Saturday, March 26, 2022

സർവ്വസ്വ ആത്മന :/ബൃഹദാരണ്യകോപനിഷത് വായന /എം.കെ.ഹരികുമാർ/part 2

 


സർവ്വസ്വ ആത്മന :
ബൃഹദാരണ്യകോപനിഷത് വായന




മഹാസാരസ്വതമായ ബൃഹദാരണ്യകോപനിഷത്ത് വായിച്ചതിൻ്റെ അനുഭവം ആദ്യമായി കവിതയിൽ


 25

വാക്കുകൊണ്ട് അറിയപ്പെടുന്നതും
അറിയപ്പെടാനിരിക്കുന്നതും
ബ്രഹ്മമാണ്
അതിനാൽ അതെല്ലാം
ഒന്നുതന്നെയാണ്

ഇന്ദ്രിയങ്ങളിലൂടെ
നാമറിയുന്നു ,
ജീവിക്കുന്നു .
അതെല്ലാം ആനന്ദവുമാണ്
അതിനാൽ
അതെല്ലാം ഒന്നുചേരുന്നു ബ്രഹ്മത്തിൽ.

ഹൃദയത്തിൽ വസിക്കുക
ഹൃദയത്തെ ഉപാസിക്കുക

26

ഇന്ദ്രിയങ്ങൾ ഗ്രഹങ്ങളാണ്
അവയുടെ അറിവുകൾ അതിഗ്രഹങ്ങളും
മൃത്യുവിനോടുക്കുമ്പോൾ
ഗ്രഹങ്ങൾ
ഇല്ലാതാകുന്നു;
അത് പരമാത്മരൂപത്തിൽ
ലയിച്ചുചേരുന്നു

ശരീരമാണ് ഉപേക്ഷിക്കപ്പെടുന്നത്
അത് കാറ്റുകൊണ്ടു വീർത്തു നശിക്കുന്നു

ദേഹം ഒരു തിരിച്ചുപോക്ക്
നടത്തുകയാണ് ,
അതിൻ്റെ പ്രകൃതിയിലേക്ക് .
പ്രാണനാകട്ടെ
മൃത്യുവിനെ ജയിക്കുന്നു

27

കർമ്മങ്ങളുടെ ഫലം
പുരുഷനെ കാത്തിരിക്കുന്നു

മനസ്സുണ്ടാകണം
മനസ്സാണ്  
ശരീരമാകുന്നത്.  
ഇതിൽനിന്ന് ആനന്ദവും
ലഭിക്കണം

മനസ്സില്ലെങ്കിൽ കാമമില്ല
കാമത്തിൽനിന്ന്
ആനന്ദമുണ്ടാകുന്നു

ഭൂതങ്ങളിൽനിന്ന് സന്തോഷത്തെ ഉല്പാദിപ്പിക്കുന്നവൻ ജ്ഞാനിയാണ്

മനസ്സിനുള്ളിൽ ദേവനിരിക്കുന്നു
അത് ആനന്ദവുമാണ്

28

ദാഹിക്കുമ്പോൾ
ജലം പാനം ചെയ്യും
അപ്പോൾ ആനന്ദമുണ്ടാകുന്നു
മനസ്സാണ് ആനന്ദം

ആത്മാവ് ഇതൊന്നുമല്ല
അത് നഷ്ടപ്പെടാത്തതുകൊണ്ട്
ധൈര്യമായിരിക്കാം

അത് പൊടിയല്ല
ദു:ഖിക്കുകയുമില്ല
അതൊരു വാഹനമാണ്

സകല ഇന്ദ്രിയങ്ങളാലും
പ്രകാശിതമാകാത്ത
ഒരാത്മാവുണ്ട് .

അതാകട്ടെ ദേഹത്തിൽ
എപ്പോഴുമില്ല

ദേഹം ഉപേക്ഷിക്കപ്പെടുമ്പോൾ നാമതിനെ ജഡം എന്നു വിളിക്കും
ആ ദേഹത്തിൽ ആത്മാവിന്
ഇടമില്ല

29

മനസ്സ് ചിന്തയിൽ
മുഴുകുമ്പോഴും
അത് ഭൗതികമാണ്
അതിൽ ആത്മാവ്
എങ്ങനെ സ്വയം പ്രകാശിക്കും ?

