Monday, January 30, 2023

ജീനിയസ് ലൈബ്രറിക്ക് എം.കെ.ഹരികുമാർ ഇരുനൂറ്റമ്പത് പുസ്തകങ്ങൾ സംഭാവന ചെയ്തു

Tuesday, January 17, 2023

എം.കെ.ഹരികുമാറിൻ്റെ കൃതികൾ അനൂപ് ജേക്കബ് എം.എൽ.എ പ്രകാശനം ചെയ്തു






കൂത്താട്ടുകുളം :എം.കെ.ഹരികുമാർ എഴുതിയ ഫംഗസ് ,സർവ്വസ്വ ആത്മന: എന്നീ കൃതികൾ അനൂപ് ജേക്കബ് എം.എൽ.എ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉല്ലാസ് തോമസ് ആദ്യ കോപ്പികൾ ഏറ്റുവാങ്ങി.

ടൗൺ ഹാളിൽ ചേർന്ന യോഗത്തിൽ സജീവ് പ്ളാവിടയിൽ അധ്യക്ഷനായി. അനൂപ് ജേക്കബ് എം.എൽ. എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് ,മുൻസിപ്പൽ ചെയർപേഴ്സൺ വിജയ ശിവൻ, സണ്ണി കുര്യാക്കോസ് ,പി.പി ജോണി, ജോയ് ജോസഫ് ,വി.എൻ.രാജപ്പൻ ,ആർ.ശ്യാംദാസ്, തോമസ് പാലയ്ക്കാൻ ,ബിജൂ പള്ളിത്താഴത്ത് ,ടി.വി.പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.  

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ്, എം.കെ.ഹരികുമാറിനെ പൊന്നാട അണിയിക്കുന്നു.


എം.കെ.ഹരികുമാർ പുതുവത്സര സന്ദേശം നൽകി. എഴുത്തിൻ്റെ നാല്പത്തിയൊന്നാം വർഷത്തിലെത്തിയ  എം.കെ.ഹരികുമാറിനെയും ചിത്രകാരനും അദ്ധ്യാപകനുമായ ശ്രീധർ കൂത്താട്ടുകുളത്തെയും അനൂപ് ജേക്കബ് എം.എൽ.എ ഉപഹാരവും പൊന്നാടയും നല്കി ആദരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് എം.കെ.ഹരികുമാറിനെ പൊന്നാട അണിയിച്ചു

ഹരികുമാറിൻ്റെ 'ഫംഗസ്' റഷ്യൻ പശ്ചാത്തലത്തിലുള്ള ഒരു കഥയാണ്. സാർ ചക്രവർത്തിയുടെ കാലത്ത് അധികാര ശക്തികളാൽ കൊലചെയ്യപ്പെട്ട ഒരു എഴുത്തുകാരൻ പതിറ്റാണ്ടുകൾക്കുശേഷം തിരിച്ചുവരുകയാണ്. ആ  കഥാകൃത്തിന്റെ എല്ലാ രചനകളും അധികാരികൾ നശിപ്പിക്കുകയായിരുന്നു. പുതിയകാലത്തെ വായനക്കാർക്ക് വേണ്ടി കഥാകൃത്ത് തൻ്റെ ഫംഗസ് എന്ന കഥ പൂർണമായി വീണ്ടെടുത്തു കൊടുക്കുകയാണ്. അധികാരത്തിൻ്റെ മന:ശാസ്ത്രവും ക്രൂരതയും ഭ്രമിപ്പിക്കുന്ന ഭാഷയിൽ എഴുതിയിരിക്കുന്നു. 




സർവസ്വ ആത്മന: എന്ന കൃതി ബൃഹദാരണ്യകോപനിഷത്തിന്റെ സ്വതന്ത്രവായനയാണ്. ഉപനിഷത് സാരം കവിതയായി പുന:സൃഷ്ടിച്ചിരിക്കുന്നു. ഗഹനവും ദീർഘവുമായ ബൃഹദാരണ്യകോപത്തിൻ്റെ ഈ കാവ്യ രൂപാന്തരം അനുവാചകനിലേക്ക് തെളിമയോടെ കടന്നു ചെല്ലുന്നു. 

ബ്ളൂ മാംഗോ ബുക്സ് പ്രസിദ്ധീകരിച്ച ഈ രണ്ടു പുസ്തകങ്ങളും കേരള ബുക് സ്റ്റോർ (തിരുവനന്തപുരം) വിതരണം ചെയ്യുന്നു.

Wednesday, January 11, 2023

ഒരേ പ്രപഞ്ചത്തിൽ  /എം.കെ.ഹരികുമാർ 






മനസ്സിനുള്ളിലേക്ക് പ്രവേശിക്കാൻ എപ്പോഴും കഴിയണമെന്നില്ല. കലാകാരന്മാർ ഏകാന്തത തേടുന്നത് ഈ പ്രവേശനം സാധ്യമാക്കുന്നതിനാണ്. തിരക്കേറിയ ഒരു നഗരത്തിലൂടെ  സഞ്ചരിക്കുമ്പോഴും കലാകാരൻ തൻ്റെ മനസ്സിനുള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും. ഇത് ഒരു സഹനമാണ് .ആ സഹനത്തെ ഏകാന്തതയെന്നു വിളിക്കാം.അതുകൊണ്ട് ഈ  ഏകാന്തതയ്ക്ക് പവിത്രതയുണ്ട്. കാരണം ,അത് നമ്മുടേതാണ്. നമ്മളാണല്ലോ നമുക്കൊപ്പം തനിച്ചാകുന്നത്. അതിൻ്റെയർത്ഥം നമ്മുടെയുള്ളിലേക്ക് നോക്കാൻ നമുക്ക് പ്രാപ്തിയുണ്ടെന്നാണ് .സാഹിത്യമോ കലയോ നമ്മുടെ തന്നെ ആന്തരിക ലോകത്തെയാണ് അനാവരണം ചെയ്യുന്നത്. എത്രത്തോളം തുറക്കുന്നുവോ അത്രത്തോളം അത് പവിത്രമായിരിക്കും;വിഭജനങ്ങൾക്ക് അപ്പുറമായിരിക്കും.മനുഷ്യൻ്റെ  ചിന്തയിൽ നിറയെ പ്രതിലോമ വികാരങ്ങളും അശുഭചിന്തകളുമാണ് കൂടുകൂട്ടിയിരിക്കുന്നത്. അതുകൊണ്ടാണ് ജലാലുദ്ദീൻ റൂമിക്കും കബീർദാസിനും ഖലിൽ ജിബ്രാനും മനുഷ്യത്വത്തിൻ്റെ  ശുചീകരണത്തെക്കുറിച്ച് പറയേണ്ടി വരുന്നത്. ഒരു നവീനമായ സ്നേഹാത്മകതയാണ് ഈ കവികളെല്ലാം അവതരിപ്പിച്ചത്. സ്വാർത്ഥതയോ ഗൂഢലക്ഷ്യമോ ഇല്ലാത്ത ,വെയിൽ പോലെ പരക്കുന്ന ഇന്ദ്രിയങ്ങളുള്ള സ്നേഹം.

ഒരേയൊരു പ്രപഞ്ചത്തിൽ 

എഴുതുമ്പോൾ മനസ്സിനുള്ളിലേക്ക് കയറാൻ സാധിക്കണമെന്നില്ല. കാരണം, നമ്മുടെ മനസ്സിന്റെ ഉപരിതലത്തിലുള്ള തോന്നലുകളെ പോലും, ചിലപ്പോൾ സ്വാംശീകരിക്കാൻ കഴിയണമെന്നില്ല. ഒരു തോന്നലിന്റെ പിറകിലുള്ളത് ഏത് പ്രചോദനമാണെന്ന് തിരക്കിയാലല്ലേ അത് കണ്ടുപിടിക്കാനാവൂ .മനസ്സിൻ്റെ അടിത്തട്ടിലേക്ക് ചെല്ലുന്തോറും കൂടുതൽ അടുക്കുകയാണ് ചെയ്യുന്നത്, ഈ പ്രപഞ്ചത്തോട്. നാമെല്ലാം ഈ ഒരേയൊരു പ്രപഞ്ചത്തിലാണല്ലോ. അതുകൊണ്ട് നമ്മുടെയുള്ളിലേക്ക് തുരങ്കം നിർമ്മിച്ചു ചെന്നാലും മറ്റെങ്ങും പോകാനാവില്ല. അത് പ്രപഞ്ചത്തിന്റെ മറ്റൊരു വശത്തേക്ക് തന്നെ ചെന്നെത്തും. 




നമ്മുടെ മനസ്സ് നമ്മുടേത് മാത്രമാണെന്നു പറയുന്നത് ഈ വസ്തുത ഗ്രഹിക്കാത്തതുകൊണ്ടാണ് .മനസ്സ് ഈ ഒരേയൊരു പ്രപഞ്ചത്തിൻ്റേതാണ്.
അതുകൊണ്ട് പ്രപഞ്ചത്തിന്റെ എല്ലാ അർത്ഥസൂചനങ്ങളും ഘടനകളും മനസ്സിലുമുണ്ടാവും. പ്രപഞ്ചത്തിൽ നിന്നു വേറിട്ട് മനസ്സിന് അസ്തിത്വമില്ല. മനസ്സിനെ നാം നിർമ്മിച്ചതല്ലല്ലോ. ഈ പ്രപഞ്ചത്തിന്റെ നിയമത്തിനനുസരിച്ചാണ് മനസ്സ് പ്രവർത്തിക്കുന്നത്. എന്നാൽ മനസ്സിന് മാറ്റമില്ലാതിരിക്കാനാവില്ല .മനസ്സ് ഒരുപേക്ഷിക്കൽ പ്രക്രിയയിലൂടെ കടന്നു പോവുകയാണ്. അത് അതിവേഗം നൃത്തം ചെയ്യുകയാണ്. വെള്ളത്തിലാണെങ്കിൽ അത് മത്സ്യത്തോടാണ് മത്സരിക്കുന്നത്; ആകാശത്തിലാണെങ്കിൽ നക്ഷത്രങ്ങളോടും. പടം പൊഴിക്കാത്ത പാമ്പുകൾ ചത്തൊടുങ്ങുകയേയുള്ളൂ. അതുപോലെ അഭിപ്രായങ്ങൾ മാറ്റാത്ത മനസ്സുകളും മരിക്കുകയാണ്.
The  snakes which cannot cast its skin has to die . As well the minds which are prevented from changing their opinions ; they cease to be mind_
ഫ്രഞ്ച് തത്ത്വജ്ഞാനി നിഷേ പറഞ്ഞു.

മനസ്സിൽ നിന്നു അന്യമായി യാതൊന്നുമില്ല. പ്രപഞ്ചത്തിൽ നിന്ന് അന്യമായി യാതൊന്നും മനസ്സിലുമില്ല. മനസ്സുതന്നെയാണ് പ്രപഞ്ചം .മനസ്സിന്റെ വേഗത്തെ ആരും നിർണിക്കുന്നില്ലല്ലോ .മനസ്സിനുള്ളിൽ നക്ഷത്രങ്ങളെപ്പോലെ പലതും സഞ്ചരിക്കുന്നു. ചിലത് എരിഞ്ഞടങ്ങുന്നു; ചിലത് പിറക്കുന്നു, പൊട്ടിത്തെറിക്കുന്നു. മനസ്സിൻ്റെ ഒരേയൊരു മേൽക്കൂര ഈ പ്രപഞ്ചം തന്നെയാണ്. ഒരേ ലോകത്ത് ഒരേ രക്തം കുടിച്ചു വളരുന്ന മനസ്സുകൾക്ക് ഒരേ കാലാവസ്ഥയിലാണ് വളരാൻ വിധി. അതുകൊണ്ട് എല്ലാ മനസ്സുകളിലും എല്ലാമുണ്ട്. എല്ലാത്തിൻ്റെയും വിത്തിട്ടിരിക്കുന്ന , അളക്കാനാവാത്ത ആഴമുള്ള മണ്ണാണ് മനസ്സ് .മനസ്സിൽ ഈ പ്രപഞ്ചത്തിലെ എല്ലാ കാലങ്ങളുമുണ്ട്. മൂവായിരം  വർഷം മുമ്പുണ്ടായ ഒരു പ്രാർത്ഥനയും കാട്ടിലെ അലർച്ചയും ആക്രമിക്കപ്പെട്ടു കരയുന്ന മൃഗത്തിൻ്റെ കരച്ചിലും മനസ്സിലുണ്ട്. മനസ്സിനു കാലമില്ല. അത് കാലത്തെ തന്നെ എപ്പോഴും പുതുക്കുകയാണ്. പഴയകാലവും പുതിയകാലവും ഭാവിയും അതിൽ ഒരു രേഖയിലെന്നപോലെ സഞ്ചരിക്കുന്നു.  ക്ളോക്കിലെ സമയം രേഖീയമാണെങ്കിൽ മനസ്സിലെ കാലം രേഖീയതയിൽ തന്നെ ഭൂതവർത്തമാനഭാവി കാലങ്ങളെ കശക്കിയും ഒടിച്ചു മടക്കിയും രേഖീയമാക്കുന്നു. 




അയ്യായിരം വർഷം മുമ്പുള്ള മനുഷ്യർ നമ്മുടെയുള്ളിലുണ്ട്. പ്രാകൃതമായ ചേഷ്ടകൾ നമ്മളിൽ മരിക്കുന്നില്ല, ഉറങ്ങുക മാത്രമാണ് ചെയ്യുന്നത്. ഭയമാണ് നമ്മുടെ കാട് .കാട്ടിൽ ജീവിച്ച മനുഷ്യന്റെ കാടുകൾ ഒരിക്കലും അവസാനിക്കുന്നില്ല. കാട്ടിൽ കേട്ട നിലവിളി നമ്മുടെയുള്ളിൽ പ്രതിധ്വനിക്കുന്നു. അതുകൊണ്ട് നമുക്ക് ഒന്നിനോടും അകൽച്ചയില്ല. നാം എല്ലാത്തിൻ്റെയും സിരാകേന്ദ്രമാണെന്ന് തിരിച്ചറിയുക. എല്ലാ പുസ്തകങ്ങളും നമ്മളിലുണ്ട്. എത്ര നൂറ്റാണ്ട്  മുമ്പ് രചിച്ച കൃതികളും ഇനി രചിക്കാനിരിക്കുന്ന കൃതികളും  നമ്മളിലുണ്ട് .നമ്മുടെ ശേഷിക്കൊത്ത്  അത് കണ്ടെത്തുന്നുവെന്ന് മാത്രം. നമ്മുടെയുള്ളിലില്ലാത്ത ഒരു കൃതിയോ ആശയമോ ഭാഷയോ മറ്റൊരാൾക്ക് കണ്ടുപിടിക്കാനാവില്ല. കാരണം, നമ്മൾ ഒരേ ആകാശത്തിനു കീഴിലുള്ളവരാണ്. നമ്മുടെ ഘടന ഈ പ്രപഞ്ചത്തിന്റെ ഭാഗമാണ്. പ്രപഞ്ചത്തിലെ ആശയങ്ങളാണ് മനസ്സുകളിലൂടെ പുറത്തുവരുന്നത്. മനസ്സുകൾ പല വഴികളിലൂടെ ഓർക്കുന്നത് പ്രപഞ്ചത്തെക്കുറിച്ചാണ്. പ്രപഞ്ചത്തിൻ്റെ ഒരു ഡിസൈനാണത്.  പ്രപഞ്ചത്തിലില്ലാത്തതൊന്നും മനസ്സുകളിലൂടെ പുറത്തു വരുന്നില്ല.

ഒരേ ആകാശത്തിനു കീഴിൽ 

എൻ്റെ മനസ്സിൽ ആയിരമോ പതിനായിരമോ പുസ്തകങ്ങളുണ്ട്. അത് കണ്ടുപിടിക്കാനാവശ്യമായ, അഗാധമായ, ഏകാന്തതയോ ധ്യാന മോ എനിക്കില്ല. വല്ലപ്പോഴുമൊരിക്കൽ മനസ്സിലേക്ക് പ്രവേശനം കിട്ടുകയും, അതിനുള്ളിലെ മായക്കാഴ്ചകൾക്കായി അവസരമുണ്ടാവുകയും ചെയ്യുമ്പോഴാണ് വിചിത്രമായ ചില ആശയങ്ങളും വാക്യങ്ങളും പുസ്തകങ്ങളും രചിക്കാനാകുന്നത്.
ഞാൻ എന്റെ നോവലുകൾ (ജലഛായ ,ശീനാരായണായ, വാൻഗോഗിന്) രചിച്ചത്  ഇങ്ങനെയാണ്. ഈ നോവലുകളിൽ പറയുന്ന ആശയങ്ങളോ കഥാപാത്രങ്ങളോ പശ്ചാത്തലമോ ഭാഷയോ യാതൊന്നും  എനിക്കുണ്ടായിരുന്നില്ല. മനസ്സിനുള്ളിലേക്ക് കയറിയപ്പോൾ ഏതോ ലോകത്തേക്ക് എന്നെ ആരോ പിടിച്ചുകൊണ്ടുപോയ അനുഭവമാണുണ്ടായത്. എൻ്റെ നിയന്ത്രണങ്ങൾക്കപ്പുറത്തുള്ള ഒരു പ്രവാഹമാണത്. അതിനുള്ളിൽ ഞാനകപ്പെടുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. അപരിചിതമായ വഴികളിലൂടെ എന്നെ അത് വലിച്ചിഴച്ച് കൊണ്ടുപോയി പുതിയ ഭൂപ്രകൃതി കാണിച്ചുതന്നു. 

 

എല്ലാവരുടെയും മനസ്സ് ഒരേ ആകാശത്തിലാണല്ലോ ജീവിക്കുന്നത്. ഞാൻ മാത്രമല്ല ,എല്ലാ കാലങ്ങളിലെയും എഴുത്തുകാരും കലാകാരന്മാരും അതിൽ ജീവിച്ചവരാണ്. ഒരാൾക്കും ഈ ആകാശമല്ലാതെ വേറൊന്നുമില്ല. അതുകൊണ്ട് ഈ ആകാശം വിനിമയം ചെയ്യുന്നതിൻ്റെ ആകെത്തുക ഒന്നു തന്നെയായിരിക്കും -വിഭിന്നമായ രൂപഭാവങ്ങളുണ്ടെങ്കിലും. ഓരോ മനുഷ്യനും വ്യത്യസ്തമായ ആകാശമുണ്ടെന്ന് പറയുന്നത് ആലങ്കാരികമാണ്. വ്യക്തിപരമായ അഭിവീക്ഷണങ്ങളുടെ ആകാശമുണ്ടാകാം. ചിലപ്പോൾ വ്യക്തികൾ അവരുടെ മാനസികാവസ്ഥയ്ക്കനുസരിച്ച് പലതും കാണുന്നു.  ആത്മനിഷ്ഠമായ കാഴ്ചകളുണ്ട്. കലയിൽ ആത്മനിഷ്ഠതയാണുള്ളത്. ഓരോ നിമിഷത്തിലെയും തോന്നലുകൾക്ക് മാനമുണ്ട്. തോന്നലുകളാണ് ജീവിപ്പിക്കുന്നത്. സത്യത്തെക്കുറിച്ചും  മിഥ്യയെക്കുറിച്ചുമുള്ള ചിന്തകൾ ഒരേ തരം യുക്തി കൊണ്ട് ഉണ്ടാക്കപ്പെട്ടതാണ് .സത്യം കുറേ കഴിയുമ്പോൾ മിഥ്യയാകാം. അനേകം സത്യങ്ങളുണ്ടാകുന്നത്, പലർ പല കോണുകളിലൂടെ നോക്കുന്നതു കൊണ്ടാണ്. ഒരു സാഹിത്യകൃതിയെ വായനക്കാർ പല കോണുകളിലൂടെ നോക്കി പല അനുമാനങ്ങളിലെത്തിച്ചേരുകയാണല്ലോ ചെയ്യുക. ഒരു ചിത്രത്തെയും അങ്ങനെയാണ് നോക്കുന്നത്.വാൻഗോഗിൻ്റെ The Starry Night ഓരോ കാണിക്കും ഓരോ അനുഭവമാണ്. എല്ലാ കാണികളെയും കാഴ്ചയുടെ തലത്തിൽ ഏകീകരിക്കാനോ ഉദ്ഗ്രഥിക്കാനോ കലാകാരൻ ഉദ്ദേശിച്ചിട്ടില്ല. അത് അസാധ്യവുമാണ്.

മനുഷ്യമനസ്സ് എപ്പോഴും സ്വയം ഭിന്നിക്കുകയാണ്. കാരണം, അതിനു സ്ഥായിയായ ഒരവസ്ഥയിരിക്കുന്നതാണ് വിമുഖമായിട്ടുള്ളത്. എപ്പോഴും സ്വയം കലഹിച്ചുകൊണ്ടാന്ന് മനസ്സ് പ്രവർത്തിക്കുന്നത്. അത് മനസ്സിൻ്റെ അതിജീവനമാണ് .നമ്മളെല്ലാം അളവറ്റ രീതിയിൽ ,സീമയറ്റ രീതിയിൽ ഒരേ മനുഷ്യകുലത്തിന്റെയും ജൈവാനുഭവത്തിൻ്റെയും ഒരേ പ്രാപഞ്ചികതയാണ് വീതിച്ചെടുക്കുന്നത്; മറ്റൊന്ന് അസാധ്യമാണ് .എല്ലാം മനസ്സിൽ നിറച്ചിരിക്കുകയാണ്. ഒരു വലിയ പാറയിൽ നിന്ന് ഏത് ശില്പവും  കൊത്തിയെടുക്കാം. മയിലും ഒട്ടകവും മനുഷ്യനുമെല്ലാം പാറയിലുണ്ട്.
എല്ലാത്തിനും ആ പാറ തന്നെ മതി. പക്ഷേ ,ശില്പി ഏതാണോ കാണുന്നത് അതാണ് കൊത്തിയെടുക്കുന്നത്. അതുകൊണ്ട് മറ്റു ശില്പങ്ങൾ അതിലില്ല എന്നു പറയാനാവില്ല .എല്ലാം ആ പാറയിലുണ്ട് .എല്ലാം നമുക്ക് കൊത്തിയെടുക്കാനാവില്ല. ഇതുതന്നെയാണ് മനസ്സിന്റെ കാര്യത്തിലുമുള്ളത്. മനസ്സില്‍ നിന്ന് ഏതുകാലത്തിന്റെയും ചരിത്രം കണ്ടുപിടിക്കാം. ഏതു പ്രവചനവും സാധ്യമാണ്. ഒരു പ്രപഞ്ചമേയുള്ളു. ഭൂമിയിലെ കാലത്തിൽ മാത്രമാണ് നമ്മുടെ കൊത്തുപണികൾ. ഭൂമിയിലെ കാലമാകട്ടെ ആവർത്തനമാവുകയാണ് ചെയ്യുന്നത് .പിറവി തന്നെ ആവർത്തനമല്ലേ? ഒരു വിത്തിൽ നിന്നു മറ്റൊരു വിത്ത് ;അതിൽ നിന്നു മറ്റൊരു വിത്ത്. അതങ്ങനെ തുടരുകയാണ്. മനുഷ്യനിൽ വീണ്ടും മനുഷ്യൻ പിറക്കുന്നു. പല കാലങ്ങളിൽ, പല സ്ഥലങ്ങളിൽ ഇതുതന്നെ സംഭവിക്കുന്നു. ആഫ്രിക്കയിലും യൂറോപ്പിലും ഏഷ്യയിലുമെല്ലാം മനുഷ്യൻ തന്നെ പിറക്കുന്നു .മനുഷ്യപ്പിറവിക്ക് മനുഷ്യൻ  തന്നെയാണ് കാരണമാകുന്നത്. എല്ലാവർക്കും ചിന്തിക്കാൻ ഒരു  മനസ്സേയുള്ള .ഒരേ മനസ്സ് എന്നു പറയാം. ഒരേ മനസ്സുള്ള നമ്മൾ അഭേ ദ്യമായി ബന്ധിക്കപ്പെട്ടിരിക്കയാണ്.

 

പാറയിൽ നിന്ന് എന്തും കൊത്താം

എനിക്ക് നെപ്പോളിയനിൽ നിന്നോ , ബിഥോവനിൽ നിന്നോ  വ്യത്യാസപ്പെടാനാവുന്നത് തിരഞ്ഞെടുപ്പുകളുടെയും സിദ്ധികളുടെയും കാര്യത്തിലാണ്. മനസ്സിൻ്റെ കാര്യത്തിൽ ഞങ്ങൾ ഒരേ ഉറവിടത്തിൽ നിന്നാണ് വന്നിട്ടുള്ളത്. ഒരേ മനസ്സുകൊണ്ടാണ് ഞങ്ങൾ സ്വയം അറിഞ്ഞിട്ടുള്ളത് .എൻ്റെ സ്നേഹിതനെ ഞാനും എന്നെ എൻ്റെ സ്നേഹിതനും അറിയുന്നത് ഒരേ മനസ്സുകൊണ്ടാണ്. എന്നാൽ പാറയിൽ നിന്നു എന്ത് കൊത്തിയെടുക്കണമെന്നത് 'ശില്പി' യുടെ തിരഞ്ഞെടുപ്പായതുകൊണ്ട് ഒരേപോലെ ചിന്തിക്കണമെന്നില്ല.  ഒരേപോലെ ചിന്തിച്ചാൽ മനുഷ്യൻ തമ്മിൽ ഒരു സംവാദവും സാധ്യമല്ല; പ്രണയം പോലും സാധ്യമല്ല. പ്രണയത്തിന്റെ അടിസ്ഥാനം എന്നിലില്ലാത്തത് ഞാൻ തേടുന്നു എന്നതാണ്. എന്നെ ഭ്രമിപ്പിക്കണമെങ്കിൽ, ആകർഷിക്കണമെങ്കിൽ എനിക്കില്ലാത്തത് എന്തോ ആകണം.  ഒരേ പ്രപഞ്ചത്തിന്റെ, മനസ്സിന്റെ ആകാശത്തിനുള്ളിൽ മാത്രമേ ഈ ആകർഷണം സാധ്യമാകൂ .അന്യമായൊരു ലോകത്തിനോട് നമുക്ക് ആകർഷണമുണ്ടാവുകയില്ല. എല്ലാത്തിന്റെയും സ്വരം ഒന്നാണെന്നു ഗ്രഹിക്കാൻ അനേകമനേകം  പൊയ്സ്വരങ്ങളെ കണ്ടുപിടിച്ചു ഡിലീറ്റ് ചെയ്യേണ്ടിവരും. നമ്മുടേതായ ഒന്നിനെ തന്നെയാണ് ഡിലീറ്റ് ചെയ്യുന്നത്; അത് നമ്മുടേതായി നിലനിൽക്കുന്നതിനാൽ  പ്രസക്തിയില്ല എന്നറിയുന്നതുകൊണ്ടാണ് .

ലോകത്തിലെ വ്യത്യസ്തതകൾ റിഹേഴ്സുലുകളായി കണ്ടാൽ മതി. ഒരു കോസ്മിക് ഷോയിലെന്നപോലെ അത് മറവിയിലേക്ക് മായുകയാണല്ലോ ചെയ്യുന്നത് .എത്രയോ കോടി കോസ്മിക് ഷോകൾ നാം ഈ ലോകത്തും നമ്മുടെ മനസ്സിലും കണ്ടുകഴിഞ്ഞു! .എല്ലാം അപ്രത്യക്ഷമായിരിക്കുന്നു ,പുതിയ ഷോകൾക്ക് വേണ്ടി .വിവിധ വർണ്ണങ്ങളും രൂപങ്ങളും വന്നു നിറയുകയാണ് .തൊട്ടടുത്ത നിമിഷത്തിൽ നിഷ്ക്രമിക്കുകയാണ്.ഇന്നലെകളിലെ വർത്തമാനങ്ങളെല്ലാം ലോകമറിയാതെ തന്നെ വിസ്മൃതമായിരിക്കുന്നു. ഈ ലോകത്തിൻ്റെ വർത്തമാനങ്ങൾ ആർക്കും തന്നെ സ്ഥിരമായി വേണ്ട; അത് ഓരോരുത്തരുടെയും താൽക്കാലിക ആവശ്യം മാത്രമാണ്.  അതിനുശേഷം അത് മറവിയിലേക്കാണ് പോകുന്നത് .പ്രകൃതി മറവിയിലാണ് വീണ്ടും ജനിക്കുന്നത് .എല്ലാം മറക്കുകയാണ് ,മറവിയിലേക്ക് ആഴ്ന്നു പോവുകയാണ് .പക്ഷി,മൃഗ,പ്രാണിക്കൂട്ടങ്ങളെല്ലാം ,നൂറ്റാണ്ടുകളായി, വിസ്മൃതിയിലേക്ക് പോയി എരിയുന്നു. മനുഷ്യരും അങ്ങനെ തന്നെ. അങ്ങനെ നോക്കുമ്പോൾ ഈ ലോകത്തിൻ്റെ ആവർത്തനങ്ങൾക്ക് വ്യത്യസ്ത അർത്ഥമുണ്ടാവാൻ തരമില്ല. 




