m k harikumar highlights

Thursday, March 31, 2022

പുലി വിഷാദരോഗിയാണ്; മനുഷ്യനും?/എം.കെ.ഹരികുമാർ

 





Straw dogs :Thoughts on humans and other Animals എന്ന പുസ്തകം എഴുതിയ ജോൺ ഗ്രേ (John Gray) പറയുന്നുണ്ട് ,പ്രകൃതിയിലെ ജീവികൾ (മനുഷ്യനൊഴികെ)അവയുടെ ജീവിതത്തിനപ്പുറം മറ്റൊരു അർത്ഥവും കാണുന്നില്ലെന്ന്. മനുഷ്യൻ മൃഗമല്ലാത്തതുകൊണ്ടാണത്രേ അവനു ചരിത്രമുള്ളത്. അവൻ അറിയത്തക്കതല്ലാത്ത ജീവിതത്തിൻ്റെ ആകെത്തുകയായി പൂർവ്വകാലത്തെ എഴുതിവയ്ക്കുന്നു. ഒരു പൂച്ചയ്ക്ക് അതിൻ്റെ ആവശ്യമില്ല. പൂച്ച തൻ്റെ  സ്വഭാവത്തെ ,പ്രകൃതിയെ നന്നായി മനസ്സിലാക്കുന്നതുകൊണ്ട്  എപ്പോഴും സന്തോഷം നേടാൻ കഴിയുന്നു എന്നാണ് ഗ്രേ പറയുന്നത്.

ആത്മബോധമില്ലാത്തതുകൊണ്ട് മറ്റു ജീവികൾ അസ്തിത്വപ്രതിസന്ധി (Existential Dilemma)  അഭിമുഖീകരിക്കുന്നില്ല എന്നു ജോൺ ഗ്രേ പറയുന്നതിനോട് യോജിക്കാനാവില്ല .അവയുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ട ഒരു പ്രതിസന്ധിയുണ്ട്. അത് സ്വന്തം പ്രകൃതിയെ മനസ്സിലാക്കാത്തതുകൊണ്ട്  സംഭവിക്കുന്നതല്ല. ഭൂരിപക്ഷം ജീവികളും അവയേക്കാൾ ശക്തിയുള്ള  ഒരു എതിരാളിയോ ,ഒരു കൂട്ടം എതിരാളികളോ അടുത്തുവരുമ്പോൾ തീർച്ചയായും അവ പ്രാണരക്ഷാർത്ഥം ഓടുകയാണ് ചെയ്യുന്നത്. അവയുടെ ബുദ്ധിയുടെ പരമാവധി ഉപയോഗിച്ച് രക്ഷപ്പെടാൻ ശ്രമിക്കും ;സർവശക്തിയുമുപയോഗിച്ചു ചെറുക്കുകയും ചെയ്യും. ഇതിനപ്പുറം, വിശ്രമിക്കുമ്പോഴും ഇരതേടുമ്പോഴും ജീവികൾ അഭിമുഖീകരിക്കുന്ന അസ്തിത്വപ്രശ്നങ്ങൾ വേറെയാണ്.

ജീവിതത്തിൽ ഒരർത്ഥം കണ്ടെത്താനുള്ള ശ്രമമാണ് അസ്തിത്വപ്രതിസന്ധിയുണ്ടാക്കുന്നത്. ഒരു ജീവിയും മുൻകൂട്ടി അനുവാദം ചോദിച്ചിട്ടല്ലല്ലോ ജനിക്കുന്നത്.  മനുഷ്യനും അങ്ങനെയാണല്ലോ . മഹാബുദ്ധിശാലിയായ മനുഷ്യനു സ്വന്തം ജന്മത്തിൻ്റെ കാര്യത്തിൽ ഒരധികാരവും പ്രയോഗിക്കാൻ നിവൃത്തിയില്ല .അവൻ എവിടെയോ ജനിക്കുന്നു ;എങ്ങനെയോ ചിന്തിക്കാനുള്ള ശേഷി നേടുന്നു. ഇതൊന്നും അവൻ്റെ  ആജ്ഞക്കനുസരിച്ച് സംഭവിക്കുന്നതല്ലല്ലോ. ജീവിതത്തിൽ എന്തെങ്കിലും നേടണമെങ്കിൽ അവന് പ്രതികൂലസാഹചര്യങ്ങളെ നേരിടേണ്ടി വരും. അവൻ ഒരർത്ഥം കണ്ടെത്താൻ പാടുപെടണം. എല്ലാ നിരർത്ഥകതകളും  തിരിച്ചടികളും അവനെ മാത്രം ആശ്രയിച്ചാണിരിക്കുന്നത്. അവൻ്റെ  അനുഭവങ്ങളുടെ കേന്ദ്രവും  ഉത്തരവാദിത്തവും മറ്റൊരാളിലേക്ക് കൈമാറാനാവില്ല .അവൻ ചെയ്യുന്ന പ്രവൃത്തികളുടെ ഭാഗധേയം  അവനറിയില്ല .അസ്തിത്വം  എന്തിനാണെന്ന പ്രാഥമികമായ ചോദ്യത്തിനു തൃപ്തികരമായ ഉത്തരമില്ലാതിരിക്കെ ,അവൻ സ്വന്തം ഭാവനയ്ക്കൊത്ത് ചിലതെല്ലാം  കണ്ടുപിടിക്കുന്നു ;മൂല്യങ്ങൾക്കായി പരതുന്നു. മൂല്യങ്ങളുടെ അടിമയായാൽ സ്വാസ്ഥ്യം ലഭിക്കുമെന്ന് കരുതി അതിനുള്ളിലേക്ക് വലിഞ്ഞു ഒരു ദോഷൈകദൃക്കായി മാറുന്നു. തനിക്കു പുറത്തുള്ളതെല്ലാം തെറ്റാണെന്ന് അവൻ വിചാരിക്കുന്നു. തൻ്റെ യുക്തിയാണ് ഏറ്റവും സത്യമുള്ള വാൾ എന്ന മിഥ്യാധാരണയിൽ അവൻ എത്തിച്ചേരുന്നു. അതേസമയം തൻ്റെ നിശ്ചിതമായ സൂത്രവാക്യങ്ങൾക്ക് പുറത്ത് അപ്രവചനീയമായ ഒരു ലോകമുണ്ടെന്ന് ചിന്തിക്കുന്നവനാണ് അസ്തിത്വവ്യഥയനുഭവിക്കുന്നത്.

സ്വതന്ത്രമായി നിന്ന് അവൻ  ജീവിതത്തിലെ കർമ്മങ്ങൾക്ക് എന്തെങ്കിലും അർത്ഥമുണ്ടോ എന്നു ചിന്തിക്കുന്നു .വിശ്വാസിയാകാൻ
മനസ്സില്ലെങ്കിൽ കഷ്ടപ്പെടും. അർത്ഥമില്ലാതെ ഉഴറും. തൻ്റെ വികാരങ്ങൾ തന്നെ ചതിക്കുന്നുണ്ടോയെന്ന് ചിന്തിക്കാൻ തുടങ്ങും .ഇത് ജീവി എന്ന നിലയിലുള്ള കുഴപ്പമാണ്. ജീവിക്കുന്നതുതന്നെ ഒരു കുഴപ്പമായി തീരുകയാണ്. കാരണം, യാതൊന്നാണോ തീരുമാനിക്കുന്നത്, അത് ആത്യന്തികമായി ശരിയാകണമെന്നില്ല; തുടക്കത്തിൽ  ശരിയാണെങ്കിലും പിന്നീട് തെറ്റിപ്പോകുന്നു. ശരിയാണെന്ന് തോന്നുന്ന നിമിഷത്തിൽ പല സാധ്യതകൾ ഉണ്ടായിരിക്കാം. ഏതെങ്കിലുമൊന്നു തിരഞ്ഞെടുക്കുകയേ മാർഗ്ഗമുള്ളൂ. അതിൻ്റെയർത്ഥം ഒരു പ്രശ്നത്തിനു  മുൻകൂട്ടി നിർമ്മിക്കപ്പെട്ട ഒരു  ഉത്തരമില്ല എന്നാണ് ;നമ്മുടെ യുക്തിക്കനുസരിച്ച് കണ്ടെത്തുകയാണ് .അതിൻ്റെ  പേരിലുള്ള വ്യഥ ഒരിക്കലും അവസാനിക്കുകയില്ല .ഇതാണ് മനുഷ്യൻ്റെ സ്വാഭാവികമായ അസ്തിത്വവ്യഥ .എന്നാൽ ഒരു പുലിയുടെ വ്യഥ ഇതിൽ നിന്ന് ഭിന്നമാണ് .അതിൻ്റെ പ്രകൃതിയിൽ നിസ്സഹായമായ വിധത്തിൽ ഈ ദുരവസ്ഥ വിന്യസിക്കപ്പെട്ടിരിക്കുകയാണ്. പുലിക്ക് അതിൻ്റെ അനിവാര്യമായ വിധിയിൽനിന്ന് മാറിനിൽക്കാനാവില്ല. ധാർമ്മികമായ വ്യഥയെക്കുറിച്ച് മറ്റൊരു ജീവിയോടു സംവദിക്കാനാവില്ല.
കാരണം, അതിൻ്റെ ജീവിതത്തിൻ്റെ  നിലനിൽപ്പുതന്നെ അധാർമ്മികമായ  കടന്നുകയറ്റത്തിൽ തളച്ചിടപ്പെട്ടിരിക്കയാണ്. 

ജീവിതത്തിനുള്ളിലെ കാടുകൾ

അസ്തിത്വത്തെ നമുക്കു നിർവ്വചിക്കാൻ കഴിയുമോ? പലരും അതിനു ശ്രമിച്ചിട്ടുണ്ട്. ചിലർ തത്ത്വശാസ്ത്രത്തിലൂടെ മറികടക്കാൻ ശ്രമിച്ചു. സൗന്ദര്യം ഒരുപാധിയാണ് .വസ്തുക്കളിലെ സൗന്ദര്യം കണ്ടെത്താൻ ശ്രമിക്കുന്നതിൽ വ്യക്തിപരമായ സ്വഭാവവൈചിത്ര്യം ഒരു ഘടകമാണ്. വ്യക്തിപരമായ നോട്ടം ഒരാളുടെ അസ്തിത്വത്തിൻ്റെ സമസ്യയാണ്.എന്തുകൊണ്ടാണ് ഒരാൾ വേറിടാനായി ,വസ്തുവിൽ തൻ്റേതായ തൊങ്ങലുകൾ വച്ചുപിടിപ്പിക്കുന്നത് ?ശില്പപരമായ അലങ്കാരങ്ങളുണ്ടാക്കുന്നത് ?സത്യത്തെയാണോ നാം അലങ്കരിക്കുന്നത്? അല്ലെങ്കിൽ സത്യത്തെ നോക്കാൻ ഭയമായിരിക്കും. സൗന്ദര്യത്തെ ഏതായാലും , സമീപിക്കാൻ പ്രയാസമാണ്. അപ്രതീക്ഷിതവും അപ്രവചനീയവുമായ സൗന്ദര്യത്തെ നേരിടാനാവാതെ കലാകാരൻ ഉന്മാദിയാവുകയാണ് ചെയ്യുന്നത്. സൗന്ദര്യം തീയാണ്. അതിനടുത്തേക്ക് ചെന്നാൽ വെന്തുപോകും. സാധാരണമായ ജീവിതം തള്ളിക്കളഞ്ഞുകൊണ്ട് അപാരതയെക്കുറിച്ചുള്ള വാക്കുകൾക്കായി കലാകാരന്മാർ ജീവിതത്തിനുള്ളിലെ കാടുകൾ അന്വേഷിക്കുന്നു. ഒരു തണൽ, തീർത്തും അനൈഹികമായ തണൽ അവിടെ തേടാവുന്നതാണ്.

സൗന്ദര്യത്തിന്മേൽ നമുക്ക് ഒരു ഉപാധിയും സാധ്യമല്ല;അത് ഒരു വ്യാഖ്യാനവും കാഴ്ചയുമാണ്. ചന്ദ്രികാ ചർച്ചിതമായ രാത്രി ഓരോ മനുഷ്യൻ്റെയും വ്യഥ എന്ന അർത്ഥത്തിൽ വ്യത്യസ്തമാണ്. എങ്കിലും അത് എപ്പോഴും എല്ലായിടത്തും ഒരുപോലെയല്ല. എല്ലാം ഒന്നുപോലെ അല്ലാത്തതുപോലെ, ഒരാൾക്ക് അത് എപ്പോഴും ഒരുപോലെയല്ല. നമ്മൾ സൗന്ദര്യജീവിയാകയാൽ ജീവിക്കാനും സ്വപ്നംകാണാനും വയസ്സാവാനും വാക്കുകൾ തേടുന്നു. വാക്കുകൾകൊണ്ടാണ് നമ്മൾ  വയസ്സാവുന്നത്; വാക്കുകളാണ് ചിന്തയാകുന്നത് .വാക്കുകളിലാണ് നാം സൗന്ദര്യത്തെ നിർവ്വചിക്കുന്നത് ;വാക്കുകളിൽ നാം ജീവിക്കുകയാണ്.

കൊല്ലുക എന്ന ധർമ്മം 

മനുഷ്യൻ്റെ ജന്മവാസനയിൽ, പ്രകൃതത്തിൽ മാറ്റംവരുത്താൻ സൗന്ദര്യത്തിനോ കലയ്ക്കോ കഴിയില്ല. കഴിയുമെന്ന വിശ്വാസത്തിൽ നാം പ്രലോഭനങ്ങളളുടെയും സന്തോഷങ്ങളുടെയും മലനിരകൾ കയറുന്നു. സ്വയം ശുദ്ധീകരിക്കാൻ നമുക്ക് കലയെങ്കിലുമുണ്ട്; അറിവുകളുണ്ട്. എന്നാൽ പ്രാണികൾക്കും ജന്തുക്കൾക്കും അതിന് കഴിയുന്നില്ല .ഒരു ജീവിക്ക് ഇണങ്ങാത്ത അസ്തിത്വനിർവ്വചനം നമുക്കെങ്ങനെ സ്വീകരിക്കാനാവും ? നമ്മുടെ അസ്തിത്വത്തെക്കുറിച്ചുള്ള നിഗമനങ്ങളും തത്ത്വങ്ങളും വളരെ സങ്കുചിതവും നൈമിഷികവും സമ്മിശ്രവുമാണ്;എപ്പോഴും ഏകപക്ഷീയമായിരിക്കുമത്.നമ്മൾ തന്നെ നാൾക്കു നാൾ നിഷേധിക്കുന്നതുമാണത്.

I have no chair
Nor church
Nor philosophy

എന്നു വാൾട്ട് വിറ്റ്മാൻ ‘ലീവ്സ് ഓഫ് ഗ്രാസി’(Leaves of Grass) ൽ പറഞ്ഞത് ആത്മവിചാരണയ്ക്ക് സഹായിക്കും. നമുക്ക് ഒരിടമില്ല; ആരാധനാലയവുമില്ല, തത്ത്വശാസ്ത്രവുമില്ല. എല്ലാം ഉണ്ടെന്ന് ഭാവിക്കുകയും ,അടുത്ത ക്ഷണം അതിനെ നിരാകരിക്കുകയും ചെയ്യുകയാണ്. ഒന്നിലും ഉറച്ചു നില്ക്കാനാവുന്നില്ല .നമ്മുടെ നിർവ്വചനങ്ങൾ മനുഷ്യശരീരത്തിൻ്റെ അതിരുകൾക്കകത്ത് മാത്രമേ നിലനിൽക്കുന്നുള്ളൂ .മനുഷ്യൻ വ്യക്തിഗതമായ ശാരീരികാനുഭവങ്ങളുടെ തടവറയിലാണ്. അതിനു പുറത്തുള്ളതെല്ലാം അവൻ നിരാകരിക്കുകയാണ്.

ഒരു പുലി എന്തിനു വിഷാദിക്കണം ,ഒരു മൃഗത്തെ കൊന്നു തിന്നുന്നതിൻ്റെ പേരിൽ? .അസ്തിത്വപരമായ പ്രതിസന്ധി ഏറ്റവുമധികം അനുഭവിക്കുന്ന ജീവികളിലൊന്നാണ് പുലി. പുലിക്ക് കൊല്ലാതെ ഭക്ഷിക്കാനാവില്ല .കാരണം, അതിൻ്റെ പ്രകൃതിയിൽ ,ജന്മവാസനയിൽ കൊല്ലുന്നത് അനിവാര്യതയാക്കി നിബന്ധിച്ചിരിക്കുകയാണ് .ദൈവം എന്തിനാണ്, ദീനവിലാപങ്ങൾ കേട്ടാലും യാതൊന്നും തോന്നാത്തവിധം കൊല നടപ്പാക്കാനുള്ള നിഷ്ഠ അതിൽ സന്നിവേശിപ്പിച്ചിരിക്കുന്നത് ? പുലിയുടെ അസ്തിത്വപരമായ പ്രതിസന്ധിയാണിത്. ജന്മവാസനയിൽ സ്വയം നിറഞ്ഞ് ,നിഷ്കളങ്കമായി ജീവിക്കുന്ന പുലി ,താനറിയാതെ , തൻ്റെ സമ്മതമില്ലാതെ ഒരു നിയോഗം ഏറ്റെടുത്തിരിക്കുകയാണ് .കൊല്ലുന്നത് നിസ്സഹായമാകുന്ന വല്ലാത്ത ഒരു അവസ്ഥയാണിത്. മനുഷ്യരെ കൊന്നു തിന്നുന്നതിനേക്കാൾ ആയിരം മടങ്ങ് വലിയ പ്രതിസന്ധിയാണിത്.പുലിക്ക് അതിൽ നിന്നു പിന്നോക്കം പോകാനാവില്ല. ദൈവത്തിൻ്റെ ഒരു കൈയ്യൊപ്പ് ഇതിൽ കാണാവുന്നതാണ്.

നിഷ്കളങ്കമായി മാംസഭുക്കാകുന്നു 

വിശേഷബുദ്ധിയോ സ്വപ്നങ്ങളോ ഇല്ലാത്ത ഒരു ജീവിക്ക് ആരെയെങ്കിലും കൊല്ലാതെ ജീവിക്കാനാകില്ല;ജീവിതത്തിലെ ഒരു കെണി. കൊല്ലുന്നതിന് വേറൊരു അർത്ഥമാണിവിടെ കാണാനാവുക. കൊല്ലൽ ഒരു ക്രൂരതയല്ല. ബോധപൂർവ്വമായ കൊലയല്ല; പൂർവ്വവൈരാഗ്യത്തിൻ്റെ പേരിലുള്ള കൊലയല്ല .ആ കൊലയിൽ പകയില്ല.
മനുഷ്യൻ ചെയ്യുന്ന നൂറായിരം തരത്തിലുള്ള കൊലകളിൽ ഒന്നുപോലും ഇതിനേക്കാൾ നിസ്സഹായമല്ല. പുലി ഒരു കുരങ്ങനെയോ മാനിനെയോ പിടിക്കുന്നത്, വിശപ്പല്ലാതെ മറ്റൊരു കാരണവുമില്ലാതെയാണ്. വിശക്കുന്നവർക്ക് ഭക്ഷണം എത്തിക്കലാണോ ഈ ചെറുജീവികളുടെ ഉത്തരവാദിത്തം ?

പുലിയുടെ ജീവിതത്തിനു ഒഴിവാക്കാനാവാത്ത ഈ ക്രൂരതയ്ക്ക് ,യാതൊരു തെറ്റും ചെയ്യാതെ മറ്റു ജീവികൾ ഇരയാകുന്നു. പുലിയാകട്ടെ തനിക്ക് ഇരയായി കിട്ടിയ ജീവികളുടെ മേലുള്ള കടന്നുകയറ്റത്തിന് കാരണമായി അത് മനസ്സിലാക്കുന്നത് തൻ്റെ വിശപ്പ് മാത്രമാണ്. വെറുക്കാതെ, പകയില്ലാതെ അതിനു കൊല്ലേണ്ടിവരുന്നു. കൊല്ലുക മാത്രമല്ല അതിനെ തിന്നുകയും ചെയ്യുന്നു. തിന്നു കഴിയുന്നതോടെ അതു വീണ്ടും തൻ്റെ നിർവ്വികാരതയിലേക്ക് തിരിച്ചു വരുന്നു.ഒരു മാംസഭുക്കാവുക ,പുലിയുടെ തിരഞ്ഞെടുപ്പല്ല. വളരെ ദുരൂഹമായ അസ്തിത്വപരമായ തിരഞ്ഞെടുപ്പാണിത്; നിഷ്കളങ്കതയുടെ ചിഹ്നമാണത് .

പുലിക്ക് തൻ്റെ അസ്തിത്വപ്രതിസന്ധിയെപ്പറ്റി ആരോടും പറയാനാവില്ല. അതുകൊണ്ടുതന്നെ അത് മൗനത്തിലായിരിക്കുന്നു. ദൈവം മൃഗങ്ങളെ മൗനികളാക്കിയിരിക്കുന്നതിൻ്റെ ദുരൂഹത ഇവിടെനിന്നാണ് ആലോചിക്കേണ്ടത്. നിശ്ശബ്ദത ഒരു അഭയസങ്കേതമാകുന്നതിൻ്റെ ദൃഷ്ടാന്തമാണിത്. നിശ്ശബ്ദതയിലാണ് അവനവൻ എന്ന കുരുക്ക് അഴിക്കാതിരിക്കുന്നതിൻ്റെ സാദ്ധ്യതയെ അത് ഉൾക്കൊള്ളുന്നത്. ജീവിതം ഒരു കടന്നുപോകലാണ്; അതിൻ്റെ ദൈവികമായ പൂട്ടിനുള്ളിൽ വിധേയമായിരിക്കുന്നതാണ് പുലികളിൽ നാം കാണുന്നത്.

പുലി മറ്റൊരു വലയിൽ

പുലിക്ക് ധർമ്മത്തിൻ്റെയോ സൗന്ദര്യത്തിൻ്റെയോ ലോകത്ത് പ്രത്യേകിച്ചൊരു സൗധവും സ്ഥാപിക്കാനില്ല. അതിന് സ്വയം കൂടുതൽ വിമലീകരിക്കാനാവില്ല. സദ്ഫലങ്ങൾക്കായി തപസ്സ് ചെയ്യാനാവില്ല. കലാപരമായ പ്രവർത്തനത്തിലൂടെ സൗന്ദര്യം കണ്ടെത്താനാവില്ല .അതുകൊണ്ടു തൻ്റെ അസ്തിത്വപ്രശ്നങ്ങൾ മാറ്റിവച്ചിട്ട് കുറേക്കൂടി മെച്ചപ്പെട്ട ഒരു ലോകമുണ്ടാക്കാനായി ഒന്നും ചെയ്യാനില്ല. തിന്നുന്നതുപോലും അധാർമ്മികമാണെന്ന ഒരവസ്ഥയാണ് ദൈവം അതിൻ്റെ മേൽ വച്ചിരിക്കുന്നത്. കൊല്ലുന്നതും തിന്നുന്നതും ഒരുപോലെ അനീതിയായി തീരുന്നതുകൊണ്ട് അത് സ്വാഭാവികമായും ശൗര്യവും നിന്ദയും പ്രകടിപ്പിക്കാതിരിക്കുന്നില്ല .എന്നാൽ മൗനം പാലിക്കുന്നതിലാണ് അത് അല്പമെങ്കിലും ശക്തി വീണ്ടെടുക്കുന്നത്.പുലിക്ക് പ്രാർത്ഥനയിലൂടെ തൻ്റെ മേലുള്ള ദൈവത്തിൻ്റെ ഘടന മാറ്റാനാവില്ല. ദൈവം എന്നു പറഞ്ഞത് ഒരു മൂർത്തിയെ ഉദ്ദേശിച്ചല്ല. അതു നമ്മുടെ സഹജമായ വ്യവസ്ഥകളുടെ ആകെത്തുകയാണ്. ആ വ്യവസ്ഥയിൽ നിന്ന് ഒരു ജീവിക്കും മോചനമില്ല. കണ്ണുകൊണ്ട് കാണുന്നതുപോലെ, മൂക്കുകൊണ്ട് മണംപിടിക്കുന്നതു പോലെ ഇത് ശരീരത്തിൽ ജനിതകമായി ലയിപ്പിച്ചെടുത്ത ഘടനയാണ്.ഇത് മാറ്റിമറിക്കാനാവില്ല .ഇവിടെയാണ് ദൈവത്തിൻ്റെ രഹസ്യം. ആന്തരാവയവങ്ങൾ സ്വമേധയാ പ്രവർത്തിക്കുന്നു. അത് നിശ്ചയിക്കപ്പെട്ട പ്രവൃത്തിയാണ്. സ്വാഭാവികമായ എല്ലാ വ്യവസ്ഥകളും അങ്ങനെ തന്നെ തുടരുകയാണ്. പുലിക്ക് മറ്റൊരു ജീവിയെ കൊന്നു തിന്നേണ്ടി വരുന്നത് ഇതിൻ്റെ ഭാഗമാണ്. ദൈവത്തിൻ്റെ ഡിസൈനിംഗാണിത്. എന്തിനാണ് പുലിയെ ഇതുപോലൊരു ധാർമ്മിക പ്രതിസന്ധിയിൽ, വ്യഥയിൽ ദൈവം എത്തിച്ചിരിക്കുന്നത്? ഉത്തരമില്ല.
അതങ്ങനെയാണ് .കോഴിമുട്ട വെളുത്തിരിക്കുന്നു. അത് എല്ലായ്പോഴും അങ്ങനെയാണ്. ചില ദിവസങ്ങളിൽ നിറം മാറ്റാൻ കോഴിക്കു കഴിയില്ല. അതുപോലെ കരയുമ്പോൾ മനുഷ്യൻ്റെ കണ്ണീരു നിറഞ്ഞൊഴുകുന്നു. അത് മാറ്റാനാവില്ല. കണ്ണുകൾക്ക് സത്യമേ അറിയാവൂ. പുലിക്കും സത്യമേ അറിയാവൂ. ആ സത്യം അതിൽ നിബന്ധിച്ചിരിക്കുകയാണ്. ഇതിൻ്റെ വലയിൽ കിടക്കുന്നതാണ് പുലിക്ക് സ്വാഭാവികത. മനുഷ്യൻ വിരിക്കുന്ന വലയ്ക്കപ്പുറം പുലി വേറൊരു വലയിൽ വീണിരിക്കുകയാണ് .അത് ദൈവത്തിൻ്റെ വലയാണ്. ഉണ്മയിൽ തന്നെ ഒരു വൈരുദ്ധ്യത്തെ കൊണ്ടുനടക്കുന്ന ജീവി നേരിടുന്ന നീതിയുടെ പ്രശ്നങ്ങൾ ഒരിടത്തും ഉന്നയിക്കപ്പെടുന്നില്ല. പുലിയുടെ കാര്യത്തിൽ ദൈവം മറിഞ്ഞിരിക്കുകയാണ്. ഉത്തരം കൊടുക്കേണ്ട ഒരു ചോദ്യം അതിലില്ലെന്ന തരത്തിലുള്ള നിഗൂഢതയാണ് ദൈവം സൃഷ്ടിച്ചിട്ടുള്ളത്. എല്ലാ അസ്തിത്വപ്രശ്നങ്ങളിലും ദൈവത്തിൻ്റെ ഈ ഉത്തരരാഹിത്യം കനത്തതാണ്. ജനിച്ചുവീഴുന്ന ഓരോ ജീവിയും പ്രതികൂല സാഹചര്യങ്ങളോടാണ് ഏറ്റുമുട്ടുന്നത്. എന്നാൽ ഒരിടത്തും ഒരു ഉത്തരമില്ല.