ആത്മാവ് ശരീരത്തിനും
മനസ്സിനുമിടയിൽ
നിർവ്വചിക്കാനാവാത്ത വിധം
ഒരിടമുണ്ടാക്കിയിരിക്കുന്നു

ദേഹത്തിലെ രക്തചംക്രമണവും  
മനസ്സിലെ മനനവും
ഈ ആത്മാവിൻ്റെ
പ്രതീതിയാഥാർത്ഥ്യത്തിൽ  നിലനിൽക്കുകയാണ്

30

ആത്മാവിനെ തൊടണോ ?
ബുദ്ധിയുടെയുള്ളിൽ
ഒരു ദേവനുണ്ട് ;
കാഴ്ചയുടെയുള്ളിലും .

അഞ്ച് ഇന്ദ്രിയങ്ങളുടെയും
ഉള്ളിൽ ഒരാളുണ്ട്
അവനെ പുരുഷൻ എന്നു
വിളിക്കാം;
അല്ലെങ്കിൽ സ്ത്രീയെന്നും.

അത് ഒരു
ഉൾപ്രകാശമാണ് .
ആ പ്രകാശത്തിൻ്റെയെല്ലാം  ആകത്തുക ഒരു വിവേകമാണ്.
അത് ആത്മാവാണ്
ഈ ആത്മാവ്
ഇന്ദ്രിയങ്ങളല്ല .

31

ആത്മാവ് ശരീരത്തിലെത്തുന്നത്
ജനനവും
വിട്ടുപോകുന്നത് മരണവുമാണ്.

ഈ ദേഹം
പൂർവ്വകാലജീവിതസംസ്കാരങ്ങളുടെ
സൃഷ്ടിയാണ്

പാപങ്ങളെയും പുണ്യങ്ങളെയും
വേർതിരിക്കാൻ കഴിയുന്നുണ്ടെങ്കിൽ
അതിൻ്റെ പരിണാമവും
സുവ്യക്തമാണ് .

സ്വപ്നത്തിൽ ആത്മാവ് പൂർവകാലത്തെയാണ്  
ഉപന്യസിക്കുന്നത്
സ്വപ്നശരീരം
അവിടെയാണുള്ളത്
അതിനാകട്ടെ ,
യഥാർത്ഥശരീരത്തോടോ മനസ്സിനോടോ ബന്ധമില്ല

32

ഈ ശാരീരികജീവിതത്തിനും  
ശരീരാന്തരജന്മത്തിനുമിടയിൽ സ്വപ്നത്തിൻ്റെ  
ഒരിടനാഴിയുണ്ട്
ഈ ജന്മത്തിനും
അടുത്ത ജന്മത്തിനും  
ഇടയിലുള്ള ഇടം

സ്വപ്നത്തിൽ ആത്മാവ്
ലീലയിലാണ്
 
അത് പുറത്തേക്ക്
സഞ്ചരിക്കുകയാണ്
അതിനു അവിടെ പ്രത്യക്ഷരൂപങ്ങൾ വേണം

ഉണരുമ്പോൾ ഭൗതികമായ  ഇന്ദ്രിയങ്ങൾ എന്ന  വാതിലുകളിൽക്കൂടി
അകത്തേക്ക് വന്ന് പൂർവസ്ഥിതിയിൽ എത്തുന്നു

സ്വപ്നത്തിൽ ,ആത്മാവിനു
ഇന്ദ്രിയങ്ങൾക്ക് പകരം
വേറൊരു ശരീരത്തെ സൃഷ്ടിക്കാനാവുന്നു
ഇതാകട്ടെ ,സ്വപ്നത്തിനുശേഷം ഉപേക്ഷിക്കപ്പെടുന്നു

33

ആത്മാവിന് പുറംലോകത്തിൻ്റെയോ അകംലോകത്തിൻ്റെയോ കോലാഹലങ്ങൾ ആവശ്യമില്ല
അത് അകമേയുള്ള രസമായിരിക്കുകയാണ്

എല്ലാ കാമങ്ങളും ആത്മാവിൽ ലയിച്ചിരിക്കുന്നതാകയാൽ
വേറൊരു കാമത്തെ
തേടേണ്ടതില്ല

നമ്മളിൽ നിന്നു ഭിന്നമായി
വെറൊന്നുമില്ല ;
ഉണ്ടെന്നു തോന്നുമ്പോൾ
അതിന് മണമുണ്ട് ,
രൂപമുണ്ട്,
സ്വഭാവമുണ്ട് ,
ശബ്ദമുണ്ട് ,
അർത്ഥമുണ്ട് .

