Friday, January 6, 2023

ദൈവം ഉപേക്ഷിച്ച ലോകത്തെ റിപ്പയർ ചെയ്യുന്നവർ/അനുധാവനം:എം.കെ ഹരികുമാർ 





ഫ്രഞ്ച് പെയിൻ്റർ മൗറിസ് ഡെനിസ് (Maurice Denis) വരച്ച Landscape with Green, 1893) എന്ന ചിത്രം ഒരു കലാകാരൻ്റെ ജീനിയസ് തൊട്ടു കാണിക്കുകയാണ്.മനുഷ്യരൂപങ്ങളെ വ്യക്തമായി വരച്ചിട്ടില്ലെങ്കിലും അവിടെ നടക്കുന്ന നാടകം ഏറെക്കുറെ സംവേദനം ചെയ്യപ്പെടുന്നു. എല്ലാം വിശദീകരിക്കണമെന്നില്ല. ചിലതെല്ലാം മറയ്ക്കേണ്ടതുണ്ട്. സൗന്ദര്യത്തിനു അതാവശ്യമാണ്. നേരിയ സങ്കടമുണ്ടായാൽ നമ്മുടെ കവികൾ ഉറക്കെ കരഞ്ഞ് തങ്ങൾക്ക് വികാരങ്ങളിലുള്ള നിയന്ത്രണക്കുറവ് പെട്ടെന്ന് വിളിച്ചറിയിക്കും.

വികാരങ്ങളെ സമീപിക്കുന്നതിൽ ഒരു കഴിവ് വേണം .എല്ലാം വിളിച്ചു പറഞ്ഞാൽ പൈങ്കിളിയായി പോകും. കലാകാരൻ ഒരു അപാര നിർമ്മാതാവായിരിക്കണം. ദൈവം ഒളിപ്പിച്ചുവെച്ചതാണ് അയാൾ ആരായുന്നത്. അതുകൊണ്ടുതന്നെ ദൈവത്തിൻ്റെ സൃഷ്ടിയായ ഈ ലോകത്തെയും അതിലെ വസ്തുക്കളെയും കലാകാരൻ  തന്റേതായ രീതിയിൽ റിപ്പയർ ചെയ്യുന്നു.അങ്ങനെ അതിനടിയിൽ ദൈവം ഒളിപ്പിച്ചതോ, ഉപയോഗിക്കാൻ മറന്നതോ ആയിട്ടുള്ള ദൃശ്യങ്ങൾ കണ്ടെടുക്കുന്നു. ഈ ചിത്രത്തിലെ മരങ്ങൾക്ക് ശിഖരങ്ങളോ, ഇലകളോ ഇല്ല .ഏതാനും മരങ്ങളുടെ മുകളിൽ ചില ചില്ലകളുള്ളതായി സൂചിതമാവുന്നു. വൃക്ഷങ്ങളുടെ തലപ്പുകൾ നമ്മുടെ മനസ്സിലാണ് ഡെനിസ് വരച്ചിരിക്കുന്നത് .അധികമായ ഒരു വിവരണമോ അമിതമായ വികാരപ്രകടനങ്ങളോ ഇല്ല; എന്നാൽ കാണിയെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുകയാണ്. പശ്ചാത്തലമായി നിൽക്കുന്ന ആകാശം ഒരു മിസ്റ്റിക് അനുഭവമാവുകയാണ് .

ഉന്നതമായ സാഹിത്യകലയും ഇങ്ങനെയാണ് യാഥാർത്ഥ്യത്തെ സമീപിക്കുന്നത്. അത് നമ്മുടെ തന്നെ അറിയത്തക്കതല്ലാത്ത രഹസ്യ നാടകങ്ങളെ വലിച്ചെടുത്ത് പുറത്തിടണം. വായനക്കാരനു അതുവരെ അജ്ഞാതമായിരുന്ന ഒരു ലോകം കാണിച്ചുകൊടുക്കാൻ ഓരോ കഥാകൃത്തിനും ശ്രമിക്കാവുന്നതാണ്. 

യുക്രെയ്ൻ ഇവിടെ അവാർഡ്  ഏർപ്പെടുത്തണമായിരുന്നു 

ഓണപ്പതിപ്പുകൾ സ്ഥിരീകരിക്കുന്ന ഒരു കാര്യമുണ്ട്. കഴിവില്ലാത്തവർ പത്രാധിപന്മാരെ സ്വാധീനിച്ച് ഒന്നിനും കൊള്ളാത്ത കഥകൾ പ്രസിദ്ധീകരിക്കുന്നു. പലരും സ്പോൺസേർഡ് ആണ്. പത്രാധിപരെ സ്വാധീനിക്കാനും നിയന്ത്രിക്കാനും കഴിയുന്ന തരത്തിൽ  കഥാകൃത്തുക്കൾ ഇറങ്ങിക്കളിക്കുകയാണ്. അതുകൊണ്ട് പത്രാധിപർക്ക് മികച്ചത് കണ്ടെത്താനോ അവതരിപ്പിക്കാനോ കഴിയുന്നില്ല. വിലകുറഞ്ഞ കഥകൾ എഴുതുന്ന ചിലർ തങ്ങളുടെ മാർക്കറ്റിംഗ് തന്ത്രമുപയോഗിച്ച് പത്രാധിപന്മാരെ വിലയ്ക്കെടുക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ,മുന്നാംകിട കഥകൾ മാത്രമെഴുതുന്ന ഒരാളുടെ കഥ കൊടുക്കുകയാണെന്ന് വിളംബരം ചെയ്തു കൊണ്ട് ഒരു ജേർണൽ അദ്ദേഹത്തിൻ്റെ മുഖച്ചിത്രം അച്ചടിച്ചിരിക്കുന്നു! ഒരു മുഖചിത്രം അച്ചടിച്ചാൽ, എഴുത്തുകാരൻ്റെ  പേരിൻ്റെ ,പടത്തിൻ്റെ ശക്തി കൊണ്ട് മുഴുവൻ കോപ്പികളും വിറ്റഴിക്കാൻ കഴിവുള്ള വല്ലവരുമുണ്ടോ ?

നമ്മുടെ സമൂഹത്തിലെ തിന്മകളും അതിൻ്റെ സംഹാരപ്രകടനങ്ങളും സാഹിത്യരംഗത്തും കടന്നു വന്നിരിക്കുകയാണ് .വളരെ മോശമായ ഒരു കഥ എഴുതിയതിനു ശേഷം അത് ഓണപ്പതിലേക്ക് തള്ളുന്ന കഥാകൃത്തിന്റെ മാനസികാവസ്ഥ ഇത് വ്യക്തമാക്കുന്നുണ്ട്. ഓണപ്പതിപ്പിൽ എഴുതാൻ അവസരം കിട്ടുകയാണെങ്കിൽ ,സൃഷ്ടിക്കാൻ കഴിയുന്നതിന്റെ മാക്സിമം സൃഷ്ടിക്കണം.കാരണം, ആ ചാൻസ് പിന്നീട് കിട്ടണമെന്നില്ല .ജീവിതത്തിലെ ഓരോ അവസരവും അളക്കാൻ പറ്റാത്ത മൂല്യമുള്ളതാണ്. ഓണപ്പതിപ്പിലേക്ക് എട്ടു വരി  കവിതയെഴുതി എറിയുന്ന ഒരുവൻ്റെ മനോനില അഴിമതി നിറഞ്ഞതാണ്. കവിത വറ്റിയവർ ദയവായി എഴുതാതിരിക്കൂ .അതാണ് സത്യസന്ധത.

ആദിവാസി മധുവിനെ കൊലചെയ്ത സംഭവത്തിൽ കവിതകൾ എഴുതിയ ശേഷം ചിലർ അത് വിൽക്കാൻ  വച്ചിരിക്കുകയാണ്! .ഇക്കൂട്ടർ യുക്രെയ്ൻ യുദ്ധത്തിൽ ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടതിനെക്കുറിച്ച്, ലക്ഷക്കണക്കിന് സ്ത്രീകൾ നാടുവിട്ടു പോയതിനെക്കുറിച്ച് ,ലക്ഷക്കണക്കിനു  കുട്ടികളെ കാണാതായതിനെക്കുറിച്ച് ഒരു കവിത എഴുതില്ല. കാരണം ഇതാണ്: യുക്രെയ്ൻ സർക്കാർ മലയാള രാജ്യത്ത് അവാർഡൊന്നും കൊടുക്കുന്നില്ല. റഷ്യക്കാർ ഇവിടെ അവാർഡ് കൊടുക്കുന്നുണ്ട്. അതുകൊണ്ട് റഷ്യ എന്ത് ചെയ്താലും മിണ്ടില്ല. ഇതാണോ എഴുത്തുകാരന്റെ മനസാക്ഷി?ഓണപ്പതിപ്പിലെഴുതിയ ഭൂരിപക്ഷം എഴുത്തുകാർക്കും വിശാലമായ വായനാനുഭവമില്ല .പലരും സ്വന്തം കൃതികൾ മാത്രമേ വായിച്ചിട്ടുള്ളു . അവർക്ക് മലയാളസാഹിത്യം എങ്ങനെ പരിണമിച്ചു മുന്നേറി എന്നൊന്നും അറിയില്ല.അവർ പക്ഷേ, ധൈര്യമുള്ളവരും പണമുള്ളവരുമാണ്.

ഏതു ചവറ് സാഹിത്യമാണെങ്കിലും സ്വന്തം കൈയിൽ നിന്നു പണമിറക്കി പ്രസിദ്ധീകരിച്ച് അവാർഡ് നേടും .

മാധവിക്കുട്ടിയുടെ പെറ്റമ്മ 

മാധവിക്കുട്ടി എപ്പോഴും താൻ സ്വതന്ത്രയാണോയെന്നു ചിന്തിച്ചിരുന്നു. വ്യക്തിബന്ധങ്ങളിലാണ് അവർ വിശ്വസിച്ചത് .സ്നേഹം എന്താണെന്ന് അറിയാൻ അവർ സ്നേഹത്തെ എപ്പോഴും ചർച്ചകളിലേക്ക് വലിച്ചിടുമായിരുന്നു .അവർ സോനാഗാച്ചി, പക്ഷിയുടെ മണം തുടങ്ങിയ ഭേദപ്പെട്ട കഥകൾ എഴുതിയത് ഈ സ്വാതന്ത്ര്യബോധം മനസ്സില്ലള്ളതുകൊണ്ടായിരുന്നു. എന്നാൽ ഒന്നിലും അവർ സ്വതന്ത്രയായിരുന്നില്ല. പലതരം കെട്ടുപാടുകൾ അവർക്കുണ്ടായിരുന്നു. എങ്കിലും അവർക്ക് സ്വാതന്ത്ര്യം പ്രിയപ്പെട്ട വിഷയമായിരുന്നു.ദു:ഖത്തിന്റെ കയത്തിലേക്ക് തന്നെ വലിച്ചു താഴ്ത്തുന്നത് എന്താണെന്ന് ചിന്തിച്ചുകൊണ്ട് അവർ എത്തിച്ചേരുന്ന ചില നിഗമനങ്ങൾ 'സമുദായം എന്ന പോറ്റമ്മ ' എന്ന ലേഖനത്തിൽ വായിക്കാം:

"സമുദായം എന്നെ ഒരിക്കലും ഇഷ്ടപ്പെടാത്ത പോറ്റമ്മയായിരുന്നു. അവരെ പ്രീതിപ്പെടുത്താൻ ഞാൻ എത്ര പാടുപെട്ടു. അവരെ ചിരിപ്പിക്കാൻ ഞാൻ കോമാളി വേഷമെടുത്തു ധരിച്ചു.അവരുടെ അനുകമ്പയ്ക്ക് വേണ്ടി ഞാൻ ദീനയും ദയനീയുമായി ആയി ,ആശുപത്രി കിടക്കയിൽ മലർന്നുകിടന്ന് അവരുടെ കൈകൊട്ടൽ കേൾക്കാൻ വേണ്ടി മാത്രം ഞാൻ പ്രേമഗാനങ്ങൾ പാടി. എന്നിട്ടോ ? ഞാൻ ഇന്നും അവർക്ക് വേണ്ടാത്തതും അവരിൽ ആരോ  അടിച്ചേൽപ്പിച്ചതുമായ ഒരു ഭാരം. ഇനി ഞാൻ അവരുടെ മുഖത്തേക്ക് ഒരിക്കലും നോക്കുകയില്ല. നോക്കിയാൽ ആ സ്നേഹരഹിതങ്ങളായ കണ്ണുകൾ വീണ്ടും കണ്ടാൽ ,എന്റെ സർവ്വ ഭാഗ്യങ്ങളും ഉടനടി എനിക്കു നഷടപ്പെടും .അവരിൽ നിന്ന് പൂർണ്ണ മോചനം ലഭിച്ചാലേ ഞാൻ വളരുകയുള്ളു, എന്റെ ജന്മം സഫലമാവുകയുള്ളൂ" .

എഴുത്തുകാരിയെന്ന നിലയിൽ താൻ എത്ര ശ്രമിച്ചാലും സമുദായം കനിയില്ലെന്നാണ് മാധവിക്കുട്ടി പറയുന്നത്. ഈ സമുദായം എന്നത് മാധ്യമങ്ങളും എഴുത്തുകാരും എല്ലാം ചേർന്ന ഒരു വലയമാണല്ലോ. മാധ്യമങ്ങൾ ഒരിക്കലും വൻകിടയാകരുതെന്നാണ് എൻ്റെ പക്ഷം. കോർപ്പറേറ്റുകൾ, വലിയ മുതലാളിമാർ, കുത്തകകൾ മാധ്യമ രംഗത്തു പലതിനെയും അടിച്ചമർത്താൻ ഇടയാക്കും. അവർ ചിന്തിക്കുന്നതാണ് ശരിയെന്ന ധാരണ പരക്കും .നല്ല എഴുത്തുകാർക്ക് ഇതു തിരിച്ചറിയാനാകും. ചെറിയ പ്രസിദ്ധീകരണങ്ങളാണ് വേണ്ടത്. കൂടുതൽ ചെറിയ പ്രസിദ്ധീകരണങ്ങൾ സാഹിത്യ പൗരോഹിത്യത്തിനും വ്യവസ്ഥാപിതത്വത്തിനും അതീതമായ   ആശയങ്ങളെ വികേന്ദ്രീകരിക്കും. 

ബാലകൃഷ്ണൻ വായനക്കാരെ കബളിപ്പിക്കുന്നു

സി.വി.ബാലകൃഷ്ണൻ 'സ്വപ്നങ്ങളിൽ ചുവന്ന തടാകം'(മാതൃഭൂമി ഓണപ്പതിപ്പ്)എന്ന കഥയെഴുതിയത് എന്താനെന്നു മനസ്സിലാവുന്നില്ല . വായനക്കാരിൽ ഒരിക്കിളിയിടാനാണ് കഥാകൃത്തിന്റെ ശ്രമം. എന്നാൽ ഇത്തരം ഇക്കിളിപ്പെടുത്തലുകൾ  പ്രബുദ്ധരായ വായനക്കാർ പണ്ടേ ഉപേക്ഷിച്ചതാണ്. ബാലകൃഷ്ണനു ഒന്നും തന്നെ പറയാനില്ല. എന്നാൽ എന്തെങ്കിലും എഴുതി വിട്ടേക്കാം എന്ന ചിന്ത നല്ലതല്ല. വായനക്കാരെ ഓർക്കണം. അവർ ഏതു ചവറും ചുമന്നു നടക്കും എന്നു കരുതരുത്. 

സിനിമാഗാനരംഗങ്ങളിൽ കാണാറുള്ളതുപോലെ ഒരു  സ്വപ്നമാണ് കഥാകൃത്ത് വിവരിക്കുന്നത്; ആർക്കും എഴുതാവുന്നത്. അമ്മയും മകളും യാത്ര പോകുന്നു. മകൾ ,ഒരിടത്ത് കാർ നിർത്തിയപ്പോൾ ഇറങ്ങിയ ഓടിയെന്ന്! അതിനു വായനക്കാർ എന്തു ചെയ്യണം ?ഇതുപോലുള്ള പൈങ്കിളികൾ ഇനിയെങ്കിലും ഉപേക്ഷിക്കണമെന്നു അഭ്യർത്ഥിക്കുന്നു. 

സിതാരയുടെ കഥ 

ഈ വർഷത്തെ ഓണപ്പതിപ്പുകളിൽ താരതമ്യേന ശ്രദ്ധേയമായി തോന്നിയത് സിതാര എസ് എഴുതിയ 'മറ'(മാതൃഭൂമി ഓണപ്പതിപ്പ്)എന്ന കഥയാണ്. ഭർത്താവ് മരിച്ചാൽ ഭാര്യ ഏതാനും മാസങ്ങൾ വീട്ടിൽ പുറത്തിറങ്ങാതെ ഒരു മുറിയിൽ അടച്ചുപൂട്ടിയിരിക്കണമെന്ന മുസ്ലിം കുടുംബങ്ങളിലെ ആചാരമാണ് കഥയിൽ വിവരിക്കുന്നത് .

ഹമീദ എന്ന സ്ത്രീയാണ് ഈ ദുരിതമനുഭവിക്കുന്നത്. എന്നാൽ അവളെ കാണാനും ആശ്വാസം പകരാനും സഹപാഠി ശ്രീജിത്തും സുഹൃത്ത് രമ്യയും എത്തുകയാണ്. 

അവർക്ക് എതിർപ്പിനെ നേരിടേണ്ടി വന്നു. ഒടുവിൽ അവർക്കൊന്നിച്ച് ഹമീദ വീട്ടിനു പുറത്തു വരുക മാത്രമല്ല, ഒരു കാറിൽ പട്ടണത്തിലേക്ക് പോവുകയും ചെയ്യുന്നു. ഇതുപോലുള്ള കഥകൾ ,നഷ്ടപ്പെട്ടുപോയ മനുഷ്യസ്നേഹം സാവധാനം മുളപൊട്ടി വരുന്നതിൻ്റെ ഒരു വികാരം പകരുന്നുണ്ട്. മനുഷ്യമനസ് ഇന്ന് ഏതാണ്ട് ഒരു പാറ പോലെയാണ്. അവിടെ പണമല്ലാതെ യാതൊന്നും മുളയ്ക്കില്ല. സ്നേഹം അവിടെ ഇങ്ങനെ നിലനിൽക്കും? പാറയിൽ സ്നേഹത്തിനു ഇടമില്ല. സിതാരയുടെ കഥ മനുഷ്യനു നഷ്ടപ്പെട്ട സ്നേഹത്തെ പ്രതീക്ഷയോടെ വീണ്ടെടുക്കുകയാണ്.  ഇങ്ങനെയൊക്കെയാണ് നാം ജീവിക്കേണ്ടതെന്ന ഒരു  ചൂണ്ടുപലകയാണ് ഈ കഥ .

രമണൻ ചങ്ങമ്പുഴയുടെ മെഴുകു പ്രതിമ 

പ്രണയമില്ലാത്തവരാണ് പ്രണയ കവിതയെഴുതുന്നത്. കാരണം, പ്രണയിക്കുന്നവനു എങ്ങനെയാണ് താൻ പ്രണയിക്കുന്നു എന്നു പറയാൻ കഴിയുന്നത്?.പ്രണയം ഒരാന്തരിക അനുഭവമാണ്. അത് മറ്റൊന്നിനോട് തോന്നുന്ന താദാത്മ്യമാണ്. അവിടെ താനെന്താണ് ,എങ്ങനെയാണ് എന്ന് ചിന്തിക്കാനാവില്ല .പ്രണയിക്കുന്നു എന്ന് പറയുന്നത് തന്നെ പ്രണയരാഹിത്യമാണ്. യഥാർത്ഥത്തിൽ പ്രണയമില്ലാത്തതുകൊണ്ടാണ് പ്രണയിക്കുന്നു എന്നു പറയേണ്ടി വരുന്നത്. പറയുമ്പോൾ അത് വാക്കുകൾ മാത്രമാണ്. വാക്കുകൾ ശബ്ദങ്ങളായി കേട്ടാൽ പ്രേമമുണ്ടാകുമോ ?

പ്രണയം ഒരു ലഹരിയാണ്. അത് ഒരു വ്യക്തിയെ മനുഷ്യനല്ലാതാക്കും. ചിലപ്പോൾ സ്വയം താഴുകയോ വിചിത്രമായ ചിന്തകളിൽ എത്തിച്ചേരുകയോ ചെയ്യും. അതുകൊണ്ടാണ് ചങ്ങമ്പുഴയ്ക്കും തൻ്റെ കഥാപാത്രമായ രമണനും ദു:ഖിക്കേണ്ടി വന്നത്. ചങ്ങമ്പുഴയും രമണനും യാഥാർത്ഥ്യങ്ങളാണ്. ചങ്ങമ്പുഴയിൽ  രണ്ടുപേരുണ്ടായിരുന്നു. ഒരാൾ ചങ്ങമ്പുഴ തന്നെയാണ്. ആ ചങ്ങമ്പുഴയ്ക്ക് സ്ഥിരീകരണമില്ലാത്തതുകൊണ്ടാണ് രമണനെ സൃഷ്ടിക്കേണ്ടി വന്നത്. രമണൻ 'യഥാർത്ഥ 'ത്തിൽ ജീവിച്ച വ്യക്തിയാണ് ,കടലാസിലാണെന്നു മാത്രം. രമണന്റെ ജീവിതം വായിച്ചവരെല്ലാം രമണനായി മനസിൽ  ജീവിച്ചവരാണ്. 

പ്രണയം മനുഷ്യനെ മനുഷ്യനല്ലാതാക്കുന്നതുകൊണ്ടാണ്  ഇടപ്പള്ളി രാഘവൻപിള്ളയ്ക്ക്  ആത്മഹത്യ ചെയ്യേണ്ടി വന്നത്. ഇടപ്പള്ളിയല്ല ,തന്നിലെ പ്രണയ ലഹരിക്കടിപ്പെട്ട മറ്റൊരാളാണ്  മരിക്കുന്നത്. ഇടപ്പള്ളിയിലെ കവിക്ക്, കാമുകന് യഥാർത്ഥ ഇടപ്പള്ളിയെ  തിരസ്ക്കരിക്കേണ്ടി വന്നു .ഈ തിരസ്ക്കാരം തന്നെയാണ് ആത്മഹത്യ .ഒരു സമൂഹത്തിനു രമണനെ വേണ്ട; എന്നാൽ അവൻ്റെ കദനകഥ വേണം.

രമണനെ കടലാസിൽ സൃഷ്ടിച്ചശേഷം ഓടിമറയാതിരിക്കാൻ ചങ്ങമ്പുഴയ്ക്കാവില്ല. തന്നെ സ്വീകരിക്കാത്ത സമൂഹത്തിനു പറ്റിയ ഒരു ഉൽപ്പന്നം നിർമ്മിച്ചു കൊടുക്കുകയായിരുന്നു ചങ്ങമ്പുഴ. രമണൻ ചങ്ങമ്പുഴയുടെ മെഴുകു പ്രതിമയാണ് .രണ്ടുപേരെയും സമൂഹം സ്വീകരിക്കുന്നത് മെഴുകു പ്രതിമകളുടെ മ്യൂസിയത്തിൽ വച്ചാണ് 

പി. എൻ. ദാസിൻ്റെ മതം

പ്രമുഖ സെൻ ചിന്തകനും  എഴുത്തുകാരനുമായിരുന്ന പി.എൻ. ദാസ് എഴുതിയ 'ബുദ്ധൻ കത്തിയെരിയുന്നു' എന്ന കൃതിയിൽ തൻ്റെ ജീവിതമാർഗം എന്ന പോലെ  അദ്ദേഹം സെൻ തത്ത്വം മൗലികമായി അവതരിപ്പിക്കുന്നത് കണ്ടപ്പോൾ കൈയടിക്കണമെന്നു തോന്നി. ആഴമുള്ള ,ഗൗരവമുള്ള ,മൂല്യമുള്ള തലത്തിൽ ചിന്തിച്ച ദാസിനെ ഒരു ഓണപ്പതിപ്പുകാരനും എതിരേറ്റില്ല. ഓണപ്പതിപ്പുകൾക്ക് ഭൂതകാലത്തിന്റെ വിഴുപ്പ് മതിയല്ലോ. 1960 കളിൽ ഡിസൈൻ ചെയ്തതാണ് മലയാളത്തിലെ ഓണപ്പതിപ്പുകൾ .അതിനു ഒരു മാറ്റവുമില്ല. ഭൂതകാലത്തേക്ക് നോക്കി നെടുവീർപ്പിടുന്ന പരാജിതരുടെ ഓർമ്മകൾ മാത്രമേ ഇന്നത്തെ  ഓണപ്പതിപ്പുകളിലുള്ളു. പുതിയൊരു ലോകത്തെ കാണാമെന്ന് വിചാരിച്ച് അങ്ങോട്ട് ആരും നോക്കേണ്ടതില്ല.

പി.എൻ. ദാസ് എഴുതുന്നു: "ഒരിക്കൽ ആരോ ഭൂഗുരുത്വാകർഷണം  കണ്ടുപിടിച്ചു. ഓരോരുത്തരും വീണ്ടും വീണ്ടും അത് കണ്ടുപിടിക്കേണ്ടതില്ല. പക്ഷേ ,മതം വീണ്ടും വീണ്ടും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ഇത് സ്നേഹത്തെപോലെയാണ്. നിങ്ങൾക്ക് മുമ്പ് ലക്ഷക്കണക്കിനാളുകൾ സ്നേഹിച്ചു .പക്ഷേ, നിങ്ങൾ സ്നേഹിച്ചില്ലെങ്കിൽ അത് എന്താണെന്ന് നിങ്ങൾക്കറിയാനാവില്ല. ലക്ഷക്കണക്കിന് ആളുകൾ സ്നേഹിച്ചു .അതുകൊണ്ട് ഞാൻ വീണ്ടും സ്നേഹിക്കേണ്ടതിൻ്റെ ആവശ്യമെന്ത് എന്ന് നിങ്ങൾക്ക് പറയാനാവില്ല. സ്നേഹത്തെ അറിയണമെങ്കിൽ ഒരാൾ സ്നേഹിക്കുക തന്നെ വേണം. അയാൾ അത് വീണ്ടും കണ്ടുപിടിക്കുക തന്നെ വേണം. മതം സ്നേഹത്തെ പോലെയാണ് ;അത് ശാസ്ത്രത്തെ പോലെയല്ല " .

എഴുത്തുകാരനു ഇത് ബാധകമാണ്. നമ്മുടെ അനുഭവത്തിൽ വന്നാലേ  എന്തും റിഫ്രഷ് ചെയ്തെടുക്കാൻ കഴിയൂ. ഓരോ വാക്കും ഇങ്ങനെ സ്വാനുഭവമാകണം. അല്ലെങ്കിൽ ഓരോ വാക്കും മറ്റുള്ളവരുടേതാണ്.നമ്മൾ അനുഭവിക്കുന്നതിൻ്റെ വ്യാപ്തിക്കനുസരിച്ച് നിലനിൽക്കുന്ന ലോകം കൊഴിഞ്ഞുപോകുകയാണ്. നമ്മൾ പലതിന്റെയും നുണകളെ ഉപേക്ഷിക്കുക തന്നെ വേണം. നമുക്ക് സത്യമല്ലാത്തതുകൊണ്ട് പലതിനെയും നിരാകരിക്കേണ്ടി വരും 

കുർട്ട് വോണിഗട്ട് പറഞ്ഞത് 

"ഒരാളെങ്കിലും സന്തോഷിക്കാൻ വേണ്ടിയാണ് എഴുതേണ്ടത്. നിങ്ങൾ ജനാല തുറന്ന് ,ലോകത്തെ മുഴുവൻ സ്നേഹിക്കാൻ ശ്രമിച്ചാൽ നിങ്ങളുടെ കഥയ്ക്ക് നിമോണിയെ പിടിപെടും" - അമേരിക്കൻ എഴുത്തുകാരൻ കുർട്ട് വോണിഗട്ട് പറയുന്നു. 

ഈ ലോകത്തെയാകെ  സന്തോഷിപ്പിക്കേണ്ട ഒരുത്തരവാദിത്വം എഴുത്തുകാരനായ എനിക്കില്ല. കാരണം, ഇതൊരു  ജനാധിപത്യപരമായ മത്സരമോ തിരഞ്ഞെടുപ്പോ അല്ല .നമുക്ക് പറയാനുള്ളത് സത്യസന്ധമായി പറയുകയാണ് വേണ്ടത്.സാഹിത്യരചനയിൽ ഏർപ്പെടുക എന്നാൽ സിനിമാപാട്ടു പോലെ എല്ലാത്തിനെയും പൊതിഞ്ഞു പൂക്കൾ കൊണ്ട് മറയ്ക്കുക എന്നല്ല അർത്ഥം ;എല്ലാത്തിനെയും മണ്ണു മാന്തി പുറത്തെടുക്കുക എന്നാണർത്ഥം. അതിന് കഴിവില്ലാത്തവർ പലപ്പോഴും എഴുതുന്നു. ഓണപ്പതിപ്പുകാർ ബഹിഷ്കരിച്ചാൽ നമ്മുടെ രചനകൾക്കൊന്നും സംഭവിക്കുകയില്ല. ഞാൻ ഈ ഓണക്കാലത്ത് മൂന്ന് ലേഖനങ്ങളാണ് എഴുതിയത്. ബൈബിളിലെ പഴയ നിയമത്തിലെ സഭാപ്രസംഗകനും നവസാഹിത്യപ്രമേയങ്ങളും (ദീപിക വാർഷികപ്പതിപ്പ്),ദൈവം: കൊക്കൂണിൽ നിന്നു ശലഭങ്ങൾ പുറത്തുവരുന്നത് പോലെ (മെട്രോ വാർത്ത വാർഷികപ്പതിപ്പ്), പ്രതീതിയായ ജീവിതത്തിൽ സന്തോഷവും മിഥ്യയും(മൂല്യശ്രുതി) എന്നിവയാണ് ആ ലേഖനങ്ങൾ .വളരെ ഗൗരവമായി ചിന്തിച്ച് എഴുതിയ ദീർഘ ലേഖനങ്ങളാണ് ഇത് മൂന്നും .ഈ ലേഖനങ്ങളേക്കാൾ മികച്ചതായി ഒന്നും തന്നെ മറ്റു ഓണപ്പതിപ്പുകളിൽ കണ്ടില്ല. ഇത് വായനക്കാരുടെ അഭിപ്രായമാണ്. എത്രയോ പേർ എന്നെ വിളിച്ചു. എന്തെങ്കിലും കാട്ടിക്കൂട്ടാൻ എനിക്കു താത്പര്യമില്ല. ഞാൻ എഴുതുമ്പോൾ പരമാവധി ആവിഷ്കരിക്കാനാണ് ശ്രമിക്കുന്നത് .എന്തെങ്കിലും നാലുവരി കുത്തിക്കുറിച്ചു കൊടുത്ത്‌ ആളുകളെ  കബളിപ്പിക്കുന്ന രീതി എനിക്കില്ല.

