Tuesday, September 27, 2022

അഭിമുഖം /ആധുനിക വിമർശനകലയുടെ ഉപജ്ഞാതാവ് സംസാരിക്കുന്നു/എം.കെ.ഹരികുമാർ / ഷാജി തലോറ

 







ഇതൾ മാസികയുടെ ഓണപ്പതിപ്പിനു വേണ്ടി  എം.കെ. ഹരികുമാറുമായി ഷാജി തലോറ നടത്തിയ അഭിമുഖം .


മലയാള വിമർശനത്തെയും സാഹിത്യത്തെയും സ്വന്തം ദാർശനിക പദ്ധതികളിലുടെ നവീകരിച്ച എം.കെ.ഹരികുമാറിനു കഴിഞ്ഞ ജൂലൈ 30ന് അറുപത് തികഞ്ഞു. സാഹിത്യരചനാ ജീവിതത്തിൽ നാല്പത്തിയൊന്നു വർഷം പിന്നിടുകയാണ് ഹരികുമാർ.  ആധുനികതയും ഉത്തരാധുനികതയും കടന്ന് അദ്ദേഹം ഇപ്പോൾ ഉത്തര- ഉത്തരാധുനികതയുടെ ഡിജിറ്റൽ ,ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളിലെ പ്രവണതകളിലെ തത്ത്വചിന്ത വ്യാഖ്യാനിക്കുകയാണ്. അദ്ദേഹത്തിൻ്റെ വിഖ്യാതമായ ‘അക്ഷരജാലകം’ എന്ന പ്രതിവാര പംക്തി ഇപ്പോൾ ഇരുപത്തിയഞ്ചാം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. ഒരു പുതിയ വിമർശനകലയ്ക്ക് മലയാളത്തിൽ തുടക്കമിട്ട ഹരികുമാർ സമകാലിക പ്രശ്‌നങ്ങളെ അപഗ്രഥിക്കുകയാണിവിടെ.

ആധുനിക വിമർശനകലയുടെ ഉപജ്ഞാതാവ് സംസാരിക്കുന്നു

സാഹിത്യ നിരൂപകൻ എന്ന നിലയിൽ മലയാള സാഹിത്യത്തിലെ പുതു തലമുറയിലെ രചനകളെ താങ്കൾ എങ്ങനെ വിലയിരുത്തുന്നു?

സാഹിത്യവിമർനത്തിൽ പുതിയ ആളുകൾ വരുന്നുണ്ട്. പക്ഷേ, അവരിൽ നല്ലൊരു പങ്കും യൂണിവേഴ്സിറ്റിയിലെ പിഎച്ച്ഡി സർട്ടിഫിക്കറ്റ് കൈയിൽപ്പിടിച്ചാണ് വരവ് .അക്കാദമിക് പഠനങ്ങൾ അവരെ വരണ്ട മനുഷ്യരാക്കിയിരിക്കുന്നു.  നല്ലൊരു മനുഷ്യനും സഹൃദയനുമാകാൻ ശേഷിയില്ലാത്തവർ അക്കാദമിക് പഠനം കൊണ്ട് മാത്രം എഴുതാൻ ശ്രമിക്കുന്നത് അപകടകരമായാണ് ഞാൻ കാണുന്നത്.

എം. എ മലയാളം ഏകതാനമായ ചിന്തയും ,അധ്യാപകനാകാൻ നടക്കുന്നവരുടെയും അധ്യാപകരായവരുടെയും ഭാഷയും  ഒരു ആക്രിക്കടപോലെയാണ്. അതിനു  ഒരു ചെറു സസ്യത്തിന്റെ പോലും ജൈവഭാവമില്ല. ഭാഷ ഒരു ജൈവരൂപമാണെന്നു ഇവരിൽ ആർക്കെങ്കിലുമറിയാമോ? സംസ്കൃതവാക്യങ്ങൾ വ്യാഖ്യാനിക്കുന്നതും പഴയ കവിതകൾ വായിച്ച് അർത്ഥം പറയുന്നതുമല്ല വിമർശനം. ഇക്കൂട്ടർ ഇപ്പോഴും വഞ്ചിപ്പാട്ടിനെക്കുറിച്ചും നളചരിതത്തെക്കുറിച്ചുമാണ്  എഴുതിക്കൊണ്ടിരിക്കുന്നത്.