ഇരതേടലിൻ്റെ മാനം 

ദാനിഷ് തത്ത്വചിന്തകനായ കീർക്കഗോർ (Kierkegaard)പറഞ്ഞു ,Do it or do not do it – you will regret both.
ചെയ്താലും ചെയ്തില്ലെങ്കിലും ദുഃഖിക്കേണ്ടിവരും. ഇതല്ലേ പുലി നേരിടുന്ന അസ്തിത്വപ്രതിസന്ധി?. ദൈവവുമായി ആശയപരമായോ അനുഷ്ഠാനപരമായോ യാതൊരു സംഘർഷത്തിലുമേർപ്പെടാൻ പുലിക്ക് കഴിവില്ല. എന്നാൽ തൻ്റെ കർമ്മമേഖലയിൽ തിരഞ്ഞെടുപ്പു നടത്താൻ പരിമിതമായ സ്വാതന്ത്ര്യമേയുള്ളുവെന്ന യാഥാർത്ഥ്യത്തെ അംഗീകരിക്കാനേ കഴിയൂ.

ഭക്ഷണശേഷമുള്ള വിശ്രമത്തിൽ പുലി താൻ ജീവിക്കുന്നതിൻ്റെ തെറ്റിനെ വിചാരണ ചെയ്തിട്ടും ഫലമില്ല; കീർക്കഗോർ പറഞ്ഞതുപോലെ വിഷാദത്തിലേക്ക് ആഴ്ന്നിറങ്ങുകയേയുള്ളൂ .പുലി ഒരു വിഷാദരോഗിയാണ്. എന്നാൽ ആ വിഷാദം പ്രത്യക്ഷമായതല്ല. അത് പുറത്തു പ്രകടിപ്പിക്കാൻ സാധ്യമല്ല. ഇരകളെ കൊന്നശേഷമുള്ള നിശ്ശബ്ദതകളിൽ ആ വിഷാദമാകാം  പുനരാലോചിക്കപ്പെടുന്നത്. പലപ്പോഴും വിഷാദം പൊട്ടിത്തെറിയായി മാറുന്നുണ്ടാവും. ആ പൊട്ടിത്തെറി ഇരയ്ക്കു പിന്നാലെയുള്ള ക്രൂരമായ ഓട്ടമാണ്. ഓട്ടത്തിൻ്റെ ഓരോ നിമിഷത്തിലും അതിനെ വലയം ചെയ്യുന്നത് ദൈവം ഒരുക്കിയ അകാരണമായ കെണിയും സ്വയം ഒഴിഞ്ഞുമാറാനാവാത്തതിൻ്റെ  സമ്മർദ്ദവുമായിരിക്കും. ഇരയ്ക്കു പിന്നാലെ ഓടാതിരുന്നാലും ഓടിയാലും ഒരേപോലെ വിഷമിക്കേണ്ടി വരും. ഓടിയാൽ കൊല്ലേണ്ടി വരും. ഓടാതിരുന്നാൽ ജീവിക്കാനാവില്ല .ഒരു വികാരത്തിൻ്റെ വായ്ത്തലയിലൂടെ മാത്രമേ സഞ്ചരിക്കാനാവൂ .ആ വായ്ത്തലയിൽ കിട്ടുന്ന അപകടകരവും സ്വയം നഷ്ടപ്പെടുത്തുന്നതുമായ സ്വാതന്ത്ര്യമേ അതിനു ഉപയോഗിക്കാനാവൂ. സ്വാതന്ത്യം കൈയാളുകയാണെങ്കിൽ കാലിഡോസ്കോപ്പിലെന്നപോലെ ജീവിതം മാറിക്കൊണ്ടിരിക്കും. അതിനുമുമ്പ് കണ്ടതിൽ നിന്നും വിഭിന്നമായി നമ്മുടെ യുക്തിയും മാറുന്നു. മനസ്സിന് മാത്രമല്ല യുക്തിക്കും ചാഞ്ചാട്ടമാണുള്ളത്. ഒരേ പ്രശ്നത്തെ രണ്ടു സന്ദർഭങ്ങളിൽ ഒരാൾ രണ്ടുരീതിയിലാവും വിലയിരുത്തുക. അതു ഒരുപോലെയാകണമെന്ന് ഒരു ജനിതകശാസ്ത്രവും പറയുന്നില്ല.
സ്വാതന്ത്ര്യം നമ്മുടെ ജനിതകശാസ്ത്രത്തെയാണ് അട്ടിമറിക്കുന്നത്. സ്വാതന്ത്ര്യം നമ്മെ നവീകരിക്കുകയാണ്. അതിൽ ഒരു വേർപിരിയൽ അടങ്ങിയിരിക്കുന്നു. അസ്തിത്വപരമായ വ്യഥയാണത്. അത്  മന:ശാസ്ത്രത്തെയും തകർക്കുന്നു. ഒരാൾ എങ്ങനെ പെരുമാറുമെന്ന പ്രവചനത്തെ നിഷ്കാസനം ചെയ്യുന്നത് ഈ വ്യഥയാണ്‌. ഏതു വഴിയേ പോയാലും ഒരിടത്തു തന്നെ എത്തിച്ചേരുമെന്ന വിഷാദമാണ് അസ്തിത്വപരമായി കുഴയ്ക്കുന്നത്. ഏത് തിരഞ്ഞെടുത്താലും സ്ഥിരതയില്ലെങ്കിൽ മനസ്സിനു എന്ത് പ്രസക്തി?ലോകത്തിൻ്റെ മണ്ടത്തരത്തെയോർത്ത് ചിരിച്ചാലും കരഞ്ഞാലും നിങ്ങൾക്കു ഒരുപോലെ ദുഃഖിക്കേണ്ടിവരുമെന്ന കീർക്കഗോറിൻ്റെ വാക്യം വീണ്ടും പ്രസക്തമാവുകയാണ്.

ക്ഷോഭം ഒരു ഛന്ദസ്സ് 

മനസ്സിനു എന്തെങ്കിലും പ്രസക്തിയുണ്ടോ ?എക്സി(x)നെ തിരഞ്ഞെടുത്താലും വൈ(Y)യെ തിരഞ്ഞെടുത്താലും ദുഃഖിക്കേണ്ടിവരും. പിന്നെ മനസ്സിനു എങ്ങനെയാണ് പ്രസക്തിയുണ്ടാവുക? പുലി, അതുകൊണ്ടുതന്നെ, തെരഞ്ഞെടുപ്പിൽ നിന്ന് സ്വാഭാവികമായിതന്നെ വിട്ടു നില്ക്കുന്നു. അത് അസ്തിത്വപരമായ അനിവാര്യതകളിൽ ,ജന്മവാസനയുടെ കെണിയിൽ അമർന്നിരിക്കുന്നു. ഏതെടുത്താലും ദുഃഖമാണെങ്കിൽ , ഒന്നും തന്നെ തിരഞ്ഞെടുക്കാതെ വരുന്നപോലെ പോകട്ടെയെന്ന് കരുതുന്നതല്ലേ നല്ലത്? അതുകൊണ്ട് ഏതിലും ഒരുപോലെ വിമുഖമാവുകയാണ് പുലി ചെയ്യുന്നത് .അങ്ങനെ പുലി വിഷാദത്തെ തനിക്കനുകൂലമാക്കുന്നു. അതിലൂടെ വ്യക്തിപരമായ തിരഞ്ഞെടുപ്പ് എന്ന നരകത്തെ അതിജീവിക്കാനാവുന്നു.

ഫ്രഞ്ച് അസ്തിത്വചിന്തകനായ ഷാങ് പോൾ സാർത്ര് പറഞ്ഞത് ഇതാണ് : It is certain that we cannot escape anguish, for we are anguish. തീവ്രമായ വിഷാദത്തിൽനിന്ന് നമുക്ക് രക്ഷപ്പെടാനാവില്ല ,കാരണം നമ്മൾ തന്നെയാണ് ആ വിഷാദം .സാർത്രിൻ്റെ ഈ വാക്യത്തിൽ നിന്ന് മനുഷ്യൻ്റെ ദുരിതവും പുലിയുടെ അടഞ്ഞ ലോകത്തെ ജീവിതവും തമ്മിലുള്ള വ്യത്യാസം വ്യക്തമാകും. പുലി വിഷാദത്തിൽ തന്നെ തുടരുകയും വിശക്കുമ്പോൾ തന്നിൽ അടിച്ചേല്പിച്ച ആവേഗങ്ങളെ നിലനിർത്തുകയും ചെയ്യുന്നു .ജീവിതം അധാർമ്മികമാണെന്ന് നേരത്തെതന്നെ സ്ഥാപിച്ചുവച്ചിരിക്കുന്ന ഒരവസ്ഥയ്ക്കകത്ത് പുലിക്കു പ്രത്യേകിച്ചൊന്നും ചെയ്യാനില്ല.ക്ഷോഭം ഒരു ഛന്ദസ്സു മാത്രമാണ് .രുദ്രഭാവം ഒരു കവിതയാണ്. പക്ഷേ ,യാഥാർത്ഥ്യം അതിനുള്ളിലെ വിഷാദമാണ്.

ആന്തരികമായി മുറിവേൽക്കുമ്പോൾ ചിലർ ആക്രമണകാരികളാകാറുണ്ട്. പുലിയും അങ്ങനെതന്നെ. പരാജയപ്പെട്ട കാമുകന്മാർ അക്രമികളാകാറുണ്ട് .പുലിക്ക് അത്തരത്തിലുള്ള പരാജയമല്ല ഉള്ളത്. താൻ എത്രമാത്രം ശുദ്ധമായി ജീവിച്ചാലും, തൻ്റെ ജീവിതം തന്നെ ഒരു തെറ്റായി തന്നിൽ നെയ്ത് ചേർത്തിരിക്കുന്നതാണ് അതിനെ അക്രമത്തിലേക്ക് തള്ളിവിടുന്നത്.
കർണ്ണൻ്റെ മാറിൽ ജന്മം മുതലേ ബന്ധിക്കപ്പെട്ടിരുന്ന പ്രതിരോധമറപോലെ ,പ്രകൃത്യാ ഉള്ള ഒരു തെറ്റാണ് പുലി ചുമക്കുന്നത്. അതിന് കാരണമില്ലാത്തതുപോലെ പരിഹാരവുമില്ല .അതുകൊണ്ട് പുലി തൻ്റെ അസംബന്ധത്തെ നേരിടുകയും അതിൽ നിന്ന് രക്ഷപ്പെടാൻ അക്രമാസക്തമാവുകയുമാണ് ചെയ്യുന്നത്. അക്രമത്തിനു സാധൂകരണമില്ലാത്തതുപോലെ പരിഹാരവുമില്ല .ഇതു പുലിയുടെ ജീവിതത്തെ അസംബന്ധമാക്കുന്നു. ഈ അസംബന്ധം അതിനെ നിത്യവിഷാദത്തിലേക്ക് എടുത്തെറിഞ്ഞിരിക്കുകയാണ്.
വിഷാദത്തിനകത്ത് യുക്തിചിന്തയ്ക്ക് സ്ഥാനമില്ല. അസ്തിത്വപരമായ ദുരൂഹതയുടെ വലിയൊരു ഭാരം അത് പേറുകയാണ് .പുലിയിൽ പ്രത്യക്ഷതയിൽ ഒരു സംഹാര രൂപിയായ സർവ്വസൈന്യാധിപൻ്റെ ഭാവമില്ല. അത് നടപ്പിൽ ശാന്തമാണ്. ആ ശാന്തതയ്ക്കുള്ളിലാണ് അസംബന്ധമുള്ളത്. എന്നാൽ ഒരു തേളിൽ സംഹാരരൂപമായ സൈന്യാധിപൻ്റെ ഭാവമുണ്ട് ,എല്ലാ ചലനങ്ങളിലും. തേൾ സഞ്ചരിക്കുമ്പോൾ ഒരു സൈന്യാധിപൻ മാത്രമല്ല ,സൈനികവ്യൂഹമാണ്, വാഹനങ്ങൾ ഉൾപ്പെടെ ,നീങ്ങുന്നത്. അത് ഏതു ശത്രുവിനെയാണ് നേരിടാൻ പോകുന്നത്? .അതിനു എങ്ങനെയാണ് മുന്നറിയിപ്പ് കിട്ടിയത്?

കോമാളിയുടെ സാധ്യതകൾ 

ആൽബർട്ട് കമ്യുവിൻ്റെ വീക്ഷണത്തിൽ ജീവിതത്തിനു എന്തെങ്കിലും അർത്ഥമില്ല; ജീവിതാനന്തരവും അങ്ങനെതന്നെ. എന്നാൽ അതറിയാൻ പരിമിതികളുണ്ട് .അത് തൻ്റെ പരിധിക്കപ്പുറമുള്ള കാര്യമാണ്. താൻ അതാലോചിക്കുന്നതുകൊണ്ട് പരിഹാരമില്ല. മനുഷ്യൻ്റേതായ അവസ്ഥയിൽ നിന്നുകൊണ്ട് മാത്രമേ എന്തെങ്കിലും ആലോചിക്കാനാവൂ. പുലിക്കും അതേ സാധ്യതയുള്ളൂ. ഒരു പുലിയായിരിക്കുക എന്ന ഒരേയൊരു തിരഞ്ഞെടുപ്പ് മാത്രമാണ് അതിനുള്ളത്. മനുഷ്യനു അപരവ്യക്തിത്വം എന്ന പോലെ കലാകാരനാകാം; കഥാപാത്രമാകാം. അങ്ങനെ സ്വന്തം അസ്തിത്വത്തെ കുറച്ചുനേരത്തേക്കെങ്കിലും മറ്റൊന്നായി മാറ്റാം. ഒരു കോമാളിയാകാൻ കഴിയുന്നിടത്ത് മനുഷ്യനു അനന്ത സാധ്യതകളുണ്ട്.
അവൻ ജീവിതത്തിലെ സമ്പത്തിലും ഉയർന്ന പദവിയിലും അധികാരത്തിലുമെത്തുമ്പോൾ കോമാളിത്തത്തെ ആശ്രയിക്കുന്നവരുണ്ട്. ഹിറ്റ്ലർ ആ കോമാളിത്തത്തെ നല്ലപോലെ ആസ്വദിച്ചു, സ്റ്റാലിനും . സംശയമുള്ളവരെ വധിക്കുന്നതിൽ ഈ കോമാളിത്തമുണ്ട് .വലിയ ശക്തിയുള്ളവനായിരിക്കുകയും തീരെ ശക്തി കുറഞ്ഞവരെ ശങ്കയുടെ പേരിൽ കൊല്ലുകയും ചെയ്യുന്നതിൽ കോമാളിത്തമുണ്ട് .ഇത് ഒരു രക്ഷാമാർഗ്ഗമാണ് ;അവനവനായിരിക്കുക എന്ന അവസ്ഥയെ വക്രീകരിച്ച് മറ്റൊന്നാക്കുന്ന വിദ്യ.

മനുഷ്യൻ ഒറ്റപ്പെടുന്നു 

വാൾട്ട് വിറ്റ്മാൻ എഴുതി:
If there be any soul
There is truth…
If there be man or woman
There is truth

മനുഷ്യൻ്റെ ലോകത്തെ നിലനിർത്താൻ ശേഷിയുള്ള ഒരു പ്രസ്താവമാണിത് .ആത്മാവുണ്ടെങ്കിൽ സത്യവുമുണ്ട്. ആണും പെണ്ണുമുണ്ടെങ്കിൽ സത്യമുണ്ട്. അത് കാഴ്ചശക്തിപോലെ പരമപവിത്രമാണെന്ന് വിറ്റ്മാൻ പ്രസ്താവിക്കുന്നു. എന്നാൽ ആ സത്യത്തെ മിക്കവാറും മറച്ചു കഴിഞ്ഞിരിക്കുകയാണ് മനുഷ്യൻ. അവനിലെ സത്യത്തിനു ഗതികെട്ട് പിന്നിലേക്ക് പോകേണ്ടിവരുന്നു. അവൻ മുഖാവരണം ധരിച്ച് സ്വയം മറ്റൊരാളാണെന്ന് സങ്കല്പിക്കുന്നു. പഞ്ചഭൂതങ്ങളെയും നശിപ്പിക്കുന്നു. അവൻ എല്ലാത്തിൽനിന്നും അകന്നു നിൽക്കുകയാണ്. അവനിലെ സത്യം ഒരു ഇരുട്ടുമുറിയിൽ അകപ്പെട്ടിരിക്കുന്നതുപോലെ തോന്നുന്നു .മനുഷ്യന് വിജയിക്കാൻ വലിയ സാധ്യതകൾ ഉണ്ടായിരുന്നു. എല്ലാ സദ്ഫലങ്ങളെയും അവൻ ഇല്ലാതാക്കി. പ്രേമിക്കാനും ആനന്ദിക്കാനും ധാരാളം സാമഗ്രികൾ ശരീരത്തിലുണ്ടെന്നിരിക്കെ , യാതൊന്നിനെയും വിശ്വസിക്കാതെ അവൻ ഒറ്റപ്പെടാനാണ് ശ്രമിക്കുന്നത്. വെറുക്കുന്നതിൽ അവൻ ആനന്ദം കണ്ടെത്തുന്നു .സ്നേഹിക്കുമ്പോൾ വെറുക്കാനുള്ള കാരണങ്ങളാണ് തിരയുന്നത്.
അവൻ്റെ യുക്തി തിന്മ കണ്ടുപിടിക്കാനുള്ള ഒരായുധമായി തീർന്നിരിക്കുന്നു .സ്വന്തം വൈരുദ്ധ്യത്തെ വിപുലീകരിക്കുകയും അതിലൂടെ സ്വയം മറക്കുകയുമാണ് മനുഷ്യൻ ചെയ്യുന്നത്. അവൻ ഒറ്റപ്പെടുന്നത് ഈ ഒഴിവിലാണ്. അവനിലേക്ക് കണ്ണുകൾ നീണ്ടു വരാത്തവിധം വൈരുദ്ധ്യത്തെ ബാഹ്യമായി ശതഗുണീഭവിപ്പിക്കുകയാണ് ചെയ്യുന്നത് .സുകുമാർ അഴീക്കോട് എഴുതിയ ഒരു ചെറിയ ലേഖനത്തിൽ (മനുഷ്യൻ ചീത്ത മൃഗമാണ്) ഇങ്ങനെ വായിക്കാം :

“മൃഗങ്ങൾ എല്ലാം നല്ല മൃഗങ്ങളാണ്. മനുഷ്യൻ ചീത്ത മൃഗമാണ്. എല്ലാ മൃഗങ്ങളും സ്വന്തം വംശത്തെ നശിപ്പിക്കില്ല .മനുഷ്യൻ ഉണ്ടായ കാലം തൊട്ട് ഇന്നും നടത്തുന്ന ഏകവിനോദം സ്വന്തം സംഹാരമാണ്. അവൻ്റെ വളർച്ചയുടെ എല്ലാ നേട്ടങ്ങളും കേന്ദ്രങ്ങളും ഈ പ്രാകൃതമായ ക്രൂരതയെ തൃപ്തിപ്പെടുത്താൻ ഉപയോഗിക്കുകയാണ്. ശാസ്ത്രത്തിൻ്റെ എല്ലാ കണ്ടുപിടിത്തങ്ങളും ആത്യന്തികമായി അവൻ പ്രയോഗിക്കുന്നത് മറ്റു മനുഷ്യരുടെ നേർക്കാണ്. തോക്കും അണുബോംബും എല്ലാം ഈ കഥ പറഞ്ഞുകൊണ്ടേയിരിക്കുന്നു” .

അഴീക്കോട് തുടർന്നു പറയുന്നത് മനുഷ്യൻ അവൻ്റെ വാസനകളെ ചീത്തക്കാര്യങ്ങൾക്കായി വർധിപ്പിച്ചതുപോലെ മൃഗങ്ങൾ ചെയ്തിട്ടില്ലെന്നാണ് .വാസ്തവത്തിൽ മനുഷ്യൻ വളരുകയാണോ ചെയ്യുന്നത്? സ്നേഹവും നന്മയും കൈവിട്ടുകളയുന്ന ഒരു വർഗ്ഗം എങ്ങനെയാണ് വളരുന്നത് ?
അവൻ എല്ലാം നല്ല പ്രതീക്ഷകളും തകർത്തപ്പോൾ മൃഗങ്ങൾ അതിൻ്റെ പേരിൽ യാതനയനുഭവിച്ചു. പുലി എന്തുകൊണ്ട് മൗനമായിരിക്കുന്നു ?അതിൻ്റെ മുരളലും ദയയില്ലാത്ത നോട്ടവുമല്ലാതെ വേറെന്താണ് ഈ ദുരവസ്ഥയ്ക്ക് മുമ്പിൽ വെക്കാനുള്ളത് ? ദൈവം ഏൽപ്പിച്ച കെണിയിൽ ജീവിതം തന്നെ അധാർമ്മികതയായി തലയിലേറ്റി അത് നടക്കുകയാണ് .ഒരു പുലി നടന്നു വരുമ്പോൾ അത് കാടിനെയല്ല തലയിലേറ്റുന്നത്; കാടിൻ്റെ പേരിൽ കൈവിട്ടുകളഞ്ഞ ധർമ്മത്തെയാണ്. അനിവാര്യമായി നടപ്പാക്കേണ്ടി വരുന്ന ധർമ്മവധത്തിൻ്റെ പേരിലുള്ള തീവ്ര വിഷാദമാണ് പുലി ചുമക്കുന്നത്.

മനുഷ്യനും പുലിയെപോലെ 

പുലിയുടെ അപ്രതിരോധ്യമായ ഈ വിഷാദാത്മകത മനുഷ്യനെയും ബാധിച്ചിരിക്കുന്നു എന്നാണ്  തോന്നുന്നത്. കാരണം, മനുഷ്യൻ അവൻ്റെ ക്രൂരതയെന്ന അസംബന്ധത്തിൽനിന്ന് മുക്തനാകാൻ നൂറു നൂറു അവസരങ്ങളുണ്ടായിട്ടും  അതിൽ തന്നെ തുടരുകയാണ്. 
തൻ്റെ പ്രകൃതിയിൽ മറ്റൊന്നിനെ  ദ്രോഹിക്കേണ്ടതിൻ്റെ ആവശ്യകതയില്ലെന്നിരിക്കെ, അവൻ  അതുതന്നെ ആവർത്തിക്കുകയാണ്. യുക്തിയെ വിശകലനം ചെയ്തും തർക്കിച്ചും അവൻ അതിൻ്റെ തന്നെ  അസംബന്ധം സൃഷ്ടിക്കുകയാണ്.

ഇല്ലാത്ത ഒരു സംഭവത്തെക്കുറിച്ച്  ചർച്ചചെയ്തു അതുണ്ടെന്ന് സ്ഥാപിക്കാനും ശിക്ഷ വിധിക്കാനും മനുഷ്യനു കഴിയുന്നത് അവൻ്റെ ഈ അസംബന്ധയുക്തിയുടെ തെളിവാണ്. ഓരോ മനുഷ്യൻ്റെയും വിധി അസംബന്ധയുക്തിയുടെയും ക്രൂരതയുടെയും ഭാഗമായി മാറ്റിയെഴുതപ്പെടുകയാണ്. സ്വന്തം ഇഷ്ടങ്ങളോട് ,താല്പര്യങ്ങളോട് , അഭിനിവേശങ്ങളോട് ,യുക്തികളോട് ഇണങ്ങിപ്പോകാനാവാത്ത വിധം മനുഷ്യൻ അവനെ തന്നെ അപനിർമ്മിക്കുകയാണ് ചെയ്യുന്നത്. ഒരു പിടക്കോഴി കുഞ്ഞുങ്ങളെ കൊത്തിയകറ്റുന്നപോലെ നമ്മൾ നമ്മുടെ തന്നെ ഇഷ്ടങ്ങളെ, ബന്ധങ്ങളെ ,യുക്തികളെ ഒരു ഘട്ടം കഴിയുമ്പോൾ കൊത്തിയകറ്റുന്നു .അതുകൊണ്ട് നമ്മുടെ അസ്തിത്വത്തിൽ നാം നിർമ്മിക്കുന്ന തിരഞ്ഞെടുപ്പുകളുടെ വ്യഥയ്ക്കുപരി ,പുലിയുടേതിനു സമാനമായ, അപ്രതിരോധ്യമായ ധർമ്മസങ്കടങ്ങളും വന്നു ചേരുന്നു.
ഇതാണ് നമ്മെ വിഷാദരോഗിയാക്കുന്നത് . വിഷാദത്തെ ഉള്ളിലിട്ടുകൊണ്ടു നടന്ന്  നാം സ്വയം ചീത്തയാക്കുന്നു, മറ്റാരുടെയും സഹായമില്ലാതെ തന്നെ.
വിഷാദത്തിൽ നിന്ന് നിസ്സഹായമായ ക്രോധം പുറത്തുവരുകയാണ്. 



at March 31, 2022 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

നവമലയാളകവിതയും ദാരിദ്ര്യത്തിൻ്റെ ദാർശനികതയും /എം.കെ.ഹരികുമാർ

 






മാധവിക്കുട്ടിയുടെ 'എൻ്റെ ലോകം' എന്ന പുസ്തകത്തിൽ ഇങ്ങനെ വായിക്കാം: 
"അവർ പോവുമ്പോൾ ഞങ്ങൾ വണ്ടി കയറാൻ പോയിരുന്നു. അവരുടെ നിഷ്കളങ്കമായ പുഞ്ചിരി എന്നിൽ നേർത്ത ഒരപരാധബോധം വളർത്തി.
ഞാൻ ജീവിതത്തിലുടനീളം നടിക്കുക മാത്രമേ ചെയ്യുന്നുള്ളൂ എന്ന് എനിക്ക് മനസ്സിലായി. ഒന്നാന്തരം ഒരു നടി. പാപിയാണെന്ന് വായനക്കാരെ ധരിപ്പിക്കുകയും വീട്ടുകാരെയും ദൈവങ്ങളെയും ഒരു മാലാഖയാണെന്ന്  ധരിപ്പിക്കുകയും ഒരേ സമയത്ത് ഞാൻ ചെയ്യുന്നു? വാസ്തവത്തിൽ ഞാൻ ആരാണ്? എന്താണ് ഞാൻ? വെറും ഒരു ശൂന്യത മാത്രം. പക്ഷേ ,ഈ ശൂന്യതയുടെ പേര് മനുഷ്യൻ എന്നാണ് ".