മഹാഭാരതത്തിനു രണ്ടു തലങ്ങളുണ്ട് 

മലയാളത്തിൽ ഇപ്പോൾ മഹാഭാരതത്തോട് പ്രിയമേറുകയാണ്.  ഭരണം മാറിയതിന്റെ ഫലമാണിത് .എഴുത്തുകാർ നോക്കുന്നത് ആരെ തൃപ്തിപ്പെടുത്താമെന്നാണ്. കൊട്ടാരം കവികളുടെ മാനസികാവസ്ഥ തന്നെയാണ് സർക്കാർ ,പൊതുമേഖലാ സ്ഥാപനങ്ങളിലെ എഴുത്തുകാരെയും  സ്വാധീനിക്കുന്നത് .കലാശാലാ എഴുത്തുകാർക്കും സർക്കാർ സാഹിത്യകാരന്മാർക്കും  യാഥാസ്ഥിതിക പക്ഷത്ത് നിലയുറപ്പിച്ചേ മതിയാകൂ .പ്രക്ഷോഭം നയിക്കുന്ന ഒരു കൃതിയെക്കുറിച്ചും  അവർ മിണ്ടില്ല. സർക്കാർ അവാർഡ് കൊടുത്താൽ പിന്നെ അടങ്ങിയിരിക്കില്ല. സകലതിൻ്റെയും മുനയൊടിച്ചു കളഞ്ഞ് ,ഏവർക്കും സ്വീകാര്യമാകുന്ന വിധം പരുവപ്പെടുത്തി എഴുതിക്കൊണ്ടിരിക്കും.

മഹാഭാരതത്തെക്കുറിച്ച് ,കുരുക്ഷേത്രയുദ്ധത്തെക്കുറിച്ച് ആർക്കുമെഴുതാം. പക്ഷേ ,അതിനുള്ളിലേക്ക് കയറാൻ ധിഷണ വേറെ വേണം. പ്രത്യക്ഷത്തിൽ കാണുന്ന യുദ്ധത്തിനു പിറകിൽ ധർമ്മത്തിന്റെ വേറൊരു യുദ്ധമുണ്ട്.അതറിയാനാണ് ബുദ്ധി വേണ്ടത്. മഹാപണ്ഡിതനും യോദ്ധാവും ആദർശശാലിയും പരിണിത പ്രജ്ഞനും ധർമ്മബോധമുള്ളവനും കാരണവരുമായ ഭീഷ്മർക്ക് പോലും യഥാർത്ഥ ധർമ്മം അറിയില്ലെന്ന് ശ്രീകൃഷ്ണൻ കുറ്റപ്പെടുത്തുന്നത് ശ്രദ്ധിക്കണം. അപ്പോഴാണ് യുദ്ധത്തിൻ്റെ പിറകിൽ മറ്റൊരു യുദ്ധം നടക്കുന്നത് മനസ്സിലാവുന്നത് .

ഇതറിയാതെ എഴുതുന്നവർ ഐ.വി.ശശിയുടെയോ സത്യൻ അന്തിക്കാടിൻ്റെയോ സിനിമകളിലെ സംഘട്ടന രംഗങ്ങൾ പോലെയായിരിക്കും ആ യുദ്ധത്തെ വിവരിക്കുക. ഏതാനും മാസങ്ങൾക്ക് മുൻപ് ഒരാൾ ഒരു മഹാഭാരത പഠന പരമ്പരയിൽ എഴുതി ,ശ്രീകൃഷ്ണൻ അധർമ്മത്തെ പ്രോത്സാഹിപ്പിച്ചു എന്ന്. ഇത്രയും വിവരംകെട്ട വർത്തമാനം കേട്ടിട്ടേയില്ല. ശ്രീകൃഷ്ണനെ മനസ്സിലാക്കാനുള്ള സിദ്ധിയില്ലാത്തവർ അതിനായി തപം ചെയ്യണം. ശ്രീകൃഷ്ണനു എന്തുകൊണ്ടാണ് അന്ത്യകാലത്ത് ശക്തിലോപം സംഭവിച്ചത്? ഗാന്ധാരിയുടെ ശാപം കൊണ്ടാണെന്നു ഉപരിപ്ളവമായി പറയുന്നവരാണ് അധികവും .എന്നാൽ ഒരു ധർമ്മയുദ്ധത്തിൻ്റെ പരിണതഫലമാണത്.

ബോർഹസ് :രാഷ്ട്രീയ ,മത വിശ്വാസങ്ങല്ല സാഹിത്യം

'ബോർഹസ് ഓൺ റൈറ്റിംഗ്' എന്ന പുസ്തകം സൗജന്യമായി ഇൻറർനെറ്റൽ വായിക്കാം, മറ്റു പല പുസ്തകങ്ങളുമെന്ന പോലെ. പിഡിഎഫ് കിട്ടും. നോർമൻ തോമസ് ദി ജിയോവന്നി ,ഡാനിയൽ ഹാൽപേൺ, ഫ്രാങ്ക് മാക്ഷെയ്ൻ എന്നിവർ ചേർന്നാണ് ഈ പുസ്തകം എഡിറ്റു ചെയ്തത്. 177 പേജുണ്ട്. അർജൻ്റയിൻ കഥാകൃത്ത് ബോർഹസ് സാഹിത്യത്തെക്കുറിച്ച് മനസ്സിലാക്കിയ ആശയങ്ങൾ സംഭാഷണങ്ങളായി ഇതിലുണ്ട്. സാഹിത്യരചനയിൽ പലരും ധരിച്ചു വച്ചിട്ടുള്ള തെറ്റായ ആശയങ്ങൾ സംഭാഷണങ്ങളായി ഇതിൽ വായിക്കാം. പാർട്ടികളെക്കുറിച്ചും  മതവിശ്വാസങ്ങളെക്കുറിച്ചും എഴുത്തുകാർ പുലർത്തുന്ന  സമീപനങ്ങൾ തിരുത്തുന്നത് ഇങ്ങനെയാണ് : "ഒരു എഴുത്തുകാരനായിരിക്കുക എന്നുള്ളതാണ് ഒരു എഴുത്തുകാരന്റെ ജോലി .നല്ല എഴുത്തുകാരനായിരിക്കണമെങ്കിൽ ജോലി നന്നായി ചെയ്യണം. എൻ്റെ മറ്റഭിപ്രായങ്ങൾ ഉപരിപ്ളവമായി കണ്ടാൽ മതി.ഉദാഹരണത്തിനു, കമ്മ്യൂണിസ്റ്റുകാരെയും നാസികളെയും ജൂത വിരോധികളെയും ഞാൻ വെറുക്കുന്നു .എന്നാൽ ഈ വിരോധമൊന്നും എൻ്റെ കഥകളിൽ കടന്നു വരാൻ ഞാൻ അനുവദിക്കില്ല. കഥയിലെ സ്വപ്നം അതിൻ്റെ വഴിക്ക് വികസിക്കാനുള്ള അവസരമാണ് കഥാകൃത്ത് സൃഷ്ടിക്കേണ്ടത് ".

ഈ പ്രസ്താവന നമ്മുടെ പല എഴുത്തുകാരുടെയും മിഥ്യാധാരണകൾ പൊളിച്ചടുക്കുന്നതാണ്. ചിലർ തങ്ങളുടെ രാഷ്ട്രീയ, മത പക്ഷപാതമാണ് എഴുതിക്കൊണ്ടിരിക്കുന്നത് .അത് അങ്ങേയറ്റം ഹീനമായ ഒരു പ്രവൃത്തിയാണ്. നിങ്ങൾ വാക്കുകളിൽ സ്വതന്ത്രമാവുകയാണ് പ്രധാനം. നിങ്ങളുടെ സ്വപ്നങ്ങളെ ജീവിക്കാൻ വിടണം. മറ്റൊരിടത്ത് ബോർഹസ് സമകാലിക സംഭവങ്ങൾ പ്രമേയമായി സ്വീകരിച്ചാൽ ആധുനികനാകുമെന്ന ധാരണയെ തിരുത്തുന്നു .ഹോമര്‍ എഴുതിയത് ട്രോജൻ യുദ്ധം നടന്ന് നൂറ്റാണ്ടുകൾ കഴിഞ്ഞാണെന്ന വസ്തുത ഓർമ്മിപ്പിക്കുന്നു. "സമകാലിക വിഷയങ്ങൾ പ്രമേയമാക്കിയാൽ  അത് ജേർണലിസസമാകും, സാഹിത്യമാകില്ല" .

എന്താണ് പാരമ്പര്യം? ചിലർ  വിചാരിക്കുന്നത് അവർ സ്വയമൊരു  പാരമ്പര്യമെന്നാണ് .എന്നാൽ പാരമ്പര്യം ,ഒന്നാമത് ,നിങ്ങൾ എഴുതുന്ന ഭാഷയാണ് .മറ്റൊന്ന് , നിങ്ങൾ വായിച്ച പുസ്തകങ്ങളാണ്.

പെരുമ്പടവത്തിൻ്റെ കഥ ചിന്തിപ്പിച്ചു

പെരുമ്പടവം ശ്രീധരൻ എഴുതിയ 'കാല സീമകൾ കടന്ന് '(ആശ്രയ മാതൃനാട് സെപ്റ്റംബർ)എന്ന കഥ ഉജ്വലമായി. കഥാകൃത്ത് ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ മനുഷ്യജീവിതത്തിൻ്റെ അഗാധതകളെ തേടുകയാണ്. ഈ കഥയിലെ പ്രധാന കഥാപാത്രം ഒരു 'അയാളാ'ണ് .അയാൾ ഒരിടത്തും തങ്ങാതെ യാത്ര ചെയ്യുകയാണ്,പേരില്ലാതെ .മനുഷ്യർ പരസ്പരം വെട്ടിയും കൊന്നും നശിപ്പിച്ച ഒരു നഗരത്തിലാണ് ഇപ്പോൾ അയാൾ ഉള്ളത്.

"തെരുവിൽ മറ്റൊരിടത്ത് തളം കെട്ടിക്കിടന്ന മനുഷ്യരക്തത്തിന്റെ ഉണങ്ങിയ പാടുകണ്ട് അയാളുടെ  ഹൃദയത്തിൽ നിശ്ശബ്ദമായ ഒരു വിലാപമുയർന്നു" .ഈ വിലാപം കഥയിലുടനീളം കേൾക്കാം . ഇടയ്ക്ക് ,അയാൾ ബുദ്ധനുമായി നടക്കുന്നു. ബുദ്ധൻ അയാളോടു പറഞ്ഞു: "സർവ്വവും അനിത്യമാണ് .നിത്യമായിട്ട് ഒന്നുമില്ല. എല്ലാ പദാർത്ഥങ്ങളും തീപിടിച്ചതുപോലെ അനുനിമിഷം അതിൻ്റെയുള്ളിൽ എരിഞ്ഞുകൊണ്ടിരിക്കുകയാണ് ".

ആധുനികതയുടെ സംസ്കാരം ഉൾക്കൊണ്ട വരികളാണിത്. ആത്യന്തികമായ അർത്ഥം തേടുന്നവൻ്റെ മുന്നിൽ വ്യർത്ഥത താനേ വെളിപ്പെടും .മനുഷ്യൻ ചെയ്യുന്ന വംശഹത്യയും  കൂട്ടക്കൊലകളും ഈ ഭൂമിയെ ഒരു നരകമാക്കിയിരിക്കുകയാണ്. അതിനു  എവിടെയാണ് പരിഹാരം? പിന്നീട് ഈ കഥാപാത്രം ക്രിസ്തുവിനെ കാണുന്നു. മനുഷ്യദുരിതത്തിന്റെ തീരാത്ത കഥകൾ അയാൾ ക്രിസ്തുവിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും  പ്രതികരണമുണ്ടായില്ല. വിഷമിക്കാതെ എന്നു മാത്രമാണ് ക്രിസ്തു പ്രതികരിച്ചത്. മഹാപുരുഷന്മാർ പരാജയപ്പെട്ടിടത്ത് നമ്മെപ്പോലുള്ള സാധാരണക്കാർക്ക് എന്ത് രക്ഷ ?നമ്മളും ഈ കലഹത്തിന്റെ ഭാഗമായി മാറുകയല്ലേ? എല്ലായിടത്തും ഒരേ കാഴ്ചകൾ തന്നെ. ക്രിസ്തുവിനു പോലും മനുഷ്യരാശിയെ സ്വാധീനിക്കാൻ കഴിഞ്ഞില്ല .കാരണം, മനുഷ്യൻ സ്വമേധയാ നിന്ദ്യനും ആർക്കും നേരെയാക്കാൻ കഴിയാത്തവനമാണ്. ഈ കഥയുടെ ഒടുവിൽ അയാളുടെ മനസ്സിൽ നിന്ന് നിസ്സഹായമായ ആ വാക്കുകൾ മാത്രം പുറത്തുവരുന്നു: "എന്റെ ജീവിതം മനുഷ്യനെക്കുറിച്ചുള്ള ഒരു വേവലാതിയാണ് .അതുകൊണ്ട് ഭ്രാന്ത് പിടിക്കാതിരിക്കാൻ വേണ്ടി ഞാൻ യാത്ര തുടരുകയാണ്".പെരുമ്പടവത്തിനു അഭിനന്ദനങ്ങൾ. ഇതുപോലെ പ്രസക്തമായ ഒരു കഥയെഴുതാൻ സാധിച്ചത് അദ്ദേഹം  ഇക്കാലയളവിൽ നേടിയ അനുഭവങ്ങളാണെന്നു പറയാം. 

വിമർശകരെ ശപിക്കുന്ന കഥാകൃത്ത് 

അഷ്ടമൂർത്തിയുടെ 'നിരൂപകന്റെ രാജ്യഭാരം'(മനോരമ വാർഷികപ്പതിപ്പ് ) ഒച്ചയുണ്ടാക്കാതെ ചീറ്റിപ്പോയ ഒരു പടക്കമാണ് .ഏതോ നിരൂപകനെ  മനസ്സിൽ വച്ചുകൊണ്ട് ചെളി വാരിയെറിയുകയാണ്. കഥാകൃത്തിന്റെ മനസ്സിലെ പകയും വിദ്വേഷവുമാണ് പുറത്തു വരുന്നത്. അഷ്ടമൂർത്തിയും അതുപോലുള്ളവരും  മനസ്സിലാക്കേണ്ടത്, നിരൂപകൻ എഴുതുന്നത് കഥാകൃത്തുക്കൾക്ക് വേണ്ടിയല്ലെന്ന യാഥാർത്ഥ്യമാണ് .

ഒരു കഥാകൃത്തിന്റെയും ഏജൻ്റോ ,വക്താവോ അല്ല നിരൂപകൻ. നിരൂപകനു വേറെ ജോലിയുണ്ട്. നിരൂപകൻ ഒരു കഥ വായിച്ച് എഴുതുന്നത് കഥാകൃത്തിനെ ഉയർത്താനോ താഴ്ത്താനോ അല്ല; മറിച്ച്, നിരൂപകന്റെ ആന്തരികമായ സൗന്ദര്യപ്രശ്നങ്ങളെ സമീപിക്കുന്നതിന്റെ ഭാഗമായാണ്. തന്നെ നിരൂപകൻ അംഗീകരിക്കുന്നില്ല എന്നു പരാതിയുള്ളവരൊക്കെ അഷ്ടമൂർത്തിയെ പോലെ പ്രതിഷേധക്കഥകൾ എഴുതാൻ തുടങ്ങിയാൽ എത്ര രസമായിരിക്കും! . അഷ്ടമൂർത്തിക്ക് ഉന്നതമായ ഒരു ആശയലോകമില്ല. അത് പരിഹരിക്കാനായി ധാരാളം വായിക്കണം. വായിക്കുമ്പോൾ ഒരു സെൻ ബുദ്ധിസ്റ്റാകണം. അല്ലെങ്കിൽ വായനകൊണ്ട് പ്രയോജനമില്ല. സെൻ ബുദ്ധിസ്റ്റാകുക എന്നു പറഞ്ഞത് ഒരു ആലങ്കാരിക പ്രയോഗമായി കാണു ക .നമ്മൾ ചിന്തിക്കുമ്പോഴും വായിക്കുമ്പോഴും നിരുപാധികമായ സ്വാതന്ത്ര്യം അനുഭവിക്കണം. നിശ്ശബ്ദമായി ,വാക്കുകൾക്കതീതമായി ഈ ലോകവുമായി ബന്ധം പുലർത്താനാവണം. ഒരു പുസ്തകത്തെയോ സംഘടനയെയോ പോഷിപ്പിക്കാനല്ല നാം വായിക്കുന്നത്; നമ്മെ സ്വയം ഉപേക്ഷിക്കാതിരിക്കാനാണ്. അങ്ങനെ മനസ്സിന്റെ നിഷ്കളങ്കതയിലാഴ്ന്നിറങ്ങി വായിക്കണം .അപ്പോൾ ചുറ്റിനു മുള്ളതെല്ലാം തനിസരൂപം കാണിച്ചു തരും .

ഒരു ബദൽ ഷേക്സ്പിയർ വേണം 

ഷേക്സ്പിയർ പഠനങ്ങളെയും  നാടകാവതരണങ്ങളെയും പുതിയൊരു വീക്ഷണത്തിലൂടെ നവീകരിക്കേണ്ടതിൻ്റെ ആവശ്യകതയിലൂന്നിയാണ് Alternative Shakespeares എന്ന പുസ്തകപരമ്പര പ്രസിദ്ധീകരിക്കപ്പെട്ടത്. ഒരു Alternative ആവശ്യമായിരിക്കുന്നു. ഷേക്സ്പിയർ നാടകങ്ങൾ ഇനി എങ്ങനെയാണ് അവതരിപ്പിക്കേണ്ടതെന്ന് റോയൽ തീയേറ്റർ ചിന്തിക്കുന്നു. നമുക്ക് മറ്റൊരു വഴി എപ്പോഴും ആവശ്യമാണ് .നമ്മൾ എന്ത് പുരോഗതിയാണ് സൃഷ്ടിച്ചിട്ടുള്ളത്, നമ്മളും നമ്മുടെ കുട്ടികളും എന്താണ് പഠിക്കേണ്ടത് എന്നീ ചോദ്യങ്ങൾ തുടരെത്തുടരെ ചോദിക്കണമെന്ന് അവതാരികയിൽ ഡയാന ഇ .ഹെൻഡേഴ്സൺ പറയുന്നുണ്ട്. 

ഒരു കോളമിസ്റ്റെന്ന നിലയിൽ ഞാൻ  'അക്ഷരജാലക'(മെട്രോ വാർത്ത) ത്തിലും 'അനുധാവന'ത്തിലും ഈ നിലപാടാണ് പുലർത്തുന്നത്. ഉറച്ചു പോയ ധാരണകളെ തിരുത്തുക , പുതിയ Alternative കൊണ്ടുവരുക, പുതിയ അർത്ഥാന്വേഷണം നടത്തുക,  ലോകസാഹചര്യങ്ങൾക്കനുസരിച്ച് പുതിയ ആശയങ്ങൾ സൃഷ്ടിക്കുക ,നവലോകത്തെ അറിയുക എന്നീ പ്രശ്നങ്ങൾ ഞാനെപ്പോഴും പാലിച്ചു പോരുന്നുണ്ട്.  'അക്ഷരജാലക'ത്തിലൂടെയാണ് ഉത്തര- ഉത്തരാധുനികതയെ ഞാൻ മലയാളസാഹിത്യത്തിൽ  പരിചയപ്പെടുത്തിയത്. റയോൾ ഇഷെൽമാൻ, അലൻ കിർബി ,നിക്കോള ബോറിയ തുടങ്ങിയവരുമായി ഞാൻ നടത്തിയ അഭിമുഖങ്ങളുടെ സംക്ഷിപ്ത രൂപം  അതിൽ ചേർത്തിരുന്നു. നവാദ്വൈതം ,സ്യൂഡോറിയലിസം എന്നിങ്ങനെയുള്ള എൻ്റെ സ്വന്തം സിദ്ധാന്തങ്ങളും ഞാൻ 'അക്ഷരജാലക'ത്തിൽ അവതരിപ്പിച്ചു .എന്നും ലോക നിലവാരമുള്ള സാഹിത്യചിന്തയ്ക്കാണ് ഞാൻ മുൻഗണന കൊടുത്തത്.'അക്ഷരജാലക'ത്തിൻ്റെ  ഇരുപത്തഞ്ചാം വർഷമാണിത്. 

അക്ഷരജാലകത്തെ അഭിനന്ദിച്ചുകൊണ്ട് കേരള സാഹിത്യ അക്കാദമിയോ ,കേരള പ്രസ് അക്കാദമിയോ ഒരു കത്ത് പോലും 

എനിക്കയിച്ചിട്ടില്ല. എന്നാൽ വല്ലവരുടെയും കവിത 'ഞാൻ ഇന്നു വായിച്ച കവിത 'എന്ന പേരിൽ  ഫേസ്ബുക്കിൽ പോസ്റ്റു ചെയ്യുന്ന കുരീപ്പുഴ ശ്രീകുമാറിന്റെ പ്രവൃത്തിയെ ഒരു പംക്തിയായി പ്രകീർത്തിച്ച് കേരള സാഹിത്യഅക്കാദമി അദ്ദേഹവുമായി അഭിമുഖം നടത്തി ഒരു കവർസ്റ്റോറി പ്രസിദ്ധീകരിച്ചിരിക്കുന്നു !(സാഹിത്യ ചക്രവാളം ,സെപ്റ്റംബർ)എന്താണ് ഇതിൻ്റെയർത്ഥം? ഈ അക്കാദമിയുടെ  ചിന്തയ്ക്ക്, ബുദ്ധിക്ക് എന്തോ സംഭവിച്ചിരിക്കുന്നു .വാർത്ത വായിക്കുന്നവർക്ക് പോലും അവാർഡ് കൊടുക്കുന്ന പ്രസ് അക്കാദമി ഇരുപത്തഞ്ച് വർഷമായി തുടരുന്ന 'അക്ഷരജാലക'ത്തെ കണ്ടില്ലെന്ന് നടിക്കുകയാണ്.അക്ഷരജാലകം സമാഹരിച്ച് പുസ്തകമാക്കി കുട്ടികൾക്ക് പഠിക്കാൻ കൊടുക്കണമെന്നു നിർദ്ദേശിച്ച്  മഹാസംവിധായകൻ കെ.എസ്.സേതുമാധവൻ ഒരു കത്ത് പ്രസിദ്ധപ്പെടുത്തിയത് ഓർക്കുമല്ലോ.

ടി .പത്മനാഭൻ കഥകൾ എന്തുകൊണ്ട് ?

ടി.പത്മനാഭനു എന്തും എഴുതാൻ സ്വാതന്ത്ര്യമുണ്ട്.അദ്ദേഹം വളരെ മുതിർന്ന ഒരു കഥാകൃത്താണ്. അദ്ദേഹം 'കത്തുന്ന ഒരു രഥചക്രം ,ഗൗരി തുടങ്ങിയ നല്ല കഥകൾ എഴുതിയിട്ടുണ്ട്. എന്നാൽ പത്മനാഭൻ കുറേ കാലമായി എഴുതുന്ന കഥകൾ ആ പഴയ അനുവാചകരെ  ആകർഷിക്കുന്നുണ്ടോ എന്നു സംശയമാണ്. ഒരു വായനക്കാരൻ്റെ സംശയമാണ്. 'ഒറ്റക്കാലൻ കാക്കയുടെയും അവൻ്റെ മകൻ്റെയും കഥ' എന്ന കഥ (പ്രഭാതരശ്മി, സെപ്റ്റംബർ) പത്മനാഭൻ  എഴുതേണ്ടതല്ല .അത് നാല്പതു വർഷം മുമ്പായിരുന്നെങ്കിൽ ,ഒരു പക്ഷേ, സ്വീകരിക്കപ്പെടുമായിരുന്നു .ഈ കാലത്ത് ഇത്തരം കഥകൾ വായനക്കാരനിൽ ഗാഢമായ യാതൊരു അനുഭൂതിയും സൃഷ്ടിക്കുന്നില്ല .

പത്മനാഭൻ എഴുതുമ്പോൾ ആളുകൾ ശ്രദ്ധിക്കും. ചിലപ്പോൾ, പ്രതിഭയില്ലാത്തവർ ഇത് അനുകരിക്കും. അത് ഭാഷയ്ക്ക് വലിയ ക്ഷീണമുണ്ടാക്കുകയും ചെയ്യും.ഏതെങ്കിലും യുവകഥാകൃത്താണെങ്കിൽ ആരും ഒന്നും പറയില്ല. കാരണം, അവർക്ക് മിക്കവർക്കും ചെറുകഥ എന്ന സാഹിത്യരൂപമെന്താണെന്നു വ്യക്തമായിട്ടില്ല .എന്നാൽ പത്മനാഭൻ ഈ കഥയിലൂടെ എന്താണ് പറയുന്നത്? വീട്ടിൽ വരുന്ന ജീവികളോട് സ്നേഹം തോന്നുന്ന ചിലരൊക്കെയുണ്ട്. പക്ഷേ ,അതൊക്കെ എല്ലാവർക്കും അറിവുള്ളതല്ലേ ?ഈ കഥയിൽ കുമാരനാശാൻ്റെ നാലു വരിയും  ഗീതയിലെ നാലുവരിയും ഉദ്ധരിച്ചു ചേർത്തത് കൃത്രിമമായി  തോന്നി.

യേറ്റ്സ്: ഒരു ലോകം തകർക്കുന്ന എഴുത്തുകാരൻ

ഓരോ യാഥാർത്ഥ്യത്തെയും എഴുത്തുകാരൻ തൊടുന്നതോടെ  അവിടെ ഒരു മരണം സംഭവിക്കുന്നു. അതുവരെയുണ്ടായിരുന്നത് തകരുന്നു. പുതിയൊരു വീക്ഷണവും അനുഭവവും തിരിച്ചറിയപ്പെടുകയാണ്.യാഥാർത്ഥ്യം ഒരു കള്ളച്ചൂതാണ് .ആരോ നമ്മുടെ ഇന്ദ്രിയങ്ങളിൽ ഇടപെടുന്നു. നാം ശരിയെന്ന് കരുതുന്നത് നമ്മുടെ മുന്നിൽ വച്ച് തന്നെ മാറുന്നു. എതിരെയുള്ളയാളെ കാണാനൊക്കുന്നില്ല. എന്നാൽ അയാൾ കളിക്കുകയാണ്. ഈ കളിയിൽ തോൽക്കാൻ നാം നേരത്തെ തയ്യാറെടുത്തിരിക്കണം. ഐറിഷ് കവി ഡബ്ല്യു. ബി.യേറ്റ്സ് ഇങ്ങനെ പറഞ്ഞു: 

A writer  must die every day he lives, be reborn 

എഴുത്തുകാരൻ എന്തിനാണ് മരിക്കുന്നത്? അയാൾ എല്ലാറ്റിനെയും  നേരത്തെ ഉണ്ടായിരുന്നതിനു  എതിരായി കാണുന്നു. അവിടെ അയാൾ മരിക്കുകയാണ്, വീണ്ടും ജനിക്കാനായി.

ഉദയശങ്കറിൻ്റെ കഥയിൽ ഭാഷ മാത്രമേയുള്ളു

ഉദയശങ്കറിൻ്റെ 'മഴയുടെ ആത്മഗതങ്ങൾ'(കലാപൂർണ, സെപ്റ്റംബർ) ഒരു കഥയെന്ന നിലയിൽ വേണ്ടപോലെ വിജയിച്ചില്ല എന്നാണ് തോന്നുന്നത്.കഥയെ കവിതയോട് അടുപ്പിക്കാൻ ഇടവാചകങ്ങളിൽ സൂക്ഷ്മമായ നിരീക്ഷണങ്ങൾ നിറയ്ക്കാനാണ് കഥാകൃത്ത് ശ്രമിക്കുന്നത്. ഒരു കഥയുടെ സമഗ്രത ഇവിടെ കാണാനാകുന്നില്ല.'പ്രണയം ദാമ്പത്യമല്ല .വിഷാദത്താൽ ഉണങ്ങാത്ത ഒരു മുറിവ് മാത്രമാണ്' തുടങ്ങിയ പ്രയോഗങ്ങളിൽ ഉദയശങ്കറിൻ്റെ ഭാഷാപരമായ സിദ്ധി പ്രകടമാണ്. പക്ഷേ, കഥ എന്ന കലാവിഷ്കാരത്തിന്റെ നൈരന്തര്യത്തിൽ കഥാകൃത്തിനു  പരമാവധി ആവിഷ്കാരം നടത്താനാവുന്നില്ല. വായനക്കാരന്റെ ഏകാഗ്രത നശിപ്പിക്കപ്പെടുകയാണ്. ചെറുകഥയിൽ ഒരു തുടക്കവും അവസാനവുമുണ്ട്. അത് അനിഷേധ്യ വസ്തുതയാണ്. എവിടെ തുടങ്ങണമെന്നത് കഥാകൃത്തിന്റെ തിരഞ്ഞെടുപ്പാണ് .എവിടെ അവസാനിപ്പിക്കണമെന്നതും അതുപോലെ തന്നെ. പക്ഷേ, ഒരു കഥയുടെ ആന്തരികമായ യാത്ര അനുവാചകനിലെത്തിക്കണം. അതിനു തടസ്സമുണ്ടാവാൻ പാടില്ല. എഴുത്ത് ഒരു skill ആണ്. ആർട്ട് എന്നാൽ ആ skill കൂടി ചേർന്നതാണ് .എന്താണ് ആ Skill? അനുവാചകന്റെ ഹൃദയത്തെ സ്പർശിക്കുന്നതിനുള്ള skill ആണത്. 

മാർഗരറ്റ് അറ്റ്വുഡ് 

എഴുത്തുകാരനു മുന്നിൽ യാഥാർഥ്യം ഒരു നിശ്ചിതമായ അർത്ഥത്തോടെ അണിഞ്ഞൊരുങ്ങി നിൽക്കുകയില്ല. അതിനെ കണ്ടെത്താനായി, അടച്ചിട്ട എല്ലാ വാതിലുകളിലും മുട്ടേണ്ടി വരും. എന്നാൽ അന്വേഷിച്ചത് കണ്ടെത്തണമെന്നില്ല. അതുകൊണ്ട് അന്വേഷിക്കുന്ന വസ്തു നിലനിൽക്കുന്നില്ല എന്നർത്ഥമില്ല . മനുഷ്യന്റെ വിധിയാണത്.

കനേഡിയൻ പെൺകവി മാർഗ്ഗരറ്റ് അറ്റ്വുഡ് പറഞ്ഞു ,There may not be one truth - there may be several truths - but saying that is not to say that reality does not exist .

പല സത്യങ്ങളുണ്ട് .എന്നാൽ യാഥാർത്ഥ്യം നിലനിൽക്കുന്നുണ്ട്. പക്ഷേ ,അതിനെ എങ്ങനെ ഉൾക്കൊള്ളുന്നുവെന്നത് ഒരാളുടെ സിദ്ധിയനുസരിച്ചിരിക്കും .