എന്നും ഒരു സൂര്യൻ

എല്ലാം അതിൻ്റെ തന്നെ മറവിയിൽ, കുമിളകളെന്ന പോലെ ഇല്ലാതാവുകയാണ്. ലോകത്തിൽ ആര് ചിന്തിച്ചതും എന്നിലുണ്ട്. എന്നിലേക്ക് നിർബാധം എല്ലാ കെട്ടുപാടുകളും  ഉപേക്ഷിച്ചു കടന്നു ചെന്നാൽ എനിക്ക് എല്ലാ മഹത്തായ ചിന്തകളിലുമെത്താം. അതിൽ അതിശയമൊന്നുമില്ല. മണ്ണിനടിയിൽ ആഴത്തിലുള്ള ഒരു ജലപാത എല്ലാവർക്കും കാണാവുന്നതാണ്; അവിടേക്ക് എത്താനാണ് പ്രയാസം .അങ്ങനെയൊരു ജലപാതയുണ്ടെന്ന വസ്തുത നിരാകരിക്കാതിരുന്നാൽ മതി. നമുക്ക് സ്വന്തമല്ലാത്തതായി ഇവിടെ യാതൊന്നുമില്ല. നൂറ്റാണ്ടുകൾ കഴിഞ്ഞ് എഴുതപ്പെടാവുന്ന പുസ്തകങ്ങൾ എന്നിലുണ്ട്. മിന്നൽ പോലെ ആ പുസ്തകങ്ങൾ നമ്മുടെ മനസ്സിലൂടെ പാഞ്ഞുപോകുന്നുണ്ട് .നേരിയ ഒരു തോന്നലിൽ  അത് പ്രകാശം വിതറുന്നു. എന്നാൽ അതിനെ യഥാർത്ഥ വലിപ്പത്തിൽ ,പരപ്പിൽ ഉൾക്കൊള്ളാനുള്ള സന്ദർഭം നമുക്ക് ഒത്തുവരുന്നില്ല .അഗാധതകളിൽ നമ്മെ ഒന്നിപ്പിക്കുന്ന ഒരു ചാലുണ്ട്. 

നമുക്ക് ഒരു സൂര്യനെയുള്ളൂ .അതാണല്ലോ നമ്മെ ജീവിപ്പിക്കുന്നത്. എല്ലാ കാലത്തും ഒരു സൂര്യൻ മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന സത്യം നമ്മൾ ഏത് കാലത്തും ഒന്നാണെന്നു ഉറപ്പിക്കുന്നു.  എല്ലാവരുടെയും സൂര്യൻ ഒന്നു തന്നെ. അതുകൊണ്ട് എല്ലാ കാലങ്ങളുടെയും പ്രതീകമാണത്.

Friday, January 6, 2023

അക്ഷരജാലകം /എം.കെ.ഹരികുമാർ 




സത്യാനുഭവം എന്ന ലെൻസ് :എം.കെ .ഹരികുമാർ 

 


ഒരു സത്യാന്വേഷിക്ക് പലതും പ്രവർത്തിക്കാനുണ്ട് ,ധൃതിയിൽ. ഒരു പരീക്ഷണവും സാക്ഷാത്കാരവുമാണത്. ആ അന്വേഷിക്ക് തന്നോടൊപ്പം സത്യത്തെയും കൊണ്ടുപോകേണ്ടതുണ്ട്. ലോകം അത്രമേൽ മായകൊണ്ട് വലിഞ്ഞു മുറുക്കപ്പെട്ടിരിക്കയാണ്.എന്താണ് മായ ? അത് കേവലം മിഥ്യാബോധമല്ല. ഇനിയും കണ്ടുപിടിക്കേണ്ട രഹസ്യത്തിൻ്റെ പേരാണത്. ഗുരുക്കന്മാർ അത് പൂർണമായി വെളിപ്പെടുത്തിയിട്ടില്ല. നമ്മൾ മനുഷ്യൻ എന്ന തുരങ്കത്തിലാണുള്ളത്. അതുപോലെ ഓരോ ജീവിയും ഓരോ തുരങ്കമാണ്. നമ്മുടെ സംവേദനങ്ങൾ മനുഷ്യൻ എന്ന തുരങ്കത്തിൽ മാത്രമാണ് വിഹരിക്കുന്നത്. അതിനപ്പുറം എന്താണ് ? ഒരു ഷഡ്പദവുമായി വിനിമയം ചെയ്യാനാവാത്ത വിധം ദുർബ്ബലമായിപ്പോയ നമ്മുടെ ഐന്ദ്രിയ സംവേദനമാകെ നല്കുന്ന അനുഭവം ഈ മഹാപ്രപഞ്ചത്തിൽ സൃഷ്ടിക്കുന്ന ഓളസദൃശമായ അവസ്ഥയല്ലേ ഈ മിഥ്യ ?

വേർതിരിച്ചെടുക്കാവുന്നതും  വിഭജിക്കാവുന്നതും വെറുക്കാവുന്നതും ഉപേക്ഷിക്കാവുന്നതുമാണ് എല്ലാമെന്നു കരുതുന്നവരാണ് നാമൊക്കെ.ബാല്യ, കൗമാര, യൗവ്വനങ്ങളിലെയും   ഗാർഹസ്ഥ്യത്തിലെയും സകല കുതൂഹലങ്ങളും ഈ വേർതിരിവുകളെ അടിസ്ഥാനമാക്കി ഉണ്ടായതാണ്.രാത്രിയിൽ കണ്ട കയറിൻ്റെ കഷണത്തെ പാമ്പാണെന്നു വിശ്വസിക്കാനാണ് പലർക്കും താത്പര്യം. പാമ്പിനെ ഭയപ്പെടുന്നവന്റെ മുന്നിൽ അത് പെട്ടെന്ന് തന്നെ തെളിഞ്ഞുവരും.കയർ കണ്ടാൽ പാമ്പാണെന്ന് കരുതുന്നതുകൊണ്ട് വികാരങ്ങൾ അമിതമായി ഉദ്പാദിപ്പിക്കപ്പെടും. ജീവിതം വികാരങ്ങളുടെ ഈ അമിതോൽപാദനമാണ്. ഒരു അനിമേഷൻ (Animation) പ്രക്രിയയാണ് അവിടെ നടക്കുന്നത്. നാം അചേതനമായതിനു ജീവൻ കൊടുക്കുന്നു ;എന്നിട്ടു അതിനെ ഭയപ്പെടുന്നു. എല്ലാം പടയോട്ടമായി ,നാം സങ്കല്പിക്കുന്നു. ഒരു മത്സരത്തിനു വേണ്ടി പ്രത്യേകം തയ്യാറാക്കിയ സിന്തറ്റിക് ട്രാക്കാണോ ഈ ജീവിതം? മത്സരത്തിനൊടുവിൽ മധുരമുള്ള ഓർമ്മകൾ നിക്ഷേപിച്ച സമ്മാനങ്ങൾ ഉണ്ടായിരിക്കണം. സമ്മാനങ്ങളാണല്ലോ വേണ്ടത്. ജയിക്കുകയല്ലാതെ വേറൊരു തിരഞ്ഞെടുപ്പില്ല! .ജയിച്ചാലോ, സന്തോഷം പെട്ടെന്നു തന്നെ മങ്ങിപ്പോകും. എല്ലാ മത്സരഫലങ്ങളും ഭൂതകാലത്തിലേക്ക് ഓടിപ്പോവുകയാണ്. സത്യമേതാണ്? ജയിക്കുന്നതാണോ പരാജയപ്പെടുന്നതാണോ ?ജയിക്കുന്നത് ഒരു animation ആണ്. 

ജനിമൃതിയുടെ കൂട് 

ഗുരു ഇതിനെക്കുറിച്ച് 'ചിജ്ജഡചിന്തകം'എന്ന ലേഖനത്തിൽ വ്യക്തമായി പറയുന്ന ചില കാര്യങ്ങളുണ്ട്. ഈ ലോകം ഇങ്ങനെ കാണപ്പെടുന്നത് എന്തുകൊണ്ടാണ്? എന്തായിരിക്കും ഇതിന്റെയെല്ലാം അടിസ്ഥാനം? ഇതിന് ഒരവസാനമുണ്ടോ ?ഗുരു എഴുതുന്നു: "പിന്നെ എങ്ങനെയാണ് ഇപ്രകാരം നിർഹേതുകമായി കാണപ്പെടുന്നതെന്ന് ചോദിച്ചാൽ ,അത് അവിചാരദശയിൽ കാനൽജലം പോലെ  തോന്നുന്നതല്ലാതെ ,വിചാരിച്ചു നോക്കുമ്പോൾ ഇതെല്ലാം  ശുദ്ധചിത്തായി തന്നെ വിളങ്ങുന്നു. അത് എങ്ങനെയെന്നാൽ ,ഒരു കയറ്റിൻ കണ്ടത്തിൽ  കൽപ്പിതമായിരിക്കുന്ന നാഗം വെളിച്ചം വരുമ്പോൾ അധിഷ്ഠാനമായ ആ കയറ്റിൽ തന്നെ മറയും. അപ്പോൾ മുമ്പിൽ, 'ഇത് നാഗം' എന്നിങ്ങനെ ഇദം വൃത്തിയാൽ ഗ്രഹിക്കപ്പെട്ടിരുന്ന കൽപ്പനാനാഗത്തിൽ നിന്ന് വിട്ടു കണ്ണ് ആ കയറ്റിൽ തന്നെ പറ്റി നിന്നു വിളങ്ങുന്നതുപോലെ ,അവിചാരദശയിൽ കാണപ്പെടുന്ന ഈ ശരീരാദിപ്രപഞ്ചം മുഴുവനും ഇപ്രകാരം നിഷ്‌ക്കാരണമായി അഖണ്ഡചിന്മാത്രമായിരിക്കുന്ന ബ്രഹ്മത്തിൽ ഇരിക്കുന്നതിനു  ഒരിക്കലും അവകാശമില്ല എന്നിങ്ങനെ ചിന്തിച്ചു ചിന്തിച്ചുണ്ടാകുന്ന ബോധോദയത്തിൽ ഇതൊക്കെയും അധിഷ്ഠാനമായ ബ്രഹ്മത്തിൽ തന്നെ മറയുന്നു. അപ്പോൾ ഇത് മുമ്പിൽ കണ്ടിരുന്ന കല്പിത പ്രപഞ്ചത്തിൽ നിന്നും വിട്ട് നിരാധാരമായിരിക്കുന്ന ഇദംവൃത്തി ഊർധ്വമുഖിയായി ജീവബോധത്തോടുകൂടെ അഖണ്ഡ ചിത്തിൽ ലയിച്ചു ചിത്തു മാത്രമായി വരുന്നു ".

അവിചാരദശയിലാണ് ഈ പ്രപഞ്ചമുള്ളതെന്ന് ഗുരു പറയുന്നു. കയർ കണ്ടിട്ട് പാമ്പാണെന്ന് ധരിക്കുകയാണ്. യഥാർത്ഥത്തിൽ പാമ്പില്ല .അതുപോലെ ലോകത്തിൻ്റെ  അഭാവത്തിൽ സത്യം മാത്രമേയുള്ളൂ. കല്പിതപ്രപഞ്ചം നമ്മൾ സൃഷ്ടിച്ചതായിരുന്നു. ഈ സത്യബോധം നമ്മെ വല്ലാതെ പ്രബുദ്ധരാക്കേണ്ടതാണ്. സത്യബോധം ഒരു ലെൻസാണ് .അത് വസ്തുക്കളെ സൂക്ഷ്മമായി കണ്ടുപിടിച്ചു തരും .അതോടെ മിഥ്യ, അയിത്തം തുടങ്ങിയവ അപ്രത്യക്ഷമാവും.  ജാതി,മതം,വർഗം തുടങ്ങിയ മിഥ്യകൾ മൂലം പോരടിക്കുന്നത് ഈ സത്യബോധത്തിലെത്താത്തതു കൊണ്ടാണ്. അഖണ്ഡമായ ചിത്തിൽ നമ്മളെല്ലാം സഹോദരങ്ങളാണ്. നമ്മെ ചൂഴുന്നത് ഒരു പ്രപഞ്ചമാണ് .നമ്മെയെല്ലാം ഒരുപോലെ ജനിമൃതിയുടെ കൂട് വലയം  ചെയ്തിരിക്കുകയാണ് .ജനിച്ചതിന്റെ കാരണമറിയാത്തതുപോലെ മൃതിയുടെ കാരണമോ പരിണാമമോ അറിയില്ല. ഈ ഉത്തരമില്ലാത്ത പ്രശ്നങ്ങൾ നമ്മെ പരസ്പരം വിഘടിപ്പിക്കാനുള്ളതല്ല. കാരണം, നമ്മുടെ മിഥ്യകൾ നമുക്ക് ചുറ്റും നൃത്തം വയ്ക്കുകയാണ് .അതിനൊത്ത് നമ്മൾ വികാരങ്ങൾ പുറപ്പെടുവിക്കുന്നു. നമ്മുടെ വികാരങ്ങൾ സന്ദേശങ്ങളായി മാറുന്നു. അത് തെറ്റായി വ്യാഖ്യാനിക്കുന്നവർ ബഹുശതമാണ്. 

നിഷ്കളങ്കതയുടെ വിനാശകരമായ സ്വഭാവം

നമ്മൾ ഉദ്ദേശിച്ചതെന്താണെന്നു ആർക്കും തന്നെ അറിയേണ്ട. ഓരോരുത്തരും അവരവരുടെ കല്പിത ലോകത്തെ നിമിഷംതോറും സൃഷ്ടിക്കുകയാണ്. അങ്ങനെയവർ വ്യാജമായ ഒരു ലോകത്തിൻ്റെ  തെറ്റായ സന്ദേശങ്ങളുടെ ഉൽപാദകരായി മാറുന്നു .ഒരാൾ യഥാർത്ഥത്തിൽ നല്ലതാണ്; എന്നാൽ അയാൾക്കുപോലും ആ നന്മയെ നേരിടാനാകില്ല .കാരണം, അയാൾ സ്വയമറിയുന്നില്ലല്ലോ. അയാൾ  കല്പിതലോകത്തിന്റെ നിയമങ്ങൾ കപടമായി നിർമ്മിച്ചുകൊണ്ടിരിക്കുകയാണ്.

'അവിചാരദശയിലെ കാനൽജലം' എന്താണെന്നു അറിയുന്ന ഗുരുവിനു ഭേദചിന്തയില്ലായിരുന്നു .ഭേദചിന്തകൾ സ്വാഭാവികമായി ഒഴിഞ്ഞുപോയതാണ്. അവിടെ വേറിട്ടതായി ഒന്നുമില്ല. ഒരു കുഞ്ഞ് മറ്റൊരു കുഞ്ഞുമായി ജാതി, വർണ്ണ, വർഗ്ഗതലത്തിൽ വേറിട്ടതല്ല; മറിച്ച് സാഹോദര്യമാണവിടെ പരിലസിക്കുന്നത്. സാഹോദര്യം ഒരുമയാണ്,അതിൻ്റെയർത്ഥം മനസ്സിലാക്കുന്നവർക്ക്. സാഹോദര്യത്തിന്റെ ലയത്തിൽ ജീവിക്കുമ്പോൾ അകൽച്ചയോ വിദ്വേഷമോ ഉണ്ടാകില്ല .ഇതാണ് സത്യബോധത്തിന്റെ ഫലമായി സമൂഹത്തിനു കൊടുക്കേണ്ടത്. ഗുരുവിൻ്റെ പ്രവൃത്തികളിൽ അത് കാണാം.

അതുകൊണ്ടാണ് ഗുരു മഹാമുനിയായി മാറിയത്. 'മുനിചര്യാപഞ്ചക'ത്തിൽ

"അയാചിതമലിപ്സയാ നിയതിദത്ത മന്നം മുനി-

സ്തനോ: സ്ഥിതയ അന്വദൻ പഥി ശയാനകോf വ്യാകുല :"

എന്നു എഴുതിയിരിക്കുന്നു .

ജ്ഞാനിയായ ഒരു മുനിക്കു മാത്രമേ തന്റെ ജീവിതം ഈ ലോകത്തിൽ എത്രമാത്രം ഭാരരഹിതമാണെന്ന് കണ്ടെത്താനാവൂ .ആവശ്യപ്പെടാതെ ,ആരോടും ഇരക്കാതെ ,യാതൊന്നും ആഗ്രഹിക്കാതെ ,നിയതി നല്കുന്ന അന്നമാണ് മുനി ഭക്ഷിക്കുക. മുനി അതിൽ സംതൃപ്തനാണ് .മുനിക്ക് ഈ  ലോകത്തെക്കുറിച്ച് അറിയാം. ജീവിതത്തിലെ ആകുലതകളെക്കുറിച്ചോർത്ത്  ആകുലപ്പെടുന്നതാണ് രോഗം. ഈ രോഗം നമ്മെ കുട്ടികളാക്കുന്നു .രണ്ടു കുട്ടികൾ പരസ്പരം കല്ലെടുത്തെറിയും. എന്നാൽ അത് കുട്ടികളുടെ സ്വഭാവമാണെന്ന് നമുക്കറിയാം.ശിശുകളുടെ സ്വഭാവത്തിലെ അക്രമത്തെ നമ്മൾ നിഷ്കളങ്കമായാണ് സമീപിക്കുന്നത്.നമ്മൾ അറിവുള്ളവരാണെന്ന ധാരണയാണ് അത് അർത്ഥമാക്കുന്നത്. എന്നാൽ നമ്മെക്കാൾ ജ്ഞാനമുള്ളവർക്ക് നമ്മുടെ പ്രവൃത്തികളിൽ ഈ നിഷ്കളങ്കത കാണാൻ കഴിയും. അതായത് ,മുതിർന്നവരായ നമ്മൾ പരസ്പരം കല്ലെടുത്തെറിയുന്നത്, വെറുക്കുന്നത് യാതൊരു സത്യമോ , അർത്ഥമോ ഇല്ലാതെയാണ്.

ആ തോന്നലുകളെല്ലാം അവിചാരദശയിലെ കാനൽ ജലം പോലെ കണ്ടാൽ മതിയാകും. ഈ അറിവിൽ നിലനിൽക്കുകയാണെങ്കിൽ, നമുക്ക് നമ്മുടെ നിഷ്കളങ്കതയ്ക്ക് സംഭവിച്ചിരിക്കുന്ന ലോകനാശകരമായ സ്വഭാവത്തെ ഉന്മൂലനം ചെയ്യാനാകും .

ഗുരു അതാണ് ചെയ്തത്. ഗുരുവിൻ്റെ ആത്മീയപരീക്ഷണങ്ങൾ സത്യാന്വേഷണപരീക്ഷണങ്ങളുമാണ്. സത്യത്തെ അറിയാൻ, പഠിപ്പിക്കാൻ, സംവേദനം ചെയ്യാൻ ഗുരു വിവിധ മാർഗങ്ങൾ തേടുന്നു. 

ദയയെക്കുറിച്ച് വായിച്ചാൽ ദയയുണ്ടാവില്ല

സ്നേഹത്തിൻ്റെ അർത്ഥം നമ്മൾ ഒരിക്കലും മനസ്സിലാക്കുന്നില്ല ,നമ്മൾ സ്നേഹിച്ചിട്ടില്ലെങ്കിൽ . സ്നേഹിക്കുമ്പോൾ മാത്രമാണ് അതിന്റെ അനുഭൂതി കിട്ടുന്നത്. കവിതയോ ,പ്രബന്ധമോ ,വായിച്ചാൽ സ്നേഹിക്കാനൊക്കില്ല. അതിനായി നമ്മൾ കഷ്ടപ്പെടണം. സ്നേഹിക്കാനായി നമ്മൾ മനസ്സിൽ ഊർജം സംഭരിക്കണം. സ്നേഹം ആദിമമായ ഒരു ബാന്ധവമാണ്. എന്നാൽ അത് വാക്കുകളിലില്ല; മനസ്സിലാണുള്ളത്. മനസ്സിൽ അതിന്റെ അനുഭവം തന്നെ വേണം. രണ്ടുപേർ സ്നേഹിക്കുന്നതിന്റെ വിവരണത്തിൽ നമ്മുടെ സ്നേഹമില്ല.അതിനായി  നമ്മുടെ ജീവിതം മാത്രമാണ് നമ്മുടെ കൈയിലുള്ളത്.നമ്മുടെ ജീവിതത്തിന്റെ ഭാഗമായ ആത്മീയതയിൽ മുഴുകാതെ നമുക്ക് ഒരിക്കലും സ്നേഹക്കാനാവില്ല. ആത്മീയത എന്നു പറഞ്ഞത് സാമ്പ്രദായിക മതത്തിൻ്റെ ഭാഗമായിട്ടല്ല. അവനവനെ വികാരങ്ങളിൽ അറിയുന്നതിൻ്റെ സത്യബോധമാണത് .

ഈ തിരിച്ചറിവ് മിക്കപ്പോഴും അപ്രത്യക്ഷമാവുന്നു. ഭൗതികമായ വസ്തുക്കളുടെയും പദവികളുടെയും ബലത്തിൽ സ്നേഹത്തിനായി ബലം പിടിക്കുകയാണ് നാം ചെയ്യുന്നതെങ്കിൽ അതും 'കാനൽജലം' തന്നെ. ഒരാളെയെങ്കിലും നിശിതമായി അറിയാൻ ,സ്നേഹിക്കണം .എന്നാൽ മറ്റൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിൽ സ്നേഹം ശുദ്ധമായ ഒരു നദിപോലെ സ്വച്ഛന്ദമാണ് .ആത്മീയജ്ഞാനത്തിന്റെ ഭാഗമാണ് എല്ലാം; ദൈവം, സ്നേഹം, ദയ തുടങ്ങിയവയെല്ലാം. ദൈവത്തെ അറിയുന്ന പോലെ ദുഷ്കരമാണ് ദയയെ മനസ്സിലാക്കുന്നതും. ദയയെക്കുറിച്ചുള്ള ലേഖനം വായിച്ചാൽ ദയയുണ്ടാവില്ല .അതിനു പ്രത്യേകമായ ശ്രമം വേണം; അവബോധവും അനുഭൂതിയുമായി അത് സമന്വയിക്കണം.

'കാളിനാടക'ത്തിൽ ഗുരു ഇങ്ങനെ എഴുതുന്നു: 

"തെളിഞ്ഞും മറഞ്ഞും തുളുമ്പും പ്രപഞ്ചം 

തുളഞ്ഞുള്ളിലെള്ളോളമുള്ളായിരുന്നും "

ദൈവം എല്ലാവർക്കും ഒരുപോലെ അനുഭവപ്പെടുന്നില്ല. ചിലർക്കത് തെളിഞ്ഞു കാണാം; മറ്റു ചിലർക്ക് അത് എന്നും ഒരു അടഞ്ഞലോകമായിരിക്കും. പ്രപഞ്ചത്തിന്റെയുള്ളിലാണ് ദൈവമിരിക്കുന്നതെങ്കിലും അത് എല്ലാവരിലും ഒരുപോലെ അനുഭൂതിയുണർത്തുന്നില്ല. ദൈവത്തെയും അനുഭൂതിയായി ഉൾക്കൊള്ളുകയാണ് ഗുരു.

ദൈവദശകത്തിൽ സത്യമറിഞ്ഞശേഷമുള്ള താദാത്മ്യത്തിൻ്റെയും  സമഭാവനയുടെയും ഉന്നതമേഖലയിൽ പ്രവേശിച്ചുകൊണ്ട് 'ഭൂതവും ഭാവിയും വേറെല്ല' എന്ന് എഴുതിയിരിക്കുന്നു.

ദൈവം എന്ന അനുഭൂതി 

കഴിഞ്ഞകാല സംഭവങ്ങളിലും നമ്മൾ ജീവിക്കുകയാണ്. ഇന്നലെകളിലെ ജീവിതമാണ് നമ്മെ മൂല്യമുള്ള  മനുഷ്യരാക്കുന്നത്. ഇന്നലെ നാം എന്തു ചെയ്തുവോ അതിൻ്റെ ബാക്കിയാണ് നമ്മുടെ ജീവിതം. വിതച്ചതാണല്ലോ കൊയ്യുന്നത്. വർത്തമാനം, നിശ്ചയമായും ദൈവത്തിലാണുള്ളത്. അറിയാത്ത ലോകത്തിൽ ദൈവം പ്രസന്നമാണ്. ഇന്നലെകൾ നമുക്ക് നിശ്ചലമല്ല; ഓർക്കുന്തോറും രൂപാന്തരം സംഭവിക്കുകയാണ് ലോകത്തിന്. ഓരോ ഓർമ്മയും പുതിയൊരു അടുക്കാണ്.അത് ദൈവമാണെന്ന പ്രഖ്യാപനം എത്രയോ ചിന്താപരമാണ്. ഭാവി ദൈവമാണെന്ന് പറയുന്നത് മറ്റൊരു അനുഭൂതിയാണ്.

കാലമുരുളുകയാണല്ലോ.കാലത്തിൻ്റെ  ഓരോ പദചലനത്തിലും നാം കാണുന്നതുപോലെ കാണാത്ത ലോകവുമുണ്ട്. കാണാത്ത ലോകം ദൈവമാണ് .അതുകൊണ്ട് ഈ അറിവ് സത്യത്തിനു അഭിമുഖമായി നിൽക്കുകയാണ്. സത്യത്തെ ഗ്രഹിച്ചവർ ലോകത്തെ ഒന്നായി കാണുന്നു. അവർക്ക് കാലങ്ങളുടെ വ്യത്യാസം പോലും സംഗതമല്ല. മനുഷ്യരുടെ ബുദ്ധിവൈഭവത്തിൽ പ്രസാദമായ ഒരു ലോകത്തെ സൃഷ്ടിക്കാനുള്ള ത്വരയാണുണ്ടാകേണ്ടത്. വിഭാഗീയമായ മനസ്സുകൾ ,ഈ സത്യത്തെ ഗ്രഹിക്കാത്തത് മൂലം ഭൂതകാലത്തെയും ഭാവിയെയും വേർപെടുത്തുകയും മനുഷ്യനെ അവന്റെ സ്വഭാവത്തിൽ നിന്ന് ദൃഷിച്ച  മാർഗ്ഗത്തിലേക്ക് മാറ്റി കൊണ്ടുപോവുകയും ചെയ്യുന്നു.

മനുഷ്യപ്രകൃതിയെ നാം ഗ്രഹിക്കേണ്ടതുണ്ട്. അതിൽ സമൂഹവും ചിന്തകളും എപ്പോഴും വിഭാഗീയത സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. വിവിധതരം മത്സരങ്ങളും പോരുകളുമാണ് അവിടെയുള്ളത്. അതിൽ നിന്നു സത്യദർശനത്തിലേക്ക് വളരുന്നതാണ് യഥാർത്ഥ വിദ്യാഭ്യാസം.

ആ നിലയിൽ ഗുരു മഹത്തായ ഒരു അനുഭൂതിശാസ്ത്രത്തിൻ്റെ ഉപജ്ഞാതാവാണ്. ദൈവത്തെയും കാലത്തെയും അനുഭവിക്കാനുള്ള രസമാണ് ,യഥാർത്ഥ അറിവായി ,ഗുരു തൻ്റെ പാഠ്യപദ്ധതിയിൽ വികസിവിച്ചെടുത്തത്. '

നന്ദി വേണം ,നന്ദി! :എം.കെ.ഹരികുമാർ 

 



ഓരോ അടിയും വെച്ച് മുന്നേറുകയാണല്ലാ നാം. ആ യാത്രയിൽ തടസ്സമായി നിൽക്കുന്നവരെയെല്ലാം വിഷംകൊടുത്തും ചതിച്ചും വീഴ്ത്തിയും ചവിട്ടിയും ലക്ഷ്യത്തിലേക്ക് അടുക്കുന്നവരുടെ കാലമാണിത്. സൗഹൃദങ്ങൾ രാത്രിയിലെ മിന്നൽ പോലെയാണ്; പെട്ടെന്നങ്ങ് മാഞ്ഞുപോകും. പിന്നീട് ഇരുട്ടു മാത്രമാണ് നിറയുന്നത്. സൗഹൃദത്തിനനുസരിച്ച് മിണ്ടാതെ, ശരീരഭാഷ ക്രമീകരിച്ച് നിന്നു കൊള്ളണം .ലോകം അത്ര ക്രൂരമാണ്. 

ഗുരു 'സദാചാരം' എന്ന കവിതയിൽ എഴുതി:

"നല്ലതല്ലൊരുവൻ ചെയ്ത 

നല്ല കാര്യം മറപ്പത്

നല്ലതല്ലാത്തതുടനെ 

മറന്നീടുന്നതുത്തമം"

നമുക്ക് നല്ല കാര്യങ്ങൾ ചെയ്തവരെ മറക്കാമോ ?എന്നാൽ മറക്കും. മറവിയാണ് ഇന്നത്തെ സദാചാരം. പുതിയ നേട്ടങ്ങൾക്കായി ഓടുന്നതിനിടയിൽ പഴയ കാര്യങ്ങളുടെ പേരിൽ ഓർക്കാനോ ,നന്ദി സൂക്ഷിക്കാനോ ആർക്കും സമയമില്ല. ജീവിതത്തിന്റെ വേഗത വർദ്ധിച്ചു. ഇന്നു ഒരാൾക്ക് എത്ര പുരസ്കാരങ്ങൾ കൊടുത്താലും പിറ്റേദിവസം മറക്കും; എന്തെങ്കിലും ഒരു കാരണമുണ്ടാക്കി പിണങ്ങാൻ നോക്കും. ലോകം നന്മയെ ഉപേക്ഷിക്കുകയാണ്. 