ഒരു വിചിന്തനത്തിൽ ,ആത്മാവിനു ബാഹ്യമായതെല്ലാം ബഹിഷ്കരിക്കുകയാണ് കഥാകാരി. അവർ ഒരു ശൂന്യതയെ അഭിമുഖീകരിക്കുന്നുണ്ട്. മനുഷ്യൻ ഇതുപോലൊരു ശൂന്യതയാണെങ്കിൽ , അവൻ എങ്ങനെയാണ് ആത്മാവിൽ തകരാതിരിക്കുന്നത് ?തുടർന്ന് മാധവിക്കുട്ടി ഇങ്ങനെയെഴുതുന്നു: "എൻ്റെ  മനസ്സിൻ്റെ ,അല്ല ,എൻ്റെ ആത്മാവിൻ്റേതായ കാപട്യങ്ങളെല്ലാം വേഷവിധാനങ്ങളെയെന്നപോലെ അഴിച്ചുവെച്ചു കഴിയുമ്പോൾ ഒരു യാഥാർത്ഥ്യം മാത്രം അവശേഷിക്കും. സ്നേഹം സമ്പാദിക്കാനുള്ള  ദുരാഗ്രഹം. ഏറ്റവും വിലയേറിയ ഒരു വസ്തുവിനുവേണ്ടി ഏറ്റവും അനർഹമായ ഒരു പെണ്ണിൻ്റെ വെറും  കൊതി. മുറ്റത്ത് ധർമ്മം യാചിക്കുന്നവൾ ഒരു രാത്രിയിൽ താൻ രാജ്ഞിയായി കൊട്ടാരത്തിൽ വാണു എന്ന് സ്വപ്നം കണ്ടിട്ട് എന്തുഫലം?" 

ആത്മാവിനെ ഇതുപോലെ നഗ്നമാക്കി എഴുതുമ്പോഴാണ് പല വ്യാജവിശ്വാസങ്ങളും അഴിഞ്ഞുവീഴുന്നത്. മനുഷ്യനെ തേടിച്ചെന്ന് പിടിക്കുകയാണ് കഥാകാരി .അവർക്ക് മുന്നിൽ ഒന്നും  ഒളിക്കാനാവില്ല .സ്നേഹത്തിനു വേണ്ടിയുള്ള ആഗ്രഹത്തെപോലും അവർ നിരാകരിക്കുന്നു. കാരണം, അതിൽ ദുഷിച്ച എന്തെങ്കിലും വാസനകൾ കടന്നുവന്നു സ്വാർത്ഥമാക്കിയാലോ? .ഒരു ബിന്ദുവിൽ മനുഷ്യൻ്റെ ചിന്തയുടെ തേര് നിൽക്കുന്നു .തൻ്റെ സ്നേഹം തന്നെക്കാൾ എത്രയോ ദൂരെയാണെന്ന് അവർ അറിയുന്നു.അവർ ആത്മാവിൽ ദരിദ്രയാകുന്നതിൻ്റെ ആന്തരിക സംഘർഷങ്ങളാണ് വിവരിക്കുന്നത്.

ദാരിദ്ര്യം എന്ന ഉപഭോഗവസ്തു 

ദാരിദ്ര്യമാണ് നമ്മുടെ ഏറ്റവും വലിയ ഉപഭോഗവസ്തു .ദാരിദ്ര്യം പലതലങ്ങളിൽ ,വിതാനങ്ങളിൽ സങ്കൽപങ്ങളിൽ നിലനിൽക്കുന്നു . ദാരിദ്ര്യം പ്രലോഭിപ്പിക്കപ്പെടുന്നു. ദാരിദ്ര്യം ഒരാശയമാണ്, സങ്കല്പമാണ്.
അത് കൈമാറാവുന്നതാണ്. ദാരിദ്ര്യത്തിന് ആത്മീയതയുണ്ട് ; ദാർശനികമാണത് .ദാരിദ്ര്യത്തിന് സ്വീകാര്യതയുണ്ട്. അത്  നഗ്നമാണ്. അതിനോട് എപ്പോഴും മനുഷ്യനു അനുകമ്പയുണ്ട്.

ഒരു ജീവൻ്റെ തൊട്ടടുത്താണതുള്ളത്. സുഭിക്ഷത, ധാരാളിത്തം ,സമ്പന്നത  എന്നീ കാര്യങ്ങളെ വർജിച്ച് ദാരിദ്ര്യം സ്വയം എടുത്തണിയുന്നവരുണ്ട്. ധാരാളിത്തം പാപമാണെന്ന് കരുതുന്നവരുണ്ട് .ആവശ്യത്തിൽ കൂടുതൽ ഉള്ളതെല്ലാം സമ്പത്താണെന്ന ചിന്തയുള്ളവരുണ്ട്. റസ്കിൻ ബോണ്ട് , ഗാന്ധിജി, ടോൾസ്റ്റോയി തുടങ്ങിയവർ ആ ചിന്താഗതി പുലർത്തിയിരുന്നു. ദരിദ്രനാകാൻ വേണ്ടി ജീവിതത്തിൽ പലതിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നവരുണ്ട്.സമ്പത്ത് നേടുന്നത് കുറ്റമായതിനാൽ ദാരിദ്ര്യത്തിലൂടെ മോചനം എന്ന ആത്മീയവഴി തിരഞ്ഞെടുത്തവരുണ്ട്. ദാരിദ്ര്യം മാറരുതെന്ന് ചിലർ ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ ദാരിദ്ര്യം ഒരു വലിയ ആത്മീയവിപണിയാണ് തുറന്നിട്ടിരിക്കുന്നത്.

മതങ്ങളും രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും ,പല തലങ്ങളിലാണെങ്കിലും ,മുഖ്യമായും ദാരിദ്ര്യമാണ് വിപണനം ചെയ്യുന്നത്. ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ എന്ന് ബൈബിളിൽ പറഞ്ഞത് ദാരിദ്ര്യത്തിൻ്റെ  ആത്മീയമായ മഹത്വവത്ക്കരണമാണ്.  ദൈവത്തെക്കുറിച്ചുള്ള അജ്ഞതയാണ് നമ്മെ പാപിയാക്കുന്നത്. പാപിയായതുകൊണ്ട് ആത്മാവിൽ ദരിദ്രരായിരിക്കുന്നു. പാപിയിരിക്കുന്ന അവസ്ഥ ദൈവരാഹിത്യം; ദരിദ്രമായ അവസ്ഥയാണത്. പാപത്തിൽ നിന്ന് രക്ഷപ്പെടാൻ ദൈവത്തെ ലഭിക്കണം.അതിനു ആത്മീയമായ ദാരിദ്ര്യം അനുഭവിക്കണം.  ആത്മീയമായ ശൂന്യതയാണ് ഈ ദാരിദ്ര്യം. ദൈവമാണ് ആ ശൂന്യത പരിഹരിക്കുന്നത്. ലോകത്തിൽ ദു:ഖിതരുടെ കണ്ണീരൊപ്പുമെന്നാണ് ക്രിസ്തുമതം പറയുന്നത്. അതുകൊണ്ട് ആ ദാരിദ്ര്യത്തിന് ആകർഷണം കൂടുതലാണ്. മതങ്ങൾ ദാരിദ്ര്യമാണ് മുന്നോട്ടുവയ്ക്കുന്നത്. 
പാപികളായ ദരിദ്രരെയാണ് അഭിസംബോധന ചെയ്യുന്നത് .

ദരിദ്രരാകാൻ വേണ്ടി നാം തയ്യാറെടുക്കണമെന്നാണ് ആഹ്വാനം. ഹിന്ദുമതത്തിലും ദാരിദ്ര്യത്തിനു പരമോന്നത സ്ഥാനമാണ്. നാല് ആശ്രമങ്ങളിൽ ഒടുവിലത്തേത് സന്യാസമാണ്. സന്യാസം ദാരിദ്ര്യത്തിൻ്റെ ആശയപരമായ മഹത്വവത്ക്കരണമാണ്. സുരക്ഷിതത്വമോ ,ആശയോ ,സ്വത്തോ ,പണമോ ഇല്ലാത്ത വെറും  ഒരാൾ എന്ന നിലയിലാണ് സന്യാസി ജീവിക്കേണ്ടതത്രേ. അപ്പോൾ അദ്ദേഹത്തെ ആരു സംരക്ഷിക്കും? അദ്ദേഹത്തിനു രോഗം വന്നാൽ ?സംരക്ഷിക്കപ്പെടാൻ ആഗ്രഹിക്കാതെ ഒറ്റയ്ക്ക് തപസ്സു ചെയ്യാൻ പോകുന്ന സന്യാസി ഒരു പവിത്രമായ ബിംബമാണെങ്കിൽ, അവിടെയും പ്രധാന ചിന്ത ദാരിദ്ര്യം തന്നെയാണ്. 
ദാരിദ്ര്യത്തിൻ്റെ  ആത്മീയ പദവിയാണത്.

നിരാസത്തിൻ്റെ ഈ ലോകം 

ആത്മാവിൽ ഭൗതികമായി  ദരിദ്രരാകാൻ ,മാർക്സിസ്റ്റ് പ്രത്യയശാസ്ത്രം ,വേറൊന്നു  രീതിയിൽ, പറയുന്നുണ്ട് .സ്വത്തെല്ലാം ഇല്ലാതാക്കി ,എല്ലാവരെയും രാഷ്ട്രത്തിലെ  നിസ്വവ്യക്തികളാക്കാമെന്നാണ് കമ്മ്യൂണിസം പറയുന്നത് .നഷ്ടപ്പെടാൻ ചങ്ങലകളേയുള്ളു. കിട്ടാനുള്ളത് വലിയ ലോകമാണ്. ഈ ലോകം എന്നത് സമ്പന്നതയുടെ ലോകമല്ല;നിരാസത്തിൻ്റെ ,ത്യാഗത്തിൻ്റെ ലോകമാണ്.  ആഗ്രഹിക്കാതിരിക്കുന്നതിൽ  ദാരിദ്ര്യമുണ്ട്. അത് ശാരീരികവും  മാനസികവുമായ ദാരിദ്ര്യമാണ്. ഒരു ഗൃഹസ്ഥന് ദാരിദ്ര്യം പീഢയും ,രാഷ്ട്രീയ പ്രത്യയശാസ്ത്ര വാദിക്ക് വിമോചനവുമാണ്; സന്യാസിക്ക് സ്ഥാസ്ഥ്യമാണത്‌. 

സാഹിത്യത്തിലും ,കാതലായ അന്വേഷണങ്ങൾ ദാരിദ്ര്യത്തിൻ്റെ ദർശനികതയിലാണ് എത്തിക്കുന്നത്. വൈകാരികക്ഷമതയുടെയും അത്യാനന്ദത്തിൻ്റെയും ത്വരകൾ ദാരിദ്ര്യം എന്ന സമസ്യയ്ക്ക് ചുറ്റും കറങ്ങുകയാണ്. ദാരിദ്ര്യം ഒരു ദാർശനിക പ്രശ്നമെന്നതലത്തിൽ ചിന്തയുടെയും വാക്കുകളുടെയും സമ്പദ്ശാസ്ത്രത്തെ ചൂഴുകയാണ്.  കവികളും എഴുത്തുകാരും ദാരിദ്ര്യത്തെ  ഉപാസിച്ചിട്ടുണ്ട്. ചിലർ ദരിദ്രരാകാൻ വേണ്ടി ജോലി രാജിവയ്ക്കുന്നു ,പ്രണയിക്കുന്നു ,ഒളിച്ചോടുന്നു ,ധൂർത്തടിക്കുന്നു ,വേദാന്തിയാകുന്നു ,കവിതയെഴുതുന്നു. 
ആശയപരമായ ദാരിദ്ര്യമല്ല ,വിഷാദാത്മകമായ ഭൗതിക ദാരിദ്ര്യത്തിലൂടെ വാക്കുകൾക്കുള്ളിലെ നീതിദ്രവ്യം തേടുന്നു. 

നമ്മുടെ കവിതയിൽ എ. അയ്യപ്പൻ ദാരിദ്ര്യത്തെ ദാർശനികവത്ക്കരിച്ചു. അയ്യപ്പനു ശേഷം വന്ന കവികളിലൂടെ ദാരിദ്ര്യത്തിൻ്റെയും കാവ്യാത്മകതയുടെയും സമസ്യകൾ അന്വേഷിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. മനുഷ്യജീവിതത്തിലെ യാതനകളുടെ ആത്മീയതയും  , ദാരിദ്ര്യത്തിൻ്റെ ദാർശനികതയും ഒരേസമയം പുരാതനവും കാവ്യാത്മകവുമാണ്. കവി വാക്കുകൾക്കുള്ളിൽ ഒളിപ്പിച്ചുവച്ചിരിക്കുന്ന നിസ്വാർത്ഥതയുടെ ,പരിതാപത്തിൻ്റെ ,വിശ്വാസരാഹിത്യത്തിൻ്റെ , വിടവാങ്ങലിൻ്റെ, പരിത്യാഗത്തിൻ്റെ ,അലച്ചിലിൻ്റെ ,ദയനീയതയുടെ ,ധാർമ്മികമായ ദാരിദ്ര്യത്തിൻ്റെ, സങ്കടങ്ങളുടെ അവസ്ഥ ഇവിടെ ആരായുകയാണ്. ദാരിദ്യം വിപുലമായ ഒരസ്തിത്വപ്രശ്നമായി വികസിക്കുകയാണ്.  മനുഷ്യാത്മാവിൻ്റെ പാപമല്ല, മാനവജാതിയുടെ പാപബോധത്തെ മുൻനിർത്തി അസ്തിത്വത്തിൻ്റെ ദാരിദ്ര്യമാണ് ഉയർന്നുവരുന്നത്. അത് നിസ്സാരതയുടെയും നിസ്സീമമായ ഏകാന്തതയുടെയും ഭാഷ്യമായി മാറുന്നു. പാപിയായ മനുഷ്യൻ അനുഭവിക്കുന്ന ധാർമ്മിക വ്യസനത്തിന് ദാരിദ്ര്യത്തിൻ്റെ  ഉന്നതമായ ഛായയുണ്ട്. പരിത്യജിക്കപ്പെടുന്നതെന്തിലും ദാരിദ്ര്യത്തിൻ്റെ ഛായയുണ്ട് .

കവികൾ സ്വയം കുത്തിനോവിച്ചും  സ്വയം പരിഹസിച്ചും ക്രൂരവിമർശനമുയർത്തിയും സ്വയം വെന്തുനീറിയും മാനവവംശത്തിൻ്റെ  ആത്മീയമായ ദാരിദ്ര്യത്തിൻ്റെ ഭിന്ന വശങ്ങൾ ആവിഷ്‌കരിക്കുന്നു. ജീവിതത്തിൻ്റെ ഹൃദയത്തിൽ ഒരാൾ അനുഭവിക്കുന്ന ആത്മീയമായ നിരാഹാരമാണത്. യാതൊന്നിനെയും അകത്തേക്ക് പ്രവേശിക്കാനാവാത്ത വിധം ഒരാൾ തന്നിൽ തന്നെ എരിയുന്ന അവസ്ഥ .ഭൗതികജീവിതത്തിൻ്റെ രുചിയോ ഗുണമോ കനമോ വേണ്ടാത്ത നിമിഷത്തിൽ ഒരുവന് അവൻ തന്നെയാണ് പ്രാണൻ.അതിലാണ് അവൻ എരിയുന്നത്. 

 

സമ്മോഹനമായ വായ്ത്തലകൾ

കളത്തറ ഗോപൻ 'ഇരുട്ടെന്നോ വെളിച്ചമെന്നോ തീർച്ചയില്ലാത്ത ഒരാൾ '(ഫേബിയൻ)എന്ന സമാഹാരത്തിൽ ഇങ്ങനെ എഴുതുന്നു:
"ചിലപ്പോൾ അയാൾ പകൽ 
മൊത്തം കിടന്നുറങ്ങും 
കിളികൾ ചിലയ്ക്കുന്നത്
കാക്ക കരയുന്നത് 
കോഴി കൂകുന്നത് 
മൊബൈൽ അലാറം
സ്കൂൾ, കോളേജ് കുട്ടികൾ 
ജോലിക്ക് പോകുന്ന മനുഷ്യർ
വണ്ടികൾ ,ഒച്ച ,വെയിൽ എന്നു വേണ്ട 
പകലാണെന്നു തോന്നിപ്പിക്കുന്ന ഒന്നിലും 
അയാളുടെ ശ്രദ്ധ
ചെന്നതേയില്ല "
(ഇരുട്ടെന്നോ വെളിച്ചമെന്നോ തീർച്ചയില്ലാത്ത ഒരാൾ) 

"ആൾക്കാരെന്നോ ,ഒച്ചുകളെന്നോ , ഉറുമ്പുകളെന്നോ ,കോഴികളെന്നോ 
ചിലന്തികളെന്നോ ,പശുവെന്നോ
ആളുകളെന്നോ ഏതുമായിക്കൊള്ളട്ടെ
എല്ലാം നിറത്തിലും വലിപ്പത്തിലും
സ്വഭാവത്തിലും ഒരുപോലെതന്നെ
ആൾക്കാർക്കിതു മടുപ്പായി 
വല്ലാത്ത ഇടങ്ങേറായി 
ഒരുവൻ /ഒരുവൾ 
എങ്ങനെയാണോ നടക്കുന്നത്
ഇരിക്കുന്നത് ,കിടക്കുന്നത്
സംസാരിക്കുന്നത് എന്നുവേണ്ട
കരയുമ്പോൾ ഉതിരുന്ന 
കണ്ണീർത്തുള്ളിവരെ ഒരേപോലെ.
എപ്പോഴും രാത്രിയായിരുന്നെങ്കിലെന്നു
വല്ലാതെ ആഗ്രഹിച്ചും 
പ്രാർത്ഥിച്ചും
അവരെല്ലാവരും 
ഒരേപോലിരിക്കുന്നു "
(ഒരേപോലെ )

ഈ രണ്ടു കവിതകളിലും  അനുഭവിക്കുന്ന ഏകാകിയായ മനുഷ്യൻ കവി തന്നെയാണ്. ആത്മപ്രധാനമായ കാവ്യാഖ്യാനങ്ങളിൽ ,ജീവിതാന്തർഭാഗം എന്നപോലെ ഉയർത്തിക്കൊണ്ടു വരുന്നത് കവിയെ തന്നെയാണ്. തന്നിൽ നിന്ന് വേറിട്ട് കവിതയില്ലെന്നാണ് ഇവിടെ കവി വ്യംഗ്യമായി സൂചിപ്പിക്കുന്നത്.ഗോപൻ്റെ കവിതയിൽ മനുഷ്യനെ ,ഈ ലോകത്തെ മനസ്സിലാക്കാൻ കഴിയാത്ത വിധം പ്രത്യേകമായ ഭ്രമം ബാധിച്ചിരിക്കുകയാണ് .ഒരു അഗാധക്കാഴ്ചയാണത്. അയാൾ തന്നിലേക്ക് തന്നെ ഉൾവലിഞ്ഞു പോയിരിക്കുന്നു. ഈ ലോകം തന്നിൽ ഒരു മാറ്റവും ഉണ്ടാക്കുകയില്ലെന്നാണ് അയാൾ കരുതുന്നത്‌. 

ദാരിദ്ര്യത്തിൻ്റെയും പീഢയുടെയും സമ്മോഹനമായ വായ്ത്തലകളിലൂടെ കടന്നു പോകുന്ന ആ മനസ്സിൽ കട്ടിയായ വിഷംപോലെ ദുഃഖം പടർന്നിരിക്കയാണ് ,ഇരുട്ടായാലെന്ത് , വെളിച്ചമായാലെന്ത്? അയാൾ എല്ലാ മനുഷ്യരെയും ഒരുപോലെ കാണുകയാണ് ;അല്ലെങ്കിൽ  എല്ലാവരും ഒരുപോലെയായിരിക്കുന്നു.
സ്വഭാവത്തിലും നിസ്സംഗതയിലും ക്രൂരതയിലും വേർതിരിച്ചെടുക്കാനായി എന്തെങ്കിലും ഉണ്ടാകണമെന്നില്ലല്ലോ.
പതനത്തിൻ്റെ സാകല്യതയിൽ ഒരുവനു  മറ്റെല്ലാം ഒരുപോലെയാണ് .ലോകം വളരെ ഭ്രാന്തമായി നിസ്സംഗമാവുകയും ഒന്നും കേൾക്കാത്ത വിധം മൃതമാവുകയും ചെയ്യുകയാണ്. ഉണർന്നിരിക്കുന്നവനു മുന്നിൽ യാതൊരു സുവിശേഷവും പകരാൻ  കെല്പില്ലാത്ത ലോകം തൻ്റെ 
മുന്നിൽ ചലനശേഷിയറ്റ് ,ഒരു നനഞ്ഞ പൂച്ചയെപ്പോല കമഴ്ന്നു കിടക്കുകയാണ്. 

 

കവിത എന്ന വിധി 

കണ്ണനാർ എഴുതിയ 'അയ്യപ്പൻ വെറുമൊരു കവിയല്ല'(പേപ്പർ പബ്ളിക്ക) എന്ന സമാഹാരത്തിലെ ഈ വരികൾ നോക്കൂ : 

"ക്ളാവു മണക്കും നഷ്ടകാലങ്ങൾ
ചരമഗതിയടയാതെ 
വിപിനയാമങ്ങളിൽ 
ചേക്കേറാതെ തുണയ്ക്കണം
ഇരതേടാൻ 
ചിറകൊരുങ്ങുമ്പോൾ
ഇണതന്നിമതാരകത്തെ
ധ്യാനിക്കുമ്പോൾ 
'ഇദം ന മമ '
കാതിൽ മന്ത്രിക്കണം .
ജ്ഞാനപ്പാനയിൽ കുളിപ്പിക്കണം
ഒടുവിലൊന്നുമേ പറയാതെ
ഉടൽ വിട്ടകലുമ്പോളുയർന്ന 
നിശ്വാസ നനവിനോടൊപ്പം 
ചിദംബരമാകണം ,
മണ്ണിൻ്റെ കറുകമുനയിലും 
തിരളണം സൗന്ദര്യലഹരി "
(പുനർജന്മം)

ആത്മാവിൻ്റെ ഏറ്റവും നിസ്വമായ ഒരു പക്ഷത്തേക്കാണ് കവി ചായുന്നത്.  ജ്ഞാനപ്പാനയിൽ കുളിപ്പിക്കണമെന്ന അപേക്ഷ തരളമാണ്, ശുദ്ധമാണ്.
ലോകകളങ്കങ്ങളെ തൻ്റെ ആത്മീയമായ നിരാഹാരംകൊണ്ടാണ് കവി നേരിടുന്നത് .വിശ്വാസവും ആത്മീയതയും മനുഷ്യനെ സംസ്കര ചിത്തനാക്കുന്നത് ഇവിടെയാണ് .ലോകത്തിൻ്റെ വിശേഷപ്പെട്ട സമ്പാദ്യങ്ങളിൽ, മനുഷ്യർ കൂട്ടത്തോടെ പാഞ്ഞുചെന്ന്  തട്ടിയെടുക്കാൻ ആഗ്രഹിക്കുന്ന ഭൗതികമായ സൗവർണസ്വപ്നങ്ങളിൽ കവി നിരർത്ഥകതയാണ് കാണുന്നത്. 
ആന്തരികകമായ, ദാർശനികമായ ഔന്നിത്യമാണത്. തനിക്ക് വിഷമായതെല്ലാം വേണ്ടെന്നു തോന്നുന്ന നിമിഷം .
എപ്പോഴാണ് ഒരു കവി ആ വലിയ സത്യത്തെ അറിയുന്നതെന്ന് പറയുക പ്രയാസമാണ്. അനുഭവങ്ങളിൽ ഉരുകി ഉറയുമ്പോൾ, ചിലപ്പോൾ, അസുലഭമായ ഒരറിവ്  കാത്തുനിൽക്കുന്നുണ്ടാവാം.  ചിദംബരമാകണമെന്നത് ഒരു ദുഃഖശ്രുതിയുമാണ്; നിരർത്ഥകമായ യാത്രകളുടെ ഓർമ്മകളിൽ നിന്നുള്ള തിരിച്ചവരവ് .

 

'ഒറ്റയിലത്തണൽ' (ഫേബിയൻ)എന്ന കവിതാസമാഹാരത്തിൽ രാജൻ കൈലാസ് എഴുതുന്നു :

"കറുത്തുപോയ ആകാശത്തേക്ക്
ഒരു തളിരിലപോലും നീളില്ല...
വിഷം കുതിർന്ന മണ്ണിൽ 
ഒരു കുഞ്ഞുവേരും മുളയ്ക്കില്ല
പഴങ്ങൾ കൊത്തി ,പക്ഷികൾ-
കൂട്ടത്തോടെ ചത്തുപോയി.
ഒരു പഴം പോലും 
കുട്ടികൾ എടുക്കുന്നില്ല...
ദൈവം അവരെയാകെ
തിരിച്ചുവിളിച്ചിരിക്കുന്നു...
 