ഇവർക്ക് കലയുമായി ബന്ധമല്ല. കലാലയങ്ങളിൽ സാഹിത്യത്തെ ഒരു മനുഷ്യവ്യവഹാരമാണെന്നു മനസ്സിലാക്കി എഴുതുന്നവർ ഒരു ശതമാനത്തിൽ താഴെയാണ്.

ഭാഷ പണ്ഡിതന്റെ രതിമൂർച്ഛയ്ക്കുള്ളതല്ല; അത് മാനവികഭാവങ്ങളെ പ്രകൃതിയിലെ സകല ജൈവചോദനകളുമായി ബന്ധിപ്പിച്ച് സൃഷ്ടിക്കേണ്ടതാണ്. ഭാവിയിലെ വിമർശനം അക്കാദമിക് ഗവേഷണത്തെ പിൻപറ്റിയാണ് നീങ്ങുന്നതെങ്കിൽ അത് വലിയൊരു ദുരന്തമായിരിക്കും .കാരണം, അതിനു ഹൃദയമോ കലയോ ഉണ്ടായിരിക്കില്ല. വിമർശനത്തിനു എപ്പോഴും ആവശ്യമായിട്ടുള്ളത് അതിൻ്റെ കലാത്മകതയും സഹൃദയജ്ഞാനവുമാണ്.വസ്തുതകളെ വെറുതെ പരിചയപ്പെടുത്തലല്ല .

ശ്രീനാരായണായ, വാൻഗോഗിന്. ജലഛായ തുടങ്ങിയ വ്യത്യാസ്തമായ മൂന്ന് നോവലുകളുടെ രചയിതാവാണല്ലോ താങ്കൾ. മലയാള സാഹിത്യത്തന് അത്ര പരിചിത മില്ലാത്ത രചനാ സങ്കേതമായതിനാലാണോ ഈ രചനകൾ അർഹിക്കുന്ന രീതിയിൽ വായനക്കാർ ഏറ്റെടുക്കാതെ പോയത്?

എൻ്റെ നോവലുകൾ വായനക്കാർ ഏറ്റെടുത്തില്ലെന്നു പറയുന്നത് ശരിയല്ല. ഇക്കാര്യത്തിൽ അസംബ്ലി തെരഞ്ഞെടുപ്പ് പോലെ ഭൂരിപക്ഷം നോക്കേണ്ടതില്ല. ഇത് ബലപരീക്ഷണമോ തിരഞ്ഞെടുപ്പ് വിജയമോ ആയി കാണേണ്ടതില്ല. എൻ്റെ നോവലുകൾ ആസ്വദിച്ച, ചിന്തിച്ച, വായിച്ച ധാരാളം പേരുണ്ട്. അവർ അത് സ്വകാര്യ മൂലധനം പോലെ സ്വന്തമാക്കിയിരിക്കുകയാണ്. അങ്ങനെ നോക്കുമ്പോൾ എനിക്ക് നിരാശപ്പെടാനില്ല. എന്റെ നോവലുകളെ പ്പറ്റി മാഗസിൻ പതിപ്പുകളും പത്രലേഖനങ്ങളും അഭിമുഖങ്ങളും പഠനങ്ങളും വന്നിട്ടുണ്ട് .എന്റെ നോവലുകളെപ്പറ്റിയുള്ള പുസ്തകങ്ങളും വന്നേക്കാം. ഈ നോവലുകൾ കലാരംഗത്തെ ഒരു നവപ്രവണതയുടെ ഉദ്ഘാടനമാണ്. അത് രചനാരീതി അഥവാ ക്രാഫ്റ്റിൻ്റെ പുതിയൊരു പന്ഥാവ് തുറക്കുകയാണ്. എൻ്റെ നോവലുകളിലെ ഭാഷയെ കൂടുതൽ ആഴത്തിൽ പരിശോധിക്കുന്ന സ്വതന്ത്രരായ വായനക്കാർ ഇനിയുമുണ്ടാകും .