ഗുരുദർശനത്തിലെത്താൻ നാമിനിയും ഏഴ് സമുദ്രങ്ങൾ കടക്കേണ്ടിവരും. നല്ലതല്ലാത്തത് മറക്കണമെന്നാണ് ഗുരു ഉപദേശിക്കുന്നത് .നല്ലതൊന്നും ഓർക്കാത്തവർ ചീത്തക്കാര്യങ്ങൾ ഓർക്കുന്നു. അതുകൊണ്ട് അവരുടെ മനസ്സ് മാത്രമല്ല ശരീരമാസകലം ദുഷിച്ച വാസനകൾ കൊണ്ട് നിറയുന്നു. ചീത്ത ചിന്തകൾ നമ്മെ ആന്തരികമായി നശിപ്പിക്കും. നമ്മുടെ ജീവിതവീക്ഷണം വെറുപ്പിലും  അസൂയയിലും കത്തിപ്പിടിക്കുകയാണ്. ധാരാളം ലക്ഷ്യങ്ങളുള്ളതുകൊണ്ട്  നല്ലത് ഏതാണെന്ന് നോക്കാൻ സമയമില്ല. എന്താണ് ആത്യന്തികമായ ഉയർച്ച? എല്ലാവരും വിദ്യാഭ്യാസം നേടുന്നു ,തൊഴിൽ നേടുന്നു , പണമുണ്ടാക്കുന്നു, വാഹനങ്ങൾ വാങ്ങിക്കുന്നു, സുഖിക്കുന്നു. എന്നാൽ ഒരു ഹോട്ടലിൽ ചെന്നു ഭക്ഷണം കഴിക്കുന്നതിനിടയിൽ, ഇറച്ചിക്കറിയിൽ കഷണങ്ങൾ കുറഞ്ഞുപോയത് ആളുകളെ കോപാകുലരാക്കുന്നു. അപ്രതീക്ഷിതമായി ഒരു മർദ്ദനത്തിനും കലഹത്തിനുമുള്ള സന്ദർഭം ഉണ്ടാകുകയാണ്. താൻ സഞ്ചരിക്കുന്ന വാഹനത്തിനു തിരക്കേറിയ റോഡിലായാലും, യഥേഷ്ടം ഓടാൻ കഴിയാതെ വരികയോ, മുന്നിൽ പോകുന്ന വാഹനം സൈഡ് കൊടുക്കാതിരിക്കുകയോ ചെയ്താൽ തല്ലു ഉടനെ തുടങ്ങുകയായി .ആ വാഹനത്തിന്റെ ഡ്രൈവറെ മർദ്ദിച്ച് അവശനാക്കുന്നതാണ് ഇന്നത്തെ നമ്മുടെ മൂല്യം .ക്ഷമ എവിടെപ്പോയി? ദുഷിച്ച വികാരങ്ങളിൽ നിന്നു രക്ഷനേടാൻ ക്രിസ്തു പറഞ്ഞതെല്ലാം മറന്നു. ഗുരു പറഞ്ഞതും മറന്നു. 

അട്ടയെപോലെ ചുരുണ്ടുകൂടുന്നവർ

എല്ലാം നേടിയിട്ടും ആർക്കും സഹിഷ്ണുതയോ ക്ഷമയോ ഇല്ല.  എല്ലാവരും കോഴിയെ വെട്ടുന്ന മന്ത്രവാദികളെ പോലെ അലറുകയാണ്. തന്റെ കാറിൽ ചാരി നിന്ന ബാലനെ ചവിട്ടി വീഴ്ത്തുന്നവനെയാണ് ഇന്നു കാണുന്നത്. എല്ലാം മര്യാദകളും നഷ്ടപ്പെടുകയാണ്. നേട്ടങ്ങളുടെ ബാക്കിപത്രമാണോ ഇത്? ഇതാണോ വികസനം? ഈ വികസനത്തിന്റെ ഒടുവിൽ മനുഷ്യനുണ്ടാകുമോ?

"പേരും പ്രഭുത്വവും നല്ലോ -

രാരുമേ കൈവിടില്ലിത് ;

നേരറ്റ കൃപണർക്കൊട്ടും

ചേരാ,നേരേ വിപര്യയം ".

പ്രശസ്തി നേടിയാൽ ചിലർക്ക് സന്തോഷമായി. എന്നാൽ ആ സന്തോഷവും പെട്ടെന്ന് മങ്ങിപ്പോകും. പുതിയ പ്രശസ്തികൾ വേണം. അതിനായി കൃത്രിമമാർഗ്ഗങ്ങൾ തേടണം. സ്വയമൊരു പരസ്യ വാഹനമാകണം. ആ വാഹനത്തിലൂടെ അവനവനെക്കുറിച്ചു വിളിച്ചു പറയണം. അല്ലെങ്കിൽ കൂലിക്ക് ആളെ വയ്ക്കണം .പ്രശസ്തി എത്ര കിട്ടിയാലും മതിയാവുകയില്ല .അത് ക്രമേണ ഒരാർത്തി മാത്രമായി അധ:പതിക്കും .പ്രശസ്തിക്കു വേണ്ടി  യാതൊരു അനീതിയോടും പ്രതികരിക്കാതെ, ഒരഭിപ്രായവും പറയാതെ അട്ടയെപോലെ ചുരുണ്ടു കൂടണം. ചുരുണ്ടുകൂടന്നതാണ് ഇന്നത്തെ കല. ഇന്നത്തെ കവിതകൾ ,കഥകൾ ,മറ്റു കലാസൃഷ്ടികൾ നോക്കൂ .ഈ ചുരുണ്ടുകൂടൽ കാണാവുന്നതാണ്. അപ്രിയമായതിൽ നിന്നെല്ലാം അകലം പാലിക്കാൻ ജനാലകൾ വലിച്ചടയ്ക്കുന്നതിൻ്റെ ഒച്ചയാണ് ആനുകാലികങ്ങൾ വിടർത്തുമ്പോൾ നാം കേൾക്കുന്നത്. എല്ലാ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും ഉൾവലിഞ്ഞ് തന്നിലേക്ക് തന്നെ ചുരുങ്ങിക്കൂടിയ കവികളെയും കഥാകൃത്തുക്കളെയും കാണാം.

എല്ലാവർക്കും പ്രഭുത്വം വേണമെന്നു ഗുരു പറയുന്നത് ,ഇതിനോടെല്ലാമുള്ള വിമർശനമായി കാണണം.പ്രഭുത്വം ഒരു രോഗമായി എല്ലാവരുടെയും മനസ്സിനെ ബാധിച്ചിരിക്കുന്നു .നാടുവാഴിത്ത കാലഘട്ടത്തിലെ പ്രഭുത്വം ഒരു യജമാനത്തമായി മനുഷ്യൻ ഇപ്പോഴും കൊണ്ടുനടക്കുന്നു. തന്നെ എല്ലാവരും  ബഹുമാനിക്കണം; താൻ എല്ലാവരെയും ചവിട്ടും. ഇതാണ് ഇന്നത്തെ പ്രഭുത്വ വാസനയുടെ കാതൽ .ഇത് ചീത്ത മനുഷ്യരെയാണ് സൃഷ്ടിക്കുന്നത്. ഗുരുവിൻ്റെ 'അനുകമ്പാദശകം' നല്ല മനുഷ്യരെ സൃഷ്ടിക്കാൻ വേണ്ടി എഴുതിയതാണ്. ഒരാൾ എങ്ങനെയാണ് ആന്തരികമായി നശിക്കുന്നതെന്നു ഗുരുവിനു നല്ല ബോധ്യമുണ്ടായിരുന്നു. അതിൽ നിന്നു കരകയറാനുള്ള പോംവഴികളാണ് ഗുരു സാഹിത്യകൃതികളിലൂടെ വിശദീകരിച്ചത്. 

തിന്മ ആഴങ്ങളിലേക്ക് 

എല്ലായിടത്തും ദുഷിച്ച വാസനകൾ  തലപൊക്കുകയാണ് .നിങ്ങൾ ഒരു സാഹിത്യകാരനാകാൻ തീരുമാനിച്ചാൽ  തുടക്കത്തിൽ ,വീട്ടിലും നാട്ടിലും  സുഹൃത്തുക്കൾക്കിടയിലും പിന്തുണ കിട്ടിയേക്കും .എന്നാൽ നിങ്ങൾ ക്രമേണ എഴുത്തിൽ ശക്തമായി ഇടപെടുന്നതോടെ ,ഗൗരവത്തോടെ നിരീക്ഷിക്കുകയും സത്യങ്ങൾ വിളിച്ചു പറയുകയും ചെയ്യുന്നതോടെ നിങ്ങളിൽ നിന്നു പ്രവാചകത്വം എടുത്തുമാറ്റാനും അകലാനും അവർ തയ്യാറാകുന്നു. നിങ്ങൾ പഠിച്ച കലാലയങ്ങളും നിങ്ങളുടെ അഭ്യുദയകാംക്ഷികൾ എന്നു കരുതിയിരുന്നവരുമെല്ലാം അകലുന്നത് കാണാനാകും .നിങ്ങളുടെ കൃതികൾ അവർ കണ്ടതായി ഭാവിക്കില്ല .തീരെ നിവൃത്തിയില്ലാതെ വന്നാൽ ഒന്നു ചിരിക്കും .നിങ്ങളെ ആശയപരമായി ഉൾക്കൊള്ളേണ്ടവർ തന്നെ അതിനെതിരായ വാദമുഖങ്ങൾ കണ്ടുപിടിക്കും. ഇങ്ങനെയാണ് തിന്മ സമൂഹത്തിന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നത്. കാഴ്ചയുണ്ടെങ്കിലും ഒന്നും കാണാതെ നടക്കുന്നവർ ഒരു ചെറിയ സംഘമാണെന്ന് കരുതരുത്; അവർ ദിവസേന എണ്ണപ്പെരുപ്പം വരുന്ന  ഒരു സംഘമാണ്. 

എത്ര പ്രശസ്തിയും പ്രഭുത്വവും നേടിയാലും ചിലർ നന്നാകില്ല; അവർ തങ്ങൾക്ക് വേണ്ടി മാത്രം ജീവിക്കും. ആരുടെയും ശബ്ദം കേൾക്കാതെ അവർ അറകളിലേക്ക് പിൻവാങ്ങും. അവർ സ്വന്തം ശരീരത്തിനുള്ളിൽ അഭയം കണ്ടെത്തി പിൻവാങ്ങുകയാണ് ചെയ്യുക. അവർ  ഒരർത്ഥത്തിൽ കൃപണരാണ്. പിശുക്കുള്ളതുകൊണ്ട് അവർ ഒന്നിലേക്കും ആഴത്തിൽ നോക്കുകയില്ല. അവർക്ക് പ്രശസ്തിയുടെയോ പദവിയുടെയോ  അർത്ഥം മനസ്സിലാവുകയില്ല. അവർ അതിനു വിപരീതമായി പ്രവർത്തിച്ചു മനുഷ്യത്വമില്ലാത്തവരായിത്തീരും .പിശുക്കന്മാർക്ക് നേരിലേക്ക് എത്താൻ പ്രയാസമാണ്. അവർ പിശുക്കിൻ്റെ ഫലമായി എല്ലാവരെയും അകറ്റുകയാണല്ലോ ചെയ്യുന്നത്.

മനുഷ്യൻ്റെ ജീവിതം ഹ്രസ്വമാണല്ലോ. ഇന്നലെകളിലെ മഹാരഥന്മാരും യുദ്ധവീരന്മാരുമെല്ലാം മൺമറഞ്ഞു പോയിരിക്കുന്നു .അവരെക്കുറിച്ചുള്ള ലിഖിതങ്ങൾ മാത്രമേ ഇപ്പോഴുള്ളു . ജീവിതത്തിൻ്റെ നശ്വരത ഒരു താക്കീതാവണം ;ജീവിതം ഹ്രസ്വമാണെന്ന ചിന്ത നല്ലത് ചെയ്യാനുള്ള പ്രേരണയാകണമെന്നാണ് ഗുരു പറഞ്ഞത്.

"ഒന്നുണ്ട് നേരു,നേരല്ലി -

തൊന്നും മർത്യർക്കു സത്യവും

ധർമ്മവും വേണമായുസ്സ് 

നിൽക്കുകില്ലാർക്കുമോർക്കുക "

സത്യത്തെക്കുറിച്ചുള്ള സങ്കല്പം മാറ്റിക്കൊള്ളൂ എന്നാണ് ആഹ്വാനം .

നേരല്ലിതൊന്നും എന്നു തറപ്പിച്ചു പറഞ്ഞിരിക്കുകയാണ്. കാണുന്നതൊക്കെ സത്യമാണെന്നു  കരുതി ഭ്രമിക്കേണ്ട. വളരെ ചെറിയ ഒരു കാലയളവിലേക്ക് മാത്രമായി വന്നു പോകുന്ന മനുഷ്യരുടെ ജീവിതത്തിനു സൗന്ദര്യം നല്കുന്നത് സത്യവും ധർമ്മവുമാണ്. ധർമ്മമെന്താണ് ?ധർമ്മം നേരിനെക്കുറിച്ചുള്ള നിരന്തരമായ ചിന്തയും നേരിനോടുള്ള ഉടമ്പടിയുമാണ്. മനുഷ്യനെക്കാൾ വലുതാണ് ധർമ്മം .അത് ശരിയായ ധാരണയും മമതയും അനുകമ്പയുമെല്ലാം ചേർന്ന ഉടമ്പടിയാണ്. 

ഗുരുജ്ഞാനത്തിൽ നിന്നു ലോകം അകന്നുപോയി എന്നു വ്യസനത്തോടെ  പറയട്ടെ. മനുഷ്യന്റെ ഭൗതികമായ ആർത്തിയും വ്യക്തിവാദവും എല്ലാ ജ്ഞാനമണ്ഡലങ്ങളെയും തകർത്തു മുന്നോട്ടു പോവുകയാണ് .വിനാശകരവും ക്രൂരവുമായ ഈഗോ മനുഷ്യനിൽ തലപൊക്കിയിരിക്കുന്നു. ചെറിയ ഒരു പരാജയം പോലും സഹിക്കാനാകുന്നില്ല. കീഴടങ്ങലോ ത്യാഗമോ ആലോചിക്കാൻ പോലും പറ്റാത്ത മട്ടിൽ മനുഷ്യൻ്റെ ഗർവ്വ്  സകല സീമകളും ലംഘിക്കുകയാണ്. സമകാല സംസ്കാരം എന്നു പറയുന്നത് എല്ലാ വൈപരീത്യങ്ങളെയുമാണ് ആശ്ളേഷിക്കുന്നത് .ജീർണതയുടെ ഭാഗമായ വ്യക്തിപൂജയും അഹന്തയും പാരമ്പര്യവാദവും തലപൊക്കുകയാണ്. ഫേസ്ബുക്ക് പോലുള്ള നവ മാധ്യമങ്ങളിൽ ജാതിനാമങ്ങൾ ചിലർ  സ്വന്തം പേരിനോട് കൂട്ടിച്ചേർത്ത് അഭിമാനത്തെ നിർവ്വചിക്കാൻ ശ്രമിക്കുന്നു. പൊങ്ങച്ചത്തിന്റെ പ്രതീക്ഷയിൽ പരിഷ്കൃതനായ മനുഷ്യൻ നൂലിഴ ബന്ധമില്ലാതെ നിൽക്കുകയാണ്. എവിടെയാണ് ജ്ഞാനം? മതങ്ങൾ പരാജയപ്പെട്ടു എന്നല്ലേ ഇത് ചൂണ്ടിക്കാണിക്കുന്നത്? മതപ്രഭാഷണങ്ങൾക്കോ മതപണ്ഡിതന്മാരുടെ പ്രവർത്തനങ്ങൾക്കോ അനുയായികളെ  അല്പം പോലും മെച്ചപ്പെടുത്താനോ ആധുനിക ലോകത്തിനു ഇണങ്ങുന്ന വിധം അവരെ സ്നേഹം, ദയ തുടങ്ങിയ ഗുണങ്ങളുള്ളവരാക്കി മാറ്റാനോ കഴിഞ്ഞിട്ടില്ല .തരം കിട്ടിയാൽ മനുഷ്യൻ ഏറ്റവും അപമാനകരമായ വിധം ദുഷ്ടബുദ്ധിയായി മാറുകയാണ്. സാഹിത്യ ,സാംസ്കാരിക രംഗങ്ങളിൽ ഒരു ദളിതനെയോ ,താഴ്ന്ന സമുദായത്തിൽപ്പെട്ടവനെയോ വളരാൻ ഇപ്പോഴും അനുവദിക്കുന്നില്ല. വരേണ്യർ തുടരെത്തുടരെ പുരസ്കാരങ്ങൾ കൊടുത്ത് അവർക്കിഷ്ടമുള്ളവരെ സൃഷ്ടിച്ചെടുക്കുന്നു. പിന്നാലെ അവർ തന്നെ സ്വീകരണവും കൊടുക്കുന്നു.

അധികാരവും സംസ്കാരവും കുത്തക 

എന്തുകൊണ്ട് താഴ്ന്ന സമുദായങ്ങളിൽ നിന്നുള്ള പ്രതിഭകൾ  അറിയപ്പെടുന്നവരായി വളരുന്നില്ല?  ഇവിടെ വീണ്ടും വീണ്ടും ആദരിച്ചവരെ തന്നെ ആദരിക്കുകയാണ് .തങ്ങളുടെ ആൾക്കാർ മാത്രമേ സമൂഹ, ചരിത്ര പഠനങ്ങളിൽ ശേഷിക്കാവൂ എന്ന കടുംപിടുത്തമാണ് ഇതിന് പിന്നിലുള്ളത്. എല്ലാ വിഭാഗങ്ങളിൽ നിന്നും പ്രതിഭകൾ ഉണ്ടാകണമല്ലോ. അപ്പോഴാണല്ലോ സഹവർത്തിത്വത്തിൻ്റെയും സമത്വത്തിന്റെയും പരാഗങ്ങൾ വീണു കിടക്കുന്ന സാമൂഹ്യവ്യവസ്ഥ ഇവിടെ ഉണ്ടാകുന്നത്.

മനസ്സിന്റെ വിശാലത എന്നൊക്കെ പറയുന്നത് മരീചികയായിരിക്കുകയാണ്. വെളിച്ചം ദൂരേക്ക് മറഞ്ഞുപോയിരിക്കുന്നു. സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ കുത്തകയായി അധികാരവും സംസ്കാരവും തുടരുകയാണ് .താഴ്ന്ന വിഭാഗങ്ങളിൽ നിന്നു സാംസ്കാരിക മുന്നേറ്റം ഉണ്ടാകുന്നതിനു  ആധാരമായ സാംസ്കാരിക സ്ഥാപനങ്ങളോ സംഘടനകളോ ഉണ്ടാകുന്നില്ല. ഇക്കാര്യത്തിൽ അധ:സ്ഥിത വിഭാഗങ്ങൾക്ക് ഇനിയും തലയിൽ വെളിച്ചം കയറിയിട്ടില്ല. പരമസത്യമായിരിക്കുന്ന പൊരുൾ ഒന്നേയുള്ളൂ എന്നും അതുകൊണ്ട് വൃഥാകലഹങ്ങളും വിഭജനങ്ങളും അകൽച്ചകളും ഒഴിവാക്കണമെന്നുമാണ് ഗുരു എപ്പോഴും പറഞ്ഞിട്ടുള്ളത്.  ലോകത്തിൻ്റെ അന്ധതയെ ദൂരീകരിക്കാനുള്ള ചികിത്സയാണിത്. സത്യം കണ്ട ഗുരുവിനു അത് പറയാതിരിക്കാനാവില്ല. എന്തിനു തമ്മിലടിച്ചു തകരണമെന്നു ഓരോ വിഭാഗവും ചിന്തിക്കണം .പരമ ജ്ഞാനത്തെക്കുറിച്ചുള്ള വളരെ ചെറിയ ഒരു ധാരണ പോലും ഇപ്പോൾ മനുഷ്യമനസ്സിൽ അലയിടിക്കുന്നില്ല എന്നല്ലേ മനസ്സിലാക്കേണ്ടത്?

കുന്തമുനകൾ കൊണ്ട് ഒരു കുഞ്ഞിനെയും ഉറക്കാനാവില്ല 

'അനുകമ്പാദശക'ത്തിൽ ഗുരു എഴുതി :

"അരുമാമറയോതുമർത്ഥവും ഗുരുവോതും മുനിയോതുമർത്ഥവും

ഒരു ജാതിയിലുള്ളതൊന്നു താൻ

പൊരുളോർത്താലഖിലാഗമത്തിനും "

എല്ലാ വാക്കുകളുടെയും അർത്ഥം ഒന്നായിരിക്കുന്ന അപാരമായ ഒരു ലയത്തെത്തെക്കുറിച്ചാണ് ഗുരു പറയുന്നത്. മനസ്സിൽ വിഭാഗീയതയും കുശുമ്പും ഗർവ്വും മാത്രം കുത്തി നിറച്ചുവച്ചിരിക്കുന്നവർക്ക് ഇത് പിടി കിട്ടുമോ? മഹാഗ്രന്ഥങ്ങളിൽ ,വിശേഷിച്ച് വേദങ്ങളിൽ ,പറഞ്ഞിരിക്കുന്നതിന്റെ അർത്ഥവും, ഗുരുവിന്റെയും മുനിയുടെയും വാക്കുകളുടെ അർത്ഥവും ഒന്നായിത്തീരുന്ന ഒരു അനുഭവമുണ്ട്. ഒരു ജലതലമാണത്. മണ്ണിനടിയിൽ ജലം ഒഴുകുന്ന ഒരു ചാൽ ഉണ്ടല്ലോ. കിണർ കുഴിക്കുന്നവർ അവിടെയെത്തിച്ചേരുന്നു .അതുപോലെ അറിവുള്ളവർ സന്ധിക്കുന്ന ഒരു തലമുണ്ട്. സ്നേഹത്തിനു വേണ്ടി ഒന്നാകാൻ തയ്യാറെടുത്തിരിക്കുന്ന സസ്യലതാദികളും ജന്തുക്കളുമാണ് ചുറ്റിനുമുള്ളത് .പക്ഷേ ,നമുക്കാർക്കും അവയെ ആകർഷിക്കാനാവശ്യമായ സ്നേഹമില്ല .നമ്മുടെ സ്നേഹം നമ്മുടെ ആവശ്യത്തിനുമാത്രമുള്ളതാണ്. അതൊരു ആയുധമാണ്; മൂർച്ചയേറിയ ആയുധം .അത് മറ്റുള്ളവരെ  ഉപദ്രവിക്കാനാണ് ഉപയോഗിക്കുന്നത്. അതിനു ഇരട്ട വായ്ത്തലയാണുള്ളത്.   ഒരാളോടുള്ള സ്നേഹം മറ്റൊരാളോടുള്ള വെറുപ്പായി മാറാം. ഒരാളോടുള്ള സ്നേഹം തന്നെ ഒരു ഘട്ടം കഴിയുമ്പോൾ വെറുപ്പാകുന്നത് നാം കാണുന്നതാണ്. ലോകത്തിലെ ജീവജാലങ്ങളുടെയുള്ളിൽ ത്രസിക്കുന്ന ഒരു സ്നേഹത്വരയുണ്ട്. പക്ഷേ ,അത് കണ്ടെത്താൻ നമ്മുടെ കൈയിൽ കുന്തമുനകൾ മാത്രമേയുള്ളു. കുന്തമുനകൾ കൊണ്ട് ഒരു കുഞ്ഞിനെയും ഉറക്കാനാവില്ല. കുന്തമുന ദേഹത്ത് സ്പർശിക്കുമ്പോൾ തന്നെ കുഞ്ഞ് ഉണരുകയോ കരയുകയോ ചെയ്യും. ഭയമായിരിക്കും ഉല്പാദിപ്പിക്കപ്പെടുക .മനുഷ്യൻ സ്നേഹമെന്ന പേരിൽ കൊണ്ടുനടക്കുന്നത് ഈ കുന്തമുനയാണ്.

അതിലേക്ക് പ്രവേശിക്കാനാവുന്നില്ല

അവനു ഗുരുവിൻ്റെ 'ഒരേ അർത്ഥം' എങ്ങനെ ഉൾക്കൊള്ളാനാകും? ഗുരു പറയുന്നത് പാഠങ്ങളുടെ ആന്തരിക ശ്രുതിയെപ്പറ്റിയാണ് .എന്നാൽ പ്രകൃതിയിലെ ശബ്ദങ്ങളിലെല്ലാം ഇതുപോലെ ആന്തരികമായ ഒരു തലത്തിൽ പരസ്പരം ചേരാവുന്നതും സ്നേഹത്തെ സംയുക്തമായി ആഘോഷിക്കുന്നതുമായ ഒരപാരതയുണ്ട്. അതിലേക്ക് പ്രവേശിക്കാൻ നമുക്കാവുന്നില്ല. നാം അവയെ ശത്രുപക്ഷത്ത് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണല്ലോ.

പരിഷ്കൃതിയുടെയും ധനത്തിന്റെയും ആധിപത്യം വന്നതോടെ നമ്മുടെ തനതായ കഴിവുകൾ നഷ്ടപ്പെടുകയാണോ ചെയ്യുന്നതെന്നു  ശങ്കിക്കേണ്ടിയിരിക്കുന്നു. വിദ്യാസമ്പന്നരായ ആളുകളുടെ ക്രൂരതയാണല്ലോ ഈ ലോകം ഇപ്പോൾ ദർശിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ ആദർശങ്ങളും ആശയങ്ങളും ക്ഷയിച്ച ഒരു കാലത്തിലേക്ക് നാം സാവധാനം എത്തിച്ചേരുകയാണ്. എല്ലാവർക്കും സൈഡ് കൊടുക്കുകയല്ലാതെ നിർധനർക്ക് വേറൊന്നും ചെയ്യാനില്ല.

ദൈവം ഉപേക്ഷിച്ച ലോകത്തെ റിപ്പയർ ചെയ്യുന്നവർ/അനുധാവനം:എം.കെ ഹരികുമാർ 





ഫ്രഞ്ച് പെയിൻ്റർ മൗറിസ് ഡെനിസ് (Maurice Denis) വരച്ച Landscape with Green, 1893) എന്ന ചിത്രം ഒരു കലാകാരൻ്റെ ജീനിയസ് തൊട്ടു കാണിക്കുകയാണ്.മനുഷ്യരൂപങ്ങളെ വ്യക്തമായി വരച്ചിട്ടില്ലെങ്കിലും അവിടെ നടക്കുന്ന നാടകം ഏറെക്കുറെ സംവേദനം ചെയ്യപ്പെടുന്നു. എല്ലാം വിശദീകരിക്കണമെന്നില്ല. ചിലതെല്ലാം മറയ്ക്കേണ്ടതുണ്ട്. സൗന്ദര്യത്തിനു അതാവശ്യമാണ്. നേരിയ സങ്കടമുണ്ടായാൽ നമ്മുടെ കവികൾ ഉറക്കെ കരഞ്ഞ് തങ്ങൾക്ക് വികാരങ്ങളിലുള്ള നിയന്ത്രണക്കുറവ് പെട്ടെന്ന് വിളിച്ചറിയിക്കും.

വികാരങ്ങളെ സമീപിക്കുന്നതിൽ ഒരു കഴിവ് വേണം .എല്ലാം വിളിച്ചു പറഞ്ഞാൽ പൈങ്കിളിയായി പോകും. കലാകാരൻ ഒരു അപാര നിർമ്മാതാവായിരിക്കണം. ദൈവം ഒളിപ്പിച്ചുവെച്ചതാണ് അയാൾ ആരായുന്നത്. അതുകൊണ്ടുതന്നെ ദൈവത്തിൻ്റെ സൃഷ്ടിയായ ഈ ലോകത്തെയും അതിലെ വസ്തുക്കളെയും കലാകാരൻ  തന്റേതായ രീതിയിൽ റിപ്പയർ ചെയ്യുന്നു.അങ്ങനെ അതിനടിയിൽ ദൈവം ഒളിപ്പിച്ചതോ, ഉപയോഗിക്കാൻ മറന്നതോ ആയിട്ടുള്ള ദൃശ്യങ്ങൾ കണ്ടെടുക്കുന്നു. ഈ ചിത്രത്തിലെ മരങ്ങൾക്ക് ശിഖരങ്ങളോ, ഇലകളോ ഇല്ല .ഏതാനും മരങ്ങളുടെ മുകളിൽ ചില ചില്ലകളുള്ളതായി സൂചിതമാവുന്നു. വൃക്ഷങ്ങളുടെ തലപ്പുകൾ നമ്മുടെ മനസ്സിലാണ് ഡെനിസ് വരച്ചിരിക്കുന്നത് .അധികമായ ഒരു വിവരണമോ അമിതമായ വികാരപ്രകടനങ്ങളോ ഇല്ല; എന്നാൽ കാണിയെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുകയാണ്. പശ്ചാത്തലമായി നിൽക്കുന്ന ആകാശം ഒരു മിസ്റ്റിക് അനുഭവമാവുകയാണ് .

ഉന്നതമായ സാഹിത്യകലയും ഇങ്ങനെയാണ് യാഥാർത്ഥ്യത്തെ സമീപിക്കുന്നത്. അത് നമ്മുടെ തന്നെ അറിയത്തക്കതല്ലാത്ത രഹസ്യ നാടകങ്ങളെ വലിച്ചെടുത്ത് പുറത്തിടണം. വായനക്കാരനു അതുവരെ അജ്ഞാതമായിരുന്ന ഒരു ലോകം കാണിച്ചുകൊടുക്കാൻ ഓരോ കഥാകൃത്തിനും ശ്രമിക്കാവുന്നതാണ്. 

യുക്രെയ്ൻ ഇവിടെ അവാർഡ്  ഏർപ്പെടുത്തണമായിരുന്നു 

ഓണപ്പതിപ്പുകൾ സ്ഥിരീകരിക്കുന്ന ഒരു കാര്യമുണ്ട്. കഴിവില്ലാത്തവർ പത്രാധിപന്മാരെ സ്വാധീനിച്ച് ഒന്നിനും കൊള്ളാത്ത കഥകൾ പ്രസിദ്ധീകരിക്കുന്നു. പലരും സ്പോൺസേർഡ് ആണ്. പത്രാധിപരെ സ്വാധീനിക്കാനും നിയന്ത്രിക്കാനും കഴിയുന്ന തരത്തിൽ  കഥാകൃത്തുക്കൾ ഇറങ്ങിക്കളിക്കുകയാണ്. അതുകൊണ്ട് പത്രാധിപർക്ക് മികച്ചത് കണ്ടെത്താനോ അവതരിപ്പിക്കാനോ കഴിയുന്നില്ല. വിലകുറഞ്ഞ കഥകൾ എഴുതുന്ന ചിലർ തങ്ങളുടെ മാർക്കറ്റിംഗ് തന്ത്രമുപയോഗിച്ച് പത്രാധിപന്മാരെ വിലയ്ക്കെടുക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ,മുന്നാംകിട കഥകൾ മാത്രമെഴുതുന്ന ഒരാളുടെ കഥ കൊടുക്കുകയാണെന്ന് വിളംബരം ചെയ്തു കൊണ്ട് ഒരു ജേർണൽ അദ്ദേഹത്തിൻ്റെ മുഖച്ചിത്രം അച്ചടിച്ചിരിക്കുന്നു! ഒരു മുഖചിത്രം അച്ചടിച്ചാൽ, എഴുത്തുകാരൻ്റെ  പേരിൻ്റെ ,പടത്തിൻ്റെ ശക്തി കൊണ്ട് മുഴുവൻ കോപ്പികളും വിറ്റഴിക്കാൻ കഴിവുള്ള വല്ലവരുമുണ്ടോ ?

