Saturday, March 26, 2022

സർവ്വസ്വ ആത്മന : ബൃഹദാരണ്യകോപനിഷത് വായന/എം.കെ.ഹരികുമാർ /part 1

 


സർവ്വസ്വ ആത്മന :
ബൃഹദാരണ്യകോപനിഷത് വായന



മഹാസാരസ്വതമായ ബൃഹദാരണ്യകോപനിഷത്ത് വായിച്ചതിൻ്റെ അനുഭവം ആദ്യമായി കവിതയിൽ



പതിറ്റാണ്ടുകളായി ,ഞാൻ ഉപനിഷത്ത് വായിക്കുന്നു. എങ്കിലും ഞാനൊരു വേദാന്തിയല്ല .ബൃഹദാരണ്യകോപനിഷത്ത് വായിച്ചതിൻ്റെ അനുഭവമാണ് ഈ കവിതകൾ .മൃഡാനന്ദസ്വാമി വ്യാഖ്യാനം എഴുതിയ ടെക്സ്റ്റ് എനിക്ക് ഇതെഴുതാൻ പ്രചോദനം നല്കി .എൻ്റെ വൈകാരിക ,ആത്മീയ പാതകളിലൂടെ സഞ്ചരിച്ചുകൊണ്ടാണ് ഉപനിഷത്തിൻ്റെ കാവ്യാനുഭവം ഇവിടെ അവതരിപ്പിക്കുന്നത്. ഇത് പരിഭാഷയോ, വ്യാഖ്യാനമോ, സംഗ്രഹമോ അല്ല; സ്വതന്ത്രമായ സാരാന്വേഷണമാണ്.
(സർവ്വസ്വ ആത്മ= എല്ലാ ആത്മാവിനും)

സർവ്വസ്വ ആത്മന :
ബൃഹദാരണ്യകോപനിഷത് വായന

1

അതും പൂർണ്ണമായതാണ്
ഇതും പൂർണമായതാണ് പൂർണമുണ്ടാകുന്നത്
ശൂന്യതയിൽനിന്നല്ല ,
പൂർണ്ണത്തിൽ നിന്നാണ്.

നാം കാണുന്ന പൂർണത്തിൽ
കാണാത്ത പൂർണമുണ്ട്.
അദൃശ്യമായ പൂർണത്തിൽ
ദൃശ്യപൂർണമുണ്ട്.

പൂർണം എപ്പോഴും പൂർണമായിരിക്കുന്നു
പൂർണത്തിൽനിന്നു
ഈ ദൃശ്യലോകപൂർണത്തെ
എടുത്താലും
പൂർണം പൂർണമായിതന്നെയിരിക്കുന്നു

പൂർണത്തെ
ന്യൂനീകരിക്കാനോ
അധികരിക്കാനോ സാധ്യമല്ല;
പൂർണം
സദാപൂർണമാണ്.

ലോകം എപ്പോഴും നശിക്കുകയും
ജനിക്കുകയും ചെയ്യുന്നു
അപ്പോഴും ലോകം ശേഷിക്കുന്നു
ലോകത്തിലെ ജൈവവസ്തുക്കൾ നശ്വരമായിരിക്കുമ്പോഴും
പൂർണമാണ്

ഭ്രമത്തിലാണ് നമ്മൾ
സർവാത്മഭാവത്തെ അറിയാനെന്ന
തലത്തിൽ .
അങ്ങനെയേ മനുഷ്യനു
സാർത്ഥകമാകാനാവൂ

രോഗവും  
പ്രകൃതിക്ഷോഭവും
തടസ്സപ്പെടുത്താത്ത  
ശാന്തി പരക്കട്ടെ

2


എന്തായിരുന്നു തുടക്കത്തിൽ?
എല്ലാം മൃത്യുവിൻ്റെ ആവരണത്തിനകത്ത്
ഭദ്രമായിരുന്നു

മൃത്യു വിശപ്പാണ്
മൃത്യുവിന് മനസ്സ് വേണമായിരുന്നു മൃത്യുവിൻ്റെ മനസ്സിൽനിന്ന്
ജലമുണ്ടായി
 
വിശപ്പു കൊല്ലാനും തിന്നാനും പ്രേരിപ്പിക്കുന്നു

ആദ്യം ജലമാണുണ്ടായത്
അതിൽനിന്നു ഭൂമിയുണ്ടായി
സൃഷ്ടാവിൻ്റെ ശരീരത്തിൽനിന്നു  ഒഴുകിയ സാരം അഗ്നിയായി

