Wednesday, July 20, 2022

ചെറുകഥ ധ്യാനമാണ് /എം.കെ.ഹരികുമാർ





റഷ്യൻ എഴുത്തുകാരനായ ഇസാക്ക് ബാബേൽ (Isaac Babel,1894-1940) രചിച്ച Red Cavalry എന്ന സമാഹാരം പല എഴുത്തുകാരും വാഴ്ത്തുന്നത് കണ്ടിട്ടുണ്ട്. പലരെയും  വിസ്മയിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത കഥകളാണ് അതിലുള്ളത്. മാക്സിം ഗോർക്കിയുടെ ഉപദേശം സ്വീകരിച്ച് എഴുതിതുടങ്ങിയ ബാബേൽ റഷ്യൻ യുദ്ധരംഗത്തെ റിപ്പോർട്ടറും പ്രചാരകനുമായിരുന്നു. സ്റ്റാലിൻ എഴുത്തുകാരോട് നിഷ്കർഷിച്ചു , സോഷ്യലിസ്റ്റ് റിയലിസത്തെ ആദർശമായി സ്വീകരിച്ച് എഴുതണമെന്ന്. സ്റ്റാലിൻ എഴുത്തുകാരുടെ സ്വാതന്ത്ര്യത്തെ തടവറയിലിട്ടു.
ഈ ഘട്ടത്തിൽ ബാബേൽ  പിൻവാങ്ങുന്നതാണ് നാം കാണുന്നത്.

പ്രമുഖ അമേരിക്കൻ എഴുത്തുകാരൻ ജെറോമി ചാര്യൻ (Jerome Charyn) ബാബേലിനെക്കുറിച്ച് പറയുന്നത് ശ്രദ്ധിക്കാം: "ബാബേൽ വളരെ അപകടകാരിയാണ്; അദ്ദേഹം നമ്മുടെ സ്വപ്നങ്ങൾ തകർത്തു തരിപ്പണമാക്കുന്നു. അദ്ദേഹം  ക്രൂരനാണ്, അലിവുള്ളവനുമാണ്, ഭ്രാന്തുപിടിച്ച പിശാചുക്കളെപോലെ. അദ്ദേഹത്തിൻ്റെ ഓരോ മികച്ച കഥയും - ദ് കിംഗ് ,ഡി ഗ്രാസ്സോ ,ഗീ ദു മോപ്പസാങ് - ഒരു കുഴിബോംബ് പോലെയാണ് .ഒരു പാഠമാണത്. ഓരോ പേജിലും അത്ഭുതം വിതറിക്കൊണ്ട് അത് പൊട്ടിത്തെറിക്കും; മനസ്സിനെ കീഴടക്കും. ഫ്രാൻസിലെ പ്രമുഖ കഥാകൃത്തായ ഗീ ദു മോപ്പസാങ് (1850 -1893) ചെറുകഥയുടെ ശിൽപികളിലൊരാളായാണ്  പരിഗണിക്കപ്പെടുന്നത്. മോപ്പസാങ്ങ് എന്ന പേരിൽ ബാബേൽ എഴുതിയ കഥയ്ക്ക് പല പ്രത്യേകതകളുമുണ്ട്. ഈ കഥയുടെ ആരാധകനായിരുന്നു  പ്രസിദ്ധ നോവലിസ്റ്റ് വ്ളാദിമിർ നബോക്കോവ് .ദരിദ്രനായ ബാബേൽ സോവിയറ്റ് ദുരിതകാലത്ത് ധനികയായ ഒരു സ്ത്രീയുടെ കൂടെ മോപ്പസാങിൻ്റെ  കഥകൾ പരിഭാഷപ്പെടുത്തി അതിൽ നിന്നുള്ള വരുമാനംകൊണ്ട് കരകയറുന്നതാണ് പ്രമേയം. മറ്റൊരു ഭാഷയിലുള്ള പരിചയവും സാഹിത്യപ്രേമവും ജീവിതാസക്തിയും  ഒരു കഥാകൃത്തിൻ്റെ മനസ്സിലൂടെ മറ്റൊരു കലാസൃഷ്ടിയായി രൂപാന്തരപ്പെടുകയാണ് .ഒരു കഥ എഴുതാൻ അചുംബിതമായ വിഷയമൊന്നും വേണ്ട. മനസ്സിലുള്ള ധ്യാനവും ഭാവതീവ്രതയുമാണ് പ്രധാനം. സെക്സ് എങ്ങനെയാണോ അതിൻ്റെ പാരമ്യത്തിൽ ധ്യാനമായിരിക്കുന്നത് അതുപോലെ ചെറുകഥയും ധ്യാനമാണ്. അത് ഒരു കുന്നിൻ്റെ മുകളിലുള്ള  ഏകാന്തമായ ആശ്രമം തേടിയുള്ള യാത്രയാണ് .അവിടെ ഒരു മനസ്സാണ് സർവകാലങ്ങളിലും നൃത്തം ചെയ്യേണ്ടത് .

മഹാപ്രതിഭാശാലിയായ ഇംഗ്ലീഷ് കലാകാരൻ സർ ജോൺ എവററ്റ് മിലെ (Sir John Everett Millais, 1829-1896) വരച്ച ഒഫീലിയ എന്ന ചിത്രം ധ്യാനത്തിൻ്റെ സമ്മോഹനമായ ഒരാന്തര സ്പർശമാണ്. കലാസൃഷ്ടിയിലെ വികാരം എന്തുതന്നെയായാലും അതിൽ ഇങ്ങനെയൊരു ലയമുണ്ട് .അത് ഏകാഗ്രമായ ഒരു ഒരതാര്യതയാണ്. ഷേക്സ്പിയറുടെ 'ഹാംലെറ്റ് 'എന്ന നാടകത്തിലെ കഥാപാത്രമായ ഒഫീലിയ, ഹാംലറ്റിൻ്റെ  പ്രവർത്തനത്തിൽ സമനില തെറ്റി വെള്ളത്തിൽ മുങ്ങിമരിക്കുകയാണ്.  ചെറുകഥയിൽ എപ്പോഴും ഒരു 'ഒഫീലിയ' ലയമുണ്ടാകണം ;കാരണം അത് വൈകാരികധ്യാനമാണ് .അത് നമ്മെ ആഴത്തിലേക്ക് സൂക്ഷ്മഗ്രാഹിയായ സാരസ്വതമായി ലയിപ്പിക്കുന്നു.

ആനന്ദിൻ്റെ ഖഡ്ഗം

ഒരു കഥ എന്ന നിലയിൽ ആനന്ദിൻ്റെ  'കർണ്ണനും വികർണ്ണനും' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,മെയ് 21 )ഒരു മികച്ച രചനയല്ല .പതിവുപോലെ അനാവശ്യവും കൃത്രിമവും ആഴം കുറഞ്ഞതുമായ കുറെ തത്ത്വചിന്ത വിതറി. വേഗം, ശരീരം, നടത്ത, ചാരിത്രവതി ,സ്വഭാവം തുടങ്ങിയ പരാമർശങ്ങളൊക്കെ വിരസവും അർത്ഥശൂന്യവുമാണ്. എന്നാൽ ആനന്ദ് ഖഡ്ഗം പ്രയോഗിച്ചത്  ഇന്നത്തെ മുഖ്യസാഹിത്യകാരന്മാർക്കും സാഹിത്യപൗരോഹിത്യത്തിനും എതിരെയാണ്. അഡ്ജസ്റ്റ്മെൻറിൽ സ്വന്തം കാര്യങ്ങൾ നേടാൻ ഭരണ വർഗത്തിനൊത്ത് നീങ്ങുന്നവരെ കർണ്ണൻ്റെ രൂപങ്ങളായി പരിചയപ്പെടുത്തുന്നു. സ്വന്തം ചിന്തയാൽ സ്വതന്ത്രരാകുന്നവരെ വികർണൻ്റെ രൂപങ്ങളായി കാണുന്നു. പാഞ്ചാലിയുടെ വസ്ത്രാക്ഷേപം നടന്നപ്പോൾ അത് തെറ്റാണെന്ന് പറഞ്ഞ സാധാരണക്കാരനാണല്ലോ വികർണ്ണൻ. അതേസമയം പണ്ഡിതന്മാരായ ഭീഷ്മർ ,ദ്രോണർ
തുടങ്ങിയവരൊക്കെ അവിടെ കല്ലുപോലെ ഇരിക്കുകയായിരുന്നല്ലോ.
ഒരു നാടക കമ്പനിയിലെ നല്ല നടന്മാരെപോലെ ,കിട്ടിയ വേഷങ്ങൾ നന്നായി ആടിയവർക്ക് പുരസ്കാരങ്ങൾ കിട്ടുന്നു.  എല്ലാവരുടെയും ഗുഡ്‌ബുക്കിൽ കയറുന്നവരെ ആനന്ദ് പരിഹസിക്കുകയും വെട്ടുകയും ചെയ്യുകയാണ്. യാതൊന്നിനോടും ആത്മാർത്ഥതയില്ലാത്ത, സ്വന്തം എഴുത്തിൽ പോലും സത്യസന്ധരല്ലാത്ത ആളുകൾക്ക് അനുസരണയുടെ  പേരിൽ പുരസ്കാരങ്ങളും പദവികളും യഥേഷ്ടം കിട്ടുന്ന കാലത്തെയാണ്  ആനന്ദ് വെട്ടിപ്പരിക്കേൽപ്പിക്കുന്നത്.