34

ആത്മാവിനു ശുദ്ധമാകാൻ കഴിയുന്നിടത്താണ് സുഷുപ്തി:
അവിടെ അവിദ്യയില്ല,
ദ്വയമില്ല ,
ക്ഷണികലോകങ്ങളില്ല .
 
അവിടെ പരമമായ ആനന്ദമുണ്ട്
ആനന്ദത്തിന് ഉപാധിയുമില്ല

എല്ലാവരുടെയും ആനന്ദം ഒരുപോലെയല്ല

മനുഷ്യരിൽ തന്നെ
പലതരം ആനന്ദം അനുഭവിക്കുന്നവരുണ്ട്
സർവ്വഭോഗങ്ങളും നേടിയവൻ്റെ  
ആനന്ദത്തേക്കാൾ
വലിയ ആനന്ദമുണ്ട്
അതാണ് ആത്മസുഖം

പരമമായ ആനന്ദത്തിൻ്റെ
അനേകം ഇതളുകളിലൊന്നു
മാത്രമാണ്
കേവലമായ ഭോഗാനന്ദം;
ഭോഗാനന്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കും.
 
35

ഇത് ലിംഗശരീരമാണ്
ഇതിൽ ലിംഗാത്മാവ് വസിക്കുന്നു
എന്നാൽ ദേഹം നശിക്കുന്നതോടെ അവിടം വിട്ട് മറ്റൊരിടത്തേക്ക് പോകുന്നു

ഈ ലിംഗാത്മാവ് ഓരോ അവയവത്തിലുമുണ്ടായിരുന്നു

36

കർമ്മങ്ങൾക്ക് യോജിക്കുന്ന ശരീരത്തെ തേടിവരുകയാണ് ആത്മാവ് അതിനെ സകലഭൂതങ്ങളും സ്വീകരിക്കുകയാണ്.
കർമ്മഫലങ്ങൾക്ക് വേണ്ടിയാണ്
ശരീരം

ശരീരം ദുർബ്ബലമാകുമ്പോൾ
ആത്മാവ് അതുപേക്ഷിക്കുന്നു
പിന്നീട് ,അതിനു പറ്റിയ
മറ്റൊരിടം തിരഞ്ഞെടുക്കുന്നു.
പൂർവ്വസംസ്കാരങ്ങൾക്ക്
ഇണങ്ങുന്ന തരത്തിലുള്ള
കർമ്മഫലങ്ങളെ പ്രാപിക്കാനുള്ള ശരീരത്തിലേക്ക് ആത്മാവെത്തുന്നു.

ദേഹം അതിനെ സ്വീകരിക്കുന്നത്
കർമ്മഫലങ്ങളുടെ അനുസ്യൂതിക്ക്  വേണ്ടിയാണ്

37

ആത്മാവ് ദേഹം വിടുന്നത്
ഒരു നാടകമാണ്
ഒരു ഐഹികാനൈഹിക
നാടകം

ഇന്ദ്രിയങ്ങൾ പിൻവാങ്ങുകയാണ് അവയുടെ
മൂലദേവതകളിലേക്ക്

ആത്മാവ് ഹൃദയത്തിൽ
ഇടംനേടുന്നു

കണ്ണ് ലിംഗാത്മാവിലേക്ക്
ലയിക്കുന്നു,
അതുകൊണ്ട് കാഴ്ചയില്ല.
മൂക്ക് ലിംഗാത്മാവിലേക്ക് ,
അതുകൊണ്ട് ഗന്ധമില്ല.
നാക്ക് ലിംഗാത്മാവിലേക്ക്, അതുകൊണ്ട് രുചിയില്ല.
കാത് ലിംഗാത്മാവിലേക്ക് ,
അതുകൊണ്ട് കേൾക്കുന്നില്ല .
മനസ്സ് ലിംഗാത്മാവിലേക്ക്,
അതുകൊണ്ട് ചിന്തയില്ല .
ത്വക്ക് ലിംഗാത്മാവിലേക്ക്,
അതുകൊണ്ട് സ്പർശമില്ല.
ബുദ്ധി ലിംഗാത്മാവിലേക്ക്;
അതുകൊണ്ട് യുക്തിയില്ല.