ഗാന്ധാരിയെ ആവിഷ്കരിച്ചത് തെറ്റി

അജയ് എഴുതിയ 'ഗാന്ധാരപുത്രി'(കലാപൂർണ്ണ, സെപ്റ്റംബർ)വളരെ പ്രതീക്ഷയോടെയാണ് വായിച്ചത്. ഗാന്ധാരിയെപ്പറ്റിയുള്ള ഒരു ഓർമ്മയെഴുത്തായി തോന്നി; കഥയായി വികസിച്ചില്ലെന്നു പറയട്ടെ .കഥയുടെ വിവരണം ഇതല്ല. വളരെ ആഴത്തിൽ സമീപിക്കാവുന്ന ഒരു വിഷയത്തെ കഥാകൃത്ത് ശിഥിലമാക്കി കളഞ്ഞു. മഹാഭാരത്തിലെ വളരെ ഏകാന്തമായ ഒരു വ്യക്തിത്വമാണ് ഗാന്ധാരി .അവരെപ്പോലെ ആരുമില്ല. വലിയ ഒരു രാജാവിന്റെ മകളായി ജനിച്ച അവർ സർവ്വത്ര വിഷം നിറഞ്ഞ ഒരാളെ വിവാഹം കഴിക്കുകയും അയാൾക്കായി കണ്ണുകെട്ടി നടക്കുകയും ചെയ്തു. ലോകത്തെ തന്നെ ഭയപ്പെടുത്തുന്ന വിഷമുള്ള മനസ്സുമായി പിറന്ന മക്കളെ അവർക്ക് സഹിക്കേണ്ടിവന്നു. അതുകൊണ്ടുണ്ടായ മനോവേദനയിൽ നിന്നു രക്ഷപ്പെടാൻ തൻ്റെ കണ്ണുകൾ ഉപയോഗിക്കാതിരിക്കുകയല്ലേ അവർ ചെയ്തത്? അതൊരു നീറുന്ന ത്യാഗമായിരുന്നു. ഭർത്താവിൻ്റെ അന്ധതയ്ക്ക് കുടപിടിക്കാനായാണ്  സ്വന്തം കണ്ണുകൾ കെട്ടിയതെങ്കിലും അത് പിന്നീട് അവരുടെ മക്കളുടെ ചീത്ത പ്രവൃത്തികളിൽ നിന്നു രക്ഷ നേടാനുള്ള ഉപായവുമായി .ഗാന്ധാരി മക്കളെ കാണാതിരിക്കുന്നതിലൂടെ സ്വയം ശുദ്ധീകരിക്കുകയല്ലേ  ചെയ്യുന്നത്? എന്നാൽ ഈ ചിന്തകളൊന്നും കഥാകൃത്തിൻ്റെ ഭാഗത്ത് കണ്ടില്ല.

ജയരാജ് ഇന്ത്യയുടെ കഥാകൃത്ത് 

ജയരാജ് ഇന്ത്യയിലെ പതിതരെ തൻ്റെ രക്തത്തിലും മാംസത്തിലും സന്നിവേശിപ്പിച്ച കഥാകൃത്തായിരുന്നു. അതുപോലൊരു ധീരയൗവനത്തെ എങ്ങും കണ്ടിട്ടില്ല .അദ്ദേഹത്തിൻ്റെ ' ബിഹാർ' എന്ന കഥ വായിച്ചാൽ എല്ലാ  കപടക്കോട്ടകളും തകരും .ദിക്കുകളെ ഭേദിക്കുകയാണ് അതിലെ വാക്കുകൾ. 

"എന്നെ നിങ്ങളറിയും. പക്ഷേ ,അറിയുന്നതായി നിങ്ങൾ ഇതുവരെ ഭാവിച്ചിട്ടില്ല .ഞാനൊരു ബിഹാറിയാണ് .പക്ഷേ, ബീഹാർ ഒരിക്കലും എന്റേതായിരുന്നിട്ടില്ല" .

തുടർന്ന് കഥയിലെ വാക്കുകൾ ഇങ്ങനെ തുടരുന്നു :

"എന്റെ അമ്മയെ നിങ്ങൾ കുടിലിനകത്ത് വ്യഭിചരിച്ചുകൊണ്ടിരുന്നപ്പോൾ പുറത്തെ ഇരുട്ടിലെ ഇല്ലാത്ത അർത്ഥങ്ങൾ തേടുന്ന രണ്ടു പകച്ച കണ്ണുകളായിരുന്നു ഞാൻ. എൻ്റെ പെങ്ങളെ വാ പൊത്തി കൈകാൽ കൂട്ടിപ്പിടിച്ച് നിങ്ങൾ തൂക്കിയെടുത്ത്  കൊണ്ടുപോയപ്പോൾ ഇരുട്ടിൽ തല പോയ തെങ്ങു പോലെ മരവിച്ചു നിന്ന  നിശ്ചലതയായിരുന്നു ഞാൻ. നിങ്ങൾക്കും ഇതൊക്കെ ഓർമ്മയുണ്ട്. ഓർമ്മയില്ലെന്ന് ഭാവിക്കുകയാണെന്ന് മാത്രം ". 

ഇവിടം കൊണ്ട് ജയരാജ്  അവസാനിപ്പിച്ചു എന്ന് കരുതേണ്ട. അദ്ദേഹത്തിൻ്റെ 'ബിഹാർ' വീണ്ടും ഗർജിക്കുന്നത് ഇങ്ങനെയാണ്: "നിങ്ങളുടെ രാമായണത്തിൽ പതിവ്രതയായ ഒരു പെണ്ണിൻ്റെ പാവനചരിതമാണുള്ളതെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. നിങ്ങളും നിങ്ങളുടെ അപ്പനപ്പൂപ്പൻമാരും ,നിങ്ങളും നിങ്ങളുടെ മക്കളും ചെറുമക്കളും രാമായണം വായിച്ചു ഹൃദിസ്ഥമാക്കി. എന്നിട്ട് ഞങ്ങളുടെ ചെറ്റക്കതകുകൾ ചവിട്ടിപ്പൊളിച്ച് ഞങ്ങളുടെ  പെണ്ണുങ്ങളെ മാനഭംഗപ്പെടുത്തി. നിങ്ങളുടെ മഹാഭാരതത്തിൽ അന്യൻ്റെ  മുതൽ അപഹരിച്ചും കള്ളച്ചൂതു കളിച്ച് സഹോദരങ്ങളെ തോൽപ്പിച്ചും  കഴിഞ്ഞ അഹങ്കാരികളുടെ  പതനചരിത്രമാണുള്ളതെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. നിങ്ങളും നിങ്ങളുടെ അപ്പന പ്പൂപ്പന്മാരും നിങ്ങളും നിങ്ങളുടെ  മക്കളും ചെറുമക്കളും മഹാഭാരതം മുഴുവൻ മന:പാഠമാക്കി .എന്നിട്ട് ഞങ്ങളുടെ വിളഭൂമികൾ അപഹരിച്ചു. ഞങ്ങളെ കള്ളച്ചൂതുകളിച്ച് തോല്പിച്ച്  അടിമകളാക്കി ".

ഉള്ളിലെ ഈ അമർഷം ,എതിർപ്പ്, പ്രക്ഷോഭം, വീറ് അവാർഡ് വാങ്ങാനോ അധികാരത്തിലിരിക്കുന്നവരുടെ താല്പര്യം സംരക്ഷിക്കാനോ അല്ല ;എല്ലാം നഷ്ടപ്പെട്ടവരുടെ മാനത്തിനും ജീവനും വേണ്ടിയാണ് .അതാണ് ജയരാജിനെ എന്നും പ്രസക്തനാക്കുന്നത്. 

ചരിത്രം വേശ്യയോ ?

റോബർട്ടോ ബൊലാനോ മനുഷ്യാവസ്ഥയെ പോസ്റ്റ്മോർട്ടം ചെയ്യുന്ന ഇങ്ങനെയാണ് :

"I realized my happiness was artificial. I felt happy because I saw the others were happy and because I know I should feel happy, but I was not really happy ".

സന്തോഷത്തെ പോലും താൻ തെറ്റായിട്ടാണ് മനസ്സിലാക്കുന്നതെന്ന് തിരിച്ചറിയുന്നവനാണ് യഥാർത്ഥ എഴുത്തുകാരൻ. എനിക്ക് സന്തോഷമുണ്ടെന്ന് തോന്നുന്നത് ഒരു പ്രതിബിംബമായി കണ്ടാൽ മതി. മറ്റുള്ളവർ സന്തോഷത്തോടെയിരിക്കുന്നത് കൊണ്ട് ഞാൻ സന്തോഷം എനിക്ക് വേണ്ടി കണ്ടുപിടിക്കുന്നു. സന്തോഷിക്കേണ്ടത് എന്റെ ആവശ്യമായിത്തീരുന്നു. ഇതിനായി  ഞാൻ ഏതറ്റം വരെയും പോകുമത്രേ! .ഇതാണോ യഥാർത്ഥ സന്തോഷം ?വാസ്തവത്തിൽ നമുക്ക് സന്തോഷത്തെക്കുറിച്ചുള്ള ആശയങ്ങളും ചിന്തകളും മാത്രമേയുള്ളൂ.സന്തോഷിക്കാൻ പ്രയാസമാണ്. സന്തോഷിക്കാൻ അറിയാത്തതുകൊണ്ട് നാം കലഹിച്ചുകൊണ്ടിരിക്കുന്നു .

റോബർട്ടോ ബൊലാനോ കണ്ടെത്തിയത് മനുഷ്യസ്വഭാവത്തിൻ്റെ  നാടകത്തിൻ്റെ പിന്നിലുള്ള മറ്റൊരു നിഴൽ നാടകമാണ്. ഒരു മികച്ച സാഹിത്യകൃതിയിൽ ഈ നിഴൽ നാടകത്തെക്കുറിച്ചുള്ള അവബോധം ഉണ്ടായിരിക്കണം.The Savage Detectives എന്ന നോവലെഴുതിയ  ചിലിയൻ എഴുത്തുകാരൻ ബൊലാനോ ഇത് കണ്ടെത്തിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

ജീവിതത്തെ പ്രതീക്ഷയില്ലാതെ നോക്കാനും ഒരു ബുദ്ധി വേണം. അതുകൊണ്ടാണ് ചരിത്രം ഒരു വേശ്യയാണെന്ന് ബൊലാനോ പറഞ്ഞത് .ചരിത്രം ആരുടെയും ഒപ്പം പോരുന്നു. ചരിത്രം വേശ്യയാണെങ്കിൽ യാഥാർത്ഥ്യവും വേശ്യ തന്നെയായിരിക്കണം. മലയാളത്തിൽ ആധുനികാനന്തര കാലത്ത് കടന്നുവന്ന കഥാകാരന്മാർക്ക് കാഴ്ചയുടെ ഈ ഗുണമില്ലാതെ പോയി.

ഒരു പൂച്ചയും ഒറിജിനലല്ല /അനുധാവനം: എം.കെ.ഹരികുമാർ 

 


ചൈനീസ് ആർട്ടിസ്റ്റ് മിൻ ഷെൻ (min Zhen,1730-1791)വരച്ച 'ദ് ബ്ലാക്ക് ക്യാറ്റ്' (The Black Cat എന്ന മഷിച്ചിത്രം ആധുനികതയുടെ ഒരു പ്രവചനമായിരുന്നു. ഏത് വസ്തുവിനെയും കലാകാരനു  വരയ്ക്കാം;എന്നാൽ എങ്ങനെ വരയ്ക്കണം എന്ന് പ്രശ്നമുണ്ട്.പൂർവികർ നോക്കിയതു പോലെ നോക്കുന്നത് അപര്യാപ്തമാണ്. ചരിത്രത്തിൽ പലരും പൂച്ചയെ വരച്ചിട്ടുണ്ട്. അതൊക്കെ ഓരോ നോട്ടമാണ്.ഇതിൽ ഏതാണ്  മൗലികമായുള്ളത് ?ഒരു പൂച്ചയ്ക്ക് ഒറിജിനാലിറ്റിയില്ല .ഇതാണ് ശ്രദ്ധിക്കേണ്ട വസ്തുത. പൂച്ചയിൽ കലാകാരൻ കണ്ടുപിടിക്കുന്നതാണു ഒറിജിനാലിറ്റി .അത് പൂച്ചയുടെ ഒറിജിനാലിറ്റിയല്ല .കലാകാരൻ പൂച്ചയെ കാണുന്നത് വ്യത്യസ്തമായാണ്. അതിൽ അയാളെ സ്വാധീനിക്കുന്ന പല ഘടകങ്ങളുണ്ട്. അയാളുടെ ഉത്കണ്ഠ,ഭയം ,സൗന്ദര്യബോധം ,നിരാശ ,ദുഃഖം ,സെക്സ് തുടങ്ങിയവയെല്ലാം സ്വാധീനിക്കും.ഇതിനു പുറമേയാണ് കലാവസ്തു എന്ന നിലയിലേക്ക് പൂച്ചയെ ഉയർത്തുന്നതിൻ്റെ പ്രശ്നങ്ങൾ . താൻ കണ്ട പൂച്ചയെ അസ്തിത്വപരമായി  പുന:സൃഷ്ടിക്കുകയാണ് കലാകാരൻ. എന്നു പറഞ്ഞാൽ ,പൂച്ചയെ വേറൊരു ജീവിതത്തിൻ്റെ അസ്തിത്വമാക്കുന്നു. 

 ഇവിടെ മിൻ ഷെൻ വരച്ച പൂച്ചയ്ക്ക് നല്ല തടിയുണ്ട്. അതാകട്ടെ, കലാകാരൻ പൂച്ചയായി ജീവിച്ചപ്പോഴുള്ള തടിയാണ്. ഇതിനെ ഞാൻ സൗന്ദര്യബോധത്തിലെ ആത്മീയത എന്നു വിളിക്കുന്നു.  സൗന്ദര്യബോധം കേവലയുക്തിയല്ല ; അത് ഒരാളുടെ ആഭ്യന്തരമായ ഉന്മാദങ്ങളുടെയും അരക്ഷിതബോധത്തിന്റെയും സമ്മോഹനമായ ഒരു ചേരുവയാണ്. അതിലാണ് കലാകാരൻ ജീവിക്കുന്നത്. അയാൾ അസ്തിത്വത്തിനു മുകളിൽ ഒരിടം തേടുകയാണ് .

സാഹിത്യകാരനും ഇങ്ങനെയാണ് ചിന്തിക്കേണ്ടത്. ഞാൻ ഇങ്ങനെയാണ് ചിന്തിയുന്നത്. എഴുത്തുകാരൻ  വസ്തുവിനെക്കുറിച്ചു പറയേണ്ടത് കേവലയുക്തിബോധമല്ല. എറണാകുളത്തെ സാഹിത്യകാരൻ, കെ.വി. തോമസിൻ്റെയോ പി.രാജീവിൻ്റെയോ കേവലയുക്തി സ്വീകരിക്കരുത്; പകരം വേറെ തേടണം. പരിചയപ്പെട്ടതല്ല എഴുതേണ്ടത്. കാണാത്ത യാഥാർത്ഥ്യങ്ങളെ അനുഭവിക്കുന്നവർ എഴുതിയാൽ മതി. ഇപ്പോൾ ഞാൻ എത്തിച്ചേർന്നിരിക്കുന്ന ഈ ഒറിജിനാലിറ്റി വാദം സിദ്ധാന്തപരമായ ഒരു കണ്ടെത്തിലാണ്. അതായത് ഒരു പൂച്ചയ്ക്കും ഒറിജിനാലിറ്റിയില്ല എന്ന ആശയം മറ്റൊരു സിദ്ധാന്തമായി ഞാൻ വികസിപ്പിക്കാൻ ഉദ്ദേശിക്കുന്നു.

'എന്തിനാടാ നീ വീണ്ടും സിദ്ധാന്തം ഉണ്ടാക്കുന്നത് 'എന്നു ആക്രോശിച്ചു കൊണ്ട് ചില അരസികന്മാർ വരാനിടയുണ്ട്. അവരെ 'പച്ചമലയാളം' കൈകാര്യം ചെയ്തുകൊള്ളണം. ഞാൻ നേരിട്ടാൽ കൂടിപ്പോകും.

ചെറുകഥ മരിച്ചു?

ചെറുകഥയുടെയോ മറ്റു കലകളുടെ യോ വിമർശനത്തിന്റെ കാര്യത്തിൽ എനിക്ക് വ്യക്തിപരമായി വിദ്വേഷം അശേഷമില്ല. എനിക്ക് പരിചയമോ സൗഹൃദമോ ഇല്ലാത്തവരെ വിമർശിക്കുന്നതു പോലെ തന്നെയാണ് അടുത്തറിയാവുന്നവരുടെ കൃതികളെയും സമീപിക്കുന്നത്. സത്യസന്ധമായി അഭിപ്രായം പറയുന്നതാണ് നല്ലത്. ഇക്കാര്യത്തിൽ  നമുക്ക് ആരെയും രക്ഷിക്കാനാവില്ല. വിമർശകനു ഒരു കഥാകൃത്തിനെയും രക്ഷിക്കാനാവില്ല .ഇക്കാര്യത്തിൽ കഥാകൃത്ത് സ്വയം രക്ഷപ്പെടാൻ നോക്കണം .അതിനു നന്നായി വായിക്കുകയും നിരീക്ഷിക്കുകയും ചിന്തിക്കുകയും വേണം. ഭാവന ചെയ്യാൻ ജന്മനാപ്രയാസമുള്ളവർ കഥയെഴുത്തുകാരാണെന്നു  ഭാവിക്കുകയും അതിനായി ഇറങ്ങി പ്പുറപ്പെടുകയും ചെയ്യുന്നതാണ് കുഴപ്പം.

സമകാല ചെറുകഥ മരിച്ചു എന്നു  പറയാവുന്ന തലത്തിലേക്ക് നമ്മെ കൊണ്ടെത്തിക്കുകയാണ് എൻ. പ്രഭാകരന്റെ 'മിണ്ടാസ്വാമി'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഒക്ടോബർ 1)ഏതാനും ലക്കങ്ങൾക്കു മുൻപ് പ്രഭാകരൻ ആഴ്ചപ്പതിപ്പിലെഴുതിയ കഥയുടെ അതേ സ്വഭാവം, രോഗം തന്നെയാണ് ഈ കഥയ്ക്കുമുള്ളത്. 

കഥ തുടങ്ങിയ കഥാകൃത്തിനു പിന്നെ എങ്ങനെ മുന്നേറണമെന്നു അറിയില്ല. താൻ തന്നെ എഴുതിയ മറ്റൊരു കഥയുടെ രീതികൾ അവലംബിക്കുന്നു. ഈ കഥയിൽ കൃഷ്ണൻകുട്ടി എന്ന സ്വഭാവരൂപത്തെ സൃഷ്ടിച്ചുകൊണ്ട് എന്തൊക്കെയോ പറയുന്നു .അദ്ദേഹം  വീമ്പ് പറയുന്നവനാണത്രേ. അതിന് ?പിന്നീട് അയാൾ സാമൂഹ്യ പ്രവർത്തകനാവുകയാണ് .സന്തോഷം. പൊടുന്നനെ എം.എൽ.എയുടെ ആളായി. അതിനിടയ്ക്കാണ് ഗ്രൂപ്പ് വൈരത്തിൽപ്പെട്ട് കൃഷ്ണൻകുട്ടിക്ക് വിലക്കേർപ്പെടുത്തിയത് .ഇവിടെ കഥ വഴിമുട്ടി .പിന്നീട് മറ്റൊരിടത്തേക്ക് ചാടുകയാണ്. അയാൾ  ആത്മീയപ്രഭാഷകനാവുകയാണ്. എന്തിനു ?താമസിയാതെ കൃഷ്ണൻകുട്ടി മൗനിയായത്രേ.അതിനുശേഷം കൃഷ്ണൻകുട്ടി മറ്റുള്ളവരുടെ പ്രഭാഷണങ്ങൾ കേൾക്കാൻ പോവുകയാണ്. തുടർന്നു  കൃഷ്ണൻകുട്ടിയെ മറ്റൊരു പ്രഭാഷകൻ എങ്ങനെ പ്രസംഗിക്കണമെന്ന് പഠിപ്പിക്കുന്നു. പിന്നീട് അയാൾ ആൽത്തറയിൽ വന്നിരുന്നു കാണുന്നവരെയെല്ലാം തെറി പറയുകയാണ്. തെറിയെപ്പറ്റി നല്ല ധാരണയുള്ള കഥാകൃത്ത് ഇങ്ങനെ ഒരു സൗജന്യം വായനക്കാർക്ക് നൽകുന്നു: " തെറിയാണെങ്കിൽ കാത് ഇരുമ്പുരുക്കിയൊഴിച്ച് അടയ്ക്കേണ്ട വകയിൽപ്പെട്ടതും".ഇതിൻ്റെ ഫലമായി കൃഷ്ണൻകുട്ടിയെ ആരോ തല്ലി വീഴ്ത്തുകയാണ്. അവർ കൃഷ്ണൻകുട്ടിയെ എവിടേക്കോ കൊണ്ടുപോയത്രേ. കൃഷ്ണൻകുട്ടി ഇല്ലാത്ത ദുഃഖത്തിൽ അന്തരീക്ഷം  ഘനീഭവിച്ചു നിന്നു എന്നാണ് കഥാകൃത്ത് പറയുന്നത്.

എന്തിനാണ് ഈ കഥ എഴുതിയത് ? കഥാകൃത്ത് ദയവായി മനസ്സിലാക്കണം ,ഇതൊക്കെ ബാലിശമായ അവതരണമാണ്. പ്രമേയത്തിൽ കഴമ്പില്ല .നല്ല ഭാഷയുമില്ല .നല്ല വായനക്കാരനു വൈകാരിക ബന്ധമുണ്ടാക്കുന്ന ഒരു സന്ദർഭമോ, വാക്യമോ ഇല്ല .എന്തിനാണ് ഇങ്ങനെ എഴുതുന്നതെന്നു കഥാകൃത്ത്  ആലോചിക്കണം .വായനക്കാർ എന്താണ് ചെയ്യേണ്ടത് ?

ഇതുപോലുള്ള കഥകളാണ് ഇപ്പോൾ രചിക്കപ്പെടുന്നത്. ഈ കഥ കവർസ്റ്റോറിയായി പ്രസിദ്ധീകരിച്ചതുകൊണ്ട് വാരിക  എന്താവും  ഉദ്ദേശിച്ചിരിക്കുക? ഇത് നല്ല കഥയാണെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് കവർസ്റ്റോറി യാക്കിയതെങ്കിൽ കഥാസ്വാദനം പ്രൈമറി ക്ലാസിൽ തന്നെയാണ് നിൽക്കുന്നത് .ഇതുപോലുള്ള കഥകളാണ് വായനക്കാരേ ,തങ്ങൾക്ക് കിട്ടുന്നത് എന്നാണെങ്കിൽ വേറൊന്നും പറയാനില്ല. മലയാളകഥ ഇപ്പോൾ വീണുകിടക്കുകയാണ്.

അശോകൻ ചരുവിലും സന്തോഷ് ജോർജ് കുളങ്ങരയും 

ടി.പത്മനാഭനെ അനുകരിച്ച്  അശോകൻ ചരുവിലും ആത്മകഥയെഴുതി തുടങ്ങി. ചിത്രമെഴുത്ത് എന്ന പേരിൽ അദ്ദേഹം എഴുതിയ കഥ (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,സെപ്റ്റംബർ 3)യാത്രാവിവരണം പോലെ തോന്നി. 

തൻ്റെ മക്കളെ കാണാൻ കഥാകൃത്ത് ജർമ്മനിയിലേക്ക് ചെന്നിരിക്കുകയാണ്. അവിടെവച്ച് തിയോ എന്ന വൃദ്ധനായ ജർമ്മൻ ചിത്രകാരനെ കാണുകയാണ്. ആ വൃദ്ധൻ മകന്റെയും ഭാര്യയുടെയും കുടുംബസുഹൃത്താണ്. വൃദ്ധന്റെ തമിഴ് ബന്ധവും ശ്രീലങ്ക കലാപവുമെല്ലാം വിസ്തരിക്കുകയാണ്. വൃദ്ധനുമായി  ബൗദ്ധികമായി അടുത്തെങ്കിലും ദരിദ്രനായ അയാളെ സഹായിക്കാൻ പത്തു പൈസ വച്ച് നീട്ടുന്നില്ല .കടൽക്കരയിൽ, കാപ്പികുടിക്കാൻ എന്തെങ്കിലും തരണേ എന്നു ബോർഡിൽ എഴുതി വച്ച് കാത്തിരിക്കുന്ന ആ വൃദ്ധനെ, കുടുംബസമേതം ബീച്ചിലെത്തിയ കഥാകൃത്ത് ദൂരെ നിന്നേ ഒഴിവാക്കുന്നു. കഥാകൃത്തും കുടുംബവും അയാളെ കാണാതെ രക്ഷപ്പെടുകയാണ്. സഹായിക്കാനുള്ള മനസ്സില്ലാത്ത, അനുകമ്പയില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാകൃത്ത് 'ഞാൻ' എന്നു വിളിച്ചുകൊണ്ട് ആദർശവത്ക്കരിക്കാൻ ശ്രമിക്കുന്നത്. എന്തിനാണ് കഥാകൃത്ത് ഈ ക്രൂരത എഴുതി പ്രദർശിപ്പിക്കുന്നത് ?തിയോ എന്ന വൃദ്ധൻ്റെ അടുത്ത് പോയിരുന്ന് തൻ്റെ ഒരു ചിത്രം വരയ്ക്കൂ എന്നു പറഞ്ഞ് പോസ് ചെയ്ത് ഒരു തുക അവിടെ വച്ച് മടങ്ങിയിരുന്നെങ്കിൽ എത്ര നന്നാകുമായിരുന്നു ! .പക്ഷേ ,അതിനുള്ള മനസ്സ് എവിടെ ?

ഈ കഥ ,ജർമനിയിൽ പോയ ഒരാളുടെ യാത്രാവണം പോലെയാണ് വായിച്ചത് .സന്തോഷ് ജോർജ് കുളങ്ങരയുടെ ടിവി സഞ്ചാരക്കുറിപ്പുകൾ പോലെ തോന്നിച്ചു . അതിനു സമാനമാണ് അശോകന്റെ വിവരണം. ഈ ഭാഗം നോക്കൂ :

"ഞങ്ങൾ ചെല്ലുമ്പോൾ സമ്മർ ആഘോഷങ്ങൾ തുടങ്ങിയിരുന്നു. നൂറുകണക്കിനാളുകളാണ് അനുനിമിഷം വരുന്നത് .അടുത്തുള്ള ബാഡ്റോബാൻ എന്ന പട്ടണത്തിൽ നിന്നു ബീച്ചിലേക്ക് കൽക്കരിയിൽ  പ്രവർത്തിക്കുന്ന തീവണ്ടി സർവീസുണ്ട്. മോളി എന്നാണ് പേര്. ഗോതമ്പുവയലുകൾക്കിടയിലൂടെ പുകതുപ്പിയും മണിയടിച്ചും  കൂക്കിവിളിച്ചുമുള്ള അതിൻ്റെ പാച്ചിൽ കൗതുകമുണ്ടാക്കുന്നതായിരുന്നു. കുഞ്ഞുങ്ങൾക്കും വൃദ്ധർക്കും സാഹസികർക്കും  കായികപ്രേമികൾക്കും സൈക്കിൾ സഞ്ചാരികൾക്കും നായ്ക്കൾക്കും നഗ്നരാവേണ്ടവർക്കും വേണ്ടിയുള്ള പ്രത്യേകം ബീച്ചുകളുണ്ട് .ഭക്ഷണമാണ് പൊതുവെ ഇവിടത്തെ പ്രധാന സംഗതി.നാനാതരം ഭക്ഷണശാലകൾ അവയുടെ ചൂടും മണവും പ്രസരിപ്പിച്ചു പ്രവർത്തിക്കുന്നു .വഴിവക്കിലെല്ലാം ആളുകൾ കൂടിയിരുന്നു കുടിച്ചും ഭക്ഷിച്ചും സംസാരിച്ചും ഉല്ലസിക്കുന്നു.  ഇവിടെ ജീവിതച്ചെലവ് വളരെ ഉയർന്നതാണെന്ന് ചെറിയ മകൻ പറഞ്ഞു .സാധനങ്ങൾക്കെല്ലാം തീപിടിച്ച വിലയാണ്. ഹോട്ടൽ മുറികൾക്ക് അമിതമായ വാടകയും ".

കുറച്ചുനേരം ഞാൻ ശങ്കിച്ചു പോയി, സഫാരി ടിവിയുടെ മുന്നിലാണോ ഇരിക്കുന്നതെന്ന്! .ഈ കഥയിൽ അനാവശ്യവിവരണങ്ങളാണുള്ളത്. മനുഷ്യത്വത്തിന്റെ ഒരു കണം പോലും ഭാഷയിലില്ല.ആരോടും ബന്ധം സ്ഥാപിക്കാനാവാത്ത ഒരു മനസ് ഇവിടെ കാണാം .അതുകൊണ്ടാണ് ഇതിൽ പരിചയപ്പെടുത്തിയ ദരിദ്രനായ തിയോ എന്ന വൃദ്ധനോട് കഥാകൃത്തിനും വായനക്കാർക്കും ആത്മബന്ധം തോന്നാത്തത്. 

ചിലർ രാഷ്ട്രീയപ്പാർട്ടിക്ക്, മുന്നണിക്ക് വേണ്ടി കഥകൾ ചിട്ടപ്പെടുത്താറുണ്ട്. എഴുത്തുകാരൻ സംഘം ചേർന്നല്ല എഴുതേണ്ടത്. ഹെർമൻ ഹെസ്റ്റേ , തോമസ് മൻ തുടങ്ങിയവർ സംഘം ചേർന്നല്ല എഴുതിയത്. ചിലരുടെ കഥകൾ സ്കാൻ ചെയ്ത് പരിശോധിച്ചാൽ അതിൽ ഒരു പ്രത്യേക മന:ശാസ്ത്രം രൂപപ്പെടുന്നത് കാണാം.കഥയിൽ മൂന്ന് ഘടകങ്ങൾ ബോധപൂർവ്വം വിളക്കിച്ചേർക്കുന്നു. ഒന്ന് ,ഇടതുപക്ഷ ചിന്താഗതിയുള്ള ഒരു കഥാപാത്രം. ഇത് മിക്കവാറും ഒരു മാർക്സിസ്റ്റ് ആയിരിക്കും. രണ്ട്, പിന്നോക്ക സമുദായക്കാരന്റെ ചെറുത്തു നില്പുകൾ. മൂന്ന്, മുസ്ലിം വിഭാഗത്തോട് ആഭിമുഖ്യം പുലർത്തുന്ന തരത്തിലുള്ള പ്രീണനവാക്യങ്ങൾ. ഈ മൂന്ന് ഘടകങ്ങൾ ഇന്നത്തെ ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ആന്തരിക മന:ശാസ്ത്രമാണെന്നു തെറ്റായോ ശരിയായോ ധരിച്ചതിന്റെ ഫലമായാണ് ഇത് സംഭവിക്കുന്നത് .അതായത് ,തന്റെ പാർട്ടിയുടെ മനസ്സിലിരിക്കുന്നത് സങ്കല്പിച്ചുകൂട്ടി അതിനകത്ത് കയറിയിരുന്ന് എഴുതുകയാണ് .എഴുത്തിൽ എന്തിനാണ് ഇത്രയും പാരതന്ത്ര്യം അനുഭവിക്കുന്നത്?. ഇത് ഒരു സഹനമാണോ ?