നമ്മുടെ സമൂഹത്തിലെ തിന്മകളും അതിൻ്റെ സംഹാരപ്രകടനങ്ങളും സാഹിത്യരംഗത്തും കടന്നു വന്നിരിക്കുകയാണ് .വളരെ മോശമായ ഒരു കഥ എഴുതിയതിനു ശേഷം അത് ഓണപ്പതിലേക്ക് തള്ളുന്ന കഥാകൃത്തിന്റെ മാനസികാവസ്ഥ ഇത് വ്യക്തമാക്കുന്നുണ്ട്. ഓണപ്പതിപ്പിൽ എഴുതാൻ അവസരം കിട്ടുകയാണെങ്കിൽ ,സൃഷ്ടിക്കാൻ കഴിയുന്നതിന്റെ മാക്സിമം സൃഷ്ടിക്കണം.കാരണം, ആ ചാൻസ് പിന്നീട് കിട്ടണമെന്നില്ല .ജീവിതത്തിലെ ഓരോ അവസരവും അളക്കാൻ പറ്റാത്ത മൂല്യമുള്ളതാണ്. ഓണപ്പതിപ്പിലേക്ക് എട്ടു വരി  കവിതയെഴുതി എറിയുന്ന ഒരുവൻ്റെ മനോനില അഴിമതി നിറഞ്ഞതാണ്. കവിത വറ്റിയവർ ദയവായി എഴുതാതിരിക്കൂ .അതാണ് സത്യസന്ധത.

ആദിവാസി മധുവിനെ കൊലചെയ്ത സംഭവത്തിൽ കവിതകൾ എഴുതിയ ശേഷം ചിലർ അത് വിൽക്കാൻ  വച്ചിരിക്കുകയാണ്! .ഇക്കൂട്ടർ യുക്രെയ്ൻ യുദ്ധത്തിൽ ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടതിനെക്കുറിച്ച്, ലക്ഷക്കണക്കിന് സ്ത്രീകൾ നാടുവിട്ടു പോയതിനെക്കുറിച്ച് ,ലക്ഷക്കണക്കിനു  കുട്ടികളെ കാണാതായതിനെക്കുറിച്ച് ഒരു കവിത എഴുതില്ല. കാരണം ഇതാണ്: യുക്രെയ്ൻ സർക്കാർ മലയാള രാജ്യത്ത് അവാർഡൊന്നും കൊടുക്കുന്നില്ല. റഷ്യക്കാർ ഇവിടെ അവാർഡ് കൊടുക്കുന്നുണ്ട്. അതുകൊണ്ട് റഷ്യ എന്ത് ചെയ്താലും മിണ്ടില്ല. ഇതാണോ എഴുത്തുകാരന്റെ മനസാക്ഷി?ഓണപ്പതിപ്പിലെഴുതിയ ഭൂരിപക്ഷം എഴുത്തുകാർക്കും വിശാലമായ വായനാനുഭവമില്ല .പലരും സ്വന്തം കൃതികൾ മാത്രമേ വായിച്ചിട്ടുള്ളു . അവർക്ക് മലയാളസാഹിത്യം എങ്ങനെ പരിണമിച്ചു മുന്നേറി എന്നൊന്നും അറിയില്ല.അവർ പക്ഷേ, ധൈര്യമുള്ളവരും പണമുള്ളവരുമാണ്.

ഏതു ചവറ് സാഹിത്യമാണെങ്കിലും സ്വന്തം കൈയിൽ നിന്നു പണമിറക്കി പ്രസിദ്ധീകരിച്ച് അവാർഡ് നേടും .

മാധവിക്കുട്ടിയുടെ പെറ്റമ്മ 

മാധവിക്കുട്ടി എപ്പോഴും താൻ സ്വതന്ത്രയാണോയെന്നു ചിന്തിച്ചിരുന്നു. വ്യക്തിബന്ധങ്ങളിലാണ് അവർ വിശ്വസിച്ചത് .സ്നേഹം എന്താണെന്ന് അറിയാൻ അവർ സ്നേഹത്തെ എപ്പോഴും ചർച്ചകളിലേക്ക് വലിച്ചിടുമായിരുന്നു .അവർ സോനാഗാച്ചി, പക്ഷിയുടെ മണം തുടങ്ങിയ ഭേദപ്പെട്ട കഥകൾ എഴുതിയത് ഈ സ്വാതന്ത്ര്യബോധം മനസ്സില്ലള്ളതുകൊണ്ടായിരുന്നു. എന്നാൽ ഒന്നിലും അവർ സ്വതന്ത്രയായിരുന്നില്ല. പലതരം കെട്ടുപാടുകൾ അവർക്കുണ്ടായിരുന്നു. എങ്കിലും അവർക്ക് സ്വാതന്ത്ര്യം പ്രിയപ്പെട്ട വിഷയമായിരുന്നു.ദു:ഖത്തിന്റെ കയത്തിലേക്ക് തന്നെ വലിച്ചു താഴ്ത്തുന്നത് എന്താണെന്ന് ചിന്തിച്ചുകൊണ്ട് അവർ എത്തിച്ചേരുന്ന ചില നിഗമനങ്ങൾ 'സമുദായം എന്ന പോറ്റമ്മ ' എന്ന ലേഖനത്തിൽ വായിക്കാം:

"സമുദായം എന്നെ ഒരിക്കലും ഇഷ്ടപ്പെടാത്ത പോറ്റമ്മയായിരുന്നു. അവരെ പ്രീതിപ്പെടുത്താൻ ഞാൻ എത്ര പാടുപെട്ടു. അവരെ ചിരിപ്പിക്കാൻ ഞാൻ കോമാളി വേഷമെടുത്തു ധരിച്ചു.അവരുടെ അനുകമ്പയ്ക്ക് വേണ്ടി ഞാൻ ദീനയും ദയനീയുമായി ആയി ,ആശുപത്രി കിടക്കയിൽ മലർന്നുകിടന്ന് അവരുടെ കൈകൊട്ടൽ കേൾക്കാൻ വേണ്ടി മാത്രം ഞാൻ പ്രേമഗാനങ്ങൾ പാടി. എന്നിട്ടോ ? ഞാൻ ഇന്നും അവർക്ക് വേണ്ടാത്തതും അവരിൽ ആരോ  അടിച്ചേൽപ്പിച്ചതുമായ ഒരു ഭാരം. ഇനി ഞാൻ അവരുടെ മുഖത്തേക്ക് ഒരിക്കലും നോക്കുകയില്ല. നോക്കിയാൽ ആ സ്നേഹരഹിതങ്ങളായ കണ്ണുകൾ വീണ്ടും കണ്ടാൽ ,എന്റെ സർവ്വ ഭാഗ്യങ്ങളും ഉടനടി എനിക്കു നഷടപ്പെടും .അവരിൽ നിന്ന് പൂർണ്ണ മോചനം ലഭിച്ചാലേ ഞാൻ വളരുകയുള്ളു, എന്റെ ജന്മം സഫലമാവുകയുള്ളൂ" .

എഴുത്തുകാരിയെന്ന നിലയിൽ താൻ എത്ര ശ്രമിച്ചാലും സമുദായം കനിയില്ലെന്നാണ് മാധവിക്കുട്ടി പറയുന്നത്. ഈ സമുദായം എന്നത് മാധ്യമങ്ങളും എഴുത്തുകാരും എല്ലാം ചേർന്ന ഒരു വലയമാണല്ലോ. മാധ്യമങ്ങൾ ഒരിക്കലും വൻകിടയാകരുതെന്നാണ് എൻ്റെ പക്ഷം. കോർപ്പറേറ്റുകൾ, വലിയ മുതലാളിമാർ, കുത്തകകൾ മാധ്യമ രംഗത്തു പലതിനെയും അടിച്ചമർത്താൻ ഇടയാക്കും. അവർ ചിന്തിക്കുന്നതാണ് ശരിയെന്ന ധാരണ പരക്കും .നല്ല എഴുത്തുകാർക്ക് ഇതു തിരിച്ചറിയാനാകും. ചെറിയ പ്രസിദ്ധീകരണങ്ങളാണ് വേണ്ടത്. കൂടുതൽ ചെറിയ പ്രസിദ്ധീകരണങ്ങൾ സാഹിത്യ പൗരോഹിത്യത്തിനും വ്യവസ്ഥാപിതത്വത്തിനും അതീതമായ   ആശയങ്ങളെ വികേന്ദ്രീകരിക്കും. 

ബാലകൃഷ്ണൻ വായനക്കാരെ കബളിപ്പിക്കുന്നു

സി.വി.ബാലകൃഷ്ണൻ 'സ്വപ്നങ്ങളിൽ ചുവന്ന തടാകം'(മാതൃഭൂമി ഓണപ്പതിപ്പ്)എന്ന കഥയെഴുതിയത് എന്താനെന്നു മനസ്സിലാവുന്നില്ല . വായനക്കാരിൽ ഒരിക്കിളിയിടാനാണ് കഥാകൃത്തിന്റെ ശ്രമം. എന്നാൽ ഇത്തരം ഇക്കിളിപ്പെടുത്തലുകൾ  പ്രബുദ്ധരായ വായനക്കാർ പണ്ടേ ഉപേക്ഷിച്ചതാണ്. ബാലകൃഷ്ണനു ഒന്നും തന്നെ പറയാനില്ല. എന്നാൽ എന്തെങ്കിലും എഴുതി വിട്ടേക്കാം എന്ന ചിന്ത നല്ലതല്ല. വായനക്കാരെ ഓർക്കണം. അവർ ഏതു ചവറും ചുമന്നു നടക്കും എന്നു കരുതരുത്. 

സിനിമാഗാനരംഗങ്ങളിൽ കാണാറുള്ളതുപോലെ ഒരു  സ്വപ്നമാണ് കഥാകൃത്ത് വിവരിക്കുന്നത്; ആർക്കും എഴുതാവുന്നത്. അമ്മയും മകളും യാത്ര പോകുന്നു. മകൾ ,ഒരിടത്ത് കാർ നിർത്തിയപ്പോൾ ഇറങ്ങിയ ഓടിയെന്ന്! അതിനു വായനക്കാർ എന്തു ചെയ്യണം ?ഇതുപോലുള്ള പൈങ്കിളികൾ ഇനിയെങ്കിലും ഉപേക്ഷിക്കണമെന്നു അഭ്യർത്ഥിക്കുന്നു. 

സിതാരയുടെ കഥ 

ഈ വർഷത്തെ ഓണപ്പതിപ്പുകളിൽ താരതമ്യേന ശ്രദ്ധേയമായി തോന്നിയത് സിതാര എസ് എഴുതിയ 'മറ'(മാതൃഭൂമി ഓണപ്പതിപ്പ്)എന്ന കഥയാണ്. ഭർത്താവ് മരിച്ചാൽ ഭാര്യ ഏതാനും മാസങ്ങൾ വീട്ടിൽ പുറത്തിറങ്ങാതെ ഒരു മുറിയിൽ അടച്ചുപൂട്ടിയിരിക്കണമെന്ന മുസ്ലിം കുടുംബങ്ങളിലെ ആചാരമാണ് കഥയിൽ വിവരിക്കുന്നത് .

ഹമീദ എന്ന സ്ത്രീയാണ് ഈ ദുരിതമനുഭവിക്കുന്നത്. എന്നാൽ അവളെ കാണാനും ആശ്വാസം പകരാനും സഹപാഠി ശ്രീജിത്തും സുഹൃത്ത് രമ്യയും എത്തുകയാണ്. 

അവർക്ക് എതിർപ്പിനെ നേരിടേണ്ടി വന്നു. ഒടുവിൽ അവർക്കൊന്നിച്ച് ഹമീദ വീട്ടിനു പുറത്തു വരുക മാത്രമല്ല, ഒരു കാറിൽ പട്ടണത്തിലേക്ക് പോവുകയും ചെയ്യുന്നു. ഇതുപോലുള്ള കഥകൾ ,നഷ്ടപ്പെട്ടുപോയ മനുഷ്യസ്നേഹം സാവധാനം മുളപൊട്ടി വരുന്നതിൻ്റെ ഒരു വികാരം പകരുന്നുണ്ട്. മനുഷ്യമനസ് ഇന്ന് ഏതാണ്ട് ഒരു പാറ പോലെയാണ്. അവിടെ പണമല്ലാതെ യാതൊന്നും മുളയ്ക്കില്ല. സ്നേഹം അവിടെ ഇങ്ങനെ നിലനിൽക്കും? പാറയിൽ സ്നേഹത്തിനു ഇടമില്ല. സിതാരയുടെ കഥ മനുഷ്യനു നഷ്ടപ്പെട്ട സ്നേഹത്തെ പ്രതീക്ഷയോടെ വീണ്ടെടുക്കുകയാണ്.  ഇങ്ങനെയൊക്കെയാണ് നാം ജീവിക്കേണ്ടതെന്ന ഒരു  ചൂണ്ടുപലകയാണ് ഈ കഥ .

രമണൻ ചങ്ങമ്പുഴയുടെ മെഴുകു പ്രതിമ 

പ്രണയമില്ലാത്തവരാണ് പ്രണയ കവിതയെഴുതുന്നത്. കാരണം, പ്രണയിക്കുന്നവനു എങ്ങനെയാണ് താൻ പ്രണയിക്കുന്നു എന്നു പറയാൻ കഴിയുന്നത്?.പ്രണയം ഒരാന്തരിക അനുഭവമാണ്. അത് മറ്റൊന്നിനോട് തോന്നുന്ന താദാത്മ്യമാണ്. അവിടെ താനെന്താണ് ,എങ്ങനെയാണ് എന്ന് ചിന്തിക്കാനാവില്ല .പ്രണയിക്കുന്നു എന്ന് പറയുന്നത് തന്നെ പ്രണയരാഹിത്യമാണ്. യഥാർത്ഥത്തിൽ പ്രണയമില്ലാത്തതുകൊണ്ടാണ് പ്രണയിക്കുന്നു എന്നു പറയേണ്ടി വരുന്നത്. പറയുമ്പോൾ അത് വാക്കുകൾ മാത്രമാണ്. വാക്കുകൾ ശബ്ദങ്ങളായി കേട്ടാൽ പ്രേമമുണ്ടാകുമോ ?

പ്രണയം ഒരു ലഹരിയാണ്. അത് ഒരു വ്യക്തിയെ മനുഷ്യനല്ലാതാക്കും. ചിലപ്പോൾ സ്വയം താഴുകയോ വിചിത്രമായ ചിന്തകളിൽ എത്തിച്ചേരുകയോ ചെയ്യും. അതുകൊണ്ടാണ് ചങ്ങമ്പുഴയ്ക്കും തൻ്റെ കഥാപാത്രമായ രമണനും ദു:ഖിക്കേണ്ടി വന്നത്. ചങ്ങമ്പുഴയും രമണനും യാഥാർത്ഥ്യങ്ങളാണ്. ചങ്ങമ്പുഴയിൽ  രണ്ടുപേരുണ്ടായിരുന്നു. ഒരാൾ ചങ്ങമ്പുഴ തന്നെയാണ്. ആ ചങ്ങമ്പുഴയ്ക്ക് സ്ഥിരീകരണമില്ലാത്തതുകൊണ്ടാണ് രമണനെ സൃഷ്ടിക്കേണ്ടി വന്നത്. രമണൻ 'യഥാർത്ഥ 'ത്തിൽ ജീവിച്ച വ്യക്തിയാണ് ,കടലാസിലാണെന്നു മാത്രം. രമണന്റെ ജീവിതം വായിച്ചവരെല്ലാം രമണനായി മനസിൽ  ജീവിച്ചവരാണ്. 

പ്രണയം മനുഷ്യനെ മനുഷ്യനല്ലാതാക്കുന്നതുകൊണ്ടാണ്  ഇടപ്പള്ളി രാഘവൻപിള്ളയ്ക്ക്  ആത്മഹത്യ ചെയ്യേണ്ടി വന്നത്. ഇടപ്പള്ളിയല്ല ,തന്നിലെ പ്രണയ ലഹരിക്കടിപ്പെട്ട മറ്റൊരാളാണ്  മരിക്കുന്നത്. ഇടപ്പള്ളിയിലെ കവിക്ക്, കാമുകന് യഥാർത്ഥ ഇടപ്പള്ളിയെ  തിരസ്ക്കരിക്കേണ്ടി വന്നു .ഈ തിരസ്ക്കാരം തന്നെയാണ് ആത്മഹത്യ .ഒരു സമൂഹത്തിനു രമണനെ വേണ്ട; എന്നാൽ അവൻ്റെ കദനകഥ വേണം.

രമണനെ കടലാസിൽ സൃഷ്ടിച്ചശേഷം ഓടിമറയാതിരിക്കാൻ ചങ്ങമ്പുഴയ്ക്കാവില്ല. തന്നെ സ്വീകരിക്കാത്ത സമൂഹത്തിനു പറ്റിയ ഒരു ഉൽപ്പന്നം നിർമ്മിച്ചു കൊടുക്കുകയായിരുന്നു ചങ്ങമ്പുഴ. രമണൻ ചങ്ങമ്പുഴയുടെ മെഴുകു പ്രതിമയാണ് .രണ്ടുപേരെയും സമൂഹം സ്വീകരിക്കുന്നത് മെഴുകു പ്രതിമകളുടെ മ്യൂസിയത്തിൽ വച്ചാണ് 

പി. എൻ. ദാസിൻ്റെ മതം

പ്രമുഖ സെൻ ചിന്തകനും  എഴുത്തുകാരനുമായിരുന്ന പി.എൻ. ദാസ് എഴുതിയ 'ബുദ്ധൻ കത്തിയെരിയുന്നു' എന്ന കൃതിയിൽ തൻ്റെ ജീവിതമാർഗം എന്ന പോലെ  അദ്ദേഹം സെൻ തത്ത്വം മൗലികമായി അവതരിപ്പിക്കുന്നത് കണ്ടപ്പോൾ കൈയടിക്കണമെന്നു തോന്നി. ആഴമുള്ള ,ഗൗരവമുള്ള ,മൂല്യമുള്ള തലത്തിൽ ചിന്തിച്ച ദാസിനെ ഒരു ഓണപ്പതിപ്പുകാരനും എതിരേറ്റില്ല. ഓണപ്പതിപ്പുകൾക്ക് ഭൂതകാലത്തിന്റെ വിഴുപ്പ് മതിയല്ലോ. 1960 കളിൽ ഡിസൈൻ ചെയ്തതാണ് മലയാളത്തിലെ ഓണപ്പതിപ്പുകൾ .അതിനു ഒരു മാറ്റവുമില്ല. ഭൂതകാലത്തേക്ക് നോക്കി നെടുവീർപ്പിടുന്ന പരാജിതരുടെ ഓർമ്മകൾ മാത്രമേ ഇന്നത്തെ  ഓണപ്പതിപ്പുകളിലുള്ളു. പുതിയൊരു ലോകത്തെ കാണാമെന്ന് വിചാരിച്ച് അങ്ങോട്ട് ആരും നോക്കേണ്ടതില്ല.

പി.എൻ. ദാസ് എഴുതുന്നു: "ഒരിക്കൽ ആരോ ഭൂഗുരുത്വാകർഷണം  കണ്ടുപിടിച്ചു. ഓരോരുത്തരും വീണ്ടും വീണ്ടും അത് കണ്ടുപിടിക്കേണ്ടതില്ല. പക്ഷേ ,മതം വീണ്ടും വീണ്ടും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ഇത് സ്നേഹത്തെപോലെയാണ്. നിങ്ങൾക്ക് മുമ്പ് ലക്ഷക്കണക്കിനാളുകൾ സ്നേഹിച്ചു .പക്ഷേ, നിങ്ങൾ സ്നേഹിച്ചില്ലെങ്കിൽ അത് എന്താണെന്ന് നിങ്ങൾക്കറിയാനാവില്ല. ലക്ഷക്കണക്കിന് ആളുകൾ സ്നേഹിച്ചു .അതുകൊണ്ട് ഞാൻ വീണ്ടും സ്നേഹിക്കേണ്ടതിൻ്റെ ആവശ്യമെന്ത് എന്ന് നിങ്ങൾക്ക് പറയാനാവില്ല. സ്നേഹത്തെ അറിയണമെങ്കിൽ ഒരാൾ സ്നേഹിക്കുക തന്നെ വേണം. അയാൾ അത് വീണ്ടും കണ്ടുപിടിക്കുക തന്നെ വേണം. മതം സ്നേഹത്തെ പോലെയാണ് ;അത് ശാസ്ത്രത്തെ പോലെയല്ല " .

എഴുത്തുകാരനു ഇത് ബാധകമാണ്. നമ്മുടെ അനുഭവത്തിൽ വന്നാലേ  എന്തും റിഫ്രഷ് ചെയ്തെടുക്കാൻ കഴിയൂ. ഓരോ വാക്കും ഇങ്ങനെ സ്വാനുഭവമാകണം. അല്ലെങ്കിൽ ഓരോ വാക്കും മറ്റുള്ളവരുടേതാണ്.നമ്മൾ അനുഭവിക്കുന്നതിൻ്റെ വ്യാപ്തിക്കനുസരിച്ച് നിലനിൽക്കുന്ന ലോകം കൊഴിഞ്ഞുപോകുകയാണ്. നമ്മൾ പലതിന്റെയും നുണകളെ ഉപേക്ഷിക്കുക തന്നെ വേണം. നമുക്ക് സത്യമല്ലാത്തതുകൊണ്ട് പലതിനെയും നിരാകരിക്കേണ്ടി വരും 

കുർട്ട് വോണിഗട്ട് പറഞ്ഞത് 

"ഒരാളെങ്കിലും സന്തോഷിക്കാൻ വേണ്ടിയാണ് എഴുതേണ്ടത്. നിങ്ങൾ ജനാല തുറന്ന് ,ലോകത്തെ മുഴുവൻ സ്നേഹിക്കാൻ ശ്രമിച്ചാൽ നിങ്ങളുടെ കഥയ്ക്ക് നിമോണിയെ പിടിപെടും" - അമേരിക്കൻ എഴുത്തുകാരൻ കുർട്ട് വോണിഗട്ട് പറയുന്നു. 

ഈ ലോകത്തെയാകെ  സന്തോഷിപ്പിക്കേണ്ട ഒരുത്തരവാദിത്വം എഴുത്തുകാരനായ എനിക്കില്ല. കാരണം, ഇതൊരു  ജനാധിപത്യപരമായ മത്സരമോ തിരഞ്ഞെടുപ്പോ അല്ല .നമുക്ക് പറയാനുള്ളത് സത്യസന്ധമായി പറയുകയാണ് വേണ്ടത്.സാഹിത്യരചനയിൽ ഏർപ്പെടുക എന്നാൽ സിനിമാപാട്ടു പോലെ എല്ലാത്തിനെയും പൊതിഞ്ഞു പൂക്കൾ കൊണ്ട് മറയ്ക്കുക എന്നല്ല അർത്ഥം ;എല്ലാത്തിനെയും മണ്ണു മാന്തി പുറത്തെടുക്കുക എന്നാണർത്ഥം. അതിന് കഴിവില്ലാത്തവർ പലപ്പോഴും എഴുതുന്നു. ഓണപ്പതിപ്പുകാർ ബഹിഷ്കരിച്ചാൽ നമ്മുടെ രചനകൾക്കൊന്നും സംഭവിക്കുകയില്ല. ഞാൻ ഈ ഓണക്കാലത്ത് മൂന്ന് ലേഖനങ്ങളാണ് എഴുതിയത്. ബൈബിളിലെ പഴയ നിയമത്തിലെ സഭാപ്രസംഗകനും നവസാഹിത്യപ്രമേയങ്ങളും (ദീപിക വാർഷികപ്പതിപ്പ്),ദൈവം: കൊക്കൂണിൽ നിന്നു ശലഭങ്ങൾ പുറത്തുവരുന്നത് പോലെ (മെട്രോ വാർത്ത വാർഷികപ്പതിപ്പ്), പ്രതീതിയായ ജീവിതത്തിൽ സന്തോഷവും മിഥ്യയും(മൂല്യശ്രുതി) എന്നിവയാണ് ആ ലേഖനങ്ങൾ .വളരെ ഗൗരവമായി ചിന്തിച്ച് എഴുതിയ ദീർഘ ലേഖനങ്ങളാണ് ഇത് മൂന്നും .ഈ ലേഖനങ്ങളേക്കാൾ മികച്ചതായി ഒന്നും തന്നെ മറ്റു ഓണപ്പതിപ്പുകളിൽ കണ്ടില്ല. ഇത് വായനക്കാരുടെ അഭിപ്രായമാണ്. എത്രയോ പേർ എന്നെ വിളിച്ചു. എന്തെങ്കിലും കാട്ടിക്കൂട്ടാൻ എനിക്കു താത്പര്യമില്ല. ഞാൻ എഴുതുമ്പോൾ പരമാവധി ആവിഷ്കരിക്കാനാണ് ശ്രമിക്കുന്നത് .എന്തെങ്കിലും നാലുവരി കുത്തിക്കുറിച്ചു കൊടുത്ത്‌ ആളുകളെ  കബളിപ്പിക്കുന്ന രീതി എനിക്കില്ല.

മഹാഭാരതത്തിനു രണ്ടു തലങ്ങളുണ്ട് 

മലയാളത്തിൽ ഇപ്പോൾ മഹാഭാരതത്തോട് പ്രിയമേറുകയാണ്.  ഭരണം മാറിയതിന്റെ ഫലമാണിത് .എഴുത്തുകാർ നോക്കുന്നത് ആരെ തൃപ്തിപ്പെടുത്താമെന്നാണ്. കൊട്ടാരം കവികളുടെ മാനസികാവസ്ഥ തന്നെയാണ് സർക്കാർ ,പൊതുമേഖലാ സ്ഥാപനങ്ങളിലെ എഴുത്തുകാരെയും  സ്വാധീനിക്കുന്നത് .കലാശാലാ എഴുത്തുകാർക്കും സർക്കാർ സാഹിത്യകാരന്മാർക്കും  യാഥാസ്ഥിതിക പക്ഷത്ത് നിലയുറപ്പിച്ചേ മതിയാകൂ .പ്രക്ഷോഭം നയിക്കുന്ന ഒരു കൃതിയെക്കുറിച്ചും  അവർ മിണ്ടില്ല. സർക്കാർ അവാർഡ് കൊടുത്താൽ പിന്നെ അടങ്ങിയിരിക്കില്ല. സകലതിൻ്റെയും മുനയൊടിച്ചു കളഞ്ഞ് ,ഏവർക്കും സ്വീകാര്യമാകുന്ന വിധം പരുവപ്പെടുത്തി എഴുതിക്കൊണ്ടിരിക്കും.

മഹാഭാരതത്തെക്കുറിച്ച് ,കുരുക്ഷേത്രയുദ്ധത്തെക്കുറിച്ച് ആർക്കുമെഴുതാം. പക്ഷേ ,അതിനുള്ളിലേക്ക് കയറാൻ ധിഷണ വേറെ വേണം. പ്രത്യക്ഷത്തിൽ കാണുന്ന യുദ്ധത്തിനു പിറകിൽ ധർമ്മത്തിന്റെ വേറൊരു യുദ്ധമുണ്ട്.അതറിയാനാണ് ബുദ്ധി വേണ്ടത്. മഹാപണ്ഡിതനും യോദ്ധാവും ആദർശശാലിയും പരിണിത പ്രജ്ഞനും ധർമ്മബോധമുള്ളവനും കാരണവരുമായ ഭീഷ്മർക്ക് പോലും യഥാർത്ഥ ധർമ്മം അറിയില്ലെന്ന് ശ്രീകൃഷ്ണൻ കുറ്റപ്പെടുത്തുന്നത് ശ്രദ്ധിക്കണം. അപ്പോഴാണ് യുദ്ധത്തിൻ്റെ പിറകിൽ മറ്റൊരു യുദ്ധം നടക്കുന്നത് മനസ്സിലാവുന്നത് .

ഇതറിയാതെ എഴുതുന്നവർ ഐ.വി.ശശിയുടെയോ സത്യൻ അന്തിക്കാടിൻ്റെയോ സിനിമകളിലെ സംഘട്ടന രംഗങ്ങൾ പോലെയായിരിക്കും ആ യുദ്ധത്തെ വിവരിക്കുക. ഏതാനും മാസങ്ങൾക്ക് മുൻപ് ഒരാൾ ഒരു മഹാഭാരത പഠന പരമ്പരയിൽ എഴുതി ,ശ്രീകൃഷ്ണൻ അധർമ്മത്തെ പ്രോത്സാഹിപ്പിച്ചു എന്ന്. ഇത്രയും വിവരംകെട്ട വർത്തമാനം കേട്ടിട്ടേയില്ല. ശ്രീകൃഷ്ണനെ മനസ്സിലാക്കാനുള്ള സിദ്ധിയില്ലാത്തവർ അതിനായി തപം ചെയ്യണം. ശ്രീകൃഷ്ണനു എന്തുകൊണ്ടാണ് അന്ത്യകാലത്ത് ശക്തിലോപം സംഭവിച്ചത്? ഗാന്ധാരിയുടെ ശാപം കൊണ്ടാണെന്നു ഉപരിപ്ളവമായി പറയുന്നവരാണ് അധികവും .എന്നാൽ ഒരു ധർമ്മയുദ്ധത്തിൻ്റെ പരിണതഫലമാണത്.

