Thursday, June 2, 2022

സാഹിത്യകൃതിയുടെ ഉള്ളടക്കം അപ്രസക്തമായി: എം.കെ.ഹരികുമാർ

 

എം.കെ. ഹരികുമാർ പുസ്തകം പ്രകാശനം ചെയ്ത് പ്രസംഗിക്കുന്നു.




കായംകുളം,ക്ളാപ്പന: സാഹിത്യകൃതിയുടെ ഉള്ളടക്കത്തെക്കുറിച്ചുള്ള ചർച്ചകൾ അവസാനിച്ചതായി പ്രമുഖ വിമർശകനും കോളമിസ്റ്റും എഴുത്തുകാരനുമായ എം.കെ. ഹരികുമാർ അഭിപ്രായപ്പെട്ടു.

ക്ലാപ്പനയിൽ അക്ഷരപ്പുര ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ ഷാബു എസ് ധരൻ രചിച്ച 'പൊട്ടിത്തെറിക്കുന്ന നക്ഷത്രങ്ങൾ' എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എത് സാഹിത്യകൃതിയുടെയും കവറും ഫേസ്ബുക്ക് റിലീസും പേജുകളുടെ എണ്ണവുമാണ് ഇന്ന് ചർച്ചയാകുന്നത്. എന്തെഴുതി എന്നത് എല്ലാ വേദികളിൽ നിന്നും അപ്രത്യക്ഷമായിക്കഴിഞ്ഞു. 
ആശയങ്ങൾ പിൻവാങ്ങിയിരിക്കുകയാണ്. ഒരു തരത്തിലുള്ള വിമർശനവും അനുവദിക്കാത്ത വിധം സമൂഹത്തിന്, സാംസ്കാരിക ലോകത്തിന് സുഹൃദയത്വം സമ്പൂർണ്ണമായി നഷ്ടമായിരിക്കുകയാണ് .വിനാശകമായ പ്രതിരോധശേഷിയാണ് പ്രകടമാവുന്നത്. സാഹിത്യ ,സിനിമാ ,കലാവിമർശനങ്ങളൊന്നും ഇന്നു പത്രങ്ങളിലോ മറ്റു മുഖ്യധാരാമാധ്യമങ്ങളിലോ വരുകയില്ല. സിനിമയെക്കുറിച്ച് വിമർശനം എഴുതിയാൽ ലേഖകൻ്റെ ജോലി നഷ്ടപ്പെട്ടേക്കാം. സിനിമയുടെ പിന്നണി പ്രവർത്തകർ പങ്കെടുക്കുന്ന ചർച്ചയാണ് അതിനെക്കുറിച്ചുള്ള പരമാവധി വിമർശനമായി പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ട് നിങ്ങൾ സകല ചോദ്യങ്ങളും അവസാനിപ്പിച്ചുകൊള്ളണം -ഹരികുമാർ പറഞ്ഞു. 
 