അത് വളരെ നന്നായി.
സ്വന്തം മനസിനെ ബാധിച്ച ദുരയുടെ അഴുക്കുചാലിലേക്ക് താഴ്ന്നു പോകുന്ന സാഹിത്യപൗരോഹിത്യത്തെ ആക്രമിച്ച് പരിക്കേല്പിക്കുന്ന ഇതു പോലുള്ള  'ചികിത്സകൾ 'ആവശ്യമാണ്. "എതിരാളിയുടെ കടലാസു വാൾ ദേഹത്തിൽ മുട്ടിയപ്പോഴത്തെ കർണ്ണൻ്റെ അഭിനയത്തിന് നീണ്ട കൈയ്യടികൾ കിട്ടി .തിരശീല വീണിട്ടും  നടന്മാർ വശങ്ങളിലേക്ക് വിരമിച്ചിട്ടും അയാൾ അരങ്ങിൽ നിന്ന്  എഴുന്നേറ്റില്ല .കുറച്ചു കഴിഞ്ഞ് മറ്റുള്ളവർ തിരക്കിവന്നപ്പോൾ അവർ കണ്ടു, അയാൾ ശരിക്കും മരിച്ചിരുന്നു എന്ന് ".

ഒരു കടലാസുകൊണ്ട് വെട്ടിയാൽ വീഴാൻ മാത്രം ദുർബലരാണ് ഈ പദവിക്കാർ എന്ന് ആനന്ദ് അടിവരയിടുന്നു.

യാൻ മാർട്ടൽ

'ലൈഫ് ഓഫ് പി' എന്ന നോവൽ എഴുതിയ യാൻ മാർട്ടൽ (Yann Martel) വീട് ,ഐഡിൻറിറ്റി തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഇങ്ങനെ പറഞ്ഞു;

" വീട് ,അതിൻ്റെ നഷ്ടം ,അലച്ചിൽ ഇതൊക്കെ ഇരുപതാം നൂറ്റാണ്ടിലെയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെയും പൊതുവിഷയമായിരിക്കയാണ്.
ഞാൻ പറയുന്നു ,വീട് ,അതിൻ്റെ പ്രശ്നങ്ങൾ ,ഐഡൻ്റിറ്റി ,അനന്തര ഫലങ്ങൾ തുടങ്ങിയവ ഒന്നും  പഴയതുപോലെയല്ല .വീടും ഐഡൻ്റിറ്റിയും വല്ലാതെ മാറി .വീട് ഒരു ഒത്തുതീർപ്പാണ്, നിർമ്മിതിയാണ്, വന്നു ചേരുന്നതാണ്. മുൻ  നൂറ്റാണ്ടുകളെ അപേക്ഷിച്ച് നാം ഇപ്പോൾ അന്വേഷിക്കുന്നത് നമ്മൾ ആരാണ്, എന്തിൻ്റെ  പിന്തുടർച്ചക്കാരാണ് എന്നൊക്കെയാണ് " .

ഫേസ്ബുക്കും പരിപ്രേക്ഷ്യവും തെറിയും

നവമാധ്യമ കാലത്ത് മൂല്യം, ഗുണം, ഭാവി, അനശ്വരത എന്നീ പ്രമേയങ്ങൾ ആരും തന്നെ അഭിമുഖീകരിക്കുന്നില്ല. എന്ത്  എഴുതുന്നു എന്നത് പ്രസക്തമല്ല .നോവലാണെങ്കിൽ എത്രപേജുണ്ട് എന്നാണ് പ്രസാധകരും വായനക്കാരും ചോദിക്കുന്നത്. മൂല്യങ്ങൾ ഉപേക്ഷിക്കപ്പെട്ട കാലത്ത് എഴുതുന്നതെന്തും മാർക്കറ്റ് ചെയ്യപ്പെടും. അതിനു പണവും എസ്റ്റാബ്ളിഷ്മെൻറും  ഉപയോഗിക്കപ്പെടുകയാണ് .എത്രമാത്രം ശക്തിയോടെ മാർക്കറ്റിലെത്തുന്നുവോ  അതാണ് ജീവിക്കുന്നത് .മാർക്കറ്റിൽ ഇല്ലാത്തത് സ്വകാര്യമായി  ശേഷിക്കുന്നു. മാർക്കറ്റ് ഏകധ്രുവമല്ല ; നിങ്ങളുടെ വീടുപോലും മാർക്കറ്റാണ്. നിങ്ങളുടെ ബ്ളോഗു പോലും മാർക്കറ്റാണ്. വില നിങ്ങളാണ് നിശ്ചയിക്കുന്നത് .എഴുതിക്കൊണ്ടിരുന്നാൽ മതിയെന്ന ബോധ്യത്തിലേക്ക് ആളുകൾ വന്നിരിക്കുന്നു. അതിന് അറിവോ പഠനമോ വേണ്ട. അറിവും പഠനവും നിരാകരിക്കപ്പെട്ടിരിക്കുന്നു. അറിവുള്ളവൻ പരിഹസിക്കപ്പെട്ടേക്കാം.  വെറുതെ എഴുതുക മാത്രം ചെയ്താൽ തന്നെ 'വിജയം' സുനിശ്ചിതമായിരിക്കെ ,ധാരാളം പേർ എഴുത്ത് എന്ന പ്രക്രിയയെ അനുകരിക്കുന്നു; ഒരു പ്രമേയത്തെയെയോ ശൈലിയെയോ അല്ല.അതുകൊണ്ട് ധാരാളം എഴുത്തുകാരുണ്ടാവുന്നു. അതുകൊണ്ട് ധാരാളം പുരസ്കാരങ്ങൾ ഉണ്ടാകുന്നു; ധാരാളം തെറികൾ ഉണ്ടാകുന്നു.

തെറിക്ക് ഏതൊരു പ്രവർത്തനവും അർഹമാണ്. യാതൊരുവനും തെറിക്ക് അർഹനാണ് .അവനിലേക്ക് തെറി എത്തിച്ചേരുന്നത് ഇന്നത്തെ നവമാധ്യമ പരിപ്രേക്ഷ്യത്തിൻ്റെ സദാചാരമായിട്ടാണ്. സദാചാരത്തിൻ്റെ അർത്ഥം മാറി. ഇല്ലാത്ത  വാർത്തകളെക്കുറിച്ച് ചർച്ച നടത്തുക ;ഇല്ലാത്ത വാർത്തയുടെ പേരിൽ തെറി പറയുക , തർക്കിച്ച് വാർത്ത സ്ഥാപിക്കുക ,വാർത്തയില്ലാത്തപ്പോൾ ഫേക് ന്യൂസ് അഥവാ വ്യാജവാർത്തയെ  പൂർണമായി ആശ്രയിക്കുക ,വ്യാജ വാർത്ത മതി എന്ന നിലപാടെടുക്കുക  തുടങ്ങിയ കാര്യങ്ങളെല്ലാം നവമാധ്യമ കാലത്തെ  സദാചാരമാണ് .