ബോർഹസ് :രാഷ്ട്രീയ ,മത വിശ്വാസങ്ങല്ല സാഹിത്യം

'ബോർഹസ് ഓൺ റൈറ്റിംഗ്' എന്ന പുസ്തകം സൗജന്യമായി ഇൻറർനെറ്റൽ വായിക്കാം, മറ്റു പല പുസ്തകങ്ങളുമെന്ന പോലെ. പിഡിഎഫ് കിട്ടും. നോർമൻ തോമസ് ദി ജിയോവന്നി ,ഡാനിയൽ ഹാൽപേൺ, ഫ്രാങ്ക് മാക്ഷെയ്ൻ എന്നിവർ ചേർന്നാണ് ഈ പുസ്തകം എഡിറ്റു ചെയ്തത്. 177 പേജുണ്ട്. അർജൻ്റയിൻ കഥാകൃത്ത് ബോർഹസ് സാഹിത്യത്തെക്കുറിച്ച് മനസ്സിലാക്കിയ ആശയങ്ങൾ സംഭാഷണങ്ങളായി ഇതിലുണ്ട്. സാഹിത്യരചനയിൽ പലരും ധരിച്ചു വച്ചിട്ടുള്ള തെറ്റായ ആശയങ്ങൾ സംഭാഷണങ്ങളായി ഇതിൽ വായിക്കാം. പാർട്ടികളെക്കുറിച്ചും  മതവിശ്വാസങ്ങളെക്കുറിച്ചും എഴുത്തുകാർ പുലർത്തുന്ന  സമീപനങ്ങൾ തിരുത്തുന്നത് ഇങ്ങനെയാണ് : "ഒരു എഴുത്തുകാരനായിരിക്കുക എന്നുള്ളതാണ് ഒരു എഴുത്തുകാരന്റെ ജോലി .നല്ല എഴുത്തുകാരനായിരിക്കണമെങ്കിൽ ജോലി നന്നായി ചെയ്യണം. എൻ്റെ മറ്റഭിപ്രായങ്ങൾ ഉപരിപ്ളവമായി കണ്ടാൽ മതി.ഉദാഹരണത്തിനു, കമ്മ്യൂണിസ്റ്റുകാരെയും നാസികളെയും ജൂത വിരോധികളെയും ഞാൻ വെറുക്കുന്നു .എന്നാൽ ഈ വിരോധമൊന്നും എൻ്റെ കഥകളിൽ കടന്നു വരാൻ ഞാൻ അനുവദിക്കില്ല. കഥയിലെ സ്വപ്നം അതിൻ്റെ വഴിക്ക് വികസിക്കാനുള്ള അവസരമാണ് കഥാകൃത്ത് സൃഷ്ടിക്കേണ്ടത് ".

ഈ പ്രസ്താവന നമ്മുടെ പല എഴുത്തുകാരുടെയും മിഥ്യാധാരണകൾ പൊളിച്ചടുക്കുന്നതാണ്. ചിലർ തങ്ങളുടെ രാഷ്ട്രീയ, മത പക്ഷപാതമാണ് എഴുതിക്കൊണ്ടിരിക്കുന്നത് .അത് അങ്ങേയറ്റം ഹീനമായ ഒരു പ്രവൃത്തിയാണ്. നിങ്ങൾ വാക്കുകളിൽ സ്വതന്ത്രമാവുകയാണ് പ്രധാനം. നിങ്ങളുടെ സ്വപ്നങ്ങളെ ജീവിക്കാൻ വിടണം. മറ്റൊരിടത്ത് ബോർഹസ് സമകാലിക സംഭവങ്ങൾ പ്രമേയമായി സ്വീകരിച്ചാൽ ആധുനികനാകുമെന്ന ധാരണയെ തിരുത്തുന്നു .ഹോമര്‍ എഴുതിയത് ട്രോജൻ യുദ്ധം നടന്ന് നൂറ്റാണ്ടുകൾ കഴിഞ്ഞാണെന്ന വസ്തുത ഓർമ്മിപ്പിക്കുന്നു. "സമകാലിക വിഷയങ്ങൾ പ്രമേയമാക്കിയാൽ  അത് ജേർണലിസസമാകും, സാഹിത്യമാകില്ല" .

എന്താണ് പാരമ്പര്യം? ചിലർ  വിചാരിക്കുന്നത് അവർ സ്വയമൊരു  പാരമ്പര്യമെന്നാണ് .എന്നാൽ പാരമ്പര്യം ,ഒന്നാമത് ,നിങ്ങൾ എഴുതുന്ന ഭാഷയാണ് .മറ്റൊന്ന് , നിങ്ങൾ വായിച്ച പുസ്തകങ്ങളാണ്.

പെരുമ്പടവത്തിൻ്റെ കഥ ചിന്തിപ്പിച്ചു

പെരുമ്പടവം ശ്രീധരൻ എഴുതിയ 'കാല സീമകൾ കടന്ന് '(ആശ്രയ മാതൃനാട് സെപ്റ്റംബർ)എന്ന കഥ ഉജ്വലമായി. കഥാകൃത്ത് ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ മനുഷ്യജീവിതത്തിൻ്റെ അഗാധതകളെ തേടുകയാണ്. ഈ കഥയിലെ പ്രധാന കഥാപാത്രം ഒരു 'അയാളാ'ണ് .അയാൾ ഒരിടത്തും തങ്ങാതെ യാത്ര ചെയ്യുകയാണ്,പേരില്ലാതെ .മനുഷ്യർ പരസ്പരം വെട്ടിയും കൊന്നും നശിപ്പിച്ച ഒരു നഗരത്തിലാണ് ഇപ്പോൾ അയാൾ ഉള്ളത്.

"തെരുവിൽ മറ്റൊരിടത്ത് തളം കെട്ടിക്കിടന്ന മനുഷ്യരക്തത്തിന്റെ ഉണങ്ങിയ പാടുകണ്ട് അയാളുടെ  ഹൃദയത്തിൽ നിശ്ശബ്ദമായ ഒരു വിലാപമുയർന്നു" .ഈ വിലാപം കഥയിലുടനീളം കേൾക്കാം . ഇടയ്ക്ക് ,അയാൾ ബുദ്ധനുമായി നടക്കുന്നു. ബുദ്ധൻ അയാളോടു പറഞ്ഞു: "സർവ്വവും അനിത്യമാണ് .നിത്യമായിട്ട് ഒന്നുമില്ല. എല്ലാ പദാർത്ഥങ്ങളും തീപിടിച്ചതുപോലെ അനുനിമിഷം അതിൻ്റെയുള്ളിൽ എരിഞ്ഞുകൊണ്ടിരിക്കുകയാണ് ".

ആധുനികതയുടെ സംസ്കാരം ഉൾക്കൊണ്ട വരികളാണിത്. ആത്യന്തികമായ അർത്ഥം തേടുന്നവൻ്റെ മുന്നിൽ വ്യർത്ഥത താനേ വെളിപ്പെടും .മനുഷ്യൻ ചെയ്യുന്ന വംശഹത്യയും  കൂട്ടക്കൊലകളും ഈ ഭൂമിയെ ഒരു നരകമാക്കിയിരിക്കുകയാണ്. അതിനു  എവിടെയാണ് പരിഹാരം? പിന്നീട് ഈ കഥാപാത്രം ക്രിസ്തുവിനെ കാണുന്നു. മനുഷ്യദുരിതത്തിന്റെ തീരാത്ത കഥകൾ അയാൾ ക്രിസ്തുവിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും  പ്രതികരണമുണ്ടായില്ല. വിഷമിക്കാതെ എന്നു മാത്രമാണ് ക്രിസ്തു പ്രതികരിച്ചത്. മഹാപുരുഷന്മാർ പരാജയപ്പെട്ടിടത്ത് നമ്മെപ്പോലുള്ള സാധാരണക്കാർക്ക് എന്ത് രക്ഷ ?നമ്മളും ഈ കലഹത്തിന്റെ ഭാഗമായി മാറുകയല്ലേ? എല്ലായിടത്തും ഒരേ കാഴ്ചകൾ തന്നെ. ക്രിസ്തുവിനു പോലും മനുഷ്യരാശിയെ സ്വാധീനിക്കാൻ കഴിഞ്ഞില്ല .കാരണം, മനുഷ്യൻ സ്വമേധയാ നിന്ദ്യനും ആർക്കും നേരെയാക്കാൻ കഴിയാത്തവനമാണ്. ഈ കഥയുടെ ഒടുവിൽ അയാളുടെ മനസ്സിൽ നിന്ന് നിസ്സഹായമായ ആ വാക്കുകൾ മാത്രം പുറത്തുവരുന്നു: "എന്റെ ജീവിതം മനുഷ്യനെക്കുറിച്ചുള്ള ഒരു വേവലാതിയാണ് .അതുകൊണ്ട് ഭ്രാന്ത് പിടിക്കാതിരിക്കാൻ വേണ്ടി ഞാൻ യാത്ര തുടരുകയാണ്".പെരുമ്പടവത്തിനു അഭിനന്ദനങ്ങൾ. ഇതുപോലെ പ്രസക്തമായ ഒരു കഥയെഴുതാൻ സാധിച്ചത് അദ്ദേഹം  ഇക്കാലയളവിൽ നേടിയ അനുഭവങ്ങളാണെന്നു പറയാം. 

വിമർശകരെ ശപിക്കുന്ന കഥാകൃത്ത് 

അഷ്ടമൂർത്തിയുടെ 'നിരൂപകന്റെ രാജ്യഭാരം'(മനോരമ വാർഷികപ്പതിപ്പ് ) ഒച്ചയുണ്ടാക്കാതെ ചീറ്റിപ്പോയ ഒരു പടക്കമാണ് .ഏതോ നിരൂപകനെ  മനസ്സിൽ വച്ചുകൊണ്ട് ചെളി വാരിയെറിയുകയാണ്. കഥാകൃത്തിന്റെ മനസ്സിലെ പകയും വിദ്വേഷവുമാണ് പുറത്തു വരുന്നത്. അഷ്ടമൂർത്തിയും അതുപോലുള്ളവരും  മനസ്സിലാക്കേണ്ടത്, നിരൂപകൻ എഴുതുന്നത് കഥാകൃത്തുക്കൾക്ക് വേണ്ടിയല്ലെന്ന യാഥാർത്ഥ്യമാണ് .

ഒരു കഥാകൃത്തിന്റെയും ഏജൻ്റോ ,വക്താവോ അല്ല നിരൂപകൻ. നിരൂപകനു വേറെ ജോലിയുണ്ട്. നിരൂപകൻ ഒരു കഥ വായിച്ച് എഴുതുന്നത് കഥാകൃത്തിനെ ഉയർത്താനോ താഴ്ത്താനോ അല്ല; മറിച്ച്, നിരൂപകന്റെ ആന്തരികമായ സൗന്ദര്യപ്രശ്നങ്ങളെ സമീപിക്കുന്നതിന്റെ ഭാഗമായാണ്. തന്നെ നിരൂപകൻ അംഗീകരിക്കുന്നില്ല എന്നു പരാതിയുള്ളവരൊക്കെ അഷ്ടമൂർത്തിയെ പോലെ പ്രതിഷേധക്കഥകൾ എഴുതാൻ തുടങ്ങിയാൽ എത്ര രസമായിരിക്കും! . അഷ്ടമൂർത്തിക്ക് ഉന്നതമായ ഒരു ആശയലോകമില്ല. അത് പരിഹരിക്കാനായി ധാരാളം വായിക്കണം. വായിക്കുമ്പോൾ ഒരു സെൻ ബുദ്ധിസ്റ്റാകണം. അല്ലെങ്കിൽ വായനകൊണ്ട് പ്രയോജനമില്ല. സെൻ ബുദ്ധിസ്റ്റാകുക എന്നു പറഞ്ഞത് ഒരു ആലങ്കാരിക പ്രയോഗമായി കാണു ക .നമ്മൾ ചിന്തിക്കുമ്പോഴും വായിക്കുമ്പോഴും നിരുപാധികമായ സ്വാതന്ത്ര്യം അനുഭവിക്കണം. നിശ്ശബ്ദമായി ,വാക്കുകൾക്കതീതമായി ഈ ലോകവുമായി ബന്ധം പുലർത്താനാവണം. ഒരു പുസ്തകത്തെയോ സംഘടനയെയോ പോഷിപ്പിക്കാനല്ല നാം വായിക്കുന്നത്; നമ്മെ സ്വയം ഉപേക്ഷിക്കാതിരിക്കാനാണ്. അങ്ങനെ മനസ്സിന്റെ നിഷ്കളങ്കതയിലാഴ്ന്നിറങ്ങി വായിക്കണം .അപ്പോൾ ചുറ്റിനു മുള്ളതെല്ലാം തനിസരൂപം കാണിച്ചു തരും .

ഒരു ബദൽ ഷേക്സ്പിയർ വേണം 

ഷേക്സ്പിയർ പഠനങ്ങളെയും  നാടകാവതരണങ്ങളെയും പുതിയൊരു വീക്ഷണത്തിലൂടെ നവീകരിക്കേണ്ടതിൻ്റെ ആവശ്യകതയിലൂന്നിയാണ് Alternative Shakespeares എന്ന പുസ്തകപരമ്പര പ്രസിദ്ധീകരിക്കപ്പെട്ടത്. ഒരു Alternative ആവശ്യമായിരിക്കുന്നു. ഷേക്സ്പിയർ നാടകങ്ങൾ ഇനി എങ്ങനെയാണ് അവതരിപ്പിക്കേണ്ടതെന്ന് റോയൽ തീയേറ്റർ ചിന്തിക്കുന്നു. നമുക്ക് മറ്റൊരു വഴി എപ്പോഴും ആവശ്യമാണ് .നമ്മൾ എന്ത് പുരോഗതിയാണ് സൃഷ്ടിച്ചിട്ടുള്ളത്, നമ്മളും നമ്മുടെ കുട്ടികളും എന്താണ് പഠിക്കേണ്ടത് എന്നീ ചോദ്യങ്ങൾ തുടരെത്തുടരെ ചോദിക്കണമെന്ന് അവതാരികയിൽ ഡയാന ഇ .ഹെൻഡേഴ്സൺ പറയുന്നുണ്ട്. 

ഒരു കോളമിസ്റ്റെന്ന നിലയിൽ ഞാൻ  'അക്ഷരജാലക'(മെട്രോ വാർത്ത) ത്തിലും 'അനുധാവന'ത്തിലും ഈ നിലപാടാണ് പുലർത്തുന്നത്. ഉറച്ചു പോയ ധാരണകളെ തിരുത്തുക , പുതിയ Alternative കൊണ്ടുവരുക, പുതിയ അർത്ഥാന്വേഷണം നടത്തുക,  ലോകസാഹചര്യങ്ങൾക്കനുസരിച്ച് പുതിയ ആശയങ്ങൾ സൃഷ്ടിക്കുക ,നവലോകത്തെ അറിയുക എന്നീ പ്രശ്നങ്ങൾ ഞാനെപ്പോഴും പാലിച്ചു പോരുന്നുണ്ട്.  'അക്ഷരജാലക'ത്തിലൂടെയാണ് ഉത്തര- ഉത്തരാധുനികതയെ ഞാൻ മലയാളസാഹിത്യത്തിൽ  പരിചയപ്പെടുത്തിയത്. റയോൾ ഇഷെൽമാൻ, അലൻ കിർബി ,നിക്കോള ബോറിയ തുടങ്ങിയവരുമായി ഞാൻ നടത്തിയ അഭിമുഖങ്ങളുടെ സംക്ഷിപ്ത രൂപം  അതിൽ ചേർത്തിരുന്നു. നവാദ്വൈതം ,സ്യൂഡോറിയലിസം എന്നിങ്ങനെയുള്ള എൻ്റെ സ്വന്തം സിദ്ധാന്തങ്ങളും ഞാൻ 'അക്ഷരജാലക'ത്തിൽ അവതരിപ്പിച്ചു .എന്നും ലോക നിലവാരമുള്ള സാഹിത്യചിന്തയ്ക്കാണ് ഞാൻ മുൻഗണന കൊടുത്തത്.'അക്ഷരജാലക'ത്തിൻ്റെ  ഇരുപത്തഞ്ചാം വർഷമാണിത്. 

അക്ഷരജാലകത്തെ അഭിനന്ദിച്ചുകൊണ്ട് കേരള സാഹിത്യ അക്കാദമിയോ ,കേരള പ്രസ് അക്കാദമിയോ ഒരു കത്ത് പോലും 

എനിക്കയിച്ചിട്ടില്ല. എന്നാൽ വല്ലവരുടെയും കവിത 'ഞാൻ ഇന്നു വായിച്ച കവിത 'എന്ന പേരിൽ  ഫേസ്ബുക്കിൽ പോസ്റ്റു ചെയ്യുന്ന കുരീപ്പുഴ ശ്രീകുമാറിന്റെ പ്രവൃത്തിയെ ഒരു പംക്തിയായി പ്രകീർത്തിച്ച് കേരള സാഹിത്യഅക്കാദമി അദ്ദേഹവുമായി അഭിമുഖം നടത്തി ഒരു കവർസ്റ്റോറി പ്രസിദ്ധീകരിച്ചിരിക്കുന്നു !(സാഹിത്യ ചക്രവാളം ,സെപ്റ്റംബർ)എന്താണ് ഇതിൻ്റെയർത്ഥം? ഈ അക്കാദമിയുടെ  ചിന്തയ്ക്ക്, ബുദ്ധിക്ക് എന്തോ സംഭവിച്ചിരിക്കുന്നു .വാർത്ത വായിക്കുന്നവർക്ക് പോലും അവാർഡ് കൊടുക്കുന്ന പ്രസ് അക്കാദമി ഇരുപത്തഞ്ച് വർഷമായി തുടരുന്ന 'അക്ഷരജാലക'ത്തെ കണ്ടില്ലെന്ന് നടിക്കുകയാണ്.അക്ഷരജാലകം സമാഹരിച്ച് പുസ്തകമാക്കി കുട്ടികൾക്ക് പഠിക്കാൻ കൊടുക്കണമെന്നു നിർദ്ദേശിച്ച്  മഹാസംവിധായകൻ കെ.എസ്.സേതുമാധവൻ ഒരു കത്ത് പ്രസിദ്ധപ്പെടുത്തിയത് ഓർക്കുമല്ലോ.

ടി .പത്മനാഭൻ കഥകൾ എന്തുകൊണ്ട് ?

ടി.പത്മനാഭനു എന്തും എഴുതാൻ സ്വാതന്ത്ര്യമുണ്ട്.അദ്ദേഹം വളരെ മുതിർന്ന ഒരു കഥാകൃത്താണ്. അദ്ദേഹം 'കത്തുന്ന ഒരു രഥചക്രം ,ഗൗരി തുടങ്ങിയ നല്ല കഥകൾ എഴുതിയിട്ടുണ്ട്. എന്നാൽ പത്മനാഭൻ കുറേ കാലമായി എഴുതുന്ന കഥകൾ ആ പഴയ അനുവാചകരെ  ആകർഷിക്കുന്നുണ്ടോ എന്നു സംശയമാണ്. ഒരു വായനക്കാരൻ്റെ സംശയമാണ്. 'ഒറ്റക്കാലൻ കാക്കയുടെയും അവൻ്റെ മകൻ്റെയും കഥ' എന്ന കഥ (പ്രഭാതരശ്മി, സെപ്റ്റംബർ) പത്മനാഭൻ  എഴുതേണ്ടതല്ല .അത് നാല്പതു വർഷം മുമ്പായിരുന്നെങ്കിൽ ,ഒരു പക്ഷേ, സ്വീകരിക്കപ്പെടുമായിരുന്നു .ഈ കാലത്ത് ഇത്തരം കഥകൾ വായനക്കാരനിൽ ഗാഢമായ യാതൊരു അനുഭൂതിയും സൃഷ്ടിക്കുന്നില്ല .

പത്മനാഭൻ എഴുതുമ്പോൾ ആളുകൾ ശ്രദ്ധിക്കും. ചിലപ്പോൾ, പ്രതിഭയില്ലാത്തവർ ഇത് അനുകരിക്കും. അത് ഭാഷയ്ക്ക് വലിയ ക്ഷീണമുണ്ടാക്കുകയും ചെയ്യും.ഏതെങ്കിലും യുവകഥാകൃത്താണെങ്കിൽ ആരും ഒന്നും പറയില്ല. കാരണം, അവർക്ക് മിക്കവർക്കും ചെറുകഥ എന്ന സാഹിത്യരൂപമെന്താണെന്നു വ്യക്തമായിട്ടില്ല .എന്നാൽ പത്മനാഭൻ ഈ കഥയിലൂടെ എന്താണ് പറയുന്നത്? വീട്ടിൽ വരുന്ന ജീവികളോട് സ്നേഹം തോന്നുന്ന ചിലരൊക്കെയുണ്ട്. പക്ഷേ ,അതൊക്കെ എല്ലാവർക്കും അറിവുള്ളതല്ലേ ?ഈ കഥയിൽ കുമാരനാശാൻ്റെ നാലു വരിയും  ഗീതയിലെ നാലുവരിയും ഉദ്ധരിച്ചു ചേർത്തത് കൃത്രിമമായി  തോന്നി.

യേറ്റ്സ്: ഒരു ലോകം തകർക്കുന്ന എഴുത്തുകാരൻ

ഓരോ യാഥാർത്ഥ്യത്തെയും എഴുത്തുകാരൻ തൊടുന്നതോടെ  അവിടെ ഒരു മരണം സംഭവിക്കുന്നു. അതുവരെയുണ്ടായിരുന്നത് തകരുന്നു. പുതിയൊരു വീക്ഷണവും അനുഭവവും തിരിച്ചറിയപ്പെടുകയാണ്.യാഥാർത്ഥ്യം ഒരു കള്ളച്ചൂതാണ് .ആരോ നമ്മുടെ ഇന്ദ്രിയങ്ങളിൽ ഇടപെടുന്നു. നാം ശരിയെന്ന് കരുതുന്നത് നമ്മുടെ മുന്നിൽ വച്ച് തന്നെ മാറുന്നു. എതിരെയുള്ളയാളെ കാണാനൊക്കുന്നില്ല. എന്നാൽ അയാൾ കളിക്കുകയാണ്. ഈ കളിയിൽ തോൽക്കാൻ നാം നേരത്തെ തയ്യാറെടുത്തിരിക്കണം. ഐറിഷ് കവി ഡബ്ല്യു. ബി.യേറ്റ്സ് ഇങ്ങനെ പറഞ്ഞു: 

A writer  must die every day he lives, be reborn 

എഴുത്തുകാരൻ എന്തിനാണ് മരിക്കുന്നത്? അയാൾ എല്ലാറ്റിനെയും  നേരത്തെ ഉണ്ടായിരുന്നതിനു  എതിരായി കാണുന്നു. അവിടെ അയാൾ മരിക്കുകയാണ്, വീണ്ടും ജനിക്കാനായി.

ഉദയശങ്കറിൻ്റെ കഥയിൽ ഭാഷ മാത്രമേയുള്ളു

ഉദയശങ്കറിൻ്റെ 'മഴയുടെ ആത്മഗതങ്ങൾ'(കലാപൂർണ, സെപ്റ്റംബർ) ഒരു കഥയെന്ന നിലയിൽ വേണ്ടപോലെ വിജയിച്ചില്ല എന്നാണ് തോന്നുന്നത്.കഥയെ കവിതയോട് അടുപ്പിക്കാൻ ഇടവാചകങ്ങളിൽ സൂക്ഷ്മമായ നിരീക്ഷണങ്ങൾ നിറയ്ക്കാനാണ് കഥാകൃത്ത് ശ്രമിക്കുന്നത്. ഒരു കഥയുടെ സമഗ്രത ഇവിടെ കാണാനാകുന്നില്ല.'പ്രണയം ദാമ്പത്യമല്ല .വിഷാദത്താൽ ഉണങ്ങാത്ത ഒരു മുറിവ് മാത്രമാണ്' തുടങ്ങിയ പ്രയോഗങ്ങളിൽ ഉദയശങ്കറിൻ്റെ ഭാഷാപരമായ സിദ്ധി പ്രകടമാണ്. പക്ഷേ, കഥ എന്ന കലാവിഷ്കാരത്തിന്റെ നൈരന്തര്യത്തിൽ കഥാകൃത്തിനു  പരമാവധി ആവിഷ്കാരം നടത്താനാവുന്നില്ല. വായനക്കാരന്റെ ഏകാഗ്രത നശിപ്പിക്കപ്പെടുകയാണ്. ചെറുകഥയിൽ ഒരു തുടക്കവും അവസാനവുമുണ്ട്. അത് അനിഷേധ്യ വസ്തുതയാണ്. എവിടെ തുടങ്ങണമെന്നത് കഥാകൃത്തിന്റെ തിരഞ്ഞെടുപ്പാണ് .എവിടെ അവസാനിപ്പിക്കണമെന്നതും അതുപോലെ തന്നെ. പക്ഷേ, ഒരു കഥയുടെ ആന്തരികമായ യാത്ര അനുവാചകനിലെത്തിക്കണം. അതിനു തടസ്സമുണ്ടാവാൻ പാടില്ല. എഴുത്ത് ഒരു skill ആണ്. ആർട്ട് എന്നാൽ ആ skill കൂടി ചേർന്നതാണ് .എന്താണ് ആ Skill? അനുവാചകന്റെ ഹൃദയത്തെ സ്പർശിക്കുന്നതിനുള്ള skill ആണത്. 

മാർഗരറ്റ് അറ്റ്വുഡ് 

എഴുത്തുകാരനു മുന്നിൽ യാഥാർഥ്യം ഒരു നിശ്ചിതമായ അർത്ഥത്തോടെ അണിഞ്ഞൊരുങ്ങി നിൽക്കുകയില്ല. അതിനെ കണ്ടെത്താനായി, അടച്ചിട്ട എല്ലാ വാതിലുകളിലും മുട്ടേണ്ടി വരും. എന്നാൽ അന്വേഷിച്ചത് കണ്ടെത്തണമെന്നില്ല. അതുകൊണ്ട് അന്വേഷിക്കുന്ന വസ്തു നിലനിൽക്കുന്നില്ല എന്നർത്ഥമില്ല . മനുഷ്യന്റെ വിധിയാണത്.

കനേഡിയൻ പെൺകവി മാർഗ്ഗരറ്റ് അറ്റ്വുഡ് പറഞ്ഞു ,There may not be one truth - there may be several truths - but saying that is not to say that reality does not exist .

പല സത്യങ്ങളുണ്ട് .എന്നാൽ യാഥാർത്ഥ്യം നിലനിൽക്കുന്നുണ്ട്. പക്ഷേ ,അതിനെ എങ്ങനെ ഉൾക്കൊള്ളുന്നുവെന്നത് ഒരാളുടെ സിദ്ധിയനുസരിച്ചിരിക്കും .

ഗാന്ധാരിയെ ആവിഷ്കരിച്ചത് തെറ്റി

അജയ് എഴുതിയ 'ഗാന്ധാരപുത്രി'(കലാപൂർണ്ണ, സെപ്റ്റംബർ)വളരെ പ്രതീക്ഷയോടെയാണ് വായിച്ചത്. ഗാന്ധാരിയെപ്പറ്റിയുള്ള ഒരു ഓർമ്മയെഴുത്തായി തോന്നി; കഥയായി വികസിച്ചില്ലെന്നു പറയട്ടെ .കഥയുടെ വിവരണം ഇതല്ല. വളരെ ആഴത്തിൽ സമീപിക്കാവുന്ന ഒരു വിഷയത്തെ കഥാകൃത്ത് ശിഥിലമാക്കി കളഞ്ഞു. മഹാഭാരത്തിലെ വളരെ ഏകാന്തമായ ഒരു വ്യക്തിത്വമാണ് ഗാന്ധാരി .അവരെപ്പോലെ ആരുമില്ല. വലിയ ഒരു രാജാവിന്റെ മകളായി ജനിച്ച അവർ സർവ്വത്ര വിഷം നിറഞ്ഞ ഒരാളെ വിവാഹം കഴിക്കുകയും അയാൾക്കായി കണ്ണുകെട്ടി നടക്കുകയും ചെയ്തു. ലോകത്തെ തന്നെ ഭയപ്പെടുത്തുന്ന വിഷമുള്ള മനസ്സുമായി പിറന്ന മക്കളെ അവർക്ക് സഹിക്കേണ്ടിവന്നു. അതുകൊണ്ടുണ്ടായ മനോവേദനയിൽ നിന്നു രക്ഷപ്പെടാൻ തൻ്റെ കണ്ണുകൾ ഉപയോഗിക്കാതിരിക്കുകയല്ലേ അവർ ചെയ്തത്? അതൊരു നീറുന്ന ത്യാഗമായിരുന്നു. ഭർത്താവിൻ്റെ അന്ധതയ്ക്ക് കുടപിടിക്കാനായാണ്  സ്വന്തം കണ്ണുകൾ കെട്ടിയതെങ്കിലും അത് പിന്നീട് അവരുടെ മക്കളുടെ ചീത്ത പ്രവൃത്തികളിൽ നിന്നു രക്ഷ നേടാനുള്ള ഉപായവുമായി .ഗാന്ധാരി മക്കളെ കാണാതിരിക്കുന്നതിലൂടെ സ്വയം ശുദ്ധീകരിക്കുകയല്ലേ  ചെയ്യുന്നത്? എന്നാൽ ഈ ചിന്തകളൊന്നും കഥാകൃത്തിൻ്റെ ഭാഗത്ത് കണ്ടില്ല.

