുരാണങ്ങളുടെ സംഗ്രഹീത പുനരാഖ്യാനങ്ങളിലൂടെ വേദാന്തവും ഭക്തിയും തത്ത്വചിന്തയും പ്രചരിപ്പിച്ചു. പക്ഷേ ,അനീതിക്കെതിരെ പൊരുതുകയും ഏറ്റവും മഹത്തായ മനുഷ്യത്വത്തെ തേടുകയും ചെയ്യുന്ന ആശാനുമായി താരതമ്യമില്ല. 
കുമാരനാശാൻ്റെ നൂറ്റിയമ്പതാം ജന്മ ദിനത്തിൽ പ്രഗത്ഭനായ കെ.പി. കുമാരൻ സംവിധാനം ചെയ്ത 'ഗ്രാമവൃക്ഷത്തിലെ കുയിൽ' തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നു എന്ന ആഹ്ളാദമുണ്ട്. ആശാനെ അറിയുക എന്ന ആഹ്വാനമാണ് ഈ ചിത്രം

Thursday, April 7, 2022

ആത്മീയതയുടെ ശരീരരാഷ്ട്രീയം /എം.കെ.ഹരികുമാർ

 


ഒരു ജാതി /എം.കെ. ഹരികുമാർ

 





യാഗം നടത്തുന്നതിനു വേണ്ടതായ സാധനങ്ങൾ കൊണ്ടുവരുന്നതിൻ്റെ  പ്രായോഗിക സൗകര്യമനുസരിച്ചാണ്  ഉപനിഷത്തിൽ വർണങ്ങളെപ്പറ്റി പറയുന്നത്. അത് തൊഴിലിൻ്റെയും അറിവിൻ്റെയും അടിസ്ഥാനത്തിലുള്ള തരം തിരിവാണ് .പക്ഷേ, അത് മനുഷ്യർക്കിടയിലുള്ള ആത്യന്തികമായ വിഭജനമല്ല. പല ദേശക്കാർ ഉണ്ടാകുന്നത് സ്വാഭാവികമാണ്. പല തൊഴിലുകളിൽ ഏർപ്പെടുന്നവരും  അവരുടെ മക്കളും ആ തൊഴിലിൽ  തുടരുന്നുണ്ടാവും. അത് മനുഷ്യർക്കിടയിലെ പ്രകൃതിയുടെയോ ജനിയുടെയോ വിഭജനമല്ല. ആടും പോത്തും രണ്ടു വർഗമാണെന്ന് പറയുന്നപോലെയുള്ള വിഭജനം മനുഷ്യർക്ക് അസാധ്യമാണ്. കർമ്മം ചെയ്താൽ സംസ്കാരം നേടാം; അറിവു് നേടിയാൽ ജ്ഞാനിയാകാം . അതുതന്നെയാണല്ലോ ബ്രഹ്മജ്ഞാനികളുടെയും നിയോഗം. ബ്രഹ്മത്തെക്കുറിച്ച് ജ്ഞാനം നേടിയെന്നതുകൊണ്ട് വേറൊരു ജാതിയാകുന്നില്ല. അവരും മനുഷ്യർ തന്നെ. രോഗങ്ങൾ പിടിപെടാം;  സങ്കീർണമായ മനുഷ്യാവസ്ഥകൾ  അവരെയും ബാധിക്കാം. പരമശാന്തി തേടി പർവതമുകളിലേക്ക്  പോകുന്നതുകൊണ്ട് നാം വേറൊരു ജാതിയാകുമോ?

ജാതി ഒരു തളച്ചിടലാണ്; വ്യാജസ്വത്വ നിർമ്മിതിയാണത്. മാനസികമായ ഐഡൻറിറ്റി, തൊഴിൽപരമായ ഐഡൻ്റിറ്റി എന്നിവയെല്ലാം കളവാണ് .അങ്ങനെയൊന്നുമില്ല. ഇത്തരം ധാരണകൾ ഒരാളുടെ വളർച്ചയ്ക്ക് തടസ്സമാകരുത് .കുറേക്കൂടി ഉയർന്നു  ചിന്തിക്കാൻ തടസ്സമാകുന്ന തരത്തിൽ ദൈവചിന്തയോ, ജാതിചിന്തയോ  പാടില്ലെന്നാണ് ഗുരു ഉപദേശിക്കുന്നത്.
'ദൈവദശക'ത്തിൽ ഗുരു ദൈവത്തെ വളരെ അടുത്തുനിന്നാണ് സംബോധന ചെയ്യുന്നത്; പുതിയ ഉപനിഷത്താണത്. അടുത്തില്ലാത്തതല്ല ദൈവം. അടുത്തുനിന്ന് പ്രാർത്ഥിക്കുകയാണ്. എന്തുകൊണ്ടാണ് അടുത്തുനിന്നു പ്രാർത്ഥിക്കുന്നത്? ദൈവചിന്ത നമ്മുടെ വളർച്ചയാണ്. നൈമിഷികവും  നിസ്സാരവും നശ്വരവുമായ ജീവിതസന്ദർഭങ്ങളിൽപ്പെട്ട് തകർന്ന്  തിന്മയിലേക്ക് ചുരുങ്ങിപ്പോകുന്നതിനു പകരം ,അസ്തിത്വത്തിന് ഒരു പടി മുകളിൽ നിൽക്കാനാണ് അത് സഹായിക്കുന്നത്. പെരുവിരലിൽ എഴുന്നുനിന്നു നോക്കുന്ന അനുഭവമാണത്; താഴേക്കുള്ള നോട്ടമല്ല .ദൈവത്തിൻ്റെ മഹത്വത്തെ അറിയാൻ ശ്രമിക്കുന്നവനു ജാതിചിന്ത തടസ്സമാകരുത്. അതുകൊണ്ടാണ് ഗുരു ആഴി ,തിര ,കാറ്റ് ,ആഴം തുടങ്ങിയ ബിംബങ്ങൾ കൊണ്ടുവരുന്നത്. ഇതെല്ലാം ബൃഹത്തായ ആവിർഭാവങ്ങളാണ്. മനസ്സ് ചെറുതാക്കിയാൽ മനസ്സിലാകില്ല.  ലോകവിസ്തൃതിയുടെയും  ജ്ഞാനവിസ്തൃതിയുടെയും  മഹാനുഭവങ്ങൾക്ക് മുൻപിലാണ് നാം സ്വന്തം നിസ്സാരതകളെ വെടിയേണ്ടത്.അത്തരം സാഹചര്യങ്ങൾ നമ്മെ ഉദ്ബുദ്ധരാക്കും .

ഏകവചനാത്മകതയിൽ നിന്നു സമസ്തബോധത്തിലേക്ക് 

ഒരു മനുഷ്യവ്യക്തി ഏകവചനമാണല്ലോ. അയാൾ തനിച്ചാണ്. അയാൾ സ്വന്തം പ്രതിഛായയുമാണ്. അയാളിൽനിന്നു സ്വന്തം പ്രതിഛായയെ വേർപ്പെടുത്താനാവാത്തതുപോലെ , ഏകവചനാത്മകതയെയും വേർപിരിക്കാനാവില്ല. എന്നാൽ അതിനെ മഹത്തായ ഒന്നിനു വേണ്ടി ഉദാത്തവത്ക്കരിക്കാനാകും. ഈ മഹാബ്രഹ്മാണ്ഡ വൈവിധ്യത്തിലും അതിനെ ചൂഴുന്ന അപാരമായ ഉണ്മയിലും നമുക്ക് അനുഭവത്തിൻ്റെ ഒരു ചീന്തെങ്കിലും ലഭിക്കണമെങ്കിൽ ഈ ഏകവചനത്തിൻ്റെ ബാഹ്യമായ തടവറകൾ ഭേദിക്കേണ്ടതുണ്ട്. വ്യക്തിയിലെ സമഷ്ടിബോധത്തെ ഉജ്വലിപ്പിക്കേണ്ടതുണ്ട്. 
നമ്മൾ വൈയക്തികമായ പാരതന്ത്ര്യം അനുഭവിക്കുന്നു എന്നു  ബോധ്യപ്പെടുന്നത് പ്രാപഞ്ചികമായ രമ്യതയെക്കുറിച്ചുള്ള അവബോധമുണ്ടാകുമ്പോഴാണ്. മെക്സിക്കൻ കവി ഒക്ടാവിയോ പാസ് പറഞ്ഞതുപോലെ ജനിക്കുമ്പോൾ നാം  അനാഥനാണ്. ഒറ്റയ്ക്കാണ് ജീവിതത്തെ അറിയുന്നത്;സുഖദുഃഖങ്ങൾ സ്വന്തം ശരീരത്തിലാണല്ലോ നാം കണ്ടുമുട്ടുന്നത്‌. എന്നാൽ നമ്മളിൽ ഒരു ഉത്ക്കടമായ വികാരമുണ്ട് .അത് ലോകത്തോട് ,സമൂഹത്തോട്, ദൈവത്തോട് ചേരാനുള്ള ത്വരയാണ്. 
മറ്റുള്ളവർ ഇല്ലെങ്കിൽ നമ്മളില്ല . നമ്മളിലെ ഏകവചനാത്മകമായ പരിമിതിയെ മറികടന്നു, ഒരു പക്ഷിയെപ്പോലെ, പുറംലോകത്തിൻ്റെ  സമസ്തബോധത്തിലേക്ക് ,രമ്യതയിലേക്ക് ചിറകടിച്ചു പറന്നുയരുരേണ്ടതുണ്ട്.  അത് സമഗ്രമായ ലോകാനുഭവത്തിന് നേർക്കുള്ള നമ്മുടെ അന്തരംഗത്തിൻ്റെ  ഏറ്റവും വിശുദ്ധവും സാംസ്കാരികവുമായ നോട്ടമാണ്. മഹത്തായതിനെ പ്രാപിക്കാനുള്ള മനുഷ്യസഹജമായ അന്ത:ക്കരണമാണത്. അവിടെ നമ്മുടെ ജാതിയില്ലാതാവുന്നു. നമുക്ക് വളരെ പരിമിതവും ബുദ്ധിശൂന്യവും സർഗരഹിവുമായ ഒരു ജാതിവലയത്തിനകത്ത് ദീർഘനാൾ കഴിയാനാവില്ലെന്ന് അറിയുന്നത് അപ്പോഴാണ്. സ്വാതന്ത്ര്യത്തിൻ്റെ  ആകാശം ആവശ്യമായി വരുന്നു.