ഒരു യാഗാശ്വം കുതിക്കുകയാണ്
ആ കുതിര ലക്ഷ്യംവയ്ക്കുന്നത്
സമ്പത്തല്ല ,ഭോഗമല്ല ,
വിനോദമല്ല ;
ഉള്ളറകളിൽ നിലീനമായ
അറിവാണ് -
വാക്കുകളോ ശബ്ദങ്ങളോ  അർത്ഥങ്ങളോ ഇല്ലാത്ത അറിവ്.

ജ്ഞാനാനുസാരിയായ
കർമ്മത്തിൻ്റെ സാരം
ഗ്രഹിക്കാൻ
ഈ കുതിരയെ മതി .

ഈ കുതിരയിൽ സൃഷ്ടികർത്താവാണുള്ളത്.
ഈ കുതിരയുടെ
അവയവങ്ങൾ :
തല പ്രഭാതമുഹൂർത്തമാണ്
കണ്ണു സൂര്യനാണ്
പ്രാണൻ വായുവും
വായ് വൈശ്വാനര(അഗ്നി)നാണ്.
ആത്മാവ് കാലമാണ്
ദിക്കുകളാണ്
രണ്ട് പാർശ്വങ്ങൾ
അവയവങ്ങൾ ഋതുക്കളുമാണ്
ശരീരത്തിൻ്റെ മുൻ പകുതി
ഉദയസൂര്യനാണ്
പിൻപകുതി
അസ്തമയസൂര്യനാണ്

മനസ്സിൽനിന്നു വാക്ക്
വാക്കിൽനിന്ന് രേതസ്സ്
രേതസ്സിൽനിന്നു
പ്രജാപതി

3

മൃത്യുവിന് ഭക്ഷിക്കാൻ വേണ്ടിയാണ്
സകലതിനെയും സൃഷ്ടിച്ചിരിക്കുന്നത്
സൃഷ്ടിച്ചതിനെയെല്ലാം
മൃത്യു ഭക്ഷിക്കും

സൂര്യൻ തന്നെയാണ് അശ്വമേധം
അജ്ഞാനത്തിൽ നിന്ന്
ജ്ഞാനത്തിലേക്കാണ്
ആ ജ്വാലകൾ സഞ്ചരിക്കുന്നത്.

മൃത്യുവിനെ അറിയുന്ന
നിമിഷത്തിൽ
സൂര്യനും അശ്വവും
മൃത്യു തന്നെയുമായിത്തീരുന്നു.
മൃത്യു അതിനാൽ ആത്മാവാണ്.

ദേവന്മാർ ഉദ്ഗാദാവിനെകൊണ്ട്
പ്രാണജ്ഞാനം നേടുന്നു
ഓരോ ഇന്ദ്രിയവും തേടുന്നത്
ഈ ഉദ്ഗാനമാണ്
ഇതു തന്നെയാണ് ജീവിതമാകുന്നത്,
അനുഭവമാകുന്നത് ,
യാത്രയാകുന്നത് ,
അറിവാകുന്നത് .

4

ഓരോ പ്രാണിയുടെയും ഭക്ഷണം
പ്രാണൻ തന്നെയാണ്

അന്നത്തിൽ
പ്രാണനിരിക്കുന്നു

ശരീരത്തിൽ
പ്രാണനുള്ളതുകൊണ്ട്
ഭക്ഷണം വേണം
പ്രാണൻ്റെ നിലനില്പിനു
അന്നം വേണം
അന്നം തന്നെയാണ് പ്രാണൻ

ഇന്ദ്രിയങ്ങൾക്കെല്ലാം
പ്രാണനെ വേണം
പ്രാണനു ചുറ്റുമാണ്
അവയുടെ വാസസ്ഥാനം

പ്രാണൻ അദൃശ്യനായിരിക്കെ തന്നെ അന്നരൂപത്തിൽ
സന്നിഹിതമാണ്.