നോബൽ സമ്മാനത്തിന് വിശ്വാസ്യത ഇല്ലാതായി 

ഒർഹാൻ പാമുഖ് ,ഇഷിഗുറോ ,ട്രാൻസ് ട്രോമർ എന്നിവർക്ക് നോബൽ സമ്മാനം കൊടുത്തപ്പോൾ വായനക്കാർ സന്തോഷിച്ചു.ഹാറുകി മുറ കാമി ,മാർഗരറ്റ് അറ്റ്വുഡ് ,കാൾ വൈ നോസ് ഗാർദ് തുടങ്ങിയവർ ജീവിച്ചിരിക്കുന്നു എന്നറിയാത്ത നോബൽ കമ്മിറ്റി ശരാശരിക്കാർക്ക് നോബൽസമ്മാനം കൊടുത്ത് തൃപ്തിപ്പെടുകയാണ്.ഈ വർഷം കൊടുത്തത് ആനി എർണോ എന്ന ഫ്രഞ്ച് എഴുത്തുകാരിക്കാണ്.

ഈ കമ്മിറ്റിക്ക് ധാർമ്മികതയിലും സാഹിത്യമൂല്യത്തിലും അല്പമെങ്കിലും താല്പര്യമുണ്ടായിരുന്നെങ്കിൽ മഹാനായ സൽമാൻ റുഷ്ദിക്ക് സമ്മാനം കൊടുക്കണമായിരുന്നു. സമകാലീന സാഹിത്യലോകത്തെ ഒരു മഹാഗോപുരമാണ് റുഷ്ദി .അദ്ദേഹം നവീനമായ ആലോചനകളിലൂടെ സാഹിത്യചിന്തയെ എപ്പോഴും പരിഷ്കരിക്കുകയാണ് ചെയ്യുന്നത്. പഴയതുതന്നെ ആവർത്തിച്ചു കൊണ്ടിരിക്കുന്നവർക്ക് അത് മനസ്സിലാക്കണമെന്നില്ല .അദ്ദേഹത്തിൻ്റെ Shame ,Shalimar the clawn,The Enchantress of Florence തുടങ്ങിയ  നോവലുകളും ലേഖനങ്ങളും വായിക്കുകയാണെങ്കിൽ റുഷ്ദിയുടെ കണ്ടുപിടുത്തങ്ങൾ ബോധ്യപ്പെടുന്നതാണ് .ഏതാനും ആഴ്ചകൾക്കു മുമ്പാണ് റുഷ്ദിയെ പൊതുചടങ്ങിനിടെ ഒരു ആക്രമി കുത്തി വീഴ്ത്തിയത് .യാതൊരു സുരക്ഷയുമില്ലാതെ ,റുഷ്ദിയെ അക്രമിക്ക് കുത്താൻ പാകത്തിൽ നിർത്തിയ സംഘാടകരെ തെറി പറഞ്ഞാൽ പോര, നിയമനടപടി സ്വീകരിക്കണം. 

റുഷ്ദിക്കു സാരമായി പരിക്കേറ്റിരികകയാണ്. ഒരു കണ്ണിൻ്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കാം എന്നു റിപ്പോർട്ടുണ്ടായിരുന്നു .ഈ അവസ്ഥയിൽ നോബൽ സമ്മാനം പ്രഖ്യാപിക്കുമ്പോൾ മനുഷ്യത്വമുള്ളവർ എന്താണ് വിചാരിക്കേണ്ടത് ?അത് സൽമാൻ റുഷ്ദിക്കു തന്നെ എന്നു  വിശ്വസിച്ച ആയിരക്കണക്കിനാളുകളെ കബളിപ്പിച്ചുകൊണ്ട്  ഈ വർഷത്തെ സമ്മാനം മറ്റൊരാൾക്കു കൊടുത്തിരിക്കുന്നു! .റുഷ്ദിക്ക് ഇനി ഒരവസരം കിട്ടുമോ? നോബൽ കമ്മിറ്റിക്ക് സാഹിത്യകലയിലുള്ള പരിപാവനമായ അഭിനിവേശം നഷ്ടപ്പെട്ടിരിക്കുകയാണ്.

ഇൻറർനെറ്റ് ഇൻഫർമേഷൻ സൂപ്പർ ഹൈവേയാണ് സാർ 

പത്രങ്ങൾ വായിക്കുന്നതിനെക്കുറിച്ച് ഒരു വിദ്യാർത്ഥി എന്നോട് ചോദിച്ചത് ഏതാനും നാൾ മുമ്പാണ്. എൻ്റെ പത്രവായനയും സാഹിത്യവായനയും വേർതിരിച്ചറിയാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ചോദ്യം. ഞാൻ ഇങ്ങനെ ഉത്തരം നല്കി: " ഞാനിപ്പോൾ പ്രമുഖ പത്രങ്ങളൊന്നും വായിക്കാറില്ല. ഇപ്പോഴെന്നു പറഞ്ഞാൽ കഴിഞ്ഞ മാസം തൊട്ടല്ല;ആറേഴ് വർഷങ്ങളായി വായിക്കാറില്ല .കാരണം, അതിലെ വാർത്തകൾ ഭൂരിഭാഗവും എനിക്ക് ആവശ്യമുള്ളതല്ല. പിന്നെ, അതിൽ സാഹിത്യം ഒന്നും ഉണ്ടാകാറില്ലല്ലോ. 

വാർത്തകൾ ഞാൻ മനസ്സിലാക്കുന്നത് സോഷ്യൽ മീഡിയ ,ദിവസേന സൗജന്യമായി അയച്ചുതരുന്ന ചില പത്രങ്ങളുടെ പിഡിഎഫുകൾ, ന്യൂസ് ലിങ്കുകൾ ,യു.ട്യൂബ് വീഡിയോകൾ  എന്നിവയിലൂടെയാണ്. വാർത്തകൾ തത്സമയം അറിയണമെന്നില്ല. 

പത്രം വിടർത്തിവച്ചു വായിക്കാൻ സമയവുമില്ല .മൊബൈലിലെ വായന വളരെ സൗകര്യമാണ്. 

മറ്റൊരു ചോദ്യം പിഡിഎഫുകളെപ്പറ്റിയായിരുന്നു. പുസ്തകങ്ങൾ വായിക്കാൻ ലൈബ്രറികളിൽ പോകാറുണ്ടോ? വിലകൊടുത്ത് പുസ്തകങ്ങൾ വാങ്ങുന്നത് പ്രായോഗികമാണോ എന്നിങ്ങനെ. അതിനുള്ള ഉത്തരം ഇതാണ്:

"കാക്കനാട് ഇഎംഎസ് ലൈബ്രറിയിൽ മാസത്തിലൊരിക്കൽ പോയി ആറ് പുസ്തകങ്ങൾ എടുക്കും. പഴയ പുസ്തകങ്ങൾ കിട്ടാൻ വേറെ വഴിയില്ല. ഇംഗ്ലീഷ് പുസ്തകങ്ങളുടെ പിഡിഎഫ് ഇൻറർനെറ്റിൽ കിട്ടും .ചില വെബ്സൈറ്റുകളുണ്ട്; അതിലൂടെ  കോടിക്കണക്കിന് പുസ്തകങ്ങൾ സൗജന്യമായി ലഭിക്കുന്നതാണ്. ആവശ്യമുള്ളതിന്റെ പിഡിഎഫ് ഡൗൺലോഡ് ചെയ്താൽ മതി. പോൾ വലേറിയുടെ ,പോൾ എല്വാദിൻ്റെ ,യേറ്റ്സിൻ്റെ ,ഒർട്ടേഗാ ഗാസറ്റിൻ്റെ ,മരിയാ പൊപോവയുടെ ,അഥൊന അർത്തോയുടെ ,വില്യം ബറൗസിൻ്റെ ,ടി.എസ്. എലിയറ്റിൻ്റെ ... തുടങ്ങി എനിക്കാവശ്യമുള്ള പുസ്തകങ്ങൾ ഞാൻ നെറ്റിൽ നിന്നു എടുത്ത് മൊബൈലിൽ വായിക്കുന്നു. 

ഇതിനു പുറമേയാണ് നൂറു കണക്കിനു വെബ്സൈറ്റുകൾ .സാഹിത്യത്തിനും കലയ്ക്കുമായി പുതിയ വിഷയങ്ങൾ കണ്ടെത്തിയും ഗവേഷണം ചെയ്തും  ആയിരക്കണക്കിനു ലേഖനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ചിന്തയുടെ ഭൂമിശാസ്ത്രം തന്നെ മാറ്റപ്പെടാവുന്ന രചനകൾ പ്രത്യക്ഷപ്പെടുകയാണ്. ഞാൻ തൃഷ്ണയുടെ ഉന്മാദത്തിൽപ്പെട്ടതു പോലെയാണ് നവീനമായ ആശയങ്ങളിലേക്ക് കുതിക്കുന്നത്. അടുത്തിടെ ഒരു മാസികയിൽ ,ഇനി എം. കൃഷ്ണൻനായരെ പോലെ  പാശ്ചാത്യ ഉദ്ധരണികൾ വാരി വിതറി തരംഗം സൃഷ്ടിക്കാൻ ആർക്കും  സാധിക്കില്ലെന്നും താങ്കളൊക്കെ ഇന്റർനെറ്റിൽ പരതി എടുക്കുകയാണെന്നും ഒരാൾ  എഴുതിക്കണ്ടല്ലോ എന്നായിരുന്നു മറ്റൊരു ചോദ്യം.

അസൂയ ,പക 

എൻ്റെ ഉത്തരം ഇങ്ങനെയായിരുന്നു:

ഇങ്ങനെയുള്ള വിവരംകെട്ട വർത്തമാനമാണല്ലോ ഈ മലയാളത്തിൽ നിന്നു കേൾക്കുന്നത് ! എം.കൃഷ്ണൻനായരുടെ കാലമല്ല ഇത്. അദ്ദേഹം പുസ്തകങ്ങളിൽ നിന്ന് പലതും ഉദ്ധരിക്കുമായിരുന്നു. ഞാൻ ഇന്റർനെറ്റിൽ നിന്ന് പിഡിഎഫ് നോക്കി വായിക്കും. എന്താണ് ഇൻറർനെറ്റ് എന്നു ഇത്തരം വിദ്വാന്മാർക്ക് അറിയില്ല. ഞാൻ സ്വന്തമായി ബ്ളോഗും വെബ്സൈറ്റും ഡിസൈൻ ചെയ്ത് അതിൽ എഴുതി തുടങ്ങിയിട്ട് പതിനഞ്ചു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഈ പറഞ്ഞയാൾക്ക് ഒരു ബ്ളോഗ് സ്വന്തമായി സൃഷ്ടിച്ച് എഴുതാനറിയാമോ?

ഇവരുടേത് ഒരു രോഗമാണ്. തന്നെ പിന്തള്ളി മറ്റുള്ളവർ നവീനപാതയിൽ മുന്നേറുമ്പോഴുള്ള പകയാണിത്. മറ്റൊരു കാരണവുമുണ്ട്. എൻ്റെ കോളത്തിൽ പ്രശംസിച്ച് എഴുതണമെന്ന് ആഗ്രഹിക്കുന്നവരുണ്ട് .അവർ കുറേ കാലം കാത്തിരിക്കും .ഞാൻ എഴുതില്ലെന്ന് അറിയുന്നതോടെ അകലുകയാണ്.തിരുവനന്തപുരത്ത് ഒരു പത്രപ്രവർത്തക കവി രണ്ടു പുസ്തകങ്ങൾ അയച്ചു തന്നു. ഞാൻ അതിനെക്കുറിച്ച് എഴുതില്ലെന്നു വന്നതോടെ ഇപ്പോൾ അകന്നിരിക്കുകയാണ്, 

ഇൻറർനെറ്റ് ,ഗൂഗിളൈസേഷൻ എന്നിവ ഉത്തര-ഉത്തരാധുനികതയാണ്. അതിനു ആദിയോ അന്തമോ ഇല്ല .ഉത്തര- ഉത്തരാധുനികത(2O12) എന്ന പുസ്തകത്തിൽ ഞാനിത് വിശദീകരിച്ചിട്ടുണ്ട്. ചിലർ ജീവിതകാലത്രയും ഓഫായി കിടക്കുന്നത് ആരുടെ കുഴപ്പമാണ്? മാർക്കസ് ഒറേലീയസിൻ്റെ  'മെഡിറ്റേഷൻസ്'എന്ന പുസ്തകം ഇന്റർനെറ്റിൽ കിട്ടും. അത് പബ്ലിക് ലൈബ്രറിയിൽ നിന്നു  എടുത്തുകൊണ്ടുവന്ന് വായിച്ചു ഉദ്ധരിച്ചാൽ മാത്രമേ ഉദ്ധാരണമാവുകയുള്ളോ ? ഉദ്ധരിക്കാൻ കഴിവില്ലെങ്കിൽ അത് പറയണം. അതേ പുസ്തകം ഇന്റർനെറ്റിൽ കണ്ടാൽ വായിക്കാതെ ഓടി രക്ഷപ്പെടണമോ ?നമുക്ക് ആവശ്യമുണ്ടെങ്കിൽ ഉദ്ധരിക്കാം. പക്ഷേ ,എന്ത് ഉദ്ധരിക്കണമെന്ന് അറിയണം. ഇതിനെ എതിർക്കുന്നവർ ജാംബുവാൻ്റെ കാലത്തെ പെട്ടിക്കടയിൽ ലുങ്കിയും തലേക്കെട്ടുമായി കമൻ്റടിച്ചു കൊണ്ടിരിക്കുകയാണ്. ജീർണിച്ച പരിപ്രേക്ഷ്യം വെച്ച് സംസാരിക്കുകയാണ്. ആധുനികതയ്ക്കും മുമ്പുള്ള ഒരു കാലത്തിൽ (Pre modern)ജീവിച്ചു കൊള്ളൂ. ആർക്കു ചേതം .

പത്രങ്ങൾ മാത്രമുണ്ടായിരുന്ന കാലത്ത് നമ്മൾ രാവിലെ ആറുമണിക്കാണ് 24 മണിക്കൂർ നീളുന്ന ഒരു ദിവസത്തെ അപ്ഡേറ്റ് ചെയ്തിരുന്നത്. ഇന്നു രാവിലെ 6 ന് പത്രം വായിച്ചാൽ പിറ്റേദിവസം രാവിലെ 6 വരെ നമ്മളെ ഒന്നും ബാധിച്ചിരുന്നില്ല. രാവിലെ 6 ന് ലോകം വീണ്ടും സ്റ്റാർട്ട് ചെയ്ത പ്രതീതിയായിരുന്നു. നമ്മുടെ സമയ ബോധം അങ്ങനെയായിരുന്നു. ജീവിതത്തിനു വേഗത കുറവായിരുന്നു.  

ഇപ്പോൾ നമ്മൾ ഓരോ നിമിഷവും അപ്ഡേറ്റ് ചെയ്യുന്നു. ഇത് മനസ്സിലാക്കാത്തവർ ഇപ്പോഴും ഏതോ ഇരുണ്ടലോകത്ത് തപ്പിത്തടയുകയാണ്. അവരാണ് വാൻഗോഗിൻ്റെ പെയിൻ്റിംഗുകൾ ഗൂഗിൾ ചെയ്ത് നോക്കുന്നത് ഒരു തെറ്റാണെന്നു പറയുന്നത്. വാൻഗോഗിൻ്റെ ചിത്രങ്ങൾ കാണാൻ നെതർലൻഡിൽ പോകണമെന്നു പറയുന്നവർക്ക് വിവരമില്ല. ഇന്ന് ലോകത്തിലെ എല്ലാ ക്ളാസിക് ചിത്രകാരന്മാർക്കും ഫേസ് ബുക്ക് പേജുകളുണ്ട്. ആരാധകർ തുടങ്ങിയിരിക്കുന്നതാണ്. 

മറ്റൊരു ചോദ്യം, എന്റെ 'എം. കെ. ഹരികുമാറിൻ്റെ സിദ്ധാന്തങ്ങൾ 'എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. എന്തിനാണ് ഒന്നിലധികം സിദ്ധാന്തങ്ങൾ എന്നാണ് ചോദ്യം .ഈ ചോദ്യം അസംബന്ധമാണെന്നു പറയട്ടെ. മനസ്സിലാകുന്ന രീതിയിൽ പറയാം. സിദ്ധാന്തങ്ങളെപ്പറ്റി യാതൊരു ധാരണയുമില്ലാത്തവർ ഇതൊക്കെ ചോദിക്കുന്നത് സ്വാഭാവികമാണ്. നവാദ്വൈതം എന്നു ഞാൻ പ്രയോഗിച്ചത് തെറ്റാണെന്ന് എം.തോമസ് മാത്യു ഒരു അവാർഡ് സമ്മേളനത്തിൽ പ്രസംഗിച്ചത് എന്നെ ആശ്ചര്യപ്പെടുത്തി. അദ്ദേഹത്തിനു സൈദ്ധാന്തികവും ദാർശനികവുമായ ചിന്താപദ്ധതികൾ മനസ്സിലാകുമെന്നാണ് ഞാൻ കരുതിയിരുന്നത് .എന്നാൽ തോമസ് മാത്യുവിനു സഹൃദയത്വമോ സൗന്ദര്യബോധമോ ഇല്ല. എൻ്റെ നവാദ്വൈതദർശനത്തെപ്പറ്റി തത്ത്വബോധിയായ ഡോ. എൻ. എ കരിം ഒരു ദീർഘ ലേഖനം എഴുതിയിട്ടുണ്ട്. അദ്ദേഹം സവിസ്തരം അവലോകനം ചെയ്ത് എൻ്റെ ചിന്തകളെ പിന്തുണയ്ക്കുകയായിരുന്നു. 

എൻ്റെ 'മറവിയുടെ നിർമ്മാണം'(2012) എന്ന പുസ്തകത്തിൻ്റെ ആമുഖമായി ഇത് ചേർത്തിട്ടുണ്ട് .എന്തുകൊണ്ടാണ് നവാദ്വൈതം എന്നു നാമകരണം ചെയ്തതെന്നതടക്കമുള്ള കാര്യങ്ങൾ ഡോക്ടർ കരിം വിശദീകരിച്ചിട്ടുണ്ട്. 

എൻ്റെ നവാദ്വൈതം എന്ന ദാർശനിക സിദ്ധാന്തത്തിൻ്റെ പശ്ചാത്തലത്തിൽ അതിൻ്റെ ഉപവിഭാഗങ്ങളുണ്ട്. ഞാൻ ഓരോ തവണ എഴുതുമ്പോഴും കലയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും പുതിയ ചിന്തകളാണുണ്ടാവുന്നത്. പഴയത് വിട്ട് ഞാൻ പുതിയ ലോകത്തെക്കുറിച്ച് ആലോചിക്കും. എൻ്റെ മാനിഫെസ്‌റ്റോ ,മറവിയുടെ നിർമ്മാണം ,ഉത്തര- ഉത്തരാധുനികത ,എം.കെ. ഹരികുമാറിൻ്റെ സിദ്ധാന്തങ്ങൾ എന്നീ  കൃതികളിൽ ഇത് വിശദീകരിച്ചിട്ടുണ്ട്. സ്യൂഡോറിയലിസം ,മറവിയുടെ  നിർമ്മാണം, വായനക്കാരൻ സ്വന്തം കൃതി രചിക്കുന്നു ,ഹിസ്റ്ററി ക്ലാസ്, തനിമനസ്, സർവാത്മ സന്നിവേശം  തുടങ്ങിയ സിദ്ധാന്തങ്ങൾ സാഹിത്യകൃതിയെ സമീപിക്കുന്നതിന്റെ ഭാഗമായി ഉണ്ടായതാണ്. പക്ഷേ, സാഹിത്യവിമർശനം വായിക്കാത്തവർ അസൂയയും കുശുമ്പും വച്ചുകൊണ്ട് പറയുന്നതിനെ എങ്ങനെ നമുക്ക് നേരിടാനാവും ?

'മീശ' പിൻവലിക്കുകയാണ് നല്ലത് 

മീശ എന്ന നോവൽ കൃത്യമായി, മതവിദ്വേഷവും ചേരിതിരിവും സൃഷ്ടിക്കാൻ രചിച്ചതാണ്. അതിലൂടെ ലാഭം നേടാൻ കഴിഞ്ഞിരിക്കുന്നു. യാതൊരു ലക്ഷ്യബോധവുമില്ലാതെ കഥാപാത്രങ്ങൾ ലൈംഗിക വിഷയങ്ങളിലേക്ക് കടക്കുകയാണ്. തെറി പറഞ്ഞാൽ സർഗാത്മകമാകുമെന്നു  കരുതുന്നത് വിവരക്കേടാണ്. ഉണ്ണികൃഷ്ണൻ പുതൂർ ,പമ്മൻ തുടങ്ങിയവരെ ഇനി പുന:സൃഷ്ടിക്കേണ്ടതില്ല. 

മീശ കാമ്പുള്ള ഒരാവിഷ്കാരമായില്ല.

എന്തിനാണ് നോവലിസ്റ്റ് ബോധപൂർവം ഒരു വിഭാഗത്തിന്റെ വിശ്വാസത്തെ കടന്നാക്രമിക്കുന്നത്? കഥാപാത്രങ്ങളാണ് പറയുന്നതെന്ന ന്യായമൊന്നും വേണ്ട. ഇവിടുത്തെ പ്രമുഖ രാഷ്ട്രീയനേതാക്കളെയോ ആത്മീയനേതാക്കളെയോ അപകീർത്തിപ്പെടുത്തുന്ന ഏതാനും പേജുകൾ എഴുതി വച്ചിട്ട്  കഥാപാത്രം പറയുന്നതാണെന്നു തട്ടിവിട്ടാൽ  എന്തായിരിക്കും ഫലം?

മഹാസാഹിത്യകാരന്മാരാരും ഇതുപോലെ ക്ഷുദ്രമായ  നേട്ടങ്ങൾക്കായി ഒരു സമൂഹത്തിൻ്റെ  വിശ്വാസങ്ങളെ പരുക്കേൽപ്പിക്കാൻ മുതിരുകയില്ല.ഷേക്സ്പിയർ ,ടോൾസ്റ്റോയ് തുടങ്ങിയവർ അത് ചെയ്തിട്ടില്ല .അങ്ങനെ ചെയ്യുന്നത് പ്രസിദ്ധി കിട്ടുമെന്ന പ്രതീക്ഷയിലാണ്. പക്വമായ മനസ്സില്ലാത്തവർ അത് ചെയ്യും. ഒരു മതവിഭാഗത്തെ കളിയാക്കിയാൽ മറ്റു ചില മതവിഭാഗങ്ങൾ പ്രോത്സാഹിക്കുമെന്ന് പ്രതീക്ഷിക്കുന്നത് ഹീനമാണ്. വൈക്കം മുഹമ്മദ് ബഷീറിൻ്റെ  'വിശ്വവിഖ്യാതമായ മൂക്ക്', ഒ.വി. വിജയൻ്റെ 'അരിമ്പാറ' എന്നീ രചനകൾ വായിച്ചിട്ടുള്ളവർക്ക് 'മീശ 'യിൽ പ്രത്യേകിച്ച് ഒന്നും കാണാൻ കഴിയില്ല. ഗ്രാമത്തിലെ കെട്ടുകഥകളും മിത്തും മറ്റും നാം 'ഖസാക്കിൻ്റെ ഇതിഹാസ'ത്തിൽ കണ്ടതല്ലേ? അത് ഇനിയും വേണ്ട. മീശകൊണ്ട് നേടിയതൊക്കെ മറ്റുള്ളവരുടെ മനസ്സിൽ മുറിവേൽപ്പിച്ചതിന്റെ ഫലമായിട്ടുള്ളതാണ്. തെറ്റായ ഒരു സന്ദേശമാണ് ഈ നോവൽ നൽകുന്നത്. ഇത് നോവലിസ്റ്റ് പിൻവലിക്കേണ്ടതാണ്. 

ജാവിയർ മരിയാസ്: സാഹിത്യം എന്ന ചിന്താരീതി 

പ്രമുഖ സ്പാനിഷ് സാഹിത്യകാരനും  പരിഭാഷകനുമായിരുന്ന ജാവിയർ മരിയാസ് (Javier marias)കഴിഞ്ഞ മാസമാണ് വിട പറഞ്ഞത് .നോബൽ സമ്മാനത്തിന് പലപ്പോഴും അദ്ദേഹത്തിൻ്റെ പേര് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.നവ സാഹിത്യത്തിൻ്റെ ഒരു സമുജ്വല പ്രതീകമായിരുന്നു മരിയാസ്. സാഹിത്യകലയെക്കുറിച്ച് നിരന്തരം അന്വേഷിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട്. അല്ലെങ്കിൽ മനസ് നിത്യമായ വാർദ്ധക്യത്തിലേക്കാവും ചെന്നു പതിക്കുക.

സാഹിത്യത്തെ ചരിത്രത്തിലല്ല, ചിന്തകളിലും സ്വപ്നങ്ങളിലുമാണ് തിരയേണ്ടത്. ഒരു സന്ദർഭത്തിൽ സാഹിത്യകലയുടെ മഹത്തായ അനുഭവത്തെക്കുറിച്ച് ,തന്നെ ഉന്മാദം കൊള്ളിക്കുന്ന വിചിത്രമായ ചില അറിവുകളെക്കുറിച്ച് മരിയാസ് സംസാരിച്ചു. അതിങ്ങനെയാണ്:

" സാഹിത്യത്തിൻ്റെ ഒരു ചിന്തയുണ്ട്. അത് സാഹിത്യത്തെക്കുറിച്ചുള്ള ചിന്തയല്ല. അത് മറ്റൊരു ചിന്തയാണ് - വസ്തുക്കളെ സാഹിത്യപരമായി കാണുന്ന ചിന്തയാണത്. നിങ്ങൾക്ക് എല്ലാത്തരം ചിന്തകളുമുണ്ട്. മതപരമായ ചിന്ത, ശാസ്ത്രചിന്ത, തത്ത്വചിന്ത ,മന:ശാസ്ത്ര ചിന്ത .... എന്നാൽ ഒരു Literary way of thinking ഉണ്ട്  .തത്ത്വചിന്തയുമായി താരതമ്യം ചെയ്യുമ്പോൾ ഇതിന് ചില മേന്മകളുണ്ട്. ഒരു നോവൽ വായനയ്ക്കിടയിൽ, സത്യത്തെ തിരിച്ചറിയുന്ന ഒരു നിമിഷമുണ്ട്. അതായത് ഒരു രംഗമോ, ധ്യാനമോ, നിരീക്ഷണമോ വായനക്കാരിൽ സൃഷ്ടിക്കുന്ന ചിന്ത ഇങ്ങനെയാണ്: 'ശരിയാണ്, ശരിയാണ് ,ഇത് സത്യമാണ് 'എന്ന്. ഞാനിത് അനുഭവിച്ചതാണ് .എന്നാൽ എനിക്ക് ഇതറിയാമായിരുന്നു എന്നു എനിക്കറിയില്ലായിരുന്നു ". 

ഈ നിമിഷത്തിൽ വായനക്കാരൻ തൻ്റേതായ ഒരു സത്യത്തിനു അഭിമുഖം വരുകയാണ്.  ഇത് നോവലിന്റെ കലയുടെ ഒരു മഹനീയ നിമിഷമാണ്. വായനക്കാരന്റെ മനസ്സിൽ നേരത്തെ തന്നെ ഉണ്ടായിരുന്നത്, അവൻ പോലും അറിയാതെ അവനു അഭിമുഖമാക്കി കൊണ്ടുവരണം.

കഥയോ ആത്മകഥയോ 

ടി.പത്മനാഭനെ അനുകരിച്ച് വി.വി.കുമാറും ഒരു ആത്മകഥ തല്ലിക്കൂട്ടിയിരിക്കുന്നു. (വായനക്കാരൻ ,സെപ്റ്റംബർ) എന്നാണ് പേര്.തൻ്റെ സുഹൃത്തിന്റെ പിതാവ് നല്ലൊരു വായനക്കാരനാണെന്ന് സ്ഥാപിക്കുകയും അദ്ദേഹത്തോട് സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുകയാണ് കഥാകൃത്ത്.

ഇത് കഥയായി എഴുതിയതാണ് കുഴപ്പം. ഒരു ഓർമ്മക്കുറിപ്പ് എഴുതിയാൽ പോരെ ? .കഥാകൃത്ത് ഒരു കാര്യം മനസ്സിലാക്കണം :കഥ ഒരു സാഹിത്യരൂപമാണ്. അത് കലാരൂപമാണ്. കലാനുഭവമാണ് അതിലൂടെ വായനക്കാരനു കിട്ടേണ്ടത്. വി.വി.കുമാറിനു കഥയെപ്പറ്റിയുള്ള ആധുനികമായ അവബോധമില്ല. അദ്ദേഹം ഏതോ പഴയകാലത്ത്, കാറ്റും വെളിച്ചവും കടക്കാത്ത ഒരു ഗുഹയിൽ സുരക്ഷിതമായി കഴിയുകയാണ് .സ്വന്തം ചങ്ങലകൾ എന്താണെന്നു പോലും തിരിച്ചറിയാനാവുന്നില്ല. ഒരാളോടുള്ള ആരാധന പ്രകടിപ്പിക്കാൻ കഥയെഴുതുന്നവർ കണ്ടേക്കാം. കഥയിലൂടെ സ്നേഹപ്രകടനമാകാം.  പക്ഷേ, ഒരു കലാസൃഷ്ടിയാണെന്ന ചിന്ത വേണം. എന്തെങ്കിലും ഒരു ഉൾക്കാഴ്ച വേണ്ടേ ?