'അറിവാമാഴിയിൽ നിന്നു 
വരുമെല്ലാവുടമ്പിനും 
കരുവാണിന ,മീ നീരിൻ 
നിര താൻ വേരുമായിടും'
(ജാതിലക്ഷണം) 

എന്നു ഗുരു എഴുതുന്നത് ശ്രദ്ധിക്കണം. വെള്ളം തന്നെയാണ് കടൽ . കടൽത്തിരകളിൽ വേറിട്ടതായി ഒന്നും  തന്നെയില്ല. അങ്ങനെയുള്ള സാകല്യതയിലേക്കാണ് നാം ഉണരേണ്ടത്. വ്യക്തിഗതമായ മനോഭാവനകളുടെ ലീലകളിൽനിന്നു സമഗ്രവും ലോകസാരഗ്രാഹിയും സാംസ്കാരികവുമായ ഉണ്മയിലേക്ക് മനുഷ്യനെ എടുത്തുയർത്തുമ്പോഴാണ് ഗുരുവിനെ ഏകജാതി പ്രവർത്തിച്ചുതുടങ്ങുന്നത്.അല്ലാത്തപ്പോൾ പലതരം ഇനങ്ങൾ എന്ന തെറ്റിദ്ധാരണയിൽപ്പെട്ട് നാം മനസ്സ് ചിതറി, ജീർണിച്ചു നശിക്കുന്നു. അനുകമ്പയും ലോകാവബോധവും സദാചാരവുമാണ് ഗുരു ജാതിനിർമാർജനത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ. അനുകമ്പയും സ്നേഹവും ഉണ്ടായാൽ അകൽച്ച ഇല്ലാതാകും. അനുകമ്പ തെറ്റുകൾ ക്ഷമിക്കാൻ പ്രേരിപ്പിക്കും. ലോകവബോധം നമ്മെ  ഏകവചനത്തിൻ്റെ ബന്ധനത്തിൽനിന്ന് മോചിപ്പിക്കും. നമ്മൾ മാത്രമല്ല ഇവിടെയുള്ളതെന്ന് അത് പഠിപ്പിക്കും. പരസ്പരം കലഹിച്ച് ജീവിതം നശിപ്പിക്കുന്നവർ വേറെയും ലോകങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കുന്നത് മനുഷ്യനെ പ്രബുദ്ധനാക്കും .

ജീവിതം ദുഃഖം മാത്രമാണെന്നു ജർമൻ ചിന്തകനായ ഷോപ്പനോർ പറഞ്ഞത്  ലോകാവബോധത്തിൻ്റെ ഫലമാണ്. ആശയാണ് ലോകത്തിൻ്റെ  ദുഃഖങ്ങൾക്ക് കാരണമെന്നു ബുദ്ധൻ പറഞ്ഞത് ലോകവബോധമുണ്ടായതുകൊണ്ടാണ്.'സങ്കല്പകല്പിതം ദൃശ്യം'(അസത്യദർശനം)എന്നു ഗുരു പറയുന്നതും ഇതേ ലോകാവബോധം മൂലമാണ് .ലോകത്തു കാണുന്നതെല്ലാം സങ്കല്പത്തിലുള്ളതാണ്. ഒരു വ്യക്തി തൻ്റെ  'ഐഡൻറിറ്റി'യുടെ ,സ്വത്വത്തിൻ്റെ  നിസ്സാരതകൾക്കെതിരെ യുദ്ധം  ചെയ്യേണ്ടതുണ്ട്; തന്നേക്കാൾ മഹത്തായ, പ്രബുദ്ധമായ അനുഭവങ്ങളെ ഉൾക്കൊള്ളാൻ .

ഏകവചനത്തിൽ നിന്ന് ജൈവവൈവിധ്യ (Biodiversity ) ത്തിലേക്കാണ് ഗുരു നമ്മെ  ക്ഷണിക്കുന്നത്. അവിടെ സകലമാനവജാതികളും ഒരു പ്ലാറ്റ്ഫോമിൽ വരികയാണ്. അങ്ങനെയൊരു നോട്ടം അസാധ്യമാകുകയാണെങ്കിൽ ഗുരുവിൻ്റെ ഏകജാതിദർശനം നമ്മളിൽ പ്രവർത്തിക്കുന്നില്ല എന്നാണർത്ഥം .പാരമാർത്ഥിക ലോകത്ത് ,സത്തയുടെ ഒരു കണം  എന്ന നിലയിൽ മനുഷ്യൻ അവൻ്റെ  വ്യാജത്തനിമയിൽ തന്നെ നിലീനമായി ജീവിക്കുമ്പോൾ ഉണ്ടാകുന്ന തനിച്ചാകൽ ദോഷകരമാണ്.

ലോകപ്രിയം എന്ന ജാതി 

ഒരാൾ തന്നിലേക്കുതന്നെ വലിയുന്നത് ഹിംസയ്ക്കും ക്രൂരതയ്ക്കും ഇടയാക്കുന്നു.മറ്റുള്ളവരുമായി സംവാദവും സമ്മേളനവും സാധ്യമാകാതെ വരുന്നത് തനിച്ചാകലിൻ്റെ ദോഷഫലമാണ്. സംവാദങ്ങൾ, അനുതാപങ്ങൾ അസ്തമിക്കുമ്പോൾ അഹന്തയും ഭൗതികത്വരയും ഹിംസയും അക്രമവാസനയുമാണ് ഉയർന്നുവരുന്നത് .ഇതിനെ ചെറുക്കേണ്ടതുണ്ട്. ഏറ്റവും മനോഹരമായ ഒരു ഉദ്യാനമുണ്ടാക്കാൻ നാം ശരിക്കും പണിയെടുക്കണം. ഒരു പൂവിൽനിന്ന് ഒരുദ്യാനത്തിലെത്തിച്ചേരാൻ പൂക്കളെ സ്നേഹിക്കണം. ഒരു പൂവിനോടും താല്പര്യമില്ലാത്തവൻ അവൻ്റെ ചുറ്റുപാട് വൃത്തിഹീനമാക്കിയേക്കാം; അല്ലെങ്കിൽ ഒന്നിലും നന്മ കാണാത്തവനായി മാറാം. ഏകാന്തതയിലെ സർഗ്ഗാത്മകതയെ മറന്നുകൊണ്ടല്ല ഇത് പറയുന്നത്. സൃഷ്ടിയിൽ ഏർപ്പെട്ടിരിക്കുന്ന കലാകാരന്മാർക്ക് ഏകാന്തത ബൗദ്ധികമായ അനിവാര്യതയാണെങ്കിൽ ,ജാതിചിന്തയിൽ ഉടക്കികിടക്കുന്നവനിൽ അത് വിനാശകരമാണ് .അവനവൻ മാത്രം എന്ന ചിന്തയുണ്ടാകുന്നത് അങ്ങനെയാണ്. മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ ആശ്രയിച്ചാണ് നമ്മുടെ സ്വാതന്ത്ര്യമുള്ളത്. 

'പ്രിയമൊരു ജാതി,യിതെൻ പ്രിയം ത്വദീയ -
പ്രിയ,മപരപ്രിയമെന്നനേകമായി പ്രിയവിഷയം പ്രതി വന്നിടും ഭ്രമം,തൻ
പ്രിയമപരപ്രിയമെന്നറിഞ്ഞിടേണം '
(ആത്മോപദേശശതകം)

പ്രിയമാണ് ജാതി .പ്രിയം  എല്ലാവർക്കും അറിവുള്ള വികാരമാണ്. അത് ലോകത്തോടുള്ള താദാത്മ്യമാണ്; ഏകത്വമാണ്. ഒരുവൻ്റെ പ്രിയം അവൻ്റെ അറിവാണെന്നങ്കിൽ, അതിനപ്പുറം അപരൻ്റെ പ്രിയത്തിൻ്റെ വലിയൊരു ലോകമുണ്ടെന്ന് തിരിച്ചറിയണം .'ഇതെൻപ്രിയം എന്ന് ഗുരു പറയുന്നത് അറിവിനെക്കുറിച്ചാണ്. അപരൻ്റെ  പ്രിയം മനസ്സിലാക്കാത്തവൻ നാശോന്മുഖമായ ഉടൽ മാത്രമാണ്. ഒരു വീട്ടിൽ ഗൃഹനാഥൻ മറ്റുള്ളവരുടെ പ്രിയമറിയണം. അതുപോലെ മറ്റംഗങ്ങളും അപരപ്രിയം ശ്രദ്ധിക്കണം. 
ആൾക്കൂട്ടത്തിൽ ,ഒരു വാക്ക് മറ്റുള്ളവരെ ഉൾക്കൊള്ളണം. അപരൻ്റെ പ്രിയമാണ് നമുക്ക് വേണ്ടത്. പ്രിയം എല്ലാം ഒന്നാണ് ;നമ്മുടേതും  മറ്റുള്ളവരുടേതും .ഈ സമസ്ത താദാത്മ്യമാണ് ഗുരുവിൻ്റെ  ഏകജാതിയുടെ വിശ്വവിജയം.ലോകജീവിതത്തിൻ്റെ  ജൈവവൈവിധ്യമാണ് ഗുരുവിൻ്റെ ഏകജാതി. അതിൽ വേറെ ഒന്നും തന്നെയില്ല; കണ്ണാടിയിലെന്നപോലെ അത് നമ്മെത്തന്നെയാണ് പ്രതിഫലിപ്പിക്കുന്നത്. നമുക്ക് അന്യതയില്ലെന്നതിൻ്റെ ഉത്തമമായ  ദർശനമാണ് ഒരു ജാതി .

"പ്രിയമപരൻ്റെയതെൻപ്രിയം" ഗുരു വ്യക്തമായി സൂചിപ്പിക്കുന്നു. അപരൻ്റെ പ്രിയത്തിലെത്തിച്ചേരണമെങ്കിൽ നമ്മുടെ സങ്കുചിതവും അസ്വതന്ത്രവും  വികലവുമായ പ്രിയങ്ങളെ വെടിയണം.  ഏകജാതിയിലെത്തിച്ചേരാനാണ് കൊല്ലരുത് ,തിന്നരുത് എന്നു ഗുരു ഉദ്ബോധിപ്പിക്കുന്നത് .കൊന്നാൽ നമുക്ക് സങ്കുചിത ജാതിയുടെ ജീർണത മാത്രമേ സ്വന്തമായുള്ളു .കൊല്ലുമ്പോൾ സമസ്തലോകത്തിൻ്റെയും രമ്യത  നഷ്ടപ്പെടുന്നു. കൊല്ലാതിരിക്കുമ്പോൾ സമസ്തദയയുടെയും ഭാഗമാണ് നമ്മൾ. അങ്ങനെ എല്ലാ ജീവിവർഗങ്ങളെയും ഒരു കൂടാരത്തിലെത്തിച്ച് ആത്മസാഹോദര്യം സാക്ഷാത്ക്കരിക്കാനാവുന്നു. 