ടെലിവിഷൻ ചാനലുകളിലും യൂട്യൂബ് ചാനലുകളിലും വാർത്തകളെക്കുറിച്ചുള്ള ചർച്ചകളും അവതരണവും വാർത്തയ്ക്കപ്പുറത്തുള്ള അസംബന്ധ മേഖലകളിലേക്കാണ് സഞ്ചരിക്കുന്നത്. 
നന്നായി നുണ പറയുന്ന ഒരു യൂട്യൂബ് ചാനലുകാരനു പെട്ടെന്ന് പണക്കാരനാവാം. ഒരു നടൻ മരിച്ചു എന്നു നിങ്ങൾ യൂട്യൂബിൽ പറഞ്ഞാൽ പെട്ടെന്ന് ലൈക്കുകൾ ലക്ഷത്തിലേക്ക് ഉയരും. നിങ്ങൾ തെറ്റാണ് ചെയ്യുന്നതെങ്കിൽ അത് തിരുത്തിക്കൊണ്ട് മറ്റൊരു വീഡിയോ ഇടാം. അപ്പോഴും ആയിരക്കണക്കിന് ലൈക്കുകൾ കിട്ടിക്കൊണ്ടിരിക്കും; പണവും കിട്ടും.നുണ പറയുന്നത് വിലയേറിയ കലയാണ് ,ജീവിതമാർഗമാണ്. അതിനു ഔദ്യോഗിക അംഗീകാരം ലഭിച്ചിരിക്കുകയാണ്. നന്നായി നുണ പറയുന്നവനാണ് വിജയം. പ്രേക്ഷകരും നുണയിൽ അഭിരമിക്കുകയാണ് .ഇന്നത്തെ പ്രേക്ഷകർക്ക് നുണ വാർത്തകളോടുള്ളത് രതിബന്ധമാണ്. നുണ വാർത്തകൾ വായിക്കുമ്പോൾ അവർക്ക് രതിസുഖം കിട്ടുന്നു. ഇത് മാധ്യമങ്ങളുടെ സ്വതന്ത്രമായ കച്ചവടമാർഗത്തിൻ്റെ ഭാഗമായി രൂപപ്പെടുന്നതാണ്. ചാനൽ ചർച്ചകൾ ഒരു കേസിൻ്റെയോ  സംഭവത്തിൻ്റെയോ വസ്തുതകളല്ല മിക്കപ്പോഴും അന്വേഷിക്കുന്നത് ;അതിനെക്കുറിച്ചള്ള വിചിത്രമായ പ്രതികരണങ്ങളാണ്. തത്സമയം ഒരു വാർത്ത സൃഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യം. 
വാർത്തകൾ സ്റ്റുഡിയോയിൽ പരിണമിക്കുകയാണ്. ചാനൽ അവതാരകൻ തന്നെ ഒരു പക്ഷം പിടിക്കുകയും തൻ്റെ  നിർബന്ധങ്ങൾക്ക് വഴങ്ങാത്തവരെ തടസ്സപ്പെടുത്തുകയുമാണ് ചെയ്യുന്നത്.ഇതിൻ്റെ ലക്ഷ്യം യുടൂബ് പണമാണ്. അസംബന്ധങ്ങളും വിചിത്രയുക്തികളും അവതരിപ്പിക്കാനും ക്ഷോഭത്തോടെ അഭിനയിക്കാനും പരിശീലനം നേടിയ വിദഗ്ധരാണ് ചർച്ചയ്ക്ക് എത്തുന്നത്. ഈ വിഭാഗത്തിൽ നല്ലൊരുപങ്കും രാഷ്ട്രീയനേതാക്കളുടെ നോമിനികളാണെന്നതാണ് സത്യം. എങ്കിലും അതു മറച്ചുവെച്ച് വാർത്തയെ അസംബന്ധത്തിൻ്റെ തരിശുനിലങ്ങളിലേക്ക് കൊണ്ടുപോവുകയാണ്. അങ്ങനെ വളച്ചൊടിക്കുകയും അസംബന്ധമാക്കുകയുമാണ് അവതാരകൻ്റെ വിജയം; പുറമേ ,യൂട്യൂബിലൂടെയുള്ള സാമ്പത്തികനേട്ടവും. ഈ നുണബോംബുകളുടെയും അയുക്തികളുടെയും തള്ളിക്കയറ്റത്തിൽ 
കഥാകൃത്തുക്കൾ ഒറ്റപ്പെട്ടുപോവുക തന്നെ ചെയ്യും .അവർ എഴുതുമ്പോൾ തന്നെ ഈ ഭീകരലോകത്തോട് പരാജയപ്പെടും .അവർക്ക് ഒരിടത്തു നിന്നും പിന്തുണ കിട്ടുകയില്ല .എന്നാൽ ഒരു ഗ്രാമത്തിൽ സാഹിത്യത്തിൻ്റെ അനിവാര്യമായ ഒരാഖ്യാനവും തലവുമുണ്ട്. അത് ആരു വിചാരിച്ചാലും മായ്ച്ചു കളയാനാവില്ല. അത് ചെറിയൊരു കൂട്ടം ആളുകൾക്ക് ആവശ്യമാണ് .അതവരുടെ പ്രാണവായുവാണ്. ഒരു സാഹിത്യരചനയ്ക്ക് ഏഴു  വായനക്കാർ ഉണ്ടായാൽ മതിയെന്ന് പ്രമുഖ ലാറ്റിനമേരിക്കൻ സാഹിത്യകാരനായ ബോർഹസ് പറഞ്ഞു .എന്നാൽ ഞാനത് തിരുത്തുകയാണ് .ഒരു സാഹിത്യകൃതിക്ക് ഇന്നത്തെ സാഹചര്യത്തിൽ മികച്ച ഒരു വായനക്കാരൻ മതി. സാഹിത്യകല ഒരാളുടെ ആകെ ജ്ഞാനത്തിൽ നിന്നാണുണ്ടാകുന്നത്. അതിനു പുതിയ കാലത്ത് വലിയ പിന്തുണ പ്രതീക്ഷിക്കണ്ട. അതേസമയം ശ്രദ്ധാലുക്കളായ വായനക്കാർ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നറിയുന്നത് വിസ്മയകരമാണ്-ഹരികുമാർ ചൂണ്ടിക്കാട്ടി.

എം.കെ. ഹരികുമാർ പുസ്തകം പ്രകാശനം ചെയ്യുന്നു. ആദ്യപ്രതി സ്വീകരിക്കുന്നത് കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ ,ഷാബു എസ് ധരൻ സമീപം .