എന്നാൽ അനേകം പതിപ്പുകളോ ആഘോഷങ്ങളോ ഉണ്ടായില്ല എന്നത് നേരാണ് .അതിന് കാരണം ഞാൻ പറയാം. ഞാൻ പ്രമുഖ പ്രസാധനശാലകളിലെ പബ്ലിക്കേഷൻ മാനേജർമാരുടെ മാനസപുത്രനോ ഉറ്റ ചങ്ങാതിയോ അല്ല. ഇന്നു പബ്ലിക്കേഷൻ മാനേജർമാർക്ക് കൂടുതൽ ഇടപാടുകളുണ്ട്, അധികാരങ്ങളുണ്ട്. താൻ ഇഷ്ടപ്പെടുന്ന, താനുമായി പലവിധ ബന്ധങ്ങളുള്ള ഒരു എഴുത്തുകാരനെ പ്രധാനപ്പെട്ട ആനുകാലികങ്ങളൽ ശക്തിയോടെ അവതരിപ്പിക്കുന്നതിൽ അയാൾക്ക് ഇടപെടാനാവും. അയാളുടെ വാക്ക് ചില പത്രാധിപരെങ്കിലും നിരസിക്കുകയില്ല. ഇതൊരു രഹസ്യ ഇടനാഴിയാണ്. ആരുടെ കവർസ്റ്റോറി അടിക്കണമെന്നു പബ്ളിക്കേഷൻ മാനേജർ പറയും .അത് നടപ്പായിരിക്കും.  അയാളുടെ സ്മവുലുകൾ സീരിയലൈസ് ചെയ്യാനും മാനേജർ ഇടപെടും.

പബ്ലിക്കേഷൻ മാനേജർ തീരുമാനിക്കുന്ന പുസ്തകങ്ങൾ മാത്രമേ ബെസ്റ്റ് സെല്ലറാവുകയുള്ളൂ. മാനേജരുടെ ഉറ്റ സുഹൃത്തുക്കൾ എഴുതിയ പുസ്തകങ്ങൾ മാത്രമാണ് ഇവിടെ കൂടുതൽ പതിപ്പുകൾ അച്ചടിക്കുന്നത്. ഇതാണ് യാഥാർത്ഥ്യം. ഈ സാഹചര്യം മനസ്സിലാക്കാത്ത സാധാരണക്കാരാണ് എന്റെ നോവലുകൾ എന്തുകൊണ്ടാണ് അച്ചടി ആഘോഷിക്കപ്പെടാത്തതെന്ന് ചോദിക്കുന്നത്.

ഇവിടെ ആഘോഷിക്കപ്പെടുന്ന നോവലുകളെല്ലാം വെറും ചവറുകളാണെന്ന് ആണെന്ന് എനിക്ക് വ്യക്തമായറിയാം. വിവരമില്ലാത്തവർ, പരാജയപ്പെട്ട നോവലുകളെ വേഷം കെട്ടിച്ച് വഴിയോരത്ത് കൊണ്ടുവന്നു നിർത്തുകയാണ്.

ഭാഷയെക്കുറിച്ച് ഈ നോവലിസ്റ്റുകൾക്ക് വിവരമില്ല .ആഗോള നിലവാരമുള്ള ഒരു വാചകമെഴുതുന്നത് എങ്ങനെയാണെന്ന് അറിയില്ല. എന്തെങ്കിലും ദാർശനിക പ്രശ്നങ്ങളോ, ജീവിതത്തോടുള്ള വേറിട്ട  സമീപനങ്ങളോ ഇവർക്കുണ്ടോ? ഇതെല്ലാം താൽക്കാലികമായി കണ്ടാൽ മതി. ആഘോഷിക്കപ്പെടുന്ന നോവലിസ്റ്റുകൾ ബിസിനസ്സുകാരെ പോലെയാണ്. ചില അവാർഡുകളെ ലഭ്യമാക്കിയാണ് അവർ പ്രവർത്തിക്കുന്നതും എഴുതുന്നതും .