മാവു പൂക്കാത്ത  ഒരു കാലത്ത് എങ്ങനെയാണ് കവിത പുക്കുക ? നിശ്വാസങ്ങൾക്കും 
നേർത്തുപോയ കരച്ചിലിനുമിടയിൽ
ആരാണിനി കവിത പാടുക ...?
ഒരു ശ്വാസം 
ഒരു തുള്ളി വെള്ളം 
ഒരു പിടി മണ്ണ് 
ഒരു പുഞ്ചിരി 
വിഷം തീണ്ടാതെ 
ആരാണ് തരിക?"
(മാവു പൂക്കാത്ത കാലം) 

ജീവിതം കണ്ട ഒരു മനസ്സിൻ്റെ  ഉൾവിലാപങ്ങൾ ഇങ്ങനെയൊക്കെയാണ്. ലോകത്തിൻ്റെയുള്ളിലേക്ക് നോക്കാനുള്ള കഴിവു കിട്ടിയതെങ്ങനെയാണ്?
അത് കവിയുടെ വിധിയാണ്. അയാൾക്ക് ചില സത്യങ്ങൾ കണ്ടേ പറ്റൂ .അയാളെ കവിത എവിടെയൊക്കെയോ കൊണ്ടുപോകുന്നു .എന്തൊക്കെയോ കാണിക്കുന്നു .തൻ്റെയുള്ളിൽ കവി മറ്റൊരാളെ ഇതിനായി സജ്ജമാക്കുകയാണ്. കവിതകൊണ്ട് കാണേണ്ട ചില കാര്യങ്ങളുണ്ട്; കവിത കൊണ്ട് അറിയേണ്ടതും .കവിതകൊണ്ട് 
രൂപാന്തരപ്പെടുന്നതുണ്ട്.
അതിലാണ് കവി ജീവിക്കുന്നത്.അയാൾ എല്ലാവരും ഉറങ്ങുമ്പോൾ ഉണർന്നിരുന്നു അസാധാരണസത്യങ്ങൾ ദർശിക്കുന്നു. തൻ്റെ മുന്നിൽ വേഷപ്രച്ഛന്നമായി വന്ന ലോകം എങ്ങനെയെല്ലാമാണ് ഉടയാടകൾ അഴിച്ചു നഗ്നമാകുന്നതെന്ന് അയാൾ കണ്ടുപിടിക്കുന്നു. 

 

കവി തന്നെ തൂലിക

സന്തോഷ് പാലായുടെ 'കാറ്റുവീശുന്നിടം' (ലോഗോസ് )എന്ന സമാഹാരത്തിൽ തൂലികയ്ക്ക് മുന്നിൽ മൗനിയായിപ്പോകുന്ന കവിയുടെ ആത്മപീഡനം കാണാം. 

"പടർന്നു പന്തലിച്ചു 
കേറുന്ന
കവിതയ്ക്ക് നടുവിൽ 
വാലു മുറിച്ചിട്ട് 
ഒരു പല്ലി ചിലയ്ക്കുന്നു 
മഷിക്കുപ്പി കാണാതെ 
വീണ്ടുമെൻ്റെ പേന 
പോക്കറ്റിലൊരു 
നോക്കുകുത്തി മാത്രമാവുന്നു" .
(എഴുത്തുപുര)

'ഒരു വെള്ളിയാഴ്ച വൈകുന്നേരം ധ്യാനിക്കാനിരുന്നപ്പോൾ' എന്ന കവിതയിലെ വരികൾ ഇങ്ങനെ:

" ദൈവത്തിൽ 
വിശ്വസിക്കുന്നതുകൊണ്ടാണല്ലോ
മോഹങ്ങളെല്ലാം വിശപ്പുപോലെ
കയറിയിറങ്ങുന്നത്.
ഒരിടത്തും 
ഒരു ചിലന്തിവലപോലും 
കാണാനില്ല 
എങ്കിലും എവിടെയാണ് കുരുക്ക്?

ഒരു ചുമരിലുമില്ല പല്ലി ,
ഒന്നു ചിലച്ചു സത്യം കേൾക്കുവാൻ.
അമ്പിൻ്റെ മുനകൊണ്ട്  
പരതുമ്പോൾ 
വെറുതെ 
അൽപ്പായുസ്സുകളാവുന്നു 
ഡിജിറ്റൽ പേജുകൾ " 

എഴുത്ത് എന്ന പ്രക്രിയ തന്നെ സന്ദേഹത്തിൻ്റെ തടവറയിലാകുന്ന പുതിയൊരു ശൈലിയും അർത്ഥവുമാണ് സന്തോഷ് പാലായുടെ കവിതകളിലുള്ളത്. നിരാശയെ ദാർശനികമാക്കുകയാണ് കവി. എഴുതിയിട്ടു തന്നെ പ്രയോജനമില്ല എന്നറിഞ്ഞ് സ്വയമൊരു നോക്കുകുത്തിയാവുന്നു;താൻ തന്നെയാണ് ആ പേന.  അദ്ദേഹം പരാവൃത്തത്തെ തൻ്റേതായ നിലയിൽ നോക്കുക മാത്രമല്ല, തേച്ചുമിനുക്കുകയും ചെയ്തു. എഴുത്തിൻ്റെ ഒരു ഘട്ടത്തിൽ ,അതിൻ്റെ നൈരന്തര്യത്തെ വിട്ട് ഏതോ വ്യഥയുടെ ആഴങ്ങളിൽ തപ്പുന്നു. അർത്ഥശൂന്യതകൾ  ഘോഷയാത്രയായി വരികയാണ്. ഒന്ന് മറ്റൊന്നിനെ വിഴുങ്ങുന്നതിൽ  മാത്രമാണ് ഗൗരവം കാണിക്കുന്നത്. 
അതിലാണ് ഓരോന്നിൻ്റെയും അർത്ഥമുണ്ടാകുന്നത്.
കവി തൻ്റെ ഉറവിടത്തിലേക്ക് തന്നെ മടങ്ങുന്നതിൻ്റെ വീണ്ടുവിചാരമാണിത്.

എന്തിനാണ് കവി പിൻവാങ്ങുന്നത്?താൻ എഴുതാൻ തുടങ്ങുമ്പോൾ തന്നെ അതിൻ്റെ അർത്ഥം നഷ്ടപ്പെടുന്നതായി   മനസ്സിലാക്കുകയാണ് .പൂവ് അതിൻ്റെ തണ്ടിലേക്ക് തന്നെ മടങ്ങുന്നത് എപ്പോഴാണ് ? ലോകത്തേക്ക് എത്തിനോക്കാൻ വിസമ്മതിക്കുമ്പോൾ ;ലോകം അത്രമേൽ ചീത്തയും തിന്മനിറഞ്ഞതുമാകുമ്പോൾ മറ്റെന്താണ് വേണ്ടത്? ഒരു കവി എഴുതുന്നത് അയാൾ കലാശാലകളിൽ പഠിച്ചതല്ല. തന്നെയാരും പിടിപ്പിക്കാത്തത് ചിലതുണ്ട്.അതിലേക്ക് നൈമിഷികമായി വാതിൽ തുറന്നിടുമ്പോഴാണ് അയാളുടെ ഇന്ദ്രിയങ്ങൾ പ്രവർത്തിച്ചുതുടങ്ങുന്നത്. 
വൈകാരികക്ഷമതയും മനസ്സിൻ്റെ സിദ്ധികളും ഒരു ജീവി എന്ന നിലയിൽ കവിക്ക് സ്വന്തം ലോകത്തെ തുറന്നു കാണാനുള്ളതാണ് .

അമെരിക്കൻ കവി  ലാംഗ്സ്റ്റൺ ഹ്യൂഗ്സ് (Langston Hughes, 1901-1967) എഴുതി:
"എനിക്ക് നദികള അറിയാം :
എനിക്ക് നദികളെ
അറിയാം ,ലോകത്തെപോലെ പുരാതനവും
മനുഷ്യസിരകളിലെ
മനുഷ്യരക്തത്തിൻ്റെ 
ഒഴുക്കിനേക്കാൾ 
പഴകിയതും എന്ന പോലെ .
എൻ്റെ ആത്മാവ് 
നദികളെപോലെ 
അഗാധമായിത്തീർന്നിരിക്കുന്നു" .

ഈ ഒഴുക്ക് സ്വയം തിരിച്ചറിവാണ് .ഞാൻ ഒഴുകിയിരുന്നു ; നദിയായും രക്തമായും .എന്നിലൂടെയാണ് നദി ഒഴുകുന്നത്. താൻ നദികളെ പോലെ രക്തവുമായി ഒഴുകുന്നു എന്ന് അദ്ദേഹം എഴുതിയത് The Negro Speaks of Rivers  എന്ന കവിതയിലാണ്.  ഒരു കറുത്ത വർഗക്കാരൻ്റെ പോരാട്ടമാണ് കവി എല്ലായിടത്തും കാണുന്നത്; കവിയുടെ താദാത്മ്യമാണത് .മനുഷ്യനേക്കാൾ മുമ്പേ ഒഴുകിയ നദികൾ സത്യമാണെന്ന് പറയുകയാണ്. ആ സത്യത്തെയാണ് പിന്തുടരേണ്ടത്.  നദിക്ക് ആരെയും വേർതിരിച്ചു കാണേണ്ടതോ ,ഉപദ്രവിക്കേണ്ടതോ ഇല്ല. ഭീകരവും വിഭാഗീയവും വ്യയവുമായതിൽ നിന്നെല്ലാം ഒഴിഞ്ഞ് തന്നിൽ തന്നെ എത്തിച്ചേരുന്ന കവി  ആത്മാവിൽ ഒരു പ്രതീകമാണ്.

 

പരിത്യജിക്കുമ്പോൾ കാണുന്നത് 

എം .എസ്. ബനേഷ് 'നെഞ്ചുംവിരിച്ചു തലകുനിക്കുന്നു '(ഡിസി) എന്ന സമാഹാരത്തിൽ ചേർത്തിരിക്കുന്ന ഈ വരികൾ ശ്രദ്ധിക്കാം:

" കൊല വന്നത് 
കത്തിയിൽനിന്നാവാം; 
വെടിയുണ്ടയിൽനിന്നും .
ഒരു തൂണിൽനിന്നല്ലേയല്ല . 

കൊല്ലപ്പെട്ടവൻ 
ഞാനാകാം:
എന്നിലെ അല്പം ഹിരണ്യൻ. 
നീയാകാം:
നിന്നിലെ അല്പം കശ്യപു.
കൊല്ലപ്പെടാത്തവനോ 
ഹിരണ്യകശ്യപുവും .
മരിക്കാത്തവനെ കൊന്ന് ,
കൊല്ലപ്പെടാത്തവനെ
മരിപ്പിച്ച് 
ആത്മഹത്യ ചെയ്യാത്തവന് 
സയനൈഡായി 
അവൻ്റെ തുടർച്ചകൾ "
(കൊലപാതകം :ചില നിരീക്ഷണങ്ങൾ )

സകലയുക്തിയുടെയും സുസ്ഥിരതയെ ,സ്വാസ്ഥ്യത്തെ എടുത്തുമാറ്റുകയാണ് കവി. ഒരു കൊല സംഭവിച്ചു .അതിൽ കൊല്ലപ്പെട്ടവൻ താൻ തന്നെയാകാമെന്ന് കവിയുടെ വിവക്ഷ .കൊല്ലുന്നവനും  കൊല്ലപ്പെടുന്നവനും കെട്ടിയാടുന്ന രണ്ടു വേഷങ്ങൾ മാത്രം .അവർ രണ്ടുപേരും ഇരകൾ തന്നെ. കൊല്ലപ്പെടാത്തവൻ ഒരു കാരണവുമില്ലാതെ കൊല്ലപ്പെട്ടിരിക്കും.
ആത്മഹത്യ ചെയ്തില്ലെങ്കിൽ തീർച്ചയായും അവന് ഈ ലോകം സയനൈഡ് എത്തിച്ചിരിക്കും. അതിനുള്ള കാരണങ്ങൾ അവന് ഏത് അങ്ങാടിയിൽ നിന്നും  ലഭിക്കാവുന്നതേയുള്ളൂ. നമ്മളല്ല കൊല്ലുന്നതും ചാകുന്നതും ;നമ്മളിലെ മിത്തുകളാണ് .മഹാവിഷ്ണുവിനോട് പക പോക്കിയ ഹിരണ്യകശിപുവിനെ നരസിംഹാവതാരം കൊല്ലുകയായിരുന്നുവല്ലോ. ഹിരണ്യകശിപു ജനിച്ചത് തന്നെ അധർമ്മത്തിനായാണ്. ഹിരണ്യനും ഹിരണ്യകശിപുവും സഹോദരന്മാരാണ്.   ഈ രണ്ടുപേരും ഓരോരുത്തരിലുമുള്ളതുകൊണ്ട്  കൊലയ്ക്കു ന്യായീകരണമാകുന്നത്.

 

'ഭൂമിവാതിൽ എന്ന പ്രേമകൗമുദി' (പുലിറ്റ്സർ)എന്ന സമാഹാരത്തിൽ ഷാജി ഷണ്മുഖം എഴുതുന്നത് ഇങ്ങനെയാണ്:

"എങ്കിലും പ്രാണനേ , 
നിന്നെ വെടിഞ്ഞിട്ട് 
എന്തിനു ജീവിതം ഭൂമിയിൽ ?
ചിന്തിച്ചു ,പക്ഷേ 
പഴകി ദ്രവിച്ച ഞാൻ 
എന്നെ പഴിച്ചുവോ ?
എൻ്റെ മനസ്സിനെ ,
മുങ്ങും പ്രതീക്ഷയെ 
മൂടും വികാരത്തെ 
മൂടാവികാരത്തെ ,മൂഢത
പൂക്കുന്ന ഛായാന്തരങ്ങളെ 
ഒക്കെ വിചാരിച്ച് 
എന്നെ ചിതറി ഞാൻ
ദൂരെയെറിഞ്ഞു ഞാൻ ".
(പ്രാവിൻ്റെ ഗീതം) 

ഒരാൾ അയാളുടെ മനോനിലയ്ക്കനുസരിച്ചാണ് ആത്മാവിൻ്റെ ദരിദ്രാവസ്ഥയെ നിർവ്വചിക്കുന്നത്. പരിത്യജിച്ചുകൊണ്ട് സ്വയം കണ്ടെത്താം .
സ്വന്തമായി ഉള്ളതെല്ലാം ക്രമേണ നഷ്ടപ്പെടുന്നതാണല്ലോ .മനുഷ്യൻ നിസ്വനാകാൻ വിധിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ,അവൻ അതുപേക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതും അതിനു തയ്യാറെടുക്കുന്നതും നന്നായിരിക്കും.

"നിലയില്ലാ
വേരുകളിൽ 
നിലയില്ലാ
ശിഖരത്തിൽ 
നിലയില്ലാപ്പൂക്കൾ ചൂടി 
ആടുന്നൂ മരം .
ദുഃഖത്തിൻ്റെ ദുഃഖമായി 
ദുഃഖത്തിൻ്റെ ചില്ലയായി
ദുഃഖമാം പൊരുന്നയായി 
ആടുന്നൂ മരം '
(പറഞ്ഞുനടക്കാനാണെങ്കിൽ )

മരത്തിലും കവി ദുഃഖമാണ് കാണുന്നത് .വിഷാദത്തെ സ്വഭാവമായി കൊണ്ടുനടക്കുന്നവർ താടി വളർത്താറുണ്ട്. ലൗകികജീവിതത്തിൽ തന്നെ സന്യാസത്തിൻ്റെ കവിതയും സൂക്ഷിക്കാം. സന്തോഷിക്കാൻ വിസമ്മതിക്കുന്നവരുണ്ട്.
അവർ ഉള്ളിൽ ദരിദ്രരാകാൻ സന്നദ്ധരുമാണ്. അവരുടെ ഉള്ളിൽ ഒരാൾ എല്ലാത്തിൽ നിന്നും അകലുകയാണ്. എല്ലാറ്റിൻ്റെയും അർത്ഥരഹിത്യം എപ്പോഴെങ്കിലുമൊക്കെ ഉള്ളു തുളച്ചുകയറി വരുന്നുണ്ടാവും.
 


കവിത കവിക്ക് അജ്ഞാതം

പി.ബി .ഹൃഷികേശൻ 'ഒന്നടത്തു വരാമോ നീ '(കറൻ്റ് ,തൃശൂർ )എന്ന സമാഹാരത്തിൽ എഴുതുന്നത് ഇങ്ങനെയാണ് :

"പെയ്തുപോയ നിറങ്ങൾ ,നിലാവുകൾ
ഒഴുകിയെത്തിയ സന്ധ്യക,ളിത്തിരി ത്തണലു തേടിയണഞ്ഞ പ്രതീക്ഷകൾ പ്രണയഭാഷ കുറിച്ചൊരു പേജ് ,വെൺ
മുകിലുകൊണ്ടൊരു ചീന്ത് ,മനസ്സിലെ 
കതിരു,മോർമ്മ കുതിർന്നൊഴുകുന്ന നിൻ
മിഴികൾപോലു,മിതിൽ തെളിയുന്നു,പാ
തിരയിലുണ്ണി നടന്നകലുന്നു തൊ- ട്ടരികിൽ നിദ്രയിലാർ കരയുന്നു, കൈ
കാൽകുടഞ്ഞൊരു  കു,ഞ്ഞരയാലില 
ത്തളിര് ,കാലമുറഞ്ഞൊരു തുള്ളിയായ് "
(ബോധിമരച്ചുവട്ടിൽ)

വാൾട്ട് വിറ്റ്മാൻ Leaves of Grass ൽ  പറഞ്ഞതുപോലെ ,ഉപകരണങ്ങൾ ഓർമ്മിപ്പിക്കുമ്പോൾ നമ്മുടെയുള്ളിൽ ഉണർന്നുവരുന്നതാണ് സംഗീതം .കവിത നമ്മളിൽ അപ്രതീക്ഷിതമായി ഉണരണം: അത് മുൻകൂട്ടി നിശ്ചയിക്കപ്പെട്ട യുക്തിയല്ല .കവിക്കു തന്നെ അജ്ഞാതമാണ് അയാളുടെ കവിത. അതിനു അയാളെ സഹായിക്കുന്നത് വസ്തുവിൻ്റെ മറുവശമാണ് .കവിത ഒരാളെ ഉള്ളിലൂടെ നടത്തിക്കുന്നു;
മുൻപു നിശ്ചയിച്ചിട്ടില്ലാത്ത വഴികളിലൂടെ. അതിന് അന്തിമലക്ഷ്യമില്ല .നടക്കുന്തോറും അത് കൂടുതൽ അപരിചിതമാകുകയാണ്. അത് ഒരു വ്യക്തിയെ അയാൾക്ക് തന്നെ അപരിചിതമായ മറ്റെവിടെയെങ്കിലും എത്തിക്കാതിരിക്കില്ല. കവിത, നമ്മുടെ യുള്ളിൽ ,ഒരു വന്യതയിൽ വേറൊന്നിൻ്റെ ഉദയമാണ് .(ഇത് എല്ലാത്തരം കവിതകൾക്കും ബാധകമാകണമെന്നില്ല) 
അതിൻ്റെ സങ്കടങ്ങൾ നമ്മുടെ ശരീരവും ത്വക്കുമാണ്.
അത് നഗ്നമാണ് ,അത്രമേൽ .

ഉറൂബിൻ്റെ 'സുന്ദരികളും സുന്ദരന്മാരും' എന്ന കൃതിയിൽ  കുഞ്ഞിരാമനെക്കുറിച്ചുള്ള വിവരണം നോക്കുക :" വ്യക്തിഗതമായ പ്രശ്നങ്ങളോടെ അയാൾ ഒന്നും പ്രവർത്തിച്ചിരുന്നില്ല. വ്യക്തികൾ അയാൾക്ക് പ്രശ്നമേ ആയിരുന്നില്ല.  ജലകണങ്ങളല്ല - പുഴ ,പുഴയാണ് പരിഗണിക്കപ്പെടുന്നത്. അയാളുടെ സ്നേഹമോ ക്രൂരതയോ വ്യക്തിയോടല്ല .ഒരു വർഗ്ഗം ,ഒരു സമൂഹം എന്നിവ മാത്രം നിലനിൽക്കുന്നു. ശക്തിയായ വെയിലിൽ നാലോ അഞ്ചോ ഇലകൾ കരിഞ്ഞുപോകുന്നുണ്ടാകാം. പക്ഷേ, സൂര്യപ്രകാശം കൂടാതെ ,വൃക്ഷത്തിന് വളരാൻ കഴിയുന്നില്ല. ഇങ്ങനെ വ്യക്തിഗതമായ നേട്ടങ്ങളോ  വ്യക്തിപരമായ പകയോ ലക്ഷ്യമില്ലാതിരുന്നതുകൊണ്ട് അയാൾക്ക് ഒരു തരം അചഞ്ചലത്വവും   കാഠിന്യവുമുണ്ടായിരുന്നു ". 

ഇതും വ്യത്യസ്തമായ സന്യാസമാണ്. ദൈവഹിതമായ ,മതരഹിതമായ  സന്യാസമാണിത്. ആഗ്രഹങ്ങളെ നിയന്ത്രിച്ചും അവനവൻ്റെ  ആവശ്യങ്ങളെ ലഘൂകരിച്ചും സ്വയം എന്താണെന്ന് അന്വേഷിക്കുകയാണ്.   മനുഷ്യവർഗ്ഗത്തോടാണ് അയാൾ സംവദിക്കുന്നത് ,വ്യക്തിയോടല്ല .വ്യക്തികൾ അയാളെ പ്രചോദിപ്പിക്കുന്നില്ല .







at March 31, 2022 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

വസ്തുവിൻ്റെ അസ്തിത്വത്തിനകത്ത് യാത്രയുടെ അസംഖ്യം സാധ്യതകൾ /എം.കെ.ഹരികുമാർ




ശൂന്യതയെയാണ് ഒരാൾ എഴുതിയോ, വരച്ചോ മറികടക്കാൻ ശ്രമിക്കുന്നത്. ശൂന്യതയുണ്ട് ; അതുകൊണ്ട് അതിനെ മറികടക്കാനായി എപ്പോഴും യുദ്ധം ചെയ്യേണ്ടി വരും.യുദ്ധം ചെയ്യുന്നതുകൊണ്ട് നാം എന്തെങ്കിലുമൊക്കെ അർത്ഥങ്ങളിൽ എത്തിചേരുന്നു. നിത്യപ്രണയത്തിലായിരിക്കുമ്പോഴും കലഹിക്കണം. കാരണം, പ്രണയവും  കുറെ കഴിയുമ്പോൾ ശൂന്യതയായി മാറും .ഒന്നും തന്നെ അതിൽ ഇല്ലെന്നു തോന്നും .ശൂന്യതയിൽ നിന്നു  പ്രണയത്തെ വീണ്ടും കണ്ടെത്താൻ കലഹം ഉപകരിക്കും .ശൂന്യതയും ജീർണതയും കൂടി കലരുമ്പോൾ പ്രണയം അനുഭവപ്പെടാതാകും. അപ്പോഴാണ് പ്രണയികൾക്കു പോരാളികളാകേണ്ടി വരുന്നത്. പോരാടിക്കൊണ്ടിരുന്നാലേ പ്രണയമുള്ള .അത് ശൂന്യതയിൽ നിന്നുണ്ടാക്കേണ്ടതാണ്. 

ഇല്ലാത്തതാണ് നമ്മൾ ഉണ്ടാക്കുന്നത്. പ്രണയമില്ലാത്തതുകൊണ്ടാണ് ചങ്ങമ്പുഴ 'രമണൻ' എഴുതിയത്. പ്രണയമുണ്ടായിരുന്നെങ്കിൽ എഴുതേണ്ട ആവശ്യമില്ലായിരുന്നു. എഴുതിയതു കൊണ്ടാണ് പ്രണയമുണ്ടായത്. നൊടിനേരത്തെ ഈ അനുഭവത്തിനു  ജീവിതത്തിൽ സ്ഥിരസ്വാധീനമില്ല. എന്നാൽ അതിനെക്കുറിച്ചുള്ള സങ്കല്പങ്ങൾ ഒരാളുടെ വ്യക്തിത്വത്തിൻ്റെ അഹന്തയോ, അഭിമാനമോ ,സാമൂഹ്യപദവിയെക്കുറിച്ചുള്ള മിഥ്യാധാരണയോ ആകുന്നു. അപ്പോൾ പ്രണയത്തിനു കുറേക്കൂടി മാംസം വേണ്ടിവരുന്നു. അതിന് ഒരു മുഴുനീള കഥാഖ്യാനം ആവശ്യമാണ്.

ഈ ഡിജിറ്റൽ കാലത്ത് പ്രണയം തന്നെ ഒരു പുറംതള്ളലായി മാറിയിരിക്കുന്നു. ഒരു  യൂട്യൂബിൽ നിന്ന് പേസ്റ്റ് ഞെക്കി പുറത്തേക്ക് കൊണ്ടുവരുന്നതുപോലെയാണത്.  പുറത്തേക്ക് വരുന്നതോടെ ഉള്ള് ശൂന്യമായി തുടങ്ങുന്നു. ഒരു ഘട്ടം കഴിയുമ്പോൾ ട്യൂബ് പൂർണമായും  ശൂന്യമാകുന്നു .പിന്നെയും നിറയ്ക്കേണ്ടി വരുന്നു 

മാത്യു ആർനോൾഡ് 'ഡോവർ ബീച്ച്' (Dover Beach) എന്ന കവിത എഴുതിയത് പ്രണയത്തിന് സ്ഥിരീകരണം നല്കാനാണ്.
ഞാൻ നിന്നെ പ്രേമിക്കുന്നു എന്നു  പറഞ്ഞാലേ പ്രണയമുണ്ടാകൂ .ഈ  യാഥാർത്ഥ്യം അറിയുന്നതുകൊണ്ടാണ് അതു പറയേണ്ടി വരുന്നത്. എഴുതി നിർമ്മിച്ചെടുക്കുകയാണ്  മനുഷ്യാത്മാവിനെ.ഈ കവിതയിൽ , സമുദ്രതീരത്തിനടുത്തൊരു വീട്ടിൽ ജാലകത്തിനരികിൽ തൻ്റെ കാമുകിയെ ചേർത്തുപിടിച്ചു നിൽക്കുകയാണ് മാത്യു ആർനോൾഡ് .തിരയും തീരവും തമ്മിൽ ഇണചേരുന്നത് കാണാനാണ് കവി കാമുകിയെ വിളിക്കുന്നത്. അതു കവിയുടെ ആവശ്യമാണ്; തൻ്റെ  പ്രണയത്തിനു പ്രാപഞ്ചികമായ സംഗീതലയം നല്കാനാണ് കവി ബദ്ധപ്പെടുന്നത്. അവിടെ അദ്ദേഹം കാണുന്ന കടൽത്തിരകൾക്കും കല്ലുകൾക്കും ജീവനുള്ളതുപോലെ തോന്നും. കാരണം, ആ തിരകൾ അദ്ദേഹത്തിൻ്റെ മനസ്സിനെ മഥിക്കുകയാണ്. കല്ലുകൾക്ക് എന്തോ പറയാനുണ്ട്. തിരമാലകളുടെ ശബ്ദം, കവിയിൽ വന്നു പതിക്കുന്ന ദുഃഖത്തിൻ്റെ ഏതോ ധ്വനിയാണ്. പുരാതന ഗ്രീക്ക് നാടകകൃത്ത്  സോഫോക്ലീസിൻ്റെ കാലത്ത്, തീരത്ത് കേട്ട അതേ വിഷാദാരവങ്ങൾ മാത്യു അർനോൾഡ് ഇവിടെയും കേൾക്കുന്നു. അദ്ദേഹം ആ സ്മരണയിൽ അലിയുകയാണ്, മനസിൽ ശേഷിക്കുന്നത് ദുഃഖത്തിൻ്റെ  അലകളാണ് .