ജൈൽസ് ഡെല്യൂസ് വസ്തുവിനെ കണ്ടെത്തുന്നു 

ഫ്രഞ്ച് തത്ത്വചിന്തകന്തകനായ ജൈൽസ് ഡെല്യൂസ് (Gilles Deleuze, 1925 -1995) എഴുതിയ Nietzsche and Philosophy ,Prousth and  Signs,Difference and Repetition തുടങ്ങിയ കൃതികൾ നവാവബോധത്തിൻ്റെ  ചൂണ്ടുപലകകളായി നിൽക്കുകയാണ്.ഇരുപതാം നൂറ്റാണ്ടിലെ ആറോ ഏഴോ തത്ത്വചിന്തകരിൽ ഒരാളായി ഡെല്യൂസിനെ പരിഗണിക്കണം. ജർമ്മൻ തത്ത്വജ്ഞാനി നിഷെയെ ഉദ്ധരിച്ചുകൊണ്ട് ഡെല്യൂസ് പറയുന്നത് ശ്രദ്ധിക്കണം:

"വസ്തുതകളും പ്രവർത്തനങ്ങളും വ്യാഖ്യാനങ്ങൾ തന്നെയാണ്. അതുകൊണ്ട് വ്യാഖ്യാനിക്കുക എന്ന പറഞ്ഞാൽ വ്യാഖ്യാനങ്ങളെ വ്യാഖ്യാനിക്കുക എന്നാണ് .അങ്ങനെ വസ്തുതകളെ പരിവർത്തനപ്പെടുത്തുകയാണ്. നീഷെയ്ക്ക് ഉറപ്പുണ്ടായിരുന്നു , സമൂഹത്തിന് ആത്യന്തികമായ ഒരു അധികാര കേന്ദ്രമാകാൻ കഴിയില്ലെന്ന് .ആത്യന്തികമായ അധികാരകേന്ദ്രം സൃഷ്ടിയാണ്; ഇതാണ് കല .ഒരാത്യന്തിക അധികാരകേന്ദ്രത്തിന്റെ  അസാധ്യതയും അഭാവവുമാണ് കല പ്രതിനിധാനം ചെയ്യുന്നത് .The ultimate authority is creation ,it is Art ".

കൂത്താട്ടുകുളം ചന്തയിൽ ഇതൊക്കെ സുഖമായി വിറ്റുപോകും. 

തൃശ്ശൂരിൽ നിന്നുള്ള ഒരു സാഹിത്യ മാസികയിൽ ഞാൻ  വിമർശിക്കപ്പെട്ടിരിക്കുന്നു. സന്തോഷമുണ്ട്. വിമർശനങ്ങൾ എനിക്ക് ഒരു കളിയാണ്. എന്നാൽ വിമർശനത്തിൽ യുക്തിയും ചിന്തയും ഉണ്ടായിരിക്കണം .ചിലർ അസൂയ മൂത്ത് ഭ്രാന്തു പിടിച്ച് തെറി പറയാൻ വരുന്നത് കണ്ടിട്ടുണ്ട്. പാരമ്പര്യവും ജാതിയും പറഞ്ഞു ചിലർ ഒന്നും വായിക്കാതെ കഴിച്ചുകൂട്ടും. അവർക്ക് യാതൊന്നും മനസ്സിലാവുകയില്ല. എന്തെങ്കിലും പഠിക്കാൻ ശ്രമിച്ചാലല്ലേ നമുക്ക് വളരാനൊക്കൂ .പല ചെറുപ്പക്കാരും ഭൂതകാലത്തേക്ക് നോക്കി നുണഞ്ഞ് ഒന്നിനും കൊള്ളാത്തവരായി മാറുന്നത് ഞാൻ കണ്ടിട്ടുണ്ട് .തിണ്ണമിടുക്കുകാരോട്  മരിയ പൊപോവ ,പിയറി ബോദിയോ ,സ്റ്റാൻലി ഫിഷ് തുടങ്ങിയവരെക്കുറിച്ച് പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ ?എനിക്കെതിരായ പുതിയ വിമർശനം വായിച്ചു ഞാൻ നന്നായി ചിരിച്ചു.കഥാപ്രസംഗക്കാരുടെ ഭാഷയാണ് കക്ഷിയുടേത്; എന്നാൽ  അതിവൈകാരികതയും പ്രകടനാത്മകതയും മൂലം വയറിളക്കം പിടിപെട്ടിരിക്കയാണ് ആ  ഭാഷയ്ക്ക് .ആവശ്യമില്ലാത്ത ഒരു കുലുങ്ങിക്കുഴയൽ .കെ.പി.അപ്പനെ വിമർശിച്ചു ഞാൻ 'പച്ചമലയാള'ത്തിൽ എഴുതിയപ്പോൾ തന്നെ പ്രതീക്ഷിച്ചതാണ് ഇതുപോലൊരു കഥാപ്രസംഗ ആക്രമണം. ഏറ്റവും ഭയക്കേണ്ട ഒരു സംഘമാണ് കെ.പി. അപ്പൻ്റെ ഫാൻ ക്ളബ് .പുസ്തകം മുഴുവൻ വായിക്കാതെ എഴുതുന്ന ഇക്കൂട്ടർക്ക് എന്തോന്ന് മറുപടി പറയാനാണ്. ടോൾസ്റ്റോയുടെ what is Art വായിച്ചു പഠിച്ചാൽ പോരെ. അതിൽ പരാമർശിക്കുന്ന പുസ്തകങ്ങൾ മുഴുവൻ ടോൾസ്റ്റോയി  വായിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്നത്  കുശുമ്പാണ്. എൻ്റെ നോവലുകൾ കൊള്ളില്ല എന്നു വെറുതേ ഒരു ആരോപണം. എൻ്റെ നോവലുകൾ  അതീവ താൽപര്യത്തോടെ വായിച്ച എത്രയോ പേരുണ്ട്. എൻ്റെ മൂന്നു നോവലുകളും വൻ വിജയമായിരുന്നു. ഒരു സുഹൃത്ത് നൂറ് ദിവസം തുടർച്ചയായി എൻ്റെ നോവൽ വാട്സ പ്പിൽ പാരായണം ചെയ്തു .കാര്യ ഗൗരവമുള്ള വായനക്കാർ പ്രശംസിക്കാത്ത ദിവസമില്ല .പക്ഷേ ,ഇടുങ്ങിയ മനസ്സുള്ളവർക്ക് എൻ്റെ ദാർശനിക നോവലുകൾ നേടിയ ഉയരം സഹിക്കാനാവുകയില്ല. 

കൂത്താട്ടുകുളം ചന്തയിൽ ഞാൻ എൻ്റെ സിദ്ധാന്തങ്ങൾ ലുങ്കി ധരിച്ചു വിൽക്കുകയാണെന്ന് എഴുതിക്കണ്ടു. ഈ ഭാഷയിൽ ഒട്ടും തമാശയില്ല കേട്ടോ .നാറ്റമേയുള്ളു. കൂത്താട്ടുകുളം ചന്തയിൽ എൻ്റെ സിദ്ധാന്തങ്ങളൊക്കെ വിറ്റു പോകും. കാരണം, എൻ്റെ  നാട്ടുകാർക്ക് ഇതൊക്കെ വായിച്ചു ഗ്രഹിക്കാനാവും .ചന്തയിൽ വന്നാലും അവർ പുസ്തകങ്ങളുണ്ടോ എന്നു തിരക്കും. ലളിതാംബിക  അന്തർജനം ,സി.ജെ.തോമസ്, മേരി ജോൺ കൂത്താട്ടുകുളം , ഫാ.എബ്രഹാം വടക്കേൽ ,സി.എൻ. കുട്ടപ്പൻ ,ജേക്കബ് ഫിലിപ്പ് തുടങ്ങിയ പ്രതിഭകളുടെ പാരമ്പര്യമാണ് ഞങ്ങൾക്കുള്ളത്. അതുകൊണ്ട് ഞങ്ങളുടെ ചന്ത ഒരിക്കലും നിങ്ങളുടെ ചന്ത ആയിരിക്കില്ല .എന്നാൽ ഞങ്ങളുടെ ചന്തയിൽ നിങ്ങളുടെ മുഷിഞ്ഞ തുണി വിറ്റുപോകില്ല. 

എം.കൃഷ്ണൻനായർ വിമർശിക്കപ്പെടുന്നു 

എം. കൃഷ്ണൻനായരുടെ പേര് പറഞ്ഞു പേടിപ്പിക്കുകയൊന്നും വേണ്ട. ഞാൻ എം. കൃഷ്ണൻനായരെക്കാൾ മികച്ച കോളമിസ്റ്റാണെന്ന് ചെമ്മനം ചാക്കോ ,സുകുമാർ അഴീക്കോട്, കെ.എസ്. സേതുമാധവൻ തുടങ്ങി കുറേപ്പേർ പറഞ്ഞിട്ടുണ്ട്. ചെമ്മനം  ചാക്കോയും സേതുമാധവനും  കത്തുകൾ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അഴീക്കോട് പരസ്യമായാണ് പറഞ്ഞത്. ഞാൻ എം.കൃഷ്ണൻനായരുടെ ഫാൻ അല്ല .അദ്ദേഹം ഒരു വാരികയിൽ എഴുതിക്കൊണ്ടിരിക്കുമ്പോൾ തന്നെയാണ് ഞാൻ കേരകൗമുദിയിലും തുടർന്ന് കലാകൗമുദിയിലും അക്ഷരജാലകം എഴുതി സൂപ്പർ ഹിറ്റാക്കിയത്, ഒരു മസാലയും  ചേർക്കാതെ.

കൃഷ്ണൻനായരെ വിമർശകൻ എന്നു വിളിക്കുന്നത് തന്നെ ഈ വിഷയത്തിലുള്ള പരിമിതമായ അറിവിനു തെളിവാണ്. മികച്ച ഒരു വിമർശനകൃതി അദ്ദേഹം  എഴുതിയിട്ടില്ല.കമൻ്റുകൾ എഴുതിയാൽ പോരാ. പാശ്ചാത്യ പുസ്തകങ്ങൾ പരിചയപ്പെടുത്തിയതിൻ്റെ  അടിസ്ഥാനത്തിൽ വലിയ വിമർശകനെന്നു വിളിക്കുന്നത് അവിവേകമാണ്. കൃഷ്ണൻ നായരുടേത് ഒരു സാധാരണ കോളേജ് വാധ്യാരുടെ ഭാഷയാണ്. അതിൽ ധ്വനിയോ സൗന്ദര്യമോ ഇല്ല .ആശയവിനിമയത്തിനുള്ള ഒരു ഉപാധി മാത്രം. കോളിൽ വിൽസൺ, വില്യം ജെയിംസ് തുടങ്ങിയവരുടെ ഗണത്തിൽപ്പെടുത്താവുന്ന തരത്തിൽ ഒരു പുസ്തകമോ ലേഖനമോ അദ്ദേഹം എഴുതിയിട്ടില്ല. ജയിംസ് വുഡ് എഴുതിയ How Fiction Works എന്ന പുസ്തകം പോലെ ഒന്നു അദ്ദേഹം എഴുതിയില്ലല്ലോ.

എൻ്റെ 'അക്ഷരജാലകം' ഇരുപത്തഞ്ചാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. ഞാൻ എഴുതി തുടങ്ങിയിട്ട് നാല്പത്തിയൊന്ന് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.  ആയിരക്കണക്കിനാളുകൾ കാത്തിരുന്നു വായിക്കുന്ന കോളമാണത്. ആ കോളത്തെ തെറി പറയുന്നവരുടെ സഹൃദയത്വം എത്ര ദയനീയമായിരിക്കും. ? ആളുകളുടെ  അഹങ്കാരം നോക്കണേ ! ഇരുപത്തഞ്ചു വർഷമായി സർവ്വ സ്വാതന്ത്ര്യവുമെടുത്ത് എഴുതി  ചിന്താശീലരായ വലിയൊരു കൂട്ടത്തെ സൃഷ്ടിച്ച 'അക്ഷരജാലക'ത്തിൽ കുറച്ചു കോമഡി കൂടി ചേർക്കണമെന്ന് എഴുതിയിരിക്കുന്നു !കോമഡി വേണ്ടവർ വി.ഡി.രാജപ്പൻ്റെ  കഥാപ്രസംഗം കേൾക്കൂ .നന്നായി പാടി ആരാധകരെ സൃഷ്ടിച്ച യേശുദാസിനോട് അല്പം കോമഡി ചേർത്തു പാടിയില്ലെങ്കിൽ രക്ഷപ്പെടില്ല കേട്ടോ എന്നു പറയുന്ന പോലെ! . ആറുമാസമെങ്കിലും ഏതെങ്കിലും ഒരു പത്രത്തിൽ ഒരു കോളം എഴുതി പത്താളുകളെ സ്ഥിരമായി വായിപ്പിച്ച ഒരാളാണ് ഇതു പറയുന്നതെങ്കിൽ കേൾക്കാൻ രസമുണ്ട്. എൻ്റെ കോളങ്ങളും ലേഖനങ്ങളും വായിക്കുന്നവർ നിങ്ങളെപ്പോലെ കോമഡി തപ്പി നടക്കുന്നവരല്ല. കഷ്ടപ്പെട്ട് നിങ്ങൾ എന്തിനു വായിക്കണം ?.

സംഭവങ്ങളെ നോക്കുന്ന വിധം - പെഗുയിയുടെ നിലപാട് 

ഒരു വസ്തുതയെ രണ്ടു തരത്തിൽ സമീപിക്കാമെന്നാണ് പ്രമുഖ ഫ്രഞ്ച് ചിന്തകനും കവിയുമായ ചാൾസ് പെഗുയി (Charles Peguy, 1873- (1914) പറയുന്നത്. അദ്ദേഹത്തിൻ്റെ ക്ലിയോ എന്ന പുസ്തകം ചരിത്രത്തെ ദാർശനികമായി  അന്വേഷിക്കുകയാണ് .പെഗുയി പറയുന്നു :"സംഭവങ്ങളെ രണ്ടു തരത്തിൽ സമീപിക്കാം .ഒന്ന്, സംഭവങ്ങളുടെ സ്വാഭാവികവികാസം പരിശോധിക്കുക; ചരിത്രപരമായി അതെങ്ങനെ രൂപപ്പെട്ടുവെന്നു നോക്കുക. അതെങ്ങനെ വളർന്നു ചരിത്രത്തിലേക്ക് തന്നെ വിഘടിപ്പിക്കപ്പെട്ടുവെന്ന് തിരയുക .രണ്ട് ,സംഭവങ്ങളിലേക്ക് തിരിച്ചുപോവുക. അതിൻ്റെ തുടക്കത്തിൽ ഒരിടം കണ്ടെത്തി അതിൻ്റെ ഭാഗമായി വളരുക. ഒരേസമയം യുവാവായും വൃദ്ധനായും അതിൽ ജീവിക്കുക .അതിൻ്റെ എല്ലാ ഘടകങ്ങളിലൂടെയും ഏകകങ്ങളിലൂടെയും സഞ്ചരിക്കുക ".

ഒരു വസ്തുതയെ  പരിശോധിക്കുന്നതിലും ഇത് വെളിച്ചം  നല്കുന്നുണ്ട്. സംഭവം അല്ലെങ്കിൽ വസ്തുത ചരിത്രത്തിൽ ഒറ്റയ്ക്കല്ല നിൽക്കുന്നത്: അത് നമ്മെപ്പോലുള്ള ചരിത്രജീവികളെ തേടുകയാണ്. പുതിയ അർഥങ്ങൾ ഉണ്ടാകുന്നത് അങ്ങനെയാണ്. വായനയെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ പെഗുയിയുടെ  കാഴ്ചകൾ അവിടെ വിപ്ലവകരമായ വഴിതുറക്കലായി മാറുന്നതാണ്. 

ബാബുവിൻ്റെ കഥയും കാടുകയറ്റവും

എംജി ബാബുവിൻ്റെ 'ക്രിമറ്റോറിയം'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഒക്ടോബർ 15) എന്ന കഥയെഴുതിയ എം.ജി. ബാബു ഒരു ആംബുലൻസ് ഡ്രൈവറുടെ ജീവിതമാണ് വിവരിക്കുന്നത്. എന്നാൽ ഏകാഗ്രത ഇല്ലാത്തതുകൊണ്ട് ഒരു കാര്യവുമില്ലാതെ കാടുകയറുകയാണ് കഥാകൃത്ത്. ഇടയ്ക്ക് അയാൾ ഭാര്യയെക്കുറിച്ച് ഓർക്കും.  അതിനിടയിൽ ആംബുലൻസിൻ്റെ ഓട്ടം വിവരിക്കും .ഇതിനു പുറമെയാണ് ആംബുലൻസ് ഉടമയുടെ ഓഫീസിലെ കാര്യങ്ങൾ .കഥയുടെ ഒടുവിലെത്തിയപ്പോൾ കോവിഡും കടന്നു വന്നു. എല്ലാംകൂടി അവിയലായി  എന്നു പറയാം. ഈ കഥ നന്നായി എഡിറ്റ് ചെയ്ത് ചെറുതാക്കേണ്ടതായിരുന്നു. സാഹിത്യരചനയിൽ സൂക്ഷ്മത (Sublety)വളരെ പ്രധാനമാണ്. അതോടൊപ്പം തീവ്രത(Acuity) വായനക്കാരുടെ മനസിനടിയിലേക്ക്  അനുഭവിപ്പിക്കണം .പ്രകടനാത്മകതയോ അതിവൈകാരികതയോ  വന്നാൽ കഥ പൈങ്കിളിയായിപ്പോകും. അസ്തിത്വത്തിന്റെ ഇതുവരെ  അനാവരണം ചെയ്യാത്ത ഒരു Atom എങ്കിലും കണ്ടുപിടിക്കുന്നുണ്ടെങ്കിലേ  രചനയ്ക്ക് പ്രസക്തിയുള്ളൂ.

ഇതിൽ ആംബുലൻസിനെ കേന്ദ്രീകരിച്ച് മനുഷ്യാസ്തിത്വത്തിന്റെ സൂക്ഷ്മതകൾ ആരായാൻ ശ്രമിക്കാമായിരുന്നു. അതുണ്ടായില്ല .കോവിഡിന്റെ നശീകരണതാണ്ഡവം കഥയിൽ ഒരാധിയായി വളർന്നില്ല .കഥ കുറേ നീട്ടി പറയണമല്ലോ എന്ന ചിന്തയിൽ ഏതാണ് ആവശ്യം, അനാവശ്യമെന്ന ബോധം കഥാകൃത്തിനു നഷ്ടപ്പെട്ടു.

ക്രിമറ്റോറിയമോ കോവിഡോ എന്തു വേണമെങ്കിലും കഥാകൃത്തിനു  വിവരിക്കാം .പക്ഷേ ,വായനക്കാരനു കലാനുഭവം ഉണ്ടാകണം. അല്ലെങ്കിൽ പത്രങ്ങളിലെ വലിയ റിപ്പോർട്ടുകൾ വായിച്ചാൽ മതിയല്ലോ.

പത്രപ്രവർത്തനത്തിലും പൈങ്കിളി 

പത്രപ്രവർത്തനത്തിന്റെ സാർവലൗകിതയും പ്രസക്തിയും  ആർക്കും ചോദ്യം ചെയ്യാനാവില്ല. പത്രപ്രവർത്തനത്തിലാണ് സമൂഹത്തിൻ്റെ കണ്ണ് പ്രവർത്തിക്കുന്നത്. എന്നാൽ പത്രപ്രവർത്തനത്തിലും പൈങ്കിളിയുണ്ട്. പൈങ്കിളി അഭിരുചിയുള്ളവർ പത്രപ്രവർത്തനത്തിൽ വന്നാൽ അത്തരം മാനസികാവസ്ഥ അപകടകരമായി മാറും. പന്ന്യൻ രവീന്ദ്രന്റെ മുടി വളർന്നോ ,അത് വെട്ടുന്നുണ്ടോ, എം.ബി .രാജേഷിൻ്റെ താടി വടിച്ചോ, വീണ്ടും വയ്ക്കുന്നുണ്ടോ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് തുടരെ  എഴുതിക്കൊണ്ടിരിക്കും .അതിനെ മോശമായി കാണുകയല്ല. എന്നാൽ അതിൽ ഒരു പൈങ്കിളി വാസനയുണ്ട്.

ചില പത്രപ്രവർത്തകർ ഇത്തരം പൈങ്കിളിയുമായി ഐക്യം പ്രാപിച്ചു കഴിഞ്ഞാൽ പിന്നെ ഉന്നതമായ സാഹിത്യത്തെയും കലയെയും സംശയത്തോടെയാവും കാണുക. ഇത്തരക്കാരുടെ മുന്നിലേക്ക് എൻ്റെ 'ആത്മായനങ്ങളുടെ ഖസാക്കും'  നോവലുകളും കൊണ്ടുചെന്നാൽ  അവർ വാളെടുത്തു വെട്ടും. അവർക്കത് താങ്ങാനാവില്ല .

അവരുടെ സാമ്രാജ്യത്തെ ആക്രമിച്ചു കീഴ്പ്പെടുത്താനുള്ള ശ്രമങ്ങളായി അവർ സാഹിത്യകൃതികളെ കണ്ടെന്നു വരും. അതുകൊണ്ടാണ് അമെരിക്കൻ എഴുത്തുകാരനായ തോമസ് പിഞ്ചൻ (Thomas Pynchon) അഭിമുഖത്തിനു വരുന്നവരെ കാണാതെ ഒഴിഞ്ഞുമാറി നടന്നത്. ഒരിക്കൽ തൻ്റെ  അനുവാദമില്ലാതെ അപ്പാർട്ടുമെൻറിലേക്ക് ഒരു പത്രപ്രവർത്തകൻ കടന്നുവന്നതറിഞ്ഞ പിഞ്ചൻ എതിർവശത്തെ ജനാലയിലൂടെ താഴേക്ക് ചാടി ഓടുകയാണ് ചെയ്തത്. 

എനിക്ക് ഒരു പത്രപ്രവർത്തക സുഹൃത്തുണ്ടായിരുന്നു .അദ്ദേഹത്തിന് കാക്കനാടനെ ഇഷ്ടമല്ല .'കാക്കനാടനൊഴിച്ച് ഞാൻ ആരെയും ഇഷ്ടപ്പെടും '-അദ്ദേഹം പറയുമായിരുന്നു. എന്തായിരുന്നു കാരണം? അദ്ദേഹം പറഞ്ഞു :"എനിക്ക് കാക്കനാടൻ്റെ ആ മുഖം ഇഷ്ടമല്ല; ആ നരച്ച മീശ എനിക്ക് താങ്ങാനാവില്ല "  .

ഞാൻ ചോദിച്ചു ,താങ്കൾ എന്തിനാണ് ഇതൊക്കെ നോക്കുന്നത്? അദ്ദേഹം എഴുതിയ കൃതികൾ വായിച്ചാൽ പോരേ ?ഇത്തരക്കാരാണ് എന്റെ നോവലുകൾ നന്നായില്ലെന്നു  പറയുന്നത് .ഇവർ വായനക്കാരല്ല, വെറും തോൽവികളാണ്. 

കഥ മരവിപ്പിൻ്റെ പാതയിൽ 

അശ്വതി വി. നായർ എഴുതിയ അനുശോചനം(ഭാഷാപോഷിണി ,സെപ്റ്റംബർ) എന്ന കഥ താണതരം  അഭിരുചിയുള്ള വായനക്കാരെ ആകർഷിക്കുമായിരിക്കും. നല്ല കഥ തിരിച്ചറിയാനും വായിക്കാനും യൂണിവേഴ്സിറ്റി വിദ്യാഭ്യാസമല്ല വേണ്ടത് ;കലാനുഭവമാണ്. കലയെ മനസ്സിൽ വൈകാരികമായി ഉൾക്കൊള്ളാനുള്ള ശേഷി ഒരാളുടെ പദവിയെയോ പണത്തെയോ തൊഴിലിനെയോ ജാതിയെയോ ആശ്രയിച്ചല്ല നിൽക്കുന്നത്. 

ഒരാൾ ആത്മാർത്ഥമായി പരിശ്രമിച്ചാൽ മികച്ച ഒരു കലാകാരന്റെ ലോകത്തേക്ക് കുറച്ചൊക്കെ പ്രവേശനം കിട്ടാതിരിക്കില്ല. സറിയലിസ്റ്റ് കവിയും ചിത്രകാരനുമായ പോൾ എല്വാദിൻ്റെ ലോകം വിഭ്രാകമാണ് .എന്നാൽ വിനയത്തോടെ പര്യവേക്ഷണം തുടർന്നാൽ കടലിൽ ഒരിടത്ത് വച്ച് നമുക്ക് ആ കൂറ്റൻ മത്സ്യത്തെ  അടുത്തുനിന്ന് കാണാനാവും. ഹെമിംഗ്വേയുടെ സാന്തിയാഗോയെപോലെ കൂർത്ത മുനയുള്ള കുന്തം ഉപയോഗിച്ച് കുത്തിക്കീറാതിരുന്നാൽ മതി.

മഹത്തായ കലയ്ക്ക് മുന്നിൽ ധ്യാനത്തിനാണ് പ്രസക്തി .അത് ആശയങ്ങളെയും വാക്കുകളെയും നിർവീര്യമാക്കിക്കൊണ്ട് അസ്തിത്വത്തിൻ്റെ ആന്തരികമായ ഒരു ലയമായി ബോധോദയം ചെയ്യപ്പെടും.

നമ്മൾ വായിക്കുന്നതും പഠിക്കുന്നതുമെല്ലാം ഈ ലക്ഷ്യം വച്ചാ കണം .അശ്വതിയുടെ കഥ പൈങ്കിളി പ്പാതയിലാണ് സഞ്ചരിക്കുന്നത്. ഒരു വിധവയെ അനുശോചനം അറിയിക്കാൻ ഇതിലെ കഥാപാത്രം പെടാപ്പാടുപെടുകയാണ്. എന്തിന്? എന്നിട്ട് അവരെ ജോലിസ്ഥലത്ത് വച്ച് കണ്ടപ്പോൾ തന്നോട് തന്നെ പുച്ഛം തോന്നിയെന്ന് ! ഇതുപോലെ വൈകാരികരവിപ്പ് സൃഷ്ടിക്കുന്ന രചനകൾ എന്തിനാണ്?

ഗൊദാർദിൻ്റെ പ്രതിബദ്ധത വേറെ 

അടുത്തിടെ  അന്തരിച്ച പ്രമുഖ ഫ്രഞ്ച്  നവതരംഗ (Nouvelle Vague) സംവിധായകൻ ഗൊദാർദ് താൻ  പ്രതിബദ്ധതയില്ലാത്തവനാണെന്ന ആക്ഷേപത്തിനു മറുപടിയായി ഇങ്ങനെ പറഞ്ഞു :"പ്രതിബദ്ധത എന്ന വാക്ക് തെറ്റായാണ് മിക്കപ്പോഴും ഉപയോഗിക്കുന്നത്. ഇടതുപക്ഷത്തുള്ളവരാണ് പൊതുവെ ഇങ്ങനെ ചെയ്യുന്നത്. ഒരാൾ പ്രതിബദ്ധനല്ലാതിരിക്കുന്നത്  തൊഴിലാളി വർഗത്തെക്കുറിച്ചോ സാമൂഹ്യവിഷയങ്ങളെക്കുറിച്ചോ  സിനിമയെടുക്കുന്നത് കൊണ്ടല്ല; ഒരാൾ പ്രതിബദ്ധനായിരിക്കുന്നത് അവൻ എന്താണോ ചെയ്യുന്നത് അതിൽ ഉത്തരവാദിത്വമുള്ളവനായിരിക്കുന്നിടത്തോളമാണ്. ആദ്യകാലങ്ങളിൽ എനിക്ക് ഈ ഉത്തരവാദിത്വം തോന്നിയിരുന്നു. എന്തെന്നാൽ എനിക്ക് മതിയായ വിവരമില്ലായിരുന്നു .എന്നാൽ ഇപ്പോൾ ശരിയാണ്, ഞാൻ പ്രതിബദ്ധനാണ്, ഞാൻ കൂടുതൽ കൂടുതൽ ബോധമുള്ളവനായി ;എൻ്റെ  സിനിമാപ്രവർത്തനങ്ങളിൽ, അതുകൊണ്ട് ഞാൻ ഉത്തരവാദിത്വമുള്ളവനാണ് "

അപ്പനല്ല, മുണ്ടശ്ശേരി 

മലയാളത്തില്‍ കെ.പി.അപ്പനു ഇന്ന് ശിഷ്യഗണങ്ങൾ നിർമ്മിച്ചു നല്കിയിരിക്കുന്ന പ്രതിഛായ നിലനിൽക്കുമോ എന്നു എനിക്ക് സംശയമുണ്ട്. കാരണം, അദ്ദേഹം സ്വന്തം ചിന്തകളല്ലല്ലോ അവതരിപ്പിച്ചത് .ഒരു മലയാളം മുൻഷിയുടെ പ്രൊഫൈലിലാണ് അദ്ദേഹം ജീവിതം സങ്കല്പിച്ചത്. വെളുത്ത മുണ്ടും ഷർട്ടും ധരിച്ച് കൈയിലൊരു കുടയുമായി നീങ്ങുന്ന അപ്പനെ കണ്ടിട്ടുള്ള ആർക്കും ഇത് ബോധ്യപ്പെടും .

അപ്പനു രാഷ്ട്രീയം ,സമൂഹം, സംസ്കാരം തുടങ്ങിയ മേഖലകളോട് വൈകാരികമായി അടുക്കാൻ കഴിയാത്ത ചില പ്രതിബന്ധങ്ങൾ  ഉണ്ടായിരുന്നു. എന്നാൽ ജോസഫ് മുണ്ടശ്ശേരി പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരുക തന്നെ ചെയ്യും .അദ്ദേഹത്തിൻ്റെ കത്തിജ്വലിക്കുന്ന ചിന്ത എന്താണെന്ന് ശിഷ്യന്മാർക്കു പോലും അറിയില്ല. ഒരു സമ്പൂർണ്ണ വിമർശകനായിരുന്നു അദ്ദേഹം. 'പ്രയാണം' എന്ന ചെറു പുസ്തകത്തിൽ പോലും മുണ്ടശ്ശേരി അജയ്യനാണ്. മുണ്ടശേരി മലയാള സാഹിത്യത്തെ കണ്ടെത്തുകയാണ് ചെയ്തത്. അദ്ദേഹമാണല്ലോ കുമാരനാശാനെ കണ്ടുപിടിച്ചത്.

അനുധാവനം /മനുഷ്യൻ്റെയുള്ളിൽ അവൻ്റെ തന്നെ മറ്റൊരു ഭീകരരൂപം :എം.കെ.ഹരികുമാർ

 


ചൈനീസ് നോവലിസ്റ്റ് ഗാവോ സിങ്ജിയാൻ (b.1940) ഏറ്റവും പ്രശസ്തനായത് Soul Mountain എന്ന നോവലിലൂടെയാണ്. 2000 ൽ നോബൽ സമ്മാനം ലഭിച്ചു.നാടക, സിനിമാസംവിധായകൻ, വിമർശകൻ ,കവി ,ഫോട്ടോഗ്രാഫർ, പെയിൻ്റർ എന്നീ നിലകളിലും സിങ്ജിയാൻ അറിയപ്പെടുന്നു. അദ്ദേഹത്തിൻ്റെ സാഹിത്യവും കലയും മനുഷ്യന്റെ ആത്മീയമായ അന്വേഷണങ്ങളുടെ നിഗൂഢതകളെ അനാവരണം ചെയ്യാനുള്ള ശ്രമങ്ങളായി കാണേണ്ടതാണ്. ഒരു സർഗാത്മകമായ പര്യവേക്ഷണമാണത്. 