വ്രണിതരെല്ലാം നമ്മുടെ ജാതി 

ദൈവത്തെ അറിയുന്നത് ഏകജാതിയിലായിരിക്കുമ്പോഴാണ്. ദീനരെല്ലാം നമ്മുടെ ജാതിയാണ്. അയൽക്കാരെല്ലാം നമ്മുടെ ജാതിയാണ്. വ്രണിതരെല്ലാം നമ്മുടെ ജാതിയാണ് .അവരെയെല്ലാം നമ്മോടൊപ്പം ചേർക്കുമ്പോൾ നമ്മുടെ സ്വത്വജാതി ഒരു നുണയും ലോകൈകമായ ഏകജാതി ഉന്നതവുമായിത്തീരുന്നു. ഒരു പക്ഷി ,അതിൻ്റെ കൂട്ടിൽനിന്നു  പുറത്തുവന്ന്, ആയിരമായിരം പക്ഷികൾ മത്സരിച്ചു പറന്നു ആകാശത്ത് തീർക്കുന്ന വിവിധ പക്ഷിച്ചിത്രങ്ങളിൽ പങ്കെടുക്കുന്നതുപോലുള്ള വിചിത്രമായ ഒരു ജീവിതമാണ് ഏകജാതി. ധനുസ്സ് ആകൃതിയിൽ നൊടിയിടയിൽ തിരിഞ്ഞും മറിഞ്ഞും പറന്നു ആയിരക്കണക്കിന് പക്ഷികൾ നടത്തുന്ന വ്യോമാഭ്യാസത്തിൽ പങ്കെടുക്കാൻ ദൂരെ ഒരു കൂട്ടിൽ ഒറ്റയ്ക്ക് കഴിയുന്ന പക്ഷി പുറപ്പെടുന്നുണ്ടെങ്കിൽ ,അവിടെയാണ് നാം ഗുരുവിൻ്റെ ഏകജാതിയുടെ  രൂപകം അന്വേഷിക്കേണ്ടത്. നാമോരോരുത്തരും ആ ഒറ്റപ്പെട്ട പക്ഷിയെപ്പോലെ ആകാശത്തിലെ  പക്ഷികളുടെ വ്യോമാഭ്യാസത്തിൽ പങ്കുചേരാനായി പുറപ്പെടേണ്ടതാണെന്ന  സന്ദേശം ഗുരുവിൻ്റെ വാക്കുകളിൽ കാണാം.നമ്മൾ അപൂർണരാണ്. ഒറ്റയ്ക്ക് നിസ്സഹായരായ മനുഷ്യരാണ്. നമ്മൾ ചെറുസംഘങ്ങളായതുകൊണ്ടു മാത്രം ലോകത്തെ രക്ഷിക്കാനാവില്ല .ലോകം നമ്മുടേതാണെന്ന അറിവ് പ്രധാനമാണ്. ലോകത്ത് എവിടെയും ദുരന്തമുണ്ടായാലും അതു നമ്മുടേതു മാണ്. ഏകവ്യക്തി എന്ന നിലയിൽനിന്നു നമ്മൾ ലോകവ്യക്തി എന്ന തലത്തിലേക്ക് ഉയരുമ്പോഴാണ് ഏകജാതി ദൃശ്യമാവുന്നത് .അപ്പോൾ മാത്രമാണ് മനുഷ്യൻ ഒരു പൂർണ സംസ്കാരികജീവിയാകുന്നത്. വില കൂടിയ വസ്ത്രം ധരിച്ചാൽ മനുഷ്യത്വമുണ്ടാവുകയില്ല. അത് ഹൃദയത്തിൽ നിന്നാണ് ഉണ്ടാകുന്നത്; ലോകത്തെയാകെ പുൽകുന്ന അവബോധം സൃഷ്ടിക്കപ്പെടുന്നത് മനസ്സിൽ നിന്നാണ്.ലെബനീസ് കവി ഖലിൽ ജിബ്രാൻ പറഞ്ഞു : 

"Beauty is eternity 
Gazing at itself
In a mirror.
But you are eternity 
And you are the mirror "

"സൗന്ദര്യം അനശ്വരതയാണ് ,
ഒരു കണ്ണാടിയിൽ 
അത് സ്വയം നോക്കുകയാണ്.
എന്നാൽ നിങ്ങളാണ് 
ആ അനശ്വരത .
നിങ്ങൾ തന്നെയാണ് 
ആ കണ്ണാടി " 

നമ്മൾ അറിവുള്ള ജീവിയായി മാറുമ്പോൾ ലോകവും നന്നാവും. ഒന്നിൽ നിന്നു ഗുണപരമായ നിലയിൽ സംഘസത്തയിലേക്കുള്ള നമ്മുടെ സംക്രമണം നമ്മെ അനശ്വരതയിലാണ് നടത്തിക്കുന്നത്. സൗന്ദര്യമാണ് നമ്മൾ. നമുക്ക് സ്വയം അതു  ദർശിക്കാനാവണം. നമ്മളിൽ തന്നെയാണ് അനശ്വരതയും സൗന്ദര്യവുമുള്ളത് ;അതു നോക്കി ഉറപ്പിക്കേണ്ടതും നമ്മൾ തന്നെയാണ്.
ഗുരുവിൻ്റെ ഏകജാതി എന്നു  പറയുന്നത് ഈ അനശ്വരമായ സൗന്ദര്യത്തിൻ്റെ ലോകസാകല്യമാണ്. ലോകമാണ് നമ്മളിലേക്ക് വരുന്നത്; അല്ലെങ്കിൽ ഏകമായ വ്യക്തി എന്ന നിലയിൽനിന്ന് വളർന്ന് നാം തന്നെയാണ് ലോകമായി മാറുന്നത്




ഒരു മതം/എം.കെ.ഹരികുമാർ

 





മതം ഒരു അടയാളമായി മാറിക്കൊണ്ടിരിക്കുകയാണിന്ന്.  ഒരാളുടെ ശരീരത്തിൻ്റെ ,സമൂഹത്തിൻ്റെ  കൊടിയാണിത്. ശരീരത്തിലാണ് മതം . എല്ലാ മതങ്ങളും ശാരീരകവുമാണ്. ഏത് മതാനുയായിയെയും ശരീരം നോക്കി തിരിച്ചറിയാം .
ശരീരത്തിൽ പല തരത്തിലുള്ള വസ്തുക്കൾ ആലങ്കാരികമായി പിടിപ്പിച്ചിട്ടുണ്ടാവും. ശരീരം എന്നാൽ  വസ്ത്രവും കൂടിയതാണ്. ആ വസ്ത്രം ഇന്ന് മതപരവുമാണ് ,മിക്കപ്പോഴും .മതപരമായ ജീവിതമേ നമുക്കുള്ളു. ഓരോരുത്തരും അവരവരുടെ മതത്തിൽ സുരക്ഷിതരാണ് എന്ന് വിശ്വസിക്കുന്നു. ഇന്ന് മതരഹിതനാവാൻ പ്രയാസമാണ്. ഭരണകൂടങ്ങളും നിയമവ്യവസ്ഥയുമെല്ലാം വ്യക്തിയെ മതവത്ക്കരിക്കാനാണ് തുനിയുന്നത്. ഈ മതവൽക്കരണം മനുഷ്യമനസ്സിനെ പ്രത്യേകരീതിയിൽ ചിട്ടപ്പെടുത്തുകയാണ് .ജീവിതത്തെ ഒരു കൂട്ടമായി ഓരോ വ്യക്തിയും തെറ്റിദ്ധരിക്കുന്നു. എ എന്ന വ്യക്തി ഒറ്റയ്ക്കല്ലെന്നു കരുതാൻ കാരണം അയാൾ ഒരു മതമാണെന്ന് തെറ്റിദ്ധരിക്കുന്നതുകൊണ്ടാണ്. അയാളുടെ മതത്തെ വിമർശിക്കുകയോ നിരാകരിക്കുകയോ  ചെയ്താൽ അയാൾ എതിർക്കും; ചിലപ്പോൾ അത് ഒരു കലാപമായി മാറിയേക്കാം. അതിൻ്റെയർത്ഥം വ്യക്തിയുടെ ബോധമായി മതം മാറുന്നു എന്നാണ്. കേവലമായ വിശ്വാസമോ ജീവിതരീതിയോ എന്നതിലുപരി  ജീവിതത്തേക്കാൾ വലിയ ഏതോ പ്രതിഛായയാണത്.

പെരുമാറ്റരീതികളുടെ വിശുദ്ധമായ നിയമാവലിയും കർമ്മശ്രംഖലകളുമായി മതം വ്യക്തിയെ പുനർനിർവ്വചിക്കുകയാണ് ചെയ്യുന്നത്.  മതത്തിൻ്റെ ചത്വരമാണ് ഓരോ വ്യക്തിയും .ഇങ്ങനെ വിവിധ തരം മതങ്ങൾ ലോകത്ത് നിലനിൽക്കുകയും വ്യത്യസ്ത മനുഷ്യപ്പെരുമാറ്റ നിയമവ്യവസ്ഥകൾ സൃഷ്ടിക്കുകയും ചെയ്യുന്നതുകൊണ്ട് ലോകം വിശ്വാസത്തിൽ ഒരു ഏകധ്രുവത്തിലെത്തുക അസാധ്യമായി ത്തീർന്നിരിക്കുന്നു. വ്യക്തികൾക്ക് വേറെ ഒരു മാർഗ്ഗം പരീക്ഷിക്കാനില്ല . കാരണം ,മതം ഒരു വ്യവസ്ഥയും വ്യവഹാരവുമായി തുടരുകയാണ് .അതിൻ്റെ ആചാര്യന്മാരും പൗരോഹിത്യവർഗ്ഗവും വ്യക്തിയിൽ ആധിപത്യം പുലർത്തുകയാണ്. പക്ഷേ ,മതത്തെ നിരോധിക്കണമെന്ന് ഗുരു പറഞ്ഞിട്ടില്ല .ലോകത്ത് എത്ര ലക്ഷം മതങ്ങളുണ്ടായാലും നിങ്ങൾ നന്നായോ എന്നാണ് ഗുരു തിരക്കിയത്.   മതങ്ങൾ പ്രത്യക്ഷതയിലുണ്ടെങ്കിലും അവയ്ക്ക് എന്തുകൊണ്ട് മനുഷ്യരെ കൂടുതൽ നല്ല മനുഷ്യരായി ,കർത്തവ്യബോധമുള്ള, നന്മയുള്ള ,ദയയുള്ള, നന്ദിയുള്ള ജീവികളായി വളർത്താൻ മനുഷ്യർക്ക് കഴിഞ്ഞില്ലെന്ന് ഗുരു ചിന്തിച്ചിട്ടുണ്ട്. അതുകൊണ്ടാണ് നിങ്ങൾ ഏതു മതത്തിൽ ജീവിച്ചാലും മനുഷ്യനായി ജീവിക്കേണ്ടതിൻ്റെ അനിവാര്യതയെക്കുറിച്ച് ഗുരു  ഊന്നിപ്പറഞ്ഞത് .

അയിത്തത്തിനു ബദൽ

മനുഷ്യനാണ് ഇവിടെ വളർച്ച പ്രാപിക്കേണ്ടത്, മതങ്ങളല്ല. മതങ്ങളുടെ പേരിൽ ലോകത്തിൽ ഏറ്റവും വലിയ കെട്ടിടങ്ങളുണ്ടായാൽ മനുഷ്യൻ്റെ ധാർമ്മികമായ അവബോധമൂല്യം ഉയരണമെന്നില്ല.എന്നാൽ 
മതത്തിൻ്റെ അടിമയാകാതിരിക്കാൻ പ്രയാസമാണ്. മതങ്ങൾ തമ്മിലുള്ള സംവാദം എത്രയോ ദരിദ്രമായിക്കഴിഞ്ഞു. ഒരു മതത്തിൻ്റെയുള്ളിൽ മാത്രമാണ് ആളുകൾ ഒത്തുകൂടുന്നത്. ഒരു മതത്തിനുള്ളിൽ തന്നെ പരസ്പരസംവാദമില്ല.മതത്തിനുള്ളിലെ കലഹങ്ങൾ അവസാനിക്കുന്നേയില്ല.