ജയരാജ് ഇന്ത്യയുടെ കഥാകൃത്ത് 

ജയരാജ് ഇന്ത്യയിലെ പതിതരെ തൻ്റെ രക്തത്തിലും മാംസത്തിലും സന്നിവേശിപ്പിച്ച കഥാകൃത്തായിരുന്നു. അതുപോലൊരു ധീരയൗവനത്തെ എങ്ങും കണ്ടിട്ടില്ല .അദ്ദേഹത്തിൻ്റെ ' ബിഹാർ' എന്ന കഥ വായിച്ചാൽ എല്ലാ  കപടക്കോട്ടകളും തകരും .ദിക്കുകളെ ഭേദിക്കുകയാണ് അതിലെ വാക്കുകൾ. 

"എന്നെ നിങ്ങളറിയും. പക്ഷേ ,അറിയുന്നതായി നിങ്ങൾ ഇതുവരെ ഭാവിച്ചിട്ടില്ല .ഞാനൊരു ബിഹാറിയാണ് .പക്ഷേ, ബീഹാർ ഒരിക്കലും എന്റേതായിരുന്നിട്ടില്ല" .

തുടർന്ന് കഥയിലെ വാക്കുകൾ ഇങ്ങനെ തുടരുന്നു :

"എന്റെ അമ്മയെ നിങ്ങൾ കുടിലിനകത്ത് വ്യഭിചരിച്ചുകൊണ്ടിരുന്നപ്പോൾ പുറത്തെ ഇരുട്ടിലെ ഇല്ലാത്ത അർത്ഥങ്ങൾ തേടുന്ന രണ്ടു പകച്ച കണ്ണുകളായിരുന്നു ഞാൻ. എൻ്റെ പെങ്ങളെ വാ പൊത്തി കൈകാൽ കൂട്ടിപ്പിടിച്ച് നിങ്ങൾ തൂക്കിയെടുത്ത്  കൊണ്ടുപോയപ്പോൾ ഇരുട്ടിൽ തല പോയ തെങ്ങു പോലെ മരവിച്ചു നിന്ന  നിശ്ചലതയായിരുന്നു ഞാൻ. നിങ്ങൾക്കും ഇതൊക്കെ ഓർമ്മയുണ്ട്. ഓർമ്മയില്ലെന്ന് ഭാവിക്കുകയാണെന്ന് മാത്രം ". 

ഇവിടം കൊണ്ട് ജയരാജ്  അവസാനിപ്പിച്ചു എന്ന് കരുതേണ്ട. അദ്ദേഹത്തിൻ്റെ 'ബിഹാർ' വീണ്ടും ഗർജിക്കുന്നത് ഇങ്ങനെയാണ്: "നിങ്ങളുടെ രാമായണത്തിൽ പതിവ്രതയായ ഒരു പെണ്ണിൻ്റെ പാവനചരിതമാണുള്ളതെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. നിങ്ങളും നിങ്ങളുടെ അപ്പനപ്പൂപ്പൻമാരും ,നിങ്ങളും നിങ്ങളുടെ മക്കളും ചെറുമക്കളും രാമായണം വായിച്ചു ഹൃദിസ്ഥമാക്കി. എന്നിട്ട് ഞങ്ങളുടെ ചെറ്റക്കതകുകൾ ചവിട്ടിപ്പൊളിച്ച് ഞങ്ങളുടെ  പെണ്ണുങ്ങളെ മാനഭംഗപ്പെടുത്തി. നിങ്ങളുടെ മഹാഭാരതത്തിൽ അന്യൻ്റെ  മുതൽ അപഹരിച്ചും കള്ളച്ചൂതു കളിച്ച് സഹോദരങ്ങളെ തോൽപ്പിച്ചും  കഴിഞ്ഞ അഹങ്കാരികളുടെ  പതനചരിത്രമാണുള്ളതെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. നിങ്ങളും നിങ്ങളുടെ അപ്പന പ്പൂപ്പന്മാരും നിങ്ങളും നിങ്ങളുടെ  മക്കളും ചെറുമക്കളും മഹാഭാരതം മുഴുവൻ മന:പാഠമാക്കി .എന്നിട്ട് ഞങ്ങളുടെ വിളഭൂമികൾ അപഹരിച്ചു. ഞങ്ങളെ കള്ളച്ചൂതുകളിച്ച് തോല്പിച്ച്  അടിമകളാക്കി ".

ഉള്ളിലെ ഈ അമർഷം ,എതിർപ്പ്, പ്രക്ഷോഭം, വീറ് അവാർഡ് വാങ്ങാനോ അധികാരത്തിലിരിക്കുന്നവരുടെ താല്പര്യം സംരക്ഷിക്കാനോ അല്ല ;എല്ലാം നഷ്ടപ്പെട്ടവരുടെ മാനത്തിനും ജീവനും വേണ്ടിയാണ് .അതാണ് ജയരാജിനെ എന്നും പ്രസക്തനാക്കുന്നത്. 

ചരിത്രം വേശ്യയോ ?

റോബർട്ടോ ബൊലാനോ മനുഷ്യാവസ്ഥയെ പോസ്റ്റ്മോർട്ടം ചെയ്യുന്ന ഇങ്ങനെയാണ് :

"I realized my happiness was artificial. I felt happy because I saw the others were happy and because I know I should feel happy, but I was not really happy ".

സന്തോഷത്തെ പോലും താൻ തെറ്റായിട്ടാണ് മനസ്സിലാക്കുന്നതെന്ന് തിരിച്ചറിയുന്നവനാണ് യഥാർത്ഥ എഴുത്തുകാരൻ. എനിക്ക് സന്തോഷമുണ്ടെന്ന് തോന്നുന്നത് ഒരു പ്രതിബിംബമായി കണ്ടാൽ മതി. മറ്റുള്ളവർ സന്തോഷത്തോടെയിരിക്കുന്നത് കൊണ്ട് ഞാൻ സന്തോഷം എനിക്ക് വേണ്ടി കണ്ടുപിടിക്കുന്നു. സന്തോഷിക്കേണ്ടത് എന്റെ ആവശ്യമായിത്തീരുന്നു. ഇതിനായി  ഞാൻ ഏതറ്റം വരെയും പോകുമത്രേ! .ഇതാണോ യഥാർത്ഥ സന്തോഷം ?വാസ്തവത്തിൽ നമുക്ക് സന്തോഷത്തെക്കുറിച്ചുള്ള ആശയങ്ങളും ചിന്തകളും മാത്രമേയുള്ളൂ.സന്തോഷിക്കാൻ പ്രയാസമാണ്. സന്തോഷിക്കാൻ അറിയാത്തതുകൊണ്ട് നാം കലഹിച്ചുകൊണ്ടിരിക്കുന്നു .

റോബർട്ടോ ബൊലാനോ കണ്ടെത്തിയത് മനുഷ്യസ്വഭാവത്തിൻ്റെ  നാടകത്തിൻ്റെ പിന്നിലുള്ള മറ്റൊരു നിഴൽ നാടകമാണ്. ഒരു മികച്ച സാഹിത്യകൃതിയിൽ ഈ നിഴൽ നാടകത്തെക്കുറിച്ചുള്ള അവബോധം ഉണ്ടായിരിക്കണം.The Savage Detectives എന്ന നോവലെഴുതിയ  ചിലിയൻ എഴുത്തുകാരൻ ബൊലാനോ ഇത് കണ്ടെത്തിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

ജീവിതത്തെ പ്രതീക്ഷയില്ലാതെ നോക്കാനും ഒരു ബുദ്ധി വേണം. അതുകൊണ്ടാണ് ചരിത്രം ഒരു വേശ്യയാണെന്ന് ബൊലാനോ പറഞ്ഞത് .ചരിത്രം ആരുടെയും ഒപ്പം പോരുന്നു. ചരിത്രം വേശ്യയാണെങ്കിൽ യാഥാർത്ഥ്യവും വേശ്യ തന്നെയായിരിക്കണം. മലയാളത്തിൽ ആധുനികാനന്തര കാലത്ത് കടന്നുവന്ന കഥാകാരന്മാർക്ക് കാഴ്ചയുടെ ഈ ഗുണമില്ലാതെ പോയി.

ഒരു പൂച്ചയും ഒറിജിനലല്ല /അനുധാവനം: എം.കെ.ഹരികുമാർ 

 


ചൈനീസ് ആർട്ടിസ്റ്റ് മിൻ ഷെൻ (min Zhen,1730-1791)വരച്ച 'ദ് ബ്ലാക്ക് ക്യാറ്റ്' (The Black Cat എന്ന മഷിച്ചിത്രം ആധുനികതയുടെ ഒരു പ്രവചനമായിരുന്നു. ഏത് വസ്തുവിനെയും കലാകാരനു  വരയ്ക്കാം;എന്നാൽ എങ്ങനെ വരയ്ക്കണം എന്ന് പ്രശ്നമുണ്ട്.പൂർവികർ നോക്കിയതു പോലെ നോക്കുന്നത് അപര്യാപ്തമാണ്. ചരിത്രത്തിൽ പലരും പൂച്ചയെ വരച്ചിട്ടുണ്ട്. അതൊക്കെ ഓരോ നോട്ടമാണ്.ഇതിൽ ഏതാണ്  മൗലികമായുള്ളത് ?ഒരു പൂച്ചയ്ക്ക് ഒറിജിനാലിറ്റിയില്ല .ഇതാണ് ശ്രദ്ധിക്കേണ്ട വസ്തുത. പൂച്ചയിൽ കലാകാരൻ കണ്ടുപിടിക്കുന്നതാണു ഒറിജിനാലിറ്റി .അത് പൂച്ചയുടെ ഒറിജിനാലിറ്റിയല്ല .കലാകാരൻ പൂച്ചയെ കാണുന്നത് വ്യത്യസ്തമായാണ്. അതിൽ അയാളെ സ്വാധീനിക്കുന്ന പല ഘടകങ്ങളുണ്ട്. അയാളുടെ ഉത്കണ്ഠ,ഭയം ,സൗന്ദര്യബോധം ,നിരാശ ,ദുഃഖം ,സെക്സ് തുടങ്ങിയവയെല്ലാം സ്വാധീനിക്കും.ഇതിനു പുറമേയാണ് കലാവസ്തു എന്ന നിലയിലേക്ക് പൂച്ചയെ ഉയർത്തുന്നതിൻ്റെ പ്രശ്നങ്ങൾ . താൻ കണ്ട പൂച്ചയെ അസ്തിത്വപരമായി  പുന:സൃഷ്ടിക്കുകയാണ് കലാകാരൻ. എന്നു പറഞ്ഞാൽ ,പൂച്ചയെ വേറൊരു ജീവിതത്തിൻ്റെ അസ്തിത്വമാക്കുന്നു. 

 ഇവിടെ മിൻ ഷെൻ വരച്ച പൂച്ചയ്ക്ക് നല്ല തടിയുണ്ട്. അതാകട്ടെ, കലാകാരൻ പൂച്ചയായി ജീവിച്ചപ്പോഴുള്ള തടിയാണ്. ഇതിനെ ഞാൻ സൗന്ദര്യബോധത്തിലെ ആത്മീയത എന്നു വിളിക്കുന്നു.  സൗന്ദര്യബോധം കേവലയുക്തിയല്ല ; അത് ഒരാളുടെ ആഭ്യന്തരമായ ഉന്മാദങ്ങളുടെയും അരക്ഷിതബോധത്തിന്റെയും സമ്മോഹനമായ ഒരു ചേരുവയാണ്. അതിലാണ് കലാകാരൻ ജീവിക്കുന്നത്. അയാൾ അസ്തിത്വത്തിനു മുകളിൽ ഒരിടം തേടുകയാണ് .

സാഹിത്യകാരനും ഇങ്ങനെയാണ് ചിന്തിക്കേണ്ടത്. ഞാൻ ഇങ്ങനെയാണ് ചിന്തിയുന്നത്. എഴുത്തുകാരൻ  വസ്തുവിനെക്കുറിച്ചു പറയേണ്ടത് കേവലയുക്തിബോധമല്ല. എറണാകുളത്തെ സാഹിത്യകാരൻ, കെ.വി. തോമസിൻ്റെയോ പി.രാജീവിൻ്റെയോ കേവലയുക്തി സ്വീകരിക്കരുത്; പകരം വേറെ തേടണം. പരിചയപ്പെട്ടതല്ല എഴുതേണ്ടത്. കാണാത്ത യാഥാർത്ഥ്യങ്ങളെ അനുഭവിക്കുന്നവർ എഴുതിയാൽ മതി. ഇപ്പോൾ ഞാൻ എത്തിച്ചേർന്നിരിക്കുന്ന ഈ ഒറിജിനാലിറ്റി വാദം സിദ്ധാന്തപരമായ ഒരു കണ്ടെത്തിലാണ്. അതായത് ഒരു പൂച്ചയ്ക്കും ഒറിജിനാലിറ്റിയില്ല എന്ന ആശയം മറ്റൊരു സിദ്ധാന്തമായി ഞാൻ വികസിപ്പിക്കാൻ ഉദ്ദേശിക്കുന്നു.

'എന്തിനാടാ നീ വീണ്ടും സിദ്ധാന്തം ഉണ്ടാക്കുന്നത് 'എന്നു ആക്രോശിച്ചു കൊണ്ട് ചില അരസികന്മാർ വരാനിടയുണ്ട്. അവരെ 'പച്ചമലയാളം' കൈകാര്യം ചെയ്തുകൊള്ളണം. ഞാൻ നേരിട്ടാൽ കൂടിപ്പോകും.

ചെറുകഥ മരിച്ചു?

ചെറുകഥയുടെയോ മറ്റു കലകളുടെ യോ വിമർശനത്തിന്റെ കാര്യത്തിൽ എനിക്ക് വ്യക്തിപരമായി വിദ്വേഷം അശേഷമില്ല. എനിക്ക് പരിചയമോ സൗഹൃദമോ ഇല്ലാത്തവരെ വിമർശിക്കുന്നതു പോലെ തന്നെയാണ് അടുത്തറിയാവുന്നവരുടെ കൃതികളെയും സമീപിക്കുന്നത്. സത്യസന്ധമായി അഭിപ്രായം പറയുന്നതാണ് നല്ലത്. ഇക്കാര്യത്തിൽ  നമുക്ക് ആരെയും രക്ഷിക്കാനാവില്ല. വിമർശകനു ഒരു കഥാകൃത്തിനെയും രക്ഷിക്കാനാവില്ല .ഇക്കാര്യത്തിൽ കഥാകൃത്ത് സ്വയം രക്ഷപ്പെടാൻ നോക്കണം .അതിനു നന്നായി വായിക്കുകയും നിരീക്ഷിക്കുകയും ചിന്തിക്കുകയും വേണം. ഭാവന ചെയ്യാൻ ജന്മനാപ്രയാസമുള്ളവർ കഥയെഴുത്തുകാരാണെന്നു  ഭാവിക്കുകയും അതിനായി ഇറങ്ങി പ്പുറപ്പെടുകയും ചെയ്യുന്നതാണ് കുഴപ്പം.

സമകാല ചെറുകഥ മരിച്ചു എന്നു  പറയാവുന്ന തലത്തിലേക്ക് നമ്മെ കൊണ്ടെത്തിക്കുകയാണ് എൻ. പ്രഭാകരന്റെ 'മിണ്ടാസ്വാമി'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഒക്ടോബർ 1)ഏതാനും ലക്കങ്ങൾക്കു മുൻപ് പ്രഭാകരൻ ആഴ്ചപ്പതിപ്പിലെഴുതിയ കഥയുടെ അതേ സ്വഭാവം, രോഗം തന്നെയാണ് ഈ കഥയ്ക്കുമുള്ളത്. 

കഥ തുടങ്ങിയ കഥാകൃത്തിനു പിന്നെ എങ്ങനെ മുന്നേറണമെന്നു അറിയില്ല. താൻ തന്നെ എഴുതിയ മറ്റൊരു കഥയുടെ രീതികൾ അവലംബിക്കുന്നു. ഈ കഥയിൽ കൃഷ്ണൻകുട്ടി എന്ന സ്വഭാവരൂപത്തെ സൃഷ്ടിച്ചുകൊണ്ട് എന്തൊക്കെയോ പറയുന്നു .അദ്ദേഹം  വീമ്പ് പറയുന്നവനാണത്രേ. അതിന് ?പിന്നീട് അയാൾ സാമൂഹ്യ പ്രവർത്തകനാവുകയാണ് .സന്തോഷം. പൊടുന്നനെ എം.എൽ.എയുടെ ആളായി. അതിനിടയ്ക്കാണ് ഗ്രൂപ്പ് വൈരത്തിൽപ്പെട്ട് കൃഷ്ണൻകുട്ടിക്ക് വിലക്കേർപ്പെടുത്തിയത് .ഇവിടെ കഥ വഴിമുട്ടി .പിന്നീട് മറ്റൊരിടത്തേക്ക് ചാടുകയാണ്. അയാൾ  ആത്മീയപ്രഭാഷകനാവുകയാണ്. എന്തിനു ?താമസിയാതെ കൃഷ്ണൻകുട്ടി മൗനിയായത്രേ.അതിനുശേഷം കൃഷ്ണൻകുട്ടി മറ്റുള്ളവരുടെ പ്രഭാഷണങ്ങൾ കേൾക്കാൻ പോവുകയാണ്. തുടർന്നു  കൃഷ്ണൻകുട്ടിയെ മറ്റൊരു പ്രഭാഷകൻ എങ്ങനെ പ്രസംഗിക്കണമെന്ന് പഠിപ്പിക്കുന്നു. പിന്നീട് അയാൾ ആൽത്തറയിൽ വന്നിരുന്നു കാണുന്നവരെയെല്ലാം തെറി പറയുകയാണ്. തെറിയെപ്പറ്റി നല്ല ധാരണയുള്ള കഥാകൃത്ത് ഇങ്ങനെ ഒരു സൗജന്യം വായനക്കാർക്ക് നൽകുന്നു: " തെറിയാണെങ്കിൽ കാത് ഇരുമ്പുരുക്കിയൊഴിച്ച് അടയ്ക്കേണ്ട വകയിൽപ്പെട്ടതും".ഇതിൻ്റെ ഫലമായി കൃഷ്ണൻകുട്ടിയെ ആരോ തല്ലി വീഴ്ത്തുകയാണ്. അവർ കൃഷ്ണൻകുട്ടിയെ എവിടേക്കോ കൊണ്ടുപോയത്രേ. കൃഷ്ണൻകുട്ടി ഇല്ലാത്ത ദുഃഖത്തിൽ അന്തരീക്ഷം  ഘനീഭവിച്ചു നിന്നു എന്നാണ് കഥാകൃത്ത് പറയുന്നത്.

എന്തിനാണ് ഈ കഥ എഴുതിയത് ? കഥാകൃത്ത് ദയവായി മനസ്സിലാക്കണം ,ഇതൊക്കെ ബാലിശമായ അവതരണമാണ്. പ്രമേയത്തിൽ കഴമ്പില്ല .നല്ല ഭാഷയുമില്ല .നല്ല വായനക്കാരനു വൈകാരിക ബന്ധമുണ്ടാക്കുന്ന ഒരു സന്ദർഭമോ, വാക്യമോ ഇല്ല .എന്തിനാണ് ഇങ്ങനെ എഴുതുന്നതെന്നു കഥാകൃത്ത്  ആലോചിക്കണം .വായനക്കാർ എന്താണ് ചെയ്യേണ്ടത് ?

ഇതുപോലുള്ള കഥകളാണ് ഇപ്പോൾ രചിക്കപ്പെടുന്നത്. ഈ കഥ കവർസ്റ്റോറിയായി പ്രസിദ്ധീകരിച്ചതുകൊണ്ട് വാരിക  എന്താവും  ഉദ്ദേശിച്ചിരിക്കുക? ഇത് നല്ല കഥയാണെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് കവർസ്റ്റോറി യാക്കിയതെങ്കിൽ കഥാസ്വാദനം പ്രൈമറി ക്ലാസിൽ തന്നെയാണ് നിൽക്കുന്നത് .ഇതുപോലുള്ള കഥകളാണ് വായനക്കാരേ ,തങ്ങൾക്ക് കിട്ടുന്നത് എന്നാണെങ്കിൽ വേറൊന്നും പറയാനില്ല. മലയാളകഥ ഇപ്പോൾ വീണുകിടക്കുകയാണ്.

അശോകൻ ചരുവിലും സന്തോഷ് ജോർജ് കുളങ്ങരയും 

ടി.പത്മനാഭനെ അനുകരിച്ച്  അശോകൻ ചരുവിലും ആത്മകഥയെഴുതി തുടങ്ങി. ചിത്രമെഴുത്ത് എന്ന പേരിൽ അദ്ദേഹം എഴുതിയ കഥ (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,സെപ്റ്റംബർ 3)യാത്രാവിവരണം പോലെ തോന്നി. 

തൻ്റെ മക്കളെ കാണാൻ കഥാകൃത്ത് ജർമ്മനിയിലേക്ക് ചെന്നിരിക്കുകയാണ്. അവിടെവച്ച് തിയോ എന്ന വൃദ്ധനായ ജർമ്മൻ ചിത്രകാരനെ കാണുകയാണ്. ആ വൃദ്ധൻ മകന്റെയും ഭാര്യയുടെയും കുടുംബസുഹൃത്താണ്. വൃദ്ധന്റെ തമിഴ് ബന്ധവും ശ്രീലങ്ക കലാപവുമെല്ലാം വിസ്തരിക്കുകയാണ്. വൃദ്ധനുമായി  ബൗദ്ധികമായി അടുത്തെങ്കിലും ദരിദ്രനായ അയാളെ സഹായിക്കാൻ പത്തു പൈസ വച്ച് നീട്ടുന്നില്ല .കടൽക്കരയിൽ, കാപ്പികുടിക്കാൻ എന്തെങ്കിലും തരണേ എന്നു ബോർഡിൽ എഴുതി വച്ച് കാത്തിരിക്കുന്ന ആ വൃദ്ധനെ, കുടുംബസമേതം ബീച്ചിലെത്തിയ കഥാകൃത്ത് ദൂരെ നിന്നേ ഒഴിവാക്കുന്നു. കഥാകൃത്തും കുടുംബവും അയാളെ കാണാതെ രക്ഷപ്പെടുകയാണ്. സഹായിക്കാനുള്ള മനസ്സില്ലാത്ത, അനുകമ്പയില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാകൃത്ത് 'ഞാൻ' എന്നു വിളിച്ചുകൊണ്ട് ആദർശവത്ക്കരിക്കാൻ ശ്രമിക്കുന്നത്. എന്തിനാണ് കഥാകൃത്ത് ഈ ക്രൂരത എഴുതി പ്രദർശിപ്പിക്കുന്നത് ?തിയോ എന്ന വൃദ്ധൻ്റെ അടുത്ത് പോയിരുന്ന് തൻ്റെ ഒരു ചിത്രം വരയ്ക്കൂ എന്നു പറഞ്ഞ് പോസ് ചെയ്ത് ഒരു തുക അവിടെ വച്ച് മടങ്ങിയിരുന്നെങ്കിൽ എത്ര നന്നാകുമായിരുന്നു ! .പക്ഷേ ,അതിനുള്ള മനസ്സ് എവിടെ ?

ഈ കഥ ,ജർമനിയിൽ പോയ ഒരാളുടെ യാത്രാവണം പോലെയാണ് വായിച്ചത് .സന്തോഷ് ജോർജ് കുളങ്ങരയുടെ ടിവി സഞ്ചാരക്കുറിപ്പുകൾ പോലെ തോന്നിച്ചു . അതിനു സമാനമാണ് അശോകന്റെ വിവരണം. ഈ ഭാഗം നോക്കൂ :

"ഞങ്ങൾ ചെല്ലുമ്പോൾ സമ്മർ ആഘോഷങ്ങൾ തുടങ്ങിയിരുന്നു. നൂറുകണക്കിനാളുകളാണ് അനുനിമിഷം വരുന്നത് .അടുത്തുള്ള ബാഡ്റോബാൻ എന്ന പട്ടണത്തിൽ നിന്നു ബീച്ചിലേക്ക് കൽക്കരിയിൽ  പ്രവർത്തിക്കുന്ന തീവണ്ടി സർവീസുണ്ട്. മോളി എന്നാണ് പേര്. ഗോതമ്പുവയലുകൾക്കിടയിലൂടെ പുകതുപ്പിയും മണിയടിച്ചും  കൂക്കിവിളിച്ചുമുള്ള അതിൻ്റെ പാച്ചിൽ കൗതുകമുണ്ടാക്കുന്നതായിരുന്നു. കുഞ്ഞുങ്ങൾക്കും വൃദ്ധർക്കും സാഹസികർക്കും  കായികപ്രേമികൾക്കും സൈക്കിൾ സഞ്ചാരികൾക്കും നായ്ക്കൾക്കും നഗ്നരാവേണ്ടവർക്കും വേണ്ടിയുള്ള പ്രത്യേകം ബീച്ചുകളുണ്ട് .ഭക്ഷണമാണ് പൊതുവെ ഇവിടത്തെ പ്രധാന സംഗതി.നാനാതരം ഭക്ഷണശാലകൾ അവയുടെ ചൂടും മണവും പ്രസരിപ്പിച്ചു പ്രവർത്തിക്കുന്നു .വഴിവക്കിലെല്ലാം ആളുകൾ കൂടിയിരുന്നു കുടിച്ചും ഭക്ഷിച്ചും സംസാരിച്ചും ഉല്ലസിക്കുന്നു.  ഇവിടെ ജീവിതച്ചെലവ് വളരെ ഉയർന്നതാണെന്ന് ചെറിയ മകൻ പറഞ്ഞു .സാധനങ്ങൾക്കെല്ലാം തീപിടിച്ച വിലയാണ്. ഹോട്ടൽ മുറികൾക്ക് അമിതമായ വാടകയും ".

കുറച്ചുനേരം ഞാൻ ശങ്കിച്ചു പോയി, സഫാരി ടിവിയുടെ മുന്നിലാണോ ഇരിക്കുന്നതെന്ന്! .ഈ കഥയിൽ അനാവശ്യവിവരണങ്ങളാണുള്ളത്. മനുഷ്യത്വത്തിന്റെ ഒരു കണം പോലും ഭാഷയിലില്ല.ആരോടും ബന്ധം സ്ഥാപിക്കാനാവാത്ത ഒരു മനസ് ഇവിടെ കാണാം .അതുകൊണ്ടാണ് ഇതിൽ പരിചയപ്പെടുത്തിയ ദരിദ്രനായ തിയോ എന്ന വൃദ്ധനോട് കഥാകൃത്തിനും വായനക്കാർക്കും ആത്മബന്ധം തോന്നാത്തത്. 

ചിലർ രാഷ്ട്രീയപ്പാർട്ടിക്ക്, മുന്നണിക്ക് വേണ്ടി കഥകൾ ചിട്ടപ്പെടുത്താറുണ്ട്. എഴുത്തുകാരൻ സംഘം ചേർന്നല്ല എഴുതേണ്ടത്. ഹെർമൻ ഹെസ്റ്റേ , തോമസ് മൻ തുടങ്ങിയവർ സംഘം ചേർന്നല്ല എഴുതിയത്. ചിലരുടെ കഥകൾ സ്കാൻ ചെയ്ത് പരിശോധിച്ചാൽ അതിൽ ഒരു പ്രത്യേക മന:ശാസ്ത്രം രൂപപ്പെടുന്നത് കാണാം.കഥയിൽ മൂന്ന് ഘടകങ്ങൾ ബോധപൂർവ്വം വിളക്കിച്ചേർക്കുന്നു. ഒന്ന് ,ഇടതുപക്ഷ ചിന്താഗതിയുള്ള ഒരു കഥാപാത്രം. ഇത് മിക്കവാറും ഒരു മാർക്സിസ്റ്റ് ആയിരിക്കും. രണ്ട്, പിന്നോക്ക സമുദായക്കാരന്റെ ചെറുത്തു നില്പുകൾ. മൂന്ന്, മുസ്ലിം വിഭാഗത്തോട് ആഭിമുഖ്യം പുലർത്തുന്ന തരത്തിലുള്ള പ്രീണനവാക്യങ്ങൾ. ഈ മൂന്ന് ഘടകങ്ങൾ ഇന്നത്തെ ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ആന്തരിക മന:ശാസ്ത്രമാണെന്നു തെറ്റായോ ശരിയായോ ധരിച്ചതിന്റെ ഫലമായാണ് ഇത് സംഭവിക്കുന്നത് .അതായത് ,തന്റെ പാർട്ടിയുടെ മനസ്സിലിരിക്കുന്നത് സങ്കല്പിച്ചുകൂട്ടി അതിനകത്ത് കയറിയിരുന്ന് എഴുതുകയാണ് .എഴുത്തിൽ എന്തിനാണ് ഇത്രയും പാരതന്ത്ര്യം അനുഭവിക്കുന്നത്?. ഇത് ഒരു സഹനമാണോ ?

നോബൽ സമ്മാനത്തിന് വിശ്വാസ്യത ഇല്ലാതായി 

ഒർഹാൻ പാമുഖ് ,ഇഷിഗുറോ ,ട്രാൻസ് ട്രോമർ എന്നിവർക്ക് നോബൽ സമ്മാനം കൊടുത്തപ്പോൾ വായനക്കാർ സന്തോഷിച്ചു.ഹാറുകി മുറ കാമി ,മാർഗരറ്റ് അറ്റ്വുഡ് ,കാൾ വൈ നോസ് ഗാർദ് തുടങ്ങിയവർ ജീവിച്ചിരിക്കുന്നു എന്നറിയാത്ത നോബൽ കമ്മിറ്റി ശരാശരിക്കാർക്ക് നോബൽസമ്മാനം കൊടുത്ത് തൃപ്തിപ്പെടുകയാണ്.ഈ വർഷം കൊടുത്തത് ആനി എർണോ എന്ന ഫ്രഞ്ച് എഴുത്തുകാരിക്കാണ്.