 

കഴിഞ്ഞ ഇരുപത്തഞ്ച് വർഷത്തിനിടയിൽ ദളിത് ,പിന്നോക്ക വിഭാഗങ്ങളിൽ നിന്ന് ഒരു എഴുത്തുകാരൻ പോലും വെള്ളിവെളിച്ചത്തിൽ എത്തിയില്ല .മലയാളസാഹിത്യം അതിൻ്റെ ഫ്യൂഡൽ നഷ്ടരുചികളുടെ നെറ്റിയിൽ ചന്ദനക്കുറിയണിഞ്ഞ് ഇനിയും കൊതി തീർത്തിട്ടില്ല. എല്ലാ പുരസ്കാരങ്ങളും ഫ്യൂഡൽ നഷ്ടപ്രതാപങ്ങളെ തിരിച്ചുകൊണ്ടുവരാനുള്ളതാണ്. ഒരു നാടുവാഴിത്ത സംസ്കാരത്തിൻ്റെ സ്വപ്നസമാനമായ കൂടാരത്തിനകത്താണ് കേരളത്തിലെ അവാർഡ് സ്ഥാപനങ്ങൾ .അത് നടത്തുന്ന ഏതു പാർട്ടിക്കാരനാണെങ്കിലും ഫലം ഒന്നുതന്നെയാണ്. ഇവിടുത്തെ സിനിമാപാട്ടുകളിൽ ഫ്യൂഡൽ തമ്പുരാക്കന്മാരുടെ സൗന്ദര്യസങ്കല്പമാണ് പതിറ്റാണ്ടുകളായി ഒഴുകി നിറയുന്നത് . സാധാരണക്കാരനെപ്പറ്റി ഒരു പാട്ടെഴുത്തുകാരനും എഴുതിയിട്ടില്ല. ഇവിടെ എല്ലാ അവാർഡുകളും ജീർണിച്ച സാമൂഹ്യസ്ഥാപനങ്ങളെ വീണ്ടെടുക്കാനായി പ്രതിജ്ഞാബദ്ധമാണ് - ഹരികുമാർ വിശദീകരിച്ചു .
 
എം.കെ. ഹരികുമാറിനോടൊപ്പം ഷാബു  ധരൻ വളളിക്കാവ് കടപ്പുറത്ത്

മികച്ച കൃതികൾ എഴുതുന്നത് മലയാളത്തിൻ്റെ പശ്ചാത്തലത്തിൽ സാഹസമാണ്. ആശയപരമായ ഔന്നത്യമുള്ള, ഉയർന്ന സർഗ്ഗാത്മകമാനമുഉള്ള കൃതികൾ എഴുതുന്നവൻ ആക്രമിക്കപ്പെടാനാണ്  സാധ്യത .കാരണം ,ഭൂരിപക്ഷവും ഇടത്തരം കൃതികളുടെ യാഥാസ്ഥിതിക മന:ശാസ്ത്രവുമായി ആത്മബന്ധം സ്ഥാപിച്ചിരിക്കുകയാണ്. ഷാബു ധരൻ തൻ്റെ ജന്മനാടായ ക്ളാപ്പനയിൽ ഈ ചടങ്ങ് നടത്താൻ തീരുമാനിച്ചത് ശ്രദ്ധേയമായ കാര്യമാണ് .അദ്ദേഹം ഭോപ്പാലിൽ താമസമാക്കിയ വ്യക്തിയാണ് .അവിടെ സാംസ്കാരികരംഗത്ത് മുന്നിൽനിന്ന് പ്രവർത്തിക്കുകയാണ്. അദ്ദേഹത്തിൻ്റെ  നേതൃത്വത്തിൽ ഭോപ്പാലിൽ നിന്നു  'നർമ്മദ 'എന്ന മാസികയും പുറത്തിറക്കുന്നുണ്ട്. ഷാബുവിൻ്റെ മൂന്നാമത്തെ കഥാസമാഹാരമാണിത്. മികച്ച സാഹിത്യത്തെയും സംസ്കാരത്തെയും അനുഭവിക്കാൻ ശ്രമിക്കുന്ന നല്ലൊരു വായനക്കാരനുമാണദ്ദേഹം -ഹരികുമാർ പറഞ്ഞു .

വി. വിജയകുമാർ,ഷാബു എസ്. ധരൻ ,എൽ. കെ. ദാസൻ,,കെ. ആർ വത്സൻ,നന്ദകുമാർ വള്ളിക്കാവ്, എ. മജീദ്, ദീപ്തി രവീന്ദ്രൻ,ഒ.മിനി
തുടങ്ങിയവർ പ്രസംഗിച്ചു.












No comments:

Post a Comment

നിരാസത്തിന്റെ തത്ത്വം /ഡോ.യാക്കോബ്‌ മാർ ഐറേനിയോസ്‌

  ശ്രീ. എം.കെ.ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ' വായിച്ചു തുടങ്ങിയപ്പോൾ ഇത്‌ ഏതോ ദുരൂഹതയുടെ ഗുഹാമുഖമാണെന്ന്‌ തോന്നിപ്പോയി. വായനപുര...