എഴുതിയുണ്ടാക്കേണ്ട ലോകം 

ഈ ലോകം ഇങ്ങനെ സുന്ദരവും സ്വപ്നാത്മകവുമായതുകൊണ്ടാണ് കവി അതിനെ പ്രണയത്തിൽ മുക്കിയെടുക്കാനാഗ്രഹിക്കുന്നത്. മിഥ്യയുടെ പിടിയിൽ നിന്നു രക്ഷപ്പെടാൻ വേണ്ടി പ്രണയത്തിനായി കവി കാമുകിയിലേക്ക് തിരിയുന്നു. ഇതു കാമുകി അറിയണമെന്നില്ല. അവൾക്ക് ഈ സ്മൃതികൾ ഏറ്റെടുക്കാൻ കഴിഞ്ഞെന്നുവരില്ല. ഇവിടെ പ്രണയമില്ലെന്ന് ,ഇതെല്ലാം ഓർത്തശേഷം കവി തന്നെ പറയുന്നു:
" Ah! love, let us be true
To one another! 
For the world, which seems
To lie before us like a land of dreams
So various, so beautiful, so new, 
Hath really neither joy, nor love, nor light, 
Nor certitude, nor peace, nor help for pain" 

കാമുകിയോടു പ്രണയവും  സത്യസന്ധതയും കവി ചോദിക്കുന്നത്,
ഈ ലോകത്തിൻ്റെ മിഥ്യയെ മുന്നിൽ വച്ചുകൊണ്ടാണ്. സന്തോഷമോ, പ്രണയമോ പ്രകാശമോ ഇല്ലാത്ത ഈ ലോകത്ത് നാം നിസ്സസഹായരായി  പിൻവാങ്ങുന്നു എന്നാണ് വിവക്ഷ. ഇവിടെ യാതൊന്നുമില്ല; അതുകൊണ്ട് എഴുതി ഒരു ലോകത്തെ ഉണ്ടാക്കേണ്ടതുണ്ട്.

എഴുതുമ്പോൾ ,വരയ്ക്കുമ്പോൾ ഉണ്ടാകുന്നതാണ് നവാദ്വൈതം .ഇത് പ്രാചീനമായ വേദാന്തമോ അദ്വൈത മോ അല്ല .ശൂന്യതയിൽനിന്ന് ഓരോ വാക്കും പിറക്കുന്നു; മറ്റൊരു വാക്കുമായി കൂടിച്ചേർന്ന് വാക്കുകൾ ശൂന്യതയ്ക്ക് പകരം ഇതര ലോകങ്ങളുണ്ടാക്കുന്നു. പ്രപഞ്ചത്തിലെ ഓരോ വസ്തുവും ആശയവും മനസ്സും സദാസമയവും ഉൾപരിവർത്തന(Mutation)ത്തിനു വിധേയമാണ്. അതായത് ,വസ്തുവിൻ്റെയോ വാക്കിൻ്റെയോ ഉള്ളിൽ സദാ സംഭവിക്കുന്ന പരിവർത്തനമാണത്.  വേറൊന്നും തന്നെ സംഭവിക്കുന്നില്ല. ഇത് ആരെങ്കിലും തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും സംഭവിക്കുന്നു. അത്  അസ്തിത്വസാധ്യതയാണ്. ജനിതകമാറ്റംപോലെ ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നു .ഈ മാറ്റത്തിൽ രണ്ടു ഘടകങ്ങളുണ്ട്.
ഒന്ന് ,നാം എന്താണോ അതിനെ നിരാകരിക്കുക; ഒന്നുമല്ലാതിരിക്കുക. രണ്ട് ,അത് അസംഖ്യം സാധ്യതകളുടെ ലോകമാണ് .ഒന്നു സ്വയം നിരാകരിച്ച് പെരുകുക എന്ന അനന്തമായ പ്രക്രിയ നടക്കുന്നു.

ഒരാൾ 'പ്രഭാതത്തിൻ്റെ മുലപ്പാൽ ' എന്നു എഴുതുന്നു എന്നിരിക്കട്ടെ. അയാൾ എഴുതിയില്ലെങ്കിലും പ്രഭാതം ,മുലപ്പാൽ എന്നീ വാക്കുകളും  പ്രഭാതത്തിൻ്റെ മുലപ്പാൽ എന്ന സാധ്യതയും നിലനിൽക്കുന്നു. ഈ  കൂടിച്ചേരലിൽ മൂല്യത്തിനു സ്ഥാനമില്ല. പ്രഭാതവും മുലപ്പാലും തമ്മിൽ ചേരുന്നത് ഏതെങ്കിലും പ്രത്യേക അർത്ഥമോ മൂല്യമോ നിർമ്മിക്കാനോ  നിർമ്മിക്കാതിരിക്കാനോ ആകാം. ആ വാക്കുകൾ സ്വയം അതിൻ്റെ തടവറയിൽ നിന്ന് സ്വയം  മോചിപ്പിക്കപ്പെടുകയാണ്.

ആ കൂടിച്ചേരലിൽ നിന്ന് അർത്ഥമോ മൂല്യമോ ഉണ്ടാകുന്നത് മനുഷ്യൻ്റെ  ആവശ്യമനുസരിച്ചാണ്. അവനു  ആവശ്യമുള്ള സംസ്കാരത്തിൻ്റെ  സ്വീകരണം ഇങ്ങനെയുണ്ടാകുന്നു. അങ്ങനെ പ്രഭാതത്തിൻ്റെ മുലപ്പാൽ എന്ന പ്രയോഗമുണ്ടാകുന്നു.  ഒരു സാധ്യത എന്ന നിലയിൽ അത്  നിർമ്മിത യാഥാർത്ഥ്യമായി മാറുന്നു.

ഇതാകട്ടെ ,അവിടെയും നിൽക്കുന്നില്ല. അത് വായിക്കുന്നയാളിൻ്റെ മനസ്സിൽ പിന്നെയും അസ്തിത്വസാധ്യതകൾ സൃഷ്ടിക്കുകയാണ് .മനസ്സ് അതിലൂടെ സഞ്ചരിക്കുന്നത് മുൻകൂട്ടി നിശ്ചയിച്ച പ്രകാരമല്ല. ചിലപ്പോൾ മനസ്സ് അസംബന്ധത്തെയാണ് തേടുന്നത്. കാരണം ,മൂല്യമുണ്ടാക്കുന്നത്  എപ്പോഴും അതിൻ്റെ ലക്ഷ്യമല്ല. ഒരു വാക്കിനോ, ചിന്തയ്ക്കോ  അങ്ങനെയൊരു ഉറപ്പും തരാനില്ല. ഏത് ദിശയിലേക്കും അത് സഞ്ചരിക്കുന്നു. ചിലപ്പോൾ അത് അർത്ഥമാകാം.  
അല്ലാത്തപ്പോൾ ശൂന്യതയാകാം.
മനുഷ്യനു ഒരു ക്രമം ആവശ്യമായതുകൊണ്ട് ,അവയിൽനിന്ന് ക്രമത്തിനാവശ്യമായതു മാത്രം വേർതിരിച്ചെടുക്കുന്നു. എന്തും ഉൾപരിവർത്തനത്തിന്  വിധേയമാണ് .പ്രകൃതിയിൽ ഒരു വസ്തു അചേതനമായിരുന്നാലും, അതിൽ ഉൾപരിവർത്തനമുണ്ട് .അത് ഒരു ബോധത്തിൻ്റെ  സാന്നിധ്യത്തിലാണ് സാക്ഷ്യപ്പെടുത്തുന്നത് എന്നു മാത്രം.

വാക്കിനുള്ളിലെ ബുദ്ധൻ 

ഒരു കല്ലിനുള്ളിൽ എപ്പോഴും നമ്മുടെ രുപമുണ്ട്. നമ്മൾ ജീവിക്കുന്നില്ലെങ്കിലും അതുണ്ട് .അത് അജ്ഞാതമായ ലോകമാണ് .ലോകത്തിൽ നമ്മളുണ്ട്. എന്നാൽ അത് നമ്മൾ അറിയണമെന്നില്ല. നമ്മുടെ ഏതൊക്കെയോ ഘടകങ്ങൾ പല വസ്തുക്കളിലുമുണ്ട് .ഒരിലയിൽ പോലും നാമുണ്ട്. ഒരിലയിൽ ബുദ്ധനുണ്ട്; ഒരു ശബ്ദത്തിലുണ്ട് ,വാക്കിലുണ്ട്. ബുദ്ധനീലിമ എന്നു പറഞ്ഞാൽ അത് ബുദ്ധനല്ല; വാക്കിലെ മറ്റൊരു ബുദ്ധാംശമാണ്. നമ്മുടെ  നിശ്ശബ്ദതയിൽ ബുദ്ധനുണ്ട്. അപ്പോൾ നാം സ്വയം നിരസിച്ച് ബുദ്ധനാകുന്നു. നമ്മുടെ ശബ്ദം വേണമെന്നില്ല നമ്മെ ആവിഷ്കരിക്കാൻ. എല്ലാ നിറങ്ങളിലും ഞാനുണ്ട് .എനിക്ക് പ്രത്യേകിച്ച് നിറമില്ല. എന്നാൽ പ്രകൃതിയിലെ നിറങ്ങളിൽ ഞാനുണ്ട്. ആ നിറങ്ങൾ ഉപയോഗിച്ച് എന്നെ വരയ്ക്കാമല്ലോ. എല്ലാ നിറങ്ങളിലും എൻ്റെ രൂപം വരയ്ക്കാം. ഏതു നിറംകൊണ്ട് വരച്ചാലും ഞാനുണ്ടാവും. അതിനു എൻ്റെ സഹായം ആവശ്യമില്ല. ജലത്തിൽ ഞാനുള്ളത് വേഗം മനസ്സിലാക്കാം. എൻ്റെ പ്രതിബിംബമാണല്ലോ അതിലുള്ളത്. 

ഞാൻ നോക്കുമ്പോഴാണ് അത് കാണുന്നത്. ജലത്തിൽ ആരുടെയും പ്രതിബിംബമുണ്ട്. ഇത് ഉൾപരിവർത്തനത്തിൻ്റെ പ്രാഥമികാവസ്ഥയാണ് .ജലത്തിന് ഏതു പ്രതിബിംബമാണ് വേണ്ടതെന്ന് നിഷ്കർഷിക്കാവില്ല .അത് എല്ലാത്തിനോടും ഒരുപോലെയാണ് പെരുമാറുന്നത്. പ്രതിബിംബങ്ങൾ അതിൻ്റെ സാധ്യതയാണ്. 
അതിന് പ്രത്യേക സമയമോ തീയതിയോ ഇല്ല .ഏത് വസ്തുവിനും പ്രതിബിംബസാധ്യതയുണ്ട് .ഒരു പ്രതിബിംബം മൗലികമല്ല. എന്നാൽ അത് നിലനിൽക്കുന്നു .ഇതിനു സമാനമായാണ് ഒരു വസ്തുവിൽ മറ്റുള്ളവർ ജീവിക്കുന്നത്. ഒരു നായയിൽ നമുക്ക് ജീവിക്കാം.  നായയിൽ ഞാനാണ്  ജീവിക്കുന്നതെന്ന് സങ്കൽപ്പിച്ചാൽ, മറ്റൊരു തലത്തിലുള്ള ജീവിതം  നമുക്ക് തുറന്നു കിട്ടും. റിച്ചാർഡ് ബാക്ക് എഴുതിയ Jonathan Livingston Seagull എന്ന ചെറുനോവലിൽ ഒരു കടൽകാക്കയാണ് ഉയർന്നു പറന്ന് ആത്മീയശക്തി ,ജ്ഞാനം നേടുന്നത്. ഒരു കാക്കയിൽ നോവലിസ്റ്റ് സ്വയം സങ്കല്പിക്കുകയാണ്. ഇതിലൂടെ നോവലിസ്റ്റ് സ്വന്തം അസ്തിത്വത്തെ  കുറേക്കൂടി കണ്ടെത്തുകയാണ്.എല്ലാറ്റിലും ഞാനുണ്ട് എന്ന  തത്ത്വത്തിൻ്റെ സാഹിത്യദർശനമാണിത്. ഞാൻ എന്നിൽ നിന്ന് പരിവർത്തനപ്പെട്ടാണ് കാക്കയാകുന്നത്.

ആകാശം എന്ന മനസ്സ് 

ഇങ്ങനെ എനിക്ക് ഏത് ജീവിയുമാകാം.  ഇത് ഒരാളുടെ ആവശ്യത്തിനനുസരിച്ചാണ്  സംഭവിക്കുന്നത്.
ലോകത്തെ അറിയണമെങ്കിൽ ഇതുപോലെ നാം സ്വയം  പരിവർത്തനപ്പെടണം.വാക്കിലും ഞാനുണ്ട്. വാക്ക് ആ ശബ്ദത്തിൽ ബന്ധിതമാണ്. ഞാൻ പ്രവേശിക്കുന്നതോടെ അത് മറ്റൊന്നാകും .എൻ്റെ മനസ്സ് അതിൽ നിറയുകയാണ്. ആകാശം ഒരു വാക്കാണല്ലോ. അതിൽ ഒരു വലിയ തത്ത്വം ഒളിച്ചിരിക്കുന്നു. അത് പഞ്ചഭൂതത്തിലെ ഒരു ഘടകമായ മനസ്സാണ് .ആകാശം ഞാൻ അല്ലാതെ മറ്റെന്താണ്? ഇനി നക്ഷത്രങ്ങൾ വിഹരിക്കുന്ന ആകാശമാണെങ്കിലോ ? അതിലും ഞാനുണ്ട്. അതിലേക്ക് ഞാൻ പ്രവേശിക്കുമ്പോഴാണ്  അതിൽ കവിതയുണ്ടാകുന്നത്, ചിത്രമുണ്ടാകുന്നത്. ഡാനിഷ് - ഫ്രഞ്ച് കലാകാരനായ കാമിലി  പിസ്സാറോയുടെ Landscape with Stormy Sky 
എന്ന ചിത്രത്തിലെ വശീകരിക്കുന്ന ആകാശം എങ്ങനെയുണ്ടായി ?അത് ചിത്രകാരൻ്റെ ആത്മീയധാതുക്കൾ കലർന്ന ആകാശമാണ്. അസ്തമയം നമ്മളിലൂടെ കടന്നുപോവുകയാണ്, നമ്മൾ ആകാശമാകയാൽ.

ആകാശം എന്തായിരുന്നാലും, 'ഞാൻ' പ്രവേശിക്കുന്നതോടെ അത് എന്നിലൂടെ മറ്റൊരു ചിന്തയാകുന്നു. ആകാശ പുഷ്പം എന്ന് ചിന്തിക്കുകയാണെങ്കിൽ ,അത് ഞാൻ പ്രവേശിച്ചതിൻ്റെ ഫലമാണ്. ആകാശം ജലത്തെപോലെ മറ്റൊന്നിനെ പ്രതിബിംബിപ്പിക്കുകയാണ്. അത് ആകാശത്തിൻ്റെ വളർച്ചയാണ്. കേവലഭാവത്തെ ഉപേക്ഷിച്ച് മറ്റൊരു അവസ്ഥയെ നിർമ്മിക്കുന്നു. നിരാസനിർമ്മിതികളിലൂടെയാണ്  ഉൾപരിവർത്തനം സംഭവിക്കുന്നത്.
ഇത് എപ്പോഴും സംഭവിക്കുകയാണ്. നിമിഷംതോറും പല തലങ്ങളിൽ ഉണ്ടാകുന്നു. 

ഞാൻ ആകാശമാകുന്നത്, അത് എന്നാൽ മറ്റെന്തൊക്കെയോ ആകുന്നതുകൊണ്ടാണ്. അത് എന്നിൽ ശബ്ദവും വർണവുമായി രൂപാന്തരപ്പെടാം. ഞാൻ വയ്ക്കുന്ന ആകാശക്കാഴ്ചകൾ എന്നിലെ ആകാശത്തിൻ്റെ ഒരണുമാത്രമാണ്. ഇതുതന്നെയാണ് സാഹിത്യരചനയിലും സംഭവിക്കുന്നത്. അത് മനസ്സിൽ പല വിധത്തിൽ അടുക്കിവെച്ചിരിക്കുന്ന ബാഹ്യലോകത്തെ പല കാലങ്ങളിലായി തുറന്നുവിടുകയാണ് .എനിക്ക് ചുറ്റുമുള്ളതും ഞാനും തമ്മിലുള്ള വേർപാട് ഒരിക്കലല്ല, പല കാലത്ത് സംഭവിക്കുന്നു. ഇതൊന്നും പൂർവനിശ്ചിതമല്ല;സ്വാഭാവികമായ  ഉൾപരിവർത്തനമാണ്. ഞാൻ നിലനിൽക്കുന്നത് ഇതിലൂടെയാണ്. ഞാൻ എന്താണോ അതിനെ നിമിഷംതോറും മായ്ച്ചുകളഞ്ഞ് പലതുമാകുന്നു. എനിക്ക് പോലും ഇണങ്ങാത്ത വിധം ഞാൻ മാറുന്നുണ്ട് .ഒരിക്കൽ ഞാൻ എഴുതിയത് എൻ്റെ ആ കാലത്തെയാണ്. അതൊരു  നഷ്ടപ്പെടലാണ് .അപ്പോൾ ഞാൻ വേറൊരു ആളായിരുന്നു. ഞാൻ ജീവിച്ച ഒരു കവചമുണ്ടായിരുന്നു. അത് ഞാൻ ഉപേക്ഷിച്ചത് എൻ്റെ ചിന്തയിലൂടെയാണ്. എനിക്ക് അത് പിന്നീട് ഉപേക്ഷിക്കാനാവില്ല. വേറൊരു കവചമായിരിക്കും പിന്നീട് വരുക. ഞാൻ കുറെ കവചങ്ങളിലൂടെ കടന്നുപോവുകയാണ് .സംവത്സരങ്ങളിലൂടെ നാം സ്വയം എത്ര മാറുന്നു.

പ്രതിബിംബത്തിൻ്റെ സൗന്ദര്യശാസ്ത്രം

മനുഷ്യൻ അപരിചിതനായ ഒരു വ്യക്തിയാവുകയാണ്. പഴയകാലത്തേക്ക് തിരിച്ചുവരുന്നതും സാധ്യത എന്ന നിലയിലാണ്,
ജലത്തിൽ പ്രതിബിംബിച്ചുകാണുന്നതുപോലെ. ജലത്തിൽ നോക്കിയാൽ പ്രതിബിംബമുണ്ട്. അപ്പോൾ നാം മറ്റൊരാൾകൂടിയാണ്, മറ്റൊരാശയമാണ്. പ്രതിബിംബം എന്ന നിലയിൽ നമുക്ക് വേറൊരു പ്രതിഛായയാണുള്ളത്. നമ്മേക്കാൾ  സുവ്യക്തവും വിശ്വസനീയവുമായ വ്യക്തിത്വം നമ്മുടെ പ്രതിബിംബത്തിനാണുള്ളത് .കാരണം, അത് നേരിടുന്നത് വളരെ സ്വതന്ത്രവും നിർവ്യാജവുമായ ഒരു സാഹചര്യമാണ്. അതിനു നൈമിഷികമായ ഒരു അതീത ലോകമാണുള്ളത്.നശ്വരതയെ ഭയമില്ല;നശ്വരത തന്നെയാണത്. അതിനു സ്വയം നിരസിക്കാനും സ്വയം  നിർമ്മിക്കാനും നൊടി നേരം മതി. പ്രതിബിംബങ്ങൾ എപ്പോൾ വേണമെങ്കിലും ഉൾവലിഞ്ഞു പോകാം, അവയുടെ അജ്ഞാതലോകത്തേക്ക്. അവയ്ക്ക് ഒരു സൗന്ദര്യശാസ്ത്രമുണ്ട്. അത് മനുഷ്യാസ്തിത്വത്തെ ഭ്രമമാക്കി കാണിക്കുന്നു.  എന്നാൽ പ്രതിബിംബങ്ങൾ ഉണ്ടാകുന്നത് നമ്മളിൽ നിന്നോ മറ്റു വസ്തുക്കളിൽ നിന്നോ ആണ്.പ്രതിബിംബിക്കാൻ തയ്യാറായ വസ്തുക്കൾ പിൻവാങ്ങുന്നതോടെ പ്രതിബിംബങ്ങളും ഇല്ലാതാവുന്നു. വസ്തുക്കൾ പ്രതിബിംബമാകുന്നത്  ഒരു പരിവർത്തനമാണ്.

അത് വസ്തുവിൽ നിന്ന് പ്രതിബിംബത്തിലേക്കുള്ള ഭൗതികമായ ദൂരമല്ല .പ്രതിബിംബം എന്ന അവസ്ഥയിലേക്കുള്ള ദൂരമാണ്. ഇതിലൂടെ വസ്തു പ്രതിബിംബത്തിൻ്റെ മറ്റൊരു അസ്തിത്വമാണ്.  ഇതുപോലെയാണ് സകല രചനകളും  സംഭവിക്കുന്നത് . മനുഷ്യപ്രവർത്തനങ്ങളെയും ക്രിയകളെയും ഇങ്ങനെ സമീപിച്ചാൽ മതി. ഒരാൾ അയാളുടെ അകംലോകത്തിൻ്റെ പ്രതിബിംബങ്ങൾ  സൃഷ്ടിക്കുന്നത് ഉൾപരിവർത്തനത്തിൻ്റെ ഭാഗമാണ്.  യാതൊരു ബാഹ്യപ്രേരണയുമില്ലാതെ തന്നെ മനുഷ്യൻ സ്വയം മാറുന്നു; അത്  തിന്മയോ നന്മയോ ആകാം. ഒരാൾ തന്നെ ഉൾപരിവർത്തനങ്ങളിൽ നിസ്സഹായനാണ്. ജലം അതിൻ്റെ  പ്രതിബിംബങ്ങളുടെ കാര്യത്തിൽ നിസ്സഹായമാണ്. ഒരാകാശം  അസ്തമയദൃശ്യങ്ങളുടെ വർണ്ണവൈവിധ്യത്തിൽ നിസ്സഹായമാണ്. ആകാശത്തിന് ഒരു പ്രശ്നമല്ലല്ലോ, അതിനെ പ്രമേയമാക്കി വാൻഗോഗ് ,മാറ്റിസ് തുടങ്ങിയവർ എന്ത് വരയ്ക്കുന്നു എന്നുള്ളത്.  
ആകാശം ആശയപരമായും ദൃശ്യപരമായും ഉൾപരിവർത്തനത്തിലാണ്. മനുഷ്യൻ  ചിന്തയിൽ നന്മതിന്മകൾക്കപ്പുറത്ത് ഉൾപരിവർത്തനത്തിലാണ്. മനുഷ്യൻ അപരലോകങ്ങളുടെ അംശങ്ങൾ കൊണ്ട് വിഭജിക്കപ്പെടുകയും വിവിധ ജന്മങ്ങളായി പിരിയുകയും ചെയ്യുന്നു.
അവൻ അടഞ്ഞ ഒരു ലോകമല്ല; അനന്തലോകമാണ്. അവനിൽ അവൻ തന്നെ സഹസ്രകോടി ഉൾപരിവർത്തനങ്ങളിലാണ്. അവൻ ഒരു കേന്ദ്രമേയല്ല. അതുകൊണ്ട് അവൻ്റെ പ്രപഞ്ചത്തിനും കേന്ദ്രമുണ്ടാവില്ല. ഒരു കേന്ദ്രസ്ഥാനത്തെ സങ്കൽപ്പിക്കാൻ ശ്രമിച്ചാൽ അതും ഉൾപരിവർത്തനം ചെയ്യുന്നത് കാണാം.

ദൈവത്തിൻ്റെ സാഹിത്യം 

ദൈവത്തെ മനുഷ്യൻ ആശയങ്ങളായി പിരിച്ചാണല്ലോ മനസിലാക്കുന്നത്. അതുകൊണ്ടാണ് അവൻ ദൈവത്തോട് തൻ്റെ വിഷമങ്ങൾ പറയുന്നത് .ദൈവം അവനെ  സഹായിക്കാതെ വരുമ്പോൾ ,അവൻ ദൈവത്തെ അപനിർമ്മിക്കുന്നു. ദൈവം അവനെ കണ്ടില്ലെന്നോ , കണ്ടിട്ടും നിസ്സംഗത പാലിക്കുന്നെന്നോ  പറയുന്നു. അപ്പോൾ ദൈവം അവ്യക്തമാകുന്നു. തൊട്ടടുത്ത യഥാർത്ഥ്യത്തിൻ്റെ നിർധാരണത്തിനു  വേണ്ടി അവൻ ദൈവത്തെ ചെറുതാക്കി പോക്കറ്റിൽ ഇട്ടിരിക്കുകയാണ്. അതോടെ ദൈവവും ഉൾപരിവർത്തനം ചെയ്യപ്പെട്ടു .മഹാപ്രപഞ്ചശക്തിയും പ്രപഞ്ചകാരണവും പാപനാശത്തിൻ്റെ  മൂർത്തിയുമായ ദൈവം കേവലം വ്യക്തിയുടെ ഏറ്റവുമടുത്ത യാഥാർത്ഥ്യത്തിൻ്റെ പരിധിയിലേക്ക് വരുകയാണ് .ദൈവം ആ മനുഷ്യനുവേണ്ടി ഒരു സാഹിത്യമുണ്ടാക്കുകയാണ്. ആ വ്യക്തിയുടെ മൃദുലവികാരങ്ങളുടെയും അടിയന്തര യാഥാർത്ഥ്യങ്ങളുടെയും നിർമ്മാതാവ് നിലയിലുള്ള ചോദ്യങ്ങളും നിർധാരണവഴികളും അടങ്ങിയതാണ് ആ സാഹിത്യം .ഇതോടെ ദൈവം എന്താണോ ആത്യന്തികമായി വിഭാവന ചെയ്യുന്നത് അതിൽ നിന്ന് വ്യതിചലിച്ച് മറ്റൊന്നാകുന്നു. ദൈവം ദൈവികതയുടെ ഏറ്റവും ഭദ്രമായ, ശുദ്ധമായ ഭാവത്തിൽനിന്ന് വേർപെട്ട് വ്യക്തിയുടെ രാഗദ്വേഷങ്ങളുടെ സാഹിത്യത്തിനുവേണ്ടി നിലകൊള്ളുമ്പോൾ, അത് ഉൾപരിവർത്തനമാണ്.