അദ്ദേഹം വരച്ച ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ(മഷികൊണ്ടു വരച്ചത്) ആത്മീയമായ അഗാധതകളിലേക്കാണ് നമ്മെ നയിക്കുന്നത്. ഓരോ ചിത്രവും അനന്തതയെക്കുറിച്ച് സംസാരിക്കുന്നു. മനുഷ്യൻ്റെ ഏറ്റവും നിഗൂഢമായ ആഭ്യന്തരസ്വരം എന്താണ്? അത് എന്തിനെയാണ് തേടുന്നത്?. ലോകം അത് അന്വേഷിക്കുന്നുണ്ട് ,വളരെ വൈയക്തികമായിട്ടാണെങ്കിലും . 

The edge of reality എന്ന പേരിൽ സിങ്ജിയാൻ അവതരിപ്പിച്ച ചിത്രങ്ങൾ ധ്യാനം, ശാന്തി, ഏകാന്തത, അന്വേഷണം എന്നീ പ്രമേയങ്ങളെയാണ് സമസ്യകളാക്കുന്നത്. ചിലപ്പോൾ കലയ്ക്ക് വേണ്ടത് തെളിമയല്ല, ആഴമാണ് ,സമസ്യയാണ്. Hope എന്ന ചിത്രം നോക്കൂ .സത്യാന്വേഷികളായ ഏതാനും ഏകാകികൾ ഐഹിക ലോകത്തിൻ്റെ അജ്ഞാതത്വത്തെ മറികടക്കാനായി നീങ്ങുകയാണ്. യാത്രകൾ കലയിൽ പ്രതീകാത്മകമാകാറുണ്ടല്ലോ. 

സിങ്ജിയാൻ ഇങ്ങനെ പറഞ്ഞു :self is like a black hole capable of sucking everything in.ആത്മാവ് ഒരു തമോഗർത്തമാണെന്ന്. അത് എന്തിനെയും ആകർഷിക്കുകയാണ്.  ഈ അപ്രാപ്യമായ ,അതിരുവിട്ട രഹസ്യങ്ങളെ മുട്ടിത്തുറക്കാനാണ് സിങ്ജിയാൻ ശ്രമിക്കുന്നത്. കല എപ്പോഴും നിശ്ചയിച്ചുറപ്പിച്ച ഒരു യാത്രയല്ല;അത് അപ്രതീക്ഷിതവും  അനിവാര്യവും സ്വയം അതിലംഘിക്കുന്നതുമായ ഒരു അനുഭവമാണ്. സൗന്ദര്യത്തിൻ്റെ ആഘാതമാണത്. 

ഫേസ്ബുക്കിൽ പണം മുടക്കി ലൈക്ക് മേടിക്കുന്നതു പോലെയോ കൈക്കൂലി കൊടുത്ത് പുസ്തകറിവ്യൂ എഴുതിക്കുന്നതു പോലെയോ നിസ്സാരമല്ല സിങ്ജിയാൻ്റെ  അനുഭൂതികളെന്നു ഓർക്കുമ്പോൾ ആശ്വാസമുണ്ട്.

കഥ പരാജയപ്പെട്ടു ;ഇനി കഥയുടെ കഥ മതി

'കഥയുടെ കഥ' എന്ന ഒരു ഗണം സൃഷ്ടിച്ച 'ഗ്രന്ഥാലോക'ത്തെ  അഭിനന്ദിക്കുന്നു .കഥയുടെ കാലം കഴിഞ്ഞെന്നും ഇനി വായിക്കുക കഥയുടെ കഥയാണെന്നും തിരിച്ചറിഞ്ഞ ഗ്രന്ഥാലോകം പ്രവർത്തകരുടെ ഇടപെടൽ ശ്രദ്ധേയമാണ്. മലയാളകഥയിൽ ഇപ്പോൾ ഒന്നും  സംഭവിക്കുന്നില്ല .കഥയുടെ എണ്ണത്തിൽ വർധനയുണ്ടായതല്ലാതെ ഓണപ്പതിപ്പുകളിൽ ഒരു ശരാശരി കഥ പോലും പിറന്നില്ല. എന്താണിതിനു കാരണം? ജീവിതത്തോടുള്ള സമീപനത്തിൽ വന്ന മാറ്റമാണിത് വ്യക്തമാക്കുന്നത്. വൈക്കം ചന്ദ്രശേഖരൻ നായരെ പോലെയോ കേശവദേവിനെ പോലെയോ സാഹിത്യം മജ്ജയിൽ പോലും ഒരിടം കണ്ടെത്തിയ എഴുത്തുകാർ ഇപ്പോഴില്ല. 

ഇപ്പോൾ ഭൂരിപക്ഷം എഴുത്തുകാരും ഒന്നാന്തരം കച്ചവടക്കാരനാണ്. കൂടുതൽ പതിപ്പുകളല്ലേ ,ഇന്നു പെറ്റു വീണ എഴുത്തുകാരനും ലക്ഷ്യം വയ്ക്കുന്നത് ? പെട്ടെന്ന് പണമുണ്ടാക്കണം;പ്രശസ്തിയും വേണം. സാഹിത്യത്തോട് മമതയില്ല .

സ്വന്തം എഴുത്തിനോട് തീവ്രമായ സത്യസന്ധതയില്ല .അതുകൊണ്ട് എന്തെങ്കിലും പൈങ്കിളി എഴുതിയ ശേഷം പത്രാധിപന്മാരെ സ്വാധീനിച്ച് അത് 'പുലിയിറച്ചി'യാണെന്നു പറഞ്ഞ് അവതരിപ്പിക്കുകയാണ്! . വായിക്കുന്നവൻ ബോധം കെട്ടുപോകും .ഇന്നത്തെ കഥകൾ വായിച്ചവരുടെ നിരാശയുടെ രൂപം കണക്കാക്കിയാൽ ഹിമാലയത്തോളം വരും .

ജീവിതം കഥയോ സിനിമാപ്പാട്ടോ അല്ല

ഒരു സൗഹൃദമോ, മനുഷ്യത്വത്തിന്റെ ഒരു കണമോ മനസ്സിൽ സൂക്ഷിക്കാത്തവർ എന്തെഴുതാനാണ് ? എന്തുകൊണ്ടാണ് എം.ഗോവിന്ദൻ ,കെ.ടി.മുഹമ്മദ് എന്നൊക്കെ പറഞ്ഞ് നമ്മൾ വികാരം കൊള്ളുന്നത് ?മനുഷ്യസ്നേഹത്തിന്റെ ഒരു തുരുത്തായിരുന്നു അവർ. പോഞ്ഞിക്കര റാഫിയെ പോലെ കറയറ്റ ഒരു മനുഷ്യസ്നേഹിക്ക് മാത്രമേ നല്ല കഥകൾ എഴുതാനൊക്കൂ .ഒരു തികഞ്ഞ കച്ചവടക്കാരനെ പോലെ, മനുഷ്യബന്ധങ്ങളിൽ ലാഭനഷ്ടക്കണ്ണോടെ ഇടപെടുന്നവരിൽ നിന്നു സാഹിത്യം എന്തായാലും പുറത്തു വരില്ല .

ഹൃദയശൂന്യന്മാരുടെ കഥകൾ പെട്ടെന്നു തന്നെ തിരിച്ചറിയാനാകും. എഴുതുന്നവർക്കത് പിടികിട്ടണമെന്നില്ല. മുൻകാലങ്ങളിലെ കലാകാരന്മാരും  കഥാകാരന്മാരും ധനമോഹികളായിരുന്നില്ല .അവർ സത്യത്തെ ,ജീവിതാനുഭവത്തെ വല്ലാതെ പ്രണയിച്ചു. എന്നാൽ ഇപ്പോൾ ധനമോഹം വല്ലാതെയായി. ഉപയോഗിച്ച് വലിച്ചെറിയുന്ന മാനസികാവസ്ഥ സാർവത്രികമായിരിക്കുന്നു. ആരോടും സൗമ്യമായ ബന്ധമില്ല. എല്ലാം ഒരു ബസാർ ആയിരിക്കുകയാണ്. ജീവിതത്തെ ആഴത്തിൽ മനസ്സിലാക്കേണ്ട ആവശ്യമില്ല ഇന്നത്തെ എഴുത്തുകാരന് .കാരണം, അവൻ ഒരു കച്ചവടക്കാരനാണ്. സാഹിത്യസ്ഥാപനങ്ങളും ഇതിലാണ് വിശ്വസിക്കുന്നത് .സാഹിത്യപരിഷത്ത് ഒരു കാലത്ത് സാഹിത്യത്തിൽ വിശ്വസിച്ചവരുടെ ആവേശമായിരുന്നു. ഇന്നു അത് വരേണ്യമായ അഭിലാഷങ്ങളുടെ നടുവാഴിത്ത ജീർണതയിൽ അഭിരമിക്കുകയാണ്; ആശയദാരിദ്ര്യം അതിനെ കഴുത്തറ്റം മുക്കിയിരിക്കുന്നു.ചെറുകഥ ഇനി തലപൊക്കുമെന്നു തോന്നുന്നില്ല. അതുകൊണ്ട് കഥ വേണ്ട, കഥയുടെ കഥ മതി. പി.എഫ് കഥ എഴുതുമ്പോൾ പാളിപ്പോകുന്നതാണ് കണ്ടിട്ടുള്ളത് .എന്നാൽ കഥയുടെ കഥ എഴുതിയാൽ നന്നാവും. കാരണം ,കഥയുടെ കഥ ഒരു വെറും വിവരണമാണ്. അതെഴുതാൻ സർഗാത്മകത വേണ്ട, അല്പം പത്രപ്രവർത്തന ബുദ്ധിമതി.

"ഒരാളുടെ ജീവിതത്തെക്കാൾ മൂല്യവത്തായത് അയാൾ സൃഷ്ടിക്കുന്ന കലയാണ്. ജീവിതാനുഭവങ്ങളെക്കാളുപരി ചില നിമിഷങ്ങളാണ് എഴുത്തിനെ നയിക്കുന്നത് .ജീവിതത്തിലെ കാഴ്ചകൾ തന്നെയാകണമെന്നില്ല. കണ്ട സിനിമയിലെ ചില നിമിഷങ്ങളുമാകാം. 'ചൊവ്വാഴ്ചയില്ലാത്ത ദിവസം ' എന്ന കഥയുണ്ടായത് നേരത്തെ കണ്ടു മറവിയിൽ ശേഖരിച്ച യസുജിറോ ഒസുവിൻ്റെ 'ലേറ്റ് സ്പ്രിംഗ്' എന്ന സിനിമ വീണ്ടും കണ്ടതുകൊണ്ടു മാത്രമാണ് " -പി.എഫ് .മാത്യൂസ് (കഥയുടെ കഥ'യിൽ (ഗ്രന്ഥാലോകം, ആഗസ്റ്റ് ) എഴുതിയതാണിത്. ഇത് റീഡബിളാണ്. എന്നാൽ ഇതിലെ വാദം തെറ്റല്ലേ? ജീവിതത്തേക്കാൾ മഹത്തായത് വേറൊന്നില്ല. ജീവിതം ഒരു കഥയോ കാൻവാസോ സിനിമാപ്പാ ട്ടോ തിരക്കഥയോ സിനിമയോ അല്ല; ജീവിതത്തെ ആസ്പദമാക്കിയേ എന്തും ആലോചിക്കാനൊക്കൂ .എന്നാൽ കഥയുടെ കാലം കഴിഞ്ഞു. ഇനി കഥയെഴുതിയതിനെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പ് മതി . 

നൂറാം പതിപ്പ് :എന്നാണ് ആഘോഷം?

വളരെക്കുറച്ച് മികച്ച എഴുത്തുകാരേയുള്ളു. അവരുടെ രചനകളെ ധാരാളം പേർ അനുകരിക്കുകയാണ് ചെയ്യുന്നത് - ലോലിത, പെയ്ൽ ഫയർ എന്നീ നോവലുകളെഴുതിയ റഷ്യൻ, അമേരിക്കൻ എഴുത്തുകാരൻ വ്ളാഡിമിർ നബോക്കോവിൻ്റെ  പ്രസ്താവനയാണിത് .നബോക്കോവ് ഇവിടുത്തെ എഴുത്തുകാരെ പോലെ രാഷ്ട്രീയപാർട്ടികൾ സംഘടിപ്പിച്ചു കൊടുക്കുന്ന സംഘടനകളിൽ അംഗത്വമെടുത്ത്, കടമെടുത്ത ചിന്തകൾകൊണ്ട് എഴുതിയ വ്യക്തിയല്ല. അദ്ദേഹം പറഞ്ഞു: I am interested only in the individual artist.

കലാകാരൻ ഒരു വ്യക്തിയാണ് ,പാർട്ടിയല്ല .പലർക്കും എന്തെഴുതണമെന്നല്ല ചിന്ത; തന്നെ ആരും വായിക്കുമെന്നാണ്. ഒരു വലിയ ആൾക്കൂട്ടത്തെ അവർ മനസ്സിൽ കാണുന്നു. തൻ്റെ കൃതിയുടെ നൂറാം പതിപ്പും വാങ്ങി വായിക്കുന്നവരെ സങ്കൽപ്പിച്ചാലേ അവർക്ക് എഴുതാനൊക്കൂ .എന്നാൽ വായനക്കാരുടെ കൂട്ടത്തെ ഒരിക്കലും നല്ല എഴുത്തുകാരൻ പ്രതീക്ഷിക്കുകയില്ല. കാരണം, ഈ കൂട്ടം സ്വന്തമായി ചിന്തയുള്ളവരല്ല . മറ്റുള്ളവർ പറയുന്നത് കേട്ട് അനുകരിച്ചു വായിക്കാൻ വരുന്നവരാണ്. നല്ല എഴുത്തുകാരൻ വായനക്കാരുടെ കൂട്ടത്തിനു പകരം  സ്വന്തം ആത്മാവിനോടാണ്

സത്യസന്ധനാവുന്നത്.കേശവദേവ് 'ഓടയിൽ നിന്ന്' എഴുതിയത് നൂറാം പതിപ്പ് ഉടനെ അച്ചടിച്ച് ഇറക്കാമെന്ന പ്രതീക്ഷയിലല്ല .കാരണം, അന്ന് ദേവിനു പ്രസംഗിക്കാൻ വേദിയോ എഴുതാൻ പത്രമോ ഉണ്ടായിരുന്നില്ലല്ലോ. അദ്ദേഹം കൊല്ലത്തെ ഒരു ബുക്ക്സ്റ്റാൾ ഉടമയോട് ഒരു നോവൽ എഴുതിക്കൊണ്ടുവന്നാൽ വിൽക്കാമോ എന്നു മാത്രമേ ചോദിച്ചുള്ളു. ആ ബുക്ക്സ്റ്റാൾ ഉടമ സമ്മതിച്ചതു കൊണ്ടാണ് ദേവ് അതെഴുതിയത്.ആരെയും ഇക്കിളിപ്പെടുത്തുന്നതൊന്നും ആ കൃതിയിൽ ഉണ്ടായിരുന്നില്ലല്ലോ .

നബോക്കോവ് എഴുതുന്നു: "ഒരു കലാകാരൻ തൻ്റെ ഓഡിയൻസിനെക്കുറിച്ച് ആലോചിച്ച് കുണ്ഠിതപ്പെടേണ്ടതില്ല എന്നാണ് എൻ്റെ അഭിപ്രായം .അവൻ്റെ ഏറ്റവും നല്ല ഓഡിയൻസ്, അവൻ എന്നും രാവിലെ ഷേവ് ചെയ്യുമ്പോൾ കണ്ണാടിയിൽ കാണുന്ന പ്രതിരൂപമാണ്. ഒരു കലാകാരൻ ഭാവന ചെയ്യുന്നതാണ് അവൻ്റെ ഓഡിയൻസ്. അങ്ങനെയൊന്നു ഭാവന ചെയ്യുമ്പോൾ ,അവൻ്റെ തന്നെ മുഖാവരണം ധരിച്ചു നിൽക്കുന്ന ധാരാളം പേരെ കാണാം ".

ആരും പറയാൻ ധൈര്യപ്പെടാത്ത കാര്യങ്ങൾ തൻ്റെ സത്യസന്ധതയുടെ പേരിൽ നബോക്കോവ് പറഞ്ഞിട്ടുണ്ട്. പലതും വിവാദമാണ്. അതിൽ നിന്ന് രണ്ടു വിചിത്രമായ അഭിപ്രായങ്ങൾ ഇവിടെ ചേർക്കട്ടെ:

ഹെമിംഗ്വേയെക്കുറിച്ച് പറഞ്ഞത്: " ഹെമിംഗ്വേവെ കുട്ടികളുടെ സാഹിത്യകാരനാണ്. ജോസഫ് കൊൺറാഡിനേക്കാൾ ഭേദമാണ്, സ്വന്തമായി ഒരു ശൈലിയെങ്കിലുമുണ്ടല്ലോ.

ദസ്തയെവ്സ്കിയെക്കുറിച്ച് പറഞ്ഞത്: "ദസ്തയെവ്സ്കി ഒരു വിലകുറഞ്ഞ സെൻസേഷനിലിസ്റ്റാണ് .'ക്രൈം ആൻഡ് പണിഷ്മെൻറ്' ഭയാനകമായ അസംബന്ധജല്പനങ്ങളാണ്.  അദ്ദേഹത്തിൻ്റെ ഈ പിന്തിരിപ്പൻ ജേർണലിസം ആരും ഗൗരവത്തിലെടുക്കാൻ പോകുന്നില്ല.

ശമ്പളത്തിനും പദിക്കും അപ്പുറം വേറൊരു ലോകമുണ്ട്

സൗന്ദര്യം കണ്ടെത്താൻ ഒരെഴുത്തുകാരൻ വിധിക്കപ്പെടുകയാണ്. സൂക്ഷ്മാംശങ്ങളിലേക്ക് കാതുകൂർപ്പിച്ച് നീങ്ങേണ്ടതുണ്ട്. മുദ്രാവാക്യങ്ങൾക്കും വെടിയൊച്ചകൾക്കും അപ്പുറം പ്രാപഞ്ചികമായ ജൈവരഹസ്യങ്ങൾ, പൊരുളുകൾ എഴുത്തുകാരനെ ഒരന്വേഷകനാക്കണം. അപ്പോഴാണ് അയാൾ ശമ്പളത്തിനും പദവിക്കും  അണുകുടുംബത്തിനുമപ്പുറം മറ്റൊരു വിസ്മയലോകമുണ്ടെന്ന് അറിയുന്നത്.  ഒ.വി.വിജയൻ 'പ്രവാചകൻ്റെ വഴി'യിൽ ശ്രവണാതീതങ്ങളായ  വിരഹസ്വരങ്ങൾ ,രോഗാണുക്കൾ കൃതാർത്ഥരായി ,അനാത്മകതയുടെ ശൂന്യത, ചേറിന്റെ മൃദുലങ്ങളായ വിരലുകൾ എന്നെല്ലാം എഴുതുന്നു . എന്തുകൊണ്ടാണ് ,അദ്ദേഹത്തിന് ഇങ്ങനെ എഴുതേണ്ടിവരുന്നത് ?തന്നെ മഥിക്കുന്ന കാര്യങ്ങളുടെ നേർക്ക് അദ്ദേഹം ചെവിയോർക്കുകയാണ്.

പൊരുളുകൾ തൊട്ടടുത്തു തന്നെയാണ്. ഇന്ദ്രിയങ്ങളെ വേറെ ജോലി ഏൽപ്പിച്ചിട്ടുള്ളവർക്ക് അത് തിരിച്ചറിയാൻ കഴിയില്ല.വിജയൻ ജ്ഞാനിയായതുകൊണ്ട് ദുർഗ്രഹവും അപാരവുമായ സന്ദേശങ്ങൾക്കായി വ്യഥിതനായി. ഭൗതികജീവിയായ ഒരുവൻ്റെ കണക്കുകൂട്ടലുകളുടെ സാഹിത്യമല്ല അദ്ദേഹം സൃഷ്ടിച്ചത്. മാനവരാശിക്ക് ആവശ്യമുളള ജ്ഞാനമണ്ഡലങ്ങൾ പുതിയ ഉറവിടങ്ങളിൽ അന്വേഷിക്കുകയാണ് വിജയൻ ചെയ്തത്. 

മനോഹരവർമ്മയുടെ  കഥ ഞെട്ടിച്ചു

ജീവിതത്തെ ദാർശനികമായി നോക്കിക്കാണാനുള്ള ശ്രമം നമ്മുടെ കഥയിൽ നിന്നു തീർത്തും അപ്രത്യക്ഷമായി എന്നു പറയാം. പത്രങ്ങളോ ,രാഷ്ട്രീയ പാർട്ടികളോ ഇൻഫർമേഷൻ ഓഫീസറോ ഗ്രാമസേവകനോ കണ്ട ജീവിതയാഥാർത്ഥ്യം കൊണ്ട് കഥാകൃത്ത് തൃപ്തിപ്പെടാൻ പാടില്ല.

ചിലർ ഇപ്പോഴും ടൈപ്പുകളെ ശ്രദ്ധിക്കുകയാണ്. ടൈപ്പുകളുടെ കാലം കഴിഞ്ഞു. ചില സ്വഭാവങ്ങൾ കഥാവസ്തുവിനുമേൽ  അടിച്ചേൽപ്പിക്കുന്നതിൽ കഴമ്പില്ല.എം.ആർ.മനോഹരവർമ്മയുടെ 'സ്വയംവരം'(പ്രഭാതരശ്മി, ഒക്ടോബർ) ഫോട്ടോഗ്രാഫർമാരും വില്ലേജ് ഓഫീസർമാരും വാർഡ് മെമ്പർമാരും കാണുന്ന ജീവിതമാണ് അവതരിപ്പിക്കുന്നത് .ഒരു പാവപ്പെട്ട സ്ത്രീ പത്താം ക്ലാസ് പാസാകാൻ അനൗപചാരികമായി പലവട്ടം ശ്രമിക്കുന്നു .പിന്നീട് അവൻ ബി.എ. പാസാവുന്നു. ഉടനെ വിവാഹവുമായി. പിന്നീട് അവൾ ഭർത്താവിന്റെ വീട്ടിൽ നിന്ന് പഠനത്തിൻ്റെ ആവശ്യങ്ങൾക്കായി വീട്ടിലേക്ക് പോവുകയാണ്. ഭർത്താവ് ആഴ്ചയിലൊരിക്കൽ വീട്ടിൽ വരും .കുറെ കഴിഞ്ഞ് ഭർത്താവ് വരാതെയായി. അവൾക്ക് അതൊരു പ്രശ്നമല്ല .ഇതൊക്കെ ജീവിതത്തെ തുറന്നു കാണിക്കാൻ പര്യാപ്തമാണോ എന്നാലോചിക്കണം. ഇന്നത്തെ ജീവിതമെന്താണ് ?ജീവിതത്തിനു സംഭവിക്കുന്ന പരിണാമം മനസ്സിലാക്കണം. മനുഷ്യസ്വഭാവം മാറി. സാങ്കേതിക ലോകത്തിൻ്റെ വേഗതയ്ക്കനുസരിച്ച് മനുഷ്യനിൽ പരിവർത്തനം സംഭവിക്കുകയാണ്. മനുഷ്യൻ ഔദ്യോഗികമായി തന്നെ  ക്രൂരതയുടെ വക്താവായത് കഥാകൃത്തുക്കൾ എന്തുകൊണ്ടാണ്  അറിയാത്തത്?എഴുത്തുകാരന്റെ മനസ്സിൻ്റെ വേഗം ഇപ്പോൾ സമകാലജീവിതത്തിന്റെ വേഗത്തെ അപേക്ഷിച്ച് നിസ്സാരമാണ്.

ഫ്ളോബേർ കഠിന തപസ്സിലൂടെ...

തന്നെ സ്വാധീനിച്ച എഴുത്തുകാരുണ്ടോ എന്ന ചോദ്യത്തിനു പെറൂവിയൻ നോവലിസ്റ്റ് യോസ നല്കുന്ന ഉത്തരം ഇങ്ങനെ സംഗ്രഹിക്കുകയാണ്:

"ജീനിയസുകളായി ജനിക്കുന്നവരുണ്ട്. അവരെപോലെയായിരുന്നില്ല ഫ്ളോബേർ .വലിയ കൃതികളെഴുതാൻ വേണ്ടി ഫ്ളോബേറിനു നല്ലപോലെ കഷ്ടപ്പെടേണ്ടി വന്നു .ഇക്കാര്യത്തിൽ ക്ഷമയും അച്ചടക്കവുമാണ് ഉന്നതമായ നിലയിൽ കലാവിഷ്കാരം നടത്താൻ സഹായകമായത്. അദ്ദേഹത്തിൻ്റെ  ആദ്യ നോവലായി 'മദാം ബോവറി' വായിച്ചത് തൊട്ടുള്ള അനുഭവം പറയട്ടെ .ഫ്ളോബേറിൻ്റെ  ജീവിതത്തെക്കുറിച്ച് ധാരാളം വായിച്ചപ്പോഴാണ് അദ്ദേഹം ഒരു ധൈഷണിക പ്രതിഭയായല്ല എഴുതി തുടങ്ങിയതെന്ന് മനസ്സിലായത്. അദ്ദേഹം ഒരു സാധാരണ എഴുത്തുകാരനായിരുന്നു. പലരെയും മാതൃകയാക്കിയാണ് എഴുത്തിനെ സമീപിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ മൗലികതയും സ്വന്തമെന്നു പറയാവുന്ന പ്രതിഭയും മാറ്റുരച്ചു മുന്നേറിയത് അച്ചടക്കത്തിലൂടെയും കഠിനാദ്ധ്വാനത്തിലൂടെയുമാണ്. ഇത് സാഹിത്യകലയിൽ  പ്രവേശിക്കുന്നവർക്കെല്ലാം സ്വീകരിക്കാവുന്ന ഒരു മാർഗ്ഗമാണ്. ഞാനൊരു പ്രതിഭയല്ലാതിരുന്നിട്ടും നല്ല പുസ്തകങ്ങൾ എഴുതാനായി കഠിനമായി അധ്വാനിച്ചു. അങ്ങനെയാണ് ഫ്ളോബേർ എനിക്ക് പ്രചോദനമായത്. സ്വന്തം കർമ്മമേഖലയോട് അഗാധമായ പ്രതിജ്ഞാബദ്ധത വേണം. എങ്കിലേ നമുക്ക് ഉന്നതമായ രീതിയിൽ പ്രവർത്തിക്കാനൊക്കൂ " .

The time of hero യോസയുടെ ആദ്യ കൃതിയാണ്. The war of the end of the world,The feast of the goat തുടക്കിയവയാണ് പ്രശസ്തമായ കൃതികൾ .

മുണ്ടൂർ ഇന്ത്യയെ തിരഞ്ഞ വിധം 

മുണ്ടൂർ കൃഷ്ണൻകുട്ടിയുടെ 'എവിടെയോ തോർന്നുതീരുന്ന മഴ' എന്ന കഥ വായിച്ചതോർക്കുന്നു. പ്രത്യക്ഷത്തിൽ വളരെ സാധാരണമെന്നു തോന്നാവുന്ന ഒരു രചനയാണിത് .ഒരു വൃദ്ധനും യുവാവും ദൂരെയെവിടെയോ പെയ്യുന്ന മഴ പ്രതീക്ഷിച്ചു നിൽക്കുകയാണ്. മഴ വരും ,വരാതിരിക്കില്ല എന്നാണ് യുവാവ് പറയുന്നത് .ഒറ്റയ്ക്ക് കടന്നു വരാൻ പേടിക്കുന്ന പുതുമഴ ,മഴയുടെ അനക്കം ,ഇരുണ്ട ആകാശംപോലെ കോടക്കാറ്  തുടങ്ങിയ പ്രയോഗങ്ങൾ മനസ്സിലെ ഇളക്കങ്ങൾ സൂചിപ്പിക്കുന്നു. ദാഹിച്ചുണങ്ങിയ മണ്ണിനെ ദിവസങ്ങളോളം കടിച്ചു തീർക്കുന്ന മഴയെ സ്വപ്നം കണ്ട ആ വൃദ്ധനും യുവാവും നിരാശരായി. അവർ പഴയകാലത്തിന്റെ ഓർമ്മകളിൽ അലഞ്ഞു. പ്രളയത്തെ ഓർത്തു. ഒരാലിലയിൽ ഒരു കുഞ്ഞു മാത്രം. എന്നാൽ മഴയുണ്ടായില്ല .ആകാശം മേലോട്ട് തന്നെ വലിഞ്ഞു പോയി .ഇനി എന്താണ് ചെയ്യുക ? വൃദ്ധനു പ്രതീക്ഷയറ്റു .അയാൾ വീട്ടിനുള്ളിലേക്ക് മടങ്ങി. യുവാവാകട്ടെ  പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ഇന്ത്യൻ യുവത്വവും കാത്തിരിക്കുകയാണ് .നല്ലൊരു കാലത്തിനുവേണ്ടി .ദീർഘകാലം പ്രതീക്ഷയുമായി ജീവിച്ചവർ  നിഷ്ക്രമിച്ച ഒഴിവിൽ ചെറുപ്പക്കാർ  ആ കാത്തിരിപ്പ് ഏറ്റെടുക്കുന്നു. ഇന്ത്യയുടെ അവസ്ഥയെയും ഗ്രാമീണന്റെ ജീവിതത്തെയും ഫോക്കസ് ചെയ്ത കഥയാണിത്. മനുഷ്യാവസ്ഥയുടെയും ഏകാന്തതയുടെയും സമസ്യയാണിത്.

ഈ തുരങ്കത്തിലൂടെ 

ലാറ്റിനമേരിക്കയിലേക്ക് ,ആദ്യമായി നോബൽ സമ്മാനം എത്തിച്ച ചിലിയൻ പെൺകവി ഗബ്രിയേല മിസ്ട്രൽ (Gabriela Mistral) പറഞ്ഞു : "എന്നിലെ ആവേഗങ്ങളെ അനുസരിക്കാതിരിക്കാൻ എനിക്കാവില്ല". അതുകൊണ്ട് താൻ എഴുതുന്നു എന്നാണ് അവർ പറഞ്ഞത്. എഴുതാനുള്ള ത്വര  ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്നു വരികയാണ്.അത് സത്യസന്ധതയുടെ  ഒരു ഉറച്ച പ്രഖ്യാപനമാണ്. മനുഷ്യനായി ജനിച്ചതിന്റെ ഉന്മാദവും വിസ്മയവുമാണ് നമ്മുടെ വാക്കുകളിൽ നിറയുന്നത്. അസുഖകരമായ കാര്യമാണെങ്കിലും , അത് വിളിച്ചുപറയാനുള്ള ആത്മാർത്ഥത നമുക്കില്ലെങ്കിൽ എഴുതിയിട്ട് കാര്യമില്ല .ആരും കാണാത്ത ഒരു തുരങ്കത്തിലൂടെ നമുക്ക് സഞ്ചരിക്കേണ്ടതുണ്ട്. പിന്നീടത് മറ്റുള്ളവർക്കായി തുറന്നു കൊടുക്കാനുള്ള കൊടുക്കാനുള്ളതാണ്. മിസ്ട്രൽ പറഞ്ഞു:

''മനസ്സിൽ നിന്നു വരുന്ന കവിതയുടെ ഭൃത്യയാണ് ഞാൻ .അതിനെ നശിപ്പിക്കാനാവില്ല. എന്നെ എങ്ങനെ അടച്ചുവയ്ക്കാനാവും?. ഞാനെഴുതുന്നത് ആരാണ് സ്വീകരിക്കുക എന്നത് എനിക്കൊരു പ്രശ്നമല്ല. ഞാൻ എഴുതിവിടുന്നത്, ഈ അർത്ഥത്തിൽ, എന്നെക്കാൾ മഹത്തരവും അഗാധവുമാണ്. ഞാനൊരു മാർഗം മാത്രമാണ് ".