പഞ്ചേന്ദ്രിയങ്ങളുടെ അറിവും രസവും പ്രാണനാണ്
പ്രാണൻ മങ്ങുകയോ
ദുർബലമാവുകയോ ചെയ്താൽ അവയവങ്ങൾ ക്ഷയിക്കും

അവയവങ്ങൾക്ക് വേണ്ട അന്നം
അന്തരീക്ഷത്തിൽനിന്നു
ലഭിക്കാതാവുമ്പോൾ
പ്രാണൻ ക്ഷയിക്കുന്നു
അതോടെ അവയവങ്ങളും ക്ഷയിക്കുന്നു

5

അസതോ മാ സദ്ഗമയ
തമസോ മാ ജ്യോതിർഗമയ
മൃത്യോർമാ അമൃതംഗമയ

അസത്തിൽനിന്ന് സത്തിലേക്കും
അന്ധകാരത്തിൽനിന്നു
പ്രകാശത്തിലേക്കും
മൃത്യുവിൽനിന്നു
മൃത്യുവില്ലാത്തയിടത്തേക്കും
പോകാൻ അനുവദിക്കണം

അസത്ത് എങ്ങനെയുണ്ടാകുന്നു ? അമിതമായ ആസക്തിയുടെ
ദുഷ്ടഫലമാണത്

ആഗ്രഹം ഒരാളെ അസത്താക്കുന്നു
ആസക്തി മനസിനെ  അന്ധകാരമയമാക്കുന്നു
അമിതമായ ത്വരകൾ
മൃത്യുവിനിരയാക്കുന്നു

കർമ്മങ്ങളിലുള്ള ജ്ഞാനം
തെറ്റായി പോകാം
അസത്യത്തിലേക്ക് ജ്ഞാനത്താൽ
നയിക്കപ്പെടുന്നവൻ
സ്വയം ദുഷിക്കുന്നു
അവനു സ്വയം അകപ്പെട്ട വലയും മനസ്സിലാവുന്നില്ല

അടഞ്ഞ ലോകങ്ങളിൽ സത്തില്ല;
അത് സ്വയം അസത്താകുകയാണ്
അത് മൃത്യുവിനു
സമമാണ്

അസത്തിൽനിന്ന്
സത്തും
അന്ധകാരത്തിൽനിന്നു
പ്രകാശവും
മൃത്യുവിൽനിന്നു
അമൃതും
സ്വായത്തമാകുന്നിടത്ത്
കർമ്മജ്ഞാനം സഫലമാകുന്നു

ആത്മാവിനു നാശം
വിതയ്ക്കുന്നതിൽനിന്നു
ജൈവപ്രഭാമണ്ഡലത്തിലേക്ക്  നയിക്കുമ്പോഴാണ്
ദൈവികതയുണ്ടാവുന്നത്

യാതൊരു കാമത്തെയാണോ വേണ്ടത്
അതിനെ വരമായി സ്വീകരിക്കണം
അപ്പോൾ പരാജയമില്ല
മനസ്സിൽ യാതൊന്നാണോ
കർമ്മജ്ഞാനത്താൽ
ഗാഢമായി,
സത്യമായി അനുഭവപ്പെടുന്നത്
അതിനെ വരമായി കാണണം.

അപ്പോൾ അത്
സാക്ഷാത്കാരമായി തീരുന്നു.

6

അവൻ, ആ ആത്മാവ്
ആദിയിൽ എല്ലാത്തിലും
കണ്ടത് തന്നെത്തന്നെ

നമ്മളും എല്ലാറ്റിലും കാണുന്നത് ,
കാണേണ്ടത്
നമ്മെത്തന്നെയാണ്
അപരനാണ് കണ്ണാടി

ആരാണ് ?
ഞാൻ തന്നെ .
ഞാൻ ആരാണ് ?
ഒരാൾ .
ആ ആളിന് ഒരു പേര്
വന്നുചേരുന്നു

അവൻ ആദ്യമേ തന്നെ
എല്ലാ പാപങ്ങളെയും ദഹിപ്പിച്ചതാണ്
വേദത്തെ ,ജ്ഞാനത്തെ  അറിയുന്നവൻ
ഈ പാപത്തെ ദഹിപ്പിച്ചവനെ അറിയുന്നു

എന്നിലാണ് പ്രജാപതിയുള്ളത്
അത് അകലെയുമാണ്
എന്നിലെ പുരുഷനാണ്
അത് നേടേണ്ടത്
അതിനായി ഞാൻ
എന്നിലെ പാപങ്ങളെയെല്ലാം ദഹിപ്പിക്കേണ്ടതുണ്ട്
പാപങ്ങളെ ദഹിപ്പിച്ചവനാണ്
പുരുഷൻ