അവർ കൂട്ടുകൂടുന്നത് പോലും ഒരു ബിസിനസിന്റെ ഭാഗമായാണ്. സ്വാഭാവികമായും മനുഷ്യസ്നേഹം എന്താണെന്ന് അവർ ഇനിയും മനസിലാക്കിയിട്ടില്ല.എൻ്റെ നോവലുകൾ എൻ്റെ കലയെക്കുറിച്ചുള്ള അവബോധത്തിൻ്റെയും ചിന്തയുടെയും ദർശനത്തിന്റെയും ആവിഷ്കാരത്തിന്റെയും ഏറ്റവും വലിയ സാക്ഷ്യപത്രക്കളാണ്. അത് എൻ്റെ സർഗാത്മകഥയുടെ പാരമ്യമാണ്.

ഏതൊരു കലാകാരന്റെയും നിലനിൽപിന് പ്രചോദനമാണ് അവാർഡുകളും അംഗീകാരങ്ങളും. എഴുത്തുകാരന്റെ രാഷ്ട്രീയം നോക്കി അംഗീകാരങ്ങൾ നൽകുന്ന ഒരു സമൂഹത്തിൽ നിലനിൽപിന് വേണ്ടിയെങ്കിലും എഴുത്തുകാർ വശം വതരാകുന്നുണ്ടെങ്കിൽ അവരെ കുറ്റം പറയാൻ പറ്റുമോ, അടിസ്ഥാനപരമായി എഴുത്തുകാരും സമൂഹത്തിന്റെ ഭാഗമല്ലേ സമൂഹത്തിന്റെ ജീർന്നത എഴുത്തുകാരനെയും ബാധിക്കില്ലേ?

താങ്കൾ പറയുന്നതിനോട് യോജിക്കുകയാണ് .ഇവിടെ എഴുത്തുകാർ എന്ന ഉന്നതമായ അർത്ഥത്തിൽ ജീവിക്കുന്ന ആരുമില്ലല്ലോ. ഈ കാലത്തിന്റെ രാഷ്ട്രീയ കാലാവസ്ഥയ്ക്ക് അനുസരിച്ച് സ്വന്തം നിലനിൽപ്പ് നോക്കി അഭിപ്രായം പറയുന്നവരാണ് ഭൂരിപക്ഷവും.പുരസ്കാരങ്ങൾ രാഷ്ട്രീയ പക്ഷപാതത്തിനു ലഭിക്കുന്ന  പൂച്ചെണ്ടുകളാണ് .വായനക്കാരെ പോലും അങ്ങനെ ലഭിക്കുന്നു. അതുകൊണ്ടുതന്നെ ഈ കാലത്തിൻ്റെ ജീർണത സാഹിത്യത്തെയും അതിൻ്റെ  രചയിതാക്കളെയും ബാധിക്കുന്നു. യഥാർത്ഥ മൂല്യങ്ങൾക്ക് വേണ്ടി ആരും തന്നെ മിണ്ടില്ല. എല്ലാ മഹാശയന്മാരും , അറവുമൃഗങ്ങളെ കൊന്നു കഴിയുന്നതുവരെ  മിണ്ടാതിരിക്കാൻ ശീലിച്ചവരാണ്. ലോകത്ത് ഭീതി വിതച്ച ശേഷം  തങ്ങൾ സുരക്ഷിതരാണെന്നു കരുതുന്നവരാണ് അധികവും .

എല്ലാ വലിയ ആശയങ്ങളും കൊലചെയ്യപ്പെട്ടിരിക്കുകയാണ്. മത, രാഷ്ട്രീയ, ജാതിതലത്തിലും അക്കാദമിക്, സംഘടനാ തലത്തിലുമുള്ള ഒരു കൂട്ടുകെട്ടാണ് സാംസ്കാരിക രംഗത്ത് നിലനിൽക്കുന്നത്. വ്യവസ്ഥാപിതത്വം  നിരന്തരമായ ഒരു പഴകലാണ്. അതിന് പുതിയ കാലവുമായി ഒരു ബന്ധവുമില്ല.