അർജൻ്റൈൻ ,ഫ്രഞ്ച് കവിയും കഥാകൃത്തുമായ ജൂലിയോ കോർട്ട സാർ (Julio Vortazar) A manual for manual ,The winners തുടങ്ങിയ നോവലുകളിലൂടെയാണ്  വായനക്കാരെ നേടിയത്. അദ്ദേഹം തൻ്റെ സാഹിത്യാവബോധത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: "യഥാർത്ഥ്യമെന്നും ഭ്രമാത്മകമെന്നും വിളിക്കപ്പെടുന്നതു തമ്മിൽ വലിയ അകലമില്ല എന്നാണ് എൻ്റെ അനുഭവം ".പൂർവ്വ കാലങ്ങളിലെ ഗോഥിക്ക് നോവലുകളിലെ ഫന്റാസ്റ്റിക് സങ്കൽപ്പം ഇപ്പോഴല്ല എന്നാണ് കോർട്ടസാറിൻ്റെ മതം. "എൻ്റെ കൃതികളിൽ ഫൻ്റാസ്റ്റിക് എന്നു പറയുന്നത് യാഥാർത്ഥ്യത്തിലേക്ക് കൂടുതൽ കൂടുതൽ അടുക്കുകയാണ്. അതുപോലെ എൻ്റെ യാഥാർത്ഥ്യം ഭ്രമാത്മകതയിലേക്ക് അടുക്കുകയാണ് ".

ലോകം വളരെ അതാര്യമാണ്. അതാര്യതയെ മറികടക്കുന്നതിന് എന്തെല്ലാം ഉപകരണങ്ങൾ സർഗാത്മകതയുടെ ഭാഗമായി കണ്ടെത്താം എന്നാണ് കലാകാരൻ ആലോചിക്കേണ്ടത്. ആരോടു യുദ്ധം  ചെയ്താലും പുരാണ കഥാപാത്രമായ ബാലിക്ക് എതിരാളിയുടെ ശക്തിയുടെ പകുതി ലഭിച്ചിരുന്നു എന്ന വസ്തുത  ഇതുപോലൊരു ഉപകരണമാണ്. അതാര്യതയെ തുരങ്കം വയ്ക്കുന്നതിനു  പുതിയ വിശ്വസിപ്പിക്കലുകൾ വേണ്ടിവരും.

വിമർശനം എന്തുകൊണ്ട് ?

വിമർശനത്തിന്റെ വായനക്കാരായി  നടിക്കുന്നവരിൽ മിക്കവരും അങ്ങ് എസ്.എസ്.എൽ.സി മലയാളം ക്ലാസിൽ നിൽക്കുകയാണ്. ഇപ്പോഴും ഉപമയും ഉൽപ്രേക്ഷേയും പ്രാസവും  കാകളിയുമൊക്കെ നോക്കിയിരിക്കുകയാണവർ. സ്വതന്ത്രമായ കവിത എന്ന ആശയം തന്നെ അവർക്ക് മനസ്സിലാവുകയില്ല.   പിതാവിൻ്റെ ഉഗ്രമർദ്ദനത്തിൽ കാലു തളർന്ന് ആറുമാസം ആശുപത്രിയിൽ കിടന്ന ഒരു കുട്ടി പിന്നീട് അതിനെക്കുറിച്ച് ഒരു കവിത എഴുതുകയാണെങ്കിൽ കാകളിയിൽ  തന്നെ വേണമെന്നും അല്ലെങ്കിൽ വായിക്കുകയില്ലെന്നും  വാദിക്കുന്നവരാണ് ഇക്കൂട്ടർ .ഇവർക്ക് സഹൃദയത്വമുണ്ടോ ?ഭീകര മർദ്ദനത്തിൽ പരമ്പരാഗത ഈണമൊക്കെ അലിഞ്ഞു പോകും. പനിനീർമൊട്ടുകൾക്കു പകരം രക്തം പുരണ്ട കൈകളായിരിക്കും അവനെ ഓർമ്മകളുടെ കയത്തിലേക്ക് വലിച്ചു താഴ്ത്താൻ ഒരുമ്പെടുന്നത്. 

വിമർശനം ഒരു കവിക്കോ നോവലിസ്റ്റിനോ വേണ്ടിയല്ല, വിമർശകന്റെ ജീവിതമാണത്.  ഇതൊക്കെ താഴ്ന്ന ക്ലാസിലെ വിമർശനപാഠങ്ങൾ കൊണ്ടു മാത്രം  ജീവിക്കുന്നവർക്ക് അറിയുമോ?കാളിദാസനു വിമർശനം വേണമോ എന്നു ചോദിക്കുന്ന ശുദ്ധാത്മാക്കൾ കഥയറിയാതെ ആട്ടം കാണുന്നവരാണ്. മഹാനായ കവി ടി.എസ്. എലിയറ്റ് ലോകത്തിലെ മഹാപ്രതിഭ ദാന്തെയെക്കുറിച്ച് ഒരു ലേഖനം എഴുതിയിട്ടുണ്ട്. ലോകത്തെ  വിസ്മയിപ്പിച്ച കവിതകൾ (The waste land ,The hollow man) എഴുതിയ ടി.എസ്‌. എലിയറ്റിനു പക്ഷേ ,തൻ്റെ  രചനകളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ദാന്തെയെക്കുറിച്ച് എഴുതിയ ലേഖനമാന്നെന്ന് പറഞ്ഞിട്ടുണ്ട്. 

ദാന്തെയെ അദ്ദേഹം വീണ്ടും കണ്ടെത്തുന്നു, ദാന്തെ വായിച്ച് ആസ്വദിക്കാനല്ല ,സ്വന്തം ചിന്തകൾക്കു വേണ്ടി. ഇവിടെ തത്ത്വചിന്താപരമായ ചില വിമർശന സമീപനങ്ങളുണ്ട്. ഇത് എലിയറ്റിൻ്റെ ആവശ്യമാണ്. എന്തിനു ?വായന അങ്ങനെയാണ് നിലനിൽക്കുന്നത്. വായനക്കാർക്ക് ഈ ലേഖനം വേണം. വായനയുണ്ടെങ്കിൽ വിമർശനവുമുണ്ട്. കാരണം, വായന ഒരാളുടെ സാകല്യമായ പ്രതിനിധാനമാണ്. പരമാവധി അറിവിലാണ് വായന ജീവിക്കുന്നത് .ആഴം കുറഞ്ഞ ചിന്തയുള്ളവർ വായിക്കുമ്പോൾ പുതുതായി ഒന്നും തന്നെ കാണുന്നില്ല .

എലിയറ്റിനെപോലെയുള്ളവർ   വായിക്കുമ്പോൾ പുതിയ ലോകം അനാവൃതമാകുന്നു. കാളിദാസന്റെ കൃതികളെ വായിക്കാനറിയുന്നവർ എഴുതിയാൽ മതി .അപ്പോഴും അത് കാളിദാസൻ്റെ ആവശ്യമായിട്ടല്ല ,വിമർശകൻ്റെ സൗന്ദര്യാത്മക ഇടപെടലിൻ്റെ തത്ത്വചിന്തയായാണ് നിൽക്കുന്നത്. 

പുതിയ സൗന്ദര്യാനുഭവത്തിനും ചിന്തയ്ക്കും വേണ്ടി ഒരാൾ എഴുതുമ്പോൾ ,അതിനെ കാളിദാസിനെ ഉയർത്തി തടസ്സപ്പെടുത്താൻ ശ്രമിക്കുന്നത് അല്പബുദ്ധികളുടെ തന്ത്രമാണ്. 

വിമർശകൻ്റെ ആത്മീയ  അന്വേഷിക്കണത്തിലൂടെ ഭാഷ പുതുക്കപ്പെടുകയാണ്. തീർച്ചയായും അത് ശൈലിയെ പുനരവതരിപ്പിക്കാതിരിക്കില്ല. വിമർശനം മരിക്കണമെങ്കിൽ ബുദ്ധിയുള്ള ഒരാളും വായിക്കുന്നില്ല എന്നു ഉറപ്പാക്കേണ്ടി വരും .എന്നാൽ ബുദ്ധിയില്ലാത്തവർ ഇപ്പോൾ ധാരാളമായി വായിക്കുന്നുണ്ട്. ബുദ്ധിയില്ലാത്തവരുടെ വായനയെ വിമർശനത്തിൻ്റെ അപചയമായി കൂട്ടിക്കെട്ടേണ്ടതില്ല. 

 ഫ്രഞ്ച് എഴുത്തുകാരൻ മാർസൽ പ്രൂസ്ത് ഓർമ്മയെക്കുറിച്ചുള്ള മനുഷ്യൻ്റെ അവബോധത്തെ തകിടം മറിച്ചു. അദ്ദേഹം പറഞ്ഞു :നമ്മുടെ ഓർമ്മയിൽ പരതിയാൽ എന്തും കണ്ടെടുക്കാം ;അത് ഒരു ഡിസ്പെൻസറിയോ കെമിക്കൽ ലബോറട്ടറിയോ ആണ്. അവിടെ ഓരോ സമയത്ത് നമ്മുടെ കൈ ആശ്വാസമേകുന്ന ഒരു മരുന്നു കുപ്പിയിലേക്ക് നീണ്ടു ചെല്ലുന്നു. ചിലപ്പോൾ അത് അപകടകരമായ ഒരു വിഷക്കുപ്പിയായിരിക്കും.

അണുകുടുംബം ഒരു അപായക്കളിയോ ?

അണുകുടുംബത്തെ വല്ലാതെ പ്രകീർത്തിച്ച് ഒരു നിലയിലെത്തിച്ചിരിക്കുകയാണല്ലോ . അണുകുടുംബം ശക്തിപ്രാപിച്ചതോടെ  സ്വാർത്ഥതയുടെ ശക്തിപ്രകടനവും പ്രത്യക്ഷപ്പെട്ടു. സ്വന്തം ശമ്പളവും അതിലെ അശാസ്ത്രീയതയെ പരിഹരിക്കലുമായി ജീവിതം ചുരുങ്ങി. തന്നെക്കാൾ വരുമാനം കുറഞ്ഞവനാണെന്നു കണ്ടാൽ യാതൊരു ബന്ധവും സൃഷ്ടിക്കാതിരിക്കാൻ മുൻകൂട്ടി തയ്യാറെടുക്കുന്ന അണുകുടുംബക്കാരൻ്റെ പക്കൽ ഇന്നു സാഹിത്യമൊന്നുമില്ല;ജീർണിച്ച കുറെ  ദുരാഗ്രഹങ്ങൾ മാത്രമേയുള്ളൂ.അത്  യാതൊരു സ്വാസ്ഥ്യവും നൽകുന്നില്ലെന്നു മാത്രമല്ല, ധാരാളം പ്രഷർ ,പ്രമേഹരോഗികളെ സൃഷ്ടിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. എം. നന്ദകുമാർ എഴുതിയ 'പൂച്ചകളുടെ തീവണ്ടി'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,സെപ്റ്റംബർ 24) എന്ന കഥ കുടുംബത്തിനുള്ളിലെ തകർച്ചയുടെ ആഴം കാണിച്ചുതരുന്നു. ഒരു വ്യവഹാരമോ മത്സരമോ പന്തയമോ ആയി പരിണമിക്കുന്ന  അണുകുടുംബത്തിൽ ഭാര്യ, ഭർത്താവ്, മക്കൾ എന്നീ സ്ഥാപനങ്ങൾ വെവ്വേറെ  നിലനിൽക്കുകയാണ്. ഈ കഥയിലെ രേവതിക്ക് വിവാഹജീവിതം ഒരു സുഖവും നൽകിയില്ല. രണ്ടു ഗർഭം അലസി. മൂന്നാമത്തെ ഗർഭത്തിൽ പിറന്ന കുട്ടിക്ക് സംസാരശേഷിയില്ല . അതോടെ ഭർത്താവ് അകലുകയാണ്. ഗർഭം അലസിയതും അവളുടെ തെറ്റ് . ഭാര്യയും ഭർത്താവും രണ്ടു മുറികളിലായി താമസം .ഇതിൽപ്പരം എന്ത് വിജയമാണ് ഉണ്ടാകേണ്ടത്?. ഒടുവിൽ രേവതി ആത്മഹത്യ ചെയ്തു. എല്ലാ സമ്മർദ്ദവും അവൾ കഴുത്തിലൊരു കുടുക്കിട്ട് ഫാനിൽ തൂങ്ങിയതോടെ  ഭേദപ്പെട്ടു. 

വിവാഹജീവിതാരംഭം മുതൽ ബാധിച്ച  ദുരൂഹതയെ കഥാകൃത്ത് ഇങ്ങനെ പരിഭാഷപ്പെടുത്താൻ ശ്രമിക്കുന്നു:

"മതിലിനു പുറത്ത് പാതവക്കിലുള്ള മരത്തെ ശ്രദ്ധിച്ചു രേവതി നിൽക്കുന്നു. അവൾ ഈ പ്രദേശത്ത് വരുന്നതിനു മുൻപേ ആ മരം അവിടെയുണ്ട്. ഇലകൾ കുറവായ കമ്പുകളിൽ മുള്ളുകൾ തിങ്ങിയ മുരടിച്ച വൃക്ഷം. അവൾക്ക് അതിൻ്റെ പേരറിയില്ല. ഉണങ്ങിയ ചില്ലകൾ അപരിചിത ഭാഷയിലെ വായിക്കാൻ ബുദ്ധിമുട്ടുള്ള അക്ഷരങ്ങളായി കാണപ്പെട്ടു. വഴങ്ങാത്ത ലിപികളിൽ മുൾമരം ' എന്താണ് അവളോട് പറയാൻ ശ്രമിക്കുന്നത്?" 

ഈ കഥ വായിച്ചില്ലെങ്കിൽ എഴുതിയിട്ടു കാര്യമില്ല 

ലോകത്തിലെ ഏറ്റവും വലിയ കഥാകൃത്ത് ഇവാൻ ബുനിൻ  തന്നെയാണ്. അദ്ദേഹത്തിൻ്റെ 'ജൻ്റിൽമാൻ ഫ്രം സാൻഫ്രാൻസിസ്കോ' എന്ന കഥയെ മറികടക്കുന്ന ഒരു കഥയും നാളിതുവരെ വായിച്ചിട്ടില്ല. അടുത്തിടെ ബുനിൻ്റെ സാഹിത്യരചനകളിലൂടെ  വീണ്ടും കടന്നുപോയി.

എന്നാൽ ഞെട്ടലും ഉന്മാദവും സൃഷ്ടിച്ചുകൊണ്ട് Sunstroke എന്നെ കീഴ്പ്പെടുത്തുകയായിരുന്നു.Sunstroke എന്ന കഥ വായിക്കാതെ ഒരാളും  കഥാരചനയിലേക്ക് തിരിയരുത്. ഇത് കഥയെന്ന കലാനുഭവത്തിന്റെ തീവ്രതയും ആഴവും ഒരേസമയം ബോധ്യപ്പെടുത്തുകയാണ്. അവിചാരിതമായി ഒരു സ്ത്രീയുമായി ഒരു ലഫ്റ്റനൻ്റ് കപ്പലിൽ വച്ച് പരിചയപ്പെടുകയാണ് .പിന്നീട് അവർ പ്രണയിക്കുകയാണ്, മുൻപൊരിക്കലും ഉണ്ടാകാത്തതു പോലെ. അവർ രതിയിലേർപ്പെട്ടു .ആ രതി അവരെ സിരകളിൽ നിന്നുള്ള സുവിശേഷത്തിൽ ജ്ഞാനസ്നാനം ചെയ്യിക്കുകയാണ്. ഭർത്താവും മൂന്നു വയസ്സുള്ള കുട്ടിയുമുണ്ട് അവൾക്ക്. അവൾ താമസിയാതെ യാത്ര പറഞ്ഞു പിരിയുന്നു. എന്നാൽ അവളെ നഷ്ടപ്പെട്ട വേദനയിൽ ലഫ്റ്റനൻ്റ് നീറിപ്പുകയുകയാണ്. അയാൾ എവിടെയെന്നില്ലാതെ അലയുന്നു.  ജീവിതം ഇത്രമാത്രം ഉഷ്ണത്തെ വഹിക്കുന്നുണ്ടോയെന്ന പ്രശ്നം അയാൾ നേരിടുന്നു.

മറ്റു മനുഷ്യരൊക്കെ എങ്ങനെ ശാന്തരായി ജീവിക്കുന്നു എന്നു കണ്ട്  അയാൾ അത്ഭുതപ്പെടുന്നു. അവളുടെ നഷ്ടം വലിയൊരു നരകമാണ് അയാളുടെ മനസിൽ സൃഷ്ടിച്ചിരിക്കുന്നത് .അവൾ പകർന്ന ജീവിതമാധുര്യവും രതിയും ഉടലിന്റെ സൗന്ദര്യവും അയാളെ വലിഞ്ഞുമുറുക്കുന്നു .പ്രണയമല്ല, രക്തമാണ് അയാളുടെ മനസ്സിൽ നിന്നു വരുന്നത്. പ്രണയത്തേക്കാൾ വലുതായി അയാൾക്കു ഒന്നും  തന്നെയില്ല. ജീവിതം എത്ര ശൂന്യമാണെന്ന് അയാൾ ചിന്തിക്കുന്നു. അവൾ ഇല്ലാത്ത ആ മുറിയിൽ അയാൾ ജീവിതത്തിൻ്റെ കനം വെച്ച അസംബന്ധത്തെ അനുഭവിക്കുകയാണ്.

ഇഷ്ടപ്പെട്ട പെണ്ണിനെ വേർപിരിയാൻ പാടില്ല;പിരിഞ്ഞാൽ മനസ്സ് നീറിപ്പുകയും .ആ നീറ്റൽ ആർക്കും മാറ്റാനാവില്ല. ഈ അവസ്ഥയാണ് ബുനിൻ എഴുതി കൂർത്തമുള്ളുകളായി വായനക്കാരൻ്റെ  മനസ്സിലേക്ക് കുത്തിയിറക്കുന്നത്. മനുഷ്യൻ സ്നേഹിക്കാൻ കൊള്ളാവുന്ന മൃഗമാണ്; പ്രത്യേകിച്ച്, സ്ത്രീയെ പ്രേമിക്കുക തന്നെ വേണം. പ്രണയിക്കുന്ന പെണ്ണിനെ പോലെ കാമം ഉണർത്താൻ മറ്റൊന്നിനും കഴിയില്ല. ജീവിതത്തിൻ്റെ അടിത്തട്ടിൽ നിന്നുയർന്നുവരുന്ന നീറുന്ന സ്വപ്നങ്ങളുടെ ആകെത്തുകയാണ് കാമം. അതിൻ്റെ അസാന്നിദ്ധ്യത്തിൽ ജീവിതം സൗന്ദര്യമില്ലാതെ ഒറ്റപ്പെടുകയാണ്. എല്ലാ പദവികളും അധികാരങ്ങളും വ്യർത്ഥമാണ്. മനുഷ്യനു വേണ്ടത് വേഗവും മാർദ്ദവത്വവും തൃഷ്ണയുമുള്ള പ്രണയവും അതിൻ്റെ രതിയുമാണ്. 

ബുനിൻ ഇത് കണ്ടെത്തുകയാണ്. മനുഷ്യൻ ലക്ഷ്യം മാത്രമുള്ള, ജീവിക്കാൻ മാത്രമറിയാവുന്ന ഒരു ക്ലാർക്കല്ല ;തൻ്റെ ധമനികളിലെ വികാരങ്ങളുടെ നീലജ്വാലയ്ക്ക് വേണ്ടി നായയെ പോലെ അലയുന്നവനാണ്. അവൻ കണ്ടെത്തുന്നത് തൃഷ്ണയുടെയും സ്നേഹത്തിൻ്റെയും ഒറ്റയടിപ്പാതയാണ്. മനുഷ്യനെ ഇതുപോലെ സ്നേഹിക്കുന്നവരാണ് എഴുതേണ്ടത്. സ്നേഹത്തിൻ്റെ തീവ്രതയിൽ അത് നഷ്ടപ്പെടുമ്പോൾ സ്നേഹത്തിൻ്റെ രക്തം സിരകളിലാവാഹിച്ച് ഭൂതാവിഷ്ടനായി മാറുന്ന യഥാർത്ഥ മനുഷ്യനെയാണ് ബുനിൻ അവതരിപ്പിക്കുന്നത്.

ജീവിക്കാൻ വൈകുന്ന ജീവി 

മലയാളസാഹിത്യത്തിലെ ക്ളിക്കിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി സ്വന്തം വിമോചന ദൈവശാസ്ത്രം തേടിയ പി. എൻ. ദാസിന്റെ 'ബോധിവൃക്ഷത്തിന്റെ ഇലകൾ' എന്ന പുസ്തകത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ്. തീവ്രവാദ രാഷ്ട്രീയത്തിൽ നിന്നു  ഗൗതമസാരത്തിലേക്കുള്ള സഞ്ചാരമായിരുന്നു പി.എൻ .ദാസിന്റെ ജീവിതം. അദ്ദേഹം തനിക്കു ചുറ്റിനുമുള്ള ലോകത്തിൽ അതുവരെ അദൃശ്യമായിരുന്ന ഒരു ബുദ്ധാനുഭവത്തെ അറിയുകയായിരുന്നു .മനുഷ്യൻ ജീവിക്കാൻ വൈകിപ്പോയ ഒരു ജീവിയാണ് .അവൻ എപ്പോഴും മുന്നേ ജീവിക്കാനായി ഓടുന്നു.എന്നാൽ അവൻ ജീവിക്കാതെ എവിടെയോ തപ്പിത്തടയുന്നു. എന്തുകൊണ്ടാണ് വിപ്ലവകാരികളാകാൻ  മോഹിക്കുന്നവർ ,അവരുടെ ജ്ഞാനോദയത്തിന്റെ ഒരു ഘട്ടത്തിൽ ബുദ്ധനിലേക്ക് എത്തിച്ചേരുന്നത്?.

അദ്ദേഹം 'ഹരിതജാഗരണം 'എന്ന ലേഖനത്തിൽ എഴുതുന്നു: " ഒരു മരുഭൂമിയിൽ എല്ലാ മരങ്ങളും പരിമിതമായ ജലം ഒരുപോലെ പങ്കിടുന്നു. ഒരു സസ്യവർഗ്ഗം മറ്റൊന്നിനെ കൊല്ലുകയോ പിന്തള്ളുകയോ ചെയ്യുന്നില്ല. പോഷകം എത്ര കുറവാണെങ്കിലും, എല്ലാറ്റിലും  വലുതാകാനാകില്ലെങ്കിലും അവയെല്ലാം ഒരേപോലെ ചെറുതായി നിലകൊള്ളുന്നു .ചില ജീവികൾ മറ്റു ജീവികളുമായി പൊതുവായ ഒരു പാർപ്പിടം പങ്കുവെക്കുന്നു. ഒരു ജീവി രാവിലെ പുറത്തുപോകുമ്പോൾ ഒഴിഞ്ഞു കിടക്കുന്ന പാർപ്പിടം ,അത് രാത്രി തിരിച്ചുവരും വരെ മറ്റൊരു തരം ജീവിക്ക് വാസസ്ഥാനമാവുകയും  തുടർന്ന് രാത്രി അത് മറ്റൊരിടം പാർപ്പിടമാക്കുകയും ചെയ്യുന്നു. ഒരു സവിശേഷ ഭൂഭാഗത്ത് പുല്ലിന്റെ ഒരു പ്രത്യേക ഭാഗം മാത്രം ഒരു വിഭാഗം മൃഗങ്ങൾ തിന്നുന്നു ;രണ്ടാമതൊരു ജീവിവർഗ്ഗം അതേപുല്ലിൻ്റെ മറ്റൊരു ഭാഗവും മൂന്നാമതൊരു വർഗ്ഗം പിന്നെയുള്ള ഒരു ഭാഗവും തിന്നുന്നു. അങ്ങനെ ഒരേ സസ്യത്തിന്റെ ഭിന്ന ഭാഗങ്ങൾ മൃഗങ്ങളിലെ മൂന്നു വിഭാഗങ്ങൾക്കാഹാരമായി മാറുന്നു. ഇവിടെ ഒരു ജീവി പട്ടിണിയാകുകയോ  മറ്റൊരു വഴിക്ക് ഓടിക്കപ്പെടുകയോ ചെയ്യേണ്ടി വരുന്നില്ല".

തീവ്രരാഷ്ട്രീയത്തിന്റെ നിലപാടുകൾ, ചെയ്തികൾ, എഴുത്തുചാട്ടങ്ങൾ, എല്ലാം തെറ്റാണെന്ന് അറിഞ്ഞ്  പ്രകൃതിയുടെയും ജീവികളുടെയും ബാന്ധവം ,സാഹോദര്യം തിരിച്ചറിയുന്ന ബോധോദയമാണിത്. ഏതൊരുതരം വിവരം വയ്ക്കലും  ബോധോദയമാണ് .അത്രയും ഇരുട്ട്  മാറിക്കിട്ടുമല്ലോ .പി.എൻ.ദാസ് അന്വേഷകനായിരുന്നു. അതുകൊണ്ട് നേട്ടങ്ങൾക്കുവേണ്ടി കൂട്ടുകൂടിയില്ല. ദാസിനെ അറിഞ്ഞ പത്രാധിപന്മാരില്ലായിരുന്നു.  അതുകൊണ്ട് ദാസിനെ ഇനി വീണ്ടെടുത്തു കൂടുതൽ അർത്ഥവത്തായ ഒരു വായനയിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. 

തിരക്കഥ സാഹിത്യമല്ല ,കലയല്ല

കഥാകൃത്തുക്കളിൽ ചെറിയൊരു വിഭാഗം തിരക്കഥയിൽ കണ്ണുനട്ടിരിക്കയാണ്. എഴുതുന്ന ഓരോ കഥയും അവർ ഒരു ന്യൂജൻ സിനിമയായി കാണാനാഗ്രഹിക്കുന്നു. അതിനുവേണ്ടിയാണ് കഥ എഴുതുന്നത്. റിയലിസ്റ്റിക് കഥ കുറെ തെറികളോടെ പറഞ്ഞാൽ ന്യൂജൻ സിനിമയായി എന്നു കരുതുന്നവരുണ്ട് .എന്നാൽ തിരക്കഥയെഴുതാൻ സാഹിത്യകാരന്മാർക്ക് പൊതുവേ കഴിവില്ല .സാഹിത്യമല്ല സിനിമ എന്നു ഇവർ എന്നു മനസ്സിലാക്കും?.

എം.മുകുന്ദൻ്റെ 'ഓട്ടോറിക്ഷക്കാരൻ്റെ  ഭാര്യ 'പരാജയപ്പെട്ടത് ഓർക്കണം .എം.മുകുന്ദന് സ്ഥൂലമായി  നോവലെഴുതാൻ കഴിയും. പക്ഷേ, സിനിമയുടെ കല വേറെയാണ്. സൗണ്ട് റെക്കോർഡിംഗ് പഠിച്ച മൃണാൾ സെൻ തന്നെ ഒരു ചലച്ചിത്രകാരനാക്കിയ കാര്യം വിശദീകരിച്ചിട്ടുണ്ട്. റുഡോൾഫ് ആർണീം രചിച്ച  Film as Art എന്ന പുസ്തകം വായിച്ചതോടെ മൃണാൾ സെന്നിൻ്റെ വീക്ഷണം മാറിപ്പോയി. 

ചലച്ചിത്രം ഒരു കലയാണെന്ന് അദ്ദേഹം തിരിച്ചറിയുകയായിരുന്നു. സിനിമയെക്കുറിച്ച് നന്നായി പഠിച്ച ശേഷമാണ് മൃണാൾ സെൻ  സിനിമയെടുത്തത് .ഒരു വിവരണമല്ല  സിനിമ ;അതിൽ ഫ്രെയിമിലെ പ്രകാശത്തിൻ്റെ ടോൺ എങ്ങനെയായിരിക്കണമെന്നു  നിശ്ചയമുള്ളവർക്കേ ഉദ്ദേശിച്ച ഫലം കിട്ടുകയുള്ളൂ. ഒരു ഭാഷ വേണം, സംവിധായകനും ക്യാമറാമാനും അഭിനേതാവിനും .ഇവരുടെ ഭാഷ ഒരേ തലത്തിൽ വന്നാലേ സിനിമ കണ്ടിരിക്കാനാകൂ .ഭാഷയില്ലാത്തവർ അഭിനയിച്ചാൽ തകരും .

കഥ എഴുതാനുള്ള കഴിവല്ല തിരക്കഥയുടെ മികവ് നിശ്ചയിക്കുന്നത് .തിരക്കഥ കഥയുടെ സ്ക്രീൻ ആപ്ളിക്കേഷനാണ്. അത്  സാഹിത്യമല്ല. തിരക്കഥ ഒരു സങ്കേതമാണ്, കലയല്ല .തിരക്കഥ സ്ക്രീനിൽ മാത്രമാണ് അതിൻ്റെ വിധി പരീക്ഷിക്കുന്നത് .ദയവായി ഒരു കാര്യം ഈ തിരക്കഥാകൃത്തുക്കൾ മനസ്സിലാക്കണം; നിങ്ങളുടെ കഥയോ നോവലോ അല്ല സിനിമ .അത് സാഹിത്യത്തിന്റെ ഒരു വ്യാഖ്യാനമല്ല; കാഴ്ചയുടെ ഒരു ഭാഷയാണ്. ആ  ഭാഷ കൈവശമില്ലാത്തവർ തിരക്കഥയിലേക്ക് പോകരുത്. വിവരമുള്ള ആരും തിരക്കഥകളെക്കുറിച്ച് ഉപന്യാസം എഴുതില്ല. കാരണം, അത് ഒരു കലാരൂപമല്ല ;അന് സിനിമയുടെ ഒരു ബ്ളൂപ്രിൻ്റാണ്.