7

ആത്മാവിൽ
വാക്കും കണ്ണുകളും കർണവും മനവും കൂടിച്ചേർന്നിരിക്കുന്നു
ഐന്ദ്രിയങ്ങളിലൂടെ എത്തിച്ചേരാനുള്ള തലമാണത്

എല്ലാറ്റിലും പ്രിയം ആത്മാവാണ്
അത് നശിക്കുന്നില്ല
മറ്റു പ്രിയങ്ങളെല്ലാം താൽക്കാലികങ്ങളാണ്

അപരമായത്
അന്യമായത്  
എന്ന ചിന്ത തന്നെ
ആത്മാവിനെതിരാണ്
ആത്മോപാസന
സർവ്വാത്മഭാവമാണു
തരുന്നത്

ഈ ജ്ഞാനമുള്ളവർ
യാഗം ചെയ്യേണ്ട.

8

യാഗത്തിനു വേണ്ടി
യാഗകർമ്മങ്ങൾക്കു വേണ്ടിയാണ് ജാതികൾ സൃഷ്ടിക്കപ്പെട്ടത്

യാഗങ്ങൾ മനുഷ്യർക്ക് വേണ്ടിയാണ് ജ്ഞാനത്തിലേക്കുള്ള പാതയാണത്

പുരോഹിതിനെ സഹായിക്കാൻ
ക്ഷത്രിയനെ സൃഷ്ടിച്ചു:
ഇന്ദ്രൻ ,വരുണൻ, സോമൻ ,രുദ്രൻ ,പർജന്യൻ ,യമൻ, മൃത്യു ,ഈശാനൻ....

ധനശേഖരണത്തിനുവേണ്ടി വൈശ്യരെയും
മണ്ണിൽ പണിയെടുക്കാൻ
ശൂദ്രരെയും
സൃഷ്ടിച്ചു

എന്നിട്ടും കർമ്മം ബാക്കിയായി

അതിനായി ധർമ്മത്തെ
സൃഷ്ടിച്ചു

ധർമ്മമുള്ളവർ എല്ലാ ജാതികളിലും മേലെയാണ്

എല്ലാ കർമ്മജന്മാരെയും
വഴികാട്ടുന്നതാണ് ധർമ്മം

9

ആത്മാവിനെ ഉപാസിക്കുന്നതാണ്
ശാശ്വതത്വം

അവന് ആവശ്യമുള്ളതെല്ലാം
അതാണ് നല്കുന്നത്

പുണ്യകർമ്മങ്ങൾ ചെയ്യുന്നവനു
ആത്മോപസനയില്ലെങ്കിൽ
അത് നാശോന്മുഖമാണ്
ദേവന്മാർക്ക് അഗ്നിയാണ്
കർമ്മഫലമാകുന്നത്

മനുഷ്യർക്ക് കർമ്മഫലത്തിന്
ആത്മജ്ഞാനമാണ് വേണ്ടത്

ആത്മാവിനെ
അറിയാത്തവനു  
സ്വയം രക്ഷിക്കാനാവില്ല
ആത്മാവിനെ അറിയാതെ
മരിച്ചാൽ
അവനറിയാത്ത ആത്മാവ്
രക്ഷിക്കില്ല;
പഠിക്കാത്ത വേദവും
രക്ഷിക്കില്ല .

പാപിയാണെന്നു
അറിഞ്ഞുകൊണ്ട്
കർമ്മം ചെയ്യുക.
അങ്ങനെ ബ്രഹ്മജ്ഞാനം നേടാൻ ശ്രമിക്കുകയാണെങ്കിൽ
ആത്മലോകത്തിൻ്റെ ആനുകൂല്യം ലഭിക്കും.
കർമ്മങ്ങൾ വ്യർത്ഥമാകുകയില്ല. പാപത്തെക്കുറിച്ചുള്ള അറിവ് ആത്മാവിലേക്ക് അടുപ്പിക്കുന്നു
അത് കൂടുതൽ മനുഷ്യത്വമുണ്ടാക്കുന്നു

10

കുടുംബം ,ലൗകികം
എന്നിങ്ങനെയുള്ള പൂർണതയെയും
കാമിക്കാം.