ഏകധ്രുവ ലോകം അസ്തമിക്കുകയും ബഹുധ്രുവ ലോകം ഉണ്ടാവുകയും ചെയ്തതൊക്കെ കഴിഞ്ഞ നൂറ്റാണ്ടോടുകൂടി അവസാനിച്ച വിഷയങ്ങളാണ് .ഇപ്പോൾ ധ്രുവങ്ങൾ തന്നെയില്ല; ഏതൊരു വ്യക്തിയും ഒന്നിലധികം ധ്രുവങ്ങളാണ് .ഒരു വൈരുദ്ധ്യമായിരിക്കുന്നതാണ് ജീവിക്കാൻ നല്ലതെന്ന ധാരണ വന്നു.  ഒരാൾ പല കാലങ്ങളിൽ പലതായിരിക്കുന്നു. യാതൊന്നായിരിക്കുമ്പോൾ തന്നെ സ്വയം വ്യക്തതയില്ലാതാവുകയും ചെയ്യുകയാണ് .

ആഷാമേനോൻ്റെ വായ്ത്തലപോയ ഗദ്യം

ആഷാമേനോൻ്റെ ഭാഷ ഞാൻ വായിച്ചിട്ടുള്ളതിൽ ,ഏറ്റവും വക്രീകരിക്കപ്പെട്ടതാണ്. എന്താണ് അദ്ദേഹം പറയുന്നതെന്ന്  സ്വരൂപിച്ചെടുക്കാനാവാത്ത വിധം കാടും പടലും നിറഞ്ഞതാണത്. ആ ഗദ്യത്തിൽ നിന്ന് ആവശ്യമില്ലാത്തത് ഓരോരോന്നായി എടുത്തുമാറ്റിയാൽ പിന്നൊന്നും ബാക്കിയുണ്ടാവില്ല. അദ്ദേഹം ലക്ഷ്യം വയ്ക്കുന്നത് എന്താണെന്ന് ആർക്കും കണ്ടുപിടിക്കാനാവില്ല .കാലഹരണപ്പെട്ട ഒരു ഗദ്യമാണത്. അതിന് യുക്തിയുടെ മൂർച്ചയുള്ള ഒരായുധവുമില്ല. കലാപരമായ ഗദ്യമാകാൻ ആ ഭാഷയ്ക്ക് കഴിയില്ല. അതുകൊണ്ടാണ് അതിൻ്റെ യുക്തിരാഹിത്യം അസുഖകരമായിത്തീരുന്നത്. സമകാലികമായ അവബോധത്തിൽ നിന്ന് ബോധപൂർവ്വം മാറിനിൽക്കുന്ന ആഷാമേനോൻ്റെ മനസ്സ് വൈദിക കാലത്തെ സംജ്ഞകളിലും ബിംബങ്ങളിലുമാണ് അഭിരമിക്കുന്നത്.
അതുകൊണ്ടുതന്നെ അസംബന്ധമായ ഒരു ലഹരിക്കപ്പുറത്ത് ആ ഭാഷ യാതൊന്നിനെയും സൃഷ്ടിക്കുന്നില്ല. അദ്ദേഹം സംസ്കൃതം ഉപയോഗിക്കുന്നത് സാമൂഹികമായ മേധാവിത്വം പുലർത്തിയ ചില പുരാതനവംശങ്ങളുടെ സ്മൃതികളിൽ അഭയം തേടുന്നതിനാണ്.  ആത്മീയതയെ തേടുമ്പോഴും അദ്ദേഹത്തിന് ഈ വംശസ്മൃതി അനിവാര്യമാണ്.ആധുനികതയുടെ സമീപത്തുകൂടി പോലും അദ്ദേഹം കടന്നുപോയിട്ടില്ല. വിമർശനത്തെ ഒരു കലാസൃഷ്ടിയായി കാണാൻ ആഷാമേനോന് കഴിയില്ല. അദ്ദേഹം എഴുതുമ്പോൾ ചിന്തയുടെ യുക്തിയിലൂടെ ഒരു കാര്യവും സമർത്ഥിക്കപ്പെടുന്നില്ല.

ഒരു ഭാഗം ശ്രദ്ധിക്കാം :"മാതൃസംബന്ധിയായ പേലവ വികാരങ്ങൾ സ്വായത്തമായ ഒരു സ്ത്രീയല്ല ബാലാമണിയമ്മ എന്ന് ചിലരെങ്കിലും ധരിച്ചുവച്ചിട്ടുണ്ട്. അതിനെ പാടേ നിഷേധിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത് സുവർണ്ണ നാലപ്പാട്ട് ഈ കഴിഞ്ഞ ദിവസം പങ്കുവച്ച ചില സ്മൃതികളാണ്. മൃദൂഷ്മളം എന്ന പദത്തിൻ്റെ മൂർത്തതയായാണ് എനിക്കാകൃതികൾ അനുഭവപ്പെട്ടത്. ആ പരിലാളനകൾ ലൗകികത്തിൻ്റെ  ഭംഗിയാർന്ന മാർദ്ദവങ്ങളാണെന്ന് മാത്രം സൂചിപ്പിക്കട്ടെ. ചില അരുമകൾ സ്വകാര്യമായി തന്നെ നിലനിൽക്കട്ടെ" . (കവിതയുടെ സ്വരജതി, ഭാഷാപോഷിണി, മാർച്ച് )

ഈ ഗദ്യം എന്തെങ്കിലും വിനിമയം ചെയ്യുന്നുണ്ടോ ?മറ്റെന്തോ ആണ് ആഷാമേനോൻ ലക്ഷ്യം വയ്ക്കുന്നത്.  തീർത്തും അശക്തവും കാലംതെറ്റി പിറന്നതുമാണത്. പേലവ വികാരം ,സ്വായത്തമായ, മാതൃസംബന്ധി ,മൃദൂഷ്മളം , ഭംഗിയാർന്ന മാർദ്ദവങ്ങൾ, അരുമകൾ സ്വകാര്യമായി തന്നെ തുടങ്ങിയ പ്രയോഗങ്ങൾക്ക് ഈ കാലത്ത് പ്രസക്തിയില്ല. അർത്ഥം നഷ്ടപ്പെട്ടതും മുനയൊടിഞ്ഞതുമായ വാങ്മയങ്ങളാണ് ഇതെല്ലാം .ഈ വാക്കുകൾക്കിടയിൽ നിശ്ചയിക്കപ്പെടുന്നത് മറ്റു ചില വികാരങ്ങളാണ് .എന്തിനാണ് അരുമകൾ സ്വകാര്യമായി സൂക്ഷിക്കുന്നത്? ഒരു ചിന്തയെ സ്വയം ബോധ്യപ്പെട്ട് ,കൃത്യമായി യുക്തിയിൽ  സ്ഥാപിച്ച് അപഗ്രഥിക്കാൻ ആഷാമേനോൻ അശക്തനാണ്.

യുക്രെയ്ൻ ഗാഥ, സുന്ദരമായതെല്ലാം
പാപം


യുക്രെയ്ൻ ,ജ്യൂവിഷ് നോവലിസ്റ്റ് ഇറെനി നെമിറോവ്സ്കി(Irene Nemirovsky, 1903-1942) ജർമൻ അധിനിവേശകാലത്തിൻ്റെ പശ്ചാത്തലത്തിലാണ് എഴുതിയത്.
റഷ്യൻ വിപ്ലവത്തെ തുടർന്ന് അവരുടെ കുടുംബം കീവിൽ നിന്ന് മോസ്കോയിലേക്കും പിന്നീട്  ഫിൻലൻഡിലേക്കും തുടർന്നു ഫ്രാൻസിലേക്കും  കുടിയേറുകയായിരുന്നു.എന്നാൽ അവിടെയും അവർക്ക് സമാധാനം ലഭിച്ചില്ല. മതപരിവർത്തനത്തിൻ്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടു. നാസി പട്ടാളത്തിൻ്റെ ഓഷ്വിറ്റ്സ് ക്യാമ്പിൽ അവർ കൊല്ലപ്പെടുകയായിരുന്നു.

അവരുടെ അഞ്ച് നോവലുകളുടെ പരമ്പര Suite Francaise വളരെ പ്രശസ്തമാണ്. ജർമ്മൻ അധിനിവേശത്തിൻ്റെ നേർസാക്ഷ്യമാണ്  ഇറെനി അവതരിപ്പിച്ചത്. ജീവിത ദുരന്തങ്ങളെ അതിൻ്റെ പോർമുഖത്ത് കണ്ട അവർ മനുഷ്യൻ്റെ കാതലായ വിധി എന്താണെന്ന് ആഴത്തിൽ മനസ്സിലാക്കി. ഇംഗ്ളീഷ് കവി ജോൺ കീറ്റ്സിൻ്റെ Endymion എന്ന  കവിതയിലെ A thing of beauty is a joy for ever എന്ന ആദ്യ വരി തൻ്റെ ജീവിതവിഷാദാത്മകതയിലും പ്രതിഷേധത്തിലും ആഴ്ന്നിറങ്ങി നിന്ന്  ഇങ്ങനെ തിരുത്തിയെഴുതി:
This thing of beauty is a guilt for ever.