ഈ കമ്മിറ്റിക്ക് ധാർമ്മികതയിലും സാഹിത്യമൂല്യത്തിലും അല്പമെങ്കിലും താല്പര്യമുണ്ടായിരുന്നെങ്കിൽ മഹാനായ സൽമാൻ റുഷ്ദിക്ക് സമ്മാനം കൊടുക്കണമായിരുന്നു. സമകാലീന സാഹിത്യലോകത്തെ ഒരു മഹാഗോപുരമാണ് റുഷ്ദി .അദ്ദേഹം നവീനമായ ആലോചനകളിലൂടെ സാഹിത്യചിന്തയെ എപ്പോഴും പരിഷ്കരിക്കുകയാണ് ചെയ്യുന്നത്. പഴയതുതന്നെ ആവർത്തിച്ചു കൊണ്ടിരിക്കുന്നവർക്ക് അത് മനസ്സിലാക്കണമെന്നില്ല .അദ്ദേഹത്തിൻ്റെ Shame ,Shalimar the clawn,The Enchantress of Florence തുടങ്ങിയ  നോവലുകളും ലേഖനങ്ങളും വായിക്കുകയാണെങ്കിൽ റുഷ്ദിയുടെ കണ്ടുപിടുത്തങ്ങൾ ബോധ്യപ്പെടുന്നതാണ് .ഏതാനും ആഴ്ചകൾക്കു മുമ്പാണ് റുഷ്ദിയെ പൊതുചടങ്ങിനിടെ ഒരു ആക്രമി കുത്തി വീഴ്ത്തിയത് .യാതൊരു സുരക്ഷയുമില്ലാതെ ,റുഷ്ദിയെ അക്രമിക്ക് കുത്താൻ പാകത്തിൽ നിർത്തിയ സംഘാടകരെ തെറി പറഞ്ഞാൽ പോര, നിയമനടപടി സ്വീകരിക്കണം. 

റുഷ്ദിക്കു സാരമായി പരിക്കേറ്റിരികകയാണ്. ഒരു കണ്ണിൻ്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കാം എന്നു റിപ്പോർട്ടുണ്ടായിരുന്നു .ഈ അവസ്ഥയിൽ നോബൽ സമ്മാനം പ്രഖ്യാപിക്കുമ്പോൾ മനുഷ്യത്വമുള്ളവർ എന്താണ് വിചാരിക്കേണ്ടത് ?അത് സൽമാൻ റുഷ്ദിക്കു തന്നെ എന്നു  വിശ്വസിച്ച ആയിരക്കണക്കിനാളുകളെ കബളിപ്പിച്ചുകൊണ്ട്  ഈ വർഷത്തെ സമ്മാനം മറ്റൊരാൾക്കു കൊടുത്തിരിക്കുന്നു! .റുഷ്ദിക്ക് ഇനി ഒരവസരം കിട്ടുമോ? നോബൽ കമ്മിറ്റിക്ക് സാഹിത്യകലയിലുള്ള പരിപാവനമായ അഭിനിവേശം നഷ്ടപ്പെട്ടിരിക്കുകയാണ്.

ഇൻറർനെറ്റ് ഇൻഫർമേഷൻ സൂപ്പർ ഹൈവേയാണ് സാർ 

പത്രങ്ങൾ വായിക്കുന്നതിനെക്കുറിച്ച് ഒരു വിദ്യാർത്ഥി എന്നോട് ചോദിച്ചത് ഏതാനും നാൾ മുമ്പാണ്. എൻ്റെ പത്രവായനയും സാഹിത്യവായനയും വേർതിരിച്ചറിയാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ചോദ്യം. ഞാൻ ഇങ്ങനെ ഉത്തരം നല്കി: " ഞാനിപ്പോൾ പ്രമുഖ പത്രങ്ങളൊന്നും വായിക്കാറില്ല. ഇപ്പോഴെന്നു പറഞ്ഞാൽ കഴിഞ്ഞ മാസം തൊട്ടല്ല;ആറേഴ് വർഷങ്ങളായി വായിക്കാറില്ല .കാരണം, അതിലെ വാർത്തകൾ ഭൂരിഭാഗവും എനിക്ക് ആവശ്യമുള്ളതല്ല. പിന്നെ, അതിൽ സാഹിത്യം ഒന്നും ഉണ്ടാകാറില്ലല്ലോ. 

വാർത്തകൾ ഞാൻ മനസ്സിലാക്കുന്നത് സോഷ്യൽ മീഡിയ ,ദിവസേന സൗജന്യമായി അയച്ചുതരുന്ന ചില പത്രങ്ങളുടെ പിഡിഎഫുകൾ, ന്യൂസ് ലിങ്കുകൾ ,യു.ട്യൂബ് വീഡിയോകൾ  എന്നിവയിലൂടെയാണ്. വാർത്തകൾ തത്സമയം അറിയണമെന്നില്ല. 

പത്രം വിടർത്തിവച്ചു വായിക്കാൻ സമയവുമില്ല .മൊബൈലിലെ വായന വളരെ സൗകര്യമാണ്. 

മറ്റൊരു ചോദ്യം പിഡിഎഫുകളെപ്പറ്റിയായിരുന്നു. പുസ്തകങ്ങൾ വായിക്കാൻ ലൈബ്രറികളിൽ പോകാറുണ്ടോ? വിലകൊടുത്ത് പുസ്തകങ്ങൾ വാങ്ങുന്നത് പ്രായോഗികമാണോ എന്നിങ്ങനെ. അതിനുള്ള ഉത്തരം ഇതാണ്:

"കാക്കനാട് ഇഎംഎസ് ലൈബ്രറിയിൽ മാസത്തിലൊരിക്കൽ പോയി ആറ് പുസ്തകങ്ങൾ എടുക്കും. പഴയ പുസ്തകങ്ങൾ കിട്ടാൻ വേറെ വഴിയില്ല. ഇംഗ്ലീഷ് പുസ്തകങ്ങളുടെ പിഡിഎഫ് ഇൻറർനെറ്റിൽ കിട്ടും .ചില വെബ്സൈറ്റുകളുണ്ട്; അതിലൂടെ  കോടിക്കണക്കിന് പുസ്തകങ്ങൾ സൗജന്യമായി ലഭിക്കുന്നതാണ്. ആവശ്യമുള്ളതിന്റെ പിഡിഎഫ് ഡൗൺലോഡ് ചെയ്താൽ മതി. പോൾ വലേറിയുടെ ,പോൾ എല്വാദിൻ്റെ ,യേറ്റ്സിൻ്റെ ,ഒർട്ടേഗാ ഗാസറ്റിൻ്റെ ,മരിയാ പൊപോവയുടെ ,അഥൊന അർത്തോയുടെ ,വില്യം ബറൗസിൻ്റെ ,ടി.എസ്. എലിയറ്റിൻ്റെ ... തുടങ്ങി എനിക്കാവശ്യമുള്ള പുസ്തകങ്ങൾ ഞാൻ നെറ്റിൽ നിന്നു എടുത്ത് മൊബൈലിൽ വായിക്കുന്നു. 

ഇതിനു പുറമേയാണ് നൂറു കണക്കിനു വെബ്സൈറ്റുകൾ .സാഹിത്യത്തിനും കലയ്ക്കുമായി പുതിയ വിഷയങ്ങൾ കണ്ടെത്തിയും ഗവേഷണം ചെയ്തും  ആയിരക്കണക്കിനു ലേഖനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ചിന്തയുടെ ഭൂമിശാസ്ത്രം തന്നെ മാറ്റപ്പെടാവുന്ന രചനകൾ പ്രത്യക്ഷപ്പെടുകയാണ്. ഞാൻ തൃഷ്ണയുടെ ഉന്മാദത്തിൽപ്പെട്ടതു പോലെയാണ് നവീനമായ ആശയങ്ങളിലേക്ക് കുതിക്കുന്നത്. അടുത്തിടെ ഒരു മാസികയിൽ ,ഇനി എം. കൃഷ്ണൻനായരെ പോലെ  പാശ്ചാത്യ ഉദ്ധരണികൾ വാരി വിതറി തരംഗം സൃഷ്ടിക്കാൻ ആർക്കും  സാധിക്കില്ലെന്നും താങ്കളൊക്കെ ഇന്റർനെറ്റിൽ പരതി എടുക്കുകയാണെന്നും ഒരാൾ  എഴുതിക്കണ്ടല്ലോ എന്നായിരുന്നു മറ്റൊരു ചോദ്യം.

അസൂയ ,പക 

എൻ്റെ ഉത്തരം ഇങ്ങനെയായിരുന്നു:

ഇങ്ങനെയുള്ള വിവരംകെട്ട വർത്തമാനമാണല്ലോ ഈ മലയാളത്തിൽ നിന്നു കേൾക്കുന്നത് ! എം.കൃഷ്ണൻനായരുടെ കാലമല്ല ഇത്. അദ്ദേഹം പുസ്തകങ്ങളിൽ നിന്ന് പലതും ഉദ്ധരിക്കുമായിരുന്നു. ഞാൻ ഇന്റർനെറ്റിൽ നിന്ന് പിഡിഎഫ് നോക്കി വായിക്കും. എന്താണ് ഇൻറർനെറ്റ് എന്നു ഇത്തരം വിദ്വാന്മാർക്ക് അറിയില്ല. ഞാൻ സ്വന്തമായി ബ്ളോഗും വെബ്സൈറ്റും ഡിസൈൻ ചെയ്ത് അതിൽ എഴുതി തുടങ്ങിയിട്ട് പതിനഞ്ചു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഈ പറഞ്ഞയാൾക്ക് ഒരു ബ്ളോഗ് സ്വന്തമായി സൃഷ്ടിച്ച് എഴുതാനറിയാമോ?

ഇവരുടേത് ഒരു രോഗമാണ്. തന്നെ പിന്തള്ളി മറ്റുള്ളവർ നവീനപാതയിൽ മുന്നേറുമ്പോഴുള്ള പകയാണിത്. മറ്റൊരു കാരണവുമുണ്ട്. എൻ്റെ കോളത്തിൽ പ്രശംസിച്ച് എഴുതണമെന്ന് ആഗ്രഹിക്കുന്നവരുണ്ട് .അവർ കുറേ കാലം കാത്തിരിക്കും .ഞാൻ എഴുതില്ലെന്ന് അറിയുന്നതോടെ അകലുകയാണ്.തിരുവനന്തപുരത്ത് ഒരു പത്രപ്രവർത്തക കവി രണ്ടു പുസ്തകങ്ങൾ അയച്ചു തന്നു. ഞാൻ അതിനെക്കുറിച്ച് എഴുതില്ലെന്നു വന്നതോടെ ഇപ്പോൾ അകന്നിരിക്കുകയാണ്, 

ഇൻറർനെറ്റ് ,ഗൂഗിളൈസേഷൻ എന്നിവ ഉത്തര-ഉത്തരാധുനികതയാണ്. അതിനു ആദിയോ അന്തമോ ഇല്ല .ഉത്തര- ഉത്തരാധുനികത(2O12) എന്ന പുസ്തകത്തിൽ ഞാനിത് വിശദീകരിച്ചിട്ടുണ്ട്. ചിലർ ജീവിതകാലത്രയും ഓഫായി കിടക്കുന്നത് ആരുടെ കുഴപ്പമാണ്? മാർക്കസ് ഒറേലീയസിൻ്റെ  'മെഡിറ്റേഷൻസ്'എന്ന പുസ്തകം ഇന്റർനെറ്റിൽ കിട്ടും. അത് പബ്ലിക് ലൈബ്രറിയിൽ നിന്നു  എടുത്തുകൊണ്ടുവന്ന് വായിച്ചു ഉദ്ധരിച്ചാൽ മാത്രമേ ഉദ്ധാരണമാവുകയുള്ളോ ? ഉദ്ധരിക്കാൻ കഴിവില്ലെങ്കിൽ അത് പറയണം. അതേ പുസ്തകം ഇന്റർനെറ്റിൽ കണ്ടാൽ വായിക്കാതെ ഓടി രക്ഷപ്പെടണമോ ?നമുക്ക് ആവശ്യമുണ്ടെങ്കിൽ ഉദ്ധരിക്കാം. പക്ഷേ ,എന്ത് ഉദ്ധരിക്കണമെന്ന് അറിയണം. ഇതിനെ എതിർക്കുന്നവർ ജാംബുവാൻ്റെ കാലത്തെ പെട്ടിക്കടയിൽ ലുങ്കിയും തലേക്കെട്ടുമായി കമൻ്റടിച്ചു കൊണ്ടിരിക്കുകയാണ്. ജീർണിച്ച പരിപ്രേക്ഷ്യം വെച്ച് സംസാരിക്കുകയാണ്. ആധുനികതയ്ക്കും മുമ്പുള്ള ഒരു കാലത്തിൽ (Pre modern)ജീവിച്ചു കൊള്ളൂ. ആർക്കു ചേതം .

പത്രങ്ങൾ മാത്രമുണ്ടായിരുന്ന കാലത്ത് നമ്മൾ രാവിലെ ആറുമണിക്കാണ് 24 മണിക്കൂർ നീളുന്ന ഒരു ദിവസത്തെ അപ്ഡേറ്റ് ചെയ്തിരുന്നത്. ഇന്നു രാവിലെ 6 ന് പത്രം വായിച്ചാൽ പിറ്റേദിവസം രാവിലെ 6 വരെ നമ്മളെ ഒന്നും ബാധിച്ചിരുന്നില്ല. രാവിലെ 6 ന് ലോകം വീണ്ടും സ്റ്റാർട്ട് ചെയ്ത പ്രതീതിയായിരുന്നു. നമ്മുടെ സമയ ബോധം അങ്ങനെയായിരുന്നു. ജീവിതത്തിനു വേഗത കുറവായിരുന്നു.  

ഇപ്പോൾ നമ്മൾ ഓരോ നിമിഷവും അപ്ഡേറ്റ് ചെയ്യുന്നു. ഇത് മനസ്സിലാക്കാത്തവർ ഇപ്പോഴും ഏതോ ഇരുണ്ടലോകത്ത് തപ്പിത്തടയുകയാണ്. അവരാണ് വാൻഗോഗിൻ്റെ പെയിൻ്റിംഗുകൾ ഗൂഗിൾ ചെയ്ത് നോക്കുന്നത് ഒരു തെറ്റാണെന്നു പറയുന്നത്. വാൻഗോഗിൻ്റെ ചിത്രങ്ങൾ കാണാൻ നെതർലൻഡിൽ പോകണമെന്നു പറയുന്നവർക്ക് വിവരമില്ല. ഇന്ന് ലോകത്തിലെ എല്ലാ ക്ളാസിക് ചിത്രകാരന്മാർക്കും ഫേസ് ബുക്ക് പേജുകളുണ്ട്. ആരാധകർ തുടങ്ങിയിരിക്കുന്നതാണ്. 

മറ്റൊരു ചോദ്യം, എന്റെ 'എം. കെ. ഹരികുമാറിൻ്റെ സിദ്ധാന്തങ്ങൾ 'എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. എന്തിനാണ് ഒന്നിലധികം സിദ്ധാന്തങ്ങൾ എന്നാണ് ചോദ്യം .ഈ ചോദ്യം അസംബന്ധമാണെന്നു പറയട്ടെ. മനസ്സിലാകുന്ന രീതിയിൽ പറയാം. സിദ്ധാന്തങ്ങളെപ്പറ്റി യാതൊരു ധാരണയുമില്ലാത്തവർ ഇതൊക്കെ ചോദിക്കുന്നത് സ്വാഭാവികമാണ്. നവാദ്വൈതം എന്നു ഞാൻ പ്രയോഗിച്ചത് തെറ്റാണെന്ന് എം.തോമസ് മാത്യു ഒരു അവാർഡ് സമ്മേളനത്തിൽ പ്രസംഗിച്ചത് എന്നെ ആശ്ചര്യപ്പെടുത്തി. അദ്ദേഹത്തിനു സൈദ്ധാന്തികവും ദാർശനികവുമായ ചിന്താപദ്ധതികൾ മനസ്സിലാകുമെന്നാണ് ഞാൻ കരുതിയിരുന്നത് .എന്നാൽ തോമസ് മാത്യുവിനു സഹൃദയത്വമോ സൗന്ദര്യബോധമോ ഇല്ല. എൻ്റെ നവാദ്വൈതദർശനത്തെപ്പറ്റി തത്ത്വബോധിയായ ഡോ. എൻ. എ കരിം ഒരു ദീർഘ ലേഖനം എഴുതിയിട്ടുണ്ട്. അദ്ദേഹം സവിസ്തരം അവലോകനം ചെയ്ത് എൻ്റെ ചിന്തകളെ പിന്തുണയ്ക്കുകയായിരുന്നു. 

എൻ്റെ 'മറവിയുടെ നിർമ്മാണം'(2012) എന്ന പുസ്തകത്തിൻ്റെ ആമുഖമായി ഇത് ചേർത്തിട്ടുണ്ട് .എന്തുകൊണ്ടാണ് നവാദ്വൈതം എന്നു നാമകരണം ചെയ്തതെന്നതടക്കമുള്ള കാര്യങ്ങൾ ഡോക്ടർ കരിം വിശദീകരിച്ചിട്ടുണ്ട്. 

എൻ്റെ നവാദ്വൈതം എന്ന ദാർശനിക സിദ്ധാന്തത്തിൻ്റെ പശ്ചാത്തലത്തിൽ അതിൻ്റെ ഉപവിഭാഗങ്ങളുണ്ട്. ഞാൻ ഓരോ തവണ എഴുതുമ്പോഴും കലയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും പുതിയ ചിന്തകളാണുണ്ടാവുന്നത്. പഴയത് വിട്ട് ഞാൻ പുതിയ ലോകത്തെക്കുറിച്ച് ആലോചിക്കും. എൻ്റെ മാനിഫെസ്‌റ്റോ ,മറവിയുടെ നിർമ്മാണം ,ഉത്തര- ഉത്തരാധുനികത ,എം.കെ. ഹരികുമാറിൻ്റെ സിദ്ധാന്തങ്ങൾ എന്നീ  കൃതികളിൽ ഇത് വിശദീകരിച്ചിട്ടുണ്ട്. സ്യൂഡോറിയലിസം ,മറവിയുടെ  നിർമ്മാണം, വായനക്കാരൻ സ്വന്തം കൃതി രചിക്കുന്നു ,ഹിസ്റ്ററി ക്ലാസ്, തനിമനസ്, സർവാത്മ സന്നിവേശം  തുടങ്ങിയ സിദ്ധാന്തങ്ങൾ സാഹിത്യകൃതിയെ സമീപിക്കുന്നതിന്റെ ഭാഗമായി ഉണ്ടായതാണ്. പക്ഷേ, സാഹിത്യവിമർശനം വായിക്കാത്തവർ അസൂയയും കുശുമ്പും വച്ചുകൊണ്ട് പറയുന്നതിനെ എങ്ങനെ നമുക്ക് നേരിടാനാവും ?

'മീശ' പിൻവലിക്കുകയാണ് നല്ലത് 

മീശ എന്ന നോവൽ കൃത്യമായി, മതവിദ്വേഷവും ചേരിതിരിവും സൃഷ്ടിക്കാൻ രചിച്ചതാണ്. അതിലൂടെ ലാഭം നേടാൻ കഴിഞ്ഞിരിക്കുന്നു. യാതൊരു ലക്ഷ്യബോധവുമില്ലാതെ കഥാപാത്രങ്ങൾ ലൈംഗിക വിഷയങ്ങളിലേക്ക് കടക്കുകയാണ്. തെറി പറഞ്ഞാൽ സർഗാത്മകമാകുമെന്നു  കരുതുന്നത് വിവരക്കേടാണ്. ഉണ്ണികൃഷ്ണൻ പുതൂർ ,പമ്മൻ തുടങ്ങിയവരെ ഇനി പുന:സൃഷ്ടിക്കേണ്ടതില്ല. 

മീശ കാമ്പുള്ള ഒരാവിഷ്കാരമായില്ല.

എന്തിനാണ് നോവലിസ്റ്റ് ബോധപൂർവം ഒരു വിഭാഗത്തിന്റെ വിശ്വാസത്തെ കടന്നാക്രമിക്കുന്നത്? കഥാപാത്രങ്ങളാണ് പറയുന്നതെന്ന ന്യായമൊന്നും വേണ്ട. ഇവിടുത്തെ പ്രമുഖ രാഷ്ട്രീയനേതാക്കളെയോ ആത്മീയനേതാക്കളെയോ അപകീർത്തിപ്പെടുത്തുന്ന ഏതാനും പേജുകൾ എഴുതി വച്ചിട്ട്  കഥാപാത്രം പറയുന്നതാണെന്നു തട്ടിവിട്ടാൽ  എന്തായിരിക്കും ഫലം?

മഹാസാഹിത്യകാരന്മാരാരും ഇതുപോലെ ക്ഷുദ്രമായ  നേട്ടങ്ങൾക്കായി ഒരു സമൂഹത്തിൻ്റെ  വിശ്വാസങ്ങളെ പരുക്കേൽപ്പിക്കാൻ മുതിരുകയില്ല.ഷേക്സ്പിയർ ,ടോൾസ്റ്റോയ് തുടങ്ങിയവർ അത് ചെയ്തിട്ടില്ല .അങ്ങനെ ചെയ്യുന്നത് പ്രസിദ്ധി കിട്ടുമെന്ന പ്രതീക്ഷയിലാണ്. പക്വമായ മനസ്സില്ലാത്തവർ അത് ചെയ്യും. ഒരു മതവിഭാഗത്തെ കളിയാക്കിയാൽ മറ്റു ചില മതവിഭാഗങ്ങൾ പ്രോത്സാഹിക്കുമെന്ന് പ്രതീക്ഷിക്കുന്നത് ഹീനമാണ്. വൈക്കം മുഹമ്മദ് ബഷീറിൻ്റെ  'വിശ്വവിഖ്യാതമായ മൂക്ക്', ഒ.വി. വിജയൻ്റെ 'അരിമ്പാറ' എന്നീ രചനകൾ വായിച്ചിട്ടുള്ളവർക്ക് 'മീശ 'യിൽ പ്രത്യേകിച്ച് ഒന്നും കാണാൻ കഴിയില്ല. ഗ്രാമത്തിലെ കെട്ടുകഥകളും മിത്തും മറ്റും നാം 'ഖസാക്കിൻ്റെ ഇതിഹാസ'ത്തിൽ കണ്ടതല്ലേ? അത് ഇനിയും വേണ്ട. മീശകൊണ്ട് നേടിയതൊക്കെ മറ്റുള്ളവരുടെ മനസ്സിൽ മുറിവേൽപ്പിച്ചതിന്റെ ഫലമായിട്ടുള്ളതാണ്. തെറ്റായ ഒരു സന്ദേശമാണ് ഈ നോവൽ നൽകുന്നത്. ഇത് നോവലിസ്റ്റ് പിൻവലിക്കേണ്ടതാണ്. 

ജാവിയർ മരിയാസ്: സാഹിത്യം എന്ന ചിന്താരീതി 

പ്രമുഖ സ്പാനിഷ് സാഹിത്യകാരനും  പരിഭാഷകനുമായിരുന്ന ജാവിയർ മരിയാസ് (Javier marias)കഴിഞ്ഞ മാസമാണ് വിട പറഞ്ഞത് .നോബൽ സമ്മാനത്തിന് പലപ്പോഴും അദ്ദേഹത്തിൻ്റെ പേര് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.നവ സാഹിത്യത്തിൻ്റെ ഒരു സമുജ്വല പ്രതീകമായിരുന്നു മരിയാസ്. സാഹിത്യകലയെക്കുറിച്ച് നിരന്തരം അന്വേഷിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട്. അല്ലെങ്കിൽ മനസ് നിത്യമായ വാർദ്ധക്യത്തിലേക്കാവും ചെന്നു പതിക്കുക.

സാഹിത്യത്തെ ചരിത്രത്തിലല്ല, ചിന്തകളിലും സ്വപ്നങ്ങളിലുമാണ് തിരയേണ്ടത്. ഒരു സന്ദർഭത്തിൽ സാഹിത്യകലയുടെ മഹത്തായ അനുഭവത്തെക്കുറിച്ച് ,തന്നെ ഉന്മാദം കൊള്ളിക്കുന്ന വിചിത്രമായ ചില അറിവുകളെക്കുറിച്ച് മരിയാസ് സംസാരിച്ചു. അതിങ്ങനെയാണ്:

" സാഹിത്യത്തിൻ്റെ ഒരു ചിന്തയുണ്ട്. അത് സാഹിത്യത്തെക്കുറിച്ചുള്ള ചിന്തയല്ല. അത് മറ്റൊരു ചിന്തയാണ് - വസ്തുക്കളെ സാഹിത്യപരമായി കാണുന്ന ചിന്തയാണത്. നിങ്ങൾക്ക് എല്ലാത്തരം ചിന്തകളുമുണ്ട്. മതപരമായ ചിന്ത, ശാസ്ത്രചിന്ത, തത്ത്വചിന്ത ,മന:ശാസ്ത്ര ചിന്ത .... എന്നാൽ ഒരു Literary way of thinking ഉണ്ട്  .തത്ത്വചിന്തയുമായി താരതമ്യം ചെയ്യുമ്പോൾ ഇതിന് ചില മേന്മകളുണ്ട്. ഒരു നോവൽ വായനയ്ക്കിടയിൽ, സത്യത്തെ തിരിച്ചറിയുന്ന ഒരു നിമിഷമുണ്ട്. അതായത് ഒരു രംഗമോ, ധ്യാനമോ, നിരീക്ഷണമോ വായനക്കാരിൽ സൃഷ്ടിക്കുന്ന ചിന്ത ഇങ്ങനെയാണ്: 'ശരിയാണ്, ശരിയാണ് ,ഇത് സത്യമാണ് 'എന്ന്. ഞാനിത് അനുഭവിച്ചതാണ് .എന്നാൽ എനിക്ക് ഇതറിയാമായിരുന്നു എന്നു എനിക്കറിയില്ലായിരുന്നു ". 

ഈ നിമിഷത്തിൽ വായനക്കാരൻ തൻ്റേതായ ഒരു സത്യത്തിനു അഭിമുഖം വരുകയാണ്.  ഇത് നോവലിന്റെ കലയുടെ ഒരു മഹനീയ നിമിഷമാണ്. വായനക്കാരന്റെ മനസ്സിൽ നേരത്തെ തന്നെ ഉണ്ടായിരുന്നത്, അവൻ പോലും അറിയാതെ അവനു അഭിമുഖമാക്കി കൊണ്ടുവരണം.

കഥയോ ആത്മകഥയോ 

ടി.പത്മനാഭനെ അനുകരിച്ച് വി.വി.കുമാറും ഒരു ആത്മകഥ തല്ലിക്കൂട്ടിയിരിക്കുന്നു. (വായനക്കാരൻ ,സെപ്റ്റംബർ) എന്നാണ് പേര്.തൻ്റെ സുഹൃത്തിന്റെ പിതാവ് നല്ലൊരു വായനക്കാരനാണെന്ന് സ്ഥാപിക്കുകയും അദ്ദേഹത്തോട് സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുകയാണ് കഥാകൃത്ത്.

ഇത് കഥയായി എഴുതിയതാണ് കുഴപ്പം. ഒരു ഓർമ്മക്കുറിപ്പ് എഴുതിയാൽ പോരെ ? .കഥാകൃത്ത് ഒരു കാര്യം മനസ്സിലാക്കണം :കഥ ഒരു സാഹിത്യരൂപമാണ്. അത് കലാരൂപമാണ്. കലാനുഭവമാണ് അതിലൂടെ വായനക്കാരനു കിട്ടേണ്ടത്. വി.വി.കുമാറിനു കഥയെപ്പറ്റിയുള്ള ആധുനികമായ അവബോധമില്ല. അദ്ദേഹം ഏതോ പഴയകാലത്ത്, കാറ്റും വെളിച്ചവും കടക്കാത്ത ഒരു ഗുഹയിൽ സുരക്ഷിതമായി കഴിയുകയാണ് .സ്വന്തം ചങ്ങലകൾ എന്താണെന്നു പോലും തിരിച്ചറിയാനാവുന്നില്ല. ഒരാളോടുള്ള ആരാധന പ്രകടിപ്പിക്കാൻ കഥയെഴുതുന്നവർ കണ്ടേക്കാം. കഥയിലൂടെ സ്നേഹപ്രകടനമാകാം.  പക്ഷേ, ഒരു കലാസൃഷ്ടിയാണെന്ന ചിന്ത വേണം. എന്തെങ്കിലും ഒരു ഉൾക്കാഴ്ച വേണ്ടേ ?

ജൈൽസ് ഡെല്യൂസ് വസ്തുവിനെ കണ്ടെത്തുന്നു 

ഫ്രഞ്ച് തത്ത്വചിന്തകന്തകനായ ജൈൽസ് ഡെല്യൂസ് (Gilles Deleuze, 1925 -1995) എഴുതിയ Nietzsche and Philosophy ,Prousth and  Signs,Difference and Repetition തുടങ്ങിയ കൃതികൾ നവാവബോധത്തിൻ്റെ  ചൂണ്ടുപലകകളായി നിൽക്കുകയാണ്.ഇരുപതാം നൂറ്റാണ്ടിലെ ആറോ ഏഴോ തത്ത്വചിന്തകരിൽ ഒരാളായി ഡെല്യൂസിനെ പരിഗണിക്കണം. ജർമ്മൻ തത്ത്വജ്ഞാനി നിഷെയെ ഉദ്ധരിച്ചുകൊണ്ട് ഡെല്യൂസ് പറയുന്നത് ശ്രദ്ധിക്കണം:

"വസ്തുതകളും പ്രവർത്തനങ്ങളും വ്യാഖ്യാനങ്ങൾ തന്നെയാണ്. അതുകൊണ്ട് വ്യാഖ്യാനിക്കുക എന്ന പറഞ്ഞാൽ വ്യാഖ്യാനങ്ങളെ വ്യാഖ്യാനിക്കുക എന്നാണ് .അങ്ങനെ വസ്തുതകളെ പരിവർത്തനപ്പെടുത്തുകയാണ്. നീഷെയ്ക്ക് ഉറപ്പുണ്ടായിരുന്നു , സമൂഹത്തിന് ആത്യന്തികമായ ഒരു അധികാര കേന്ദ്രമാകാൻ കഴിയില്ലെന്ന് .ആത്യന്തികമായ അധികാരകേന്ദ്രം സൃഷ്ടിയാണ്; ഇതാണ് കല .ഒരാത്യന്തിക അധികാരകേന്ദ്രത്തിന്റെ  അസാധ്യതയും അഭാവവുമാണ് കല പ്രതിനിധാനം ചെയ്യുന്നത് .The ultimate authority is creation ,it is Art ".