പൂർണതയ്ക്കായി
മനസ്സ് ,
വാക്ക് ,
ഭാര്യ ,
ജീവൻ ,
കണ്ണുകൾ ,
ശരീരം ,
എന്നിവ ഒഴിച്ചിട്ടിരിക്കുന്നു

ഓരോന്നിലും അറിവിൻ്റെ ,ധർമ്മത്തിൻ്റെ
പാതകൾ വിന്യസിച്ചിട്ടുണ്ട്.

ഏകാകിയായ ഒരാൾ അങ്ങനെയാകണമെന്നില്ല
അയാൾ ഈ യജ്ഞസാമഗ്രികൾകൊണ്ട്
പൂർണതയെ
അറിയുന്നുണ്ടാകണം

11

അന്നത്തിനു
ക്ഷയമില്ല
എല്ലാം - പ്രാണനം
ചെയ്യുന്നതും
അല്ലാത്തതും -
അന്നത്തിൽ അടങ്ങിയിരിക്കുന്നു.

പ്രാണൻ്റെ വസ്ത്രമാണ് ജലം.
എല്ലാം പ്രാണൻ്റെ ഭക്ഷണമാണ് - ജീവികൾ, ചെറുകൃമികൾ എല്ലാം.

മനസ്സും വാക്കും പ്രാണൻ്റെ
പ്രവേശനകവാടങ്ങളാണ് മനസ്സുണ്ടെങ്കിലേ കേൾക്കാനാകൂ

മനസ്സുണ്ടെങ്കിലേ കാണാനാകൂ മനസ്സുണ്ടെങ്കിലേ ചിന്തിക്കാനാവൂ

ഇന്ദ്രിയങ്ങൾ ഒറ്റയ്ക്ക്
നിസ്സഹായരാണ്

മനസ്സ് യാതൊന്നിൽ
കേന്ദ്രീകരിക്കുന്നുവോ
അതിൽ പ്രാണൻ്റെ ജീവിതമുണ്ട്

12

പ്രജാപതി കലാത്മാവാണ്
അവൻ്റെ കലകൾ
രാത്രികളാണ്

കറുത്തവാവിൻ്റെ രാത്രിയിൽ
അവൻ എല്ലാ ജീവികളിലും പ്രവേശിക്കുന്നു
പിറ്റേദിവസം വീണ്ടും ജനിക്കുന്നു

പാരമ്യത്തിൽ എല്ലാ വാക്കുകളും
ഒന്നാകുന്നു
ഒരേ അർത്ഥം
പുറപ്പെടുവിക്കുന്നു

ഈ അർത്ഥം ഉൾക്കൊള്ളുന്നവൻ
പുത്രനാണ്

അവൻ അർത്ഥശൂന്യതയിൽനിന്ന്
അവ്യക്തതയിൽനിന്ന്  
ലോകത്തെ രക്ഷിക്കുന്നു

13

എന്തെല്ലാം പഠിച്ചിട്ടുണ്ടോ
അതെല്ലാം പൊരുളാണ്,
ബ്രഹ്മമാണ്.
 
എല്ലാം ലോകങ്ങളും ഒന്നാണ്

എല്ലാ യജ്ഞങ്ങളും ഒന്നാണ്
ഈ അറിവുകൾ കൈമാറുന്നവനാണ് പിതാവ് .

പിതാവ് എപ്പോഴുമുണ്ട്
അറിവുകൾ എപ്പോഴുമുണ്ട്.
അറിവുകൾ കണ്ടെത്തുന്നവനാണ്
പിതാവ്

പിതാവില്ലാതെ അറിവില്ല അറിയുന്നവനാണ് പിതാവ്
ഞാനറിയുന്നു ,അതുകൊണ്ട്
ഞാൻ പിതാവാണ്

പിതാവ് ആർക്കാണോ
ഇത് പകരുന്നത്  
അവൻ പുത്രനാണ്

പുത്രനാണ് അത്
സ്വീകരിക്കുന്നത്

പുത്രൻ പിതാവിനെ രക്ഷിക്കുന്നു ;
പിതാവ് പൂരിപ്പിക്കാത്ത
ജീവിതത്തെ
അറിവുകൊണ്ട്
നികത്തുന്നവനാണ് പുത്രൻ

14

പ്രാണനു ദുഃഖമില്ല
പ്രാണനു വിധേയമായ
പ്രജ ദു:ഖിക്കുന്നു .