സുന്ദരമായതെല്ലാം പാപമാണെന്ന ചിന്തയിൽ അവർ എത്തിച്ചേരുകയായിരുന്നു. എല്ലാം അകലെയായിരിക്കുമ്പോഴാണ് സുന്ദരമാകുന്നത്. സൗന്ദര്യം, മനുഷ്യൻ്റെ സാധാരണ അനുഭവങ്ങൾക്കപ്പുറം തീവ്രമായ ഒരു ആഭിമുഖ്യമാണ്. അത് ലഹരിപിടിപ്പിക്കുന്ന ,അതേ സമയം നിരാശയിലവസാനിക്കുന്ന ഒരാനന്ദമാണ് .ജീവിതം അത്രയൊന്നും വാഗ്ദത്തമല്ലെന്ന് അറിയുമ്പോഴും ഇടയ്ക്ക് എപ്പോഴോ നാമതിൻ്റെ ദുർഗ്രഹമായ ലഹരിക്കായി വാശി പിടിക്കുന്നു.

എഴുത്തുകാരൻ തന്നെ മാധ്യമമാണ്

അമ്പതു വർഷം മുമ്പായിരുന്നെങ്കിൽ ഒരു പത്രമോ ഒരു വാരികയോ ആയിരിക്കും നാം വായിക്കുക. അതിൽ വരുന്നതേ നമ്മൾ അറിയൂ. ഇന്ന് ആ കുത്തക അവസാനിച്ചു. പത്രാധിപർ മരിച്ചു എന്നതാണ് ഉത്തര- ഉത്തരാധുനികതയുടെ പ്രധാന ആശയങ്ങളിലൊന്ന്. ഓരോ എഴുത്തുകാരനും ഓരോ മാധ്യമമാണ് ഇപ്പോൾ. അവൻ തന്നെയാണ് അവൻ്റെ ഇടം.അവന് ബ്ലോഗറാകാം, ഫേസ്ബുക്കറാകാം, ട്വിറ്റർ ,ഇൻസ്റ്റഗ്രാം വാട്സപ്പ് തുടങ്ങിയ ഹാൻഡിലുകൾ പ്രവർത്തിപ്പിക്കാം. അവൻ സ്വതന്ത്രനാണ് .അവൻ്റെ അറിവാണ് മാറ്റുരയ്ക്കപ്പെടുന്നത്‌. എഴുത്തുകാരൻ ആണെങ്കിൽ ഭാഷ,ശൈലി, ക്രാഫ്റ്റ്  തുടങ്ങിയ കാര്യങ്ങൾ സജീവമായി നവീകരിക്കാനുള്ള ഒരു ആന്തരിക ഓട്ടോമെക്കാനിസം വേണം.  അയാളുടെ ശാരീരികാവസ്ഥ ഇതിനു സ്വമേധയാ സജ്ജമാക്കുന്ന തലത്തിലേക്ക് നമ്മുടെ അറിവുകൾ ഉയരണം.

വാൻഗോഗ് 'പൊട്ടറ്റോ ഈറ്റേഴ്സ്  ' എന്ന ചിത്രം വരച്ചത് കേരളത്തിലെയോ മറ്റേതെങ്കിലും സംസ്ഥാനങ്ങളിലെയോ ലളിതകലാ അക്കാദമികളെയോ അതിൻ്റെ അദ്ധ്യക്ഷന്മാരെയോ കണ്ടിട്ടല്ല .
വാൻഗോഗ് സ്വന്തം പ്രതിഭയിലാണ്  വിശ്വസിച്ചത്. മറ്റെല്ലാം അപ്രസക്തമാണ്. സ്വന്തം ഭാഷയിലും അറിവിലും ഉറച്ചു വിശ്വസിക്കുക, അത് എപ്പോഴും നവീകരിക്കുക .ഫ്രാൻസ് കാഫ്ക രചിച്ച A Hunger Artist (1922)എന്ന കഥ എഴുതിയത് കേരളത്തിലെ ഏതെങ്കിലും മാഗസിൻ പ്രവർത്തകരെ കണ്ടിട്ടല്ല.അദ്ദേഹം സ്വന്തം ആലോചനകളെ  സൂക്ഷ്മതയോടെ പിന്തുടരുകയാണ് ചെയ്തത്. ലോകത്തിലെ സാഹിത്യത്തിൽ നിന്ന് പത്ത് കഥകൾ തെരഞ്ഞെടുത്താൽ അതിൽ 'എ ഹങ്കർ ആർട്ടിസ്റ്റ് ' ഉണ്ടാവും. കാരണം ,അത് കലയാണ് ; മഹനീയമായ മന:സാക്ഷിയുടെ ഉന്നതമായ ചിത്രണമാണത്. സത്യസന്ധതയുടെ മുഖമാണത്.   ഏതെങ്കിലും മാധ്യമത്തിൻ്റെ ലേബലിൽ മാത്രം എഴുത്തുകാരനോ കവിയോ  ആകുന്ന കാലം അവസാനിച്ചു. അതിപ്പോൾ മനസ്സിലാകുന്നില്ലെങ്കിൽ  പത്തു വർഷം കഴിയുമ്പോൾ വ്യക്തമാകും .

പ്രേമത്തിനായി ദാഹിക്കുന്ന കാലം

വിനു ഏബ്രഹാമിൻ്റെ 'വന്ദനം'(എഴുത്ത് ,മെയ്)ഒരു ഫ്രോഡ് സിനിമാനിർമാതാവിൻ്റെ ജീവിതത്തെ  തുറന്നുകാണിക്കുകയാണ് .ആത്മനിന്ദയുടെയും കാപട്യത്തിൻ്റെയും നാളുകൾക്കൊടുവിൽ ശേഷിക്കുന്നത് ശൂന്യതയാണ്. അതെല്ലാം ഓർമ്മിക്കാൻ അയാൾക്ക് അവസരമുണ്ടാകുകയാണ്. എന്നാൽ ഒരു കഥയുടെ രചനാപരമായ മികവോ ,ഭാഷാപരമായ സവിശേഷതകളോ ഒന്നും ഏബ്രഹാമിൻ്റെ രചനയിൽ കണ്ടില്ല.
ഒരു സാധാരണ കഥയുടെ ക്രാഫ്റ്റ് മാത്രമാണിത്. കഥ ധ്യാനമാണ് ,കലയാണെന്ന കാര്യം മറന്നു പോയി.

മധ്യവയസ്സ് പിന്നിടുന്ന ഒരാൾ ,ഒരിക്കൽ തൻ്റെ ഭാര്യയായിരുന്ന സ്ത്രീയെ  യാദൃശ്ചികമായി കണ്ടുമുട്ടുന്ന കഥയാണ് ആർ .പവിത്രൻ എഴുതിയ 'കർച്ചീഫ് '(പ്രഭാത രശ്മി ,ഏപ്രിൽ ).
യഥാർത്ഥ പ്രേമവും വിവശതകളും   തീവ്രമോഹങ്ങളും ഒരു മനുഷ്യൻ്റെ  ഇരുപതുകളിലൊ മുപ്പതുകളിലോ അല്ല കത്തിപ്പിടിക്കുന്നത് ; അമ്പതുകളിലും അറുപതുകളിലുമാണത് ആളുന്നത്. പ്രേമം അപ്പോൾ കറയറ്റ ഒരു ഔഷധമാണ്. പ്രേമത്തിനായി ആ കാലം ദാഹിക്കുന്നു എന്നാണ് പവിത്രൻ്റെ കഥ ബോധ്യപ്പെടുത്തുന്നത്.