സമൂഹത്തിന്റെ മൂന്നാം കണ്ണാണ് എഴുത്തുക്കാർ എന്നാണല്ലോ പറയാര്. എന്നാൽ എഴുത്തുകാരിൽ പലരും കൃത്യമായ രാഷ്ട്രീയ അജണ്ടകൾ അനുസരിച്ച് നിലകൊള്ളുന്നവരും സ്ഥാപിത താല്പര്യങ്ങൾക്ക് പുറകെ പോകുന്നവരുമാണ്. ഇങ്ങനെ ഉള്ളവർക്ക് എങ്ങനെയാണ് സമൂഹത്തിന്റെ മൂന്നാം കണ്ണ് ആവാൻ കഴിയുക?

ഇന്നു മൂന്നാം കണ്ണുകൊണ്ട്  എഴുതുന്നവർ ഇല്ലല്ലോ. കുമാരനാശാൻ, ചങ്ങമ്പുഴ തുടങ്ങിയവർ അങ്ങനെ എഴുതിയിരുന്നു .ഇപ്പോൾ ഒരു കണ്ടെത്തലും സാഹിത്യകൃതികളിൽ  കാണാനില്ല. കുറേപ്പേർ ഓർമ്മകളും അനുഭവങ്ങളും എഴുതുന്നുണ്ട്. അതിനൊക്കെ എന്തെങ്കിലും മൂല്യമുണ്ടോ ? ആർക്കും എഴുതാവുന്ന കാര്യങ്ങളാണ് ഇതൊക്കെ .നാലാംകിട വിഷയങ്ങൾ സാഹിത്യപരമായ അറിവോ പരിചയമോ ഇല്ലാതെ വെറുതെ നിരത്തി വയ്ക്കുകയാണ് പലരും .വലിയ പ്രസാധകർ പുറത്തിറക്കുന്നതു കൊണ്ട് കുറേപ്പേർ അത്യ നല്ലതാണെന്നു കരുതി വായിക്കുന്നു.പോത്തിറച്ചി എങ്ങനെ വേവിച്ചു കഴിക്കണമെന്നാണ് ഒരു കോളേജ് അധ്യാപിക ഏതാനും മാസങ്ങൾക്കു മുമ്പു എഴുതിയത്.പുതിയ വിഷയങ്ങളെ സമീപിക്കാൻ ഇവർക്കറിയില്ല .ഇതൊക്കെ ആരെങ്കിലും ഗൗരവമായി എടുക്കുന്നുണ്ടോ ?

വിമർശന വീക്ഷണമുള്ള സാഹിത്യ നിരൂപണങ്ങളും കലാ നിരൂപണങ്ങളും കുറഞ്ഞുവരികയാണല്ലോ, പല നിരൂപണങ്ങളും എഴുത്തുകാരനും നിരൂപകനും തമ്മിലുള്ള പരസ്പര ധാരണയുടെ സൃഷ്ടിയായും മാറാറുണ്ട്. ഇത്തരം സുഖിപ്പിക്കൽ പ്രക്രിയ സാഹിത്യത്തിനോ എഴുത്തുകാരനോ ഏതെങ്കിലും തരത്തിൽ ഗുണം ചെയ്യുമോ?

സാഹിത്യ വിമർശനവും പ്രതിസന്ധിയിലാണ്.വ്യവസ്ഥാപിത  സാഹിത്യവും അതിൻ്റെ പ്രസാധകരും വിമർശനത്തെ തമസ്കരിക്കുകയാണ്.അക്കൂട്ടർ  ഗൗരവമുള്ള ചിന്തകൾ ആവശ്യമില്ല. അവർ നളചരിതത്തെക്കുറിച്ചാണ് ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നത്. നളചരിതത്തെക്കുറിച്ച് ഇനിയും ചർച്ച ചെയ്തു തീർന്നിട്ടില്ലാത്തതുകൊണ്ട് അവർക്ക് പുതിയ വിഷയങ്ങളെ സമീപിക്കാനറിയില്ല. വിമർശകന്റെ കല ഒരു പുതിയ ക്രമം ഉണ്ടാക്കുകയാണ്, ചിന്തയിലും ചരിത്രത്തിലും.വിമർശകൻ ഒരു ധ്യാന മാർഗത്തിലാണ് ജീവിക്കുന്നത് .