വേർപെട്ട ആത്മാവായിരുന്നതു - കൊണ്ടാണ് ദുഃഖം

എന്നാൽ പ്രാണനു ദുഃഖമില്ല
ദൈവമായ മനസ്സാണ് പ്രാണൻ

അതിൽ ആനന്ദമാണുള്ളത്.

ഒരുവൻ ദു:ഖിക്കുന്നത്
അവനെക്കൊണ്ട് തന്നെയാണ്
ഇന്ദ്രിയങ്ങളാണ് ദുഃഖമുണ്ടാക്കുന്നത്
ഇന്ദ്രിയങ്ങൾ ഒരിക്കൽ ക്ഷയിക്കുന്നു  അപ്പോഴും പ്രാണൻ
ശേഷിക്കുന്നു

മൃത്യുവിനാൽ വീഴ്ത്താനാവാത്ത
ഒരു വസ്തുവുണ്ട്
അത് സദാ സന്നിഹിതമാണ്

പ്രാണനിൽ നിന്നാണ്
സൂര്യൻ ഉദിക്കുന്നതും
അസ്തമിക്കുന്നതും

15

വാക്ക് എല്ലാ നാമങ്ങൾക്കും പിന്നിലായി
എപ്പോഴുമുണ്ട്
ശബ്ദം എല്ലാത്തിനെയും
ചൂഴുന്നു

എല്ലാ വാക്കുകളുടെയും
അർത്ഥം ഒന്നാണ്

ശരീരം ഒരു ആത്മാവാണ്
നാമത്തിൻ്റെയും രൂപത്തിൻ്റെയും കർമ്മത്തിൻ്റെയും .

ആത്മാവ് സത്യത്തിൻ്റെ
സത്യമാണ്
എല്ലാ പ്രശ്നങ്ങളുടെയും
ഇന്ദ്രിയങ്ങളുടെയും
സത്യമാണത് .

സ്വപ്നാവസ്ഥയിലും ആത്മാവ് പ്രവർത്തിക്കുന്നു
അപ്പോൾ അത്
ശരീരത്തിൽ
സഞ്ചരിക്കുകയാണ്

16

വിവക്ഷിക്കാൻ സാധിക്കാത്തതാണ്
ബ്രഹ്മം
ബ്രഹ്മത്തിനു
ഉപാധിയോ വിശേഷമോ
ഇല്ല.

അത് സത്യത്തിൽ
സത്യം മാത്രമാണ്
ബ്രഹ്മം എല്ലാ വിഷയങ്ങൾക്കും
അതീതമാണ്

യാതൊന്നിനെയും ആത്മാവിൽനിന്ന് അകറ്റിയാൽ
പുരുഷാർത്ഥത്തിൽനിന്ന്
അകറ്റപ്പെടും

17

ഒരു ശംഖിൽ നിന്ന്
പുറപ്പെടുന്ന ശബ്ദത്തെ
വിശേഷശബ്ദമായി
വേർതിരിക്കാനാവില്ല

ശംഖ് ,
ഊതുന്ന ശംഖ്
എന്നിവയിലൂടെ
ശംഖിൻ്റെ ശബ്ദം തിരിച്ചറിയപ്പെടുകയാണ്

ഈ ശരീരത്തിൽ ഒരു പുരുഷനുണ്ട്
അവൻ എല്ലാ ഭൂതങ്ങളുടെയും  മധുവാണ്
എല്ലാ ഭൂതങ്ങൾക്കും
അവൻ മധുവാണ്

എല്ലാ ഭൂതങ്ങൾക്കും
മധുവായിട്ടുള്ളതാണ്  
ആത്മാവ്

എല്ലാം ശരീരങ്ങളിലും
അവൻ പ്രവേശിച്ചിരിക്കുന്നു
അവൻ ലിംഗാത്മാവും
ലിംഗശരീരവുമാകുന്നു

ഈ പുരുഷൻ അസംഖ്യം ഇന്ദ്രിയങ്ങളാണ്
ഇതിന് കാര്യകാരണങ്ങളില്ല
പല ജീവികളും
ഇതിനെ പലതായി അറിയുന്നു