മതപരമായ അയിത്തം ഇപ്പോഴും അവസാനിക്കുന്നില്ല. രണ്ടു മതത്തിൽപ്പെട്ട കമിതാക്കൾക്ക് യഥേഷ്ടം വിവാഹം കഴിക്കാൻ കഴിയാത്തവിധം മതങ്ങൾ പുതിയ അധികാര വ്യവസ്ഥയായിരിക്കുകയാണ്. മതങ്ങൾക്കാണ് മനുഷ്യത്വം വേണ്ടത്. മതസംവാദങ്ങൾ, മതങ്ങൾ തമ്മിലുള്ള സംവാദങ്ങൾ വലിയൊരു സാംസ്കാരികചർച്ചയായി മാറേണ്ടതുണ്ട്. രണ്ടു സമുദായത്തിൽപ്പെട്ടവർ ഇഷ്ടപ്പെട്ടു വിവാഹം കഴിക്കുന്നത് പ്രേമത്തിൻ്റെ വിജയമാണ്, മതങ്ങളുടെ വിജയമല്ല. മതങ്ങൾ പരസ്പരം ആ ആശയം മുന്നോട്ട് വയ്ക്കണം. എന്നാൽ വൈരുദ്ധ്യമെന്നു പറയട്ടെ, മതം വിട്ടുള്ള  വിവാഹത്തെ മതങ്ങൾ തന്നെ എതിർക്കുകയാണിപ്പോൾ. മതങ്ങളുടെ അയിത്തത്തെ ഒഴിവാക്കാനാണ് ഗുരു ഒരു മതം എന്ന ആശയം പരിചയപ്പെടുത്തിയത്. ഇത് ഗുരുവിൻ്റെ വിവിധ കൃതികളിലും ഭാഷണങ്ങളിലും വ്യാപിച്ചു നില്ക്കുന്ന പ്രപഞ്ചജീവിത രമണീയതയാണ്.

അവിടെയാണ് ഗുരുവിൻ്റെ ഒരു മതം എന്ന ആശയം പരിശോധിക്കേണ്ടത്.  ഗുരു ഒരു പുതിയ മതം സ്ഥാപിക്കണമെന്ന് പറഞ്ഞില്ല. ഗുരുവിൻ്റെ ചിന്തകളിൽ ഒരു പുതിയ മതത്തിൻ്റെ ആശയങ്ങളുണ്ട് .പക്ഷേ, അതിനിയും ഇവിടെ ആരായപ്പെട്ടിട്ടില്ല. ഗുരു തൻ്റെ മതം എന്ന അർത്ഥത്തിലല്ല ഒരു മതം എന്നു പറയുന്നത്. ലോകജീവിതത്തിൽ ഒരു കള്ളിയിലൊതുങ്ങാതെ യഥാർത്ഥമായ മതാനുഭവത്തെ സാക്ഷാത്ക്കരിക്കാനാകുമോ എന്ന  വിപ്ലവകരമായ ആലോചനയാണ് ഗുരുവിൻ്റേത് .ചട്ടക്കൂടുകളില്ലാത്ത ,സ്വാതന്ത്ര്യത്തിൻ്റെ മതമാണത്. 

നിർവൃതൻ്റെ മതം

"ജ്ഞാതാജ്ഞാതസമ: സ്വാന്യ -
ഭേദശൂന്യ :കുതോ ഭിദാ
ഇത്യാദി വാദോപരതിർ
യസ്യ തസ്യൈവ നിർവൃതി: "

എന്നു ഗുരു 'നിർവൃതിപഞ്ചക'ത്തിൽ  എഴുതുന്നുണ്ട്.

അറിഞ്ഞതിനെയും അറിയാത്തതിനെയും ഒരുപോലെ കാണണം. വ്യക്തികൾക്കിടയിലെ ഭേദചിന്തയെ ഉപേക്ഷിക്കണം. വ്യക്തികൾ തമ്മിലുള്ള ഭേദചിന്ത പലതരം നശീകരണ വാസനകളെ ഉദ്ദീപിപ്പിക്കും. ഇന്നത്തെ സമൂഹത്തിൽ അത് വളരെ പ്രകടമാണ്. ഇങ്ങനെ ചെറുതും വലുതുമായ ഭേദങ്ങളെ, സ്പർദ്ധകളെ, വിഭാഗീയതകളെ അന്യഭാവനകളെ, മറികടക്കുന്നവനിൽ ഗുരു ഒരു വിശ്വമാനവനെ കാണുന്നു.
അവനാണ് നിർവൃതൻ . 

ഈ നിർവൃതന് ഒരു ജാതിയേ ഉള്ളൂ; അത് ലോകത്തെ മുഴുവൻ ഐക്യത്തോടെയും ഹൃദയത്തോടെയും സമീപിക്കുന്നവൻ്റെ സ്നേഹഭാവനയുടെ ജാതിയാണ്. 
ആ ജാതിയിൽ വിശ്വസിക്കുന്നവനു എന്തുകൊണ്ട് ഒരു  മതത്തിൽ ഒരുമിച്ച് കഴിഞ്ഞുകൂടാ?

പേർഷ്യൻ കവി ജലാലുദ്ദീൻ റൂമി എഴുതി:
"In the waters of purity 
I melted like salt 
Neither blasphemy, nor faith,nor conviction nor doubt remained. 
In the centre of my heart a star has appeared
And all the seven heavens have become lost in it " .
 
നിർവൃതനെ ഇതിൽ കാണാം .അവൻ ശുദ്ധിയിൽ അലിഞ്ഞ് മാനുഷികമായ പരിമിതികളെ അതിലംഘിക്കുന്നു. ഹൃദയാന്തർ ഭാഗത്തെ നക്ഷത്രം ഏഴു സ്വർഗ്ഗക്കളെക്കാൾ മഹത്തരമാകുന്നത് അസ്തിത്വത്തിൻ്റെ ലക്ഷ്യം സ്വയം കണ്ടെത്തുന്നതിനാലാണ്. പൂർണതയെക്കുറിച്ച് ആലോചിക്കുന്നവർക്കു മാത്രമേ ഇങ്ങനെ എഴുതാനൊക്കൂ .

അറിഞ്ഞതും അറിയാത്തതും ഒരുപോലെയാകുന്നത് ,ഭേദചിന്തകളുടഅവസാനമാണ്. അവിടെയാണ് ഗുരുവിൻ്റെ മതം അന്വേഷിക്കേണ്ടത്.  ഈ മതം എല്ലാ ബഹുസ്വരങ്ങളെയും ഉദ്ഗ്രഥിക്കുകയാണ് അല്ലെങ്കിൽ ഒരു ചരടിൽ കോർക്കുകയാണ് .സകലമതങ്ങളും ചിന്തകളും ആശയസംഹിതകളും വ്യത്യസ്തമായ മാർഗ്ഗങ്ങളിൽ കൂടി മുന്നോട്ടു പോകുമ്പോഴും അടുത്തടുത്ത് ഇരിക്കാൻ സഹായിക്കുന്നത് ഗുരുവിൻ്റെ മതമാണ്. ആ മതം ആന്തരികമായ രമ്യതയാണ്, ഒരു പുഞ്ചിരിയാണ് ,പ്രകൃതിയാണ് ,സുഗന്ധമാണ് ,ആരാമമാണ് ,ഇളംകാറ്റാണ് ,ഹൃദയശുദ്ധിയോടെയുള്ള പ്രാർത്ഥനയാണ് .ഏറ്റവും സംസ്കാരചിത്തനായ മനുഷ്യൻ്റെ മനസ്സിൽ ഈ നവമതം ഒരു പുതിയ ഉണർവ്വായി പ്രവർത്തിക്കും.  എല്ലാം മതാനുയായികൾക്കും പരസ്പരകലഹമില്ലാതെ ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കാവുന്ന ഒരു ആത്മീയ ഇടമാണ് ഗുരുവിൻ്റെ 'ഒരു മതം'.

ഹൃദയശുദ്ധിയുടെ ആകാശം നിർമ്മിക്കാം 

ആശങ്കകളോ ,പൂർവജന്മങ്ങളുടെ ഭാരമോ ,പശ്ചാത്താപമോ ,പാപമോ ,ഇല്ലാതെ ഹൃദയശുദ്ധിയുടെ ആകാശം നാം നിർമ്മിക്കേണ്ടിയിരിക്കുന്നു. മാനവസൗഹൃദവും പ്രകൃതിയോടുള്ള രമ്യതയും ഇതരജീവികളോടുള്ള അനുതാപവുമാണ് നമ്മുടെ ഈ  മതത്തിൻ്റെ കാതൽ .മതം , ഒരിക്കലും വിലകൂടിയ വസ്ത്രംപോലെയാകരുത് .അത് ഭൗതികമായ നേട്ടമല്ല, ആത്മീയമായ പ്രഭാവമാണ്. സകലഭൗതിക സ്വത്തുക്കൾക്കും അഹന്തകൾക്കും  മുകളിലുള്ള നൈർമല്യമാണത്. തെറ്റായ വിദ്യാഭ്യാസമൂല്യങ്ങളിൽപ്പെട്ട് നട്ടം തിരിയുന്ന നമ്മൾ ഇനി എന്ന് പ്രാചീനമായ, ശുദ്ധമായ നന്മകളിലേക്ക് മടങ്ങിപ്പോകും? പ്രകൃതിയിലേക്ക് മടങ്ങിപ്പോകുന്നതുപോലെ അനിവാര്യമാണത്. ഗുരുവിൻ്റെ  മതം ഒരാത്മനിർവൃതിയായി പരിലസിക്കുകയാണ്. നമ്മുടെ വിചാരപരമായ വ്യർത്ഥതകളെ തുടച്ചുനീക്കി ,അവിടേക്ക് മൈത്രിയുടെ സംഗീതമാവേശിക്കുകയാണ് .

"കോ നാമ ദേശ: കാ ജാതി:
പ്രവൃത്തി: കാ കിയദ് വയ:
ഇത്യാദി വാദോപരതിർ 
യസ്യ തസ്യൈവ നിർവൃതി "
(നിർവൃതിപഞ്ചകം )

ഇങ്ങനെ പറയുന്നത് മഹത്വത്തിൻ്റെ  പാരമ്യമായി കാണണം. പേരിലും നാട്ടിലും ജാതിയിലും തൊഴിലിലും വയസിലും എത്തിരിക്കുന്നുവെന്നു  ചോദിക്കുന്നവൻ മതത്തിലും എന്തിരിക്കുന്നുവെന്ന് ചോദിക്കുമെന്നാണ് ഈ ശ്ളോകത്തിൽ നിന്നു നാം മനസിലാക്കേണ്ടത്. കാരണം, തൊഴിലും ജാതിയും നമ്മെ ഒരു ചതുരക്കള്ളിയിലാക്കുകയാണെങ്കിൽ, നമ്മുടെ അന്തർലീനമായ ബൃഹദാ കാരത്തിന് അതുൾക്കൊള്ളാനാവുകയില്ല. മനസ്സിൽ പേറുന്ന നിസ്സാരതകളെ , ഉപയോഗശൂന്യമായവയെ വഴിമധ്യേ ഉപേക്ഷിക്കണം. അർത്ഥപൂർണ്ണമായതിനെ പകരം  കൂടെ കൂട്ടണം. ഒരു ജാതിയിൽ എത്താമെങ്കിൽ ഒരു മതത്തിലും എത്താം .