ഇതിൻ്റെ ഫലമായി
ഹൃദയത്തിനുള്ളിൽനിന്ന്
ആത്മാവ് പുറത്തുപോകുന്നു;
കണ്ണുകളിലൂടെയോ  
ശിരോഭാഗത്തുകൂടെയോ .

38

ആത്മാവ് ഒരു ദേഹത്തെ
ഉപേക്ഷിച്ച്
മറ്റൊന്നിലേക്ക് പോകുന്നു.

ഒരട്ട പുല്ലിലൂടെ സഞ്ചരിക്കുന്നു
ഓരോ ഘട്ടത്തിലും
അത് ഇലയിൽ നിന്ന് ഇലയിലേക്ക്
കടക്കുന്നു

ഒരു പുല്ലിൻ്റെ
അഗ്രത്തിൽനിന്ന്
മറ്റൊന്നിലേക്ക്
പ്രവേശിക്കുമ്പോൾ
ശരീരം അതിനനുസരിച്ച്
ചുരുണ്ടു നിവരുന്നു

ഒരു ദേഹം
നിർജ്ജീവമാകുന്നതോടെ
ആത്മാവിൻ്റെ പ്രയാണമാരംഭിക്കുന്നു;
മറ്റൊരു ശരീരത്തിലേക്ക് .

39

സ്വർണാഭരണം പണിയുന്നയാൾ സ്വർണ്ണംകൊണ്ട്
പല ആഭരണങ്ങളുണ്ടാക്കുന്നു . പുതിയ സ്വർണരൂപങ്ങൾ ഉണ്ടാക്കുന്നു .
അതുപോലെ ആത്മാവ്
ഒരു ദേഹത്തെ
നിർവീര്യമാക്കി ,
മറ്റൊന്നുണ്ടാക്കുന്നു .
അതോടെ പുതിയ രൂപത്തിൽ
ജീവിതമുണ്ടാക്കുന്നു .
പഴയ ശരീരം
നഷ്ടസ്മൃതിയാകുന്നു.

ആത്മാവ് പഞ്ചഭൂതങ്ങളെ അന്വേഷിക്കുന്നു
അതിന് കാമക്രോധ മോക്ഷങ്ങൾ വേണം .

അത് ക്രോധവുമാണ്
സ്നേഹവുമാണ്
ധർമ്മവുമാണ്
അധർമ്മവുമാണ്

കാമങ്ങളാണ് ജനിക്ക്
കാരണം.
ശരീരത്തിൽ വസിച്ച്
നാം ചെയ്യുന്നതിന് ഫലങ്ങളായി
അടുത്ത ജന്മത്തിൽ കാമങ്ങളെത്തന്നെ ലഭിക്കുന്നു.

കാമങ്ങളുണ്ടായിരിക്കുന്നത്
ജന്മങ്ങൾക്ക്
കാരണമാകുകയാണ്

കാമങ്ങളെ വർജിച്ചവനു
ഫലങ്ങളുമില്ല .

ആത്മാവിൽ തന്നെ
കാമം വ്യയം ചെയ്യണം
അങ്ങനെ കാമം ആത്മാവായി  രൂപാന്തരപ്പെടുന്നു.

40

സംസാരചക്രത്തിൽ
മോചനത്തിനായി
ജ്ഞാനത്തെ തന്നെ പ്രാപിക്കണം

ആത്മാവിൽനിന്ന്
അന്യമല്ലാതെ ആയിത്തീരണം

ജ്ഞാനിക്ക് കാമമില്ല
അതുകൊണ്ട് ജനിയുമില്ല.

സർപ്പത്തിൻ്റെ പടംപോലെ,
കാമങ്ങൾ ഒന്നൊന്നായി  കൊഴിയുമ്പോൾ ,
ആത്മാവ് മാത്രം ശേഷിക്കുന്നു .