,

18

എല്ലാറ്റിൻ്റെയും ഉള്ളിൽ
ഈ ആത്മാവ് മാത്രം :
പ്രാണൻ പ്രാണനക്രിയയിലും
അപാനൻ (വിസർജനം)
അപാനക്രിയയിലും
വ്യാനൻ (പ്രാണവായു )
വ്യാനക്രിയയിലും
ഉദാനൻ (ശബ്ദത്തെ ഉയർത്തുന്ന വായു )
ഉദാനക്രിയയിലും മുഴുകുന്നു
ഇതെല്ലാം ചൂഴുന്നത്
ആത്മാവിനെയാണ്

കാഴ്ച വേറെ
കാണി വേറെ ;
കാഴ്ചയ്ക്ക് ഒരു കാണിയുണ്ട്
ആ കാണിയെ കാണാനാവില്ല കേൾവിയും കേൾക്കുന്നവനും
ഉണ്ടെങ്കിലും കേൾക്കുന്നവനെ
കേൾക്കാനാവില്ല

മനസ്സിലെ ചിന്തകൾ
ധൂളികളെ പോലെയാണ്.

മനസ്സിൽ മനനമുണ്ട്
മനസ്സിൻ്റെ ഉടമയെ
മനനം ചെയ്യാനാവില്ല

വിജ്ഞാനത്തെ അറിയാം
വിജ്ഞാനത്തിനു പാത്രമാകുന്നവനെ
അറിയാനൊക്കില്ല

19

മനുഷ്യനിൽ ഒരു
മുനിയുണ്ട് ;
ഒളിഞ്ഞിരിക്കുകയാണ്

വിശപ്പ് ,
ദാഹം ,
ലൈംഗികത ,
മോഹം ,
ജര ,
മരണം
എന്നിവയുടെ സ്പർശമേൽക്കാത്തതാണത്

ഇതറിയുന്ന ഒരുവൻ
മകൻ,
ധനം ,
ലോകം
എന്നിവയുടെ ആഗ്രഹം
ഉപേക്ഷിച്ച് ഭിക്ഷാടകനാകണം

ഈ അറിവുള്ളവനാണ്
ബ്രാഹ്മണൻ .
അവനാണ് മൗനി
അവനാണ് ശക്തൻ

20

അന്തര്യാമിയുടെ
കൈകളിലാണ്
ലിംഗാത്മാവ് .
പത്ത് ഇന്ദ്രിയങ്ങളും
അഞ്ച് പ്രാണങ്ങളും
മനസേന്ദ്രിയവും
ബുദ്ധിന്ദ്രിയവും ചേർന്നതാണത്

ഭൂമിയുടെയുള്ളിലും
നമ്മുടെയുള്ളിലും
ഒരേ ആത്മാവ്

നമ്മൾ ഉള്ളിലുള്ള
ഈശ്വരനെ അറിയുന്നില്ല

ഒരു തുള്ളി വെള്ളത്തിനുള്ളിലും
ആ അന്തര്യാമിയുണ്ട്
അത് വെള്ളത്തുള്ളികളിൽ
ജീവിക്കുന്നു
എന്നാൽ ആ തുള്ളികൾ
അന്തര്യാമിയെ അറിയുന്നില്ല

ഒരു തുള്ളിയെ നിയന്ത്രിക്കുന്നു
ഒരു തുള്ളിയായി വേഷമെടുക്കുന്നു
അതാണ് അന്തര്യാമി
അത് എന്നിലുമുണ്ട്

എന്നിലാണെങ്കിലും
അതിനു മരണമില്ല

21

അഗ്നി ,
അന്തരീക്ഷം ,
വായു ,
സ്വർഗ്ഗം ,
സൂര്യൻ,
ദിക്കുകൾ ,
ചന്ദ്രൻ ,
നക്ഷത്രങ്ങൾ,
ആകാശം ,
തമസ് ,
പ്രകാശം
എന്നിവയിലെല്ലാം
ശരീരമായും  
ആത്മാവായും
ഒരേ ആത്മാവ്

ഈ അന്തര്യാമി
സകല ധർമ്മ, സംസാര
ഭേദങ്ങളെയും  
നിരാകരിക്കുന്നു
 
നാസിക ,
വാക്ക് ,
കണ്ണുകൾ ,
കാതുകൾ ,
മനസ്സ് ,
ചർമ്മം ,
ജ്ഞാനം ,
ബുദ്ധി  ,
രേതസ്സ്...
എല്ലാം ഒരേ അന്തര്യാമിയുടെ
ശരീരമാണ്

അവയുടെ ആത്മാവ്
ഒന്നുതന്നെ
ആർക്കും കാണാനാകില്ല;
എല്ലാം അത് കാണുന്നു
കാണപ്പെടാത്തതെല്ലാം
കാഴ്ചപ്പെടുന്നു ,ആത്മാവിലൂടെ .