പഞ്ചായത്ത് ഓഫീസിൽ നമ്മെ  തിരിച്ചറിയാൻ സഹായിക്കുന്ന രേഖയല്ല ഗുരുവിൻ്റെ മതം .അത് എല്ലാ കവികളും കലാകാരന്മാരും ലക്ഷ്യമാക്കിയ സാർവദേശീയമായ സൗഹൃദമാണ്. സൗഹൃദത്തിനു ഒരു ആത്മീയതയുണ്ട് .അതാണ് ഒരു മതത്തിലൂടെ  സാക്ഷാത്ക്കരിക്കപ്പെടുന്നത് .
ഒരു മതമെന്നാൽ ഹിന്ദുമതമാണെന്നോ , ക്രിസ്തുമതമാണെന്നോ  തെറ്റിദ്ധരിക്കരുത്. കൺമുന്നിലുള്ള സാമ്പ്രദായികമതമല്ലത്. അതിന്നപ്പുറമുള്ള മനുഷ്യൻ്റെ മേഖലയാണത്. മനുഷ്യൻ്റെ മേഖല നിശ്ചയിക്കുന്നത്  വിദ്യാഭ്യാസമോ ,രാജ്യമോ, മതമോ അല്ല. വിദ്യാഭ്യാസം എങ്ങനെ അവിദ്യാഭ്യാസമായി എന്നു ബോധ്യപ്പെടാൻ സഹായിക്കുന്നതാണ് ഗുരുവിൻ്റെ മേലുദ്ധരിച്ച ശ്ലോകം .

തൊഴിലും പദവിയും സമ്പത്തും അഹന്തയുമാണ്, വിദ്യാഭ്യാസത്തിലൂടെ നമ്മൾ മഹത്തായ ആദർശങ്ങൾ, ജീവിതലക്ഷ്യങ്ങൾ എന്നീ നിലകളിൽ വിപണനം ചെയ്തുപോരുന്നത്. ഈ അപകടകരമായ മൂല്യങ്ങൾ വഹിക്കാത്തത് ഇന്നത്തെ കാഴ്ചപ്പാടിൽ വിദ്യാഭ്യാസമല്ല. അതിനെ ലാഭമില്ലാതായി വിലയിരുത്തും. അന്യൻ്റെ സമ്പത്ത് അപഹരിക്കുന്നതാണ് മിടുക്ക് എന്ന്  പ്രചരിപ്പിക്കുന്നവരുണ്ട്. അസൂയയും ആർത്തിയുമാണ് ഇന്ന് വിദ്യാഭ്യാസ മൂല്യങ്ങളായി കച്ചവടം ചെയ്യുന്നത്. പ്രകൃതിക്ക് നിരക്കാത്ത മത്സരവും ഉത്ക്കണ്ഠകളുമാണ് വിദ്യാലയങ്ങളിൽ നിറയുന്നത്. ശാന്തത എവിടെയുമില്ല. വിദ്യാഭ്യാസം അധികാരത്തിനും പണത്തിനും വേണ്ടി മാത്രമാകുന്നതോടെ അതിനുള്ളിലെ സഹജമായ അനുതാപവും സ്നേഹഭാവവുമെല്ലാം അസ്തമിക്കുന്നു .ഇത് എത്ര ആപൽക്കരമാണ്. വിദ്യാഭ്യാസം ഭാവിയെയാണ് നശിപ്പിക്കുന്നത്. അതുകൊണ്ടാണ് ഗുരു നിർവൃതൻ എന്ന മഹത്തായ ആശയത്തെ അവതരിപ്പിക്കുന്നത്.

മൈത്രിയുടെ ഇടം

നിർവൃതന് യഥാസ്ഥിതിക വിദ്യാഭ്യാസത്തിൻ്റെ പിന്തിരിപ്പൻ വാദങ്ങളോട് യോജിക്കാനാവില്ല .ജാതി, തൊഴിൽ ,പണം, അധികാരം തുടങ്ങിയ മൂല്യങ്ങളിൽ ആർത്തിയോടെ പിടിമുറുക്കിയശേഷം മനുഷ്യനെ വെറുക്കുന്നവരെ  നിർവൃതൻ പ്രോത്സാഹിപ്പിക്കില്ല. വെറുപ്പ്  വിദ്യാഭ്യാസത്തിലൂടെ തടസ്സമില്ലാതെ കടന്നുവരുന്നതു കൊണ്ടാണ് സമൂഹം നിസ്സാര കാര്യങ്ങളിൽ കലഹിക്കുന്നത് .അന്ധത എല്ലായിടത്തേക്കും വ്യാപിച്ചിരിക്കുന്നു. അവിടെയാണ് ഗുരു ഉദ്ബോധിപ്പിക്കുന്നത് ,എല്ലാം മലിനചിന്തകളെയും തരണം ചെയ്യുന്ന ഒരു മതമാണ് വേണ്ടതെന്ന് . ഗുരുവിൻ്റെ മതം ദൈവാരാധനയോ , പൂജാവിധികളോ , സ്വർണാഭരണശേഖരമോ, ഭണ്ഡാരമോ,  ആഴ്ചതോറുമുള്ള പ്രാർത്ഥനയോ, പ്രാർത്ഥനാലയങ്ങളോ ,ദൈവത്തിൻ്റെ  മാധ്യസ്ഥമോ ഒന്നുമല്ല; അത് മനുഷ്യഹൃദയത്തിൻ്റെ ലാവണ്യം  പ്രകടമാക്കുന്ന മൈത്രിയാണ്.

ദൈവമില്ലാത്ത മതങ്ങൾക്കും ദൈവമുള്ള മതങ്ങൾക്കും ഇടയിലാണ് ഗുരുവിൻ്റെ മതം. അതൊരു സ്ഥാപനമല്ല; സ്ഥാപനരഹിതമായ മൈത്രിയുടെ സംവാദവും അവബോധവുമാണ്. മനുഷ്യൻ സവിശേഷമായി ജീവിച്ചിരിക്കുന്നു എന്ന  തത്വത്തിൽ അധിഷ്ഠിതമാണ് ഈ ചിന്ത .സവിശേഷമായ ആ ജീവിതം സ്വന്തം അസ്തിത്വത്തിൻ്റെ അർത്ഥം ആരായുന്നു .
അവൻ്റെ സങ്കീർണമായ മാനസികപ്രശ്നങ്ങളും ക്ഷുദ്രമായ അഹന്തയും മാറിപ്പോകേണ്ടതാണ്. അതിനു പ്രപഞ്ചജീവിതത്തിൽ മനുഷ്യൻ ആർജിക്കേണ്ട ഒരവബോധമുണ്ട്. വിനീതമായി ,അവൻ മറ്റു മനുഷ്യരോടും ജീവജാലങ്ങളോടും  ഇടപെടണം. അവൻ്റെ അന്തരംഗത്തിൽനിന്ന് ഭാവിയിലേക്ക് വ്യാപിക്കുന്ന സുന്ദരമായ സമാധാനചിന്തകളുണ്ടാകണം. അവൻ തനിച്ചല്ല :അതുകൊണ്ട് അവൻ ഇതരമനുഷ്യരുടെ ലോകങ്ങളുമായി ബന്ധിക്കപ്പെടാൻ വിധിക്കപ്പെട്ടിരിക്കുന്നു. സാർവദേശീയ, സർവ്വചരാചരക്ഷേമത്തിൻ്റെ മതമാണത്. അവിടെ മരണാനന്തര ജീവിതത്തേക്കാൾ പ്രധാനമായ സംഗതി ഈ ലോകത്ത് ലോകോപകാരപ്രദമായി ജീവിക്കുക എന്നാണ് .ലോകോപകാരപ്രദമായ ജീവിതമാണ് ഗുരുവിൻ്റെ മതം . അതിനു ക്ഷേത്രമോ, ദൈവമോ ,ആരാധനയോ  വേണമെന്നില്ല. ഇതെല്ലാം മനസ്സിൽ പരിപാവനമായി ഉണ്ടായിരിക്കണം. 

ഗുരു തൻ്റെ മതത്തെ സേവനതത്ത്വമായി ഇങ്ങനെ  സംഗ്രഹിക്കുന്നു:
"ഈശൻ ജഗത്തിലെല്ലാമാ
വസിക്കുന്നതുകൊണ്ട് നീ
ചരിക്ക മുക്തനായാശി
ക്കരുതാരുടെയും ധനം"

"ആസുരം ലോകമൊന്നുണ്ട്,
കുരിരുട്ടാലതാവൃതം 
മോഹമാർന്നാത്മഹന്താക്കൾ
പോകുന്നു മൃതരായതിൽ " 

എല്ലായിടത്തും ദൈവമുണ്ടല്ലോ . അതുകൊണ്ട് നമുക്ക് സ്വാതന്ത്ര്യത്തോടെ ജീവിക്കാം, നമ്മളിലും ദൈവമുണ്ടല്ലോ. എന്നാൽ അതിൻ്റെ പേരിൽ മറ്റുള്ളവരുടെ ധനം ആഗ്രഹിക്കരുത്.അത് നാശമാണ്. ഈ ലോകത്തിൽ തന്നെയാണ് ആസുരലോകമുള്ളത്. അത്  അജ്ഞാനമാകുന്ന അന്ധകാരത്താൽ  ആവൃതമാണ്. അജ്ഞാനം ഭയവും വെറുപ്പുമാണ്; തിന്മയാണത്.  അവിടേക്ക് ആകർഷിക്കപ്പെടുന്നവൻ ചീത്തയായിപ്പോകും .എന്നാൽ അത്യാർത്തിയുള്ളവർ അതിൽ പോയി നശിക്കുന്നു. ഈ ജ്ഞാനമാണ് ഗുരു മതത്തിൻ്റെ കാതൽ. 


സ്നേഹം പ്രവർത്തിക്കാനുള്ളതാണ്/എം.കെ.ഹരികുമാർ

 






ചിന്തിക്കുന്നവർക്കേ ലോകമുള്ളു. ചിന്തിക്കുന്തോറും അത് പെരുകിവരുന്നു. നാമവിഷയകമായും അല്ലാതെയും മനുഷ്യൻ ഊരാക്കുടുക്കുകളിലാണ്. കുഴഞ്ഞ ,തല തിരിഞ്ഞ, ഉത്തരം കിട്ടാതെ അലയുന്ന ലോകങ്ങൾ കാഫ്ക ,ബോർഹസ് തുടങ്ങിയ കഥാകൃത്തുക്കളുടെ രചനകളിൽ കാണാം .ഒരു നേർരേഖയിൽ എന്നപോലെ ലളിതമല്ല ഒന്നും. കർണാടക സംഗീതത്തിലെ ഒരു രാഗം നന്നായി പഠിച്ചു പാടിയാൽ, അതിന് നിയതമായ സഞ്ചാരപാതയുണ്ടെന്ന് അനുവാചകനു ബോധ്യപ്പെടും. കൃത്യമായ തുടക്കവും കൃത്യമായ അന്ത്യവുമുണ്ട്. ഏതെല്ലാം കയറ്റങ്ങളും ഇറക്കങ്ങളുമുണ്ടെന്ന് സുചിന്തിതമാണ്.