41

ന്യൂനീകരണമാണ്
സമ്പത്ത് .
സങ്കലനമല്ല.
 
സങ്കലനങ്ങൾ
ധനമായാലും
സൗന്ദര്യമായാലും
വ്യഥകളായാലും
പ്രണയങ്ങളായാലും കാമങ്ങൾ തന്നെയാണ്

അത് വീണ്ടും സങ്കടരൂപങ്ങളായി
മാറുന്നു

ഒന്നിൽനിന്നു വിടുതൽ തേടി
ഉള്ളിലേക്ക് തന്നെ മടങ്ങിയെത്തുമ്പോൾ
നാം പുതുതാകുന്നു

ആത്മാവ് ഒരു സ്വൈരശാന്തതയാണ്;
അത് ഏറ്റവും
താഴ്ന്ന മൂല്യമുള്ള സംഖ്യയാണ് .
എന്നാൽ അത് പൂജ്യമല്ല

42

ന്യൂനമൂല്യങ്ങൾക്ക്
അന്തമില്ല
മൂല്യങ്ങൾ കുറയുന്നത്
അനന്തമായി നീളുന്നു .

ആത്മാവിൻ്റെ  
അനന്യമായ ഏകതയിൽ
അത് നിശ്ചലമാകുന്നു .

ഒരു ഘട്ടത്തിൽ
ശരീരികളായ നമ്മൾ
അശരീരികളായി
അനുയോജ്യപഞ്ചഭൂതങ്ങളെ
തേടുന്നു

യാത്ര ,
അനുയാത്ര,
വീണ്ടും യാത്ര,
അനുയാത്ര.
 
കൂടുപേക്ഷിച്ച്
പുതിയ കൂട്ടിലേക്ക് .

പുതിയ മനുഷ്യരായി ,
പുതിയ ജീവികളായി
ജീവിച്ചുകൊണ്ടേയിരിക്കുന്നു.

കാമജീവിതങ്ങൾക്ക്
നിതാന്തയാത്രകളാണുള്ളത്

പല ജീവികളായി
മനുഷ്യരായി നമുക്ക് ജീവിക്കാം .
പ്രാപഞ്ചികമായ
അനാസക്ത തൃഷ്ണകൾ

കാമം തന്നെയാണ് മൃത്യു
കാമങ്ങൾ ഇല്ലാതാവുമ്പോൾ
മൃത്യുവും ഇല്ലാതാവുകയാണ്
ഈ ശരീരത്തിൽ തന്നെ
മരണമില്ലാതെ ജീവിക്കാം .

43

ജ്ഞാനരഹിതമായ ഉപാസന ,
ആരാധന,
പൂജ
എന്നിവ വ്യർത്ഥമാണ് .

ഉപാസനയിലൂടെ
ജ്ഞാനമുണ്ടാവണം.

ആത്മാവാണ് താനെന്ന്
അറിയുന്നതോടെ
മറ്റെല്ലാം മറയുന്നു
 
ശരീരവും ദുഃഖവും
ഓളങ്ങൾ മാത്രമാകുന്നു;
അന്യരായി വേറൊന്നുമില്ല

ശരീരത്തിലെ ആത്മാവ് സത്യമാണോ എന്ന ചിന്ത
സന്ദേഹവും ദുഃഖവുമായി ഇഴപിരിയുന്നു

പലവഴികളിലൂടെ അലഞ്ഞാലും
ഉത്തരം കിട്ടണമെന്നില്ല
ആത്മാവ് അനന്യമാണെന്ന് അറിയുമെങ്കിൽ
പിന്നെ എല്ലാം നാം തന്നെയാണ്.

44

ശരീരത്തിനുള്ളിൽ
നമ്മൾ തന്നെ തപ്പിത്തടയുന്നു ,
വലിയ തടവറകളിൽ
പുറത്തേക്കുള്ള വാതിൽ കാണാതെ
ചുറ്റിത്തിരിയുന്നപോലെ

പഞ്ചഭൂതങ്ങളാൽ നിർമ്മിതമായ ശരീരത്തിനുള്ളിൽ
ആത്മാവ് ആകാശമായിരിക്കുന്നു
 
ജീവിതം ആദ്യം നാനാത്വത്തിലേക്ക്
പോവുകയാണ് ,
പലതായി പലതും
സാക്ഷാത്കരിക്കാൻ .