22

ഒരു വിജ്ഞാനത്തിനും
കടന്നുചെല്ലാനാകാത്ത
ആ ആത്മാവ്
എല്ലാം അറിയുന്നു

അത് ക്ഷയിക്കാത്തതാണ്
അത് അണുവല്ല ,
ഹ്രസ്വമല്ല ,
ദീർഘമല്ല ,
സ്ഥൂലമല്ല,
ചുവപ്പല്ല ,
എണ്ണമയമല്ല ,
നിറമുള്ളതല്ല ,
ഇരുട്ടല്ല ,
വായുവല്ല,
ആകാശമല്ല .

രസമില്ലാത്തതാണ്
ഗന്ധമില്ലാത്തതും
കണ്ണില്ലാത്തതുമാണ്
കാതില്ലാത്തതാണ്
വാക്കില്ലാത്തതാണ്
മനസ്സുമില്ല
പ്രകാശമില്ലാത്തതാണ്
പ്രാണനുമില്ല
മുഖവുമില്ല .

അളവില്ലാത്തതും
ഉൾഭാഗമോ പുറംഭാഗമോ
ഇല്ലാത്തതുമാണ്

അത് ഒന്നിനെയും
ഭക്ഷിക്കുന്നില്ല
അതിനെ ആരും ഭക്ഷിക്കുന്നുമില്ല

ഇത് അക്ഷരമാണ്
ഇത് അറിയാതെ തപസ്സുചെയ്യുന്നത്  വ്യർത്ഥമാണ്

23

ആത്മാവ് അക്ഷരമാണ്
കാണാനൊക്കില്ല
ഇത് സ്വയം ദൃഷ്ടിയാണ്
സ്വയം കേൾക്കുന്നു
മറ്റാർക്കും കേൾക്കാനാവില്ല
സ്വയം മനനം ചെയ്യുന്നു

അത് അറിവാണ് ,
അറിയാനൊക്കില്ലെങ്കിലും .
ആകാശം ഇതിൽ
ഓതവും പ്രോതവുമായിരിക്കന്നു

പ്രാണികൾ വസിക്കുന്ന
ഭൂതങ്ങളെല്ലാം ദേവന്മാരാണ്
അഗ്നി, ഭൂമി ,വായു,
അന്തരീക്ഷം
ആദിത്യൻ ,ആകാശം ,ചന്ദ്രൻ
താരാഗണങ്ങൾ ...

ഇന്ദ്രൻ :
ഇന്ദ്രൻ ദേവനാണ് -
മേഘം തന്നെയാണത്
പ്രജാപതി യജ്ഞമാണ്
യജ്ഞം പശുക്കളും

24

ദേവന്മാരെ മൂന്നായും രണ്ടായും
പിരിക്കാം :
മൂന്നു ലോകങ്ങളാണ്;  
രണ്ടു ലോകങ്ങളാണ്
അന്നവും പ്രാണനും.

ഭൂമിയാണ് ശരീരം
കാമമാണത്
താപങ്ങളാണത്
ആകാശമാണത്
ഇരുട്ടാണത്
പ്രതിബിംബങ്ങളാണത്
ജലമാണത്
രേതസ്സാണത്

അഗ്നികൊണ്ടാണ് കാണുന്നത്
മനസ്സാകട്ടെ പ്രകാശമാണ്
 
മൃത്യുവിലേക്ക് പോയവർ
വീണ്ടും വരും -
അനുഭവങ്ങളുടെ
ഫലം സ്വീകരിക്കാനുള്ളതുകൊണ്ട്;
അനുഭവിക്കാത്തതിൻ്റെയും .
 

 

part 2

No comments:

Post a Comment

നിരാസത്തിന്റെ തത്ത്വം /ഡോ.യാക്കോബ്‌ മാർ ഐറേനിയോസ്‌

  ശ്രീ. എം.കെ.ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ' വായിച്ചു തുടങ്ങിയപ്പോൾ ഇത്‌ ഏതോ ദുരൂഹതയുടെ ഗുഹാമുഖമാണെന്ന്‌ തോന്നിപ്പോയി. വായനപുര...