എൻ്റെ ആദ്യകൃതിയായ ആത്മായനങ്ങളുടെ ഖസാക്ക് (1984) എന്ന കൃതിയാണ് മലയാളത്തിലുണ്ടായ ആദ്യത്തെ സർഗാത്മക വിമർശനം. എന്തുകൊണ്ട് ?ഒരു നോവലിനെ ആസ്പദമാക്കി ഞാൻ സൃഷ്ടിച്ച കലയാണിത്.

അത് ഒരു ലേഖനമല്ല; പുസ്തകമാണ്.  അതിനുശേഷമോ അതിനുമുമ്പോ  അതുപോലൊരു വിമർശന കലാസൃഷ്ടി ഉണ്ടായിട്ടില്ല. മറ്റ് ആധുനിക വിമർശകരൊക്കെ  ലേഖനങ്ങളാണ് എഴുതിയത്. എൻ്റെ കൃതി കലയുടെ എല്ലാ അതിർത്തി ലംഘനങ്ങളും വിപ്ലവങ്ങളും ആത്മവ്യൂഹങ്ങളും ആലോചിക്കുന്നുണ്ട്. അതൊരു ഭാഷയേയല്ല. ഭാഷയാണെങ്കിലല്ലേ മനസ്സിലാക്കാനാവൂ. അത് വേറൊരു വിചാരമാണ്. വാക്കുകൾ അതിനായി ഉപയോഗിക്കുക മാത്രമാണ് ചെയ്തത്. എന്റെ ഭാഷ മനസ്സിന്റെ ആത്മീയ ജീവിതത്തിൻ്റെ അടിത്തട്ടിലുള്ള സ്വപ്നങ്ങളും വിഭ്രാമകമായ അവസ്ഥകളും അതിയാഥാർത്ഥ്യങ്ങളും യുക്തിഭംഗങ്ങളുമെല്ലാം എടുത്തു പുറത്തിടുന്നു.അത് ഭാഷയെത്തന്നെ അസ്ഥിരമാക്കി കൊണ്ട് ചിലപ്പോൾ ബിംബങ്ങളിലൂടെ സംസാരിക്കുന്നു. വാക്കിനു ഓരോ നിമിഷത്തിലും മറ്റു വാക്കുകളുമായി ചേർന്നു പുതിയ സൃഷ്ടി നടത്താമെന്നുള്ള ഒരാലോചനയാണത്.അത് ഒരിക്കലും യൂണിവേഴ്സിറ്റികൾക്കോ അക്കാദമികൾക്കോ സ്വീകാര്യമായ ഒന്നല്ല. അതുകൊണ്ടുതന്നെ കലാശാല വിമർശകർ എൻ്റെ പുസ്തകത്തെ എപ്പോഴും തമസ്കരിക്കും.

സ്വന്തമായി വിചാരശീലമില്ലാത്തവരെ ഭയപ്പെടുത്തുന്ന കൃതിയാണത്. ഇന്നത്തെ പല വിമർശകരും  എഴുത്തുകാരെ സന്തോഷിപ്പിച്ച് ഇടം നേടാനാണ് ശ്രമിക്കുന്നത്. അവതാരികകൾ ,പുസ്തകനിരൂപണങ്ങൾ ,ലേഖനങ്ങൾ തുടങ്ങിയവയെല്ലാം പി ആർ ഒ വർക്കിൻ്റെ ഭാഗമായി, പ്രമുഖ പ്രസാധകരുടെ ഭാഗമായി നിഴലിൽ നിന്നുകൊണ്ട് അവരുടെ  ഇഷ്ടക്കാർക്കു വേണ്ടി ലേഖനമെഴുതുകയാണ് ഇന്നത്തെ ‘വിമർശകർ’.ഒ.വി.വിജയനെ മാർക്സിസ്റ്റാക്കി രൊൾ എഴുതിയത് കണ്ടു. ഇത്തരം വേല വേലകളൊക്കെ നിലനിൽപ്പിനു വേണ്ടി ഏത് കള്ളവും പറയാമെന്നാണ് കാണിക്കുന്നത്.