അയാൾ ഒട്ടും വിചാരിക്കാത്ത നേരത്താണ് അവളെ നഗരത്തിൽ ഒരിടത്ത് കണ്ടുമുട്ടുന്നത്. സംസാരം ഒരു ചായകുടിയിലേക്ക് എത്തുന്നു.  ഓർമ്മകളുടെ ഭാരമിറക്കി അവൾ  തിരിച്ചുപോയപ്പോൾ മറന്നുവച്ച ഒരു കർച്ചീഫ് അയാളെ ഉന്മത്തനാക്കുന്നു .അതുവരെ മനസിൽ സംഭരിച്ചു നിർത്തിയിരുന്ന സ്നേഹകാമങ്ങൾ അയാൾ ആ കർച്ചീഫിലേക്ക് ചൊരിയുന്നു .വിവാഹബന്ധം വേർപ്പെടുത്തിയെങ്കിലും പ്രേമത്തിനും മോഹത്തിനും അവസാനമില്ല. അയാൾ ആ കർച്ചീഫ് എടുത്തു മൂക്കിൽ ചേർത്തുവച്ചു വലിച്ചു. കോവിഡ് കാലമാണോ ,കോവിഡിനന്തര കാലമാണോ എന്നൊന്നും ചിന്തിക്കേണ്ട സമയമല്ലിത്. ഇത് ഹൃദയത്തിൻ്റെ പ്രശ്നമാണ്.  

ഫ്രഞ്ച് സാഹിത്യകാരനും ചിന്തകനുമായ ഷാങ് പോൾ സാർത് Portraits എന്ന കൃതിയിൽ
Reply to Albert Camus എന്നൊരു  ലേഖനമുണ്ട് .കമ്യു അവതരിപ്പിച്ച ചിന്തകളിലെ വൈരുദ്ധ്യത്തെയും അസംബന്ധങ്ങളെയും കടന്നാക്രമിക്കുന്ന ലേഖനമാണിത്.അതിൽ സാർത്ര് ഇങ്ങനെ നിരീക്ഷിക്കുന്നു :"ലോകം അനീതി നിറഞ്ഞതാണെന്ന് പറഞ്ഞാൽ നിങ്ങൾ കളിയിൽനിന്ന് പുറത്താവും .നിങ്ങൾ പുറത്തായിരിക്കെ ,നീതിയില്ലാത്ത ലോകത്തെ കാമ്പില്ലാത്ത നീതിയുമായി താരതമ്യം ചെയ്യുന്നു. മനുഷ്യരാശിയെ നിങ്ങൾ  അവിശ്വസിക്കുന്നതുകൊണ്ടാണ് ഏതൊരു കുറ്റാരോപിതനായ വ്യക്തിയും കുറ്റവാളിയാണെന്ന് പ്രാഥമികമായി നിങ്ങൾ തീരുമാനിക്കുന്നത്.

കേശവദേവിൻ്റെ കലാപങ്ങൾ

കേശവദേവ് ഏറ്റവും നിന്ദ്യനും നിസ്സഹായനുമായ മനുഷ്യനെയും കലാപകാരിയായ മനുഷ്യനെയും കണ്ടു. സാഹിത്യസംസ്കാരത്തിൻ്റെ പുറം വാതിൽ മേഖലകളെയും ദേവ്‌  നിരീക്ഷിച്ചു. അധമവും നീചവുമായ സാംസ്കാരിക പ്രവർത്തനങ്ങളോടും ആചാര്യസമൂഹത്തോടും നിർദ്ദയം ഏറ്റുമുട്ടിയ അദ്ദേഹം തൻ്റെ രചനകളേക്കാൾ വലിയ ആകാശങ്ങൾ അന്വേഷിക്കുകയാണ് ചെയ്തത്.
ചിന്താപരമായ നിഷ്കളങ്കതയിലും  പ്രതിഷേധത്തിലും ആണ്ടിറങ്ങി ജീവിച്ച ദേവിൻ്റെ 'ജന്മദിനത്തിൽ 'എന്ന കഥ നമ്മെ കഥ നോവിക്കുകയും നടുക്കുകയും ചെയ്യും .ഇതിൽ ദേവിൻ്റെ തന്നെ ജീവിതത്തിലെ ഒരിതളാണ് നമുക്ക് ദൃശ്യമാകുന്നത്.  താൻ എന്തിനെഴുതി ,ജീവിച്ചു എന്ന് ബാഹ്യസ്വാധീനങ്ങളൊന്നുമില്ലാതെ അന്വേഷിക്കുന്നു. താൻ കടന്നുപോകുന്ന വഴികൾ ഏതൊക്കെയാണെന്ന് ദേവ് ഓർമ്മിച്ചെടുക്കുന്നത് ഇങ്ങനെയാണ്:
" രക്തത്തിൽ കുളിച്ച അധികാര ഖഡ്ഗങ്ങളുടെ മാരകമായ വീശലുകൾ ഫണമുയർത്തി ഉഗ്രമായി ആടുന്ന, സാമൂഹ്യസർപ്പങ്ങൾ.'ഞാനും അനന്തൻ്റെ വർഗത്തിലുള്ളത്'എന്ന ഭാവത്തിൽ തലപൊക്കി പിടിച്ചിരിക്കുന്ന സാഹിത്യ നീർക്കോലികൾ; ചോരയും ചലവും ഒലിക്കുന്ന ദുർഗന്ധമലീമസമായ ഓടകൾ;ആ ഓടകളിൽനിന്ന് ജനിച്ച് അവയിൽ തന്നെ മരിക്കുന്ന മനുഷ്യപ്പുഴുക്കൾ ; കല്ലും മുള്ളും വിഷജന്തുക്കളുംകൊണ്ട് നിറഞ്ഞ ദുർഗമമാർഗങ്ങൾ -അമ്പമ്പോ !ഞാൻ കടന്നു പോന്ന മാർഗ്ഗങ്ങൾ !".

എന്തിനാണ് ഇങ്ങനെയെല്ലാം താൻ ജീവിച്ചതെന്ന ചോദ്യത്തിന് അദ്ദേഹം നല്കുന്ന ഉത്തരം ഇതാണ്:
"മറ്റൊരു വിധത്തിൽ ജീവിക്കുവാൻ എനിക്ക് സാധ്യമല്ലാത്തതുകൊണ്ട് ".

ലോകത്തിലെ അനീതിയും കളങ്കവും പീഡനവും അസമത്വവുമാണ് കേശവദേവിനെ നിർത്താതെ ഓടിച്ചത്.  അദ്ദേഹത്തിന് ഒരു മനസ്സുണ്ടായിരുന്നു. അതിൽ എരിയുന്ന കനലുണ്ടായിരുന്നു. എന്തിനാണ് താൻ ഓടുന്നതെന്ന്  അദ്ദേഹം ഇങ്ങനെ വിശദീകരിക്കുന്നു:
"ചോരയും ചലവും ഒലിക്കുന്ന ഓടകളിലെ ദുർഗന്ധത്തിൽ നിന്നകന്ന് , അധികാരവാളുകളുടേയും മാരകമായ ചീറ്റലുകൾ എത്താത്തിടത്ത് ചെന്ന് , എൻ്റെ ശരീരത്തിലെയും ഹൃദയത്തിലെയും വ്രണങ്ങളെ തലോടി ആശ്വസിപ്പിക്കുവാൻ ,സ്വതന്ത്രമായി ശ്വാസോച്ഛ്വാസം ചെയ്യുവാൻ എൻ്റെ  ആത്മാവിൽ ശുദ്ധവായു ഉൾക്കൊള്ളുവാൻ -അതിനുവേണ്ടിയാണ് ഞാൻ ഓടുന്നത് ".
ദേവിൻ്റെ വിചാരങ്ങൾക്ക് ഇന്ന് കൂടുതൽ ആഴമുണ്ടെന്ന് തോന്നുകയാണ്. അന്നത്തേക്കാൾ എത്രയോ ഭീകരമാണ് ഇന്ന് 'സാംസ്കാരികമർദ്ദനം'.