ജാപ്പനീസ് സംവിധായകൻ അകിറ കുറസോവയുടെ 'ഡ്രീംസ്'(Dreams) എന്ന ചിത്രത്തിൻ്റെ തിരക്കഥയെക്കുറിച്ച് ആരെങ്കിലും എഴുതുമോ ,ആ ചിത്രം കൺമുന്നിലുള്ളപ്പോൾ?. തിരക്കഥപോലെയല്ല അത് ചിത്രീകരിക്കുന്നത്. സംവിധായകൻ്റെ  കലയാണത്. ആ തിരക്കഥ കൈയിൽ കിട്ടിയാൽ ഏതെങ്കിലും സംവിധായകനു കുറസോവയുടെ സിനിമ സൃഷ്ടിക്കാനാവുമോ ? സംവിധായകൻ തൻ്റെ  അന്തർമണ്ഡലത്തെ ആവിഷ്കരിക്കുകയാണ്. തിരക്കഥ എഴുതിയതിൽ കുറസോവയ്ക്ക് പങ്കുണ്ടെങ്കിലും അതിനപ്പുറമാണ് സിനിമ .

പി.ജിയെ വിമർശിക്കുന്നതെന്തിനു ?

പി.ഗോവിന്ദപ്പിള്ളയുടെ ഗ്രന്ഥശേഖരത്തെക്കുറിച്ച് വായിച്ചിട്ടുണ്ട്. അദ്ദേഹം ഒരു പുസ്തക ജീവിയായിരുന്നു എന്നു കേട്ടിട്ടുണ്ട്.പി.ജി ധൈഷണിക ജീവിതത്തെയാണ് മുറുകെപ്പിടിച്ചത്.

പി.ജി അധികാരമോഹിയായിരുന്നില്ല. പദവികളിൽ നിന്നു മാറി നിന്ന പി.ജി വിജ്ഞാനത്തിന്റെ വഴികളിലൂടെ സഞ്ചരിച്ചു. പി.ജി. കെ.എസ്. ആർ.ടി.സി ബസിൽ നിന്നു യാത്ര ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. 

എല്ലാത്തിൽ നിന്നും മാറിനിന്ന പി. ജി യെ ഇന്നത്തെ തലമുറയ്ക്ക് പിടികിട്ടാൻ പ്രയാസമായിരിക്കും .ഈ തലമുറ കൂടുതൽ സമർത്ഥരാണല്ലോ. ഒരു പ്രസംഗം ചെയ്യുന്നതിനു മുമ്പ് തന്നെ അത് ആര് ഷെയർ ചെയ്യണം അല്ലെങ്കിൽ ചെയ്യും എന്നാണ് ചിലർ ചിന്തിക്കുന്നത്. അതിൻ്റെ അടിസ്ഥാനത്തിൽ വിഷയത്തെ ക്രമീകരിക്കുന്നു. ഒരു പ്രത്യേക മത ,രാഷ്ട്രീയ ആംഗിൾ പിടിച്ചാണ് പ്രസംഗം. ഉടനെ തന്നെ അത് യൂട്യൂബിൽ കൃത്യമായി എത്തും. പിന്നെയത് ജൈത്രയാത്ര തുടങ്ങുകയായി ;ഷെയർ ചെയ്യപ്പെടുന്നു.പിജിക്ക് ഇതു വല്ലതും അറിയാമായിരുന്നോ ?.അറിഞ്ഞാൽ  തന്നെ അദ്ദേഹം ഇതു ചെയ്യുമോ? സാഹിത്യത്തിന്റെ മൂല്യത്തെക്കുറിച്ച് മനസ്സിലാക്കിയ പിജി അതിൻ്റെ അനാസക്തിയെയും തീവ്രമായ ആലോചനകളെയുമാണ് പിന്തുടർന്നത്. സ്വയമൊരു കച്ചവട വസ്തുവായി ,മറ്റു പലരുടെയും ചട്ടുകമായി മാറുന്നതിനോട് പിജി  യോജിക്കുമായിരുന്നില്ല.

പിജി യെ ഓർത്ത് സ്നേഹത്തോടെ വിനോദ് വൈശാഖി ഒരു കവിത (പുസ്തകം, കലാപൂർണ, സെപ്റ്റംബർ )എഴുതി കണ്ടപ്പോൾ സന്തോഷം തോന്നി. പിജിയിലേക്ക് പിജി സൃഷ്ടിച്ച പാതയിലൂടെ തന്നെ കവി എത്തിച്ചേർന്നു. ഇക്കാലത്ത് ലാഭമൊന്നും പ്രതീക്ഷിക്കാതെയും ഓർക്കാനറിയാമെന്നു വിനോദ് തെളിയിച്ചു .

"ആ കൈക്കുള്ളിലെത്ര 

സുരക്ഷിതമെൻ ഭാഷ ,

മൺമറയാതെ നവോത്ഥാന നായകൻ.

പൂന്താനവും സൈമണും 

ശുഭാനന്ദനും

താളുകൾക്കുള്ളില -

വർണ്ണരാഷ്ട്രീയവും 

മുണ്ടുമടക്കിയുടു-

ത്തൊരാവേഗമായ്

പുസ്തക -

മൊക്കത്തെടുത്തെഴുത്തച്ഛനായ്".

മനുഷ്യജീവിതം പരിണമിക്കുകയാണ്

രമേശൻ മുല്ലശ്ശേരി ആത്മാർത്ഥമായി എഴുതിയ കഥയാണ് 'മൈഗ്രൻസ് എമിഗ്രൻസ്'(പ്രസാധകൻ ,നവംബർ).  കുടുംബജീവിതത്തിലെ പ്രശ്നങ്ങളാണ് എഴുതിയിരിക്കുന്നത് ."തീരെ പതുക്കെ പറഞ്ഞ അവളുടെ ശബ്ദം വല്ലാതിരുന്നു. പതുക്കെപ്പറയലുകളാണ്, പിറുപിറുക്കലുകളാണ് ഭയപ്പെടുത്തുന്ന തെപ്പോഴും .നിശ്ശബ്ദതയുടെ ഏഴാം വളവിലൊളിച്ചിരുന്ന് അപ്രതീക്ഷിതമായി   ഒരു സ്വരസ്ഥാനം മാത്രമുയർത്തി അത്രയേറെയടുത്തിരുന്നാൽ മാത്രം കേൾക്കാവുന്ന സ്വയം പറച്ചിലുകൾ " .മുല്ലശ്ശേരിയുടെ ജീവിതവിചാരണ ഇങ്ങനെയാണ്. കഥ ഒഴുക്കോടെ പറയാൻ ഈ കഥാകൃത്തിനറിയാം. പക്ഷേ, ഇന്നത്തെ ദൈനംദിന ജീവിതത്തെ പതിറ്റാണ്ടുകൾക്ക് മുൻപുള്ള സാവകാശത്തോടെ സമീപിച്ചാൽ മതിയോ? ജീവിതത്തിലെ മാറ്റം വളരെ പ്രകടമല്ലേ? അത് കഥാകൃത്തിനു വ്യക്തമാവുന്നില്ലേ ?

ഒരാണും പെണ്ണും ഒരുമിച്ചു സ്നേഹിച്ചു താമസിക്കുന്നു. ആണും പെണ്ണുമായി  വിവാഹത്തിൻ്റെ കാര്യം പറഞ്ഞ് വഴക്ക് കൂടുന്നു. ഉടനെ പെണ്ണിനെ കൊന്ന്  മുപ്പത്തിനാല് കഷണങ്ങളാക്കുന്നു. പലയിടത്തായി കൊണ്ടുപോയി വിതറുന്നു. വേറൊരിടത്ത് ഒരുവൻ്റെ കാമുകി തന്നെ വേറൊരാളെ വിവാഹം കഴിക്കാൻ ആലോചിക്കുന്നു. കാമുകനെ അവൾ വിഷം കൊടുത്ത് സാവധാനം മരണത്തിലേക്ക് തള്ളിവിടുന്നു. അവൻ രോഗശയ്യയിൽ ജീവനുവേണ്ടി മല്ലിക്കുമ്പോഴും അവൾ പ്രേമവുമായി ഓടിയെത്തുന്നു .അവൾ പ്രേമിക്കുകയാണോ അതോ കൊല്ലുകയാണോ ചെയ്യുന്നത്? അല്ലെങ്കിൽ അത് രണ്ടും ഒന്നാണോ? ഇതാണ് ജീവിതത്തിനു സംഭവിച്ചിരിക്കുന്ന രൂപപരിണാമം . ജൈവമായ ഒരു വ്യതിയാനമാണിത്. 

മനുഷ്യൻ്റെ തനതായ രൂപത്തിനകത്ത് തീർത്തും അപ്രവചനാത്മകമായ വിധം നിറയെ വൈരുദ്ധങ്ങളുണ്ട് .മറ്റൊരു മനുഷ്യജീവി അല്ലെങ്കിൽ അവൻ്റെ തന്നെ മറ്റൊരു രൂപം  വിന്യസിക്കപ്പെടുകയാണ് .ഇതല്ലേ  ഇന്നു എഴുതേണ്ടത്?

കവി സ്വയം കണ്ടെത്തണം 

ഇസ്രയേലി കവി അഹറോൺ ഷഹാബ്തി (Aharon shabtai)കവിയെക്കുറിച്ചുള്ള തൻ്റെ സങ്കൽപം ഇങ്ങനെ വിശദീകരിച്ചു:

"poets are meant to listen for real changes,political and ethical changes which obligate us to accept new concepts".

കവിതയെഴുതുമ്പോൾ താൻ വീണ്ടും സ്വയം കണ്ടെത്തുകയാണ് ചെയ്യുന്നത്.

Reinventing myself,discovering the contradictions in myself.

കവി തന്റെ നഷ്ടങ്ങളെക്കുറിച്ച് ഓർക്കുന്നതുപോലെ വിമർശകനും ഓർക്കുകയാണ്. രചനയുടെ വേളയിൽ കാവ്യവസ്തുവിനു വെളിയിൽ വിമർശകൻ അയാളുടെ നഷ്ടപ്പെട്ട ലോകങ്ങളെ ജപിച്ചുവരുത്താൻ ശ്രമിക്കുന്നുണ്ട്. ഒരു കൃതിയെ സമൂലമായി വിലയിരുത്തിക്കൊണ്ട് ഇത് ചെയ്യണമെന്നില്ല. ഒരു കൃതിയെ  വിമർശകൻ തൻ്റെ ആത്മാന്വേഷണത്തിനു  പ്രയോജനപ്പെടുത്തുകയാണ് .എൻ്റെ  ..മറവിയുടെ നിർമ്മാണം'എന്ന കൃതിയിൽ കവിത അതിന്റെ പ്രമേയത്തെ നിരാകരിച്ചു മറ്റൊന്ന് തേടുകയാണ് ചെയ്യുന്നതെന്ന് എഴുതിയത് ഈ പശ്ചാത്തലത്തിലാണ്. 

"അയ്യപ്പപ്പണിക്കരുടെ 'എന്നേ മറന്നു  കഴിഞ്ഞിരിക്കുന്നു ഞാൻ' എന്ന  കവിതയിൽ കവി മറന്ന കാര്യങ്ങളെക്കുറിച്ച് പറയുന്നുണ്ട്. മറന്നതെല്ലാം കവി ഓർക്കുകയാണ്.

"മണക്കും മൂക്കും 

മൂക്കുത്തിയും

നനവാർന്ന കവിൾത്തട്ടിൽ 

ഒട്ടിപ്പറ്റിക്കിടക്കുന്ന മുടിത്തുമ്പും

പിന്നിൽ കേൾവിച്ചുരുൾ 

താലമെടുത്തങ്ങു

നുണുങ്ങുച്ചെവിയും 

ചെവിയിൽ നിന്നു തൂങ്ങുന്ന ഞാത്തും 

ഞാത്തിൻ്റെയാട്ടം പ്രതിഫലിക്കുന്ന കഴുത്തും 

എന്നേ മറന്നുകഴിഞ്ഞിരിക്കുന്നു ഞാൻ "

കവിതയുടെ പ്രമേയത്തെ തന്നെ കവിത സ്വയം നിരസിക്കുന്നതിനുദാഹരണമാണിത്. ഇത് എപ്പോഴും ഇത്രത്തോളം പ്രകടമാകണമെന്നില്ല. ഓർത്തെടുത്ത ശേഷം അതെല്ലാം മറന്നവയാണെന്ന് കവി കണ്ടെത്തുന്നത് ആന്തരികമായ സ്വയം നിരാസമായി കാണാം.

കവിതയ്ക്ക് പ്രമേയമായി കവി സ്വീകരിച്ചിട്ടുള്ളത് മറവിയാണ്. മറവി സ്വയം നിരസിച്ച് ഓർമ്മകളായി  പരിണമിക്കുന്നു. ഓർമ്മകളാകട്ടെ, മറവിയായി രൂപാന്തരപ്പെടുന്നു. 

ഇതു പലമാനങ്ങളിൽ എല്ലാ കവിതകൾക്കും ബാധകമാണ്. ഇതിനെയാണ് വിമർശകൻ പ്രയോജന വാദത്തിലേക്ക് കൊണ്ടുവരുന്നത്.

ഈ പ്രയോജനവാദത്തിലൂടെ ചില വരികൾ അയാൾ തന്റെ ചിന്തകളുടെ വിശദീകരണത്തിനായി ഉപയോഗിക്കുന്നു".

കവിത എന്തുകൊണ്ടാണ് അതിന്റെ പ്രമേയത്തെ നിരാകരിച്ചു മറ്റൊന്നു തേടുന്നത്?. അത് സാഹിത്യത്തിൻ്റെ  ജൈവപ്രക്രിയയാണ്. അത് അദൃശ്യതയിലും അനുഭവമാണ്. അനുഭവത്തിലും സംക്രമണമാണ്. 

എഴുതുന്നത് പഴയത് തുടച്ചുമാറ്റാൻ 

ഫാൻ്റസിയുടെ കാലം കഴിഞ്ഞോ ?കാഫ്കയുടെ 'മെറ്റാമോർഫോസിസ്' പോലെയുള്ള കഥകൾക്ക് ഭാവിയെ സ്വാധീനിക്കാൻ കഴിയുമോ ?എന്നാൽ എല്ലാ രൂപങ്ങൾക്കും പുനരവതരണത്തിനു സാധ്യതയുണ്ട്, പ്രസക്തിയുമുണ്ട്. കല എപ്പോഴും പുതിയ രീതി ആവശ്യപ്പെടുന്നു. പഴയതൊന്നും നമ്മുടേതല്ല. പുതിയകാലം ആവശ്യപ്പെടുന്ന ഒരു രീതിയുയുണ്ട്, സ്വഭാവമുണ്ട് .മണിപ്രവാളകാവ്യങ്ങൾ ഇപ്പോൾ ആരും എഴുതാറില്ല. വഞ്ചിപ്പാട്ടും സാഹിത്യത്തിൽ നിന്നു പോയി.പൊറ്റെക്കാട്ട് എഴുതിയതുപോലെയുള്ള കഥകൾ ഇപ്പോൾ വേണ്ട. കാലം മാറിയതും വായനയുടെ ഉള്ളടക്കം മാറിയതും അറിയാതെ എഴുതുന്നവർ ഇപ്പോഴും കണ്ടേക്കാം.പക്ഷേ ,അവരെ ആരും  ആരും ഗൗരവത്തിലെടുക്കില്ല .ഇറ്റാലോ കാൽവിനോ Six memos for the next millenium എന്ന ഗ്രന്ഥത്തിൽ വരും കാല സാഹിത്യത്തിന്റെ അതിജീവനവഴി കാണിക്കുന്നുണ്ട്. രണ്ടു വഴികളാണ് ' അദ്ദേഹം തുറന്നു തരുന്നത്:

"ഒന്ന്: ഉപയോഗിച്ച ബിംബങ്ങളെ പുന: ചംക്രമണം ചെയ്യണം, അർഥവ്യത്യാസത്തോടെ പുതിയ പശ്ചാത്തലത്തിൽ .

രണ്ട്: സ്ലേറ്റ് തുടച്ചു വൃത്തിയാക്കി എഴുതുക ". ആദ്യത്തെ മാർഗ്ഗം ഉത്തരാധുനികർ ഉപയോഗിച്ച കാര്യം കാൽവിനോ ഓർമിക്കുന്നുണ്ട്. എന്നാൽ ഉത്തരാധുനികതയിൽ അത് പുതിയൊരു ആചാരമായതല്ലാതെ ഉള്ളടക്കമായി വികസിച്ചില്ലെന്നു അറിയിക്കട്ടെ. ചരിത്ര വസ്തുതകളോ ബിംബങ്ങളോ വീണ്ടും  ഉപയോഗിക്കുമ്പോൾ അതിലൂടെ സൗന്ദര്യം സൃഷ്ടിക്കപ്പെടണം. 

അല്ലെങ്കിൽ വ്യർത്ഥമാണ്. ക്ലീൻ സ്ളേറ്റിൽ എഴുതുന്നതിനു എപ്പോഴും പ്രസക്തിയുണ്ട് .എന്തെങ്കിലും എഴുതുക എന്നു പറയുന്നതിൽ തന്നെ പുതിയതാണ് എഴുത്ത് എന്ന ധനിയുണ്ട്. പഴയതു തന്നെ ആവർത്തിക്കുന്നതിനെ എഴുത്ത് എന്ന് വിളിക്കാനാവില്ലല്ലോ. ഒരാൾ എഴുതുകയാണ് എന്നു പറഞ്ഞാൽ അയാൾ പുതിയതായി ചില കാര്യങ്ങൾ കൂട്ടിച്ചേർക്കുകയാണ് എന്നാണർത്ഥം.  മുമ്പ് എഴുതിയത് തുടച്ചു മാറ്റാനാണ് ഒരാൾ എഴുതേണ്ടത്. കാഫ്ക 'മെറ്റാമോർഫോസിസ് 'എഴുതിയത്, അതിനു മുമ്പുള്ള കഥാഖ്യാനങ്ങളെ  തുടച്ചു നീങ്ങിക്കൊണ്ടാണ്.

അരാഷ്ട്രീയതയുടെ മരുഭൂമിയിൽ എഴുത്തുകാരൻ 

എഴുത്തുകാരാ ,നിങ്ങൾ ആത്മാവിൽ സ്വതന്ത്രനല്ലെങ്കിൽ നിങ്ങൾക്ക് കലയോ സാഹിത്യമോ ഇല്ല .കഴിഞ്ഞ ദിവസം ചില എഴുത്തുകാരുടെ കൃതികൾ കാണാനിടയായി. അവർ തങ്ങളുടെ രാഷ്ട്രീയപാർട്ടിയുടെ കൊടി കവറിൽ ആലേഖനം ചെയ്‌തിരിക്കയാണ്! .എന്തിനാണ് പുസ്തകത്തിൻ്റെ കവറിലും രാഷ്ട്രീയപാർട്ടികളുടെ പ്രചാരണം നടത്തുന്നത് ?.നിങ്ങൾക്കു പോലും നിങ്ങളുടെ രചനയെ വിദൂരമായ മറ്റൊരു ഭാവിയിലെ നല്ല വായനയ്ക്കായി സങ്കല്പിക്കാനാവുന്നില്ല .ഇതാണ് ദുരന്തം .നിങ്ങൾ പാർട്ടികളുടെ പരിപാടികൾക്കകത്തു സുരക്ഷ തേടുകയാണ്. അങ്ങനെ ചിന്തയെ എന്നെന്നേക്കുമായി ഒരു കൂട്ടിലിട്ടു സൂക്ഷിക്കുന്നു.

പ്രമുഖ ചിന്തകനായ ഇസയ്യ ബർലിൻ  പറഞ്ഞു ,ശാസ്ത്രത്തിനു മനുഷ്യന്റെ സ്വാതന്ത്ര്യബോധത്തെ നശിപ്പിക്കാനാവില്ലെന്ന് .സ്വാതന്ത്ര്യമില്ലെങ്കിൽ ധാർമ്മികതയോ കലയോ ഇല്ലെന്ന്. എഴുത്തുകാർ സ്വാതന്ത്ര്യം വേണ്ടെന്നു പറയുന്ന ഏറ്റവും ഭീതിജനകമായ ഒരു കാലഘട്ടമാണിത്.

ഒരു മനുഷ്യജീവിയോടും സ്നേഹമോ ആത്മാർത്ഥയോ ബന്ധമോ ഇല്ലാത്തവർ രാഷ്ട്രീയപാർട്ടിയുടെ  തോടിനകത്ത് സുരക്ഷിതമായി കഴിയുന്നത് പേടിപ്പിക്കുന്ന വസ്തുതയാണ്. അതിൻ്റെയർത്ഥം ഇതാണ്: സാഹിത്യത്തിലാണ് പ്രവർത്തിക്കുന്നതെങ്കിലും ആരെയും സ്നേഹിക്കാതെ, ആരോടും ബന്ധമില്ലാതെ ജീവിക്കാമെന്ന്,  എഴുതാമെന്ന് .ഇതാണ് അരാഷ്ട്രീയതയുടെ മരുഭൂമി.

യഥാർത്ഥ പ്രചോദനമില്ലാത്തവർ എന്തിനാണ് എഴുതുന്നത്? സ്വയം ആലോചിക്കണം. എഴുത്ത് വളരെ സഹനവും സംഘർഷവുമള്ള ഒരു പ്രവൃത്തിയാണ് .മറ്റുള്ളവർ എഴുതിയതല്ല എഴുതേണ്ടത്. സോഷ്യൽ മീഡിയയിലെ കവിതകൾ വായിച്ചാൽ കരഞ്ഞു പോകും .ജീർണിച്ച ബിംബങ്ങൾ വീണ്ടും വീണ്ടും ഉപയോഗിക്കുകയാണ്. അർക്കബിംബം ,ചാരുശീലേ തുടങ്ങി കേട്ടു പരിചയിച്ചതെല്ലാം വന്നു നിറയുകയാണ്. നിങ്ങൾക്ക് സ്വന്തമായി ഒരു ബിംബം കണ്ടുപിടിക്കാൻ കഴിവുണ്ടോ എന്നു  സ്വയം പരിശോധിക്കുക ;ഇല്ലെങ്കിൽ നല്ല വായനക്കാരാവുക.

വരേണ്യരുടെ അവാർഡുകാലം 

മലയാളസാഹിത്യത്തിൽ ഇപ്പോൾ നടക്കുന്നത് സോഷ്യൽ മീഡിയയിലെ യുവ എഴുത്തുകാരും വനിതാ എഴുത്തുകാരും മറ്റും ചേർന്ന് നടത്തുന്ന മത്സരമല്ല; വരേണ്യരായ എഴുത്തുകാരുടെ മത്സരമാണ്. വരേണ്യർ പരസ്പരം മത്സരിച്ച് അവാർഡുകൾ കൈപ്പറ്റുകയാണ്.അവരെ ബാധിച്ചിരിക്കുന്ന രചനാപരമായ അരാജകത്വം പല നിലയിൽ തല നീട്ടുകയാണ്. എല്ലാ പുരസ്കാരങ്ങളും നേടാനുള്ള ഓട്ടത്തിൽ വരേണ്യ എഴുത്തുകാർ യുവ എഴുത്തുകാരെ ഓർക്കുന്നേയില്ല. യുവതലമുറയില്ലാതെ ഭാവിയെപ്പറ്റി  ചിന്തിക്കാനൊക്കുമോ ?

ഏതെങ്കിലും വരേണ്യ എഴുത്തുകാരൻ്റെ ജന്മദിനം ആഘോഷിക്കുമ്പോൾ ഒൻപത് യുവ എഴുത്തുകാർക്ക് പുരസ്കാരം നല്കുകയാണ് വേണ്ടത്.

അല്ലെങ്കിൽ വരേണ്യരുടെ സ്വാർത്ഥതയും പക്ഷപാതവുമായി അത് മാറും .വരേണ്യരാണ് മാതൃക കാണിക്കേണ്ടത്. അവർ പക്ഷേ ,അവാർഡുകളുടെ പിന്നാലെയാണ്. തങ്ങൾക്ക് കിട്ടാൻ പോകുന്ന വലിയ തുകയുടെ അവാർഡുകൾ മാത്രമല്ല ജീവിതമെന്നു അവർ പുതിയ തലമുറയെ പഠിപ്പിക്കേണ്ടതുണ്ട്.

അനാസക്തിയുടെ പവിത്രത എന്നു പറയുന്നത് ,തന്നെ വന്നു മൂടുന്ന സ്വാർത്ഥതകളിൽ നിന്നുള്ള പിന്മാറ്റത്തിലൂടെ തെളിയിക്കേണ്ടതുണ്ട്. വരേണ്യർക്ക് എന്തിനാണ് ഇത്രയും  അവാർഡുകൾ? പണം ആവശ്യമുള്ളത് ഗതികിട്ടാത്ത ദളിത് ,പിന്നോക്ക എഴുത്തുകാർക്കാണ്.രാഘവൻ അത്തോളിയെ പോലെയുള്ള എഴുത്തുകാരെ വരേണ്യരുടെ സംഘടനകൾ അടിച്ചു പുറത്താക്കിയിരിക്കയാണ്. പണം ഒരലങ്കാരമാക്കരുത് ;അത്  ജീവിക്കാനുള്ളതാണ് .ഭരണകൂടവും ഇതാണ് ഏറ്റുപാടുന്നത്. സംസ്ഥാനം നേരിട്ട് ഏതാനും കലാകാരന്മാരെ തിരഞ്ഞെടുത്തു വലിയ ബഹുമതികൾ കൊടുക്കുന്നത് മറ്റു പലരുടെയും മനസ്സുകളിൽ കരിനിഴൽ വീഴ്ത്തും .തകഴി ,ഉറൂബ് ,പൊറ്റെക്കാട് ,ബഷീർ ,വിലാസിനി ,കാരൂർ ,കേശവദേവ് തുടങ്ങിയവർ ഒന്നിച്ചിരിക്കുന്ന ഒരു മുറിയിലേക്ക് സർക്കാർ കടന്നു ചെന്നു നിങ്ങളിലൊരാളെ ഞങ്ങൾ ആദരിക്കയാണ് കേട്ടോ എന്നു  പറയുന്നത് എത്ര അപമാനകരമായിരിക്കും മറ്റ് എഴുത്തുകാർക്ക് !.

എല്ലാവരെയും തുല്യരായി കണ്ട് , എല്ലാവർക്കും തുല്യ അവസരങ്ങൾ സൃഷ്ടിച്ചു കൊടുക്കൂ.

സ്നേഹിച്ചുകൊണ്ടു വെറുക്കുന്ന മനുഷ്യൻ 

'കരമസോവ് സഹോദരന്മാർ' എന്ന നോവലിൽ കാല്പനിക കവികളെയും സുന്ദരവിഡ്ഢികളെയുമെല്ലാം ഞെട്ടിച്ചുകൊണ്ട് ദസ്തയെവ്സ്കി എഴുതി: One can fall in love and still hate 

വെറുത്തുകൊണ്ടു തന്നെ ഒരാൾക്ക് മറ്റൊരാളെ സ്നേഹിക്കാമെന്ന്!  ഇങ്ങനെയൊരു സ്നേഹത്തെപ്പറ്റി കേട്ടിട്ടുണ്ടോ ?എന്നാൽ മനുഷ്യൻ അങ്ങനെയാണ് സ്നേഹിക്കുന്നത്. അതുകൊണ്ടാണ് മനുഷ്യനെ പിശാചെന്നു വിളിക്കേണ്ടിവരുന്നത്. കാല്പനികർക്കും പ്രണയത്തെക്കുറിച്ച്  എഴുതുന്നവർക്കും ഈ ജ്ഞാനമില്ല .

അവർ മനസ്സിനെ ആഴത്തിൽ പഠിച്ചിട്ടില്ല. മനുഷ്യൻ സ്നേഹിക്കുന്നതിനെ സ്നേഹിക്കുന്നില്ല. സ്നേഹിക്കുന്നത് വെറുക്കാനാണ്. സ്നേഹിച്ചുകൊണ്ട് വെറുക്കുന്ന അവൻ്റെ മാനസികാവസ്ഥ എന്താണ്? എന്താണ് യഥാർത്ഥമായുള്ളത്? ഒരു ശൂന്യതയിൽ അഭിരമിക്കുകയും അതിൽ തന്നെ യുദ്ധം ചെയ്യുകയുമാണ് .യുദ്ധത്തിനുശേഷം ജയിച്ചാലും അത് പരാജയമായി തീരുകയും ചെയ്യും. എന്നാൽ ശൂന്യതകളിലും മുറിവുകളിലും സഹനങ്ങളിലും നാം ജീവിച്ചിരിക്കുന്നു എന്നത് ഈ ലോകത്തിലെ ഏറ്റവും വലിയ അത്ഭുതവും സമസ്യയുമാണ്.

മനുഷ്യഹൃദയത്തെക്കുറിച്ച് ജ്ഞാനമില്ലാത്തതുകൊണ്ടാണ് നമ്മുടെ ഭൂരിപക്ഷം കവികളും പ്രണയത്തെക്കുറിച്ച് എഴുതി  തകർക്കുന്നത്. പ്രണയം എന്താണെന്നു മനസ്സിലാക്കൂ. എന്താണ് അതിൽ നിലനിൽക്കുന്നതെന്നും ദീർഘകാലം അവശേഷിക്കുന്നതെന്നും  അന്വേഷിക്കുക. ഈ വേഗതയേറിയ യുഗത്തിൽ പ്രേമിക്കുന്നതുപോലെ തന്നെ വേർപിരിയുന്നതും പ്രധാനമാണ്. അതിവേഗത്തിലാണ് പ്രേമിക്കുന്നത്. അതുകൊണ്ട് പ്രേമത്തിൽ നിന്നു സ്വാതന്ത്രമാകുന്നതും വേഗത്തിലാണ്. 

അതിനും വേഗത വേണം. കാരണം, ജീവിതം അനേകം തിരഞ്ഞെടുപ്പുകളുടെ ഒരു സംഘാതമാണ്. ഒന്നല്ലെങ്കിൽ മറ്റൊന്ന് തയ്യാറായി നിൽക്കുമ്പോൾ തിരഞ്ഞെടുപ്പിനു വേഗത കൂടും . പ്രേമിക്കുന്നതിനേക്കാൾ വേഗം പ്രേമം വിട്ടൊഴിയുന്നതിനും കൈവരുകയാണ്. 

അനിശ്ചിതത്വവും പരാജയഭീതിയും സകലബന്ധങ്ങളെയും ഉലയ്ക്കുകയാണ്


അക്ഷരജാലകം ഇരുപത്തിയഞ്ച് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു: എം. സി. രാജനാരായണൻ

  ഇന്ത്യയിലെ പ്രശസ്ത സിനിമാ വിമർശകനും ഫിപ്രസി അംഗവും ഗ്രന്ഥകാരനുമായ എം.സി. രാജനാരായണൻ എഴുതുന്നു പ്രചാരവും സ്വീകാര്യതയും നിലനിർത്തിക്കൊണ്ട്‌ ...