രാഗമാണത്;നിശ്ചിതമായ ഉദയാസ്തമനമുള്ള ഒരു യാത്രയാണത്. ആ യാത്രയിൽ സങ്കോചമില്ല ;പതർച്ചയില്ല. എന്നാൽ മനുഷ്യാസ്തിത്വത്തിൻ്റെ പ്രശ്നങ്ങൾ അത്ര ലളിതമല്ല. അത് നിറയെ മരീചികകളാണ്. ഓരോ നിമിഷവും മരീചികയാണ്. യഥാർത്ഥമെന്ന് കരുതി ,പ്രലോഭിപ്പിക്കപ്പെട്ട് ഓടിച്ചെല്ലുമ്പോൾ പിടിതരാതെ ദൂരേക്ക് മാറുകയോ ഭ്രമിപ്പിക്കുകയോ ചെയ്യുന്നതാണ് എല്ലാം. യഥാർത്ഥമെന്ന ആശയം തന്നെ വ്യാജമാണ് .ജീവിതം യഥാർത്ഥമാണെങ്കിൽ മരണമുള്ളതുകൊണ്ട് അത് അയഥാർത്ഥവുമാണ്.മരിച്ചതിനുശേഷം ജീവിതമില്ലാത്തതുകൊണ്ട് ,അതിനുമുമ്പ് ജീവിതമുണ്ടായിരുന്നുവെന്ന് പറയുന്നത് പ്രതീതിയോ സങ്കല്പമോ ആണ്. അതുകൊണ്ട് നമുക്ക് നമ്മെക്കുറിച്ചുള്ള ആശങ്കകൾ ഒഴിയുന്നില്ല.

സന്ദേഹവും ദു:ഖവും

ശ്രീനാരായണഗുരുവിൻ്റെ ചിന്തകളിൽ ലോകവും മനുഷ്യനും തമ്മിലുള്ള സംഘർഷം കാണാം. ഗുരു  അതിനെക്കുറിച്ച് അഗാധമായി ചിന്തിച്ചിട്ടുണ്ട് .ഗുരുവിൻ്റെ സന്ദേഹം  ഇതാണ്: "എങ്കിലും ഇതിലും ഒരു സംശയം കൂടിയിരിക്കുന്നു. അതെന്തെന്നാൽ, തേജോമയങ്ങളായിരിക്കുന്ന ഇന്ദ്രിയങ്ങളിൽനിന്ന് തമോമയങ്ങളായ വിഷയങ്ങൾ വരുന്നു എങ്കിൽ ഇതിൽ  സൂര്യങ്കൽ നിന്നും ഇരുളു പൊന്തിവരുന്നു എന്നുള്ള വിരോധം നേരിടുന്നു. അതുകൊണ്ട് അങ്ങനെ പറഞ്ഞുകൂടാ. പിന്നെ ഇന്ദ്രിയങ്ങളോടുകൂടി വരുന്നതിനു വല്ലതും ന്യായമുണ്ടോ എന്നു നോക്കിയാൽ അതും കാണുന്നില്ല. എന്തെന്നാൽ അങ്ങനെയെങ്കിൽ ഇരുളും വെളിയും കൂടി ഒരു ദിക്കിലിരുന്നു ഒരേസമയം പൊന്തി വരുന്നു എന്നു പറയണം. അത് ഒരിക്കലും നടപ്പിലുള്ളതുമല്ല ".(ചിജ്ജഡചിന്തകം)

എന്തായിരിക്കും ഈ സന്ദേഹത്തിനു കാരണം? പരംപൊരുളിനെ വ്യവഛേദിച്ചെടുക്കുന്നതിൽ അന്തർഭവിച്ചിരിക്കുന്ന സ്വാഭാവിക സന്ദേഹമാണിത്. ഉന്നത ധിഷണാശാലിയും ദാർശനികനുമായ ഗുരുവിനു ഈ സന്ദേഹം കൂടുതൽ ആഴമുള്ളതായി തോന്നുന്നതിൽ അതിശയിക്കാനില്ല .ചിന്തിക്കുന്തോറും  ലോകം അന്തമറ്റതായി തീരുകയാണ്‌.
ഇന്ദ്രിയങ്ങളിൽനിന്ന് ദ്വേഷവും ഉണ്ടാകുന്നുവോ? സൂര്യനിൽനിന്നു ഇരുട്ടു വരികയാണോ ? ഇന്ദ്രിയങ്ങളിൽനിന്ന് പുറപ്പെടുന്നതിനെ  അപാരവും ആത്യന്തികവുമായ സത്യമായി കാണാനാവുമോ?
ഇല്ല; അതെല്ലാം ക്ഷണികമായ കാര്യങ്ങളാണ്. ഇരുട്ടും വെളിച്ചവും കൂടി ഒരിടത്തുനിന്ന് പുറപ്പെടുന്നുവെന്നും പറയാനാവില്ല. അതുകൊണ്ട് ഇരുളും വെളിച്ചവും നമ്മുടെ ഭേദകല്പനകളായി അവശേഷിക്കുകയാണ്.

ഈ സന്ദേഹം മനുഷ്യൻ്റെ എന്നത്തെയും സമസ്യയാണ്. മനുഷ്യൻ നിത്യമായ സങ്കടങ്ങൾ അനുഭവിക്കുന്നതിന് ഇത് കാരണമാകുന്നു. ജീവിതത്തിന് എന്തെങ്കിലും അർത്ഥമുണ്ടോ എന്ന് ചിന്തിക്കുന്നത് ജീവിതത്തിൻ്റെ  സ്വഭാവമാണ് .അതുകൊണ്ടാണ് പ്രസിദ്ധ ഫ്രഞ്ച് ചിന്തകനും എഴുത്തുകാരനുമായ ഷാങ് പോൾ സാർത്ര് ഇങ്ങനെ പറഞ്ഞത് :" ഒരുവൻ അവൻ്റെ മരണത്തെ ജീവിക്കുന്നു; ഒരുവൻ അവൻ്റെ ജീവിതത്തെ മരണമായി അനുഭവിക്കുന്നു". എന്തുകൊണ്ടാണ് നാം മരണത്തെ ജീവിക്കുന്നത് ?അനുനിമിഷം നാം മരിച്ചുകൊണ്ടിരിക്കുകയല്ലേ ?എപ്പോഴും മരണമുണ്ട് .അന്തിമമായ മരണത്തിലേക്ക് ഓരോ നിമിഷവും അകലം കുറയുകയാണല്ലോ . അതുകൊണ്ട് ജീവിക്കുന്നത് മരണത്തെയാണെന്ന് പറയാം. ജീവിതത്തെയാണ് നാം മരണമാക്കുന്നതെന്ന് വ്യാഖ്യാനിക്കാം. ജീവിക്കുന്നു എന്ന് പറയുമ്പോൾ  അതിനടിയിൽ മരണമുണ്ട്; അതുപോലെ ,ഒരുവൻ  മരിക്കുമ്പോഴും അവൻ്റെ ജീവിതമാണത്.
ഈ പ്രതിസന്ധി നിലനിൽക്കുമ്പോൾ  നമുക്ക് ഒന്നിനെക്കുറിച്ചും ഉറപ്പു പറയാനാവില്ല.സാർത്ര് വീണ്ടും പറയുന്നു ,Nothingness lies coiled at the heart of being like a worm. ഒരു കീടത്തെ പോലെ നമ്മുടെ ഉണ്മയുടെ ഹൃദയത്തിൽ ശൂന്യതയാണ് പറ്റിച്ചേർന്നു കിടക്കുന്നത്.ഇതിൽനിന്ന് രക്ഷപ്പെടാനുള്ള പരിശ്രമങ്ങൾ നമ്മെ  കടുത്ത വിഷാദത്തിലേക്കും ആലോചനയിലേക്കും തള്ളിവിടുന്നു.

ദൈവത്തിലെത്തുന്ന പ്രാർത്ഥന

ഗുരുവിൻ്റെ 'ഇന്ദ്രിയവൈരാഗ്യം' എന്ന കവിത ഈ പ്രശ്നത്തെ കൂടുതൽ ഗൗരവത്തിൽ അവതരിപ്പിക്കുന്നുണ്ട്. നമുക്ക് നല്ല പാട്ടു കേട്ടാൽ  സുഖം തോന്നും. അതുകൊണ്ടാണല്ലോ നാം പാട്ട് കേൾക്കാനായി വിവിധ ഉപകരണങ്ങൾ കൊണ്ടുനടക്കുന്നത്. ഇമ്പമുള്ള വാക്കുകൾ സംഗീതമായി ഒഴുകിവന്നാൽ ചെവിക്ക് തൃപ്തിയായി. അതിനപ്പുറം വേറെ യാതൊന്നുമില്ല.

നാദം കടന്നു നടുവേ വിലസുന്ന നിന്മെയ്
ചേതസ്സിലായ് വരിക ജന്മമറുന്നതിന്നായ്
ബോധം കളഞ്ഞു പുറമേ ചുഴലും ചെവിക്കൊ-
രാതങ്കമില്ല,ടിയനുണ്ടിതു തീർക്ക ശുഭോ !"

ചെവിക്ക് യാതൊരു ദു:ഖവുമില്ല. എന്നാൽ അടിയനു ദുഃഖമുണ്ട്. എന്തുകൊണ്ടാണ് ദുഃഖിക്കുന്നത് ?
ഗുരു ഭൗതികശബ്ദങ്ങളിലെ സുഖങ്ങൾക്കപ്പുറത്തുള്ള ഉണ്മയെപ്പറ്റി ചിന്തിക്കുന്നു. അന്തമറ്റ ലോകത്തിൻ്റെ അങ്ങേപ്പുറത്തുള്ള ഉണ്മയെക്കുറിച്ചാണ് ഗുരു ചിന്തിക്കുന്നത് .ആ ചിന്ത ദുഃഖകാരണമാണ്.അതുകൊണ്ട് ആ ദു:ഖം തീർക്കണമെന്ന് പ്രാർത്ഥിക്കുന്നു. ദൈവത്തെ അന്വേഷിച്ചു പരിഹാരം കാണുന്നതിൻ്റെ അസ്തിത്വവ്യഥയാണിത്.

അവനവൻ എന്ന ചുഴിയെ മറികടക്കുവാൻ ദൈവത്തിൽ അഭയം പ്രാപിക്കുകയാണ് .ദൈവത്തിലെത്തുന്ന പ്രാർത്ഥനയാണിത്. മറ്റൊന്നിന്നും ഈ  ദുരിതം പരിഹരിക്കാനുള്ള ശക്തിയില്ല. കണ്ണുകളുടെ കാര്യത്തിലും ഈ യാഥാർത്ഥ്യമുണ്ട് .