സാഹിത്യവും ഫേസ്ബുക്കും

ഫേസ്ബുക്കിലെ കുറിപ്പുകൾ ഇന്ന് എഴുത്തുകാരുടെ വിമർശനമനോഭാവത്തെയും സ്വാധീനിച്ചിരിക്കുകയാണ്. ഫേസ്ബുക്കിൻ്റെ ഫിലോസഫി എന്താണ് ? സ്ഥാപകൻ സൂക്കർബർഗ്ഗ് അത് വളരെ മുന്നേ പറഞ്ഞിട്ടുണ്ട്. തൻ്റെ വീടിൻ്റെ മുന്നിൽക്കിടന്നു മരിക്കുന്ന ഒരു അണ്ണാറക്കണ്ണൻ എങ്ങനെയാണ് ഒരാൾക്ക് ആഫ്രിക്കയിലെ മനുഷ്യരുടെ മരണത്തെക്കാൾ പ്രധാനപ്പെട്ടതായിരിക്കുന്നതെന്ന്  അദ്ദേഹം ഇങ്ങനെയാണ് വിശദീകരിച്ചത്:
"A squirrel dying in front of your house may be more relevant to your interests right now than people dying in Africa "

ഇന്നത്തെ മനുഷ്യരുടെ മാറിയ സാമൂഹ്യ, ലോകാവബോധമാണിത്. നിസ്സാരമെന്നു പറയാവുന്നതായി  യാതൊന്നുമില്ല .ഒരാൾ അയാളുടെ തന്നെ ഭാവുകത്വം, അത് അസംബന്ധമാണെങ്കിലും, മുന്നോട്ടു വയ്ക്കുകയാണ്. നിലവാരമില്ലാത്ത ചിന്തകൾക്ക് നൂറുകണക്കിന് ലൈക്കും ഷെയറും കിട്ടുക തന്നെ ചെയ്യും. ഫേസ്ബുക്ക് പേജ് തന്നെ ഒരു കലാരൂപമാണ്. മാധ്യമം ഒരു സന്ദേശമല്ല; കല തന്നെയാണ്. ഫേസ്ബുക്കിൽ പ്രൊഫൈൽ ചിത്രം വയ്ക്കുന്നതോടെ ഏതൊരുവനും കലാകാരനായി ,വിമർശകനായി. ഫേസ്ബുക്കർക്ക് ആരെയും  വിമർശിക്കാം .ഒന്നും മനസ്സിലാകണമെന്നില്ല .ലോക നർത്തകി പത്മാ സുബ്രഹ്മണ്യത്തിനു നൃത്തം അറിയില്ലെന്നോ ,സത്യജിത് റായിക്ക് സിനിമയെടുക്കാൻ അറിയില്ലെന്നോ തട്ടിവിട്ടാൽ  ആയിരക്കണക്കിനു ലൈക്കുകളും  ഷെയറുകളും കിട്ടിയെന്നിരിക്കും.

ഈ മനോഭാവത്തോടെയാണ് ഇന്ന് ചിലർ സാഹിത്യകലയിലും പ്രവർത്തിക്കുന്നത്. യാതൊന്നും മനസിലാക്കാതെ എന്തും തട്ടിമൂളിക്കുകയാണ്. ലൈക്കുകൾക്ക് പഞ്ഞമുണ്ടാവുകയില്ല. ബിഥോവൻ്റെ സിംഫണിയും മോഹൻ സിതാരയുടെ ചലച്ചിത്രസംഗീതവും തമ്മിൽ താരതമ്യം ചെയ്ത് ഒരു ഫേസ്ബുക്കർ മോഹൻ സിത്താരെയെ അമിതമായി വാഴ്ത്തുന്നതു കണ്ടാൽ ഞാൻ ഞെട്ടില്ല. കാരണം ,നമ്മൾ അത് കാണാൻ വിധിക്കപ്പെട്ടവരാണ്. മനുഷ്യൻ്റെ സ്വാതന്ത്ര്യമാണ് വിജയിക്കേണ്ടത്. ഡേറ്റയുടെ  സ്വാതന്ത്ര്യത്തിനാണ് പ്രസക്തി. ചിന്തിപ്പിക്കുന്ന എന്തിനെയും കരിവാരിത്തേക്കാനോ  അടിച്ചമർത്താനോ ഫേസ്ബുക്കിലെ ആൾക്കൂട്ടങ്ങൾ നിയുക്തരാണ്. എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും അത് ആൾക്കൂട്ടത്തിൻ്റെ ആരവമാണ്.
അവിടെ പതുങ്ങി നടക്കുന്നവർ ഏറുകയാണ്.

കുഞ്ഞബ്ദുള്ളയും കാഫ്കയും

പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ 'പൂരപ്രബന്ധം' എന്ന സമാഹാരത്തിലെ ചെറിയൊരു കഥയാണ് 'കാഫ്ക വീണ്ടും കേരളത്തിൽ! '.കാഫ്ക പതിവായി കേരളത്തിൽ വന്നുപോകുന്ന ഒരു വിദേശിയാണെന്ന മട്ടിലാണ് ടൈറ്റിൽ. കുഞ്ഞബ്ദുള്ളയുടെ സവിശേഷമായ കഥാഖ്യാനത്തിൻ്റെ ഉദാഹരണമാണിത്.  അദ്ദേഹം, വാസ്തവത്തിൽ ,നമ്മുടെ കഥയിലെ അവസാനത്തെ കണ്ണുകളിലൊന്നാണ്. കുഞ്ഞബ്ദുള്ളയ്ക്ക് ശേഷം നല്ല കഥാകൃത്തുകളുണ്ടായോ ? കാണാനില്ല.
ഈ ചെറിയ കഥയിലൂടെ അദ്ദേഹം താനൊരു വിചാരജീവിയും അതേസമയം അസ്തിത്വജീവിയുമാണെന്ന് വിളിച്ചുപറയുന്നു. അസ്തിത്വദുഃഖത്തിൽ നിന്ന് തനിക്ക് മോചനമില്ലെന്നും എന്നാൽ ഇത്തരം വേദനകൾ ജീവിതശൂന്യതയെ നേരിടുമ്പോൾ വേരറ്റുപോയ ഒരു ഫലിതമായി മാറുകയാണെന്നും ഈ കഥാകൃത്തിനു അറിയാമായിരുന്നു.

മാനന്തവാടി -വാളാട് റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി ബസ്സിലെ കണ്ടക്ടറായ ശ്രീജനാണ് കഥയിലെ പ്രധാന കഥാപാത്രം .സ്ഥിരമായി ട്രിപ്പ്പോകുന്ന റൂട്ടിലെ കാഴ്ചകൾ ശ്രീജനെ വല്ലാത്ത വിരസതയിലേക്ക് മുക്കിത്താഴ്ത്തുകയാണ്.ഒന്നിനും ഒരു മാറ്റവുമില്ല .'കാലത്ത് കണ്ട കുമാരൻ്റെ കടയിലെ പഴക്കുല വൈകിട്ടാവുമ്പോൾ തീർന്നിരിക്കും' - ഇതാണ് ആ റൂട്ടിലെ മാറ്റം! '

 ഒരു ദിവസം ,അവസാന ട്രിപ്പ്  കഴിഞ്ഞുള്ള ശ്രീജൻ്റെ മനോഭാവത്തെ കഥാകൃത്ത് ഇങ്ങനെ വിവരിക്കുന്നു:
"പൊടിപടലങ്ങൾ ഉയർത്തിക്കൊണ്ട് കുതിച്ചുപോകുന്ന ബസ്സിനെ തല തിരിച്ചുപിടിച്ച് അയാൾ നോക്കി നിന്നു. റോഡിൽ അയാൾ തനിച്ചായി .ബസ്സിറങ്ങിയവർ ഇടവഴികളിൽ മറഞ്ഞു. മാനം ഇരുണ്ടു. ശ്രീജൻ അല്പം കൂടി മുന്നോട്ടു നടന്നു.
എങ്ങും പോകാനില്ലാത്ത അയാൾ പാതവക്കിലെ സമൃദ്ധമായി വളരുന്ന പുൽക്കൊടിയിൽ മലർന്നുകിടന്നു .പണ്ട് രവിയെ കടിച്ച സർപ്പം ഇഴഞ്ഞ് വരുന്നതും കാത്ത് " .