കൂത്താട്ടുകുളം ചന്തയിൽ ഇതൊക്കെ സുഖമായി വിറ്റുപോകും. 

തൃശ്ശൂരിൽ നിന്നുള്ള ഒരു സാഹിത്യ മാസികയിൽ ഞാൻ  വിമർശിക്കപ്പെട്ടിരിക്കുന്നു. സന്തോഷമുണ്ട്. വിമർശനങ്ങൾ എനിക്ക് ഒരു കളിയാണ്. എന്നാൽ വിമർശനത്തിൽ യുക്തിയും ചിന്തയും ഉണ്ടായിരിക്കണം .ചിലർ അസൂയ മൂത്ത് ഭ്രാന്തു പിടിച്ച് തെറി പറയാൻ വരുന്നത് കണ്ടിട്ടുണ്ട്. പാരമ്പര്യവും ജാതിയും പറഞ്ഞു ചിലർ ഒന്നും വായിക്കാതെ കഴിച്ചുകൂട്ടും. അവർക്ക് യാതൊന്നും മനസ്സിലാവുകയില്ല. എന്തെങ്കിലും പഠിക്കാൻ ശ്രമിച്ചാലല്ലേ നമുക്ക് വളരാനൊക്കൂ .പല ചെറുപ്പക്കാരും ഭൂതകാലത്തേക്ക് നോക്കി നുണഞ്ഞ് ഒന്നിനും കൊള്ളാത്തവരായി മാറുന്നത് ഞാൻ കണ്ടിട്ടുണ്ട് .തിണ്ണമിടുക്കുകാരോട്  മരിയ പൊപോവ ,പിയറി ബോദിയോ ,സ്റ്റാൻലി ഫിഷ് തുടങ്ങിയവരെക്കുറിച്ച് പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ ?എനിക്കെതിരായ പുതിയ വിമർശനം വായിച്ചു ഞാൻ നന്നായി ചിരിച്ചു.കഥാപ്രസംഗക്കാരുടെ ഭാഷയാണ് കക്ഷിയുടേത്; എന്നാൽ  അതിവൈകാരികതയും പ്രകടനാത്മകതയും മൂലം വയറിളക്കം പിടിപെട്ടിരിക്കയാണ് ആ  ഭാഷയ്ക്ക് .ആവശ്യമില്ലാത്ത ഒരു കുലുങ്ങിക്കുഴയൽ .കെ.പി.അപ്പനെ വിമർശിച്ചു ഞാൻ 'പച്ചമലയാള'ത്തിൽ എഴുതിയപ്പോൾ തന്നെ പ്രതീക്ഷിച്ചതാണ് ഇതുപോലൊരു കഥാപ്രസംഗ ആക്രമണം. ഏറ്റവും ഭയക്കേണ്ട ഒരു സംഘമാണ് കെ.പി. അപ്പൻ്റെ ഫാൻ ക്ളബ് .പുസ്തകം മുഴുവൻ വായിക്കാതെ എഴുതുന്ന ഇക്കൂട്ടർക്ക് എന്തോന്ന് മറുപടി പറയാനാണ്. ടോൾസ്റ്റോയുടെ what is Art വായിച്ചു പഠിച്ചാൽ പോരെ. അതിൽ പരാമർശിക്കുന്ന പുസ്തകങ്ങൾ മുഴുവൻ ടോൾസ്റ്റോയി  വായിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്നത്  കുശുമ്പാണ്. എൻ്റെ നോവലുകൾ കൊള്ളില്ല എന്നു വെറുതേ ഒരു ആരോപണം. എൻ്റെ നോവലുകൾ  അതീവ താൽപര്യത്തോടെ വായിച്ച എത്രയോ പേരുണ്ട്. എൻ്റെ മൂന്നു നോവലുകളും വൻ വിജയമായിരുന്നു. ഒരു സുഹൃത്ത് നൂറ് ദിവസം തുടർച്ചയായി എൻ്റെ നോവൽ വാട്സ പ്പിൽ പാരായണം ചെയ്തു .കാര്യ ഗൗരവമുള്ള വായനക്കാർ പ്രശംസിക്കാത്ത ദിവസമില്ല .പക്ഷേ ,ഇടുങ്ങിയ മനസ്സുള്ളവർക്ക് എൻ്റെ ദാർശനിക നോവലുകൾ നേടിയ ഉയരം സഹിക്കാനാവുകയില്ല. 

കൂത്താട്ടുകുളം ചന്തയിൽ ഞാൻ എൻ്റെ സിദ്ധാന്തങ്ങൾ ലുങ്കി ധരിച്ചു വിൽക്കുകയാണെന്ന് എഴുതിക്കണ്ടു. ഈ ഭാഷയിൽ ഒട്ടും തമാശയില്ല കേട്ടോ .നാറ്റമേയുള്ളു. കൂത്താട്ടുകുളം ചന്തയിൽ എൻ്റെ സിദ്ധാന്തങ്ങളൊക്കെ വിറ്റു പോകും. കാരണം, എൻ്റെ  നാട്ടുകാർക്ക് ഇതൊക്കെ വായിച്ചു ഗ്രഹിക്കാനാവും .ചന്തയിൽ വന്നാലും അവർ പുസ്തകങ്ങളുണ്ടോ എന്നു തിരക്കും. ലളിതാംബിക  അന്തർജനം ,സി.ജെ.തോമസ്, മേരി ജോൺ കൂത്താട്ടുകുളം , ഫാ.എബ്രഹാം വടക്കേൽ ,സി.എൻ. കുട്ടപ്പൻ ,ജേക്കബ് ഫിലിപ്പ് തുടങ്ങിയ പ്രതിഭകളുടെ പാരമ്പര്യമാണ് ഞങ്ങൾക്കുള്ളത്. അതുകൊണ്ട് ഞങ്ങളുടെ ചന്ത ഒരിക്കലും നിങ്ങളുടെ ചന്ത ആയിരിക്കില്ല .എന്നാൽ ഞങ്ങളുടെ ചന്തയിൽ നിങ്ങളുടെ മുഷിഞ്ഞ തുണി വിറ്റുപോകില്ല. 

എം.കൃഷ്ണൻനായർ വിമർശിക്കപ്പെടുന്നു 

എം. കൃഷ്ണൻനായരുടെ പേര് പറഞ്ഞു പേടിപ്പിക്കുകയൊന്നും വേണ്ട. ഞാൻ എം. കൃഷ്ണൻനായരെക്കാൾ മികച്ച കോളമിസ്റ്റാണെന്ന് ചെമ്മനം ചാക്കോ ,സുകുമാർ അഴീക്കോട്, കെ.എസ്. സേതുമാധവൻ തുടങ്ങി കുറേപ്പേർ പറഞ്ഞിട്ടുണ്ട്. ചെമ്മനം  ചാക്കോയും സേതുമാധവനും  കത്തുകൾ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അഴീക്കോട് പരസ്യമായാണ് പറഞ്ഞത്. ഞാൻ എം.കൃഷ്ണൻനായരുടെ ഫാൻ അല്ല .അദ്ദേഹം ഒരു വാരികയിൽ എഴുതിക്കൊണ്ടിരിക്കുമ്പോൾ തന്നെയാണ് ഞാൻ കേരകൗമുദിയിലും തുടർന്ന് കലാകൗമുദിയിലും അക്ഷരജാലകം എഴുതി സൂപ്പർ ഹിറ്റാക്കിയത്, ഒരു മസാലയും  ചേർക്കാതെ.

കൃഷ്ണൻനായരെ വിമർശകൻ എന്നു വിളിക്കുന്നത് തന്നെ ഈ വിഷയത്തിലുള്ള പരിമിതമായ അറിവിനു തെളിവാണ്. മികച്ച ഒരു വിമർശനകൃതി അദ്ദേഹം  എഴുതിയിട്ടില്ല.കമൻ്റുകൾ എഴുതിയാൽ പോരാ. പാശ്ചാത്യ പുസ്തകങ്ങൾ പരിചയപ്പെടുത്തിയതിൻ്റെ  അടിസ്ഥാനത്തിൽ വലിയ വിമർശകനെന്നു വിളിക്കുന്നത് അവിവേകമാണ്. കൃഷ്ണൻ നായരുടേത് ഒരു സാധാരണ കോളേജ് വാധ്യാരുടെ ഭാഷയാണ്. അതിൽ ധ്വനിയോ സൗന്ദര്യമോ ഇല്ല .ആശയവിനിമയത്തിനുള്ള ഒരു ഉപാധി മാത്രം. കോളിൽ വിൽസൺ, വില്യം ജെയിംസ് തുടങ്ങിയവരുടെ ഗണത്തിൽപ്പെടുത്താവുന്ന തരത്തിൽ ഒരു പുസ്തകമോ ലേഖനമോ അദ്ദേഹം എഴുതിയിട്ടില്ല. ജയിംസ് വുഡ് എഴുതിയ How Fiction Works എന്ന പുസ്തകം പോലെ ഒന്നു അദ്ദേഹം എഴുതിയില്ലല്ലോ.

എൻ്റെ 'അക്ഷരജാലകം' ഇരുപത്തഞ്ചാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. ഞാൻ എഴുതി തുടങ്ങിയിട്ട് നാല്പത്തിയൊന്ന് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.  ആയിരക്കണക്കിനാളുകൾ കാത്തിരുന്നു വായിക്കുന്ന കോളമാണത്. ആ കോളത്തെ തെറി പറയുന്നവരുടെ സഹൃദയത്വം എത്ര ദയനീയമായിരിക്കും. ? ആളുകളുടെ  അഹങ്കാരം നോക്കണേ ! ഇരുപത്തഞ്ചു വർഷമായി സർവ്വ സ്വാതന്ത്ര്യവുമെടുത്ത് എഴുതി  ചിന്താശീലരായ വലിയൊരു കൂട്ടത്തെ സൃഷ്ടിച്ച 'അക്ഷരജാലക'ത്തിൽ കുറച്ചു കോമഡി കൂടി ചേർക്കണമെന്ന് എഴുതിയിരിക്കുന്നു !കോമഡി വേണ്ടവർ വി.ഡി.രാജപ്പൻ്റെ  കഥാപ്രസംഗം കേൾക്കൂ .നന്നായി പാടി ആരാധകരെ സൃഷ്ടിച്ച യേശുദാസിനോട് അല്പം കോമഡി ചേർത്തു പാടിയില്ലെങ്കിൽ രക്ഷപ്പെടില്ല കേട്ടോ എന്നു പറയുന്ന പോലെ! . ആറുമാസമെങ്കിലും ഏതെങ്കിലും ഒരു പത്രത്തിൽ ഒരു കോളം എഴുതി പത്താളുകളെ സ്ഥിരമായി വായിപ്പിച്ച ഒരാളാണ് ഇതു പറയുന്നതെങ്കിൽ കേൾക്കാൻ രസമുണ്ട്. എൻ്റെ കോളങ്ങളും ലേഖനങ്ങളും വായിക്കുന്നവർ നിങ്ങളെപ്പോലെ കോമഡി തപ്പി നടക്കുന്നവരല്ല. കഷ്ടപ്പെട്ട് നിങ്ങൾ എന്തിനു വായിക്കണം ?.

സംഭവങ്ങളെ നോക്കുന്ന വിധം - പെഗുയിയുടെ നിലപാട് 

ഒരു വസ്തുതയെ രണ്ടു തരത്തിൽ സമീപിക്കാമെന്നാണ് പ്രമുഖ ഫ്രഞ്ച് ചിന്തകനും കവിയുമായ ചാൾസ് പെഗുയി (Charles Peguy, 1873- (1914) പറയുന്നത്. അദ്ദേഹത്തിൻ്റെ ക്ലിയോ എന്ന പുസ്തകം ചരിത്രത്തെ ദാർശനികമായി  അന്വേഷിക്കുകയാണ് .പെഗുയി പറയുന്നു :"സംഭവങ്ങളെ രണ്ടു തരത്തിൽ സമീപിക്കാം .ഒന്ന്, സംഭവങ്ങളുടെ സ്വാഭാവികവികാസം പരിശോധിക്കുക; ചരിത്രപരമായി അതെങ്ങനെ രൂപപ്പെട്ടുവെന്നു നോക്കുക. അതെങ്ങനെ വളർന്നു ചരിത്രത്തിലേക്ക് തന്നെ വിഘടിപ്പിക്കപ്പെട്ടുവെന്ന് തിരയുക .രണ്ട് ,സംഭവങ്ങളിലേക്ക് തിരിച്ചുപോവുക. അതിൻ്റെ തുടക്കത്തിൽ ഒരിടം കണ്ടെത്തി അതിൻ്റെ ഭാഗമായി വളരുക. ഒരേസമയം യുവാവായും വൃദ്ധനായും അതിൽ ജീവിക്കുക .അതിൻ്റെ എല്ലാ ഘടകങ്ങളിലൂടെയും ഏകകങ്ങളിലൂടെയും സഞ്ചരിക്കുക ".

ഒരു വസ്തുതയെ  പരിശോധിക്കുന്നതിലും ഇത് വെളിച്ചം  നല്കുന്നുണ്ട്. സംഭവം അല്ലെങ്കിൽ വസ്തുത ചരിത്രത്തിൽ ഒറ്റയ്ക്കല്ല നിൽക്കുന്നത്: അത് നമ്മെപ്പോലുള്ള ചരിത്രജീവികളെ തേടുകയാണ്. പുതിയ അർഥങ്ങൾ ഉണ്ടാകുന്നത് അങ്ങനെയാണ്. വായനയെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ പെഗുയിയുടെ  കാഴ്ചകൾ അവിടെ വിപ്ലവകരമായ വഴിതുറക്കലായി മാറുന്നതാണ്. 

ബാബുവിൻ്റെ കഥയും കാടുകയറ്റവും

എംജി ബാബുവിൻ്റെ 'ക്രിമറ്റോറിയം'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഒക്ടോബർ 15) എന്ന കഥയെഴുതിയ എം.ജി. ബാബു ഒരു ആംബുലൻസ് ഡ്രൈവറുടെ ജീവിതമാണ് വിവരിക്കുന്നത്. എന്നാൽ ഏകാഗ്രത ഇല്ലാത്തതുകൊണ്ട് ഒരു കാര്യവുമില്ലാതെ കാടുകയറുകയാണ് കഥാകൃത്ത്. ഇടയ്ക്ക് അയാൾ ഭാര്യയെക്കുറിച്ച് ഓർക്കും.  അതിനിടയിൽ ആംബുലൻസിൻ്റെ ഓട്ടം വിവരിക്കും .ഇതിനു പുറമെയാണ് ആംബുലൻസ് ഉടമയുടെ ഓഫീസിലെ കാര്യങ്ങൾ .കഥയുടെ ഒടുവിലെത്തിയപ്പോൾ കോവിഡും കടന്നു വന്നു. എല്ലാംകൂടി അവിയലായി  എന്നു പറയാം. ഈ കഥ നന്നായി എഡിറ്റ് ചെയ്ത് ചെറുതാക്കേണ്ടതായിരുന്നു. സാഹിത്യരചനയിൽ സൂക്ഷ്മത (Sublety)വളരെ പ്രധാനമാണ്. അതോടൊപ്പം തീവ്രത(Acuity) വായനക്കാരുടെ മനസിനടിയിലേക്ക്  അനുഭവിപ്പിക്കണം .പ്രകടനാത്മകതയോ അതിവൈകാരികതയോ  വന്നാൽ കഥ പൈങ്കിളിയായിപ്പോകും. അസ്തിത്വത്തിന്റെ ഇതുവരെ  അനാവരണം ചെയ്യാത്ത ഒരു Atom എങ്കിലും കണ്ടുപിടിക്കുന്നുണ്ടെങ്കിലേ  രചനയ്ക്ക് പ്രസക്തിയുള്ളൂ.

ഇതിൽ ആംബുലൻസിനെ കേന്ദ്രീകരിച്ച് മനുഷ്യാസ്തിത്വത്തിന്റെ സൂക്ഷ്മതകൾ ആരായാൻ ശ്രമിക്കാമായിരുന്നു. അതുണ്ടായില്ല .കോവിഡിന്റെ നശീകരണതാണ്ഡവം കഥയിൽ ഒരാധിയായി വളർന്നില്ല .കഥ കുറേ നീട്ടി പറയണമല്ലോ എന്ന ചിന്തയിൽ ഏതാണ് ആവശ്യം, അനാവശ്യമെന്ന ബോധം കഥാകൃത്തിനു നഷ്ടപ്പെട്ടു.

ക്രിമറ്റോറിയമോ കോവിഡോ എന്തു വേണമെങ്കിലും കഥാകൃത്തിനു  വിവരിക്കാം .പക്ഷേ ,വായനക്കാരനു കലാനുഭവം ഉണ്ടാകണം. അല്ലെങ്കിൽ പത്രങ്ങളിലെ വലിയ റിപ്പോർട്ടുകൾ വായിച്ചാൽ മതിയല്ലോ.

പത്രപ്രവർത്തനത്തിലും പൈങ്കിളി 

പത്രപ്രവർത്തനത്തിന്റെ സാർവലൗകിതയും പ്രസക്തിയും  ആർക്കും ചോദ്യം ചെയ്യാനാവില്ല. പത്രപ്രവർത്തനത്തിലാണ് സമൂഹത്തിൻ്റെ കണ്ണ് പ്രവർത്തിക്കുന്നത്. എന്നാൽ പത്രപ്രവർത്തനത്തിലും പൈങ്കിളിയുണ്ട്. പൈങ്കിളി അഭിരുചിയുള്ളവർ പത്രപ്രവർത്തനത്തിൽ വന്നാൽ അത്തരം മാനസികാവസ്ഥ അപകടകരമായി മാറും. പന്ന്യൻ രവീന്ദ്രന്റെ മുടി വളർന്നോ ,അത് വെട്ടുന്നുണ്ടോ, എം.ബി .രാജേഷിൻ്റെ താടി വടിച്ചോ, വീണ്ടും വയ്ക്കുന്നുണ്ടോ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് തുടരെ  എഴുതിക്കൊണ്ടിരിക്കും .അതിനെ മോശമായി കാണുകയല്ല. എന്നാൽ അതിൽ ഒരു പൈങ്കിളി വാസനയുണ്ട്.

ചില പത്രപ്രവർത്തകർ ഇത്തരം പൈങ്കിളിയുമായി ഐക്യം പ്രാപിച്ചു കഴിഞ്ഞാൽ പിന്നെ ഉന്നതമായ സാഹിത്യത്തെയും കലയെയും സംശയത്തോടെയാവും കാണുക. ഇത്തരക്കാരുടെ മുന്നിലേക്ക് എൻ്റെ 'ആത്മായനങ്ങളുടെ ഖസാക്കും'  നോവലുകളും കൊണ്ടുചെന്നാൽ  അവർ വാളെടുത്തു വെട്ടും. അവർക്കത് താങ്ങാനാവില്ല .

അവരുടെ സാമ്രാജ്യത്തെ ആക്രമിച്ചു കീഴ്പ്പെടുത്താനുള്ള ശ്രമങ്ങളായി അവർ സാഹിത്യകൃതികളെ കണ്ടെന്നു വരും. അതുകൊണ്ടാണ് അമെരിക്കൻ എഴുത്തുകാരനായ തോമസ് പിഞ്ചൻ (Thomas Pynchon) അഭിമുഖത്തിനു വരുന്നവരെ കാണാതെ ഒഴിഞ്ഞുമാറി നടന്നത്. ഒരിക്കൽ തൻ്റെ  അനുവാദമില്ലാതെ അപ്പാർട്ടുമെൻറിലേക്ക് ഒരു പത്രപ്രവർത്തകൻ കടന്നുവന്നതറിഞ്ഞ പിഞ്ചൻ എതിർവശത്തെ ജനാലയിലൂടെ താഴേക്ക് ചാടി ഓടുകയാണ് ചെയ്തത്. 

എനിക്ക് ഒരു പത്രപ്രവർത്തക സുഹൃത്തുണ്ടായിരുന്നു .അദ്ദേഹത്തിന് കാക്കനാടനെ ഇഷ്ടമല്ല .'കാക്കനാടനൊഴിച്ച് ഞാൻ ആരെയും ഇഷ്ടപ്പെടും '-അദ്ദേഹം പറയുമായിരുന്നു. എന്തായിരുന്നു കാരണം? അദ്ദേഹം പറഞ്ഞു :"എനിക്ക് കാക്കനാടൻ്റെ ആ മുഖം ഇഷ്ടമല്ല; ആ നരച്ച മീശ എനിക്ക് താങ്ങാനാവില്ല "  .

ഞാൻ ചോദിച്ചു ,താങ്കൾ എന്തിനാണ് ഇതൊക്കെ നോക്കുന്നത്? അദ്ദേഹം എഴുതിയ കൃതികൾ വായിച്ചാൽ പോരേ ?ഇത്തരക്കാരാണ് എന്റെ നോവലുകൾ നന്നായില്ലെന്നു  പറയുന്നത് .ഇവർ വായനക്കാരല്ല, വെറും തോൽവികളാണ്. 

കഥ മരവിപ്പിൻ്റെ പാതയിൽ 

അശ്വതി വി. നായർ എഴുതിയ അനുശോചനം(ഭാഷാപോഷിണി ,സെപ്റ്റംബർ) എന്ന കഥ താണതരം  അഭിരുചിയുള്ള വായനക്കാരെ ആകർഷിക്കുമായിരിക്കും. നല്ല കഥ തിരിച്ചറിയാനും വായിക്കാനും യൂണിവേഴ്സിറ്റി വിദ്യാഭ്യാസമല്ല വേണ്ടത് ;കലാനുഭവമാണ്. കലയെ മനസ്സിൽ വൈകാരികമായി ഉൾക്കൊള്ളാനുള്ള ശേഷി ഒരാളുടെ പദവിയെയോ പണത്തെയോ തൊഴിലിനെയോ ജാതിയെയോ ആശ്രയിച്ചല്ല നിൽക്കുന്നത്. 

ഒരാൾ ആത്മാർത്ഥമായി പരിശ്രമിച്ചാൽ മികച്ച ഒരു കലാകാരന്റെ ലോകത്തേക്ക് കുറച്ചൊക്കെ പ്രവേശനം കിട്ടാതിരിക്കില്ല. സറിയലിസ്റ്റ് കവിയും ചിത്രകാരനുമായ പോൾ എല്വാദിൻ്റെ ലോകം വിഭ്രാകമാണ് .എന്നാൽ വിനയത്തോടെ പര്യവേക്ഷണം തുടർന്നാൽ കടലിൽ ഒരിടത്ത് വച്ച് നമുക്ക് ആ കൂറ്റൻ മത്സ്യത്തെ  അടുത്തുനിന്ന് കാണാനാവും. ഹെമിംഗ്വേയുടെ സാന്തിയാഗോയെപോലെ കൂർത്ത മുനയുള്ള കുന്തം ഉപയോഗിച്ച് കുത്തിക്കീറാതിരുന്നാൽ മതി.

മഹത്തായ കലയ്ക്ക് മുന്നിൽ ധ്യാനത്തിനാണ് പ്രസക്തി .അത് ആശയങ്ങളെയും വാക്കുകളെയും നിർവീര്യമാക്കിക്കൊണ്ട് അസ്തിത്വത്തിൻ്റെ ആന്തരികമായ ഒരു ലയമായി ബോധോദയം ചെയ്യപ്പെടും.

നമ്മൾ വായിക്കുന്നതും പഠിക്കുന്നതുമെല്ലാം ഈ ലക്ഷ്യം വച്ചാ കണം .അശ്വതിയുടെ കഥ പൈങ്കിളി പ്പാതയിലാണ് സഞ്ചരിക്കുന്നത്. ഒരു വിധവയെ അനുശോചനം അറിയിക്കാൻ ഇതിലെ കഥാപാത്രം പെടാപ്പാടുപെടുകയാണ്. എന്തിന്? എന്നിട്ട് അവരെ ജോലിസ്ഥലത്ത് വച്ച് കണ്ടപ്പോൾ തന്നോട് തന്നെ പുച്ഛം തോന്നിയെന്ന് ! ഇതുപോലെ വൈകാരികരവിപ്പ് സൃഷ്ടിക്കുന്ന രചനകൾ എന്തിനാണ്?

ഗൊദാർദിൻ്റെ പ്രതിബദ്ധത വേറെ 

അടുത്തിടെ  അന്തരിച്ച പ്രമുഖ ഫ്രഞ്ച്  നവതരംഗ (Nouvelle Vague) സംവിധായകൻ ഗൊദാർദ് താൻ  പ്രതിബദ്ധതയില്ലാത്തവനാണെന്ന ആക്ഷേപത്തിനു മറുപടിയായി ഇങ്ങനെ പറഞ്ഞു :"പ്രതിബദ്ധത എന്ന വാക്ക് തെറ്റായാണ് മിക്കപ്പോഴും ഉപയോഗിക്കുന്നത്. ഇടതുപക്ഷത്തുള്ളവരാണ് പൊതുവെ ഇങ്ങനെ ചെയ്യുന്നത്. ഒരാൾ പ്രതിബദ്ധനല്ലാതിരിക്കുന്നത്  തൊഴിലാളി വർഗത്തെക്കുറിച്ചോ സാമൂഹ്യവിഷയങ്ങളെക്കുറിച്ചോ  സിനിമയെടുക്കുന്നത് കൊണ്ടല്ല; ഒരാൾ പ്രതിബദ്ധനായിരിക്കുന്നത് അവൻ എന്താണോ ചെയ്യുന്നത് അതിൽ ഉത്തരവാദിത്വമുള്ളവനായിരിക്കുന്നിടത്തോളമാണ്. ആദ്യകാലങ്ങളിൽ എനിക്ക് ഈ ഉത്തരവാദിത്വം തോന്നിയിരുന്നു. എന്തെന്നാൽ എനിക്ക് മതിയായ വിവരമില്ലായിരുന്നു .എന്നാൽ ഇപ്പോൾ ശരിയാണ്, ഞാൻ പ്രതിബദ്ധനാണ്, ഞാൻ കൂടുതൽ കൂടുതൽ ബോധമുള്ളവനായി ;എൻ്റെ  സിനിമാപ്രവർത്തനങ്ങളിൽ, അതുകൊണ്ട് ഞാൻ ഉത്തരവാദിത്വമുള്ളവനാണ് "

അപ്പനല്ല, മുണ്ടശ്ശേരി 

മലയാളത്തില്‍ കെ.പി.അപ്പനു ഇന്ന് ശിഷ്യഗണങ്ങൾ നിർമ്മിച്ചു നല്കിയിരിക്കുന്ന പ്രതിഛായ നിലനിൽക്കുമോ എന്നു എനിക്ക് സംശയമുണ്ട്. കാരണം, അദ്ദേഹം സ്വന്തം ചിന്തകളല്ലല്ലോ അവതരിപ്പിച്ചത് .ഒരു മലയാളം മുൻഷിയുടെ പ്രൊഫൈലിലാണ് അദ്ദേഹം ജീവിതം സങ്കല്പിച്ചത്. വെളുത്ത മുണ്ടും ഷർട്ടും ധരിച്ച് കൈയിലൊരു കുടയുമായി നീങ്ങുന്ന അപ്പനെ കണ്ടിട്ടുള്ള ആർക്കും ഇത് ബോധ്യപ്പെടും .

അപ്പനു രാഷ്ട്രീയം ,സമൂഹം, സംസ്കാരം തുടങ്ങിയ മേഖലകളോട് വൈകാരികമായി അടുക്കാൻ കഴിയാത്ത ചില പ്രതിബന്ധങ്ങൾ  ഉണ്ടായിരുന്നു. എന്നാൽ ജോസഫ് മുണ്ടശ്ശേരി പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരുക തന്നെ ചെയ്യും .അദ്ദേഹത്തിൻ്റെ കത്തിജ്വലിക്കുന്ന ചിന്ത എന്താണെന്ന് ശിഷ്യന്മാർക്കു പോലും അറിയില്ല. ഒരു സമ്പൂർണ്ണ വിമർശകനായിരുന്നു അദ്ദേഹം. 'പ്രയാണം' എന്ന ചെറു പുസ്തകത്തിൽ പോലും മുണ്ടശ്ശേരി അജയ്യനാണ്. മുണ്ടശേരി മലയാള സാഹിത്യത്തെ കണ്ടെത്തുകയാണ് ചെയ്തത്. അദ്ദേഹമാണല്ലോ കുമാരനാശാനെ കണ്ടുപിടിച്ചത്.

നിരാസത്തിന്റെ തത്ത്വം /ഡോ.യാക്കോബ്‌ മാർ ഐറേനിയോസ്‌

  ശ്രീ. എം.കെ.ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ' വായിച്ചു തുടങ്ങിയപ്പോൾ ഇത്‌ ഏതോ ദുരൂഹതയുടെ ഗുഹാമുഖമാണെന്ന്‌ തോന്നിപ്പോയി. വായനപുര...