ഇങ്ങനെയുള്ള പരിവർത്തനങ്ങൾക്ക് ഒരിക്കലും അന്ത്യമുണ്ടാകുകയില്ല. ഇതാണ് ഉൾപരിവർത്തനത്തിൻ്റെ  പ്രസക്തി .അത് ഒരു അന്തിമ ശാന്തിതീരത്ത് എത്തിച്ചേരുകയില്ല എന്ന വസ്തുത മനസ്സിലാക്കണം. നവാദ്വൈത ദർശനത്തിൽ  യാതൊന്നിനും സ്ഥിരതയില്ല .ഓരോന്നും മറ്റു പലതുമാകാനുള്ള യാത്രയിലാണ്. യാത്രയിലായിരിക്കുന്നത് ഭൗതികമായോ പ്രത്യക്ഷമായോ  മാത്രമല്ല; ആന്തരികമായ തലത്തിലുമാണ്. അത് ചിന്തയിലും ധ്യാനത്തിലുമുണ്ട്. എന്നാൽ അതിലുപരി മനുഷ്യൻ അറിയാതെയും സംഭവിക്കുകയാണ്. ഒരു വസ്തുവിൻ്റെ അസ്തിത്വത്തിനകത്ത് യാത്രയുടെ അസംഖ്യം സാധ്യതകൾ എപ്പോഴും നിലനിൽക്കുന്നു .അതിൽ ഏതെങ്കിലുമൊന്നാണ് നാം തേടിച്ചെല്ലുന്നത്. ഒരില ഇറുത്തെടുത്ത് അതിൽ കത്രിക ഉപയോഗിച്ച് ബുദ്ധൻ്റെ രൂപം ഉണ്ടാക്കുകയാണെന്ന് വിചാരിക്കുക .ഇപ്പോൾ അത് ഇലയല്ല,  ബുദ്ധനാണ്. ഇലയിൽ നിന്ന് ഓർമ്മകളുടെ കലവറയായ ബുദ്ധനിലേക്ക് യാത്ര ചെയ്യുകയാണ് ഇല. സ്വയം നിരസിക്കുന്നു ,സ്വയം നിർമ്മിക്കുന്നു - ഉൾപരിവർത്തനം നടക്കുന്നു.

സാധ്യതകളുടെ ഉൾപരിവർത്തനം 

ആ കത്രിക ഇടപെടുന്നതിനു മുമ്പ് നമ്മുടെ മുന്നിൽ ബുദ്ധനില്ല, അല്ല, ബുദ്ധന്യണ്ടായിരുന്നു .അത് നമ്മൾ തേടിയില്ല എന്നേയുള്ളൂ. ഇലയിൽ പലതുമുണ്ട് .പല കാലങ്ങളും പല രൂപങ്ങളും അവിടെ ശാന്തമായി കഴിയുകയാണ്, ഒരു പ്രമുക്തിക്കു വേണ്ടി. സാധ്യതകളിലും നവാദ്വൈതദർശനമുണ്ട്. നാം ഒന്നും ചെയ്യാതെ തന്നെ ആ ഇലയിൽ ശതകോടി രൂപങ്ങൾ, ആശയങ്ങൾ ഉറങ്ങുന്നു. ഇതിന് അവസാനമില്ല. ഓരോ രൂപമെടുക്കുമ്പോഴും ഇല സ്വയം നിരസിക്കുകയും മറ്റൊന്നാകുകയുമാണ്. 

ഇത് വാക്കുകളിലുമുണ്ട്; മനസ്സിലുണ്ട്, കലാവിമർശനത്തിലുണ്ട്. എല്ലാം  കേവലമായി എങ്ങനെ നിലനിൽക്കുന്നുവോ അതിനെ ധ്വംസിക്കാനാണ് നോക്കുന്നത്. ധ്വംസനമാണ് വളർച്ച, ജീവിതം. അത് പുതിയ ആലോചനകളായി വഴിപിരിയുന്നു .യാതൊന്നും അതിൽ തന്നെ പൂർണ്ണമല്ല .സ്വയം സമ്പൂർണത എന്നു പറയുന്നത് ഒരു സങ്കല്പമാണ് .നാം ഭാവനയിലൂടെ നേടുന്ന പൂർണ്ണതയാണത്. എന്നാൽ  ഏതവസ്ഥയിലും ആശയങ്ങൾ കൂടിച്ചേരുന്നു ,പിളർന്നു മാറുന്നു. 

അതുകൊണ്ട് നവാദ്വൈതദർശനത്തിൽ ഏറ്റവും പ്രധാനമായ തത്ത്വം  ഉൾപ്പരിവർത്തനമാണ്. ആശയത്തിൻ്റെ  ഉൾപരിവർത്തനം, ചിന്തയുടെ ഉൾപരിവർത്തനം ,വാക്കിൻ്റെ  ഉൾപരിവർത്തനം വസ്തുവിൻ്റെ  ഉൾപരിവർത്തനം എന്നിങ്ങനെ നവാദ്വൈതം ആന്തരികതയിൽ വികസിക്കുന്നു. 

ജീവിതവും മരണവും പ്രകൃതിയിൽ സ്മൃതിയായിത്തീരുന്നില്ല. സ്മൃതിയാകുന്നുവെന്ന് തോന്നുന്നത് ഒരു മിഥ്യാസങ്കൽപ്പമാണ് .ഭാരതീയ ചിന്തയിൽ ഈ മിഥ്യയ്ക്ക് സ്ഥാനമുണ്ട്.  ഒരു വസ്തുവിനും സ്ഥായിയായ, നിരന്തരമായ, അനന്തമായ നിലനിൽപ്പില്ല .എല്ലാം കാലാന്തരത്തിൽ നശിക്കാനുള്ളതാണ്. ജീവിതവും ശരീരവും നശിക്കും. ശേഷിക്കുന്നത്  ബ്രഹ്മമാണെന്ന ചിന്തയാണ് ഭാരതീയ മിഥ്യാദർശനത്തിലുള്ളത്. ബ്രഹ്മത്തിൽ ലയിക്കുന്നതുകൊണ്ട് മരണമില്ല എന്നാണല്ലോ വേദജ്ഞാനിയായ യാജ്ഞവൽക്യൻ പറഞ്ഞത് .ഈ മിഥ്യാദർശനത്തിലും ഉൾപരിവർത്തനമുണ്ട്. കാരണം, മിഥ്യകൾ വിസ്മൃതിയിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുകയാണെങ്കിലും അതിൽനിന്ന് പലതരം ചിന്താമുകുളങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. 

തണ്ടിൽ എവിടെനിന്നും  മുളച്ചുപൊന്തുന്ന (Radicant) സസ്യമാണ് ജീവിതവും അതിൻ്റെ മിഥ്യാദർശനവും.  വിസ്മൃതമാകുന്നതിനൊപ്പം പലതരം ആകുലതകളും ആലോചനകളും പിറവിയെടുക്കുന്നത് അതിനു തെളിവാണ് .ഒരാൾ സകലതും നശിച്ച് ഒരു മരച്ചുവട്ടിലിരിക്കുമ്പോഴും അയാളുടെ മനസ്സ് സാധ്യമായ ഓർമ്മകളെയെല്ലാം സമാഹരിക്കുന്നു. അതെല്ലാം അയാൾ കണ്ടെത്തുന്ന, പുതുക്കിയ, നവീകരിച്ച ഓർമ്മകളായിരിക്കും. അതിൽ അയാൾക്ക് ജീവിക്കേണ്ടതുണ്ട്. ഓരോ നിമിഷവും തീരുകയാണെങ്കിലും ,മിഥ്യകളെ  കടന്നുപോകാൻ അയാൾ ഓർമ്മകളെ ജീവിപ്പിക്കുന്നു .ആ ഓർമ്മകളിലേക്ക് സ്വയം കടത്തിവിട്ട് അയാൾ അർത്ഥമുണ്ടാക്കുന്നു. മിഥ്യകൾ ജീവിക്കാനുള്ളതാണ്. അതിൽനിന്ന് കലയും സാഹിത്യവുമുണ്ടാകുന്നു.

ഓർമ്മകൾ പ്രകൃതിക്ക് നിരക്കുന്നതല്ല 

ഏതൊരുവൻ്റെയും ജീവിതം നിത്യവിസ്മൃതിയാണ്. അങ്ങനെ മിഥ്യയിലേക്ക് കുതിക്കുന്ന അനുഭവങ്ങളെ ,മനുഷ്യൻ ഒരു സദാചാരം എന്ന പോലെ  ഫോട്ടോകളിലും വാക്കുകളിലും  സമാഹരിച്ചു വയ്ക്കുന്നു. ഫോട്ടോകളിൽ ഒരു നിമിഷമല്ലേയുള്ളു. വീഡിയോകളിലും നിമിഷങ്ങളേയുള്ളു.  ആ നിമിഷം കഴിഞ്ഞാൽ നമുക്ക് പോലും നമ്മെ പിടികിട്ടുകയില്ല .നമ്മുടെ ഇഷ്ടങ്ങൾക്കും അനിഷ്ടങ്ങൾക്കും ഒരു യുക്തിയുമില്ലല്ലോ. ഫോട്ടോയിൽ കാണുന്നത് നമ്മുടെ തന്നെ മിഥ്യകളുടെ വേറൊരു ഏടാണ് .അതുമായി പിന്നീട് ആ വ്യക്തിക്ക് ഒരു ബന്ധവുമില്ല. വ്യക്തി ഉപേക്ഷിച്ച മിഥ്യയാണത്. ആ മിഥ്യയെ യാഥാർത്ഥ്യമായാണ് കലയിൽ അവതരിപ്പിക്കുന്നത്; കലാപരമായ ആന്തരികയാഥാർത്ഥ്യം. എന്നിട്ട് കലാകാരൻ പറയുന്നു, ഈ യാഥാർഥ്യത്തെ പുതിയ യാഥാർത്ഥ്യമായി, ഭാവനയായി കാണണമെന്ന്. ഭാവന ചെയ്യന്നതെന്നും യാഥാർത്ഥ്യമാണെന്ന് പിക്കാസോ പറഞ്ഞിട്ടുണ്ടല്ലോ. ഇതാണ് മിഥ്യയുടെ പുനരുപയോഗം അഥവാ ഉൾപരിവർത്തനം. ഇത് അനന്തമായി തുടരുകയാണ്.
ഭാരതീയചിന്തയിൽ മിഥ്യ ഒരിടത്ത് അവസാനിക്കും. എന്നാൽ മൃത്യുവോ ബ്രഹ്മമോ അന്തിമമായി വന്നാലും ഉൾപരിവർത്തനം അവസാനിക്കുകയില്ല. മൃത്യുവിനെക്കുറിച്ചുള്ള ഭാവനകൾ ഉണ്ടായിക്കൊണ്ടിരിക്കും. കോടിക്കണക്കിന് മനുഷ്യരും  ജീവികളും മരിച്ചു മണ്ണടിഞ്ഞു. അവയെക്കുറിച്ചുള്ള ഓർമ്മകൾ പ്രകൃതിക്ക് നിരക്കുന്നതല്ല എന്നാണ് ജനിമൃതികൾ നമ്മോട് പറയുന്നത്.
ക്രിസ്തുവിൻ്റെ കാലത്തെ മനുഷ്യരെ ആരും ഓർക്കുന്നില്ലല്ലോ. കുറേപ്പേർ ജീവിച്ചിരുന്നു എന്നേ അനുമാനിക്കാനാവൂ.

ചരിത്രപുരുഷന്മാർ നമ്മൾ ഉണ്ടാക്കിയ ആശയശാസ്ത്രങ്ങളുടെയും വ്യവഹാരങ്ങളുടെയും സദാചാര നിർമ്മിതിയാണ് .
അത് പ്രകൃതിയിൽ നിഴലിക്കുന്നതല്ല.  ചരിത്രം എന്ന യുക്തിയുടെ, സദാചാരത്തിൻ്റെ സമീപനമാണത്.
എല്ലാം വിസ്മൃതമായി എന്ന് കരുതുന്നതിലാണ് യുക്തിയുള്ളത്. ചരിത്രത്തിൽ ഉണ്ടെന്ന് പറയുന്ന വ്യക്തികളും വസ്തുതകളും അവയുടെ യഥാർത്ഥരൂപത്തിലും ഉള്ളടക്കത്തിലുമല്ല തുടരുന്നത്. അത്   മനുഷ്യൻ അവരുടെ ധാർമികതകൊണ്ട് പണിത ഭാവനകളുടെ മന്ദിരങ്ങളാണ്. അതുകൊണ്ട് ബ്രഹ്മത്തിലോ ചരിത്രത്തിലോ മൃത്യുവിലോ  ഉൾപരിവർത്തനം അവസാനിക്കുന്നില്ല.

അലക്സാണ്ടർ ചക്രവർത്തിയുടെ ഒരു കല്പിത രൂപം നമ്മുടെ മുന്നിലുണ്ട്. അദ്ദേഹത്തിൻ്റെ മരണത്തോടെ ആ ജീവിതം വിസ്മൃതമായതാണ്. അതിനെക്കുറിച്ചുള്ള നമ്മുടെ ഓർമ്മ   ഒരു നിർമ്മിതിയാണ്. ചരിത്രത്തിനലെ വ്യാജനിർമ്മിതികളിലും ,നുണകളിലും  ഉൾപരിവർത്തനം നടക്കുന്നുണ്ട്.

അലക്സാണ്ടറെക്കുറിച്ച് എഴുതപ്പെടുന്ന ലേഖനങ്ങൾ, കവിതകൾ, വരയ്ക്കപ്പെടുന്ന ചിത്രങ്ങൾ എല്ലാം  ഉൾപരിവർത്തനത്തിൻ്റെ ഭാഗമാണ്.  അന്ത്യമില്ലാത്തവിധം ആ ചിന്തകൾ നാനാതരത്തിൽ പുനരവതരിപ്പിക്കപ്പെടുന്നു .ബ്രഹ്മം ഇവിടെ അന്തിമമല്ല ;കാരണം, ബ്രഹ്മത്തെക്കുറിച്ച് നമുക്ക് ഭാവന ചെയ്യാം. അത് പുതിയ വഴിച്ചാലായി മാറും. ബ്രഹ്മം എന്ന വാക്കിൽ ഒരു താമരപ്പൂവിനെ സങ്കല്പിക്കാം. താമര പൂവിനുള്ളിലെ ബ്രഹ്മം എന്നു പ്രയോഗിച്ചാൽ  വേറൊരു ഉൾപരിവർത്തനമായി .ബ്രഹ്മകമലം എന്ന പ്രയോഗം നിലവിലുണ്ടല്ലോ. ബ്രഹ്മത്തിനുള്ളിലെ താമര എന്നായാലോ ? മനസ്സിനുള്ളിലെ താമര, താമരയുടെ പ്രപഞ്ചഘടന എന്നിങ്ങനെയെല്ലാം പ്രയോഗിക്കാം. അപ്പോൾ വേറെ ലോകങ്ങൾ ഉണ്ടാവുകയാണ്. ഈ അന്തമില്ലാത്ത നിർമ്മിതിയാണ് ഉൾപരിവർത്തനം. താമര തന്നെ ഉൾച്ചേർന്ന മിഥ്യയാണ്. ഇതളുകൾ ഇല്ലാതാകുന്നതോടെ താമരയും വിസ്മൃതിയിൽ ലയിക്കും.  ഇതളടർന്ന പൂവ് എന്ന ആലോചന മിഥ്യയുടെ അപനിർമ്മാണമായി വ്യാഖ്യാനിക്കാവുന്നതാണ്. 

at March 31, 2022 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

ഉപഭോഗവും വിദ്വേഷവുംകൊണ്ടു നിർമ്മിച്ചെടുക്കുന്ന മാനുഷികമിഥ്യകൾ /എം.കെ.ഹരികുമാർ

 



A short history of nearly everything എന്ന പുസ്തകമെഴുതിയ അമേരിക്കൻ - ബ്രിട്ടീഷ് ചിന്തകൻ ബിൽ ബ്രയ്സൺ( Bill Bryson)നമ്മൾ ചരിത്രത്തിൽ അപൂർവ്വമായി മാത്രം ഒന്നിച്ചുചേരുന്ന കണികകളാണെന്നു പറയുന്നുണ്ട്. ഒരു സമയത്തേക്കാണ് ഒരണു ഉണ്ടായിരിക്കുന്നത്. അണുക്കളുടെ ഒരു ബൃഹത് സംഹിതയാണ് നമ്മൾ. അതിലൊന്നു പോലും ഒരിക്കലും ജീവനോടെയിരുന്നിട്ടില്ല.എന്നാൽ അതെല്ലാം കൂടി ചേർന്ന് ഒരു വ്യക്തിയായിരിക്കുന്നത് ഒരിക്കൽ മാത്രമാണ്. നമ്മൾ ഇതേ രൂപത്തിൽ ഒരു തവണ മാത്രമാണ് ഉണ്ടായിരിക്കുന്നത് ;അതിനായി ഈ അണുക്കൾ ഇതുപോലെ ഒത്തു ചേരുന്നത് ഒറ്റത്തവണ മാത്രം. അതുകൊണ്ട് ജീവനുള്ള ഓരോന്നിൻ്റെയും ജീവിതമെന്നു പറയുന്നത് ഈ പ്രപഞ്ചത്തിൻ്റെ  ദീർഘകാലത്തിൻ്റെ പശ്ചാത്തലത്തിൽ അപൂർവ്വമായ ഒരു പ്രതിഭാസമാണ്.

ഒറ്റത്തവണ മാത്രം ജീവിക്കുന്ന ഏതൊരു ജീവിക്കും മഹത്വമുണ്ട്.  കാരണം, ആ ജീവിതം തന്നെയാണ് അതിൻ്റെ ലഘൂകരണവും അർത്ഥവും. എല്ലാ ജീവികളും ഒറ്റത്തവണ മാത്രമാണല്ലോ ജീവിക്കുന്നത്. ഒരിക്കലും ആവർത്തിക്കപ്പെടാത്തതാണ്  ജീവിതം.ഒരാൾ ഒരിക്കൽ മാത്രമേയുള്ളു. ഒരാളുടെ അനുഭവങ്ങൾ, അതിൻ്റെ  വഴികൾ ,മഥനങ്ങൾ ,സംത്രാസങ്ങൾ, വിഹ്വലതകൾ ഒരിക്കലേയുള്ളു. ഒരാൾ വേറൊരു രീതിയിൽപോലും പിന്നീട് വരുന്നില്ല. മനുഷ്യരെപോലെയാണ് കഥാപാത്രങ്ങളും. ഒരിക്കലേ വരാനൊക്കൂ. ഷേക്സ്പിയറിൻ്റെ 'മാക്ബത്ത്' ഒരിക്കലേ വരൂ. രണ്ടാമത് വന്നാൽ ആദ്യത്തെ മാക്ബത്തിൻ്റെ മൂല്യം തകരും. 

ചെക്ക് എഴുത്തുകാരൻ  മിലാൻ കുന്ദേരയുടെ  The Unbearable Lightness of Being എന്ന കൃതി  ആരംഭിക്കുന്നതുതന്നെ മനുഷ്യൻ്റെ  അസ്തിത്വത്തിൻ്റെ അനന്യതയെക്കുറിച്ചുള്ള ചിന്തകളുമായാണ് .നമ്മുടെ അനുഭവങ്ങൾ ആവർത്തിക്കുകയാണെങ്കിൽ അത് വലിയൊരു ഭാരമായിരിക്കും .അതിനെ വേറൊരു രീതിയിൽ കാണാനേ നിവൃത്തിയുള്ളു .ഒരാളുടെ ജീവിതം എത്ര മഹത്തരമായാലും അത് ഒരിക്കലേയുള്ളു. അതുകൊണ്ട് അതിൻ്റെ ഔന്നത്യത്തിനു പ്രസക്തിയില്ലാതാവുന്നു. എന്നാൽ അത് ആവർത്തിക്കുകയാണെങ്കിലോ അതിനോടുള്ള ബന്ധം അവസാനിക്കുകയും ചെയ്യും.ഒരിക്കൽ മാത്രം സംഭവിക്കുന്നതുകൊണ്ടാണ് ചരിത്രം മൂല്യമുള്ളതാകുന്നതെന്ന വാദമാണ് കുന്ദേര ഉയർത്തുന്നത്. 

ഫ്രഞ്ചു വിപ്ളവം ആവർത്തിച്ചിരുന്നെങ്കിൽ ,അത് യഥാർത്ഥ വിപ്ളവത്തേക്കാൾ വിലമതിക്കപ്പെടില്ല .ആദ്യത്തെ വിപ്ളവത്തിൽ എത്ര തലകൾ വീണു എന്നതല്ല ,എത്രപേർക്ക് ജീവിതം  നഷ്ടമായി എന്നതല്ല ,അങ്ങനെയൊരു രക്തവിപ്ലവം സംഭവിച്ചതാണ് അതിനെ സൗന്ദര്യമുള്ള ഒരേടാക്കുന്നത് . ചോരചിന്തിയ എല്ലാ വിപ്ളവങ്ങളും  റോസാപ്പൂപോലെ സുന്ദരമായാണ് പിന്നീട് വിലയിരുത്തപ്പെടുന്നത്.തലയറ്റ മനുഷ്യരുടെ ശബ്ദങ്ങൾ എവിടെയുമില്ല. കരഞ്ഞവരൊക്കെ ഗൃഹാതുരത്വമായി വീണ്ടെടുക്കപ്പെടുന്നു. രക്തം ഒഴുക്കിയ കലാപങ്ങൾ പിന്നീട് സുഖമുള്ള ഓർമ്മകളായി പുനർജനിക്കുന്നു .
നമുക്ക് അതിനോട് വിദൂരമായ ഓർമ്മയുടെ ബന്ധമേയുള്ളു. ഹിറ്റ്ലറുടെ ഒരു ഫോട്ടോ കണ്ടപ്പോൾ തൻ്റെ കുട്ടിക്കാലത്തെക്കുറിച്ച് ഓർമിച്ചുവെന്ന് കുന്ദേര പറയുന്നത് ഈ അർത്ഥത്തിലാണ് മനസ്സിലാക്കേണ്ടത് .

ഹിറ്റ്ലർ ചരിത്രത്തിലെ വിശുദ്ധ പശുവായിക്കഴിഞ്ഞു. അയാൾ ഇപ്പോൾ  ഒരു അലങ്കാര വസ്തുവാണ്. ഹിറ്റ്ലർ  ഇനി ആരെയും ആക്രമിക്കില്ല. ഹിറ്റ്ലർക്ക് ഇപ്പോൾ പടയാളികളില്ല . അതുകൊണ്ട് ഹിറ്റ്ലർ അനുസരണയുള്ള പശുവായി നമ്മുടെ തൊടികളിൽ മേഞ്ഞു നടക്കുന്നു. തൻ്റെ കുട്ടിക്കാലം യുദ്ധങ്ങളുടേതായിരുന്നുവെന്ന് കുന്ദേര ഓർക്കുന്നു. കുന്ദേരയുടെ കുടുംബത്തിലുണ്ടായിരുന്നവരെല്ലാം ഹിറ്റ്ലറുടെ ക്യാമ്പുകൾക്കുള്ളിലാണ്  വധിക്കപ്പെട്ടത്. ആ കാലം ഇപ്പോഴില്ല .ഇനി ആ കാലം വരികയുമില്ല. അതിൻ്റെ  നായകനായിരുന്ന ഹിറ്റ്ലറും ഇല്ലല്ലോ. അതുകൊണ്ട് കുന്ദേരയ്ക്ക് ആ  യുദ്ധകാലത്തോടുള്ള മനോഭാവം മാറി. അദ്ദേഹം തൻ്റെ കുടുംബത്തിൽ, ഹിറ്റ്ലറുടെ ക്രൂരതകളാൽ  കൊല്ലപ്പെട്ടവരുടെ ജീവിതത്തെക്കുറിച്ച് ഇപ്പോൾ ഓർക്കുമ്പോൾ തീവ്രതയില്ല . 

വൈകാരികവസ്തുക്കളുടെ വലിച്ചെറിയൽ 

ലോകസംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതാണ് നമ്മുടെയെല്ലാം വ്യാജ ധാർമ്മികതയെ സൃഷ്ടിക്കുന്നത് .മനുഷർ ക്രൂരതയുമായി പൊരുത്തപ്പെടാൻ തുടങ്ങുകയാണ് .പുതിയ കാലത്തിൻ്റെ വ്യാജസന്ദേശമാണിത് .നമ്മുടെ മുമ്പിൽ, പതിറ്റാണ്ടുകൾക്ക് മുൻപ് പോരാടിയ മനുഷ്യർ ഇല്ലാത്തതുകൊണ്ട് അവരുടെ വേദനകളും  അലങ്കാരവസ്തുക്കളാകുന്നു. ഒറ്റത്തവണ ജീവിക്കുന്ന നമുക്ക് കാലം വ്യാജധാർമ്മികത നല്കുകയാണ്; അത് കാലത്തിൻ്റെ വിശുദ്ധിയായി വിലയിരുത്തപ്പെടുന്നു.