"കാണുന്ന കണ്ണിനൊരു ദണ്ഡവുമില്ല കണ്ടെൻ
പ്രാണൻ വെടിഞ്ഞിടുകിലെന്തിനു പിന്നെയെല്ലാം!
കാണും നിറം തരമിതൊക്കെയഴിഞ്ഞെഴും നിൻ
ചേണുറ്റ ചെങ്കഴലു തന്നു ജയിക്ക ശംഭോ! "

കണ്ണുകൾക്ക് നിറവും ഗുണവുമെല്ലാം തിരിച്ചറിയാം. എന്നാൽ അതിനപ്പുറമുള്ള മറ്റൊരു സൗന്ദര്യമുണ്ട്. കണ്ണുകൾക്ക് ദുഃഖമില്ല. കണ്ടുകൊണ്ട് മാത്രം ജീവിച്ചു മരിക്കുകയാണെങ്കിൽ പിന്നെ ജീവിതം തന്നെ എന്തിനാണെന്ന് ഗുരു ചോദിക്കുന്നു. കേവലാനന്ദമല്ല ,സുഖത്തെക്കുറിച്ചുള്ള ഗുരുവിൻ്റെ വീക്ഷണം. അത് പ്രാപഞ്ചികമാണ്. ഇന്ദ്രിയങ്ങൾക്ക് ദു:ഖമില്ല. അവ ഒരു തടസ്സവുമില്ലാതെ തങ്ങളുടെ പ്രവർത്തനം തുടരുന്നു. അതിൻ്റെ ഭൗതികമായ ആനന്ദത്തിൽ മുഴുകിയാൽ തൻ്റെ ജീവിതത്തിനു ആത്യന്തികമായ  അർത്ഥമുണ്ടാവുകയില്ലെന്ന് ഗുരു  ചിന്തിക്കുന്നത് അസ്തിത്വത്തിൻ്റെ  സാർവലൗകികമായ വിഷയമാണ്. ഇതാണ് മനുഷ്യവ്യഥയെ ആഴമുള്ളതാക്കുന്നത് .

നാം ജീവിച്ച ഇടങ്ങളിലേക്ക് തിരിച്ചുപോകാനാവില്ലെങ്കിലും ,അത് ദുഃഖിപ്പിക്കുന്നു. ജീവിച്ചത് മറ്റൊരു രീതിയിൽ പിന്നീട് ജീവിക്കാനാവാത്തതു പോലെ ഇന്ദ്രിയങ്ങളുടെ ആനന്ദം കുറേക്കഴിയുമ്പോൾ അർത്ഥം നഷ്ടപ്പെട്ട് തൊണ്ടായി മാറും .മനുഷ്യൻ ഒറ്റയ്ക്കാവുന്നത് അവിടെയാണ് .പ്രമുഖ കവി ജലാലുദ്ദീൻ റൂമി ചോദിച്ചു: You were born with wings, why prefer to crawl through life . ജീവിക്കാൻ ചിറകുകൾ തന്നാണ് നിങ്ങളെ ഭൂമിയിലേക്ക് അയച്ചിരിക്കുന്നത്. പിന്നെന്തിനാണ് ജീവിതത്തിലുടനീളം ഇഴയുന്നത്? ഇഴഞ്ഞു നടക്കാൻ ശീലിച്ചാൽ അത്  സുഖകരമായി തോന്നും. ആ സുഖം  ഉപേക്ഷിക്കാൻ തോന്നുകയില്ല .ഇഴഞ്ഞവർ ,ഇഴഞ്ഞതിൽ അഭിരമിച്ചവർ എഴുന്നേറ്റ ചരിത്രമില്ല .

അഭൗമാനുഭവം

അവർക്ക് എന്തിനാണ് ചിറകുകൾ എന്ന് ചോദിക്കേണ്ടി വരും. ഗുരു ചിറകുകളെക്കുറിച്ച് സദാ ചിന്തിച്ച  കവിയാണ് .ഗുരു എഴുതുമ്പോൾ മനുഷ്യത്വത്തിൻ്റെ ഒരടി മുകളിൽ നടക്കാനാണ് ശ്രദ്ധിച്ചത്. എല്ലാ മോഹങ്ങളും സുഖങ്ങളും ഉപേക്ഷിച്ച ഗുരു മനുഷ്യാസ്തിത്വമെന്ന  പ്രഹേളികയെ ശുദ്ധമായ ഒരു അഭൗമാനുഭവം പോലെ ഉന്നതമാക്കി.

ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകുമ്പോഴും ഗുരുവിൻ്റെ മനസ്സിൽ ഈ ശൂന്യതയും പറക്കലുമാണ് ഉണ്ടായിരുന്നതെന്ന് വ്യക്തമാണ്. പരമമായ ശുചിത്വം എങ്ങനെ കിട്ടും? അലക്കിയ വസ്ത്രമുപയോഗിച്ചാൽ കിട്ടുന്നത് ഭൗതികമായ ശുദ്ധിയാണ്. വാക്കിലും നോക്കിലും ചിന്തയിലും കർമ്മത്തിലും ശുദ്ധി നേടിയാൽ നാം കൂടുതൽ നല്ല മനുഷ്യരായേക്കും.

എന്നാൽ ഇതുകൊണ്ട് ഗുരു ഉദ്ദേശിച്ച മനുഷ്യത്വം കിട്ടുകയില്ല. മനസ്സുള്ള  ജീവികളോട് കരുണ കാണിക്കുമ്പോഴാണ് നമ്മുടെ ജീവിതത്തിന് അർത്ഥമുണ്ടാകുന്നത്. മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നത് നമ്മേക്കാൾ വലിയ അർത്ഥമാണ് നേടിത്തരുന്നത്. ഒരു നേരത്തെ ഭക്ഷണം മറ്റൊരാൾക്ക് നല്കുന്നിടത്താണ് ഗുരുധർമ്മം പ്രവർത്തിച്ചുതുടങ്ങുന്നത്.അവിടെയാണ് അർത്ഥവത്തായ അപരത്വമുള്ളത്. സ്നേഹിക്കുക എന്നു പറഞ്ഞാൽ ഒഴിഞ്ഞോടലല്ല .ആത്മാവിൽ സ്നേഹമുണ്ടെന്ന് എഴുതിയാൽ പോരാ; അത്  പ്രവർത്തിക്കണം.ഏറ്റവും വലിയ പ്രവർത്തനമാണ്  സ്നേഹത്തിലുള്ളത് .ഭക്ഷണം, സഹായം, ഉപകാരം, സംഭാവന ,ശുശൂഷ തുടങ്ങിയയെല്ലാം  സ്നേഹത്തിൻ്റെ പ്രവർത്തനമാണ്.
പ്രവർത്തിക്കാതിരുന്നാൽ സ്നേഹം പതിറ്റാണ്ടുകളായി ഉപേക്ഷിക്കപ്പെട്ട ഒരു വാഹനം പാതവക്കിൽ കിടന്നു നശിക്കുന്നതു പോലെയായിരിക്കും.

ശിവഗിരി തീർത്ഥാടനത്തിൻ്റെ ലക്ഷ്യം ഗുരുവിൻ്റെ മനസ്സിന് ഇണങ്ങുന്ന തരത്തിൽ സാക്ഷാത്കരിക്കാൻ മാനവരാശിക്ക് തന്നെ കഴിയുമോ എന്നറിയില്ല.

"കൊല പാപവുമാകുന്നു
കളവിൻ മാംസഭക്ഷണം "

എന്ന ഏറ്റവും മഹത്തായ ആദർശം ഗുരു ഉദ്ബോധിപ്പിച്ചു. എന്നാൽ മാനവരാശിക്ക് അവിടേക്ക് എത്താൻ ഇനിയും വളരെ കാലം കാത്തിരിക്കണം. കാരണം, മനുഷ്യൻ പാപത്തിൽ മുങ്ങിയതോടെ ലോകത്തിൻ്റെ നിറം കെട്ടു പോയിരിക്കുന്നു. ഇരുട്ടു വരുന്നതിൻ്റെ സൂചന ഓരോ ദിവസത്തെ പ്രഭാത പത്രത്തിലും കൃത്യമായി  ഇടംപിടിച്ചിട്ടുണ്ട് .ഇതു ദുരീകരിക്കാൻ എന്തെല്ലാം ചെയ്യാമോ അതെല്ലാമാണ് ശിവഗിരി തീർത്ഥാടനത്തിലും ഗുരുധർമ്മ പ്രചരണത്തിലും ഉണ്ടാകേണ്ടത്. സമൂഹത്തിലെ ആലംബഹീനരെ പാർപ്പിടമുള്ളവരാക്കണം. അവർക്ക് ഭക്ഷണം ഉറപ്പാക്കണം. കൈത്തൊഴിലുകൾ പഠിപ്പിച്ചാൽ പോരാ , ജീവിതാന്ത്യം വരെ അതിൻ്റെ വരുമാനംകൊണ്ട് ജീവിക്കാൻ കഴിയണം. വൃദ്ധജനങ്ങൾക്കായി നിലവാരമുള്ള ആശ്രമങ്ങൾ നിർമ്മിക്കണം. വൃദ്ധജനങ്ങൾക്ക് മക്കളുടെയോ ബന്ധുക്കളുടെയോ സഹായത്തിനായി കൈ നീട്ടേണ്ടി വരരുത്. വയോധികർക്ക് ഗുരുവിൻ്റെ വൃദ്ധജന ആശ്രമങ്ങളിലേക്ക് വന്ന് സ്വന്തം ഇഷ്ടപ്രകാരം ശിഷ്ടജീവിതം ജീവിക്കാനാകണം. ഇതൊക്കെയായിരിക്കണം നമ്മുടെ കാലത്തെ ഗുരുധർമ്മം .





 

Monday, April 4, 2022

പൂവാൽ ചോക്കുന്നു കാടന്തിമേഘങ്ങൾ പോലെ /എം.കെ.ഹരികുമാർ

 കൂത്താട്ടുകുളം ഗവ. യു.പി.സ്കൂൾ പുറത്തിറക്കിയ സാഹിത്യപ്രസിദ്ധീകരണത്തിൽ എഴുതിയ അവതാരിക





കുട്ടികളുടെയും അദ്ധ്യാപകരുടെയും രചനകൾ ഒരു പുസ്തകത്തിൽ വരുന്നത് എക്കാലത്തും ഓർമ്മയുടെ മാമ്പഴക്കാലമായിരിക്കും. സ്കൂൾ വിട്ടു പോകുന്നവരുടെ മനസിൽ നിന്ന് അതൊരിക്കലും മാഞ്ഞുപോകില്ല. ഓർമ്മിക്കാനുള്ളപ്പോഴാണ് ഒരാൾ മനുഷ്യനാകുന്നത്. ഓർമ്മയിൽ സഹജീവിസ്നേഹവും ചിന്തയും ഭാവനയുമുണ്ട്. ഈ പുസ്തകം സ്കൂളിൻ്റെ അഭിമാനമാവട്ടെ.