ഇന്നത്തെ സാഹിത്യരചനകൾ മനുഷ്യമനസിനെ സ്പർശിക്കുന്നില്ലെന്ന് താങ്കൾ ഒരിക്കൽ എഴുതി.എന്തുകൊണ്ടാണ് അത് സംഭവിക്കുന്നത്?

എം.കെ.ഹരികുമാർ: ഇന്നത്തെ എഴുത്തുകാർ പൊതുവേ സമ്പന്നരാണ്. സ്വന്തം പോക്കറ്റിൽ നിന്നു പണം മുടക്കി അവർ പുസ്തകമടിക്കും.  അതിനവർക്ക് സന്തോഷമേയുള്ളൂ. കാരണം ,അവർ പുസ്തകം പ്രസിദ്ധീകരിക്കുന്നതിലാണ്  ത്രില്ലടിക്കുന്നത്;ഉള്ളടക്കത്തിലല്ല .കേശവദേവ് അങ്ങനെയായിരുന്നില്ല. ദേവിനു പുസ്തകം പ്രസിദ്ധീകരിക്കാൻ പല ബുദ്ധിമുട്ടുകളുമുണ്ടായിരുന്നു .ഒന്നേമുക്കാൽ ലക്ഷം രൂപ ശമ്പളം വാങ്ങുന്ന കോളേജ് അദ്ധ്യാപകർ എന്ത് കവിതയെഴുതാനാണ്? .അവർക്കു സ്വന്തം ശമ്പളത്തിനോടും  ഡിപ്പാർട്ട്മെന്റിനോട്ടം മാത്രമേ ബന്ധമുള്ളു. ഒരു ശുദ്ധമായ സൗഹൃദം പോലുമില്ല. അവരുടെ വീടുകളുടെ ചുറ്റുമതിലുകളിൽ കുപ്പിച്ചില്ല്  പതിപ്പിച്ചിരിക്കുകയാണ്.നായയെ അഴിച്ചുവിട്ടിരിക്കയാണ്, സൗഹൃദമന്വേഷിച്ചു ചെല്ലുന്നവരെ കടിക്കാൻ. ഇവർ എഴുതുന്ന കവിത ഏത് വകുപ്പിൽപ്പെടുത്തും? കരിങ്കൽ കഷണം പോലെയായിരിക്കും അതിലെ വാക്കുകൾ .അതിൽ മനുഷ്യനോ ജീവനോ ഉണ്ടാവില്ല. എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും നിരത്താം.

കവിതയും സാഹിത്യവുമൊക്കെ നമ്മുടെ അനുഭവങ്ങളുടെ ഒരു ഓഹരിയാണ് .ആത്മീയാനുഭവം ,മനനം ,എല്ലാം അതിന്റെ ഭാഗമാണ് .ഒരു Mind ഉണ്ടാകണം .തന്നെ തനിക്ക് മനസ്സിലാക്കാൻ കഴിയുന്ന ഒരു Mind .ഇന്നു അത് വല്ലതുമുണ്ടോ? പറിച്ചുനട്ട അലങ്കാരച്ചെടികളെപോലെയാണ് അവർ. എന്നാൽ കാട്ടിൽ വളരുന്ന മരങ്ങൾ അങ്ങനെയല്ല. യന്ത്രസമാനമായ, സൗഹൃദമുക്തമായ, വരണ്ടുപോയ, വികാരങ്ങൾക്കിടമില്ലാത്ത, ധനാർത്തി മൂത്ത ഇന്നത്തെ കവികൾക്കും  എഴുത്തുകാർക്കും നല്ല വായനക്കാരെ സ്വാധീനിക്കുന്ന ഒരു വാക്യമെഴുതാനാവില്ല.

No comments:

Post a Comment

നിരാസത്തിന്റെ തത്ത്വം /ഡോ.യാക്കോബ്‌ മാർ ഐറേനിയോസ്‌

  ശ്രീ. എം.കെ.ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ' വായിച്ചു തുടങ്ങിയപ്പോൾ ഇത്‌ ഏതോ ദുരൂഹതയുടെ ഗുഹാമുഖമാണെന്ന്‌ തോന്നിപ്പോയി. വായനപുര...