കഥാപാത്രങ്ങളും ജീവിക്കുക തന്നെയാണ്. അവർ കടലാസിൽ ജീവിക്കുന്നതുകൊണ്ട് ജീവിതമല്ലാതാകുന്നില്ല .ജീവിച്ചിരുന്ന എല്ലാവരും കടലാസിലാണിപ്പോഴുള്ളത്. ഷേക്സ്പിയറും മാക്ബത്തും ഇപ്പോൾ ഒരുപോലെ കടലാസിലാണുള്ളത്.  അപ്പോൾ കടലാസിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യർ എങ്ങനെ അയാർത്ഥമാകും?.കഥാപാത്രങ്ങൾ ഓർമ്മയുടെ പേടകത്തിലാണുള്ളത് .കടലാസിൽ അവർ യഥാർത്ഥജീവിതമാണ് പയറ്റുന്നത്. അതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത് ?മനുഷ്യൻ ഒരേസമയം യാഥാർത്ഥ്യവും സങ്കല്പവുമാണ്; നേരും നുണയുമാണ്. ഫ്രഞ്ച് തത്ത്വചിന്തകനായിരുന്ന ലാ മെറ്റ്ട്രി (La Mettrie,1709-1751) പറഞ്ഞു: "മനുഷ്യൻ ഒരു യന്ത്രമാണ് .അതിനെക്കുറിച്ച്  വ്യക്തമായ ഒരു ധാരണ കിട്ടുക അസാധ്യമാണ്. ആ വിധത്തിലാണ് അത് സജ്ജീകരിച്ചിരിക്കുന്നത്. മാത്രമല്ല ,അതിനെ നിർവ്വചിക്കാനും  കഴിയില്ല ".

മനുഷ്യനിർമ്മിതമായ ശൂന്യത 

മനുഷ്യൻ ഒരു അസംബന്ധമാവുന്നതിൻ്റെ യുക്തിയാണ് ലാ മെറ്റ്ട്രി പറയുന്നത്. അസംബന്ധമാകുന്നതിനും അതിൻ്റേതായ യുക്തിയുണ്ടെന്നാണ്  അദ്ദേഹം സമർത്ഥിക്കുന്നത്. മനുഷ്യൻ ഉപയോഗശൂന്യമായ ഒരു അഭിനിവേശമാണെന്ന് ഇരുപതാം നൂറ്റാണ്ടിൽ ഫ്രഞ്ച് തത്ത്വചിന്തകനായ ഷാങ് പോൾ സാർത്ര് പറഞ്ഞത് ലാ മെറ്റ്‌ട്രിയുടെ വാദങ്ങളിൽനിന്നു പ്രചോദനം നേടിക്കൊണ്ടാണ് .മനുഷ്യൻ തൻ്റെ മിഥ്യകളെ നിർമ്മിക്കുന്നത് സവിശേഷമായ ആസക്തിയും യുക്തിയും ഉപയോഗിച്ചാണ്. ഉപഭോഗത്തിൻ്റെയും ആസക്തിയുടെയും വിദ്വേഷത്തിൻ്റെയും ഫലമായുണ്ടായ പുതിയ ശൂന്യതയാണ്, ഈ സർവ്വതന്ത്ര സ്വാതന്ത്ര്യബോധത്തിൻ്റെ കാലത്ത് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് .ഇതിനെ മാനുഷികമായ ,മനുഷ്യനിർമ്മിതമായ  ശൂന്യത (Human Emptiness)യെന്ന് വിളിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. സ്വതന്ത്രമെന്നു നാം തെറ്റിദ്ധരിക്കുന്ന 'സ്വാതന്ത്ര്യബോധ'ത്തെ ഡിജിറ്റൽ, ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ വൈകാരികവസ്തുക്കളുടെ വലിച്ചെറിയലിലൂടെയാണ്  സാക്ഷാത്കരിക്കുന്നത്. വലിച്ചെറിയൽ എന്നു പറഞ്ഞത് ഇത് സ്വാഭാവികമായ ഇടപെടൽ അല്ലാത്തതുകൊണ്ടാണ്. ഉള്ളിൽ വരണ്ടുപോയവർ പ്രതികരണം ഞെക്കിപ്പിഴിഞ്ഞ് വലിച്ചെറിയുകയാണ്. വലിച്ചെറിയപ്പെട്ടതിനു ഉടമസ്ഥരുണ്ടാവുകയില്ലല്ലോ. 

യഥാർത്ഥത്തിൽ, എല്ലാവരും സ്വാതന്ത്ര്യത്തെക്കുറിച്ച് കുഴച്ചുമറിച്ചു ചിന്തിക്കുന്നതുകൊണ്ട് സ്വാതന്ത്ര്യം വ്യക്തിയിൽ ഭയത്തോടെ ഉൾവലിഞ്ഞിരിക്കുകയാണ്. നമ്മൾ സ്വതന്ത്രരാണെന്ന് ചിന്തിക്കുന്നത് സമാധാനമാണ്. എന്നാൽ സ്വാതന്ത്ര്യം  നമുക്ക് അറിയില്ല. നമ്മൾ അസംഖ്യം വഴികളിൽ അസ്വതന്ത്രരാവുകയും അതിനോടുള്ള അമർഷത്തിൽനിന്ന് സാങ്കേതികമനുഷ്യരാവുകയുമാണ് ചെയ്യുന്നത് .ടെക്നോളജിയാണ് നമ്മുടെ സ്വാതന്ത്ര്യം വിധിക്കുന്നത്. ഏറ്റവും ഉയർന്ന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നവൻ കൂടുതൽ സ്വതന്ത്രൻ എന്ന നിലയുണ്ടാവുന്നു.സ്വകാര്യബസ്സിലോ ടൂവീലറിലോ സഞ്ചരിച്ചു ഒരുകാര്യം നിറവേറ്റുന്നവനേക്കാൾ, ഡ്രോൺ ഉപയോഗിക്കുന്നവൻ കൂടുതൽ സ്വതന്ത്രനാണ്. അത്രയേയുള്ളു സ്വാതന്ത്ര്യം .ഡ്രോണിനാണ് സ്വാതന്ത്ര്യം, മനുഷ്യനല്ല .ഡ്രോൺ നിയമാനുസൃതമായേ പറത്താനാവൂ എന്ന നിലയിൽപോലും അത് കൂടുതൽ സ്വതന്ത്രമാണ്. 

സ്വന്തം ഗാനമോ അഭിനയമോ ചിത്രീകരിച്ചു സ്വയം എഡിറ്റു ചെയ്തു യു ട്യൂബിലിടുന്നവനു, ഇതൊന്നുമറിയാത്ത സാധാരണ ഫോൺ ഉപയോക്താവിനേക്കാൾ സ്വാതന്ത്ര്യമുണ്ട്. സാങ്കേതിക വിദ്യ  ഒരാളെ കേവല സ്വാതന്ത്ര്യത്തിലേക്ക് പറഞ്ഞുവിടുകയാണ്. ഗൂഗിൾപോലെയും വെബ്സൈറ്റ് പോലെയുമുള്ള ആപ്പുകളിൽ കൃത്രിമ ബുദ്ധി(Artificial Intelligence) യാണല്ലോ പ്രവർത്തിക്കുന്നത്. ഒരാളോട് നേരിട്ട് സംസാരിക്കാനാവില്ല. ഉപദേശിക്കുന്നതും ശിക്ഷിക്കുന്നതുമെല്ലാം യന്ത്രങ്ങളാണ്. കണ്ണില്ലാത്ത ബുദ്ധികേന്ദ്രങ്ങൾ അദൃശ്യതയിൽനിന്ന് നമ്മെ അഭിസംബോധന ചെയ്യുകയാണ്. ഉപയോക്താവ് ഉത്തരങ്ങൾ നല്കിക്കൊണ്ടിരിക്കണം. ഒരു മനുഷ്യവ്യക്തിയോട് സംസാരിക്കാൻ ഉൽക്കടമായ ആഗ്രഹമുണ്ടാവാം; എന്നാൽ ഈ ഭൂമിയിലെ ഭീകരമായ വിജനതയാണ് നമ്മെ  അഭിമുഖീകരിക്കുന്നത് .സെർച്ച് എൻജിനുകൾ മുതൽ ഓൺലൈൻ ഇടപാടുകൾ വരെ ഒരു വ്യക്തിയുമായും  സംവദിക്കേണ്ടതില്ല;അതിനെല്ലാം കൃത്രിമബുദ്ധിയുടെ യന്ത്രങ്ങളുണ്ട്.

മനുഷ്യശരീരത്തിൻ്റെ അഭാവം 

മനുഷ്യനോടുള്ള പ്രേമം നമ്മളിൽ ഉദിച്ചസ്തമിക്കാനാണ് വിധി.  കണ്ണില്ലാത്ത ഒരു ലോകത്ത് ചെല്ലുമ്പോഴുള്ള അമ്പരപ്പും നിശൂന്യതയും മുരടിപ്പുമാണ് നമ്മെ ബാധിക്കുന്നത്. ഈ നിശൂന്യതയും നിശ്ശബ്ദതയും സംവാദരാഹിത്യവും മനുഷ്യശരീരത്തിൻ്റെ അഭാവവും മനസ്സുകളെ  വിചിത്രമായ ഒരു ശൂന്യതയുടെ ഉത്പാദകരാക്കുന്നു. മാനവികമായ ശൂന്യതയാണത്. മനുഷ്യൻ തന്നെ മനുഷ്യനെ കുത്തിനിറച്ചുവച്ചിരിക്കുന്ന ശൂന്യത. മനുഷ്യനായി തന്നെ ജീവിച്ചു, സകല ത്വരകളെയും തെറ്റായി വ്യാഖ്യാനിക്കുന്നതിൻ്റെ പിരിമുറുക്കം അനുഭവിച്ചുണ്ടാകുന്ന ശൂന്യത. ഈ ശൂന്യത ഒരാളെ തൊട്ടടുത്ത വ്യക്തിയിൽനിന്നു പോലും അകറ്റിക്കളയുന്നു. യാതൊന്നിനോടുമുള്ള വൈകാരികബന്ധം ആവശ്യമില്ലാത്ത വെറും ശരീരസാന്നിദ്ധ്യങ്ങളായി നാം മാറുന്നു.

വികാരങ്ങൾക്കോ ,ചിന്തകൾക്കോ, ആശയങ്ങൾക്കോ ഇടമില്ലാത്ത ശരീരങ്ങൾ എന്ന നിലയിലുള്ള മനുഷ്യൻ്റെ നിലനിൽപ്പ് സൃഷ്ടിക്കുന്ന ഈ പുതിയ ശൂന്യത പക്ഷേ, ഹൈടെക്കാണ്. ഇന്ന് ഒരുവൻ്റെ ലോകം വ്യക്തിപരമായ പ്രപഞ്ച(Subjective Universe) മാണെന്നു അമേരിക്കൻ നോവലിസ്റ്റ് ഡോൺ ഡെലിലോ(Don DeLillo) പറഞ്ഞത് ഈ സന്ദർഭത്തിൽ ശ്രദ്ധിക്കേണ്ടതാണ്. ഈ കാലത്തെ മനുഷ്യരുമായി വൈകാരികബന്ധം ഇല്ലാതെതന്നെ 'ഒന്നാന്തരം'സാംസ്കാരിക ജീവികളാകാൻ രാഷ്ട്രങ്ങളും സ്ഥാപനങ്ങളും നമ്മെ പ്രോത്സാഹിപ്പിക്കുകയാണ്.

സമൂഹമാധ്യമങ്ങളിലെ ഗ്രൂപ്പുകളും ചർച്ചകളും ആളുകളെ കൂടുതൽ അടുപ്പിക്കാനാണെന്ന് തോന്നുമെങ്കിലും, അതിലൂടെ മാനസികമായ അകലം കൂടുകയാണ് ചെയ്യുന്നത് .മറ്റൊരാളുടെ സ്വകാര്യതകളും ജീവിതത്തിലെ സംഭവങ്ങളും വാർത്തകൾ എന്ന പോലെ ഇത്തരം മാധ്യമങ്ങളിൽ നിറയുന്നത് കാണികൾ, സഹപ്രവർത്തകർ ,പങ്കാളികൾ എന്നീ  നിലകളിൽ പലരെയും അസ്വസ്ഥരാക്കുകയോ അനാവശ്യമായ വിദ്വേഷത്തിലേക്ക് തള്ളുകയോ  ചെയ്യുന്നുണ്ട്. സ്ഥിരമായി തൻ്റെ ജീവിതത്തിലെ വിവരങ്ങൾ നവമാധ്യമങ്ങളുടെ മെസഞ്ചർ ,ചാറ്റ് സംവിധാനങ്ങൾ വഴി ഒരു സുഹൃത്തിനു അയച്ചുകൊടുക്കുന്നത് സാഹസമായിരിക്കും .ഇത്തരം സന്ദേശങ്ങൾ സ്വീകരിക്കുന്ന വ്യക്തിയിൽ വിമുഖത, അകൽച്ച ,വെറുപ്പ് തുടങ്ങിയ വികാരങ്ങളാവും ഉണ്ടാവുക. ക്രമേണ ,കൈപ്പറ്റുന്ന സന്ദേശങ്ങളോടു  പ്രതികരിക്കാതാവുന്നു. പിന്നീട്‌ അതു തുറന്നു നോക്കാതെയിരുന്നു നീരസം  പ്രകടിപ്പിക്കും.തുടർന്നും സന്ദേശം കിട്ടുകയാണെങ്കിൽ അയാൾ വെറുപ്പ് പരസ്യമാക്കും .ഇനി സന്ദേശം  അയയ്ക്കേണ്ടതില്ല, താൻ  തിരക്കിലാണ് ,നോക്കാറില്ല എന്നൊക്കെയാവും പറയുക .ഏറ്റവും അടുത്ത സുഹൃത്തുക്കൾപോലും  അമിതമായ സ്നേഹസന്ദേശങ്ങൾ മൂലം അകലുന്നു എന്നാണ് ഇതു  കാണിക്കുന്നത് .ഇത് മാനുഷികമായ ശൂന്യതയുടെ പ്രത്യക്ഷമായ ഉദാഹരണമാണ്. ഇതിൻ്റെ ഫലമായി മനുഷ്യൻ അവൻ്റെ സകലസിദ്ധികളും തന്നിൽതന്നെ അടുക്കിവെച്ച് കൃത്രിമതൃപ്തി നേടുന്നു എന്നാണ് ഇതിൽ നിന്നു മനസിലാക്കേണ്ടത്. 

ദൈവരഹിതമായ ആത്മീയത 

സിദ്ധികൾ വിദ്വേഷത്താൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു. ഇടുങ്ങിയ ഒരു സാങ്കേതിക കുഴലിലേ (Technological Funnel)ക്ക് ലോകം ചുരുങ്ങുകയാണെന്ന് ഡെലീലെ  പറയുന്നത് ഇതുകൊണ്ടാണ്. 
നമ്മുടെ ഐന്ദ്രിയമായ ശുദ്ധതകൾ  എവിടെയോ അപ്രത്യക്ഷമായിരിക്കുന്നു. വൈറലാകുന്നതോ ,കൂടുതൽ  ലൈക്കുകൾ കിട്ടുന്നതോ മാത്രമാണ് പലരും  ശ്രദ്ധിക്കുന്നത് .ചുറ്റിനുമുള്ള  ലോകത്തോട് നിർവികാരത പുലർത്തുന്നതിൻ്റെ പ്രകടരൂപം ഇങ്ങനെയായിരിക്കും . വൈകാരികക്ഷമത കീഴ്മേൽ മറിഞ്ഞിരിക്കുന്നു .ഇത് ദൈവരഹിതമായ ഒരാത്മീയതയായി  രൂപം കൊള്ളുകയാണ്.  ആരാധനാലയങ്ങളിൽ പോകുന്നതും  മതത്തിൽ വിശ്വസിക്കുന്നതും  വ്യവസ്ഥാപിതമായ ആത്മീയതയാണെങ്കിൽ വ്യക്തിഗതമായ ആത്മീയതയാണ് ഇന്നത്തേത്. അവർ തങ്ങളുടെ യുക്തിയുപയോഗിച്ചാണ് ആത്മീയതയെ അറിയാൻ ശ്രമിക്കുന്നത് .യുക്തിയിൽ, അതിൻ്റെ അതിരുകളിൽ കൃത്യമായി വിശ്വസിക്കുകയാണ്. എന്നാൽ യുക്തിയും ഒരു കാര്യകാരണ സംവിധാനമാണ് .ഒരു വിമാനം ആകാശത്തിൽ പറക്കുന്നത് യുക്തിയുടെയും ശാസ്ത്രത്തിൻ്റെയും  വിജയമാണ്. അത് ആകാശത്തിൽ  തകരാറിലാകുന്നത് ശാസ്ത്രത്തിൻ്റെ  അപ്പുറമുള്ള മറ്റൊരു മേഖലയാണ്. അവിടേക്ക് ശാസ്ത്രം എത്തുന്നില്ല. ശാസ്ത്രത്തിൻ്റെ പരിധിക്ക് അപ്പുറത്തുനിന്നു മനുഷ്യൻ്റേതല്ലാത്ത മറ്റൊരു ലോകം ആരംഭിക്കുന്നു. അതിനെ വ്യക്തിപരമായി പൂരിപ്പിക്കുന്നവരാണ് ഇന്നത്തെ ദൈവരഹിതമായ ആത്മീയതയുടെ പിന്നിൽ അണിനിരക്കുന്നത്. പുഷ്പങ്ങൾ നിറഞ്ഞുനില്ക്കുന്ന ഒരു വൃക്ഷം കാറ്റിൽ സാവധാനം ഉലയുന്നത് സ്വസ്ഥമായി നിന്നു  നോക്കുകയാണെങ്കിൽ വ്യക്തിഗതമായ ആത്മീയതയാണ്. അവിടെ മതമോ ദൈവമോ ഒന്നുമില്ലല്ലോ. എന്നാൽ  മനസ്സിൻ്റെ ഉന്നതമായ ഒരു തലത്തിൽ, സിദ്ധിയുടേതായ ഒരു ലയത്തിൽ ഈ പ്രകൃതിയുമായി രമ്യതയിലെത്താൻ നമുക്ക് കഴിഞ്ഞിരിക്കുന്നു .

ഒരു പുഷ്പവൃക്ഷത്തെ സ്നേഹിക്കാനും അതിൽനിന്ന് ആനന്ദം നുകരാനും  കഴിയാത്തവന് ദൈവശാസ്ത്രമോ  മതശാസ്ത്രമോ ആവശ്യമില്ലല്ലോ. മനുഷ്യനു സന്തോഷം ലഭിക്കാൻ ഒരു താഴ്‌വരയോ ,വൃക്ഷമോ, പൂക്കളോ ,നദിയോ മതി. അവൻ്റെ വ്യക്തിഗതമായ ആത്മീയതയുടെ സഹസ്രദളങ്ങളും ഇത്തരം ഭൗമാന്തരീക്ഷത്തിൽ പ്രസന്നമധുരമായിരിക്കും. 
അതേസമയം ,ഈ  വ്യക്തിഗതമായ ആത്മീയത രണ്ടു തരത്തിലാണുള്ളത്. ഒന്ന് ,സ്വന്തം ആന്തരികസൗഖ്യത്തിലേക്ക് നിരുപാധികം സഞ്ചരിച്ച് അതിൽ തന്നെ സകലതുമായും രമ്യത നേടുന്നു. ഒരാളോടുള്ള സ്നേഹമോ ,ബന്ധമോ അല്ല ,ചുറ്റുമുള്ളതിനോടുള്ള താദാത്മ്യമാണത് .രണ്ട് ,മാനുഷികമായ നിശൂന്യതയുടെ ഫലമായി  ബന്ധങ്ങൾ ഇല്ലാതാവുന്നു ,ഏകാന്തനാവുന്നു ,അന്തർമുഖനാവുന്നു .അടുത്തടുത്ത വീട്ടിൽ കഴിയുകയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ വർഷങ്ങളോളം ഫേസ്ബുക്ക് മെസഞ്ചറിലൂടെയും വാട്സപ്പ് ചാറ്റിലൂടെയും മാത്രം ബന്ധം നിലനിർത്തുന്നവർ രണ്ടാമത്തെ വിഭാഗത്തിലാണ് വരുന്നത്.

വ്യക്തിഗതമായ ദൈവികത

കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് സന്ദേശമയച്ചത് ഇങ്ങനെയാണ്: "ദൈവത്തിൽ വിശ്വസിക്കാത്തവർ , ആരാധനാലയങ്ങളിൽ പോകാത്തവർ ആത്മീയതയിൽ വിശ്വസിക്കുന്നുവെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്? "  ഇതിൻ്റെ ഉത്തരം വ്യക്തിഗതമായ ആത്മീയത എന്നാണ്. ദൈവവും മതവും വ്യവസ്ഥാപിതമായ രീതിയിലാണ് നമ്മുടെ മുന്നിലുള്ളത്. ദൈവവുമായി മനുഷ്യൻ ഒരു ബന്ധം സ്ഥാപിച്ചിരിക്കുന്നു. എല്ലാത്തിനെയും നിർവ്വചിച്ചു വച്ചിരിക്കയാണ്, ദൈവശാസ്ത്രത്തിൽ. പക്ഷേ, മനുഷ്യൻ്റെ ഏറ്റവും ശുദ്ധമായ ഭാവത്തിൽ, അവന് ഈ ലോകവുമായി, അതിൻ്റെ ലീലയുമായി വ്യക്തിഗതമായ ആഭിമുഖ്യമുണ്ടാവുന്നതിനെ  തള്ളിക്കളയാനാവില്ല.

ഒരു വ്യക്തി തൻ്റെ ആത്മീയസമസ്യ തേടിപ്പോകുന്നത് മതവിരുദ്ധമല്ല; ആരാധനാലയങ്ങൾക്ക് അവിടെ പ്രസക്തിയുമില്ല. ദൈവത്തെ അയാൾ കാണുന്നത് ഒരു പ്രാപഞ്ചികസംഗീതമായിട്ടാണ്. സംഗീതത്തിലും കവിതയിലും വാക്കിലും ആത്മീയതയാണുള്ളത്. ഒരു ശലഭം പറക്കുന്നത് നിരീക്ഷിക്കുന്നതിൽ ആനന്ദമുണ്ട്; യാതൊരു വിലക്കുമില്ലാത്ത ആനന്ദം. അതും ദൈവികത തന്നെയാണ്. ദൈവഭാവങ്ങൾ ലോകത്ത്  എല്ലായിടത്തും പ്രത്യക്ഷമായിരിക്കെ , ഒരാൾ ദൈവത്തിൽ വിശ്വസിക്കാതെ ആത്മീയതയിൽ വിശ്വസിക്കുന്നു എന്ന് പറയുന്നതും പ്രസക്തമാണ് .

മനുഷ്യൻ ആന്തരികപ്രസാദത്തിനു വേണ്ടിയാണ് ചിത്രം വരയ്ക്കുന്നതും എഴുതുന്നതും .ഒരു രോഗിയെ ശുശ്രൂഷിക്കുന്നതിലും ആത്മീയതയുണ്ട്. രോഗശുശ്രൂഷ തപസ്സാണെന്ന് ബൃഹദാരണ്യകോപനിഷത്തിൽ പറഞ്ഞിട്ടുണ്ട്. സങ്കടപ്പെടുന്നവരോട് അല്പം ദയ കാണിക്കുന്നതാണ്  ഏറ്റവും വലിയ ദൈവികത .കാരണം ,അവിടെ ദൈവം ഒരു  മനുഷ്യഹൃദയത്തിൻ്റെ അനുകമ്പയായി  പ്രവർത്തിക്കുകയാണ്. വിശന്നു വലയുന്നവനു വാങ്ങി കൊടുക്കുന്ന ഭക്ഷണത്തിലൂടെ ആത്മീയത നേടാം.  ആ ഭക്ഷണം കഴിച്ചവൻ്റെ മുഖത്തു പടരുന്ന അവ്യക്തമായ ചിരിയിൽ ദൈവം ഒളിഞ്ഞിരിക്കുന്നു.

ചിന്തകളുടെ ഭാരമില്ലാതെ ആനന്ദം 

ദൈവത്തെ നേരിട്ട് കണ്ടിട്ടല്ല ,നാം ആത്മീയത നേടേണ്ടത്. അതു സാധ്യവുമല്ലല്ലോ .നശ്വരമായ ശരീരത്തിൽ ദൈവത്തെ നേരിൽ കാണാൻ പ്രയാസമാണ് .നമ്മൾ മിഥ്യയും ശൂന്യതയുമായിരിക്കെ , വ്യക്തിഗതമായ ആത്മീയത നമ്മെ  പ്രബുദ്ധരാക്കുകയാണ് .മനുഷ്യൻ പരമമായ ആനന്ദം നേടാൻ മലമുകളിൽ പോയി തപസ്സനുഷ്ഠിക്കുന്നു , ആശ്രമങ്ങളുണ്ടാക്കുന്നു ,കുണ്ഡലിനി ഉണർത്തുന്നു ,സഹസ്രദളപുഷ്പം വിരിയിക്കുന്നു. എന്നാൽ ഒരു ശലഭം  ശരീരത്തിൻ്റെ ഭാരമില്ലാതെ അനായാസമായി പറന്ന് , പറക്കുകയാണെന്നുപോലും അറിയാതെ പറന്ന്, പൂക്കളിൽനിന്നും തേൻ ശേഖരിച്ച് ,പൂവിനെപോലെ  മൃദുവായി ജീവിച്ച് ,ചരിത്രമോ, പിന്തുടർച്ചാവകാശമോ , പകർപ്പവകാശമോ സൂക്ഷിക്കാതെ, വർണ്ണച്ചിറകുകളിൽ രഹസ്യങ്ങൾ ഒളിപ്പിച്ച് ,ചിന്തകളുടെ ഭാരമില്ലാതെ പരമമായ ആനന്ദം നേടുന്നു. ഇത് സന്യാസിയുടേതിനേക്കാൾ വലിയ ആത്മീയതയാണ്. ദൈവത്തേക്കാൾ, വിമോചനത്തിന് മനുഷ്യൻ തന്നെത്തന്നെ ആശ്രയിക്കണമെന്നാണ് ജൈന-ബുദ്ധമതങ്ങൾ പറയുന്നത്. ചൈനയിലെ കൺഫ്യൂഷ്യസ് ,താവോയിസ്റ്റ് വിശ്വാസികൾ ചിന്തിക്കുന്നത്  പ്രകൃതിയുമായി രമ്യതയിലെത്തുമ്പോഴാണ് മോചനമുണ്ടാകുന്നതെന്നാണ്. രണ്ടുപേർ തമ്മിൽ ലഹളയുണ്ടായാൽ അത് പരിഹരിക്കാൻ  മതവിശ്വാസങ്ങൾക്കോ ദൈവത്തിനോ  കഴിയുന്നില്ല. മനുഷ്യൻ അവനിൽ നിന്നു തന്നെ സമാധാനം കണ്ടെത്തേണ്ടിവരും.