എന്നാൽ മിഥ്യകളായി
നാനാത്വതത്ത്വങ്ങൾ
എരിഞ്ഞമരുമ്പോൾ
തിരിച്ചുനടക്കുകയാണ്
ഏകത്വത്തിലേക്ക് .

ഏകത്വം ആകാശമാണ്
രൂപരഹിതമാണത് ,
ജനനരഹിതവും
മരണരഹിതവുമാണ്.

45

ആത്മാവ് ശിരസിലല്ല,
ഹൃദയാന്തർഭാഗത്താണുള്ളത്

പൂവിൻ്റെ സൗന്ദര്യവും
കുഞ്ഞിൻ്റെ ചിരിയും
കന്നുകുട്ടിയുടെ കളിയും
കാറ്റിൻ്റെ സാരോപദേശവും
ജീവിതയാതനയും
ഹൃദയാന്തർഭാഗത്തേക്ക്
നേർത്ത് നേർത്ത് വരികയാണ്

എല്ലാ ഭൂതങ്ങളുടെയും
അപ്രകാശിത ദൈവം
അവിടെയാണുള്ളത് .

ഒരു വാക്ക് ഉച്ചരിക്കപ്പെട്ടശേഷം
അവിടേക്ക് പോയി
ലയിക്കുന്നു.

ഒരു ചിന്ത ഉയരാൻ കൊതിച്ചു, പിൻവാങ്ങുന്നത് അവിടേക്കാണ്.

പാപപുണ്യങ്ങളില്ലാത്ത അവിടെ
ഇന്ദ്രിയങ്ങളുടെ അതിർത്തി
പൂർവ്വനിശ്ചിതമാണ് .
ആത്മാവ് അവിടേക്ക് വ്യാപിച്ചിരിക്കുന്നു

46

സർവ്വതും കളഞ്ഞ്
ഒരുവൻ
ഈ ആത്മാവിനെ
അറിയുന്നു .

അവനു പിന്നീട് ഈ ലോകം തന്നെ ഒരാശയമല്ല

യാതൊന്നും തേടാൻ  
ബാക്കിയില്ലാതാവുകയാണ്

ആത്മാവിൻ്റെ പ്രകാശിതരൂപമായ
ഒരുവനാണ് എല്ലാം ഉപേക്ഷിച്ചവൻ

അവൻ സ്വന്തം ശരീരത്തെ
അതിനുള്ള പരിഹാരമാക്കുന്നു

47

പ്രപഞ്ചം തന്നെയാണ് ശരീരം
 
ശരീരത്തിൽ ജലമുണ്ടല്ലോ ,
വായുവുമുണ്ട് .
അഗ്നിയുണ്ട് ,
ദഹിപ്പിക്കാൻ .
ആകാശമുണ്ട്,
മനസ്സിൻ്റെ അനന്തമായ ലോകമായി.

മണ്ണില്ലാതെ അന്നമില്ലല്ലോ

എല്ലാ ഭൂതങ്ങളും
പ്രാണനിൽ രമ്യതയോടെ
വസിക്കുന്നു

അന്നമില്ലാതെ
പ്രാണനില്ല .
പ്രാണനില്ലെങ്കിൽ
അന്നം ജീർണിക്കുന്നു

48

"ഹിരണ്മയേന പാത്രേണ
സത്യസ്യാപിഹിതം മുഖം"

സത്യത്തിൻ്റെ മുഖം സ്വർണംകൊണ്ടുള്ള പാത്രത്താൽ മറയ്ക്കപ്പെട്ടിരിക്കുന്നു.

പ്രാണൻ കണ്ണുകളിലുണ്ട് ,
മനസ്സിലുണ്ട് ,
ചിന്തകളിലുണ്ട് ,
ശബ്ദത്തിലുണ്ട് ,
വാക്കിലുണ്ട് ,
ബീജത്തിലുണ്ട്

പ്രാണൻ്റെ ഭക്ഷണം
എന്താണ് ?
കൃമികീടങ്ങൾ തുടങ്ങി മറ്റെല്ലാം ഭക്ഷണമാണ് .
ജലമാണ് ആവരണം .