മരണത്തെ  ഇത്ര ലാഘവത്തോടെ സമീപിക്കുന്ന കഥാകൃത്ത് ,വിജയൻ്റെ 'ഖസാക്കിൻ്റെ ഇതിഹാസ 'ത്തിലെ രവിയെ ഓർത്ത് ,ജീവിതത്തെ എവിടെയോ കണ്ടു മറന്ന ഒരു സ്വപ്നം പോലെ കനം കുറഞ്ഞതാക്കാൻ പരിശ്രമിക്കുകയാണ്. എങ്കിലും അതിനടിയിൽ ജീവിത നിരർത്ഥകതയുടെ ചെളി കട്ടിയായി അടിഞ്ഞിരിക്കുകയാണ്. ഒന്നും ഇല്ലാത്തതുകൊണ്ട് ചിലർ സാഹിത്യകൃതികളിൽ കഥാപാത്രങ്ങളെ   അനുകരിക്കുന്നു. അനുകരണം പുതുമയില്ലാത്തതാകാം; എന്നാൽ അനുകരിക്കുന്നത് എന്താണെന്നതിൻ്റെ  അടിസ്ഥാനത്തിൽ അതിനു മാനം കൈവരുന്നു .ജീവിതവിഷാദത്തെ ശാന്തമായി, മറ്റൊരു പുസ്തകത്തിലെ കഥാപാത്രമായി, ഓർമ്മയായി ഏറ്റുവാങ്ങുന്ന ഈ കഥാപാത്രം ആഴമേറിയ മുറിവാണ് വായനക്കാരനു നല്കുക.

ഒരു നക്ഷത്രം പോലെ

Sea of Tranquility, Station Elevan എന്നീ നോവലുകളിലൂടെ അറിയപ്പെടുന്ന കനഡിയൻ എഴുത്തുകാരി എമിലി സെൻ്റ് ജോൺ മാൻഡൽ (Emily St John Mandel) പറഞ്ഞു ,ഭൂമിയെക്കുറിച്ച് അധികം സന്തോഷിക്കാൻ ഒന്നുമില്ലെന്ന് .കാരണം, ഭൂമിയിൽ ജീവിതം താൽക്കാലികമാണ് എന്ന സത്യത്തെ അംഗീകരിക്കണമെന്ന് .നശ്വരതയെ ഭക്ഷിക്കുകയാണ് മനുഷ്യൻ .നിമിഷങ്ങൾ തന്നെയാണ് നമ്മുടെ അനുഭവം .അനുഭവത്തിൻ്റെ ആയുസ്സ് നിമിഷത്തിൽ ബന്ധിതമാണ്.

"We orbit a star, and stars naturally die" .

ഒരു നക്ഷത്രത്തെ പോലെ നമ്മൾ അനന്തതയിൽ അപ്രത്യക്ഷമാകുന്നു.

കഥാനുഭവമില്ല

ഫ്രാൻസിസ് നെറോണയുടെ 'കാണി പണിയുന്ന കസേരകൾ '(ഭാഷാപോഷിണി, മാർച്ച്) ഒരു നാടകാവതരണം ,മതിഭ്രമം, ഗ്രാമീണജീവിതം, അമച്വർ ആർട്ടിസ്റ്റ്  തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നു. ഒരു സിനിമാകഥയായി തോന്നി. പക്ഷേ, എന്ന കഥയുടെ അനുഭവം കണ്ടില്ല .ചെറുകഥ കഥ ഒരു കലാരൂപമാണ്. ഏകാഗ്രമായ ഒരു തലമില്ല. പലതും ചിതറിപ്പോകുകയാണ്. കഥാകൃത്തിനു ഒന്നിലും ഉറച്ചുനിൽക്കാനാവുന്നില്ല. ചെറുകഥ എന്ന മാധ്യമത്തെപ്പറ്റി ധാരാളം പഠിക്കേണ്ടിയിരിക്കുന്നു .ഡി .എച്ച്. ലോറൻസിൻ്റെ Odor of Chrysanthemums വായിച്ചാൽ ചെറുകഥ എന്ന കലാരൂപം എങ്ങനെ മനുഷ്യമനസ്സിലെ വിവിധ ധാരകളെ ഏകോപിപ്പിച്ച് സൗന്ദര്യം സൃഷ്ടിക്കുന്നുവെന്ന് മനസ്സിലാക്കാം. ഭർത്താവ് വാൾട്ടർ തൻ്റെ ഭാര്യ എലിസബത്തിന് വിവാഹവാർഷികത്തിനു സമ്മാനമായി കൊടുക്കുന്നത് ക്രിസാന്തിമപ്പൂക്കളാണ്.  എന്നാൽ ഈ പൂക്കൾ തന്നെയാണ് ശവക്കല്ലറകളിലും വയ്ക്കാറുള്ളത്.  അവർക്കിടയിൽ യാതൊരു ബന്ധവുമില്ലായിരുന്നുവെന്നും എല്ലാം വെറും ചടങ്ങുകൾ മാത്രമായിരുന്നെന്നും കഥാകൃത്ത് തെളിയിക്കുകയാണ്.
കഥാകാരൻ ക്രൂരമായ ചില  സത്യങ്ങൾ കണ്ടെത്താൻ വിധിക്കപ്പെട്ടിരിക്കുന്നു .ഒരു പട്ടി മണം പിടിച്ച് മണ്ണുമാന്തി ശവം പുറത്തെടുക്കുന്നത് പോലെയാണ് എഴുത്തുകാരൻ എഴുതേണ്ടത്. അവൻ്റെ ആയുധം വാക്കുകളാണ്.

കാഫ്കയുടെ ഹംഗർ ആർട്ടിസ്റ്റ് ഭക്ഷണം ഉപേക്ഷിച്ച് നാല്പതു ദിവസം കഴിയുമെന്ന് തെളിയിക്കുകയാണല്ലോ. അയാളെ, പക്ഷേ ,അവസാനം ആരും ഗൗനിക്കുന്നില്ല .പ്രദർശനം  പരാജയപ്പെടുന്നു. അയാൾ വൈയ്ക്കോൽ കെട്ടിനുള്ളിൽ കിടന്നു മരിക്കുന്നു, ആരും ശ്രദ്ധിക്കാതെ.ഒരു കലാകാരൻ സ്വജീവിതകാലത്ത് മനസ്സിലാക്കപ്പെടുന്നില്ലെന്നും  അവനിൽ എരിയുന്ന വിശപ്പിന് ഒരിക്കലും ശമനമുണ്ടാകുന്നില്ലെന്നും കാഫ്ക ഈ കഥയിലൂടെ ധ്വനിപ്പിക്കുന്നു. മറ്റുള്ളവർ അയാളെ അവഗണിക്കുകയും തിരസ്ക്കരിക്കുകയും ചെയ്യുന്നതാണ് ഇവിടെ അയാളുടെ നിരാഹാരമായി പരിണമിക്കുന്നത് .ഇത് ആത്മീയമായ നിരാഹാരമാണ്. ഈ ലോകത്തിനോടുള്ള അരുചി ,യാതൊന്നുമായും സംവേദനം സാധ്യമല്ലാതാക്കുന്ന ആത്മീയമായ അരാജകത്വം ,നിസ്സഹായത ഇവിടെ നിരാഹാരമായി വിവരിക്കപ്പെടുകയാണ്.

സർഗ്ഗാത്മകതയും സെക്സും

സർഗ്ഗാത്മകതയ്ക്ക് പിന്നിലുള്ള ശക്തി ലൈംഗികമാണെന്ന് പറയുന്നവരുണ്ട്. മനുഷ്യൻ്റെ പ്രാചീനവും സജീവവുമായ ശക്തിയാണത്. അത് പല രൂപങ്ങളിൽ ഉദാത്തവത്ക്കരിച്ച് ആവിഷ്കാരങ്ങളായി പുറത്തുവരുകയാണ്‌.

പ്രമുഖ നാടകകൃത്ത് ടെന്നസി വില്യംസ് ഇങ്ങനെ പറഞ്ഞു :"ലൈംഗികോർജം  മിക്കപ്പോഴും സർഗാത്മക ഊർജ്ജമായി ആയി മാറുന്നുവെന്ന്  ഞാൻ കരുതുന്നില്ല .സർഗാത്മകശക്തി ലൈംഗികശക്തിപോലെ പെട്ടെന്ന് നഷ്ടപ്പെടുന്നതല്ല .ഒരാഴ്ചയിൽ രണ്ട് അല്ലെങ്കിൽ മൂന്നു തവണയിൽ കൂടുതൽ ലൈംഗികബന്ധം പുലർത്താൻ പൊതുവേ ഒരുവൻ താല്പര്യപ്പെടുന്നില്ല; എന്നാൽ അവൻ  എല്ലാദിവസവും എഴുതുന്നു. സാധാരണ ഗതിയിൽ ,സർഗാത്മക ശേഷിയുള്ള ഒരാൾക്ക് വളരെ ഉയർന്നതോതിൽ ലൈംഗികാഭിനിവേശം ഉണ്ടായിരിക്കും. അമിതമായ ലൈംഗികാസക്തി നിങ്ങളെ ക്രമേണ അലസനാക്കിത്തീർക്കും" .