പ്രമുഖ ബ്രിട്ടീഷ് യോഗാത്മകചിന്തകനും ഗ്രന്ഥകാരനുമായ പോൾ ബ്രണ്ടൻ (Paul Braunton) ദൈവികതയെ അറിയാൻ വ്യത്യസ്തമായ ഒരു മാർഗമാണ് ഉപദേശിക്കുന്നത്. " നിഗൂഢതയിലേക്കു പ്രവേശനം കിട്ടുന്നത് മനസ്സിൻ്റെ അത്യാനന്ദത്തിലൂടെയോ ഉന്മാദത്തിലൂടെയോ ആണെന്ന ധാരണ തെറ്റാണ്. വിഷമവൃത്തത്തിലായ ഹൃദയങ്ങളിലൂടെയും കഠിനമായ വികാരങ്ങളിലൂടെയും വേദനാജനകമായ ത്യാഗങ്ങളിലൂടെയും  വിഷാദാത്മകമായ നിരാസങ്ങളിലൂടെയുമാണ് അത് സാധ്യമാകുന്നത് " . 

മനുഷ്യനിൽ ആത്മീയതയുടെ അസംസ്കൃത വസ്തുക്കൾ ധാരാളമുണ്ട്. അതു കണ്ടെടുക്കുകയാണെങ്കിൽ അതുല്യമായ രീതിയിൽ അസ്തിത്വത്തിൻ്റെ രഹസ്യത്തിൻ്റെ അടഞ്ഞ വാതിലുകൾ തുറക്കാനാവും. 





at March 31, 2022 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

വിഗ്രഹം പൂജാരിയാകുമ്പോൾ/എം.കെ.ഹരികുമാർ





ഇന്നത്തെ മുഖ്യധാരാ എഴുത്തുകാർ പൊതുവിൽ ഔദ്യോഗികന്മാരായി  മുദ്രയടിക്കപ്പെട്ടിരിക്കയാണ്. അവർ  വ്യവസ്ഥിതിയെ വാഴ്ത്തുന്നവരായി സ്വയം അവരോധിക്കുകയാണ്. അവർ എന്തിനെയാണ് എതിർക്കുന്നത്? എന്തിനോടാണ് അവർക്ക് അതൃപ്തിയുള്ളത്? എന്താണ് അവരെ അസ്വസ്ഥപ്പെടുത്തുന്നത്? അവർ അഭിമുഖീകരിക്കുന്ന എന്തെങ്കിലും ചിന്താ പ്രശ്നങ്ങളുണ്ടോ ? ഒരു പിടിയും കിട്ടുന്നില്ല. എം.മുകുന്ദൻ ,സക്കറിയ തുടങ്ങിയ എഴുത്തുകാരെ നോക്കൂ .അവർ ഇന്ന് പൂർണമായും എസ്റ്റാബ്ളിഷ്മെൻ്റിൻ്റെ  അനുസരണയുള്ള കുട്ടികളായി മാറിയിരിക്കുന്നു. സ്റ്റാറ്റസ് കോ (മാറ്റമില്ലാതെ തുടരുന്ന അവസ്ഥ) നിലനിർത്തുന്ന ജോലി സീരിയസ് എഴുത്തുകാരുടേതല്ല; സ്റ്റാറ്റസ് കോ (status quo) ബ്രേക്ക് ചെയ്യുമ്പോഴാണ് സാഹിത്യമുണ്ടാകുന്നത്. സ്റ്റാറ്റസ് കോ ചീത്ത അഭിരുചിയാണ്.

ബുക്ക്സ്റ്റാളിൽ പോയിരുന്നു വായനക്കാർക്ക് പുസ്തകങ്ങളിൽ ഒപ്പിട്ടു കൊടുക്കുന്ന അലങ്കാരരചയിതാക്കളായി  അതിവേഗം എഴുത്തുകാർ രൂപാന്തരപ്പെടുകയാണ്. ഒരു കാലത്ത് ആധുനികതയുടെ മണം  ഉൾക്കൊള്ളാൻ ശ്രമിച്ച മുകുന്ദൻ, ഫ്രഞ്ച് എഴുത്തുകാരൻ ഷാങ് പോൾ സാർത്രിനെ അനുകരിച്ച് 'വേശ്യകളെ നിങ്ങൾക്കൊരമ്പലം '(1971) എന്ന്  കഥയ്ക്ക് പേരിട്ടത് കുറേപ്പേരെയെങ്കിലും ആവേശം കൊള്ളിച്ചിരിക്കും. സാർത്ര് എഴുതിയ നാടകത്തിൻ്റെ പേരാണ് ' ദ് റെസ്പെക്ടബിൾ പ്രോസ്റ്റിട്യൂട്ട്' (ആദരണീയയായ വേശ്യ). ഇപ്പോൾ എം.മുകുന്ദനിൽ ആ പഴയ എതിർപ്പുകളില്ല. അദ്ദേഹം എല്ലാത്തിനോടും ഇണങ്ങി വിധേയനായിരിക്കുന്നു. ചിന്തകൾ വർദ്ധക്യത്തിൻ്റെ ആനുകൂല്യം ചോദിക്കുകയാണ്. ഇന്ന് അദ്ദേഹം  ഒരു വിഗ്രഹമാകാനാണ് എഴുതുന്നത്. വിഗ്രഹമായാൽ മൗനത്തിനു പരിരക്ഷ കിട്ടും; സുരക്ഷിതത്വം ഉറപ്പാക്കാം. ഒന്നും ചിന്തിച്ചില്ലെങ്കിലും വിഗ്രഹങ്ങൾക്കു മേൽ ആദരവ് വന്നു ചേർന്നുകൊണ്ടിരിക്കും. ഈ വിഗ്രഹങ്ങൾ രാഷ്ട്രീയപാർട്ടികളുടെ മനസ്സിനകത്ത് കയറിയിരുന്ന് എഴുതുകയാണ്.വിഗ്രഹമാകാനുള്ള ലക്ഷ്യം സൂക്ഷിക്കുന്നതും അതിനായി വിട്ടുവീഴ്ച ചെയ്യുന്നതും ഒരു ഉപഭോഗ മന:ശാസ്ത്ര പ്രശ്നമായി അപഗ്രഥിക്കേണ്ടതാണ്.

വലിയ പുരസ്കാരങ്ങൾ അധികാരികളിൽനിന്നു നേരിട്ട് കൈപ്പറ്റുകയാണ്. ചരിത്രം തൻ്റെ ഇഷ്ടങ്ങളുടെ ഇത്തിരിവട്ടത്തിനകത്താണെന്ന് അദ്ദേഹം വ്യാഖ്യാനിക്കുന്നതുപോലെ തോന്നുന്നു. 'ദൽഹിഗാഥകൾ' പോലുള്ള നഗരാവലോകനം, അദ്ദേഹം എന്തിനെഴുതുന്നു ? ഇതുപോലുള്ള കൃതികൾ എത്രവേണമെങ്കിലും എഴുതാം .ഇതൊക്കെ ശരാശരി ആഖ്യാനങ്ങളാണ്. മദ്രാസ് ഗാഥകൾ ,മുംബൈ ഗാഥകൾ, ഗുജറാത്ത് ജാഥകൾ തുടങ്ങി ഏതു സ്ഥലവുമായി ബന്ധിപ്പിച്ചും  സാധാരണജീവിതങ്ങളെ ഉപരിതലത്തിൽ അവലോകനം ചെയ്യാനാവും?

കലയുടെ ധ്യാനമെവിടെ ?

പൗരാണിക, വേദസാഹിത്യത്തോട് ബൗദ്ധികമായി ഐക്യം പ്രാപിക്കുകയോ പ്രാചീനമായ തത്ത്വസംഹിതകളിലെ ദാർശനികതയുമായി ആത്മീയബന്ധം സ്ഥാപിക്കുകയോ ചെയ്യാത്ത സക്കറിയയ്ക്ക് എഴുത്തച്ഛനെയും  വള്ളത്തോളിനെയുമൊക്കെ  ന്യായീകരിച്ചു പ്രസംഗിക്കേണ്ടി വരുന്നത് പുതിയ സാഹചര്യം ഏതാണെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്നു എഴുത്തുകാർ ഔദ്യോഗിക രാഷ്ട്രീയത്തിൻ്റെ പിന്താങ്ങികളാണ്; സ്വതന്ത്രചിന്തകരോ ,മനീഷികളോ അല്ല. സി.ജെ. തോമസ്, എം. ഗോവിന്ദൻ, ജോസഫ് മുണ്ടശ്ശേരി, കുറ്റിപ്പുഴ കൃഷ്ണപിള്ള ,കുട്ടികൃഷ്ണമാരാര്  തുടങ്ങിയവരെപോലെ അധികാരത്തിൽ നിന്ന് അകന്ന് നിന്നു ,ഒരു വിഗ്രഹമാകാതെ ,ധിഷണയുടെയും ആദർശത്തിൻ്റെയും പോരാട്ടമാകാൻ  ആർക്കും കഴിയുന്നില്ല.ഇന്നു എഴുത്തുകാർ അക്കാദമി ഭാരവാഹിത്വത്തിലും രാഷ്ട്രീയ, സാംസ്കാരിക സംഘടനകളിലും ഒഴിവു വരുമ്പോൾ ചാടിക്കയറാൻ തക്കം പാർത്തു കഴിയുകയാണ്. മനസ്സ് മോഹങ്ങൾകൊണ്ട് ഇളകിമറിയുമ്പോൾ, ധ്യാനം  ആവശ്യപ്പെടുന്ന കലാസൃഷ്ടി എങ്ങനെ നടത്തും ?

കടമ്മനിട്ടയ്ക്ക് സംഭവിച്ച അപചയം ഓർക്കണം. അദ്ദേഹം കാട്ടാളൻ ,കുറത്തി ,ശാന്ത തുടങ്ങിയ കവിതകളിലൂടെ കാടിനോടും സഹനത്തോടും ഐക്യദാർഡ്യം പ്രകടിപ്പിച്ചു. എന്നാൽ അവസരം വന്നപ്പോൾ അദ്ദേഹം രാഷ്ട്രീയ പാർട്ടിയുടെ സ്വരമാകുകയും നിയമസഭാ സാമാജികനാവുകയും ചെയ്തു .അതോടെ കടമ്മനിട്ട ഉയർത്തിക്കൊണ്ടുവന്ന പ്രതിഷേധവും കാടകങ്ങളും റദ്ദാവുകയായിരുന്നു. പോരാളിയുടെ സ്ഥാനത്ത് സ്ഥാപനവത്കൃതമായ അധികാര കേന്ദ്രം ഉപവിഷ്ടമായി. രാഷ്ട്രീയ അധികാരത്തെ പ്രേമിച്ചതോടെ കവിതയുടെ നിരാസ്പദമായ ഉറവകൾ നഷ്ടപ്പെടുകയും ചെയ്തു.സാമാജികനായ കടമ്മനിട്ടയ്ക്ക് കുറത്തിയുമായി ബന്ധമില്ലായിരുന്നു.

ഫേസ്ബുക്കിൽ രാഷ്ട്രീയ സംഘടനകൾക്കുവേണ്ടി പോസ്റ്റിടുന്നതല്ല എഴുത്തിൻ്റെ  രാഷ്ട്രീയം.അത് വളരെ സത്യസന്ധവും നിഷ്പക്ഷവുമാകണം. കാലത്തിൻ്റെ അടിത്തട്ടിൽ നിന്നുയർന്നുവരുന്ന ശബ്ദമാകണമത്.പുരസ്കാരങ്ങളെല്ലാം രാഷ്ട്രീയ പാർട്ടികളും അവരുടെ അനുയായികളും തീരുമാനിക്കുന്ന ഈ നവസാഹചര്യത്തിൽ സാഹിത്യത്തിനു അതിൻ്റെ ഉള്ളടക്കവും കാഴ്ചപ്പാടുമാണ് നഷ്ടപ്പെടുന്നത്. സാഹിത്യരചന ക്ളരിക്കൽ കലയായി രൂപാന്തരപ്പെടുകയാണിപ്പോൾ.

മഹത്വവും ആഴവും

എല്ലാവർക്കും മഹത്തായ കവിത ഉണ്ടാക്കാനാവില്ല. ചിലപ്പോൾ ഇറ്റാലിയൻ വിശ്വകവി ഡാൻ്റേ അലിഗിരിക്ക് കഴിഞ്ഞേക്കും ;അല്ലെങ്കിൽ ലോകജീനിയസ് ഇംഗ്ലീഷ് കവി മിൽട്ടനു പ്രാപ്യമായിരിക്കും. വലിയവരെ തിരിച്ചറിയാൻ എളുപ്പമാണ്. അവരുടെ വാക്കുകളിൽ മഹത്വവും ആഴവുമുണ്ടാകും. സ്വന്തം  ആഗ്രഹങ്ങളെ നന്നായി മെരുക്കിയെടുക്കാനും നിയന്ത്രിക്കാനും  ശേഷിയുള്ളവൻ ഏതു രാജാവിനെക്കാളും വലിയവനാണെന്ന് മിൽട്ടൺ പറഞ്ഞത് എത്രയോ മുഴക്കമുണ്ടാക്കുന്ന വാക്യമാണ് . താൻ തന്നിൽ തന്നെ സ്വയം സമ്പൂർണനാണെന്ന അറിവല്ലേ കവി പകരുന്നത് ?

ഫ്ലോറൻസിൽ നിന്ന് ദാന്തെയെ (1265- 1321)നാടുകടത്തുകയായിരുന്നല്ലോ . മജിസ്ട്രേറ്റിൻ്റെ പദവിയിലായിരുന്ന ദാന്തെയെ നഗരം പിടിച്ചെടുത്ത പട്ടാളം നാടുകടത്തി (1302).പ്രവാസകാലത്ത് ,ജീവിതാന്ത്യത്തിലെഴുതിയ കൃതിയാണ് 'ഡിവൈൻ  കോമഡി'. നവീനമായ കാവ്യശില്പം. ക്രിസ്തുവിനു മുമ്പു ജീവിച്ചിരുന്ന ഇതിഹാസകവി വിർജിലിനോടൊപ്പം മരണാനന്തരയാത്ര നടത്തുന്ന പുതുമയുള്ള ഇതിവൃത്തമാണത്. നരകത്തിൽ, അദ്ദേഹത്തെ വിർജിൽ സഹായിച്ചെങ്കിൽ സ്വർഗ്ഗത്തിൽ കൂടെ നടക്കാൻ എത്തുന്നത് ബാല്യകാലസഖി ബിയാട്രിസാണ്.സ്വർഗ്ഗാനന്തരയാത്രയിൽ വിശുദ്ധനായ ബർണാഡ് സഹായിക്കുന്നു. മനുഷ്യൻ മരണംകൊണ്ട് അവസാനിക്കുന്നില്ലെന്ന്   പ്രഖ്യാപിക്കുകയാണ് അദ്ദേഹം. ആവശ്യമായ പിഴയൊടുക്കുകയാണെങ്കിൽ സ്വന്തം നാട്ടിലേക്ക് തിരിച്ചുവരാമെന്ന് അവസാനകാലത്ത് അധികാരികൾ പറഞ്ഞപ്പോൾ അദ്ദേഹം അവരോട് ഇങ്ങനെ പ്രതികരിച്ചു: " സൂര്യചന്ദ്ര താരകങ്ങളുള്ള എവിടെയും എനിക്ക് ജീവിക്കാം. ഏത് ആകാശത്തിനു താഴെയും ധ്യാനിക്കാം ,അമൂല്യമായ സത്യങ്ങളെ മുൻനിർത്തി ". ഇതാണ് ദാന്തെ .ഇതിനു തുല്യമായ ഒരു വാക്യം
നമ്മുടെ ഭാഷയിൽ കണ്ടെത്താൻ പ്രയാസമായിരിക്കും.

നമ്മുടെ ഭാഷയിൽ എഴുത്തുകാർ  രാഷ്ട്രീയം എന്ന പേരിൽ അരാഷ്ട്രീയമാണ് എടുത്തണിയുന്നത്. അനീതിയോട് പ്രതികരിക്കുന്ന ഒരു രചനപോലുമില്ലല്ലോ .'ദ് മാസ്ക് ഓഫ് അനാർക്കി' (The Mask of Anarchy) എന്ന കവിതയെഴുതിയ ഷെല്ലി (1792-1822)യെ കോളജിൽ പഠിക്കാൻ അനുവദിക്കാതെ അധികാരികൾ പുറത്താക്കുകയാണ് ചെയ്തത്.
ലോകമന:സാക്ഷിയെ ,ഗാന്ധിജിയുൾപ്പെടെയുള്ളവരെ ,ഉണർത്തിയ നിസ്സഹകരണ സമരത്തിൻ്റെ  ആഹ്വാനം ഈ കവിതയിലാണുള്ളത്.  അദ്ദേഹത്തിൻ്റെ ജീവിതകാലത്ത് ഈ കവിത വെളിച്ചം കണ്ടില്ല. 1832 ലാണ് ഇത് അച്ചടിച്ചത്, കവിയുടെ മരണശേഷം .

സാഹിത്യം നവജീവിതമാണ്

അരുന്ധതി റോയിയുടെ 'ദ് ഗോഡ് ഓഫ് സ്മോൾ തിങ്സ് ', ' ദ് മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്  തുടങ്ങിയ കൃതികൾ അന്താരാഷ്ട്ര പ്രശസ്തമാണെന്നന്നത് ശരിതന്നെ. പക്ഷേ, ഇപ്പോൾ പ്രശസ്തി ഒരു സാധ്യതയാണ്; അത് ഗുണപരമായ ഘടകമാകണമെന്നില്ല .പ്രസാധകർ തമ്മിലുള്ള പരിഭാഷാ ഉടമ്പടികളും ലിറ്ററേച്ചർ ഫെസ്റ്റിവലുകളും  സാർവത്രികമായിരിക്കുന്ന ഈ  യുഗത്തിൽ എഴുത്തുകാർക്ക് അന്തർദേശീയ പ്രശസ്തി കിട്ടുന്നത് സ്വാഭാവികമാണ്. പക്ഷേ, എത്ര പ്രശസ്തിയുണ്ടായാലും എഴുതുന്നതിൽ  സത്യമുണ്ടോ എന്നറിയാൻ നല്ലൊരു വായനക്കാരനു പ്രയാസമില്ല.

തർക്കിഷ് എഴുത്തുകാരൻ ഒർഹാൻ പാമുഖ് തൻ്റെ ജന്മദേശമായ ഇസ്താംബൂളിനെ അനുഭവിപ്പിച്ചത് ഓർക്കുകയാണ്. നമ്മുടെ നാട്ടിൽ കാണുന്നതു പോലുള്ള ഒരു ഓർമ്മയെഴുത്തല്ല ഇത്. ഓരോ വസ്തുവിൻ്റെയും ആത്മാവ് അന്വേഷിക്കുന്ന രചനയാണ് 'ഇസ്താംബൂൾ :മെമ്മറീസ് ആൻഡ് ദ് സിറ്റി '. നഗരത്തിലെ പുകപോലും സാഹിത്യമായിത്തീരുന്നു. നഗരം എങ്ങനെയാണ് ഒരാധുനിക മനുഷ്യൻ്റെ സിരകളിൽ കെട്ടുപിണഞ്ഞു കിടക്കുന്നതെന്ന് മനസ്സിലാക്കി തരികയാണ് .അദ്ദേഹം എഴുതുന്നു: "ഇവിടെ ,പുരാതനമായ കല്ലുകൾക്കും പഴയ തടികൊണ്ടുണ്ടാക്കിയ വീടുകൾക്കും ഇടയിൽ ചരിത്രം അതിൻ്റെ അവശിഷ്ടങ്ങൾക്കൊണ്ടാണ് സമാധാനം സൃഷ്ടിച്ചിരിക്കുന്നത്. ആ അവശിഷ്ടങ്ങൾ ജീവിതത്തെ പുനരുജ്ജീവിപ്പിച്ചു: ചരിത്രത്തിനു നവജീവിതം നല്കി ".

ഒരു സാഹിത്യകാരൻ എന്തെഴുതിയാലും, അതിൽ സാഹിത്യമുണ്ടാവണം. കഥയോ കവിതയോ നോവലോ എഴുതണമെന്നില്ല. ചിന്തയുടെയും ഭാവനയുടെയും സംസ്കാരമാണ് എഴുത്തിനു ജീവൻ വയ്പ്പിക്കുന്നത്.എന്താണ് എഴുത്തിലെ ദർശനം ? എൻ്റെ നവാദ്വൈതവീക്ഷണപ്രകാരം അത് ചുറ്റുമുള്ളവയിൽ ഓരോന്നിലും, ഓരോ വസ്തുവിലും തന്നെത്തന്നെ ദർശിക്കുക എന്നതാണ് .അചേതനവസ്തുവിനെ  ജീവിപ്പിക്കണം; മരിച്ചവരെ ഉയിർപ്പിക്കണം. ഒരു പൂവിനെ വരയ്ക്കുമ്പോൾ ചിത്രകാരൻ അതിൽ സ്വയം നിറയണം. തന്നിലുള്ളതിനെയാണ് ചിത്രകാരൻ സ്വാംശീകരിക്കുന്നത്. അവൻ്റെ ഭാവന എത്ര അസാധാരണമാണെങ്കിലും അത് യഥാർത്ഥമാണ്.

അരുന്ധതി റോയിയുമായുള്ള അഭിമുഖം (മാതൃഭൂമി ഓണപ്പതിപ്പ് ) വായിച്ച് നിരാശനായി എന്നറിയിക്കട്ടെ. രണ്ട് നോവലുകൾ എഴുതിയെങ്കിലും അവരിൽ നിന്ന് ഒരു സാഹിത്യകാരിയുടെ ഭാഷണം ഉണ്ടാകുന്നില്ല .അവരുടെ ഓർമ്മകളിൽ സാഹിത്യത്തിൻ്റെ കാലം പ്രത്യക്ഷപ്പെടുന്നില്ല.അവർ ഭരണാധികാരികളെക്കുറിച്ചും അടുത്തിടെ ഒ.ടി.ടി.പ്ളാറ്റുഫോമിൽ കണ്ട സിനിമയെക്കുറിച്ചും അക്കാദമിക് സമൂഹത്തെക്കുറിച്ചും ഛത്തീസ്ഗഢിലെ വനസന്ദർശനത്തെക്കുറിച്ചുമൊക്കെയാണ് സംസാരിക്കുന്നത്.ഇതൊക്കെ പറയാൻ ഒരു നോവലിസ്റ്റിൻ്റെ ആവശ്യമുണ്ടോ ?അരുന്ധതി എന്തു ചിന്തിക്കുന്നു ,എന്തു വായിക്കുന്നു എന്നു മനസ്സിലാക്കിതരുന്ന ഒരു വാചകംപോലും അഭിമുഖത്തിലില്ല.
അരുന്ധതിക്ക് സ്വന്തമായി ഒരാശയ ലോകമോ ,ദാർശനിക പ്രശ്നങ്ങളോ ഇല്ല .

സമകാലിക രാഷ്ട്രീയത്തിലെ ചില വിമതസ്വരങ്ങളുടെ ഓരംപറ്റി അവർ തൻ്റെ സമകാലികതയെ കനം  വയ്പ്പിച്ചെടുക്കാൻ ശ്രമിക്കുന്നതല്ലാതെ  മറ്റൊന്നും കണ്ടില്ല. എഴുത്തുകാർക്ക് ആന്തരികമായ  ആഴമുണ്ടെങ്കിൽ അവരുടെ സംഭാഷണങ്ങളിൽ അത് തെളിഞ്ഞു വരും .വ്ളാഡിമിർ നബോക്കോവ് ,ഇസയ്യ ബെർലിൻ  തുടങ്ങിയവരുടെ സംഭാഷണങ്ങൾ വായിച്ചാൽ വ്യക്തമാകും.


 
at March 31, 2022 1 comment:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Newer Posts Older Posts Home
Subscribe to: Posts (Atom)

അക്ഷരജാലകം ഇരുപത്തിയഞ്ച് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു: എം. സി. രാജനാരായണൻ

  ഇന്ത്യയിലെ പ്രശസ്ത സിനിമാ വിമർശകനും ഫിപ്രസി അംഗവും ഗ്രന്ഥകാരനുമായ എം.സി. രാജനാരായണൻ എഴുതുന്നു പ്രചാരവും സ്വീകാര്യതയും നിലനിർത്തിക്കൊണ്ട്‌ ...

  • ഒരേ പ്രപഞ്ചത്തിൽ  /എം.കെ.ഹരികുമാർ 
    മനസ്സിനുള്ളിലേക്ക് പ്രവേശിക്കാൻ എപ്പോഴും കഴിയണമെന്നില്ല. കലാകാരന്മാർ ഏകാന്തത തേടുന്നത് ഈ പ്രവേശനം സാധ്യമാക്കുന്നതിനാണ്. തിരക്കേറിയ ഒരു നഗര...
  • സർവ്വസ്വ ആത്മന : ബൃഹദാരണ്യകോപനിഷത് വായന/എം.കെ.ഹരികുമാർ /part 1
      സർവ്വസ്വ ആത്മന : ബൃഹദാരണ്യകോപനിഷത് വായന മഹാസാരസ്വതമായ ബൃഹദാരണ്യകോപനിഷത്ത് വായിച്ചതിൻ്റെ അനുഭവം ആദ്യമായി കവിതയിൽ പതിറ്റാണ്ടുകളായി ,ഞാൻ ഉപനി...
  • എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2022
      എം.കെ.ഹരികുമാറിൻ്റെ  ലേഖനങ്ങൾ ഉത്തര- ഉത്തരാധുനികത   ഉപഭോഗവും വിദ്വേഷവുംകൊണ്ടു നിർമ്മിച്ചെടുക്കുന്ന മാനുഷികമിഥ്യകൾ  വസ്തുവിൻ്റെ അസ്തിത്വത്...

Search This Blog

  • Home

About Me

m k harikumar highlights
View my complete profile

Report Abuse

Labels

  • anudhavanam
  • google
  • m k harikumar
  • m k harikumar highlights
  • m k harikumar talk
  • m k harikumar vishu spl 2022
  • pachamalayalam
  • part 1
  • part 2
  • search
  • sivagiri
  • sreedhareeyam
  • എം.കെ ഹരികുമാർ/
  • എം.കെ.ഹരികുമാർ
  • എഴുത്തുകാരൻ
  • പൂവാൽ ചോക്കുന്നു കാടന്തിമേഘങ്ങൾ പോലെ
  • പ്രാപഞ്ചികമായ സൂക്ഷ്മധ്വനികൾ
  • ഭാഷയിൽ

Blog Archive

  • February 2023 (2)
  • January 2023 (16)
  • November 2022 (1)
  • October 2022 (4)
  • September 2022 (21)
  • July 2022 (8)
  • June 2022 (3)
  • May 2022 (2)
  • April 2022 (13)
  • March 2022 (19)
Watermark theme. Powered by Blogger.