എല്ലാത്തിൻ്റെയും ആത്മാവാണ്
പ്രാണൻ .

ജലത്തിൽ സ്പർശിക്കൂ
പ്രാണനെ അറിയൂ

49

പുരുഷൻ തീയാണ്
അവൻ വായകൊണ്ട്
തീപിടിപ്പിക്കുന്നു
വാക്ക് ജ്വാലയാകുന്നു
പ്രാണൻ പുകയും

കണ്ണ് കനലുകളെ പേറുന്നു  ചെവിയിൽ അഗ്നിസ്ഫുലിംഗങ്ങളും

ഈ തീയിലാണ് ഭക്ഷണം
പാചകം ചെയ്യുന്നത് .
അങ്ങനെ ബീജമുണ്ടാകുന്നു

അഗ്നിയല്ലാത്തതായി
യാതൊന്നുമില്ല -
സൂര്യൻ ,പകൽ ,
ദിക്കുകൾ ,
മേഘങ്ങൾ ,മഴ ,
മണ്ണ് ,ലിംഗം ,വാക്ക്,
സ്ത്രീ,
എല്ലാം അഗ്‌നി തന്നെ.

50

മരണാനന്തരം ഒരുവനെ
അഗ്നി ഏറ്റെടുക്കുന്നു
അവൻ അഗ്നിയായി മാറുന്നു.
അവൻ വീണ്ടും ജനിക്കുന്നു

മരണാനന്തരം അവൻ
ചന്ദ്രനെ പ്രാപിക്കുന്നു
അവിടെ ഭക്ഷണമായിത്തീരുന്നു
അവനെ ദേവന്മാർ സ്വന്തമാക്കുന്നു
കർമ്മഫലം തീരുന്ന മുറയ്ക്ക്
അവൻ ആകാശത്തെ പ്രാപിക്കുന്നു
 
പിന്നീട് അവൻ ഭൂമിയെ പ്രാപിക്കുന്നു,  മണ്ണിൽ അന്നമായിത്തീരുന്നു

പിന്നീട് പുരുഷനാകുന്ന തീയിൽ
വേവുന്നു
പിന്നീട് സ്ത്രീയാകുന്നു
തീയിൽ വേവുന്നു,
ജനിക്കുന്നു

51

ഭൂതങ്ങളുടെ ഫലമാണ്
മണ്ണ്
മണ്ണിൻ്റെ ഫലമാണ്
ജലം
ജലത്തിൻ്റെ ഫലമാണ്
ഔഷധങ്ങൾ
ഔഷധങ്ങളുടെ ഫലമാണ്
പൂക്കൾ
പൂക്കളുടെ ഫലമാണ്
പഴങ്ങൾ
പഴങ്ങളുടെ ഫലമാണ്
പുരുഷൻ
പുരുഷൻ്റെ ഫലമാണ്
ബീജം

52

രോഗപീഢ തപസ്സാണ്,
രോഗശുശ്രൂഷയും.
ഈ അറിവു തന്നെ
പാപമുക്തിയാണ്

മൃതദേഹം ചുമക്കുന്നത്
തപസ്സാണ്
 
മൃതദേഹം ദഹിപ്പിക്കുന്നത്
തപസ്സാണ്

53

ആത്മാവിനെക്കുറിച്ച്
ചിന്തിച്ച്
നാം ഓരോന്നിനെയും
തള്ളിക്കളയും ...
നേതി നേതി

ഇതുവരെ കണ്ടതല്ല
കേട്ടതല്ല
അറിഞ്ഞതല്ല
രുചിച്ചതല്ല
തൊട്ടതല്ല
മണത്തതല്ല
സ്നേഹിച്ചതല്ല,
അറിഞ്ഞതിനെ അറിയാനുളള
അറിവാണത് 


part 1

No comments:

Post a Comment

നിരാസത്തിന്റെ തത്ത്വം /ഡോ.യാക്കോബ്‌ മാർ ഐറേനിയോസ്‌

  ശ്രീ. എം.കെ.ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ' വായിച്ചു തുടങ്ങിയപ്പോൾ ഇത്‌ ഏതോ ദുരൂഹതയുടെ ഗുഹാമുഖമാണെന്ന്‌ തോന്നിപ്പോയി. വായനപുര...