സെക്സില്ലാത്തവരാണ് ,മിക്കപ്പോഴും സെക്സ് ഫാൻ്റസി എഴുതുന്നത്. സെക്സ് സങ്കല്പിക്കാനും കൂടിയുള്ളതാണ്. സെക്സ് യാഥാർത്ഥ്യമാകണമെന്ന് ഒരുവൻ സദാ സമയം ആഗ്രഹിക്കുന്നില്ല. എന്നാൽ അവൻ സങ്കല്പിക്കാതിരിക്കുന്നില്ല. സെക്സ് ,ആരെയും ഉപദ്രവിക്കാതെ ,വിചിത്രമായ ആലോചനകളിലും ജീവിക്കുന്നു. ഇഷ്ടമുള്ള ഇണയെക്കുറിച്ച് ലൈംഗിക സ്വപ്നം കാണുന്നത് മനുഷ്യജീവിയുടെ മാത്രം സിദ്ധിയാണ്.

നവനോവലിൻ്റെ വക്താവ് ഇംഗ്ലീഷ് എഴുത്തുകാരൻ ജോൺ ഫൗൾസ് (John Fowles) പറഞ്ഞു:
ലൈംഗികതയുടെ മഹത്തായ രസതന്ത്രം ഇതാണ് :ശുദ്ധമായ നന്മയുടെ അധികബലം.

ഫൗൾസിൻ്റെ The Aristos :A self-portrait in Ideas (1964) എന്ന താത്ത്വിക സൂത്രവാക്യപുസ്തകം പ്രശസ്തമാണ്‌.

എല്ലാ നോവലിസ്റ്റുകളും രണ്ടു വ്യത്യസ്ത ലോകങ്ങളിൽ ജീവിക്കണം. യഥാർത്ഥവും അയഥാർത്ഥവുമായ ലോകങ്ങൾ -ഫൗൾസിൻ്റെ ചിന്ത.
സമകാലജീവിതത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറയുന്നു: "ഞാനൊരു രാഷ്ട്രീയജീവിയല്ല. ലോകം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ രാഷ്ട്രീയത്തിലുടെ പരിഹരിക്കാനാവില്ല. സാമൂഹ്യശാസ്ത്രജ്ഞന്മാരും ജീവ ശാസ്ത്രജ്ഞന്മാരുമാണ് പരിഹരിക്കേണ്ടത്.  ജീവശാസ്ത്രപരമായ പ്രശ്നമാണ് നമ്മൾ ഇപ്പോൾ നേരിടുന്നത് " .

അഖില കെ.എസ്. എഴുതിയ 'കൂട്ടിക്കൊടുപ്പുകാരും വിശ്വാസികളും'(പ്രസാധകൻ, മാർച്ച്) പുതിയൊരു ക്രാഫ്റ്റും പ്രമേഹവും സൃഷ്ടിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കേന്ദ്രീകൃതമായ  ഒരാശയമോ ചിന്തയോ കഥയിലില്ല. പല ആശയങ്ങളും കൂട്ടിക്കെട്ടാൻ ശ്രമിക്കുകയാണ്. എന്നാൽ ഒന്നിനും  ഏകാഗ്രതയില്ല. നിർജീവമാണ് അവതരണരീതി. കഥ ഒരു കലാസൃഷ്ടിയാണെന്ന കാര്യം മിക്ക കഥാകൃത്തുക്കൾക്കും അറിയില്ല. കലയില്ലാത്തവർ മാസത്തിൽ നാല് കഥകൾ എഴുതുന്ന നാടാണിത്. അതുകൊണ്ടാണ് ഇന്ന് മലയാളത്തിലെ താരതമ്യേന ക്ഷീണിച്ച ഒരു സാഹിത്യ ശാഖയായി കഥ തരംതാണത്.

കാക്കനാടൻ ,എം.പി, നാരായണപിള്ള ,മാധവിക്കുട്ടി, വി.പി. ശിവകുമാർ ,യു.പി, ജയരാജ്  തുടങ്ങിയവരുടെ കാലമാണ് മലയാള കഥയുടെ സുവർണയുഗം. ഏത് കലാസൃഷ്ടിയിലും പ്രഥമപരിഗണന സൗന്ദര്യത്തിനായിരിക്കണം. രാഷ്ട്രീയ പ്രചരണവും മതസ്പർദ്ധയുമൊക്കെ മുന്നാമതോ നാലാമതോ നിന്നാൽ മതി.
സെക്സ് കലയുടെ ഭാഗമായിരിക്കണം .


വായനക്കാരൻ്റെ പുസ്തകം

Francis of Assisi എന്ന പുസ്തകമെഴുതിയ ഫ്രഞ്ച് എഴുത്തുകാരനായ ക്രിസ്ത്യൻ ബോബിൻ (Christian Bobin) പറഞ്ഞു:
When you are reading a book you are writing it .
വായനക്കാരൻ പുസ്തകം മനസിൽ എഴുതുകയാണ്. അത് സ്വന്തം ഭാവനയ്ക്കൊത്താണ് സംഭവിക്കുന്നത്.


ചീഞ്ഞ കാല്പനികതയും
ഫ്യൂഡൽ നഷ്ടപ്രതാപങ്ങളും


ഇന്നത്തെ മലയാളസാഹിത്യരചനകൾ  പൊതുവിൽ സമകാലിക ജീവിതത്തിൻ്റെ തീക്ഷ്ണമായ പ്രശ്നങ്ങൾക്ക് വളരെ താഴെയാണ് നിലയുറപ്പിക്കുന്നത്. ചീഞ്ഞ കാല്പനികതയിലും ഫ്യൂഡൽ കാലത്തെ വിലകുറഞ്ഞ സൗന്ദര്യബോധത്തിലും അത് മുങ്ങി നിവരുകയാണ് .അത് ആരെയും ചിന്തിപ്പിക്കുകയോ രസിപ്പിക്കുകയോ അസ്വസ്ഥപ്പെടുത്തുകയോ ചെയ്യുന്നില്ല. യാതൊരു ചലനവും ഉണ്ടാക്കാതെ അത് ഭൂതകാലത്തിൻ്റെ ജുഗുപ്സകളിൽ ഒതുങ്ങുകയാണ്. അവാർഡുകൾ കൊടുക്കുന്നത് ഫ്യൂഡൽ നഷ്ടപ്രതാപങ്ങളെ  ഓർക്കാനും വീണ്ടെടുക്കാനുമാണ്. നവീനതയോ പരിഷ്ക്കരണമോ നൂതനാവബോധമോ ഇല്ലാതെ ജീർണ്ണ സംസ്കാരത്തെ മാലയിട്ടു സ്വീകരിക്കുകയാണ് അവാർഡ് കമ്മിറ്റികൾ ചെയ്യുന്നത്.

ബ്രസീലിയൻ കവി അന്ദ്രാദെ

ബ്രസീലിയൻ ആധുനികകവി അന്ദ്രാദെ(Carlos Drummond de Andrade)ഇങ്ങനെ എഴുതി:
No one answers
Life is cruel

To wake to live എന്ന കവിതയിലെ ഒടുവിലത്തെ വരികളാണിത്. മുറിവുകളിൽ നിന്ന് രക്ഷനേടാൻ എന്താണ് വഴിയെന്ന് ആലോചിക്കുകയേ വേണ്ട, ഓടിപ്പോകാൻ ഒരിടമില്ലല്ലോ. ഈ ലോകത്തെ ഓരോ ദിനവും ഒരു സംഭവം പോലെയാണ്. അതിൽ ചിതറപ്പെടുകയാണ് ആത്മാവ്.

Any event that resembles the earth and its purple madness?

ഭൂമിയുടെ ധൂമവർണ്ണമാർന്ന ഭ്രാന്തിനെ ഓർമിപ്പിക്കുകയാണ് ഓരോന്നും .


No comments:

Post a Comment

നിരാസത്തിന്റെ തത്ത്വം /ഡോ.യാക്കോബ്‌ മാർ ഐറേനിയോസ്‌

  ശ്രീ. എം.കെ.ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ' വായിച്ചു തുടങ്ങിയപ്പോൾ ഇത്‌ ഏതോ ദുരൂഹതയുടെ ഗുഹാമുഖമാണെന്ന്‌ തോന്നിപ്പോയി. വായനപുര...