ഭാവി ഒരു സുഗന്ധമാണ്. നമ്മുടെ കലാപ്രവർത്തനം ഭാവിയെയാണ് വിവക്ഷിക്കുന്നത്. കാരണം ,നമ്മൾ എഴുതുന്ന ഓരോ വാക്കും നാളത്തെ വായനക്കാർക്കു വേണ്ടി കാത്തു കഴിയുകയാണ്. ഒരു വലിയ ചിന്തകൻ പറഞ്ഞത് ,ചില പുസ്തകങ്ങൾ അതിൻ്റെ മികച്ച വായനക്കാരെ പ്രതീക്ഷിച്ച് ഇരുനൂറോ മുന്നൂറോ വർഷങ്ങൾ കാത്തിരിക്കുമെന്നാണ്. 

ഏതൊരു കലാവസ്തുവിനും ജീവനുണ്ട്. നമ്മുടെ സ്നേഹം പ്രവർത്തിക്കുന്നതുകൊണ്ട് നാം പെരുമാറുന്ന വസ്തുക്കൾക്കും ജീവനുണ്ട്. എന്നാൽ നാം അവഗണിച്ചാൽ ഏത് വസ്തുവും മടുത്ത് ,നമ്മെ ഉപേക്ഷിക്കാൻ തയ്യാറാകും. അതുകൊണ്ട് നമ്മൾ നിത്യമായ വിധം കലാഭിനിവേശമുള്ളവരാകുക, സ്നേഹശ്രദ്ധയുള്ളവരാകുക.

വായനക്കാർക്ക് സ്വീകാര്യമായത് എന്തായിരിക്കുമെന്ന് വെറുതെ ആലോചിക്കാവുന്നതാണ്. കുറച്ചു വായനക്കാരെയെങ്കിലും നാം ശ്രദ്ധിക്കണം. എണ്ണത്തിൽ കുറവാണെങ്കിലും നല്ല വായനക്കാർ ദൈവത്തിനു തുല്യരാണ്. അവർ എഴുത്തുകാരെ വീണ്ടും വീണ്ടും വായിച്ച് മൂല്യമുള്ളവരാക്കുന്നു. 

ഭാവി തന്നെയാണ് സുഗന്ധം. കൈപ്പിടിയിൽ വന്നിട്ടില്ലാത്തതെല്ലാം കൂടുതൽ സുന്ദരമാണ്. പ്രതീക്ഷയുടെ പൂക്കൾ അവിടെയാണുള്ളത്. 
ഭാവിയെ നമുക്ക് കേൾക്കാൻ സാധിക്കുന്ന മട്ടിൽ സമീപത്തേക്ക് കൊണ്ടുവരുന്നതാണ് സാഹിത്യം .അതിൽ ഭൂതകാലം ഒരു ഉപകരണമാകുകയാണ് .വലിയ ഫലവൃക്ഷത്തിലേക്ക് ഓരോ ഋതുവിലും പക്ഷികൾ പറന്നെത്തുന്നതു പോലെ വായനക്കാരും എത്തിച്ചേരും ,അവരുടെ പുസ്തകങ്ങളിലേക്ക്. 

സാഹിത്യകൃതി നിറയെ അപരജീവിതങ്ങളാണ്. നാം തനിച്ചല്ല എന്ന് ഓർമ്മിപ്പിക്കുകയാണ് ഓരോ കൃതിയും .തനിച്ച് ജീവിക്കുന്നത് വല്ലാത്ത വിരസതയായതുകൊണ്ട് നാം എപ്പോഴും വാക്കുകളുടെയും ചിത്രങ്ങളുടെയും പുസ്തകങ്ങളുടെയും കഥകളുടെയും പിന്നാലെ പോകുന്നു. ഇത് അനിവാര്യമാണ്.

ഭാവിയെ നമുക്ക് നിർമ്മിക്കാം, ഒരു പൂന്തോട്ടം എന്നപോലെ. അതിൽ സുഗന്ധം പരക്കട്ടെ.

കൂത്താട്ടുകുളം ഗവണ്മെൻ്റ് യു.പി. സ്കൂളിലെ സാഹിത്യമെന്ന ആരാമത്തിൽ വിരിഞ്ഞ പൂക്കൾക്ക് കൂടുതൽ സുഗന്ധമുണ്ടാകും .

ആശാൻ പാടിയതു പോലെ :
"പൂക്കുന്നിതാ മുല്ല ,പൂക്കുന്നിലഞ്ഞി,
പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം
വായ്ക്കുന്നു വേലിക്കു വർണങ്ങൾ 
പൂവാൽ ചോക്കുന്നു 
കാടന്തിമേഘങ്ങൾ പോലെ " 

കാരണം ,അത് നിരന്തരമായ അർപ്പണത്തിൻ്റെയും പ്രവൃത്തിയുടെയും ഫലമാണല്ലോ.

Sunday, April 3, 2022

പ്രിയപ്പെട്ടതെല്ലാം പഴയ വസ്തുക്കൾ /എം.കെ.ഹരികുമാർ

 

പൂവാൽ ചോക്കുന്നു കാടന്തിമേഘങ്ങൾ പോലെ /എം.കെ.ഹരികുമാർ

 


അവതാരിക 




കുട്ടികളുടെയും അദ്ധ്യാപകരുടെയും രചനകൾ ഒരു പുസ്തകത്തിൽ വരുന്നത് എക്കാലത്തും ഓർമ്മയുടെ മാമ്പഴക്കാലമായിരിക്കും. സ്കൂൾ വിട്ടു പോകുന്നവരുടെ മനസിൽ നിന്ന് അതൊരിക്കലും മാഞ്ഞുപോകില്ല. ഓർമ്മിക്കാനുള്ളപ്പോഴാണ് ഒരാൾ മനുഷ്യനാകുന്നത്. ഓർമ്മയിൽ സഹജീവിസ്നേഹവും ചിന്തയും ഭാവനയുമുണ്ട്. ഈ പുസ്തകം സ്കൂളിൻ്റെ അഭിമാനമാവട്ടെ.

ഭാവി ഒരു സുഗന്ധമാണ്. നമ്മുടെ കലാപ്രവർത്തനം ഭാവിയെയാണ് വിവക്ഷിക്കുന്നത്. കാരണം ,നമ്മൾ എഴുതുന്ന ഓരോ വാക്കും നാളത്തെ വായനക്കാർക്കു വേണ്ടി കാത്തു കഴിയുകയാണ്. ഒരു വലിയ ചിന്തകൻ പറഞ്ഞത് ,ചില പുസ്തകങ്ങൾ അതിൻ്റെ മികച്ച വായനക്കാരെ പ്രതീക്ഷിച്ച് ഇരുനൂറോ മുന്നൂറോ വർഷങ്ങൾ കാത്തിരിക്കുമെന്നാണ്. 

ഏതൊരു കലാവസ്തുവിനും ജീവനുണ്ട്. നമ്മുടെ സ്നേഹം പ്രവർത്തിക്കുന്നതുകൊണ്ട് നാം പെരുമാറുന്ന വസ്തുക്കൾക്കും ജീവനുണ്ട്. എന്നാൽ നാം അവഗണിച്ചാൽ ഏത് വസ്തുവും മടുത്ത് ,നമ്മെ ഉപേക്ഷിക്കാൻ തയ്യാറാകും. അതുകൊണ്ട് നമ്മൾ നിത്യമായ വിധം കലാഭിനിവേശമുള്ളവരാകുക, സ്നേഹശ്രദ്ധയുള്ളവരാകുക.

വായനക്കാർക്ക് സ്വീകാര്യമായത് എന്തായിരിക്കുമെന്ന് വെറുതെ ആലോചിക്കാവുന്നതാണ്. കുറച്ചു വായനക്കാരെയെങ്കിലും നാം ശ്രദ്ധിക്കണം. എണ്ണത്തിൽ കുറവാണെങ്കിലും നല്ല വായനക്കാർ ദൈവത്തിനു തുല്യരാണ്. അവർ എഴുത്തുകാരെ വീണ്ടും വീണ്ടും വായിച്ച് മൂല്യമുള്ളവരാക്കുന്നു. 

ഭാവി തന്നെയാണ് സുഗന്ധം. കൈപ്പിടിയിൽ വന്നിട്ടില്ലാത്തതെല്ലാം കൂടുതൽ സുന്ദരമാണ്. പ്രതീക്ഷയുടെ പൂക്കൾ അവിടെയാണുള്ളത്. 
ഭാവിയെ നമുക്ക് കേൾക്കാൻ സാധിക്കുന്ന മട്ടിൽ സമീപത്തേക്ക് കൊണ്ടുവരുന്നതാണ് സാഹിത്യം .അതിൽ ഭൂതകാലം ഒരു ഉപകരണമാകുകയാണ് .വലിയ ഫലവൃക്ഷത്തിലേക്ക് ഓരോ ഋതുവിലും പക്ഷികൾ പറന്നെത്തുന്നതു പോലെ വായനക്കാരും എത്തിച്ചേരും ,അവരുടെ പുസ്തകങ്ങളിലേക്ക്. 

സാഹിത്യകൃതി നിറയെ അപരജീവിതങ്ങളാണ്. നാം തനിച്ചല്ല എന്ന് ഓർമ്മിപ്പിക്കുകയാണ് ഓരോ കൃതിയും .തനിച്ച് ജീവിക്കുന്നത് വല്ലാത്ത വിരസതയായതുകൊണ്ട് നാം എപ്പോഴും വാക്കുകളുടെയും ചിത്രങ്ങളുടെയും പുസ്തകങ്ങളുടെയും കഥകളുടെയും പിന്നാലെ പോകുന്നു. ഇത് അനിവാര്യമാണ്.

ഭാവിയെ നമുക്ക് നിർമ്മിക്കാം, ഒരു പൂന്തോട്ടം എന്നപോലെ. അതിൽ സുഗന്ധം പരക്കട്ടെ.

കൂത്താട്ടുകുളം ഗവണ്മെൻ്റ് യു.പി. സ്കൂളിലെ സാഹിത്യമെന്ന ആരാമത്തിൽ വിരിഞ്ഞ പൂക്കൾക്ക് കൂടുതൽ സുഗന്ധമുണ്ടാകും .

ആശാൻ പാടിയതു പോലെ :
"പൂക്കുന്നിതാ മുല്ല ,പൂക്കുന്നിലഞ്ഞി,
പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം
വായ്ക്കുന്നു വേലിക്കു വർണങ്ങൾ 
പൂവാൽ ചോക്കുന്നു 
കാടന്തിമേഘങ്ങൾ പോലെ " 

കാരണം ,അത് നിരന്തരമായ അർപ്പണത്തിൻ്റെയും പ്രവൃത്തിയുടെയും ഫലമാണല്ലോ.

Saturday, April 2, 2022

ജ്ഞാനസൗഖ്യത്തിൽ ജലാലുദ്ദീൻ റൂമി /എം.കെ.ഹരികുമാർ

 

നിരാസത്തിന്റെ തത്ത്വം /ഡോ.യാക്കോബ്‌ മാർ ഐറേനിയോസ്‌

  ശ്രീ. എം.കെ.ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ' വായിച്ചു തുടങ്ങിയപ്പോൾ ഇത്‌ ഏതോ ദുരൂഹതയുടെ ഗുഹാമുഖമാണെന്ന്‌ തോന്നിപ്പോയി. വായനപുര...